പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്ത് അധികാരികളായി നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും മറ്റ് ഇൻഡസ്ട്രിയലെ സൂപ്പർതാരങ്ങളിൽ നിന്നും വളരെ വിഭിന്നമായ പ്രകടനമാണ് നാളിതുവരെയായി കാഴ്ചവച്ചിട്ടുള്ളത്. ഇത്രയും നീണ്ട കാലഘട്ടം മലയാള സിനിമാ ലോകത്ത് നിലനിൽക്കുന്ന ഈ രണ്ട് സൂപ്പർതാരങ്ങളെ പറ്റിയും നടൻ സുരേഷ് ഗോപി നാളുകൾക്കു മുൻപ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ട് പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുന്നതിൽ മോഹൻലാലും മമ്മൂട്ടിയും വിജയിക്കുന്നതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ ആദ്യകാല ഘട്ടം മുതലുള്ള നടന്മാരെ വരെ താരതമ്യപ്പെടുത്തി കൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; സത്യൻ മാഷും കൊട്ടാരക്കര ശ്രീധരൻ നായരും അതുപോലെ തന്നെ പ്രേം നസീറും മധു സാറും ഒക്കെ അഭിനയിച്ചതു പോലെയാണോ മമ്മൂട്ടിയും മോഹൻലാലും അല്ലെങ്കിൽ അതിനു മുമ്പ് വന്ന സോമൻ സുകുമാരനും ജയനും അതിനു മുമ്പ് ഇടക്കാലത്തിൽ വന്ന സുധീർ, രാഘവൻ സാർ ഇവരൊക്കെ അഭിനയിച്ച അഭിനയത്തിന്റെ ഗ്രേഡിൽ എന്തെങ്കിലും ബന്ധമുണ്ടോ ? അവരൊക്കെ ഓരോ കാലഘട്ടത്തിലെയും ആ കാലഘട്ടത്തിലെ ടേസ്റ്റിനെയും അനുസരിച്ചു പോന്നു.
ഓരോ കാലഘട്ടത്തിലെയും ഇമോഷൻസിന് ഓരോ വ്യാഖ്യാനം ഉണ്ടായിരുന്നു. അമ്മ മരിച്ചാൽ കരയുന്നതിന് അളവ് പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു. ഇന്ന് കരയുന്നില്ല, ഇന്ന് അമ്മ കിടന്നിരുന്നുവെങ്കിൽ നരകയാതന അനുഭവിക്കേണ്ടി വന്നേനെ, എന്റെ അമ്മ രക്ഷപ്പെട്ടു, രോഗത്തിന് അടിമപ്പെട്ട് കിടന്നില്ല, ഞങ്ങൾക്ക് ദുഃഖം നിരന്തരം തന്നു കൊണ്ടിരുന്നില്ല, അമ്മ പോയി എന്നു പറഞ്ഞു കൊണ്ട് സന്തോഷക്കണ്ണീരോടെ യാത്രയാക്കുന്ന ഒരു ജീവിത മുഹൂർത്തങ്ങളുടെ കാലമാണിന്ന്. അപ്പോൾ നമുക്ക് പണ്ട് വാവിട്ട് നിലവിളിച്ചിരുന്ന മക്കളെ പോലെയോ മക്കൾ പോകുമ്പോൾ വാവിട്ട് നിലവിളിക്കുന്ന അച്ഛനമ്മമാരെയൊ പോലെയുള്ള ഒരു നടപ്പ് സമ്പ്രദായം തന്നെ ഇന്ന് സമൂഹത്തിൽ ഇല്ല. അഭിനയം എന്ന് പറയുന്നത് എപ്പോഴും ഒരു സഞ്ചാരമാണ്. സമാന്തരമായ യാത്രയാണ്. ഇന്ന് അവർ ചെയ്യുന്നതാണ് ആക്ടിംഗ്. ആ കാലഘട്ടത്തിലേക്ക് അവർ വന്നിരിക്കുന്നു. അതിലേക്ക്, മമ്മൂട്ടിയും മോഹൻലാലും ഈ കാലഘട്ടത്തിലേക്ക് വരുന്നുണ്ടെങ്കിൽ അതാണ് ഞാൻ വിജയമായി കാണുന്നത്. അവർക്ക് രണ്ടുപേർക്കും അത് കഴിയുന്നു. അവർ ഇന്നും കറണ്ട് ആണ്. ആ ശ്രമമാണ് ഞാൻ സിനിമകളിൽ നടത്തുന്നത്.
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്ന് വീണ് മരിച്ചതാണെന്ന് ഡൽഹി പോലീസ്. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്ന് വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ച് ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻ തന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലെന്നു പോലീസ് വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നുംതന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായെന്നും പോലീസ് പറഞ്ഞു.
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേര്‍ന്നതിന് ശേഷമാണ് ചെയര്‍മാന്റെ പ്രതികരണം.
കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിച്ചത് നാല് സീറ്റുകളിലാണ്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം മാത്രമാണ് ഇടതുമുന്നണി നല്‍കിയത്. ഒരു സീറ്റ് കൂടി കൂടുതല്‍ നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. നീതിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ എല്‍ഡിഎഫില്‍ തുടരും. പുതിയ പാര്‍ട്ടി മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെ രണ്ട് സീറ്റ് വിട്ടുനല്‍കാമെന്ന് ഞങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ല. അതേ സമയം സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി ഇടതു മുന്നണി കാണരുതെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒരു സീറ്റ് കൂടി നല്‍കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തൊടുപുഴ സീറ്റ് കൂടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാതിപത്യ കേരള കോണ്‍ഗ്രസിനുള്ളത്.
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി രാജു 35,569 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34,764 വോട്ടുകള്‍ കരസ്ഥമാക്കി. 805 വോട്ടുകള്‍ മാത്രമായിരുന്നു ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം.
ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര കലാപം നടക്കുന്ന മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ച് കന്യാസ്ത്രി. സിസ്റ്റർ ആൻ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവൻ രക്ഷിക്കുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുൻപിലേക്ക് ധൈര്യസമേതം ഇറങ്ങി ചെന്നത്.
പട്ടാളക്കാർക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡിൽ മുട്ടുകുത്തി നിൽക്കുന്ന സിസ്റ്റർ ആൻ റോസയുടെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം തന്നെ സംഭവം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖാവരണം നിരോധിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് നടത്തിയ ജനഹിത പരിശോധന നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 51.2 ശതമാനം പേരാണ് ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചത്.
ബുര്‍ഖ ധരിച്ച സ്ത്രീകളെ സ്വിസ് പൊതുസ്ഥലങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് കാണാന്‍ സാധിക്കുക. മുഖം മറയ്ക്കുന്ന തരത്തിലുള്ള വേഷ വിധാനം പൊതുസ്ഥലങ്ങളില്‍ അനുവദിക്കരുതെന്നായിരുന്നു ജനഹിത പരിശോധനയിലെ ആവശ്യം.
ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്മാര്ക്ക്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ സമാന നിയമങ്ങള്‍ പാസാക്കിയിട്ടുള്ളത്.
രാജ്യത്താകെയുള്ള 26 പ്രവിശ്യകളിൽ ആറ് ഇടങ്ങളില്‍ ഹിതപരിശോധനയില്‍ നിരോധനത്തിന് ഭൂരിപക്ഷം കിട്ടിയില്ല. ടിസിനോ, സെന്റ് ഗാലന് എന്നീ രണ്ട് പ്രവിശ്യകളിൽ നേരത്തെതന്നെ ഇതിനകം മുഖം മൂടുന്നതിന് പ്രാദേശിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് മറ്റ് മൂന്ന് പ്രവിശ്യകൾ അത്തരം നിര്‍ദേശങ്ങള്‍ നിരസിച്ചിരുന്നു.
15 പ്രവിശ്യകളിൽ പ്രതിഷേധങ്ങളിലും കായിക ഇനങ്ങളിലും മുഖം മറയ്ക്കുന്നത് ഇതിനകം നിരോധിച്ചിരിക്കുകയാണ്.വലത് തീവ്രപക്ഷ കക്ഷികള്‍ (എസ്വിപി) ആണ് ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്തത്. ഹിതപരിശോധന പാസായതോടെ ഇനി രാജ്യത്ത് ഒന്നാകെ നിരോധനം ബാധകമാക്കും .
വനിതകളുടെ അവകാശത്തിനുമേലുള്ള കൈയേറ്റം, വിനോദസഞ്ചാരികളോടുള്ള വിവേചനം, ഒരു മതത്തിന് എതിരായുള്ള നീക്കം തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി സ്വിസ് സര്‍ക്കാരും, പാര്‍ലമെന്റിലെ ഭൂരിപക്ഷവും, ലിബറല്‍ സംഘടനകളും, ബുര്‍ഖ നിരോധനം നിരാകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ജനഹിതം കൊണ്ടുവരുന്നതിനെ എതിര്‍ത്തിരുന്നു.
ഹിതപരിശോധനയിലൂടെ നിയമങ്ങള്‍ നടപ്പാക്കുന്ന 130 വര്‍ഷം പഴക്കമുള്ള ഭരണഘടനാ സമ്പ്രദായമാണ് സ്വിസ് ജനാധിപത്യത്തിനുള്ളത്. എന്തു നിയമങ്ങള്‍ക്കെതിരെയും ഒരു ലക്ഷം ഒപ്പ് ശേഖരിച്ചു ജനങ്ങള്‍ക്ക് ഹിത പരിശോധന കൊണ്ടുവരാനുള്ള അവകാശമുണ്ട്.
ഈ സംവിധാനത്തില്‍ ഇതുവരെയായി 23 പ്രാവശ്യമാണ് ഇത്തരം ഹിതപരിശോധനകള്‍ വിജയിട്ടുള്ളത്. 2014നു ശേഷം ഇതാദ്യമാണ്.
86 ലക്ഷമാണ് സ്വിറ്റ്സര്‍ലണ്ടിലെ ജനസംഖ്യ. ഇതില്‍ ഏതാണ്ട് അഞ്ച് ശതമാനം ഇസ്ലാം മത വിശ്വാസികളാണ്. തുര്‍ക്കി, ബോസ്നിയ, കൊസോവൊ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.
ആത്മാവിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിക്കുന്ന ഒട്ടനവധി ക്രിസ്‌തീയ ഭക്തി ഗാനങ്ങൾ മലയാളികൾക്കായി പകർന്നു നൽകിയ ഫാ . മാത്യൂസ് പയ്യപ്പിള്ളി MCBS സംഗീതം നൽകി, ജി. ജയചന്ദ്രൻ രചന നിർവഹിച്ച ഈ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം. “”കാൽവരിയിലെ പൊൻതാരമേ” ഗാന ഭൂഷണം ബിജു കൊച്ചുതെള്ളിയിലിന്റെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു. റിയ കമ്മ്യൂണിക്കേഷൻസ് ബാനറിൽ വിൻസൻ തോമസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡോ . ഷെറിൻ ജോസ് പയ്യപ്പിള്ളി.

ഡോക്ടർ ഷെറിൻ ഒൻപതു വർഷമായി യുകെയിൽ പാത്തോളജി കൺസൽറ്റന്റായി ജോലി ചെയ്തു വരുന്നു. ഡോക്ടർ ഷെറിൻ ചെറുപ്പം മുതലേ ശ്രീമതി ശോഭന കൃഷ്ണമൂർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും സ്കൂൾ യുവജനോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൽ കഴിവ് തെളിയിക്കുകയും, ഏഷ്യാനെറ്റ് , ആകാശവാണി മുതലായ ചാനലുകളിൽ പാടുകയും ചെയ്തു വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആയിരുന്ന ഡോക്ടർ ഷെറിൻ അക്കാലത്ത് ജിംഗിൾസ് പാടുകയും കൈരളി ടിവിയിലെ ഗന്ധർവ സംഗീതത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

പത്തു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഡോക്ടർ ഷെറിൻ ബർമിംഗ്ഹാം സെന്റ് ബെനഡിക്റ്റ് പാരിഷ് ക്വയറിൽ വീണ്ടും പാടിത്തുടങ്ങുകയും പാരിഷിലെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു വരുന്നു. ഒപ്പം ശ്രീമതി ആരതി അരുണിൻെറ ദീക്ഷ സ്കൂൾ ഓഫ് മ്യൂസികിലും കുട്ടികളെ പഠിപ്പിക്കുന്ന ഡോക്ടർ ഷെറിൻ സംഗീതം ഒരു ഉപാസനയായി എടുക്കുന്നു. മാരക രോഗങ്ങളുടെ ത്വരിത ശമനത്തിന് മാനസിക ആരോഗ്യം അനിവാര്യമാണെന്ന് അറിയുന്ന ഡോക്ടർ സംഗീതത്തിന് മാനസികാരോഗ്യം വീണ്ടെടുക്കാൻ ഉള്ള പ്രത്യേക കഴിവിൽ വിശ്വസിക്കുന്നു.

കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാദ്ധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങളിൽ മുൻ സീറ്റുകളിൽ പാസഞ്ചർ എയർബാഗുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചത്.
“വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ഒരു പ്രധാന സുരക്ഷാ സംവിധാനമെന്ന തരത്തിൽ നിർബന്ധിതമാക്കിയിട്ടുണ്ട്, മാത്രമല്ല റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്,” മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
“പുതിയ മോഡലുകളുടെ കാര്യത്തിൽ 2021 ഏപ്രിൽ ഒന്നിനും അതിനുശേഷവും നിർമിക്കുന്ന വാഹനങ്ങൾക്ക് എയർബാഗുകൾ നിർബന്ധമാണ്. നിലവിലുള്ള മോഡലുകളിൽ കാര്യത്തിൽ 2021 ഓഗസ്റ്റ് 31 ന് മുമ്പ് എയർബാഗുകൾ ഘടിപ്പിക്കണം” എന്ന് മന്ത്രാലയം അനുശാസിക്കുന്നു.
കാറുകളിലെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?
2021 ഏപ്രിൽ ഒന്നു മുതൽ പുതിയ മോഡലുകൾക്കും 2021 ജൂൺ ഒന്നു മുതൽ നിലവിലുള്ള വാഹനങ്ങൾക്കും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് 2020 ഡിസംബർ 29 ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതു ചർച്ചയ്ക്കായി മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2019 ജൂലൈ മുതൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്ത് എയർബാഗുകൾ നിർബന്ധമാണ്.
എം 1 വിഭാഗത്തിൽ പെടുന്ന അഥവാ എട്ടിൽ കൂടുതൽ സീറ്റ് ഇല്ലാത്ത യാത്രാ വാഹനങ്ങളിൽ നിലവിലുള്ള എല്ലാ മോഡലുകൾക്കും ഏറ്റവും പുതിയ ഉത്തരവ് ബാധകമാണ്. മാരുതി സുസുക്കി ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ-ആർ ഹ്യുണ്ടായ് സാൻട്രോ, ഡാറ്റ്സൺ റെഡി-ഗോ, മഹീന്ദ്ര ബൊലേറോ തുടങ്ങിയവയുടെ ബേസ് മോഡലുകൾ ഒരു വശത്ത് എയർബാഗ് ഇല്ലാതെയാണ് വിൽക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ മോഡലുകൾ പുതുക്കേണ്ടിവരും. അതിനായി നിർമാതാക്കൾക്ക് 2021 ഓഗസ്റ്റ് 31 വരെ സമയമുണ്ട്.
ലോകത്തിലെ ആകെ റോഡ് അപകടത്തിൽ 10ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. മുന്നിലുള്ള രണ്ടാമത്തെ സീറ്റിലും എയർബാഗ് വരുന്നതോടെ അപകടമുണ്ടായാൽ ആഘാതത്തിന്റെ തീവ്രത കുറച്ചുകൊണ്ട് സുരക്ഷാ നില മെച്ചപ്പെടുത്താനാവും. ഒപ്പം ഡ്രൈവറുടെ അരികിലിരിക്കുന്ന യാത്രക്കാർക്ക് അധിക പരിരക്ഷ ലഭിക്കും.
വാഹനം കൂട്ടിയിടിക്കുമ്പോൾ യാത്ര ചെയ്യുന്നയാൾക്കും ഡാഷ്‌ബോർഡിനും ഇടയിൽ ഒരു സംരക്ഷണ പ്രതലമായി ഈ എയർബാഗ് വികസിച്ചുവരും. മിതമായതും കഠിനമായതുമായ തരത്തിൽ വാഹനത്തിന്റെ മുൻഭാഗം ഇടിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ തലയും നെഞ്ചും വാഹനത്തിലെ കഠിനമായ ഭാഗങ്ങളിൽ ഇടിക്കുന്നതിൽ നിന്ന് തടയുന്ന തരത്തിലാണ് ഫ്രണ്ട് എയർബാഗുകൾ രൂപകൽപ്പന ചെയ്തത്.
ഓരോ ദിവസവും 415 പേർ റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്ത്, ഒരു എയർബാഗ് അക്ഷരാർത്ഥത്തിൽ ജീവൻ സംരക്ഷിക്കാനുള്ള ഒരു മാർഗം ആകാം. യുഎസിൽ ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) നടത്തിയ ഗവേഷണത്തിൽ 44,869 പേരുടെ ജീവൻ ഫ്രണ്ടൽ എയർബാഗുകൾ കാരണം രക്ഷിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻഭാഗം ഇടിച്ചുള്ള അപകടങ്ങളിൽ ഡ്രൈവർ മരണപ്പെടാനുള്ള സാധ്യത 29 ശതമാനവും ഫ്രണ്ട് സീറ്റ് യാത്രക്കാരുടേത് 32 ശതമാനവും കുറയ്ക്കാൻ ഫ്രണ്ട് എയർബാഗുകൾക്ക് കഴിയും. മുൻവശം ഇടിച്ചുള്ള അപകടങ്ങളിൽ മരണസാധ്യത 61 ശതമാനം കുറയ്ക്കാൻ എയർബാഗുകളും സീറ്റ് ബെൽറ്റുകളും ഒരുമിച്ച് ഉപയോഗിക്കുന്നത് സഹായിക്കുന്നുവെന്ന് എൻഎച്ച്‌ടിഎസ്‌എ കണക്കാക്കുന്നു. എയർബാഗുകൾ മാത്രം 34 ശതമാനം കുറയ്ക്കുന്നുവെന്നും എൻഎച്ച്‌ടിഎസ്‌എ പറയുന്ന.
സർക്കാരിന്റെ തീരുമാനം പ്രകാരം തീർച്ചയായും ചെലവ് അധികം വരും. ആ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടിവരും. സർക്കാർ തീരുമാനത്തിന്റെ ഫലമായി മാറ്റം വരുത്തുന്ന വേരിയന്റുകളുടെ വില 5,000-8,000 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എയർബാഗ് പോലുള്ള ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾക്ക് വേണ്ടിയാണെന്ന് പരിഗണിക്കുമ്പോൾ ചെറിയ വിലയാണിത്.
ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് രാഹുൽ ഗാന്ധി. സിന്ധ്യ കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ബിജെപിയിലെ ബാക്ക് ബെഞ്ചർ മാത്രമാണെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.
“ബിജെപിയില്‍ അദ്ദേഹം പിന്‍സീറ്റിലാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നമുക്കൊപ്പവും,” രാഹുല്‍ പറഞ്ഞു. ആരേയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുൽ അത്തരം പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി വി പറഞ്ഞു.
“ആരാണ് പാർട്ടിയിലേക്ക് വരുന്നത്, ആരാണ് പോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ബിജെപിക്കും ആർഎസ്‌എസിനുമെതിരെ പോരാടാനും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.”
2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 22 എംഎല്‍എമാരും സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.