ന്യൂസിലന്‍ഡിലെ ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചരിത്രം കുറിച്ചിരിക്കുകയാണ് എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്റെ ഉറ്റസുഹൃത്ത് കൂടിയായ പ്രിയങ്ക. രാഷ്ട്രീയവേരുകളുള്ള കുടുംബമാണ് പ്രിയങ്കയുടേത്. തന്റെ മുതു മുത്തച്ഛന്‍ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും കേരള രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.
‘എന്നെക്കാള്‍ ദുര്‍ബലരായവരെ പിന്തുണയ്ക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ട്, സാമൂഹ്യനീതിയെ വിലമതിക്കാനും ജീവിതം സമഗ്രതയോടെ നയിക്കാനും എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി ന്യൂസിലന്‍ഡിലേക്ക് വന്ന ഉടന്‍ തന്നെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഒരു പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എന്റെ ആദ്യ അനുഭവം അതായിരുന്നു.’ പ്രിയങ്ക രാധാകൃഷ്ണന്‍ പറഞ്ഞു.
ഉന്നതപഠനത്തിനായി 2004-ല്‍ സിംഗപ്പൂരില്‍നിന്ന് ന്യുസിലന്‍ഡിലേക്കു സ്റ്റുഡന്റ് വിസയില്‍ എത്തിയതാണ് പ്രിയങ്ക. 2006-ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു.
ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ജസീന്‍ഡ ഓണാശംസകള്‍ നേര്‍ന്നത് പ്രിയങ്കയുടെ സാമൂഹിക മാധ്യമപേജുകളിലൂടെയായിരുന്നു.
പ്രിയങ്കയുടെ അച്ഛന്‍ രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനുമാണ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി നയവിശകലനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ സജീവമായി. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍നിന്നുള്ള സ്‌കോട്ട്‌ലണ്ട് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും എം.പിയായ ആളാണ് പ്രിയങ്ക. ന്യുസിലന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍നിന്നു വ്യത്യസ്തമാണ്. ആകെയുള്ള 120 പാര്‍ലമെന്റിലെ സീറ്റില്‍ 71 ഇലക്ട്‌റല്‍ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടര്‍മാര്‍ നേരിട്ട് അവരുടെ എം.പിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍നിന്നാണ് എം.പിമാരെ കണ്ടെത്തുന്നത്.
ഇങ്ങനെ എം.പിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ രണ്ടു തവണയും ഉള്‍പ്പട്ടെയാളാണ് പ്രിയങ്ക. ലിസ്റ്റ് എം.പിമാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്കും പാര്‍ലമെന്റില്‍ അധികാരങ്ങളും, അവകാശങ്ങളും ഒരേപോലെയാണ്. ലിസ്റ്റ് എം.പി ഒരു ഇലക്ടറേറ്റിനെ( നിയോജകമണ്ഡലത്തെ) പ്രതിനിധികരിക്കുന്നില്ല. പക്ഷെ എം.പി. എന്ന നിലയില്‍ ന്യുസിലാന്‍ഡില്‍ എവിടെയും സര്‍ക്കാര്‍ ചെലവില്‍ ഓഫീസ് സ്ഥാപിക്കാം. മറ്റു സര്‍ക്കാര്‍ പാര്‍ലമെന്റു കമ്മിറ്റികളില്‍ മെമ്പറോ മന്ത്രിയോ ആകാം.
മോംഗക്കേക്കി മണ്ഡലത്തില്‍ ജനവിധി തേടിയ പ്രിയങ്ക കടുത്ത പോരാട്ടത്തിനൊടുവില്‍ 3000 വോട്ടിനാണ് പരാജയപ്പെട്ടത്. പ്രിയങ്കയുടെ കഴിവ് കണക്കിലെടുത്താണ് അവരെ ലേബര്‍ പാര്‍ട്ടി എം.പിയായി നാമനിര്‍ദേശം ചെയ്തത്. ഇത്തവണ അവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ 112-ാം സ്ഥാനത്തായിരുന്നു.
താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായി ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചുടനെ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ കേസന്വേഷണം എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ കേരള സർക്കാരിനേയും രാഷ്ട്രീയത്തേയും ഒക്കെ നിയന്ത്രിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബാല ഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ ഒരു വി.ഐ.പി ഉണ്ടായിരുന്നു എന്നും താൻ അയാളെ കണ്ടിരുന്നു എന്നും സി.ബി.ഐക്ക് മുന്നിൽ മുഖ്യ സാക്ഷിയായ കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു.
ഇയാളിൽ നിന്നും ഭീഷണി നിലനില്ക്കുന്നുണ്ടെന്ന് ഒരർത്ഥത്തിൽ പറയാം, അതിനാൽത്തന്നെ ആളെ തൊട്ടൊ ചൂണ്ടിയോ കാണിക്കാമെന്നാണ് സോബി പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. അയാൾ രാഷ്ട്രീയത്തിൽ വി.ഐ.പിയാണ്. സിനിമാ മേഖലയിൽ ഉണ്ട്. പല കേസുകളിലും പെട്ട ആളാണ്..പലതരത്തിലുള്ള ഭീഷണി അയാളിൽ നിന്നും ഉണ്ടായി. പോസ്റ്റുമോർട്ടം നടത്തി കോവിഡ് പോസിറ്റീവ് സർട്ടിഫികറ്റും ഉണ്ടാക്കി മൃതദേഹം രഹസ്യമായി സംസ്കരിക്കും എന്നു ഭീഷണി വന്നതായും കലാഭവൻ സോബി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു
നടന്‍ സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ ടിജെഎസ് ജോര്‍ജ്.സിദ്ദിഖിനെതിരെ ഉയര്‍ന്ന പല ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും വ്യക്തി ജീവിതവും വിഷയമാക്കി ഒരു പ്രമുഖ മലയാളം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര,സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് അദ്ദേത്തിന്.ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വാണ് പ്രകടമാകുന്നത്.ധിക്കാരമാണ് നടന്റെ മുഖമുദ്ര.-ടിജെഎസ് ജോര്‍ജ് ആരോപിക്കുന്നു.
മാദ്ധ്യമങ്ങളെ അകാരണമായി വിമര്‍ശിക്കുന്ന ആളാണ് സിദ്ദിഖ്.ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ താന്‍ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം അദ്ദേഹത്തിന് ഇല്ലാതെ പോയി. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം അദ്ദേഹം അറിയുന്നില്ല,അറിഞ്ഞാല്‍ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോര്‍ജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് ബാലന്റീറിലെ വസതിയിലാണ് 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകൾ അസ്ഫിറ റിസ, ആറു വയസുള്ള മകൻ ഫൈസാൻ സയീദ് എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, മൂന്നു പേരുടെയും മരണം ‘ദുരൂഹം’ എന്ന വിഭാഗത്തിലാണ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡ് പൊലീസായ ഗാർഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നത്.
അതേസമയം, ഭർത്താവിൽ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ് പൊലീസ് അറിഞ്ഞത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അവളുടെ രണ്ട് മക്കളുടെ മരണത്തെക്കുറിച്ചും വിവരം ലഭിച്ചിട്ട് രണ്ട് ദിവസമായി. “അവർ (സീമയുടെ മാതാപിതാക്കൾ) ഇപ്പോഴും ഞെട്ടലോടും മകളോടും പേരക്കുട്ടികളോ ഇല്ലെന്ന അവിശ്വാസത്തിലാണ്,” സീമയുടെ മാതൃസഹോദരനായ സൂഫി മസൂദ് പറഞ്ഞു.
എംബസിയിൽ നിന്ന് ആദ്യമായി അവർക്ക് കോൾ വന്നപ്പോൾ, ആരെങ്കിലും തങ്ങളെ കളിയാക്കണമെന്ന് അവർ കരുതി. ലോക്കൽ പോലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോളുകൾ ലഭിക്കുന്നതുവരെ അവർ ശ്രദ്ധിച്ചില്ല, ”മസൂദ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതോടെ സീമ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
സീമയുടെയും രണ്ട് മക്കളുടെയും മരണം – 11 വയസ്സുള്ള മകൾ അസ്ഫിറ റിസ, 6 വയസ്സുള്ള മകൻ ഫൈസാൻ സയ്യിദ് എന്നിവർ താമസിക്കുന്ന സൗത്ത് ഡബ്ലിനിലെ ബാലിന്റീർ നഗരപ്രാന്തത്തിൽ ഞെട്ടലുണ്ടാക്കി. ട്രിപ്പിൾ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ വ്യക്തിത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.
സിപാപ് മെഷീൻ റ്റൊളറേറ്റ് ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ് നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്. പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.
ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്. ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.
ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.
ബിർമിംഗ്ഹാമിലെ സെല്ലി ഓക്ക് ഹോസ്പിറ്റലാണ് രംഗം. മുറിവേറ്റ പട്ടാളക്കാരാണ് എസ്-4 എന്ന വാർഡിൽ നിറയെ. ആ വേദനകൾക്കിടയിലും ആരോ വിളിച്ചു പറയുന്നു ‘കേക്ക് ലേഡി വരുന്നു, കേക്ക് ലേഡി വരുന്നു…’ ആരാണ് ഈ കേക്ക് ലേഡി. മുറിവേറ്റ പട്ടാളക്കാരുടെ ഇടയിലൂടെ മധ്യവസ്കയായ ഒരു സ്ത്രീ ഒരു ട്രോളിയിൽ കേക്കുമായി വരികയാണ്, അവരുടെ വസ്ത്രധാരണവും വിചിത്രമാണ്. ഇതുകാണുന്നവർക്ക് ആദ്യം തോന്നുക മുറിവേറ്റ പട്ടാളക്കാരുടെ ഇടയിൽ ഇവർക്കെന്താണ് കാര്യം എന്നാണ്.
നഴ്സുമാരോ ബന്ധുക്കളോ ഡോക്ടർമാരോ ആരും അവരെ തടയുന്നില്ല. അവർ മുറിവേറ്റ സൈനികരെ ആലിംഗനം ചെയ്യുന്നു, അവർക്ക് കേക്കുകൾ നൽകുന്നു, വേദന നിറഞ്ഞ ആ സ്ഥലത്ത് സന്തോഷം പടർത്തുന്നു.
ഇത് റയാൻ, റിട്ടയേർഡ് നഴ്സ്, പ്രായം 59. 2009 ലെ അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് സെല്ലി ഓക്കിലേക്ക് മുറിവേറ്റ സൈനികരുടെ ഒഴുക്കായിരുന്നു. മരുന്ന് മാത്രമായിരുന്നില്ല അവർക്കാവശ്യം, പരിഗണനയും സ്നേഹവും കൂടിയായിരുന്നു. ഈ സമയത്താണ് റയാൻ എല്ലാ ദിവസവും ഈ പട്ടാളക്കാർക്കൊപ്പം തന്റെ സമയം ചെലവഴിക്കാൻ തീരുമാനിച്ചത്. 1260 ൽ കൂടുതൽ തവണ അവർ ആശുപത്രി സന്ദർശിച്ചതായാണ് രേഖകൾ. അതിപ്പോഴും തുടരുന്നു. അന്ന് ഏകദേശം ഒരു മില്യൺ കേക്ക്കഷണങ്ങൾ അവർ അവിടെ വിതരണം ചെയ്തു. അതും സ്വയം ഉണ്ടാക്കിയ കേക്കുകൾ.
‘ഞാൻ അവരെ ഏറ്റവും മോശം അവസ്ഥയിൽ വരെ കണ്ടു. മാരകമായി മുറിവേറ്റ്, ശ്വാസമെടുക്കാൻ പോലും കഴിയാതെ, അസ്ഥികൂടങ്ങളെ പോലെ…’ റയാൻ ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൈന്യത്തിലായിരുന്ന മുറിവേറ്റ സഹോദരിക്കു വേണ്ടിയാണ് റയൻ കേക്കുകൾ ഉണ്ടാക്കിത്തുടങ്ങിയത്. അവൾ അത് തന്റെ സഹസൈനികർക്കു വേണ്ടി പങ്കുവയ്ക്കുന്നതും റയൻ കണ്ടു. പിന്നീട് ഈ സൈനികർ അവർക്കും കേക്ക് വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയതോടെ റയൻ എല്ലാവർക്കും കേക്ക് നൽകിത്തുടങ്ങി.
എത്ര മുറിവേറ്റവരായാലും ഒരു പേടിയോ വെറുപ്പോ ഇല്ലാതെ അവരുടെ സുഖവിവരങ്ങൾ തിരക്കാൻ റയാൻ മറക്കാറില്ല. റയാൻ അവരുടെ കട്ടിലുകളുടെ തലയ്ക്ക് ചെന്ന് നിന്ന് ഉറക്കെ ചോദിക്കും, ഞാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടോ എന്ന്, ഇത് കേൾക്കുമ്പോൾ സൈനികർ ആർത്തുചിരിക്കും. ഒരിക്കൽ ഒരു സൈനികൻ ഇതിന് മറുപടിയായി നീ എന്തു തരും എന്ന ചോദ്യമെറിഞ്ഞു. ‘നിയമപരമായ, സദാചാരപരമായ എന്തും. ഒപ്പം ഈ ട്രോളിയിലെ കേക്കും.’ റയാൻ മറുപടി നൽകി.
ആറ് ഡസനോളം ബട്ടർഫ്ളൈ കേക്ക് 48 കസ്റ്റാർഡ് സ്ലൈസ്, ബെയ്ക്ക്വെൽ ടാർട്ട്സ്, കോക്കനട്ട് കേക്ക്, ചോക്ലേറ്റ് മഫിൻസ് എന്നിവയാണ് മിക്ക ആഴ്ചകളിലും റയാൻ നൽകുന്നത്.
സൈനികരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകളും അവർ തയ്യാറാക്കാറുണ്ട്. ഒരിക്കൽ എസ്റ്റോണിയയിലെ സൈനികർ ആശുപത്രിയിലെത്തിയപ്പോൾ അവരുടെ പ്രിയപ്പെട്ട എസ്റ്റോണിയൻ ഹണി കേക്കാണ് റയാൻ തയ്യാറാക്കിയത്. സൗത്ത് ആഫിക്കക്കാരായ സൈനികർക്ക് ബ്രാൻഡി ടാർട്ടും.
കഴിഞ്ഞ പതിനൊന്ന് വർഷമായി റയാൻ ഇവിടെ എത്തുന്നു. റയാൻ വിവാഹിതയല്ല, മക്കളില്ല കുടുംബവും. എന്നാൽ വലിയൊരു കുടുംബത്തിന്റെ ഭാഗമാണ് റയാനിപ്പോൾ. ചികിത്സ കഴിഞ്ഞു പോകുന്ന പട്ടാളക്കാർ അവളുടെ സഹായത്തിനായി എപ്പോഴുമെത്തും. വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കാൻ പോലും അവർ സഹായവുമായി റെഡി. സൈനികരുടെ കുടുംബങ്ങളിലെ ചടങ്ങുകളിൽ വിശിഷ്ട അഥിതിയാണ് റയാൻ.
കൊറോണക്കാലമായതോടെ റയാൻ ആശുപത്രി സന്ദർശനങ്ങൾക്ക് നിയന്ത്രണമായി. എങ്കിലും തന്റെ വീടിനടുത്തുള്ള ചെറിയ സൈനിക ആശുപത്രിയിൽ കേക്കുകളെത്തിക്കാൻ റയൻ മറക്കാറില്ല. അവിടെ പ്രവേശിപ്പിക്കുന്ന അഗ്നിശമന സേനയിലെ അംഗങ്ങൾക്കും റയാൻ കേക്ക് വിതരണം ചെയ്യാറുണ്ട്.
20 ലക്ഷത്തോളം രൂപ വില വരുന്ന സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി പരാതി. എറണാകുളം മാര്‍ക്കറ്റിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട ലോറിയാണ് കാണാതായത്. കളമശേരി സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്തിയത്.
സവാളക്ക് പൊന്നിന്‍റെ വിലയായതിന് പിന്നാലെയാണ് സവാള കയറ്റിയ ലോറി തന്നെ മോഷണം പോയെന്ന പരാതിയും ഉയരുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ 10 വര്‍ഷമായി കച്ചവടം നടത്തുന്ന അലി മുഹമ്മദ് സിയാദ് പതിവ് പോലെ മഹാരാഷ്ട്രയില്‍ നിന്നും ഒരു ലോഡ് സവാളക്ക് ഓഡര്‍ നല്‍കി.
മഹാരാഷ്ട്രയിലെ കൃഷി ഉല്‍പ്പന വിതരണ സമിതി കഴിഞ്ഞ 25 ന് 16 ലക്ഷം രൂപ വിലവരുന്ന 25 ടണ്‍ സവാള കയറ്റിവിട്ടു. എന്നാല്‍ ഇതുവരെ സവാള എറണാകുളത്തെത്തിയിട്ടില്ല. ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ നമ്പര്‍ പരിശോധിച്ച പൊലീസ് ലോറിയുടെ ഉടമസ്ഥന്‍ കളമശേരി സ്വദേശിയായ ജലീലിനെ ബന്ധപ്പെട്ടു. എന്നാല്‍ ജലീലിന്‍റെ ലോറി എറണാകുളത്ത് തന്നെയുണ്ടെന്നും ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്ത് നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
മുംബൈ: കഷണ്ടി മറച്ചുവെച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. 27 കാരിയാണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.
മുംബൈയിലാണ് സംഭവം. യുവതിയുടെ 29 വയസുകാരനായ ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പരാതി നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യം തേടി യുവാവ് താനെ കോടതിയെ സമീപിച്ചു.
ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം തന്നെ ഞെട്ടിച്ചുവെന്നും, വിവാഹത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമല്ലെന്ന പ്രതികരണമായിരുന്നു അവരുടേതെന്നും പരാതിയില്‍ പറയുന്നു.
ഐപിസി 406(വിശ്വാസ വഞ്ചന), 500(മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.