ബാല വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. വിവാഹവാര്‍ത്തയില്‍ വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ദൈവത്തിന്റെ കൈയ്യിലാണെന്നായിരുന്നു ബാലയുടെ മറുപടി.
വിവാഹം നടന്നേക്കും. അത് നിങ്ങളെയെല്ലാം അറിയിക്കും. അന്തസ്സായിട്ട് തന്നെ വിവാഹം നടത്തും. വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. ആദ്യ വിവാഹം പരാജയമായതിന്റെ പേടിയുണ്ട്. അടുത്തിടെയും തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. സ്‌നേഹം നിറഞ്ഞ വീടായിരിക്കും തന്റേത്, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം. വിവാഹത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ, പേടിയുണ്ട്, എല്ലാവരേയും അറിയിച്ച് അന്തസ്സായേ ഞാന്‍ വിവാഹം നടത്തുള്ളൂ. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ മാറിനിന്നിരുന്നുവെന്ന് താരം പറയുന്നു. മാനസികമായി വല്ലാതെ തകര്‍ന്നുപോയ അവസ്ഥയുണ്ടായിരുന്നു. കുറേക്കാലത്തേക്ക് അഭിമുഖങ്ങളൊന്നും കൊടുത്തിരുന്നില്ല താനെന്നും താരം പറയുന്നു. പിന്നീടാണ് എല്ലാത്തില്‍ നിന്നും റിക്കവര്‍ ചെയ്തത്. ചില കാര്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് താനെന്നും ബാല പറയുന്നു. താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വെച്ച് സഹോദരന്‍ സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ വില്ലനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി കീര്‍ത്തി സുരേഷും അണിനിരക്കുന്നുണ്ടെന്നും ബാല പറയുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ അജിത്തുമായി അടുത്ത സൗഹൃദമുണ്ട് ബാലയ്ക്ക്.
നിങ്ങളെപ്പോലെ ജീവിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. നിങ്ങള്‍ അത്രയധികം നല്ലവനാണ്. ബാല നീ ചെറുപ്പമാണ്, നിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം മാറും. നീ നല്ലൊരു വ്യക്തിയാണ്. എല്ലാത്തില്‍ നിന്നും മാറി തിരിച്ചെത്തും, ഞാനാണ് പറയുന്നത് നീ കുറിച്ച് വച്ചോയെന്നായിരുന്നു അജിത്ത് അന്ന് പറഞ്ഞത്. അതിന് ശേഷമായാണ് താന്‍ പുലിമുരുകന്‍ ചെയ്തത്. സിനിമ ഉപേക്ഷിക്കാനായി തീരുമാനിച്ച സമയമായിരുന്നു അത്.എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം.
ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സ്വപ്‌നങ്ങൾ പാതിയിൽ ബാക്കിവെച്ച് യാത്ര പറഞ്ഞ യുവാവിന്റേയും യുവതിയുടേയും മരണത്തിൽ തേങ്ങി നാട്ടുകാരും ബന്ധുക്കളും. വിവാഹസ്വപ്‌നങ്ങളുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം സംഭവിച്ചത്. എംസി റോഡിൽ ഇടിഞ്ഞില്ലം പെരുന്തുരുത്തിയിൽ വെച്ചാണ് കെഎസ്ആർടിസി ബസിടിച്ച് ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ ജയിംസ് ചാക്കോയും (31) പ്രതിശ്രുത വധു ആൻസിയും (26) മരിച്ചത്.
ജയിംസ് ചാക്കോയുടെ സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ഓടെ നടന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചായിരുന്നു ചടങ്ങുകൾ. മൃതദേഹം വൈകീട്ട് നാലോടെ ചെങ്ങന്നൂർ അങ്ങാടിക്കൽ, കുറത്തിയാറ സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടക്കി. ശനിയാഴ്ച സിഎസ്‌ഐ മധ്യമേഖല ഇടവക ബിഷപ് ഡോ. സാബു കെ ചെറിയാൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.
വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍.
പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമാണെന്ന് സുജിത്ത് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ റിസോര്‍ട്ടുകളും ടെന്റ് സ്റ്റേകളും തന്റെ അറിവില്‍ ആ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുജിത്ത് ഭക്തന്‍ പറയുന്നു. ഇത്രയധികം കാലം പ്രവര്‍ത്തിച്ചിട്ടും ഇപ്പോള്‍ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോള്‍ അതിന് ലൈസന്‍സ് ഇല്ല, പ്രവര്‍ത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോള്‍ അതില്‍ നിന്ന് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ലൈസന്‍സ് ഇല്ലാതെ അവര്‍ എങ്ങനെയാണ് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചതെന്ന് സുജിത്ത് ചോദിക്കുന്നു.
ആരാണ് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്? എന്തുകൊണ്ട് ലൈസന്‍സ് ഇല്ലെങ്കില്‍ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതര്‍ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തില്ല?
അങ്ങനെയെങ്കില്‍ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണ്ടേ തുടങ്ങിയ ചോദ്യങ്ങളും സുജിത്ത് മുന്നോട്ടുവയ്ക്കുന്നു. ഇതൊന്നും പറയാതെ 3 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്കും മറ്റുള്ള വ്‌ലോഗേഴ്സിനുമെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണുണ്ടായതെന്ന് സുജിത്ത് പറഞ്ഞു.
താന്‍ ചെയ്ത വീഡിയോ കണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും അതാണ് അവര്‍ ആനയുടെ ചവിട്ടേറ്റ് മരിക്കാന്‍ കാരണമെന്നുമാണ് സുജിത്തിനെതിരെ ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാല്‍ ഞാന്‍ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പല്‍ യാത്രക്ക് പോയി കപ്പല്‍ മുങ്ങിയാല്‍ ഞാന്‍ കുറ്റക്കാരന്‍ ആകുമോ? എന്നും ആരോപണത്തില്‍ സുജിത്ത് ചോദിക്കുന്നു.
”കഴിഞ്ഞ ദിവസം വയനാട്ടിൽ എളിമ്പിലേരി എസ്റേറ്റിലുള്ള റെയിൻ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരണപ്പെട്ടത് നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമാണല്ലോ. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ സ്ഥലത്ത് 2018 നവംബർ മാസത്തിൽ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേർന്ന് സന്ദർശിച്ച് വീഡിയോ എടുക്കുകയും യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകൾ അവിടെ പോയി താമസിച്ചിട്ടുള്ളതുമാണ്. കല്യാണത്തിന് ശേഷം ശ്വേതയോടോപ്പവും ഞാൻ ഇവിടെ പോയിട്ടുള്ളതാണ്. യൂടൂബിൽ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് പല വ്ലോഗർമാരും ചെയ്ത ധാരാളം വിഡിയോകളും ഉണ്ട്. ഞാനുൾപ്പെടെ പലരും പ്രസ്തുത അപകടത്തിന് ശേഷം അവരവരുടെ വിഡിയോകൾ പിൻവലിച്ചിട്ടുമുണ്ട്. അത് ഈ വിഷയത്തെക്കുറിച്ച് അനാവശ്യ ചർച്ചകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഈ ടെന്റ് സ്റ്റേയുടെ പരിസരത്ത് തന്നെ മറ്റനേകം ടെന്റ് സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. ഗൂഗിൾ മാപ്പിൽ നോക്കിയാൽ കാണാം.
കഴിഞ്ഞ മൂന്ന് വർഷത്തോളമായിട്ട് ഈ റിസോർട്ടുകളും ടെന്റ് സ്റ്റേകളും ഒക്കെ എന്റെ അറിവിൽ ആ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്രയധികം കാലം പ്രവർത്തിച്ചിട്ടും ഇപ്പോൾ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോൾ അതിന് ലൈസൻസ് ഇല്ല, പ്രവർത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോൾ എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ലൈസൻസ് ഇല്ലാതെ 3 വർഷം ഇവർ എങ്ങനെ പ്രവർത്തിച്ചു? ആരാണ് ഇവർക്ക് പ്രവർത്തനാനുമതി നൽകിയത്? എന്തുകൊണ്ട് ലൈസൻസ് ഇല്ലെങ്കിൽ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതർ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതർ നടപടി എടുത്തില്ല? അങ്ങനെയെങ്കിൽ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്കെതിരെ നടപടി എടുക്കണ്ടേ? അതൊന്നും പറയാതെ 3 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച എനിക്കും മറ്റുള്ള വ്ലോഗേഴ്‌സിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചരണങ്ങൾ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു അറ്റാക്ക് മാത്രമാണെന്ന് ഞാൻ കരുതുന്നു.
ഇനി കാര്യത്തിലേക്ക് വരാം. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലുമായി പല സ്ഥലങ്ങളിൽ നൂറുകണക്കിന് ടെന്റ് ക്യാമ്പിംഗ് സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആർക്കും തന്നെ ടെന്റ് ക്യാംപിങ് എന്ന പേരിൽ ലൈസൻസ് കിട്ടില്ല. കാരണം നമ്മുടെ നിയമം അനുവദിക്കുന്നത് ഹോട്ടൽ, റിസോർട്ട്, സർവ്വീസ് അപ്പാർട്ട്മെന്റ്, ഹോം സ്റ്റേ എന്നീ കാറ്റഗറിയിലുള്ള ലൈസൻസ് ആണ്. ഇതിൽ ഏതെങ്കിലും ഒരു ലൈസൻസ് അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ് ഈ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്നത്. 500 രൂപ മുതലാണ് ഇത്തരത്തിലുള്ള ടെന്റ് സ്റ്റേകളിൽ താമസത്തിനായി ഈടാക്കുന്നത്. സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് നിരക്കും കൂടും. വിദ്യാർത്ഥികളും സാധാരണക്കാരുമാണ് ഇതുപോലെയുള്ള സ്ഥലങ്ങൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ടെന്റ് ക്യാമ്പിംഗ് വളരെയധികം കൂടിവന്നപ്പോൾ ആയിരക്കണക്കിന് രൂപ വാങ്ങുന്ന റിസോർട്ടുകാർ പോലും പ്രതിസന്ധിയിലായി. ഫാമിലി ആയിട്ട് പോലും ആളുകൾ ടെന്റ് ക്യാമ്പിംഗ് എക്സ്പീരിയൻസ് തേടി പോയി തുടങ്ങി. മുക്കിന് മുക്കിന് കൂണുപോലെ ടെന്റ് ക്യാമ്പിംഗ് സൈറ്റുകൾ കേരളത്തിൽ പല സ്ഥലങ്ങളിലായി ഉയർന്നുവന്നു.
വയനാട്ടിലെ തന്നെ മറ്റൊരു ടെന്റ് ക്യാമ്പിംഗ് സൈറ്റിൽ പോയി വീഡിയോ എടുത്തിട്ടപ്പോൾ ഇവിടെ ഫാമിലി ആയിട്ട് വരരുത്, സുരക്ഷിതമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഉണ്ടായ ഭീഷണി വരെ എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. (സ്ക്രീൻഷോട്ട് നോക്കാം) ഞാൻ വീഡിയോ ചെയ്തിട്ടതുകൊണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും ഞാൻ കാരണമാണ് അവർ ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നുമാണ് എനിക്കെതിരെ ഇപ്പോൾ വന്നിരിക്കുന്ന ആരോപണം. അങ്ങനെയെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ, കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാൽ ഞാൻ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പൽ യാത്രക്ക് പോയി കപ്പൽ മുങ്ങിയാൽ ഞാൻ കുറ്റക്കാരൻ ആകുമോ? ഈ റിസോർട്ടുകളും മറ്റുമൊക്കെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലും വരെ പരസ്യം നൽകാറില്ല? ഞങ്ങൾ വ്ലോഗേഴ്സ് അവിടെ നിന്നുള്ള അനുഭവങ്ങളാണ് ഷെയർ ചെയ്യുന്നത്. അനധികൃതമെന്ന് തോന്നുന്ന പല സ്ഥലങ്ങളും വീഡിയോ ചെയ്യാൻ വിളിച്ചിട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ട്. റെസ്റ്റോറന്റ് വീഡിയോ ചെയ്യാൻ പോയിട്ട് ഭക്ഷണ ഇഷ്ടപ്പെടാത്തത് കൊണ്ട് വീഡിയോ ചെയ്യാതെ വന്നിട്ടുണ്ട്. തട്ടേക്കാടുള്ള ഒരു റിസോർട്ടിന്റെ വീഡിയോ ചെയ്യാൻ പോയപ്പോൾ റിസോർട്ട് അധികാരികൾ തെറ്റിദ്ധരിപ്പിച്ച് വനത്തിലേക്ക് കൊണ്ടുപോയി ഉണ്ടായ പ്രശ്നത്തിലും തെറ്റ് തിരുത്തി വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ബന്ദിപ്പൂരും മസിനഗുഡിയിലും മുതുമലയിലും ഒക്കെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തന്നെ കാട്ടിനുള്ളിൽ താമസം ഒരുക്കിയിട്ടുണ്ട്. അതും വേണ്ടത്ര സുരക്ഷാ പോലും ഒരുക്കാതെ, ഞാൻ ഒരിക്കൽ പോയി താമസിച്ചപ്പോൾ രാത്രി ആനയിറങ്ങി മറ്റൊരാളുടെ വണ്ടി ഉൾപ്പെടെ നശിപ്പിച്ചത് കണ്ടിട്ടുണ്ട്, അതൊക്കെ വിഡിയോയിലും കാണിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് പ്രൊമോഷൻസ് ചെയ്യാറുള്ളത്, അങ്ങോട്ട് കാശ് കൊടുത്ത് പോയി താമസിച്ചും വീഡിയോ ചെയ്യാറുണ്ട്. സൗജന്യമായി പോയി താമസിച്ച് ഭക്ഷണവും കഴിച്ച് വീഡിയോ ചെയ്യാറില്ല. പണം വാങ്ങിയോ വാങ്ങാതെയോ ചെയ്യുന്ന വിഡിയോകൾ സത്യസന്ധമായി തന്നെയാണ് ചെയ്യാറുള്ളത്. ഉള്ളത് ഉള്ളത് പോലെ തന്നെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്.
ക്യാമ്പിംഗ് സൈറ്റുകൾ നടത്തുന്ന ആളുകൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻ തന്നെ ഒരു മാർഗ്ഗനിർദ്ദേശം നൽകുകയും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കാം. അപകടം സംഭവിച്ച ക്യാമ്പിംഗ് സൈറ്റ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെങ്കിൽ (ഞാൻ അത് വിശ്വസിക്കുന്നില്ല) അത് ഇത്രയും കാലം പ്രവർത്തിക്കാൻ മൗനാനുമതി നൽകിയവർക്കെതിരെയും നടപടി എടുക്കുക. ദയവായി അനാവശ്യ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിടാതിരിക്കുക. മരണപ്പെട്ട യുവതിക്ക് ആദരാഞ്ചലികൾ അർപ്പിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
വിശ്വസ്തതയോടെ നിങ്ങളുടെ സ്വന്തം സുജിത് ഭക്തൻ”
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരായി പിറവം മണ്ഡല ത്തിൽ നിന്നും കിഴക്കമ്പലം ട്വന്റി-ട്വന്റിയ്ക്കായി ജനവിധി തേടുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് ശ്രീനിവാസൻ. ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും എന്നാൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റി ട്വന്റിയെ അഭിനന്ദിച്ച ശ്രീനിവാസൻ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയോടും വിരോധമില്ല. ട്വന്റി-ട്വന്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുത്. ഇക്കാര്യങ്ങൾ പറഞ്ഞത് കൊണ്ടാകും എന്നെ സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നത്. മത്സരിക്കുന്നില്ല. അതിനായി ആരും എന്നെ സമീപിച്ചിട്ടില്ല.’- ശ്രീനിവാസൻ പറയുന്നു.
‘പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയസംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം ആലോചിക്കും. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയനേതാവ് സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. കേരളത്തിൽ ഭരിക്കുന്ന മുന്നണികൾ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. സാധാരണക്കാരന്റെ ബലഹീനത മുതലെടുത്താണ് അവർ ഭരണം നടത്തുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒന്നാണ്. ഇത്തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് എന്നെ രാഷ്ട്രീയവിരോധിയാക്കി മാറ്റുകയാണ്.’- ശ്രീനിവാസൻ ആരോപിച്ചു.
ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്രയ്ക്ക് പത്മഭൂഷന്‍ പുരസ്‌കാരവും എസ്പി ബാലസുബ്രഹ്‌മണ്യത്തിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ ലഭിച്ചു.
തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അര്‍ഹയായി.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബിബിലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Former Prime Minister of Japan Shinzo Abe, Singer S P Balasubramaniam (posthumously), Sand artist Sudarshan Sahoo, Archaeologist BB Lal awarded Padma Vibhushan. pic.twitter.com/ODnDEGOJbi
— ANI (@ANI) January 25, 2021
വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ ഏഴു വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹയ (7)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഹയയ്ക്കു പാമ്പ് കടിയേറ്റത്.
ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്. ലുബ സഹറയാണ് ഹംദയുടെ സഹോദരി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ പാമ്പുകടിയേറ്റു മരിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ബത്തേരി പുത്തൻകുന്ന് സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ഷഹലയ്ക്കു പാമ്പുകടിയേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷഹലയ്ക്കു പാമ്പു കടിയേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഷഹലയുടെ പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതും മരണ കാരണമായി.
കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ജൂലൈ 22നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.
ജൂലൈ 25ന് സോഷ്യൽമീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. തന്റെ മരണം മാത്രമാണ് താൻ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവിൽ പറഞ്ഞത്.
കന്നഡ ബിഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിംഗ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.
കണ്ണൂർ: മുതിർന്ന നേതാവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിതനായ അദ്ദേഹത്തെ കടുത്ത ന്യുമോണിയയും പ്രമേഹവും അലട്ടുന്നുണ്ട്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കും.
ജനുവരി 18-നാണ് ജയരാജൻ കോവിഡ് ബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടു ദിവസത്തിന് ശേഷം സ്ഥിതി മോശമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ കല്യാശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ട് ടേം പൂർത്തിയായ ടി.വി.രാജേഷിനെ മാറ്റി ജയരാജനെ രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
തിരുവനന്തപുരം: വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ സഹവികാരി ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
പ്രമുഖ ദേവാലയമായ സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ പള്ളിമേടയില്‍ ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനെ രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സഹ വികാരിയായ ഫാദര്‍ ജോണ്‍സണ്‍ നഗരത്തിലെ വാന്റോസ് ജംഗ്ഷന് സമീപം രാവിലെ പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് പള്ളിമേടയില്‍ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. പൊഴിയൂര്‍ പുല്ലുകാട് സ്വദേശിയായ ജോണ്‍സണ് ഒരു വര്‍ഷം മുന്‍പാണ് വികാരി പട്ടം ലഭിച്ചത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലെ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ചെറുപ്പം മുതൽ യുഡിഎഫ് അനുഭാവിയാണ്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനമാണെന്നും ഫിറോസ്.
എന്നാൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. തവനൂർ മണ്ഡലത്തിൽ നിന്ന് മന്ത്രി കെ ടി ജലീലിനെതിരെ ഫിറോസ് മത്സരിക്കുമെന്ന പ്രചാരണം നിലവിലുണ്ട്. എന്നാൽ വിഷയത്തിൽ യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ കോൺഗ്രസ് സീറ്റാണ് തവനൂർ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം പി ഇഫ്തികാറുദ്ധീനാണ് കഴിഞ്ഞ തവണ ഇവിടെ നിന്നും മത്സരിച്ച് കെ ടി ജലീലിനോട് പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ സീറ്റ് പിടിക്കമമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രെസും യുഡിഎഫും.