Latest News

തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ശ്രദ്ധിക്കുന്ന മിസ് കേരള മത്സരത്തിന്റെ 2020 എഡിഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ. 1999ൽ ഇംപ്രസാരിയോയുടെ സിഗ്നേച്ചർ ഇവന്റോടെ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്.

ഈ വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം മിസ് കേരള മത്സരം പൂർണ്ണമായും വെർച് വൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് പങ്കെടുക്കാനും കഴിയും. ലോകത്ത് ആദ്യമായാണ് ഒരു സൗന്ദര്യ മത്സരം പൂർണ്ണമായും വെർച്വലായി നടക്കുന്നത്.ഓഡിഷന്‍ മുതല്‍ കിരീട ധാരണം വരെ, ഇക്കുറി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയിരിക്കുകയാണ്.

ആദ്യ റൗണ്ടിൽ പങ്കെടുത്ത മുന്നൂറോളം കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറു പേരാണ് രണ്ടാം റൗണ്ടില്‍ മല്‍സരിച്ചത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്ത സ്വിറ്റസർലണ്ടിലെ സ്റ്റീജാ ചിറക്കൽ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു എന്നുള്ളത് പ്രവാസി മലയാളികൾക്ക് ഏറ്റവും അഭിമാനകരമാണ് ..

മത്സരം ഡിജിറ്റൽ ആയതോടെ ലോകമെമ്പാടുമുള്ള മത്സരാത്ഥികൾക്കു പങ്കെടുക്കാനുള്ള വേദി കൂടിയായി 2020 എഡിഷൻ മാറി . ഡിജിറ്റൽ സൗകര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്ന ഇംപ്രസാരിയോ മത്സര ചരിത്രത്തിൽ ആദ്യമായി 2019 ൽ ഓഡിഷൻ ഡിജിറ്റലായി സംഘടിപ്പിച്ചത്. ടിക് ടോകിൽ അൻപത് ദശലക്ഷം മുദ്രകളും ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം വ്യൂസും ഉപയോഗിച്ചാണ് ഓഡിഷൻ നടത്തിയത്.

ഈ വർഷം കൂടുതൽ വ്യത്യസ്ത റൗണ്ടുകൾക്കും ബ്രാൻഡ് അവതരണങ്ങൾക്കുമായി കൂടുതൽ വിഡിയോ ഉള്ളടക്കങ്ങളും ഇംപ്രഷനുകളും സൃഷ്ടിച്ചു . നിരവധി ഡിജിറ്റൽ റൗണ്ടുകളിലൂടെയാണ് മത്സരാർത്ഥികൾ ഗ്രാന്റ് ഫിനാലെയിലേക്കെത്തിയത് .

ഫൈനൽ മത്സരത്തിലേക്കെത്തിയിരിക്കുന്ന മുപ്പതോളം കുട്ടികളിൽ നിന്നും ഈ മാസം മുപ്പതാം തീയതി നടക്കുന്ന അവസാന റൗണ്ടിൽ നിന്നും മിസ്സ് കേരളയെ തെരഞ്ഞെടുക്കും …സ്വിസ്സ് മലയാളികൾക്കും ,പ്രവാസി മലയാളികൾക്കൊന്നാകെയും അഭിമാനമായി സ്റ്റീജ മിസ്സ്‌ കേരള കിരീടം ചൂടുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു ..

മത്സരത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഷോർട്ട് ഫിലിം …..

https://www.instagram.com/wonderfully_chaotic_/?utm_source=ig_embed

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.

രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.

മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ്​ കേരളത്തിൽ പ്രവാസികൾക്ക്​ മാത്രം ക്വാറന്റീൻ ? നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന്​ എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക്​ മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്​. ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട്​ ചേർത്ത്​ വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക്​ വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
സീറോ മലബാര്‍ സഭയുടെ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറായി ഫാ. ജേക്കബ്ബ് ചക്കാത്ര സ്ഥാനമേറ്റു. സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയുടെ ചുമതലയും ഇതോടൊപ്പം അദ്ദേഹത്തിന് ലഭിക്കും. ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി കഴിഞ്ഞ ഒഴിവിലാണ് ഫാ. ജേക്കബ്ബ് ചക്കാത്ര നിയ്മിതനായത്.

2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജന സംഘടനയായ യുവദീപ്തി എസ് എം വൈ എം ന്റെ ഡയറക്ടറായി സേവനം ചെയ്ത് വരികയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേക്കബ് ചക്കാത്ര ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം പുഷ്പഗിരി, കോട്ടയം ലൂര്‍ദ്ദ്, അയര്‍ക്കുന്നം, കുമാരനല്ലൂര്‍, ഇടവകകളിലും കെ സി എസ് എല്‍ ന്റെ അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കാ ഇടവകാംഗമായ ഫാ. ജേക്കബ്ബ് ചക്കാത്ര ജോസഫ് തോമസ്സ് മറിയാമ്മ ദമ്പതികളുടെ മകനാണ്. ബിജു തോമസ്സ്, രഞ്ചന്‍ തോമസ്സ് എന്നിവര്‍ സഹോദരങ്ങളാണ്.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കുറവിലങ്ങാട് മേജര്‍ ആര്‍ക്കി
എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം
അര്‍ക്കാദിയാക്കോന്‍ തീര്‍ത്ഥാടന
ദേവാലയത്തിലെ മൂന്നു നോമ്പ് തിരുന്നാളിന് കൊടിയേറി. ഇന്ന് രാവിലെ പ്രദേശിക സമയം 6.45 ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റു തിരുക്കര്‍മ്മം നടത്തി. റവ. ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേല്‍,
റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍,
റവ. ഫാ. തോമസ് മലയില്‍പുത്തന്‍പുര, റവ. ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ ,
റവ. ഫാ. തോമസ് കൊച്ചോടയ്ക്കല്‍,
റവ. ഫാ. ജോസഫ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം ഇടവക സമൂഹവും സന്നിഹിതരായിരുന്നു. തുടര്‍ന്ന്
ആര്‍ച്ച്പ്രീസ്റ്റിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാനയും വചന സന്ദേശവും നടന്നു. ചെണ്ടമേളത്തിന്റെ പ്രകംബനങ്ങളല്ല, കപ്പലോട്ടത്തിന്റെ താളലയങ്ങളല്ല, ഇലുമിനേഷന്‍ ലൈറ്റുകള്‍ മിന്നി തെളിയുമ്പോള്‍ ഹൃദയത്തിലുണ്ടാകുന്ന ആനന്ദമല്ല, പ്രദക്ഷിണങ്ങളുടെ കൊഴുപ്പും പങ്കെടുക്കുന്നവരുടെ ബാഹുല്യവുമല്ല മൂന്ന് നോമ്പ് തിരുന്നാള്‍. മറിച്ച് ദൈവത്തില്‍ അഭയം പ്രാപിക്കാന്‍, അവനോട് എന്റെ കാര്യങ്ങള്‍ പറയുവാനുള്ള അവകാശബോധമുള്ള ജനതയാണ് നമ്മള്‍ എന്ന വിശ്വാസ ബോധ്യത്തിന്റെ ആഘോഷമാകണം ഈ മൂന്ന് നോമ്പ് തിരുന്നാള്‍. ഈ ചൈതന്യം നമ്മില്‍ ജനിപ്പിക്കുന്ന ആഘോഷമാക്കി മാറ്റാന്‍ വിശ്വാസ സമൂഹത്തിന് കഴിയണമെന്ന് ആര്‍ച്ച് പ്രീസ്റ്റ് തന്റെ വചന സന്ദേശത്തില്‍ പറഞ്ഞു.
വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.

ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. വൈകുന്നേരം അഞ്ച് മണിക്ക്
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ (പാലാ രൂപത സഹായമെത്രാന്‍) വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് എട്ട് മണിക്ക് പ്രദക്ഷിണ സംഗമം ജൂബിലി കപ്പേളയില്‍. വിവിധ കരകളില്‍ നിന്നുള്ള പ്രദക്ഷിണം സംഗമിച്ച് 8.45ന് പ്രധാന ദേവാലയത്തിലെത്തും. തുടര്‍ന്ന് ലദീഞ്ഞും ആശീര്‍വ്വാദവും നടക്കും. 9.15ന് നടക്കുന്ന പ്രസിദ്ധമായ ചെണ്ടമേളത്തോടെ തിങ്കളാഴ്ചത്തെ ശുശ്രൂഷകള്‍ അവസാനിക്കും.

ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..

ജനുവരി 27 ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
വീഡിയോയും ചിത്രങ്ങളും
ടാന്‍സണ്‍ സിറിയക് കുറവിലങ്ങാട്

മൂന്നു നോമ്പ് തിരുന്നാളിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തർത്തഭിനയിച്ച അല്ല ജീവിക്കുന്ന കഥാപാത്രങ്ങളെ മലയാളിയുടെ മനസ്സിലേക്ക് പകർന്നു നൽകിയ ചലച്ചിത്രത്തെക്കുറിച്ചു യുകെയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന തന്റെ ഫേസ്ബുക് കുറിപ്പിലൂടെ സംസാരിക്കുന്നു…

കുറിപ്പിന്റെ പൂർണ്ണ രൂപം 

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള വാക്കുകേള്‍ക്കാത്ത ഒരുദിവസം പോലും ഇന്നിപ്പോ ഇല്ലാതായി . കൂടാതെ വന്നു വന്നു വരുന്ന ഒട്ടുമിക്ക സിനിമകളും സീരീസുകളും പ്രസിദ്ദികരണങ്ങളുടെയുമെല്ലാം കാതലായ സബ്ജക്ട് ഇതായി മാറിയിരിക്കുന്നു .

മാറ്റം നല്ലതാണു . അതിനുള്ള മൂവേമെന്റ്‌സും നല്ലതാണു പക്ഷെ അതിനു മുമ്പ് നമുക്ക് ചിന്തിക്കേണ്ട ചില വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ് ..
ശരിയാവാം തെറ്റാവാം എന്നാലും പറയാതെ പോവ വയ്യ .
നമ്മള്‍ ഇച്ചിരി കുറെ പുറകോട്ടു സഞ്ചരിക്കുവാണെല്‍…
അതായതു ആകാശയാത്രയോ ടു വീലറോ ഫോര്‍ വീലര്‍ യാത്രകളോ ഒന്നും സാധ്യമല്ലാതിരുന്ന…..
ഒന്ന് കണ്ണ് തുറന്നുനോക്കിയാല്‍ എങ്ങും വനങ്ങളും പാറകളും കൊണ്ട് നമ്മുടെ ചുറ്റുപാടുകള്‍ മൂടിയിരുന്ന.. ഇന്നത്തെപോലെ സുഗമമായ യാത്ര സൗകര്യങ്ങളോ, ഇന്‍ഡസ്ട്രീസ് ജോലികളോ കുടുമ്പ ശ്രീ തൊഴിലുറപ്പുകളോ ഒന്നിന്റെം പ്രഹസനം ഇല്ലാതിരുന്ന അന്നത്തെ ആ പഴയ കാലം ..
അന്നത്തെ ആ കല്ലും മുള്ളും നിറഞ്ഞു പന്തലിച്ച.. കാട്ടുമൃഗങ്ങളുടെ വിളയാട്ടമായിരുന്ന ഭൂമിയുടെ ആ പ്രതലത്തെ ഇന്നത്തെ ഈ സ്ഥിതിയില്‍ ആക്കിയെടുക്കാന്‍ നല്ല മസില്‍ പവറും ചങ്കൂറ്റവും കൂടാതെ തന്റെ ജീവന്‍ പോലും പണയം വച്ച് പോരാടാന്‍ തക്ക മനബലവും ഫിസിക്കല്‍ പവറും ആവശ്യമുണ്ടാരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .
അന്നത്തെ ആ ഭീകരാവസ്ഥയില്‍ തങ്ങളുടെ മക്കളെയും സ്ത്രീകളയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ അവരെ വീട്ടില്‍ ഇരുത്തി ആണുങ്ങള്‍ എന്തിനും ഏതിനും തയാറായ് വെളിയിലിറങ്ങുകയും….
പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ നോക്കാനും പകലന്തിയോളം പ്രകൃതിയോടും മൃഗങ്ങളോടും യുദ്ദം ചെയ്തു പുരയിലെത്തുന്ന തന്റെ പുരുഷനെ അവനുവേണ്ടതെല്ലാം അറിഞ്ഞു ചെയ്തു സന്തോഷിപ്പിക്കുന്നതാണ് തന്റെ സ്വര്‍ഗമെന്നും വിശ്വസിച്ചിരുന്ന ഒരുപറ്റം സ്ത്രീ സമൂഹം ഉള്ള ഒരുകാലമുണ്ടായിരുന്നു .
ഭാര്യയോട് തനിക്കുള്ള സ്‌നേഹവും കരുതലും എടുത്തു പറയാതെയും അവരുടെ ആഗ്രഹങ്ങള്‍ ചോദിക്കാതെയും അവരെ പലവിധത്തില്‍ അനുഭവിക്കാന്‍ അവന്‍ അന്നേ ശീലിച്ചിരുന്നിരിക്കാം . അല്ലങ്കില്‍ അന്നത്തെ പെണ്ണുങ്ങള്‍ അവനു വാരിക്കോരി കൊടുത്തിരുന്ന കരുതലിലൂടെ അവരെ അത് പഠിപ്പിച്ചിരുന്നിരിക്കാം.
അവന്‍ ചെയ്തു വന്നിരുന്ന കഠിനമായ ജോലിയുടെ ഭാഗമായി അവന്റെ മനസും സ്വഭാവ രീതികളും കാര്‍ക്കശ്യം നിറഞ്ഞതുമായിരുന്നിരിക്കണം .
പക്ഷെ അന്നത്തെ സ്ത്രീ ഇതിനെതിരായി പോരാടാനൊരുമ്പെടാതെ നിന്നതൊരുപക്ഷേ തന്റെ പുരുഷന്‍ ചെയ്യുന്ന കാഠിന്യമേറിയ ജോലികള്‍ ചെയ്യാന്‍തക്ക ആരോഗ്യവും സാഹചര്യവും തങ്ങള്‍ക്കില്ലന്നും അവര്‍ വിശന്നു ഷീണിച്ചു വരുമ്പോള്‍ അന്നമൂട്ടാന്‍…..
തങ്ങളുടെ കുഞ്ഞുങ്ങളെ നല്ലതു ചൊല്ലി വളര്‍ത്താന്‍…..
ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരയില്‍ വേണമെന്നുമവര്‍ മനസിലാക്കിയിരുന്നിരിക്കണം….
ആണുങ്ങളെ പരിചരിക്കേണ്ട ശീലങ്ങള്‍ പെണ്ണുങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ എല്ലാം അവന്‍ അല്ലങ്കില്‍ അവള്‍ വളരെ ചെറുപ്പം മുതല്‍ കണ്ടും കെട്ടും വളര്‍ന്നത് സ്വന്തം അമ്മയില്‍ (സ്ത്രീ) നിന്നുതന്നാണ്. അങ്ങനെ ഒരുമടിയും കൂടാതെ അവനു പാദസേവ ചെയ്യാന്‍ പെണ്ണുങ്ങളും അവളെ കര്‍ക്കശ്യത്തോടെ സംരക്ഷിക്കാന്‍ അവനും അവളില്‍ (‘അമ്മ )നിന്നും പഠിച്ചിരുന്നിരിക്കാം ..
നമ്മള്‍ അവളില്‍നിന്നും പഠിക്കാത്തതായൊന്നുമില്ല.
പക്ഷെ ഇന്ന് കാലം മാറി കഥ മാറി.. റോഡുകളായി പാലങ്ങളായി യാത്രാസാവകാര്യങ്ങളായീ പഠന സൗകര്യങ്ങളായീ യന്ത്ര വല്‍ക്കരണവും തൊഴില്‍ മേഖലകളുടേം കുത്തൊഴുക്കായി ..
എല്ലാര്‍ക്കുമെല്ലാം ഒരു ഫിംഗര്‍ ടച്ചിലൂടെ നേടിയെടുക്കാമെന്ന സഹചര്യമായ് .
ആ പഴയ തലമുറ നമുക്കിന്നത്തേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി കടന്നുപോയതിന്‍ ഭലമയി ഇന്ന് ആര്‍ക്കും ആരെയും അധികമായി ആശ്രയിക്കേണ്ട സാഹചര്യം വേണ്ടാതായി . ആണിനും പെണ്ണിനും പൊരുതി ജീവിക്കാനുള്ള ഒരു ബേസിക് ഇന്നുണ്ട് .

‘അപ്പോള്‍ ഇന്ന് ആരും ആര്‍ക്കും അടിമയല്ല’ .
എന്നിരുന്നാലും ഒരു ചെറിയ ശതമാനം ആണുങ്ങള്‍ ഇന്നും പഴയതര അടിച്ചമര്‍ത്തലുകള്‍ക്ക് പുറമെ പഴയ പലതിനേം പലവിധത്തില്‍ ആധുനീകരിച്ചു പുതിയവ തിരഞ്ഞെടുത്തു മുന്നോട്ടുപോകുന്നുമുണ്ട് .
അവര്‍ അവരുടെ അനുവാദം കൂടാതെ തന്റെഭാര്യയെ ഒറ്റയ്‌ക്കോ കൂട്ടുകാരോടൊപ്പമോ ഒന്ന് പുറത്തു പോകാനോ, അവളുടെ വീട്ടുകാരെയോ കൂട്ടുകാരെയോ ഒന്ന് ഫോണ്‍ വിളിക്കണോ സഹായിക്കാനോ എന്തിനേറെ അവളുടെ സ്വാതന്ദ്രത്തില്‍ ഒന്ന് ഉടുത്തൊരുങ്ങാനോ ഇച്ചിരി കൂടുതല്‍ കിടന്നുറങ്ങാനോ ടെലിവിഷന്‍ കാണാനോ പോലും അനുവദിക്കാത്തവരും നമ്മളിലുണ്ട് .
നിങ്ങള്‍ ഒരു 35 വയസിനു മുകളില്‍ പ്രായം ഉള്ളവരാണെങ്കില്‍ ഈ മേല്പറഞ്ഞ ഏതെങ്കിലും ഒരു കാര്യമെങ്കിലും എന്നും ജീവിതത്തില്‍ അനുഭവിക്കാത്തവരും ചുരുക്കം .

കാലങ്ങളായി ഒരേ ജീവിതശീലി പാലിച്ചു പോന്നിരുന്ന നമ്മുടെ സമൂഹം പെട്ടെന്നൊരു ദിവസം കൊണ്ട് അടിമുടി മാറാന്‍ പ്രയാസമാണ് .
എന്നിരുന്നാലും today situations and expectations are changed. പണ്ട് ഒരു ആണിന്റെ മനസ് കയ്യടക്കുകയെന്നത് ഫുഡിലൂടെ ഉള്ള മാജിക്കിലൂടെ ആയിരുന്നുവെങ്കില്‍ ഇന്നത് മാറി യൂബര്‍ ഇറ്റാലിയന്‍ ടേക്ക് എവേയ് അങ്ങനെ പലതുമായി .അപ്പോള്‍ പണ്ട് തിന്നതും പറഞ്ഞതും എന്നും പ്രവര്‍ത്തികമാകുമെന്നു കരുതരുത് .
അതുകൊണ്ടു ഇവിടെ റോള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് അമ്മമാര്‍ക്കാണ് കാരണം അടുത്ത തലമുറയിലെ ആണ്കുഞ്ഞുങ്ങളും പെണ്കുഞ്ഞുങ്ങളും വളര്‍ന്നുവരുന്നത് നമ്മളിലൂടെയാണ്

അപ്പോള്‍ നമ്മള്‍ പെണ്ണുങ്ങള്‍ അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണോ അത് അവന്‍ ചെറുപ്പം മുതലേ തന്നെ നമ്മളിലൂടെ കണ്ടുവളരാനും പഠിക്കാനും നമ്മള്‍തന്നെ ഇടയാക്കണം.

അതുമനസിലാക്കി ഇന്നത്തെ അമ്മമാര്‍ക്ക് തന്നിലൂടെ….ഓരോ സെക്കണ്ടും തന്റെ ചൂടേറ്റുവളരുന്ന ആണ്കുഞ്ഞുങ്ങള്‍ക്കു
പെണ്ണിനോടെങ്ങനെ പെരുമാറണമെന്നും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമസ്തരായെങ്ങനെ വളരാമെന്നും വളരെ ചെറുപ്പം മുതലേ പഠിപ്പിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ഓരോ അമ്മമാര്‍ക്കുമാണ് കാരണം…

അമ്മയേക്കാള്‍ നല്ലൊരു ടീച്ചര്‍ ഇല്ല . അമ്മയേക്കാള്‍ നല്ലൊരു യൂണിവേഴ്‌സിറ്റിയില്ല .
അതാണ് ഈശ്വരന്‍ ഗര്‍ഭപാത്രം അമ്മക്കുതന്നെ നല്‍കി നല്ലൊരു തലമുറയെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തിരിക്കുന്നത്.
അതുകൊണ്ട് നമ്മളുടെയും കൂടെ ഉത്തരവാദിത്വമാണ് നമ്മളെ മാനിക്കുന്ന ഒരു തലമുറയെ വളര്‍ത്തികൊണ്ടു വരുകയെന്നുള്ളത് . അല്ലാതെ തമ്മിലടിച്ചും സ്ത്രീ ശാക്തീകരണം മൂലം സ്പര്‍ധ വളര്‍ത്തിയും…ആണുങ്ങള്‍ അതിനെതിരെ പ്രതികരിച്ചു അവരുടെ ബലം കാണിച്ചു റേപ്പുകളുടെ എണ്ണം വര്‍ദ്ദിപ്പിച്ചും .
മക്കളെ ഇതെല്ലം കാണിച്ചു പേടിപ്പിച്ചു ഇണയില്ലാതെ ഒറ്റക്കുവളരാന്‍ പ്രേരിപ്പിച്ചും ….
പലവിധത്തില്‍ പകവളര്‍ത്തിയും….
വരും തലമുറയെ കൂടി നശിപ്പിക്കരുത് അപേക്ഷയാണ് ??

NB: എന്തൊക്കെ പറഞ്ഞാലും മാറാന്‍ പറ്റാത്ത ഒരു സെക്ഷന്‍ പെണ്ണുങ്ങളും നമുക്കിടത്തിലുണ്ട് . അതായത് ആണുങ്ങള്‍ ഫുള്‍ ഫ്രീഡം കൊടുത്താലും അത് അംഗീകരിക്കാതെ അവരുടെ ആശ്വാസ മേഖലയായി വീടിനുള്ളില്‍ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്ന പല സ്ത്രീകളും ഉണ്ട് ..
വെളിയില്‍ നിന്ന് ഫുഡ് കഴിക്കാമെന്നു പറഞ്ഞാലും എനിക്കിച്ചിരി കഞ്ഞി കുടിക്കണം എന്ന് പറയുന്നവരും ….

നമുക്കിന്നൊരു സിനിമ കാണാന്‍ പോയാലോ എന്നുചോദിക്കുമ്പോള്‍ .. പിന്നെ… ടീവിയില്‍ ഇന്നാവശ്യത്തില്‍ കൂടുതല്‍ ഫിലിം ഉണ്ടല്ലോ എന്നും പറഞ്ഞു കൂടുതല്‍ സമയവും കിച്ചണില്‍ കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നവരും , പലവിധ വീട്ടുപണി ചെയ്തു സമയം സ്‌പെന്‍ഡ് ചെയ്യാനാഗ്രഹിക്കുന്നവരും , പ്രാര്‍ത്ഥനയും വഴിപാടുമായ് അലഞ്ഞു തിരിയാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം സ്ത്രീകളുമൊക്കെ ഇന്നും നമുക്കിടയിലുണ്ട്….

ഒരു ചുരിതാറൊക്കെ നിനകിട്ടുകൂടെ എന്ന് ചോദിച്ചു ഗിഫ്റ്റായി കൊടുക്കുന്നവയെ തട്ടിത്തെറിപ്പിച്ചു പിന്നെ ഇനി ഈ പ്രായത്തിലാ ഇതൊക്കെ… വേറെ പണിയൊന്നും ഇല്ലേ എന്നുചോദിച്ചു പഴയ സാരി പൊടിതട്ടിയെടുക്കുന്നവരും….
ദാമ്പത്യബന്ധത്തിനോട് വിരക്തി കാണിച്ചു പുറംതിരിഞ്ഞുറങ്ങുന്ന സ്ത്രീകളും നമുക്കിടയിലുണ്ട് ….

പാശ്ചാത്യ രാജ്യങ്ങളില്‍ മിക്‌സി ഉപയോഗിക്കാത്തവരില്ലെങ്കിലും ഒരു അരകല്ലുണ്ടായിരുന്നങ്കില്‍ ഇച്ചിരി ചമ്മന്തി അരച്ച് കൂട്ടാമെന്നു കരുതി നല്ല വിലകൊടുത്തു ആമസോണില്‍ നിന്നും അരകല്ലു വാങ്ങി ഉപയോഗിക്കുന്നവരും…..
വാഷിംഗ് മെഷിനുണ്ടങ്കിലും അലക്കുകല്ലു മേടിച്ചു വെളിയില്‍ ഫിക്‌സ് ചെയ്യുന്നവരും…

ഡിഷ്‌വാഷര്‍ ഉണ്ടങ്കിലും കൈകൊണ്ടു പാത്രം കഴുകാന്‍ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്….
ഇതൊക്കെ കണ്ടു തന്റെ ഭാര്യയുടെ സഹകരണക്കുറവില്‍ വിഷമിക്കുന്ന…
സ്ത്രീശാസ്ത്രീകരണം മൂലം പലതും കണ്ടില്ലന്നു ഭാവിച്ചു സ്വയം സഹിക്കുന്ന ഭര്‍ത്താക്കന്മാരും നമുക്കിടയിലുണ്ട് ….
കൂടാതെ ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍സമയ ജോലിചെയ്യുന്നവരാണ് നമ്മളില്‍ പലരും. അതില്‍ കൂടുതലും സ്ത്രീകള്‍ ആശുപത്രികളില്‍ രാവും പകലും ജോലി ചെയ്യുന്നവരാണ് . അവരെ സപ്പോര്‍ട് ചെയ്യാന്‍ എല്ലാ വീട്ടുജോലികളും ഷോപ്പിംഗ് മുതല്‍ പിള്ളേരെ നോട്ടം വരെ അവരുടെ പലവിധ ഷീണവും മാറ്റിവച്ചു വളരെ സന്തോഷത്തോടെ ചെയ്യുന്ന ഭര്‍ത്താക്കന്മാരും നമ്മുടെ സമൂഹത്തിലിന്നു കൂടിവരുകയാണ്
അതുകൊണ്ടു സ്ത്രീധനവും ജോലിയും പദവിയും ഒക്കെ നോക്കി കല്യാണം കഴിക്കാതെ ഇരുവരുടേം കാഴ്ചപ്പാടുകള്‍ പസ്പരം മനസിലാക്കി തനിക്കു മാച്ച് ആകുന്നവരെ മാത്രം തിരഞ്ഞെടുത്തു കുടുംബജീവിതം തുടങ്ങിയാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി മാറുകയില്ല എന്നാണ് എന്റെ എന്റെ മാത്രം കാഴ്ചപ്പാട് .
പക്ഷെ പുതിയ തലമുറ ഇന്നും അവര്‍ മാറികൊണ്ടിരിക്കുന്ന തിരക്കിലാണ് ….
അതെ നമ്മള്‍ മാറിവരുകയാണ് ……
ജോസ്‌ന സാബു സെബാസ്റ്റ്യന്‍

ഒമാൻ/ മസ്‌കറ്റ്:  പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്‌വയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. ജെസിബി ഓപറേറ്ററായിരുന്നു. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്‌സ്ബുക്കില്‍ മരിക്കാന്‍ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു.

അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ് എന്നാണ് അറിയുന്നത്.

കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. യുകെയിലെ ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന് (ജനുവരി 23 ശനിയാഴ്ച) ഉച്ചയ്ക്ക് 2:30ന്(GMT) (ഇന്ത്യൻ സമയം രാത്രി 8 മണി) സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ആയി കേരളാ കോൺഗ്രസ്സ് നേതാവ് ശ്രീ റോഷി അഗസ്റ്റിൻ പങ്കെടുക്കും. LDF UK കൺവീനർ സ.രാജേഷ് കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ AIC UK സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ യുകെയിലെ LDF ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തും. പ്രവാസി കേരള കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ. ഷൈമോൻ തോട്ടുങ്ങൽ, യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ ശ്രീ. മുരളി വെട്ടത്ത്‌ തുടങ്ങിയവർ സംസാരിക്കും.

യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌, LDF (UK) ക്യാമ്പയിൻ കമ്മിറ്റി കൺവീനർ സ.രാജേഷ് കൃഷ്ണ എന്നിവർ അഭ്യർത്ഥിച്ചു

Zoom മീറ്റിങ്ങ്, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. AIC UK യുടെ ഫേസ്ബുക്ക് പേജിൽ കൺവെൻഷൻ തത്സമയം വീക്ഷിക്കാവുന്നതാണ്.

ലിങ്ക്   :       https://www.facebook.com/CPIMAIC/live

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ സ്ത്രീപക്ഷ എഴുത്തു കാരിയും, കലാകാരിയും തൃശ്ശൂർ ഗവൺമെന്റ് കോളജിലെ ആർട്ട് ഹിസ്റ്ററി ലക്ചററുമായ ഡോ കവിത ബാലകൃഷ്ണൻ ഇന്ന് 5 PM ന് ‘കലയെഴുത്തിൻ്റെ മലയാളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത ആർട്ടിസ്റ്റും മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള എഴുത്തുകയും ആയ ഡോ കവിത ബാലകൃഷ്ണൻ ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ MFA യും Illustrated print picture culture in 20th Centuary India എന്ന വിഷയത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഡോ കവിതയുടെ ആർട്ടിക്കിളുകൾ പ്രധാനപ്പെട്ട ഇൻഡ്യൻ കലാ ജേർണലുകളായ Marg, Art and deal, take on art എന്നിവയിലും ലണ്ടൻ ജേർണലായ Journal of Illustrated research intellect ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചത് കൂടാതെ ഇൻഡ്യയിലും വിദേശത്തുമായി ധാരാളം ചിത്ര ശില്‌പ കലാപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കലയെഴുത്തിനെ പറ്റി പ്രശസ്തമായ ചില സംവാദങ്ങളും ഡോ കവിതയുടേതായിട്ടുണ്ട്.
” നമ്മെ പുരുഷത്തവും പെണ്ണത്തവുമാക്കി അടച്ചിട്ട് വച്ച ഘടനയെ അഭിമുഖീകരിച്ചു തന്നെ അപ്രസക്തമാക്കണം”
“പെണ്ണെന്ന നിലയിൽ ഞാനും ആണെന്ന നിലയിൽ നിങ്ങളും അഴിച്ചു പണിഞ്ഞു കൊണ്ടിരിക്കുന്ന പ്രക്രിയയെ ആണ് കല എന്നു താൻ കരുതുന്നത് ” “അധികാരിയുടെ സ്വരത്തിലല്ലാതെ നിങ്ങൾ സംവദിക്കൂ എന്നാണ് എന്റെ സ്ത്രീപക്ഷം കണ്ണും കാതും തുറന്ന് പറയുന്നത് ” എന്നിങ്ങനെ പറയുന്ന വേറിട്ട സ്ത്രീപക്ഷ സംവാദത്തെ ഡോ കവിത മുന്നോട്ടുവയ്ക്കുന്നു.
കലയെഴുത്തിന്റെ വക്താവ് എന്നറിയപെടാൻ ആഗ്രഹിക്കുന്ന ഡോ കവിത മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ‘കലയെഴുത്തിന്റെ മലയാളം’ എന്ന വേറിട്ട പ്രഭാഷണത്തിലേക്ക് എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച മലയാളം മിഷൻ ഭാഷാ പ്രവർത്തകനും അധ്യാപക പരിശീലകനുമായ ഡോ എം ടി ശശി ‘മലയാളത്തനിമയുടെ ഭേദങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ശ്രോതാക്കളെ ഗൃഹാതുരത്വത്തിലേക്കും ഗതകാല സ്മരണയിലേക്കും കൂട്ടിക്കൊണ്ടുപോയതായി ഏവരും അയിപ്രായപ്പെട്ടു

 

മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാദ്ധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ എന്നിവർ നടത്തിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (24/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PMനുമാണ് ഡോ കവിത ബാലകൃഷ്ണൻ ‘കലയെഴുത്തിന്റെ മലയാളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും മറ്റു ജനവിഭാഗങ്ങളെക്കാൾ കൂടുതലായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ബാധിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഈ വിപത്ത് ഉളവാക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് പുറമെ, ദിനംപ്രതി മുൻനിരപോരാളികളായി ഈ വിപത്തിനെ നേരിടുക എന്നത് ആരോഗ്യപ്രവർത്തകരിൽ ഉളവാക്കുന്ന മാനസിക വിഷമങ്ങൾ സമാനതകളില്ലാത്തതാണ്. കോവിഡിനെ നേരിടാനും അതിനെതിരെയുള്ള വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാനും അക്ഷീണ പരിശ്രമം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്ക് അതിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷ ശ്രദ്ധിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.

ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷയെ മുൻനിർത്തി ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ സഭ രംഗത്ത് വന്നിരിക്കുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി രൂപതയുടെ ഡോക്ട്ടേഴ്സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കായി പ്രമുഖ സൈക്യാട്രിസ്റ് ഡോ. മാത്യു ജോസഫ് കോവിഡ് മഹാമാരി ഉളവാക്കുന്ന മാനസിക പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്നതിനെപ്പറ്റി ജനുവരി 29 വെള്ളിയാഴ്ച രാത്രി 8.30 ന് ഒരു സെമിനാർ നടത്തുന്നു.

ഡെർബി സിറ്റിയുടെ ക്രൈസിസ് ടീമിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഡോ. മാത്യുവിന് വളരെ സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളെ വിദഗ്ദ്ധമായി ചികിത്സിച്ച അനേക വർഷങ്ങളുടെ പരിചയമുണ്ട്. സീറോമലബാർ രൂപതയുടെ വിവാഹ ഒരുക്ക ധ്യാനങ്ങൾ,സ്പിരിച്ച്വവൽ കമ്മീഷനു വേണ്ടി കൗൺസിലിംഗ് ശുശ്രൂഷകൾ, സേഫ് ഗാർഡിങ് പ്രവർത്തനങ്ങൾ തുടങ്ങി രൂപതയുടെ വിവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന അദ്ദേഹം സുപരിചിതനാണ്. അദ്ദേഹത്തിൻറെ സെമിനാർ മാനസിക സമ്മർദ്ദങ്ങളാൽ വലയുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കു വലിയൊരു ആശ്വാസമായിരിക്കുമെന്നതിന് സംശയമില്ല. സെമിനാറിൻറെ സൂം ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
സമയം: ജനുവരി 29, 2021, 8:30 പിഎം ലണ്ടൻ (8.30-9.30 പിഎം) ജോയിൻ സൂം മീറ്റിംഗ്
https://zoom.us/j/91802046880?pwd=NVptZHo3NUdmdFVxejIzUW1FU29UQT09
Meeting ID: 918 0204 6880
Passcode: Doctors

കാസർകോട് നഗരത്തിൽ മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്

RECENT POSTS
Copyright © . All rights reserved