കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര സ്വദേശിയായ അജ്നാസിനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ എത്തി അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് പുലര്‍ച്ചെ ഒന്നരയോടെ അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കാണാനായി എത്തിയതായിരുന്നു പ്രാദേശിക വോളി താരമായ അജ്നാസ്. കളികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കി അജ്നാസുമായി അജ്ഞാതസംഘം കടന്നുകളഞ്ഞത്.
ഒന്നര ആഴ്ച്ചയ്ക്കിടെ നാദാപുരത്തുണ്ടാകുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അജ്നാസിന്‍റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കോവിഡ് കാലത്ത് രണ്ട് തവണ അജ്്നാസ് വിദേശത്ത് പോയി തിരിച്ചെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്ത കുറ്റ്യാടി സ്വദേശിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും.
ഇടുക്കി കുമളിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ട് മാസമായി ഒന്നിച്ചായിരുന്നു താമസം. ഈശ്വരൻ റസിയയുടെ മകനെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. ഉപദ്രവത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ് മരിച്ചത്. രക്ഷപെട്ട പ്രതിയെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദൃശ്യത്തിലെ ആ കൊലപാതകം ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ആറു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
പറഞ്ഞുവന്നത് ഈജിപ്തിലെ ഒരു കൊലപാതകത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസമോ, മാസമോ, വർഷമോ ഒന്നുമല്ല ഈ കൊലപാതകം നടന്നത്. 3600 വർഷം മുന്‍പാണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്.
സംഭവം എന്താണെന്നല്ലേ? 1960 കാലഘട്ടത്തിൽ ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു മമ്മിയിൽ ഗവേഷകർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെടുന്പോൾ ഇതിന് 40 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. തലയിൽ ശക്തമായി ആഘാതമേറ്റതാണ് മരണകാരണമെന്നാണ് ഗവേഷകർ പറയുന്നത്.
കോടാലി പോലുള്ള വസ്തുകൊണ്ടാണ് തലയ്ക്ക് അടിച്ചിരിക്കുന്നത്. എക്സ്റേ, സിടി സ്കാൻ, ത്രീഡി ഇമേജിങ് തുടങ്ങിയവ നടത്തിയാണ് കൊലപാതകം ഗവേഷകർ തെളിയിച്ചിരിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച വ്യക്തതയ്ക്കായി കൂടുതൽ പരിശോധനകൾ നടത്തുകയാണ് ഗവേഷകർ.
ദൃശ്യം-2 റിലീസായ സമയത്താണ് ഈ വാർത്തയും പുറത്തുവരുന്നത്. ദൃശ്യത്തിൽ വരുണിനെ കൊന്നതിനു സമാനമായ രീതിയിലുള്ള ആക്രമണം. പക്ഷെ ഈജിപ്തിലെ അന്നത്തെ ജോർജുകുട്ടി ആരാണെന്ന ചോദ്യം അവശേഷിക്കുന്നു.
മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്ക\വ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.
മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു
ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.
വീണ്ടും വിദ്യാർഥികളുടെ കൈയടി വാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്നെ ‘സർ’ എന്നു വിളിക്കേണ്ടെന്ന് രാഹുൽ വിദ്യാർഥികളോട് പറഞ്ഞു. ‘സർ’ എന്നു വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്‌ത വിദ്യാർഥിനിയെ രാഹുൽ തിരുത്തി. ഇതുകേട്ടതും മറ്റ് വിദ്യാർഥികൾ വലിയ സ്വരത്തിൽ കൈയടിക്കാൻ തുടങ്ങി.
പുതുച്ചേരിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് രസകരമായ സംഭവം. ‘സർ, ഞാൻ ഇവിടെയുണ്ട്’ എന്നുപറഞ്ഞ് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെയാണ് രാഹുൽ തിരുത്തിയത്. “നോക്കൂ, എന്റെ പേര് ‘സർ’ എന്നല്ല. എന്റെ പേര് രാഹുൽ എന്നാണ്. അതുകൊണ്ട് ദയവായി നിങ്ങൾ എന്നെ രാഹുൽ എന്നു വിളിക്കൂ. നിങ്ങളുടെ പ്രിൻസിപ്പലിനെ ‘സർ’ എന്ന് വിളിക്കാം. അധ്യാപകരെ ‘സർ’ എന്ന് വിളിക്കാം. എന്നാൽ, എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ..,” ഇതുകേട്ടതും വിദ്യാർഥികൾ രാഹുലിന് കൈയടിച്ചു.
എന്നാൽ, ഉടനെ മറ്റൊരു ചോദ്യം രാഹുലിനെ തേടിയെത്തി. ‘എങ്കിൽ ഞങ്ങൾ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ,’ എന്നാണ് ഒരു വിദ്യാർഥിനി ചോദിച്ചത്. ‘രാഹുൽ അണ്ണാ’ എന്നു വിളിക്കാൻ രാഹുൽ ഗാന്ധി സമ്മതമറിയിക്കുകയും ചെയ്‌തു. വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ഈ വാക്കുകളും വിദ്യാർഥിനികൾ ഏറ്റെടുത്തത്.
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിതാ കോളജിലെ വിദ്യാർഥികളുമായുള്ള സംവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.
നേരത്തെ, സംവാദത്തിനിടെ തന്റെ അടുത്തേക്ക് എത്തിയ വിദ്യാർഥിനിയെ രാഹുൽ സന്തോഷിപ്പിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. രാഹുലിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേദിക്കരികെ എത്തിയതായിരുന്നു വിദ്യാർഥിനി. രാഹുൽ വിദ്യാർഥിനിയുടെ പുസ്‌തകം വാങ്ങി ഒപ്പിട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വളരെ ഹൃദ്യമാണ്.
രാഹുൽ പുസ്‌തകത്തിൽ ഒപ്പിടുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുൽ പെൺകുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെൺകുട്ടി തുള്ളിച്ചാടാൻ തുടങ്ങി. അതിനുശേഷം രാഹുൽ വിദ്യാർഥിനിയെ ചേർത്തുപിടിക്കുകയും ക്യാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. സദസിലെ മറ്റ് കുട്ടികളെല്ലാം ഇതുകണ്ട് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. കവിളിൽ തലോടിയും തലയിൽ കൈവച്ച് അനുഗ്രഹിച്ചുമാണ് രാഹുൽ വിദ്യാർഥിനിയെ സന്തോഷിപ്പിച്ചത്.
അതേസമയം, പുതുച്ചേരി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഉന്നയിച്ചത്. താൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നല്ല, മറിച്ച് രാജാവാണെന്ന് വിചാരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു.
ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് ചടങ്ങിലുടനീളം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദാരഞ്ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.
ശര്‍മയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുവച്ചു. ഫെബ്രുവരി 17ന് ഗോവയില്‍ വച്ചായിരുന്നു സതീഷ് ശര്‍മ അന്തരിച്ചത്. ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സ്‌നേഹവും അനുശോചനുംഅറിയിച്ചതിനൊപ്പം സതീഷ് ശര്‍മയുടെ വേര്‍പാട് എക്കാലവും തീരാനഷ്ടമായിരിക്കുമെന്നും ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.
1993 മുതല്‍ 1996 വരെ നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു അദേഹം. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു അദേഹം.
ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ലെന്ന് താരം കുറിക്കുന്നു.
മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകുമെന്നും പൃഥ്വിരാജ് കുറിക്കുന്നു.
എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളതെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകും.
എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളത്.
ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 . സിനിമ കണ്ടതിനു ശേഷം ജീത്തുവിനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. അതിനു ശേഷം ഞാന്‍ ഒരാളെ കാണുവാനായി എന്റെ തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്റില്‍ എത്തി. മോഹന്‍ലാല്‍ ആയിരുന്നു അത്. ക്ലാസ് ശാശ്വതമാണ്. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.. ശാശ്വതമാണ്! മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒരാളാണ് ജോര്‍ജ്ജ്കുട്ടി എന്നതില്‍ സംശയമില്ല. ചേട്ടാ..നിങ്ങള്‍ എന്നെ സംവിധാനം ചെയ്യുന്നതും ഞാന്‍ നിങ്ങളെ സംവിധാനം ചെയ്യുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുവാന്‍ വയ്യ.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ കാണാതായ ജസ്‌നയെ കണ്ടെത്താൻ ഇനി സിബിഐയുടെ അന്വേഷണം. ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.
അതേസമയം ജസ്‌ന തിരോധാനക്കേസിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.
കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധമാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നുമുള്ള സോളിസിറ്റർ ജനറലിന്റൈ അപേക്ഷയും അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’ – ശ്രീധരന്‍ പറഞ്ഞു.
ചെയ്യുന്ന കര്‍മം നാടിന് ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങള്‍ എടുത്തില്ലെങ്കില്‍ അത് കഴിയാന്‍ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാര്‍ക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങള്‍ അഞ്ചര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബിർമിങ്ങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു. റവ. ഫാ. ജോ മാത്യു മൂലശ്ശേരിയിൽ ചങ്ങനാശ്ശേരി രൂപത , റവ. ഫാ. മാത്യു മുണ്ടനടക്കൽ പാലാ രൂപത എന്നിവരെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സേവനം അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ, ഔർ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷൻ, സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റവ .ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ്. സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ, സെന്റ് മോണിക്ക മിഷൻ, സെന്റ് പീറ്റർ പ്രൊപ്പോസഡ് മിഷൻ, സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബൽത്തങ്ങാടി രൂപത അംഗമാണ്.
പുതുതായി നിയോഗിതരായ എല്ലാ വൈദികരെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.