അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. അതേസമയം സംഘര്‍ഷ ബാധിത മേഖലകളില്‍ അര്‍ധ സൈനികരെ വിന്യസിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ മിസോറാമിലെ വൈറെങ്ടെ ഗ്രാമത്തിനും അസമിലെ ലൈലാപൂരിനുമാണ് വിന്യസിച്ചത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണ്.
അതേസമയം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മിസോറാം സര്‍ക്കാര്‍ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. എറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അസമിന്റെ അനുമതിയില്ലതെ മിസോറാം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശനങ്ങള്‍ക്കു തുടക്കമിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന്റെ പിറന്നാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരുന്നു. ഒരുപാട് താരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ മോഹൻലാലിന്റെ വിഡിയോ വിഷും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി വന്ന നന്ദുവിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യൂ ട്യൂബ് ചാനലിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം ഒരു സുഖ വിവരം നന്ദു അന്വേഷിച്ചിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ എന്ന കാറിനെ കുറിച്ചാണ് നന്ദു ചോദിച്ചിരിക്കുന്നത്. ലൂസിഫറിലെ ആ ലാൻഡ് മാസ്റ്റർ ആദ്യം ഉപയോഗിച്ചിരുന്നത് നന്ദുവായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് വേണ്ടി തന്റെ കാർ പൃഥ്വിരാജിന് നൽകുകയായിരുന്നു. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം മലയാളത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പിന്നീട് പൃഥ്വിരാജ് നന്ദുവിൽ നിന്ന് ലാൻഡ് മാസ്റ്റർ വാങ്ങുകയായിരുന്നു. നമ്മൾ രണ്ടു പേരെക്കാളും പ്രായം കൂടിയ ഒരാൾ നമുക്കിടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അതിന് സുഖം ആണെന്ന് വിശ്വാസിക്കുന്നു എന്നായിരുന്നു നന്ദു വിഡിയോയിൽ പറഞ്ഞത്. തന്റെ കാർ പൊന്നു പോലെ നോക്കണം എന്നും താൻ അങ്ങനെയാണ് അതിനെ നോക്കിയതെന്നും നന്ദു കൂട്ടിച്ചേർത്തു.
ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നടൻ നന്ദുവിന്റേത്. പൃഥ്വിരാജിന് നൽകിയ കാറാണ് ആ ലാൻഡ് മാസ്റ്റർ എന്നാണ് നന്ദു ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാർ തന്നെ.
“ചേട്ടനേക്കാൾ കൂടുതൽ ചേട്ടന്റെ കാറാണല്ലോ ലൂസിഫറിൽ അഭിനയിച്ചിരിക്കുന്നത്” എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓർക്കുന്നു. ചിത്രത്തിൽ ഈ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. നേരത്തെ സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അംബാസിഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാർ.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്‍റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ പ്രൈം സ്‌ട്രൈക്ക് മിസൈല്‍ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു.
ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ ഐഎന്‍എസ് കൊൽക്കത്ത, രൺവീർ, തൽവാർ എന്നീ കപ്പലുകൾക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.
യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകര്‍ പറയുന്നത്. നിലവില്‍ ബ്രഹ്മോസ് മിസൈലിന്‍റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്ന പതിപ്പ്, കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്ന പതിപ്പ്, മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്ന പതിപ്പ് ,വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്ന പതിപ്പ്-
തിലകന്‍ ആശുപത്രിയിലായിരിക്കെ ഇടവേള ബാബുവിനെ വിളിച്ചിരുന്നുവെന്നും അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ എന്ന് പറഞ്ഞിരുന്നുവെന്നും ഷമ്മി തിലകന്‍.
ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
ഷമ്മി തിലകന്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍
അച്ഛന്‍ ആശുപത്രിയിലായിരിക്കെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ. ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞത്. അന്ന് അത് ചോദ്യം ചെയ്യാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല. അച്ഛന്‍ നല്‍കിയ അവസാന കത്ത് ഞാന്‍ അന്ന് കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസിന് മറുപടി തന്നിട്ടില്ലെന്നാണ് അമ്മ ഭാരവാഹികളും പറഞ്ഞത്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ വിധിയില്‍ തിലകനോട് കാണിച്ചത് നീതികേടാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ. അച്ഛന്‍ ഒരു വിഷയം പറഞ്ഞാല്‍, തിലകന്‍ ചേട്ടനല്ലേ പറഞ്ഞത്. അതില്‍ കാര്യമുണ്ടാകും എന്ന നിലയില്‍ ഗൗരവത്തോടെയായിരുന്നു നേരത്തേയൊക്കെ പരിഗണിച്ചത്. അങ്ങനെയൊരാളെ പിന്നീട് ദുര്‍ബലമായ കാര്യങ്ങള്‍ പറഞ്ഞ് മുന്‍വിധികളോടെ പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കാന്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന് നിയമാവലിയിലുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷം പങ്കെടുക്കാതിരുന്നിട്ട് എന്നെ പുറത്താക്കിയിട്ടില്ല.
അച്ഛനെ തിരിച്ചെടുക്കാത്തതിനാല്‍ 9 വര്‍ഷം ഞാന്‍ അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. എന്നെ പുറത്താക്കാതിരുന്നത് അവരുടെ കുറ്റബോധം കൊണ്ടാണ്. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവര്‍ക്കറിയാം. അച്ഛന്‍ മരിച്ച ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ എനിക്ക് ഷോകോസ് നോട്ടീസ് വന്നു. അപ്പോള്‍ തന്നെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച് കത്ത് കിട്ടിയതിനെക്കുറിച്ച് പറഞ്ഞു. എന്തെങ്കിലും പറഞ്ഞ് മറുപടി തന്നാല്‍ മതി ഞാന്‍ മാനേജ് ചെയ്‌തോളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ അഡ്ജസ്റ്റ്‌മെന്റ് അവിടെ നടക്കുന്നതിന്റെ തെളിവല്ലേ അത് ? അത് എനിക്ക് എങ്ങനെ പറ്റും പേര് ഷമ്മി എന്ന് മാത്രമല്ലല്ലോ ഷമ്മി തിലകന്‍ എന്നായി പോയല്ലോയെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്ത് സംഘടനാ മര്യാദയാണ് ഇവര്‍ പാലിക്കുന്നത്. അന്ന് ഷോകോസ് നോട്ടീസിന് ഞാന്‍ മറുപടി കൊടുത്തതുമില്ല.
താരസംഘടനയായ അമ്മയിൽ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് നടൻ സിദ്ധിഖ്. തിലകനോട് നേരിട്ട് അതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും സിദ്ധിഖ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു. അദ്ദേഹത്തോട് ഒരിക്കലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും സിദ്ധിഖ്.
സിദ്ധിഖിന്റെ വാക്കുകൾ:
അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിർത്ത് സംസാരിച്ചതിൽ കുറ്റബോധം തോന്നിയിട്ടുണ്ട്. തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് ചെയ്തത്. അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന്.
ഒരു ചാനലിന്റെ പരിപാടിയിൽ തിലകൻ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികർത്താക്കൾ. ആ ഷോ പുറത്ത് വന്നില്ല. അന്ന് എനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാൽസല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാൾ ചെയ്തതിനെ പകർത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്.
അപ്പോള്‍ ഉടനെ തിലകൻ ചേട്ടൻ മൈക്കെടുത്ത് പറഞ്ഞു. സിദ്ധിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്.
അന്ന് പിന്നെ നല്ല രീതിയിൽ സംസാരിച്ചു. കാരണം അതിന് മുമ്പ് ഉള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നു. ഞാനായിട്ട് തന്നെയായിരുന്നു അത് നശിപ്പിച്ചത്. അന്ന് അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലായിരുന്നു. നല്ലപോലെ അന്ന് സംസാരിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടായിരുന്നു. ഞാന്‍ ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. കൂപ്പു കൈകളോടെ സിദ്ധിഖ് പറയുന്നു.
‘ആരാധനയും ഭക്തിയും നിറഞ്ഞ മനസ്സോടെ നൂറിലേറെ പേരാണ് ഞായറാഴ്ച മൂലക്കാട്ടിലുള്ള വീരപ്പൻ ശവകുടീരത്തിൽ പ്രാർഥനകളും പൂജയുമായി എത്തിയത്. കൊല്ലപ്പെട്ട് 16 വർഷം പിന്നിടുമ്പോഴും ഇതിഹാസമാനമുള്ള മനുഷ്യനും ചിലർക്ക് ആരാധനാപാത്രവുമായി മാറുന്നു, പതിറ്റാണ്ടുകൾ മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച ഈ കാട്ടുക്കൊള്ളക്കാരൻ. വീരപ്പന്റെ ഫോട്ടോയിൽ മാല ചാർത്തി, ദീപം തെളിയിച്ച്, ശവകുടീരം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചാണ് വീരപ്പൻ കൊല്ലപ്പെട്ട ദിനം ഒരു ജനത കൊണ്ടാടുന്നത്. കൊള്ളക്കാരനോടുള്ള ഭയമോ അറപ്പോ അവർക്കില്ല. മറിച്ച് ഭക്തിയും വിനയവും ആരാധനയുമാണ് വീരപ്പനോട്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും നൂറിലേറെ പേരാണ് വീരപ്പന് ആദരമർപ്പിക്കാൻ എത്തിയത്. പൂക്കളും മാലകളും കൊണ്ട് ശവകുടീരം നിറഞ്ഞു. ചിലർ നിറകണ്ണുകളോടെ പ്രാർഥിച്ചു. വീരപ്പന്റെ കുടുംബവും എല്ലാ വർഷവും ആദരമർപ്പിക്കാൻ ഇവിടെ എത്താറുണ്ട്. ഇത്തവണ വരുന്നവരുടെ പേരും ഫോൺനമ്പറും േമൽവിലാസവും എഴുതി വാങ്ങാൻ പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ദൈവത്തിന്റെ അനുഗ്രഹമുള്ള മായാജാലക്കാരൻ എന്നാണ് വലിയ ഒരു വിഭാഗം വീരപ്പനെ വിശേഷിപ്പിക്കുന്നത്. സ്മൃതി മണ്ഡപമൊന്നുമില്ലെങ്കിലും വീരപ്പനെ സംസ്കരിച്ച സ്ഥലം ഇഷ്ടിക െകാണ്ട് വേർതിരിച്ചിട്ടുണ്ട്. ഇവിടെയാണ് എല്ലാ വർഷവും നൂറിലേറെ പേർ വീരപ്പൻ ഓർമകളുമായി എത്തുന്നത്.
ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ 18 വരെ കർണാടക, തമിഴ്നാട്, കേരള പൊലീസ് സേനകൾ അയാൾക്കു മുൻപിൽ തോറ്റുപോയതിന്റെ ‘രഹസ്യം’ ഇപ്പോഴും വ്യക്തമല്ല. 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പൻ സത്യമംഗലം കാടും നാടും അടക്കിവാണു. 2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതിൽ 31 പേർ പൊലീസുകാർ. 2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകൾ, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികൾ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരമുണ്ടാക്കി. എന്നാൽ ഇതെല്ലാം എവിടെ എന്ന ചോദ്യം ഇപ്പോഴും നിറയുന്നുണ്ട്. ഉത്തരമില്ലാതെ.
ചന്ദനത്തടിയും ആനക്കൊമ്പും വിറ്റുകിട്ടുന്ന പണം വലിയ ഇരുമ്പുപെട്ടികളിലാക്കി വനത്തിൽ കുഴിച്ചിടുന്ന പതിവും വീരപ്പനുണ്ടായിരുന്നു. അഞ്ചു വർഷം മുൻപു സത്യമംഗലം വനത്തിൽ ട്രക്കിങ്ങിനിടയിൽ കൂടാരം കെട്ടാൻ കുഴിയെടുത്ത യുവാക്കളുടെ സംഘത്തിനു പണപ്പെട്ടി കിട്ടിയതായി രഹസ്യവിവരമുണ്ടായിരുന്നു. സത്യമംഗലം വനം 21 വർഷം അടക്കിവാണ വീരപ്പൻ കുഴിച്ചിട്ട പണപ്പെട്ടികളും ആനക്കൊമ്പുകളും ആയുധങ്ങളും ഇപ്പോഴും വനത്തിൽ ഉറങ്ങിക്കിടപ്പുണ്ട്. ഏതാനും കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയ വിവരം മാത്രമാണ് ഇതുവരെ ‘ഔദ്യോഗികമായി’ പുറത്തറിഞ്ഞത്.
സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വര്‍ഗീയ പരാമര്‍ശം നിറഞ്ഞ അഭ്യര്‍ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ അഭ്യര്‍ഥിച്ചു. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അഭ്യര്‍ത്ഥ.
‘മോഡി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം, ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് നരേന്ദ്ര മോഡി പറഞ്ഞത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്ത് 18 വയസാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം.
PLEASE Dear PM @narendramodi ji,
For God’s sake, for Hindus sake.. pls DONT increase the age of Girls marriage to 21.Already Hindu fertility rate is declining. & to our Muslim personal law, a Muslim girl can still marry by 16.
Our #Hindu population will further fall pic.twitter.com/D4NZKCKkSP
— Rahul Easwar (@RahulEaswar) October 17, 2020
തിരുവനന്തപുരം : കേരളാ കോൺഗ്രസ് (എം) നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ജോസ് കെ മാണി വിഭാഗം പുറത്തു വിട്ടു. മാണിയെ അപമാനിച്ച ഇടതുമുന്നണിയുമായി കൂട്ടുചേരുന്നതിനെതിരേ യു.ഡി.എഫ്. നടത്തുന്ന പ്രചാരണം ചെറുക്കാൻ പാർട്ടി കമ്മിഷൻ റിപ്പോർട്ട് ഉപയോഗിക്കാനാണു ജോസ് വിഭാഗത്തിന്റെ നീക്കം.കെ.എം. മാണിയെ പിന്നിൽ നിന്ന് കുത്തിയത് രമേശ് ചെന്നിത്തല. കെ.എം. മാണിയെ കേസിൽ കുടുക്കാൻ വിജിലൻസിനെവരെ കോൺഗ്രസ് സ്വാധീനിച്ചെന്നു ജോസ് പക്ഷം ആരോപിക്കുന്നു.
കേസ് ഉയർന്നുവന്നപ്പോൾത്തന്നെ മാണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രാജി തടഞ്ഞ്, അദ്ദേഹത്തെ ബോധപൂർവം കേസിൽ കുടുക്കുകയായിരുന്നെന്നു സി.എഫ്.തോമസ് അധ്യക്ഷനായ കമ്മിഷൻ കണ്ടെത്തിയതായി ജോസ് പക്ഷം പറയുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ പുറത്തു വിട്ടിരുന്നു. അന്ന് മറുനാടൻ പുറത്തു വിട്ട വിവരങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയിൽ അടൂർ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആർ.ബാലകൃഷ്ണപിള്ളയും പി.സി.ജോർജും ഗൂഢാലോചനയിൽ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെ.എം.മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോർട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോൺഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാർ കോഴ കേസെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ തന്നെ 2014-ൽ കെ.എം.മാണി സി.എഫ്.തോമസിനെ ചെയർമാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷൻ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിലെ എല്ലാ കണ്ടെത്തലുകളും വിരൽ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്. കെ.എം.മാണിയേയും കേരള കോൺഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോർജ്, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നൽകിയത്.
എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് , ബാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മൻ ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമർശവും റിപ്പോർട്ടിലുണ്ട്.
യു.ഡി.എഫിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയാണു മാണി റിപ്പോർട്ട് പുറത്തുവിടാതിരുന്നതെന്നും ജോസ് പക്ഷം പറയുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെയും സ്വന്തമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്. കേസ് അന്വേഷണവേളയിൽ വിജിലൻസ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നു. ആർ. ശെൽവരാജിനെ സിപിഎമ്മിൽനിന്ന് അടർത്തിയെടുത്തതിനു മാണിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യാൻ ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിശ്രമം നടത്തി. അതിനു തടയിടാനായിരുന്നു ബാർ കോഴക്കേസെന്നു റിപ്പോർട്ടിൽ പറയുന്നു. ബംഗളുരുവിൽ മാണിയും പിണറായി വിജയനും ചർച്ച നടത്തിയെന്നാണു കോൺഗ്രസ് സംശയിച്ചത്.
മാണി സിപിഎം. പ്ലീനത്തിൽ പങ്കെടുത്തതും കോട്ടയം ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തതും സംശയത്തിന് ആക്കംകൂട്ടി. ഇതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് മാണിയെ കുടുക്കാൻ ശ്രമിച്ചു. ആരോപണം വരുന്നതിനു തലേന്ന് പ്രമുഖ കോൺഗ്രസ് നേതാവ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ചില സൂചനകൾ നൽകിയിരുന്നു. പിന്നീട് അന്നത്തെ മന്ത്രിസഭയിലെ കോൺഗ്രസ് പ്രമുഖർ ചേർന്നാണു തിരക്കഥയൊരുക്കിയത്. ആരോപണം വന്നപ്പോഴേ മാണിയും ഒപ്പം പി.ജെ. ജോസഫും രാജിക്കു തയാറായിരുന്നു. എന്നാൽ, യു.ഡി.എഫ്. സമ്മതിച്ചില്ല. ജേക്കബ് തോമസിനെയും സുകേശനേയും അന്വേഷണത്തിനു നിയോഗിച്ചതും ദുരൂഹമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടില്ലെങ്കിലും, കേസിൽ ഉദ്ദേശിച്ച രീതിയിൽ അന്വേഷണം പുരോഗമിക്കേണ്ടെന്നായിരുന്നു ഉന്നതതീരുമാനമെന്നാണു ജേക്കബ് തോമസിന്റെ ആത്മകഥയിലുള്ളത്- റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബിജു രമേശിനെ മനഃപൂർവം രംഗത്തിറക്കിയതു കോൺഗ്രസ് ഗൂഢാലോചനയായിരുന്നു. രാജിക്കു സമ്മതിക്കാതിരുന്നതു ജോസഫിനെ അടർത്തിയെടുക്കാനായിരുന്നു. അന്ന് മാണിയെ ഒറ്റിയതിനുള്ള പ്രതിഫലമാണു യു.ഡി.എഫിലെ ജോസഫിന്റെ സ്ഥാനം. ഈ നീക്കം മാണിയുടെ അന്ത്യത്തിൽ കലാശിച്ചെന്നും അതിന്റെ തുടർച്ചയായാണു തങ്ങളെ മുന്നണിയിൽനിന്നു പുറത്താക്കിയതെന്നും ജോസ് പക്ഷം ആരോപിക്കുന്നു.
ഉമ്മൻ ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാർകോഴ ആരോപണത്തിന് പിന്നിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായിൽ മാണിയെ നേരിട്ട് കണ്ടുവെന്നും എന്നാൽ മാണി വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂർ പ്രകാശും തമ്മിൽ വലിയ തോതിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂർ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
അടൂർ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈയിടെ അന്തരിച്ച സി.എഫ്.തോമസ് എംഎൽഎ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാർകോഴ കേസ് സംബന്ധിച്ച് പാർട്ടിക്കുള്ളിലെ അന്വേഷണം നടത്താൻ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടർന്നാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജൻസിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി.എഫ്.തോമസിന് നൽകിയിരുന്നു. സി.എഫ്.തോമസിന്റെ ഒപ്പോടുകൂടിയുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസ നേർന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും. തിന്മയുടെ മേല്‍ നന്മ വിജയിക്കട്ടെയെന്നും എല്ലാവര്‍ക്കും നല്ല അവസരങ്ങൾ ലഭിക്കട്ടെയെന്നും ബൈഡൻ പറഞ്ഞു.
നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷപ്രദമായ ആശംസകൾ നേരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു. കൂടുതൽ സമഗ്രവും നീതിപൂർവകവുമായ അമേരിക്ക കെട്ടിപ്പടുക്കുന്നതിനും ഈ അവസരം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും അവർ ആശംസിച്ചു.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും പിന്നാലെ അമ്മയില്‍ നിന്നുള്ള പാര്‍വതിയുടെ രാജിയും തന്നെയാണ് ഇപ്പോഴും സിനിമാലോകത്തെ ചര്‍ച്ചാവിഷയം. പാര്‍വതിയെയും ഇടവേള ബാബുവിനെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
ഇതിനിടെ പാര്‍വ്വതിയെ പരിഹസിച്ച് നടനും ഭരണപക്ഷ എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍വതിയുടെ മറുപടി.
എംഎല്‍എ ആണെങ്കിലും വായില്‍ നിന്നുവരുന്ന വാക്കുകള്‍ സൂക്ഷിച്ച് വേണമെന്ന് പാര്‍വതി പ്രതികരിച്ചു. നടിമാരും അമ്മ സംഘടനയും തമ്മിലുള്ള വിഷയത്തില്‍ എംഎല്‍എമാരായ മുകേഷും, ഗണേഷ് കുമാറും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി.
എടുത്ത് പറയേണ്ട കാര്യം, പബ്ലിക്കിനെ റെപ്രസന്റ് ചെയ്യുന്ന ആള്‍ക്കാരാണ് എംഎല്‍എമാര്‍. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് രാജിവച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍.- പാര്‍വതി പറഞ്ഞു.
എഎംഎംഎ എന്ന് പറയാന്‍ പാടില്ല, അമ്മ എന്ന് തന്നെ പറയണം. അങ്ങനെ കുറേ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം, എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങളില്‍ നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. ‘എനിക്ക് അമ്മ എന്ന് പറഞ്ഞാല്‍ കുടുംബമാണെന്ന്’.
താങ്കള്‍ക്ക് അങ്ങനെയായിരിക്കും എന്നാല്‍ എനിക്കിതൊരു അസോസിയേഷന്‍ മാത്രമാണെന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്. ഒരു അസോസിയേഷന്‍ എന്ന് പറയുമ്പോള്‍ ഒരു റെസ്പെക്ട് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് കാണുന്നതെന്നും പാര്‍വതി പറയുന്നു.
അമ്മ സംഘടനയില്‍ നിന്നുളള നടി പാര്‍വ്വതിയുടെ രാജിയെക്കുറിച്ചുളള ചോദ്യത്തിന് പരിഹാസ രൂപേണെയുളള മറുപടിയാണ് നടനും ജനപ്രതിനിധിയുമായ കെബി ഗണേഷ് കുമാര്‍ നല്‍കിത്. രാജി വെയ്ക്കാനൊക്കെയുളള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
കൊറോണയുടെ കാലമൊക്കെയല്ലേ, വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നും ഗണേഷ് കുമാര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അതിനുളള അവകാശം ഉണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം എന്നും ഗണേഷ് പറഞ്ഞു.