Latest News

പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്.

അതിനിടെയാണ് സംഘാംഗമായ എല്‍ദോ വനിതാ എസ്‌ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയും ചെയ്തത്.

തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് എല്‍ദോയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്ക്, ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അതേസമയം, വിലക്കുള്ള രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും.

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ പ്രവേശന വിലക്ക്.

ലോകത്തെ ഞെട്ടിച്ച സോച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ അടിച്ചുമാറ്റപ്പെട്ട ‘ടോയ്‍ലറ്റ് സീറ്റ്’ ലേലത്തിന്. പതിനായിരം ഡോളർ വരെ മൂല്യം ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ.

ഹിറ്റ്ലറിന്റെ ഹോളിഡേ ഹോമിലെ സ്വകാര്യ ശുചിമുറിയിൽ നിന്നുമെൊരു യുഎസ് സൈനികനാണ് ഈ ഇരിപ്പിടം മോഷ്ടിച്ചതെന്ന് കരുതപ്പെടുന്നു. ബവേറിയൻ ആല്‍പ്സിനടുത്തായിരുന്നു ഹോളിഡേ ഹോം. അലക്സാണ്ടർ ഹിസ്റ്ററിക്കൽ ഓക്ഷൻസാണ് ലേലത്തിനായുളള സജ്ജീകരണങ്ങൾ നടത്തുന്നത്. ഫെബ്രുവരി എട്ടിനാണ് ലേലം.

മരത്തടികൊണ്ട് നിർമിച്ച സീറ്റിന്റെ മുകളിലെ അടപ്പ് മാറ്റിയാകും ലേലത്തിന് വയ്ക്കുക. മുന്നിൽ നിന്ന് പിന്നിലേക്ക് പത്തൊൻപത് ഇഞ്ചും നീളവും പതിനാറ് ഇഞ്ച് വ്യാപ്തിയുമാണ് സീറ്റിനുളളത്. സ്റ്റീൽ കൊണ്ടുളള ചില കൈപ്പണികളും സീറ്റിലുണ്ട്. സീറ്റിനു മുകളിലായി ഹിറ്റ്ലറുടെ മുഖമുളള വാർത്താക്കടലാസുമുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. കയ്യിൽ കിട്ടിയതുപോലെ തന്നെ സീറ്റ് സൂക്ഷിച്ചുവച്ചിരിക്കയായിരുന്നു എന്നാണ് ഓക്ഷൻ കമ്പനി പറയുന്നത്.

അർബുദത്തിന് കീഴടങ്ങി അമ്മ മരിച്ചെന്ന സത്യം മകളോട് പറയാനാകാതെ ഒരു അച്ഛൻ. വെറും നാല് വയസ് മാത്രം പ്രായമുള്ള മകളെ വേദനിപ്പിക്കാൻ ആ അച്ഛന് ആകുന്നില്ല. ഈ സാഹചര്യത്തിൽ കടന്നുപോകുന്ന ഒരു അച്ഛന്റെ കുറിപ്പാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. കണ്ണുനനയാതെ കുറിപ്പ് വായിക്കാനാകില്ല.

അച്ഛന്റെ വാക്കുകൾ:

കഴിഞ്ഞ മാസം എന്റെ ജന്മദിനത്തിന് എന്റെ ഭാര്യ എന്നോട് അവസാനമായി ഒന്ന് പുറത്തുകൊണ്ടുപോകാൻ പറഞ്ഞു. ഞങ്ങൾ ചുറ്റിനടന്നു, അവളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റിൽ പോയി സാൻഡ്‌വിച്ചും ഇഡ്ലലിയും കഴിച്ചു. അർബുദത്തിന്റെ അവസാന സ്റ്റേജിലായിരുന്ന അവൾ ഗ്ലൂക്കോസ് ഡ്രിപ്പിട്ടിരുന്നു.
കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞത് നിങ്ങൾ മറ്റൊരു വിവാഹം ചെയ്യണമെന്നും സോയിക്ക് ഒരു അമ്മ വേണമെന്നുമാണ്. പക്ഷേ ഞാനത് വിസമ്മതിച്ചു. നിന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും എനിക്കാകില്ല എന്ന് ഞാൻ പറഞ്ഞു. അത് കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് പോയ അവൾ നിങ്ങൾ എത്രമാത്രം തിരക്കിലാണെങ്കിലും നമ്മുടെ മകൾക്കായിരിക്കണം മുൻഗണന നൽകേണ്ടത് എന്ന് പറഞ്ഞു.

രണ്ടാഴ്ചയ്ക്ക് ശേഷം അവൾ മരണത്തിന് കീഴടങ്ങി. പക്ഷേ ജീവിതം മുന്നോട്ട് പോകാനുള്ള പ്രേരണ അവൾ എനിക്ക് നൽകിയിരുന്നു. മകൾ സോയി. സംസ്കാര ചടങ്ങുകൾക്ക് ഒരു മണിക്കൂറിന് ശേഷം ഞാൻ സോയിയുമായി പാർക്കിലേക്ക് പോയി. അവള്‍ എന്നെ കണ്ടപ്പോൾ ഓടിവന്ന് മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് അത് വലിയ ആശ്വാസമായിരുന്നു. അവൾ അമ്മയെ അതിന് മുമ്പ് കാണുന്നത് ഒരു മാസം മുന്‍പാണ്. അവള്‍ മുത്തശ്ശിക്കൊപ്പം ആയിരുന്നു. അന്നവൾ ഒരുപാട് കരഞ്ഞു. പക്ഷേ ഇപ്പോൾ അമ്മയില്ലാത്ത അവസ്ഥയോട് അവൾ പൊരുത്തപ്പെട്ടിരിക്കുന്നു. അടുത്ത ദിവസം മുതൽ സോയിയുടെ എല്ലാ ചുമതലകളും ഞാൻ ഏറ്റെടുത്തു.

ഭക്ഷണം കൊടുക്കുന്നതും മുടി കെട്ടുന്നതുമെല്ലാം. അവളുടെ മുടി കഴുകി കൊടുത്തിരുന്നത് അമ്മയാണ്. അത് മാത്രം അവൾ എന്നെക്കൊണ്ട് ചെയ്യിക്കാൻ വിസമ്മതിച്ചു. ഒരുമാസത്തേക്ക് മുടി കഴുകിയില്ല. ഞാനവൾക്ക് പാട്ട് പാടികൊടുത്തും കളിപ്പാട്ടങ്ങൾ കാണിച്ചും ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് തല കുളിപ്പിച്ചത്.
രാത്രിയിൽ കഥകൾ പറഞ്ഞുകൊടുത്തും 100 മുതൽ പിന്നോട്ട് എണ്ണാൻ പറഞ്ഞുമൊക്കെയാണ് ഉറക്കിയിരുന്നത്. ചിലപ്പോൾ, സോയി അർധരാത്രിയിൽ ഉറക്കമുണരും. എന്നെ ചുറ്റും കണ്ടില്ലെങ്കിൽ, അവൾ കരയാൻ തുടങ്ങും. ഞാൻ പകൽ മുഴുവൻ സോയിയോടൊപ്പമുണ്ടാകും. അതിനാൽ രാത്രിയിലാണ് ജോലി ചെയ്യുക. അവൾ എപ്പോഴെങ്കിലും ഉണർന്നാൽ എന്റെ ക്ലയന്റ് കോൾ താൽക്കാലികമായി നിർത്തി അവൾക്കരികിലേക്ക് ഓടും. ഞങ്ങൾ രണ്ടാഴ്ച കഴിഞ്ഞ് പാർക്കിൽ പോയി. അപ്പോൾ സോയി ഒരു പൂച്ചയെ കണ്ടു, ‘നോക്കൂ പപ്പാ, ആ പൂച്ചയ്ക്ക് മമ്മയെ നഷ്ടപ്പെട്ടു.’ അവൾ പറഞ്ഞു. ഞാനാകെ സ്തംഭിച്ചുപോയി. സോയി അവളുടെ അമ്മയെ മറന്നുവെന്നാണ് ‍ഞാൻ കരുതിയത്. പക്ഷേ അമ്മ എവിടെ എന്ന ഉത്തരം അവൾ തേടുകയാണെന്ന് മനസ്സിലായി.

പിന്നീട് അവൾ പപ്പാ മമ്മയെ കണ്ടോ എന്ന് ചോദിക്കും. ഞാൻ കണ്ടില്ല എന്ന് പറഞ്ഞപ്പോൾ അമ്മ ഒളിച്ചിരിക്കുകയാണെന്ന് അവൾ പറഞ്ഞു. അവൾ സ്വയം സമാധാനപ്പെടുത്തുന്നതു പോലെ തോന്നി. അമ്മയെ എന്റെ മകൾക്ക് നന്നായി മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ സത്യം പറയാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു. സോയിക്ക് വെറും 4 വയസ് മാത്രമല്ലേയുള്ളൂ. ഞാൻ അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഡോക്ടർ–ഡോക്ടർ കളിച്ചു. പട്ടം പറത്താൻ പഠിപ്പിച്ചു. പതുക്കെ അവൾ മമ്മയെ അന്വേഷിക്കുന്നത് നിർത്തി. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം അവളുടെ സുഹൃത്ത് അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ മമ്മ ഷോപ്പിങ്ങിന് പോയി എന്നാണ് സോയി പറഞ്ഞത്. അന്ന് ഞാൻ ശരിക്കും നിസ്സഹായനായി. കരഞ്ഞുകൊണ്ടാണ് അന്ന് രാത്രി ഉറങ്ങിയത്.

ഒരിക്കൽ അവളോട് സത്യം തുറന്നു പറയണം എന്ന് എനിക്കറിയാം. പക്ഷേ ഇപ്പോൾ‌ അളളുടെ ഹൃദയം തകർക്കാൻ എനിക്കാകില്ല. അവൾ അത്രമാത്രം കുഞ്ഞാണ്. കുറച്ചുകൂടി മുതിർന്ന് കഴിഞ്ഞാൽ ഉറപ്പായും അവളുടെ അമ്മയെക്കുറിച്ച് ഞാൻ സംസാരിക്കും. അമ്മ ഒരു പോരാളിയായിരുന്നുവെന്നും സോയിയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും പറയും…ഓരോ തവണയും അവൾ പുഞ്ചിരിക്കുമ്പോൾ അവൾ മമ്മയെപ്പോലെയാണ്.

ഉത്തർപ്രദേശിൽ ഒരു മാസം മുൻപു കാണാതായ മകളെത്തേടി അലയുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. ഗുഡിയ എന്നാണു സ്ത്രീയുടെ പേര്. മകളെ കണ്ടെത്തിത്തരാം എന്ന ഉറപ്പിൽ ചക്കേറി സ്റ്റേഷനിലെ പൊലീസുകാർ തന്നെക്കൊണ്ട് പൊലീസ് ജീപ്പിൽ ഇന്ധനം നിറപ്പിച്ചുവെന്നും സ്ത്രീ ആരോപിക്കുന്നു. ഒരു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത 15 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ കാണാതാകുന്നത്.

മകളെ ഒരാൾ തട്ടിയെടുത്തതാണെന്നാണ് അമ്മ ആരോപിക്കുന്നത്. സംശയമുള്ള വ്യക്തിയുടെ പേരും അവർ പൊലീസിനെ അറിയിച്ചിരുന്നു. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തന്റെ മകളെ കണ്ടെത്താൻ പൊലീസ് ഇതുവരെ ശ്രമിച്ചില്ലെന്നാണ് അമ്മ പറയുന്നത്.

മകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന അമ്മ അവസാന ആശ്രയം എന്ന നിലയിൽ കാൺപുർ എസ്പിയെ കണ്ടു പരാതി സമർപ്പിച്ചു. പൊലീസുകാർ ഇപ്പോൾ തന്റെ ചിലവിലാണ് ജീപ്പിൽ ഇന്ധനം നിറയ്ക്കുന്നതെന്നും അവർ ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മകളെ കണ്ടെത്താൻ പണം മുടക്കണമെന്നാണ് പൊലീസുകാർ പറയുന്നന്. ഇതുവരെ ഡീസലിനത്തിൽ മാത്രം 15,000 രൂപ തന്റെ കയ്യിൽ നിന്ന് ചിലവായെന്നാണ് അവർ പറയുന്നത്. ഇപ്പോൾ സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ സ്ത്രീയെ ഉദ്യോഗസ്ഥർ വിരട്ടിയോടിക്കുകയാണത്രേ.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി എസ്പി ബ്രജേഷ് കുമാർ ശ്രീവാസ്തവ അറിയിച്ചു. സ്റ്റേഷനു മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന യുവതിയുടെ ദയനീയാവസ്ഥ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നതാണു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും തട്ടിയെടുക്കുന്നു. പരാതി നൽകിയാലും ഉദ്യോഗസ്ഥർ ഒരു താൽപര്യവും കാണിക്കുന്നില്ല. സമാന സംഭവങ്ങൾ നിരന്തരമായി ആവർത്തിച്ചിട്ടും പൊലീസ് സംവിധാനത്തിലെ അഴിമതി കുറയുന്നില്ല. അമ്മമാരുടെ കണ്ണീര് തോരുന്നുമില്ല. ഭിന്നശേഷിക്കാരിയായ അമ്മ കരച്ചിലോടെ തന്റെ അന്വേഷണം കാൺപൂർ വരെ എത്തിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ സംഭവം ശ്രദ്ധിക്കപ്പെട്ടതുതന്നെ. പൊതുവെ ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഗ്രാമങ്ങളിൽ തന്നെ ഒതുക്കപ്പെടുന്നു.

മെൽബൺ : മുൻ വത്തിക്കാൻ ട്രഷറർ ജോർജ്ജ് പെല്ലിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കിയ കോടതി ഉത്തരവ് തങ്ങൾ ലംഘിച്ചുവെന്ന കുറ്റം മാധ്യമങ്ങൾ കോടതിയിൽ ഏറ്റുപറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന തെറ്റായ ആരോപണത്തിന്റെ പേരിൽ 2018 ഡിസംബറിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. വിചാരണയും വിധിന്യായവും റിപ്പോർട്ടുചെയ്യുന്നത് കോടതി വിലക്ക് നിലനിൽക്കെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ കർദിനാളിനെ അപഹസിച്ചുകൊണ്ട് കഥകൾ മെനഞ്ഞുകൊണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി. ഇതിന്റെ ചുവടു പിടിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും കർദിനാൾ പെല്ലിനെക്കുറിച്ചു നിറം പിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.

13 മാസം ജയിലിൽ കഴിഞ്ഞതിന് ശേഷം ലൈംഗിക പീഡനക്കേസിൽ നിന്ന് പെല്ലിനെ ആസ്‌ട്രേലിയൻ പരമോന്നത കോടതി കുറ്റവിമോചനം നല്കുകയാണുണ്ടായത്. കർദിനാൾ പെല്ലിന്റെ അഞ്ച് ശിക്ഷകൾ കോടതി അസാധുവാക്കുകയും അദ്ദേഹം റോമിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂസ് കോർപ്പ്,നയൻ, മുൻ ഫെയർഫാക്സ് പ്രസിദ്ധീകരണങ്ങൾ, മാമാമിയ, റേഡിയോ 2 ജിബി എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കായി മീഡിയ കമ്പനികളുടെ അഭിഭാഷകർ ഔദ്ദ്യോഗിക കുറ്റസമ്മതം നടത്തി.പകരമായി, വ്യക്തിഗത റിപ്പോർട്ടർമാർക്കും എഡിറ്റർമാർക്കും എതിരായ 46 കുറ്റങ്ങൾ ഉൾപ്പെടെ ബാക്കി 58 ചാർജുകൾ ഉപേക്ഷിക്കാൻ പ്രോസിക്യൂട്ടർമാർ സമ്മതിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്റെ ചിലവ് മാധ്യമ കമ്പനികൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു അതോടൊപ്പം ഓരോ ലംഘനത്തിനും 500,000 ഡോളർ വരെ പിഴയും അടക്കേണ്ടതുണ്ട്.. ഈ വിഷയത്തിൽ കോടതിയുടെ അടുത്ത ഹിയറിംഗ് ഫെബ്രുവരി 10 ന് ആരംഭിക്കും. കർദിനാൾ പെൽ ഈകേസിൽ തുടർ നടപടികൾക്കില്ല എന്നും ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾക്കനുസരിച്ച് അദ്ദേഹം എല്ലാവരോടും ക്ഷമിച്ചു എന്നും അറിയിച്ചിരുന്നു.

പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

’12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്‌സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്’ യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.

പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.

കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.

തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.

യുഎഇ അല്‍ ഐനിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.

മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവായ യുഎഇ സ്വദേശി കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി.

എന്നാല്‍ പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്‌കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.

ബോബിയുടെ വാക്കുകള്‍:

”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.

പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.”

തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് ബോബി ഫാന്‍സ് ക്ലബിലൂടെ നല്‍കാനാണ് തീരുമാനം.

15-20 വര്‍ഷം മുന്‍പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്‍മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.

Copyright © . All rights reserved