ഷെറിൻ പി യോഹന്നാൻ
318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുതന്നെ വലിയ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. മുഴുക്കുടിയനായ മുരളിയുടെ ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടുന്ന് പിറകിലേക്ക് സഞ്ചരിക്കുന്ന സിനിമ, പ്രേക്ഷകൻ ചിന്തിക്കുന്ന പാതയിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്. കുടിച്ചു കുടിച്ച് അവസാനം ഒന്നുമില്ലാത്തവനായി പോയ മുരളിയുടെ കഥ.
പോസിറ്റീവ്സ്– ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ വേഷം ഇതാണെന്ന് പറയാം. നോട്ടത്തിലും സംസാരത്തിലും നടത്തത്തിലുമെല്ലാം കഥാപാത്രത്തെ പെർഫെക്ട് ആക്കിയിട്ടുണ്ട് ജയസൂര്യ. നല്ലൊരു ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്. ഷാപ്പിലെ പാട്ടും നഷ്ടപ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളും ഒഴിവാക്കിയാൽ തൃപ്തികരമായ ആദ്യപകുതി. ബിജിബാലിന്റെ സംഗീതം പതിവ് പാറ്റേണിൽ തന്നെയാണെങ്കിലും ഷഹബാസ് അമൻ പാടിയ ഗാനം മനോഹരമായിരുന്നു.

നെഗറ്റീവ്സ് – റിയൽ ലൈഫ് സ്റ്റോറി എന്ന് കരുതിയാലും പ്രെഡിക്റ്റബിൾ സീനുകളുടെ പെരുമഴയാണ് രണ്ടാം പകുതിയിൽ. യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാതെ കടന്നുപോയ രംഗങ്ങളും നിരവധിയാണ്. ഇടയ്ക്കിടെ കുത്തികയറ്റിയ പുരോഗമന സീനുകൾ ഒക്കെ കല്ലുകടിയായി നിലനിൽക്കുന്നു. മാറ്റമില്ലാതെ തുടരുന്ന പല ക്ലീഷേ സംഗതികളും രണ്ടാം പകുതിയെ വലിച്ചുനീട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ‘മാസ്സ്’ സീനുകൾ ഒക്കെ ആരോചകമായി തോന്നി. സിനിമയുടെ താളം തെറ്റിക്കുന്ന ഒരു ക്ലൈമാക്സ് !
അവസാന വാക്ക്– പ്രെഡിക്റ്റബിൾ ആയൊരു കഥയെ തന്റെ ഗംഭീര പ്രകടനം കൊണ്ട് ജയസൂര്യ താങ്ങിനിർത്തിയിട്ടുണ്ട്. പറയാൻ ഉദ്ദേശിച്ച വിഷയവും ഉപദേശവുമൊക്കെ നല്ലതുതന്നെ. എന്നാൽ ഒരു സിനിമയുടെ രൂപത്തിലെത്തുമ്പോൾ പ്രേക്ഷകന് പൂർണതൃപ്തി നൽകാൻ കഴിയാതെപോകുന്നു. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.
1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
ക്യൂന്‍സ്ലാന്റിലെ പാംവുഡ്‌സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.
കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.
1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര്‍ വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്‌റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.
ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്‌റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്‌റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.
നടൻ കമൽ ഹാസനെ അറപ്പുളവാക്കുന്ന വ്യക്തിയെന്ന് വിളിച്ച് ഗായിക സുചിത്ര. കമലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ഉയർത്തുന്നത്. കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു ഇവർ. പിന്നീട് സുചിത്ര ഷോയിൽനിന്ന് പുറത്താവുകയും ചെയ്തിരുന്നു.
ഈ ഷോയിൽ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചരണം നൽകിയിരുന്നു. എല്ലാ മത്സരാർഥികൾക്ക് ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. എന്നാൽ, കമൽ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയതെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തൽ. കമൽ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്ന് സുചിത്ര പറയുന്നു.
കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിതയാണ് സുചിത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. കമൽ ഒരു പാവ കളിക്കാരൻ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
നേരത്തെ, കോളിവുഡിനെ തന്നെ പിടിച്ചുകുലുക്കിയ സുചി ലീക്ക്‌സിലൂടെ വിവാദങ്ങളിൽ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനും അമലാ പോളിനും നിരവധി താരങ്ങൾക്കുമെതിരെ നിരവധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പിന്നീട് നടിമാരുടെയും നടൻമാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയിൽനിന്ന് ഇടവേളയെടുത്തു. ഇവർ മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് വീണ്ടും സിനിമയിൽ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്നു സുചിത്ര പിന്നീട് വെൡപ്പെടുത്തിയിരുന്നത്.
എടത്വ: മകളെ ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പില്‍ സുരേഷ് (48) ആണ് ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കി.
ഇതിനിടെയാണ്, കര്‍ണാടകയിലെ കുപ്പത്തിനും മുളകാര്‍പേട്ടയ്ക്കുമിടയില്‍ ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിഞ്ഞത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മകള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. യാത്ര പറഞ്ഞിറങ്ങിയത് അവസാന യാത്രയിലേയ്ക്ക് ആയിരുന്നുവെന്നതാണ് കുടുംബത്തെയും മകളെയും തകര്‍ത്തത്.
ചൊവ്വാഴ്ചയാണ് സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ 2 പേരും അവരുടെ മക്കളും ചേര്‍ന്നു ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളേജില്‍ എത്തി കുട്ടികളെ ചേര്‍ത്ത ശേഷം തിരികെ നാട്ടിലേക്കു വരാന്‍ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു രാത്രി 8.30ന് ട്രെയിനില്‍ കയറി.
ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11.30ന് ഭാര്യ ഉണര്‍ന്നു നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ ഒന്നും പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല. ശേഷം, രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോലാര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വനംവകുപ്പാണ് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ കെണിവെച്ച് പിടിച്ചത്. ബുധനാഴ്ച രാത്രിയോടെ പുലിയ്ക്കായി ഇയാളുടെ നേതൃത്വത്തില്‍ കെണിയൊരുക്കിയിരുന്നു. അന്ന് തന്നെ കെണിയില്‍ പുലി വീഴുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ വിനോദും സംഘവും പുലിയെ കൊന്ന് ഇറച്ചിയെടുത്ത് കറി വെയ്ക്കുകയായിരുന്നു. പത്തുകിലോയോളം ഇറച്ചിയെടുത്താണ് ഇവര്‍ കറിയാക്കിയത്. പുലിക്ക് ആറ് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പുലിയെ കൊന്ന് കറിവെച്ചതിന് ശേഷം, തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി ഇവര്‍ മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പുലിയെ കൊലപ്പെടുത്തിയത് കണ്ടെത്തിയത്.
മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയോട് കണ്ണില്ലാത്ത ക്രൂരത. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് കാട്ടാനയെ തീക്കൊളുത്തിക്കൊന്നു.
ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി. ഒരുപാട് നേരം ഇത്തരത്തില്‍ തീ കത്തിയിരിക്കാമെന്നാണ് നിഗമനം. ആന ചരിഞ്ഞത് ദിവസങ്ങളോളം നീണ്ട ചികില്‍സയ്ക്കുശേഷമാണ്.
ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്.
നാട്ടിലിറങ്ങിറങ്ങിയ ആനയെ ഓടിക്കാനായി തീകൊളുത്തിയെറിഞ്ഞതാണെന്നാണ് വിശദീകരണം. എലിഫന്റ് ഫാമിലിയാണ് ക്രൂരതയുടെ ദൃശ്യം പുറത്തുവിട്ടത്.
കൊടുംക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകളാണ്. റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. റിക്കി റിയാന്‍ ആണ് ഒളിവില്‍.
നോബി ജെയിംസ്
1 കിലോ ചിക്കൻ
2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
ആവശ്യത്തിന് ഉപ്പ്
അരിപ്പൊടിയോ മൈദാ പൊടിയോ ആവശ്യത്തിന്
1 ടീസ്പൂൺ ഗരംമസാല പൊടി
2 നാരങ്ങാ നീര്
2 മുട്ട
150 ഗ്രാം ഓട്സ്
150 ഗ്രാം കോൺഫ്ലേക്സ്
ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾ പൊടി ഉപ്പും നാരങ്ങാ നീരും തിരുമ്മി ഒരു മണിക്കൂർ വച്ചതിന് ശേഷം ചിക്കൻ കുക്കറിൽ ഇട്ട് രണ്ടു പ്രാവശ്യം വിസിലടിപ്പിക്കുക. കുക്കർ വാങ്ങി കുറച്ചു നേരം വച്ചു അത്‍ ഫിൽറ്ററിൽ ഇട്ട് അരിച്ചു ആ മസാല എടുക്കുക. ചൂടോടു കൂടി ഒരു ടീസ്പൂൺ ഗരം മസാല ഇട്ടു നന്നായി മിക്സ് ചെയ്തു തണുപ്പിക്കുക
തണുത്തതിനു ശേഷം രണ്ടു മുട്ടയും ബാറ്റർ തിക്കാകാൻ പാകത്തിൽ വീഡിയോയിൽ കാണുന്നത് പോലെ ആവശ്യത്തിന് അരിപൊടിയോ മൈദാ പൊടിയോ ചേർത്ത് ഇളക്കി അതിലേക്കു കുക്ക് ചെയ്ത ചിക്കൻ ഇട്ടു ഇളക്കുക. അതിനുശേഷം ഓട്സും കോൺഫ്‌ളക്‌സും മിക്സ് ചെയ്ത് അതിൽ ഓരോ ചിക്കനും മുക്കി എണ്ണ ചൂടാക്കി വറത്തെടുക്കുക. അങ്ങനെ നമ്മുടെ ഇന്ത്യൻ കെഎഫ്സി റെഡി. എരുവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയോ കുരുമുളക് പൊടിയോ കൂട്ടി ഇടാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ടീമില്‍ ഇരുപതോളം ഇന്ത്യന്‍വംശജരെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ, 13 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ടീമില്‍ ഇത്രയും ഇന്ത്യന്‍ വംശജരുള്‍പ്പെടുന്നത്. അതേസമയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന ചില ഡെമൊക്രാറ്റ് അംഗങ്ങളെ ഒഴിവാക്കുകയും ചെയ്തു.
ആര്‍എസ്എസ്, ബിജെപി ബന്ധം ഉള്ള ഡെമോക്രാറ്റ് അംഗങ്ങളെയാണ് ബൈഡന്റെ ടീം നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും നിന്നും പുറത്താക്കിയിരിക്കുന്നത്. സൊനാല്‍ ഷാ, അമിത് ജാനി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഒപ്പം ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തും ഒബാമയുടെ ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സംഘപരിവാര്‍ ബന്ധം വെച്ച് പുറത്താക്കുകയായിരുന്നു.
സോനാല്‍ ഷായുടെ പിതാവ് ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി-യുഎസ്എ’ എന്ന ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ‘ഏകല്‍ വിദ്യാലയ’ സ്ഥാപകനുമാണ്. ഈ സംഘടനയ്ക്ക് വേണ്ടി സോനല്‍ ഷാ ധനസമാഹരണം നടത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ജാനിയുടെ ഇന്ത്യയിലുള്ള കുടുംബത്തിന് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ബസിലും കടയിലുമായി ഉണ്ടായിരുന്ന 18 പേർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞ്ഞിലംപറമ്പില്‍ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി (27) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ചവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ബസിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ല വാഹനാപകടത്തില്‍ മരിച്ച ജയിംസും ആന്‍സിയും കൊതിച്ചത് ജീവിതത്തില്‍ ഒരുമിക്കാനായിരുന്നു. പക്ഷേ അവര്‍ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവര്‍ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞിരുന്ന അവര്‍ ഒന്നിച്ച് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തത് ഒരുമിച്ചുള്ള ജീവിതത്തിന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ ഒരു താങ്ങാവുന്നതിന് ആന്‍സിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു കോട്ടയത്തിന് പുറപ്പെട്ടത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായുള്ള ആന്‍സിയുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ജീവനും ജീവിതവും നഷ്ടമായത്.
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ടാണ് ഇരുവരും മരണപ്പെടുന്നത്.
കാലന്റെ രൂപത്തിൽ വന്ന കെ എസ് ആര്‍ ടി സി ബസ് അവർ കണ്ട സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്റെ മകനായ ജയിംസ് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാല്‍ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.
ബിരുദധാരിണിയാണ് വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകളായ ആന്‍സി. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഗള്‍ഫിലുള്ള ആന്‍സിയുടെ അമ്മ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താന്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവന്‍ കെ എസ് ആര്‍ ടി സി ബസ് തട്ടിത്തെറിപ്പിച്ചത്.
[ot-video][/ot-video]
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പരി. ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയെന്ന് പൗരസ്ത്യ കത്തോലിക്കര്‍ വിശ്വസിക്കുന്ന കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ പ്രധാന തിരുന്നാളായ മൂന്നു നോമ്പ് തിരുന്നാള്‍ ജനു. 25, 26, 27 തീയതികളില്‍ കൊണ്ടാടുകയാണ്.
ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച രാവിലെ 6.45 ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റ് തിരുക്കര്‍മ്മം നടത്തും. തുടര്‍ന്ന് വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.
ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് ഒമ്പതിന് ചെണ്ടമേളത്തോടെയാണ് അവസാനിക്കുന്നത്.
ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..
ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.
ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ചും കുറവിലങ്ങാട്ടുകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മൂന്നു നോമ്പ് തിരുന്നാളിന്റെ വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
