ജീവിക്കാന്‍ വേണ്ടി വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ആക്രമണം നേരിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് സജന ഷാജിയുളളത്.
ബിരിയാണി കച്ചവടം മുടക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന സജനയുടെ ആരോപണം തട്ടിപ്പാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നതിന്റെ പിന്നാലെയാണ് സജന ആത്മഹത്യാ ശ്രമം നടത്തിയത്. സജന സുഹൃത്തുമായി നടത്തിയ സംഭാഷണം എന്ന പേരിലാണ് ഒരു ഓഡിയോ പ്രചരിക്കുന്നത്. ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന് തൊട്ട് മുന്‍പ് ഇതേക്കുറിച്ച് സജന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
സജന ഷാജിയുടെ കുറിപ്പ് ഇങ്ങനെ:
” വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യ മാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ് ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങൾ എന്നെ ആക്ഷേപിക്കുകയുണ്ടായി.
അതിന്റെ പരിപൂർണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തിൽ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്. തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം. ഞാൻ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ മുഴുവൻ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്താണ് പ്രചരണം നടക്കുന്നത്.
തന്നെ പോലെ തന്നെ കഷ്ടതകൾ അനുഭവിക്കുന്ന സഹപ്രവർത്തകയ്ക്ക് തനിക്ക് കിട്ടുന്നതിൽ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാൻ കാണിച്ച മനസ്സിനെയാണ് നിങ്ങൾ കരയിച്ചത്. ഇനി ഞാൻ എന്താ വേണ്ടേ മരിക്കണോ. അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ ചെയ്ത് കൂടെയുള്ളവർക്ക് തൊഴിലും നൽകി.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരവും നൽകിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല. വാടകയ്ക്കാണ് കഴിയുന്നത്. ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്. ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തിൽ എനിക്കും ജീവിക്കാൻ അവകാശമില്ലേ?” എന്നാണ് സജനയുടെ കുറിപ്പ്.
സാമൂഹ്യമാധ്യമങ്ങളിലൂടെയുളള അധിക്ഷേപ പ്രചാരണം സഹിക്കാനാവാതെയാണ് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആണ് സജനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് സജന ഷാജി ആത്മഹത്യാ ശ്രമം നടത്തിയത്.
കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസില്‍ റോഡരികില്‍ ബിരിയാണി കച്ചവടം നടത്തി വരികയായിരുന്നു സജന ഷാജിയും മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളും. ഈ പരിസരത്ത് കച്ചവടം നടത്തുന്ന മറ്റുളളവര്‍ തങ്ങളുടെ കച്ചവടം തടസ്സപ്പെടുത്തുന്നതായി സജന ഷാജി ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു.
മനംനൊന്ത് ബിരിയാണി കട ഉടമ സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചു
കരഞ്ഞു കൊണ്ടുളള സജനയുടെ ലൈവ് വീഡിയോ പുറത്ത് വന്നതോടെ വലിയ ജനപിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചത്. ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു. സിനിമാ രംഗത്ത് നിന്നും പ്രമുഖര്‍ സജനയ്ക്ക് പിന്തുണയുമായി എത്തി. നടന്‍ ജയസൂര്യ സജനയ്ക്ക് ഹോട്ടല്‍ തുടങ്ങാനുളള സഹായവും വാഗ്ദാനം ചെയ്തിരുന്നു.
ഓൺലൈൻ റമ്മി കളിച്ച് മുപ്പതുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുതുച്ചേരി വില്ലിയനൂരിനടുത്തുള്ള എല്ലയമ്മൻ കോവിൽ തെരുവിൽ താമസിക്കുന്ന വിജയകുമാർ (36) ആണ് മരിച്ചത്. കടംവാങ്ങിയാണ് വിജയകുമാർ റമ്മി കളിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയകുമാർ വാട്സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച ശബ്ദസന്ദേശത്തിൽ മക്കളെ നോക്കണമെന്നും ഇനി ആരും ഓൺലൈൻ റമ്മി കളിയിൽ കുടുങ്ങിപ്പോവരുതെന്നും പറയുന്നു.
‘‘ആദ്യം കളി തുടങ്ങിയപ്പോൾ പതിനായിരങ്ങൾ കൈയിൽ വന്നു. പിന്നീട് കളിച്ച് പണം നേടണമെന്ന് വാശിയായി. കടംവാങ്ങി കളിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ ലക്ഷങ്ങളുടെ കടക്കാരനായി. ആർക്കും ഇനി ഈ ഗതി ഉണ്ടാവരുത്. ഓൺലൈൻ റമ്മി ആരും ഇനി കളിക്കരുത്’’ – വിജയകുമാർ സന്ദേശത്തിൽ വ്യക്തമാക്കി.
പുതുച്ചേരിയിൽ സിംകാർഡ് വിൽപ്പനയായിരുന്നു വിജയകുമാറിന്റെ തൊഴിൽ. ലോക്ഡൗൺ സമയത്താണ് ഓൺലൈൻ റമ്മികളി തുടങ്ങിയത്. തുടക്കത്തിൽ പതിനായിരക്കണക്കിന് രൂപ ലഭിച്ചതോടെ കളിയിൽ ഹരംകയറി. പിന്നീട് സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പണം കടംവാങ്ങി റമ്മികളി തുടർന്നുവെങ്കിലും മുഴുവൻതുകയും നഷ്ടപ്പെട്ടു. പണം കടംകൊടുത്തവർ തിരിച്ച് ആവശ്യപ്പെട്ട് തുടങ്ങിയതോടെ പ്രതിസന്ധിയിലായി. ശനിയാഴ്ച മുതൽ വിജയകുമാറിനെ കാണാതായി. ഭാര്യയ്ക്ക് സന്ദേശം അയച്ചശേഷം വിജയകുമാർ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പുതുക്കുപ്പം റോഡിന് സമീപം തടാകത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.
ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.
മണിച്ചിത്രത്താഴ് എന്ന സിനിമ തിയറ്ററുകളിലെത്തിയത് 1993 ഡിസംബർ 23നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണെന്ന് സംവിധായകൻ ഫാസിൽ. ഒരു വാരികയ്ക്ക് കൊടുത്ത പംക്തിയിലൂടെയാണ് ഫാസിൽ ഇത് വെളിപ്പെടുത്തിയത്.
ചിത്രം പുറത്തിറങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് ദുർഗയെ സംവിധായകൻ ഫാസിൽ പരിചയപ്പെടുത്തിയത്. മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് ആരെന്നതിൽ വലിയ ആശയക്കുഴപ്പം പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നായിരുന്നു എല്ലാവരും കരുതിയത്.
ശോഭനയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. വിടമാട്ടേൻ എന്ന് തുടങ്ങുന്ന നാഗവല്ലിയുടെ സംഭാഷണം ആയിരുന്നു ചിത്രത്തിലെ ഹൈ ലൈറ്റ്. ഫാസിലിന്റെ വിശദീകരണം ഇങ്ങനെ…
ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് നിർമാതാവ് ശേഖർ സാറിനും കൂട്ടർക്കും മലയാളം, തമിഴ് സ്വരങ്ങൾ തമ്മിൽ ചില ഇടങ്ങളിൽ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണ് നാഗവല്ലിയുടെ പോർഷൻ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാൻ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താൻ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.
ഫാസിലിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് എഫ് എം റേഡിയോ ചാനലിലൂടെ ദുർഗ തന്റെ ആഹ്ലാദവും അറിയിച്ചിരുന്നു. ഇത്രയും വർഷം ഇക്കാര്യത്തിൽ താൻ നിരാശയായിരുന്നു. സംവിധായകൻ തന്നെ അംഗീകരിച്ച് രംഗത്തുവന്നതിൽ സന്തോഷമുണ്ടെന്നും ദുർഗ പറഞ്ഞു.
യുപിയിൽ ഇരുപത്തിയഞ്ചുകാരിയായ ഗായികയെ മാനഭംഗപ്പെടുത്തിയതിനു നിഷാദ് പാർട്ടി എംഎൽഎ വിജയ് മിശ്രയും മകനുമടക്കം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയാണു നിഷാദ് പാർട്ടി.
2014ൽ മിശ്രയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണു ഗായിക പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. 2015ൽ വാരാണസിയിലെ ഹോട്ടലിൽവച്ചും ഗായിക മാനഭംഗത്തിനിരയായി. മിശ്ര മാനഭംഗപ്പെടുത്തിയശേഷം വീട്ടിലേക്കു പോകവേ മിശ്രയുടെ മകനും മരുമകനും തന്നെ മാനഭംഗപ്പെടുത്തിയെന്നു ഗായിക ആരോപിച്ചു. ഭൂമി കൈയേറ്റ കേസിൽ വിജയ് മിശ്ര ജയിലിലാണ്.
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
അശരണർക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ട്വിറ്ററിലിട്ട കുറിപ്പിൽ പ്രധാനമന്ത്രി അനുസ്മരിച്ചു.
വികതയെ സേവിക്കുകയും ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയവ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് രോഗിയുടെ മരണം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മെഡി. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ചുമതല.
കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട്്കൊച്ചി സ്വദേശി മരിച്ചത് ഒാക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്സിങ് ഒാഫിസറുടെ ശബ്ദ സന്ദേശം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.
നഴ്സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഒാഫിസര്‍ വിശദീകരിച്ചു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്്സ്അപ്പ് ഗ്രൂപ്പില്‍ മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർകൈമാറിയതെന്ന് പറയുന്ന ശബ്ദസന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെ കുറിച്ചുള്ള പരാമര്‍ശം. അശ്രദ്ധകാരണം പല രോഗികളുടേയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണ്.
ഹാരിസിന്റെ മരണത്തിൽ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവുമൂലമുള്ള കൊലപാതകമാണ് മരണകാരണമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സഹോദരി സൈനബ പറഞ്ഞു. നഷ്ടമായത് അഞ്ച് സഹോദരിമാരുടെ ഏക സഹോദരനെയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തി. വാർഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദസന്ദേശം നല്‍കിയതെന്നുമാണ് നഴ്സിങ് ഒാഫിസര് ജലജാദേവിയുടെ വിശദീകരണം.
അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. അതേസമയം സംഘര്‍ഷ ബാധിത മേഖലകളില്‍ അര്‍ധ സൈനികരെ വിന്യസിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ മിസോറാമിലെ വൈറെങ്ടെ ഗ്രാമത്തിനും അസമിലെ ലൈലാപൂരിനുമാണ് വിന്യസിച്ചത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണ്.
അതേസമയം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മിസോറാം സര്‍ക്കാര്‍ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. എറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അസമിന്റെ അനുമതിയില്ലതെ മിസോറാം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശനങ്ങള്‍ക്കു തുടക്കമിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന്റെ പിറന്നാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരുന്നു. ഒരുപാട് താരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ മോഹൻലാലിന്റെ വിഡിയോ വിഷും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി വന്ന നന്ദുവിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യൂ ട്യൂബ് ചാനലിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം ഒരു സുഖ വിവരം നന്ദു അന്വേഷിച്ചിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ എന്ന കാറിനെ കുറിച്ചാണ് നന്ദു ചോദിച്ചിരിക്കുന്നത്. ലൂസിഫറിലെ ആ ലാൻഡ് മാസ്റ്റർ ആദ്യം ഉപയോഗിച്ചിരുന്നത് നന്ദുവായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് വേണ്ടി തന്റെ കാർ പൃഥ്വിരാജിന് നൽകുകയായിരുന്നു. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം മലയാളത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പിന്നീട് പൃഥ്വിരാജ് നന്ദുവിൽ നിന്ന് ലാൻഡ് മാസ്റ്റർ വാങ്ങുകയായിരുന്നു. നമ്മൾ രണ്ടു പേരെക്കാളും പ്രായം കൂടിയ ഒരാൾ നമുക്കിടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അതിന് സുഖം ആണെന്ന് വിശ്വാസിക്കുന്നു എന്നായിരുന്നു നന്ദു വിഡിയോയിൽ പറഞ്ഞത്. തന്റെ കാർ പൊന്നു പോലെ നോക്കണം എന്നും താൻ അങ്ങനെയാണ് അതിനെ നോക്കിയതെന്നും നന്ദു കൂട്ടിച്ചേർത്തു.
ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നടൻ നന്ദുവിന്റേത്. പൃഥ്വിരാജിന് നൽകിയ കാറാണ് ആ ലാൻഡ് മാസ്റ്റർ എന്നാണ് നന്ദു ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാർ തന്നെ.
“ചേട്ടനേക്കാൾ കൂടുതൽ ചേട്ടന്റെ കാറാണല്ലോ ലൂസിഫറിൽ അഭിനയിച്ചിരിക്കുന്നത്” എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓർക്കുന്നു. ചിത്രത്തിൽ ഈ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. നേരത്തെ സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അംബാസിഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാർ.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്‍റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ പ്രൈം സ്‌ട്രൈക്ക് മിസൈല്‍ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു.
ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ ഐഎന്‍എസ് കൊൽക്കത്ത, രൺവീർ, തൽവാർ എന്നീ കപ്പലുകൾക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.
യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകര്‍ പറയുന്നത്. നിലവില്‍ ബ്രഹ്മോസ് മിസൈലിന്‍റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്ന പതിപ്പ്, കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്ന പതിപ്പ്, മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്ന പതിപ്പ് ,വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്ന പതിപ്പ്-