ന്യൂഡൽഹി∙ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർഥിച്ചവരോടുമെല്ലാം നന്ദിയും അറിയിക്കുന്നെന്ന് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്. കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ, ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് കോടതി നിർദേശിച്ചു. അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകി.
ഇതിനിടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കാനാണു സർക്കാർ. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജവാഴ്ചയും പ്രിവി പഴ്സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങൾ ഇല്ലാതായിട്ടില്ലെന്നാണു രാജകുടുംബം വാദിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നതിനാൽ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അവർ വാദിക്കുന്നു.
എന്നാൽ, ക്ഷേത്ര നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുൻ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
ബിജെപിയിൽ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾ തള്ളിയ അദ്ദേഹം താൻ ബിജെപിയിൽ ചേരുന്നില്ലെന്നും പ്രഖ്യാപിച്ചു. പുതിയ പാർട്ടിക്ക് രൂപം നൽകാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രഗതിശീൽ കോൺഗ്രസ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. സിഎൽപി യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ജെപി നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നേ നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. സച്ചിനും ഗെഹ്‌ലോട്ടും തമ്മിൽ അനുരഞ്ജനത്തിന് സാധ്യത കാണുന്നില്ലെന്ന് ഒരു ബിജെപി നേതാവും പ്രസ്താവിച്ചിരുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ പോകാൻ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി ഓഫർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. കളമശ്ശേരി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലുമാള്‍ അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതല്ലെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ലയില്‍ 50 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 40 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്നാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കൂടുതല്‍ ശക്തമാക്കിയത്.
ഞായറാഴ്ച തൃക്കാക്കര ഡിവിഷനിലെ 33 മഠത്തിപ്പറമ്പില്‍ ലെയിന്‍, കെന്നഡി മുക്ക്. ചേരാനെല്ലൂര്‍ വാര്‍ഡ് 9ലെ പള്ളി റോഡ് ഏരിയ. ചൂര്‍ണിക്കര വാര്‍ഡ് 15, ചെങ്ങമനാട് വാര്‍ഡ് 12 എന്നിവ കണ്ടെയ്‌ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞദിവസം 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂര്‍, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലിങ്കലിനേയും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത്. റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു
ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്.ഇയാളെ അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിടികൂടി.
സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകള്‍ കണ്ടെത്തി.സിനിമയുടെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും നടന്നിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സിനിമ ചിത്രീകരിച്ചത് സംശയത്തോടെയാണ് കാണുന്നത്. എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം മലേഷ്യയിലും ഉണ്ടായിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി വന്നതിന് പിന്നാലെ സന്തോഷം അറിയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയറിയിക്കുന്നുവെന്ന് രാജകുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം മാത്രം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു – രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
വിധിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി.
രാജാവിന്റെ മരണം ആചാരപരമായ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി തല്‍ക്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കളളടത്ത് സംഘങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പിതാവും ഇത്തരം ഒരു സംശയം ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ അതീവ ഗുരുതരമായ ഒരു ആരോപണം ആണ് മിമിക്രിതാരം കലാഭവന്‍ സോബി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നു എന്നതാണത്.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു.
സരിത്ത് അപകട സ്ഥലത്ത്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല.
തിരിച്ചറിഞ്ഞത് ഇപ്പോള്‍
സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
സൈലന്റ് ആയി നിന്ന ആള്‍
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്.
കൂടുതല്‍ വെളിപ്പെടുത്തും
ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു.
ബാലുവിന്റെ സുഹൃത്തുക്കള്‍
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്. ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം
എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16 വ്യാഴം, കർക്കടകം 1 മുതൽ രാമായണമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങൾ അനുഗ്രഹീത കലാകാരൻ ശ്രീ ദിലീപ് വയല പാരായണം ചെയ്‌ത് സംപ്രേക്ഷണം ചെയ്യുവാൻ നിശ്ചയിച്ചിരിക്കുന്നു. നാദശ്രീ ഓർക്കസ്ട്രയിലെയും, കോട്ടയം കലാരത്നയിലെയും പ്രധാന ഗായകനാണ് ശ്രീ ദിലീപ് വയല. രാമായണ മാസാചാരണത്തിന്റെ ഭാഗമായി പ്രതിമാസ സന്ത്സംഗങ്ങളിൽ രാമായണ പാരായണം ഉൾക്കൊള്ളിക്കാറുണ്ടെങ്കിലും യുകെയിൽ ഇദംപ്രഥമമായാണ് രാമായണമാസാചാരണം ഇത്ര വിപുലമായി ഫേസ്ബുക്ക് സംപ്രേക്ഷണം വഴി ആചരിക്കുന്നത്. ജൂലൈ 16 വ്യാഴം രാവിലെ യുകെ സമയം 6-ന് ആരംഭിച്ചു പിന്നീട് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് യുകെ സമയം 6 മണിക്ക് സംപ്രേക്ഷണം തുടർന്ന് ആഗസ്റ്റ് 15 നും16 നും യുകെ സമയം വൈകിട്ട് 6 മണിക്കുള്ള സംപ്രേക്ഷണത്തോടെ രമായണമാസാചാരണം അവസാനിക്കുന്നതായിരിക്കും.
സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതുകൊണ്ടും, ദക്ഷിണായനം ദേവന്മാരുടെ രാശിയാണെന്നതുകൊണ്ടും, ആധ്യാത്മികമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണെന്നതുകൊണ്ടും, ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നതിനാൽ ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു എന്നതുകൊണ്ടുമാണ് കർക്കിട മാസത്തിൽ രാമായണ പാരായണം പ്രസക്തമാകുന്നത്. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്പിച്ചത്. ലോകതത്വത്തെ രാമതത്വത്തിലൂടെ മനസ്സിലാക്കിത്തരുന്ന പാഠമാണ് രാമായണം. രാമായണം ചിരസ്ഥായിയാണ്. ധർമത്തെയും അധർമത്തെയും കുറിച്ചുള്ള വ്യഥകൾ നീളുവോളം, മാനവരുടെ മനസ്സുകളിൽ രാമകൃതിയുണ്ട്. ആദികാവ്യം മാത്രമല്ല, അനശ്വര കാവ്യംകൂടിയാണ് രാമായണം.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഈ അധ്യാത്മരാമായണപാരായണ സംപ്രേക്ഷണ പരമ്പരയിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മറുനാടൻ മലയാളി ഷാജൻ സ്കറിയയും അദ്ദേഹത്തിന്റെ ഭാര്യ ഒളിമ്പ്യൻ ബോബി അലോഷ്യസും സംശയത്തിന്റെ നിഴലിൽ. സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ഇവർക്ക് ബന്ധം ഉണ്ടെന്ന് കേരളത്തിലെ പ്രമുഖ വാർത്താചാനൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥയായ പ്രശസ്ത മലയാളി കായികതാരം ബോബി അലോഷ്യസ്, കേന്ദ്ര – കേരള സർക്കാരുകളിൽ നിന്നും വിദേശവിദ്യാഭ്യാസത്തിനായി അൻപത് ലക്ഷത്തോളം രൂപ വെട്ടിച്ചുവെന്ന് ആരോപണമുയർന്നു. എന്നാൽ ഇതിനെത്തുടർന്ന് ഉണ്ടായ അന്വേഷണങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.
സർക്കാർ ഗ്രാന്റോടെ യുകെയിൽ പഠനത്തിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി, യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്വന്തം ബിസിനസ് സ്ഥാനപനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു കരാർ ലംഘനം നടത്തിയത് ക്രിമിനൽ കുറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാനിരുന്ന സിബിഐ അന്വേഷണത്തിലാണ് സ്വപ്നയുടെയും സംഘത്തിന്റെയും ഇടപെടലുണ്ടായതായി പ്രമുഖ ചാനലിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടർ ബോബിയുടെ ഭർത്താവായ ഷാജൻ സ്കറിയയാണ്. ഇവർക്കെതിരെ നേഴ്സ് റിക്രൂട്മെന്റുമായും ബന്ധപ്പെട്ട തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് 34 ലക്ഷം രൂപയാണ് ഹൈജംപ് താരമായ ബോബി കൈപ്പറ്റിയത്.
അന്വേഷണം നിലച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബിയെ സർക്കാർ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ സെക്രട്ടറിയായി നിയമിച്ചു. ഈയൊരു ഗുരുതര ആരോപണത്തെത്തുടർന്ന് ഷാജന്റെയും ബോബിയുടെയും സാമ്പത്തിക സ്രോതസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയാണ്. ബോബിയുടെ മുൻ വിജിലൻസ് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും ശക്തിപ്പെടുന്നു. സ്വർണക്കടത്ത് പ്രതിയുമായി ഇവർക്കുള്ള ബന്ധം വാർത്തകൾ വന്നതോടുകൂടി കൂടുതൽ ഉന്നതരിലേക്കും സംശയം നീളാൻ സാധ്യതയുണ്ട്.
വന്ദനം സിനിമ കണ്ടവരാരും ഗാഥയെ മറക്കില്ല. ഉണ്ണിയും ഗാഥയും ഒന്നിക്കാൻ ആകാത്തത് ഇപ്പോഴും ഒരു നോവായി മലയാളി മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ഒരിക്കൽ ലണ്ടനിൽ പ്രിയദർശൻ ഗാഥയെ കാണുവാൻ വേണ്ടി അവരുടെ വീട്ടിൽ എത്തിയ അനുഭവം വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ.
ഒരിക്കല്‍ ശ്രീനിവാസന്‍ ഒരു അനുഭവം പറഞ്ഞു. വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി. കുട്ടിയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനില്
… ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ര്‍ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.
നാഗാര്‍ജുനയോടൊപ്പം മണിരത്നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയില്‍, ലാലേട്ടനോടൊപ്പം പ്രിയദര്‍ശന്റെ വന്ദനത്തില്‍, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയില്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി ഗാഥ മടങ്ങി. എടുത്തു പറയാവുന്ന അനേകം അനേകം അവസരങ്ങള്‍ വേണ്ടെന്നു വച്ച് നല്ല പ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സ്ഥാനം വേണ്ടെന്നു വച്ച ആ കുട്ടിയുടെ പേര് ഗിരിജ ഷെട്ടാര്‍ എന്നാണെങ്കില്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ അപ്പോള്‍ അറിയാം ഗിരിജ ഷെട്ടാര്‍ ഇപ്പോള്‍ ആരാണെന്ന്.
ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍. ഏതാനും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ വശീകരിച്ചുകളഞ്ഞ ആ സുന്ദരിയെ പിന്‍തുടരാനും അന്വേഷിച്ചു കണ്ടെത്താനും ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു. ഒരിക്കലും പ്രശസ്തിയുടെ വഴികളില്‍ ഗിരിജ നില്‍ക്കാനാഗ്രഹിച്ചില്ല. നിന്ന വഴികളിലൊന്നും മെഗാഹിറ്റുകളായ സിനിമകളുടെ കഥകള്‍ വിളമ്പിയില്ല. എന്നാല്‍ സിനിമ ചൊരുക്കിയതുകൊണ്ട് ഗിരിജ അതു വേണ്ടെന്നു വച്ചതാണെന്നു കരുതാന്‍ ന്യായമില്ല. കാരണം, വര്‍ഷങ്ങളുടെ ഇടവേളയ്ര്‍ക്കു ശേഷം 2007ല്‍ സ്ലൈഡ് എവേ എന്ന സിനിമയില്‍ സുരയ ജസ്പാല്‍ എന്ന മുഖ്യകഥാപാത്രമായി ഗിരിജ വേഷമിട്ടിരുന്നു.
വന്ദനത്തിനു ശേഷം ഗിരിജ എങ്ങോട്ടു പോയി, ഗിരിജയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ ആയിരമായിരം ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അവരോട് ചോദിക്കാനുണ്ട്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ഗിരിജ മലയാളിയല്ല എന്നു പോലും വിശ്വസിക്കാന്‍ പലരും തയ്യാറായെന്നും വരില്ല. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമായ ഗിരിജ പതിനെട്ടാം വയസ്സില്‍ ക്ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് ഇതെല്ലാം നടന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു. 2005 മുതല്‍ ഒാണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ ക്ളിനികയുടെ സീനിയര്‍ റിപ്പോര്‍ട്ടറായ ഗിരിജയുടെ കണ്ണുകള്‍ മാത്രം മതി…
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്. ഇന്നലെത്തെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഐശ്വര്യയെയും മകൾ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതാഭും അഭിഷേകും ഇതേ ആശുപത്രിയിൽ ചികിൽസയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു. ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക.
ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് ബച്ചൻ തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിവരം സ്ഥിരീകരിച്ചു.