Latest News

ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.

ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.

 

തൊണ്ടി മുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് നിമിഷ സജയന്‍. നാട്ടുമ്പുറത്തുകാരിയുടെ ശാലീനതയുള്ള കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്താണ് നിമിഷ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്.

ഇപ്പോഴിതാ ഒരു ഇംഗ്ലിഷ്-ഇന്ത്യന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ആദില്‍ ഹുസൈനാണ്.

‘ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന കുമാര്‍, ബ്രിട്ടീഷ് താരം അന്റോണിയോ അകീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം അഴകപ്പന്‍. നിര്‍മ്മാണം മോഹന്‍ നാടാര്‍.

40 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച പുൽവാമയിലെ ആക്രമണം പാകിസ്താൻ ഭരണകൂടത്തിന്റേ അറിവോടെയെന്ന് ദേശീയ അസംബ്ലിയിൽ പ്രസ്താവന നടത്തി പാകിസ്താൻ മന്ത്രി. പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് പരസ്യമായി രംഗത്തെത്തിയത്. ഇമ്രാൻ ഖാന്റെ ഏറ്റവും വലിയ നേട്ടമെന്നാണ് പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ഭീകരാക്രമണത്തെ പാക് മന്ത്രി വിശേഷിപ്പിച്ചത്.

‘ഇമ്രാന്റെ നേതൃത്വത്തിന് കീഴിലെ ഏറ്റവും വലിയ നേട്ടമാണിത്. നമ്മൾ ഇന്ത്യയിലേക്ക് കടന്ന് കയറി അവരെ പ്രഹരിച്ചു. അവരുടെ മണ്ണിൽവെച്ച് തന്നെ ആക്രമിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുൽവാമ. ഈ വിജയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്’- ഫവാദ് ചൗധരി രാജ്യത്തെ പാർലമെന്റിൽ അവകാശപ്പെട്ടു.

നേരത്തെ, പാകിസ്താൻ പിടികൂടി തടവിലാക്കിയ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രിയായ ഫവാദ് ചൗധരി പുൽവാമയിലെ ഭീകരാക്രമണത്തെ ഇമ്രാൻ ഖാന്റെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടിയത്.

2019 ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ചാവേർ ആക്രമണമുണ്ടായത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്ന വിദ്വേഷ പ്രസംഗം നടത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. പിഎസ്‌സിയിലെ നിയമന പ്രശ്‌നങ്ങളിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പിസി ജോർജ്ജിന്റെ ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രസംഗം.

ഒരു മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി ഇക്ബാലിന്റെ പേരാണ് ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പിസി ജോർജ്ജ് അവകാശപ്പെട്ടു.

‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്.’പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ് ജോർജ്ജ് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ചും ആലോചിക്കണം. പാകിസ്താനിൽ ഭരണകൂടം എല്ലാ കിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റി. എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.

പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചെന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്ലാമിന്റേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്ലീംകളാക്കിയെന്നും- പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.

പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.

പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.

കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.

ഡോക്ടറെ പറ്റിച്ച് രണ്ടരക്കോടി രൂപ തട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. അലാവുദ്ദീൻ്റെ അത്ഭുത വിളക്കാണ് തെറ്റിദ്ധരിപ്പിച്ച് സാദാ വിളക്ക് നൽകി കോടികൾ തട്ടിയ രണ്ട് പേരാണ് അറസ്റ്റിലായത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്.

ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് സംഭവം. ഡോ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. മുൻപൊരിക്കൽ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയിൽ നിന്നാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രവാദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇസ്ലാമുദ്ദീനാണ് വിളക്കിനെപ്പറ്റി ഡോക്ടറോട് പറഞ്ഞത്. തനിക്ക് അത്ഭുത സിദ്ധികൾ ഉണ്ടെന്നും കയ്യിൽ അലാവുദ്ദീൻ്റെ അത്ഭുത വിളക്കുണ്ടെന്നും ഇയാൾ ഡോക്ടറെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി തട്ടിപ്പിനു കൂട്ടുനിന്നു. അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയുമ്പോൾ അതിനുള്ളിൽ നിന്ന് പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും അത് തന്നെ സാധിച്ചു തരും എന്നും അവർ ഡോക്ടറോട് പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് വിളക്ക് നൽകി കാശുമായി അവർ പോയി.

ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി ഡോക്ടർ മീററ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമുദ്ദീനും സഹായിയും കുടുങ്ങുകയായിരുന്നു. ഇസ്ലാമുദ്ദീനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയ യുവതിയെയും പൊലീസ് തിരയുന്നുണ്ട്.

ഫ്രാൻസിലെ നൈസ് നഗരത്തിൽ പള‌ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേ‌റ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പള‌ളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാ‌റ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.

തൃശൂര്‍: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂര്‍ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കല്‍ (74) നിര്യാതനായി (28.10.2020). സംസ്‌കാരം ഇന്ന് (29.10.2020) ഉച്ചകഴിഞ്ഞ് മൂന്നിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തില്‍.

രാവിലെ പത്തുവരെ തൃശൂര്‍ സെന്റ് ജോസഫ്‌സ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് കാരമുക്കുള്ള സഹോദരന്റെ വസതിയിലും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കണ്ടശാംകടവ് ചാലയ്ക്കല്‍ പരേതരായ പീറ്റര്‍-മറിയം ദമ്പതികളുടെ മകനാണ്.

ചാലക്കുടി, ഇരിങ്ങാലക്കുട കത്തീഡ്രലുകളില്‍ അസിസ്റ്റന്റ് വികാരിയായും പട്ടിക്കാട്, വേലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഫൊറോന വികാരിയായും കൊടുങ്ങ, അമ്പനോളി, നിര്‍മലപുരം, വൈലത്തൂര്‍, അഞ്ഞൂര്‍, പുതുരുത്തി, ആറ്റത്തറ, പീച്ചി, എരുമപ്പെട്ടി, കടങ്ങോട്, പറവട്ടാനി, ഒളരിക്കര, പുല്ലഴി, ഏനാമാവ്, ചെങ്ങാലൂര്‍, സ്‌നേഹപുരം, അരിമ്പൂര്‍, പുത്തന്‍പീടിക, പഴയങ്ങാടി, കുട്ടംകുളം, പാറന്നൂര്‍ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കല്യാണ്‍ രൂപതയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബലവാനായ ദൈവമേ… ഉള്‍പ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം കലാസദന്‍ സംഗീതവിഭാഗം കണ്‍വീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ സെര്‍വിറ്റസ് എഫ്‌സിസി, സിസ്റ്റര്‍ ഫിഷര്‍ എഫ്‌സിസി, ജോസ്, പോള്‍, ജോസ്ഫീന, ആന്റോ.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. 2001ല്‍ പാര്‍ട്ടിയിലെ അധികാരമത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബറിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു.

രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോദിയുമായുള്ള അഭിപ്രായ ഭിന്നത മൂലം 2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014ൽ രാജി വച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കാണ് കേശുഭായ് പട്ടേലിനുള്ളത്. 95ലേയും 98ലേയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഗുജറാത്തിൽ വിജയത്തിലേയ്ക്ക് നയിച്ചത് കേശുഭായ് പട്ടേലാണ്. 1995ൽ കേശുഭായ് പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത് ശങ്കർ സിംഗ് വഗേലയാണെങ്കിൽ 2001ൽ അത് നരേന്ദ്ര മോദിയായിരുന്നു.

1928ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945ലാണ് ആർഎസ്എസ്സിൽ ചേർന്നത്. 1950കളുടെ ആദ്യം ജനസംഘ് രൂപം കൊണ്ടപ്പോൾ സജീവപ്രവർത്തകനായി. 1990ല്‍ ജനതാദള്‍ നേതാവ് ചിമന്‍ഭായ് പട്ടേലിന്‌റെ നേതൃത്വത്തിലുള്ള ജനതാദള്‍-ബിജെപി സര്‍ക്കാരില്‍ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയായി. 1995ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 95 മാർച്ചിൽ മുഖ്യമന്ത്രിയായെങ്കിലും ആ വർഷം ഒക്ടോബറിൽ രാജി വയ്ക്കേണ്ടി വന്നു. പിന്നീട് 1998 മുതല്‍ 2001 വരെയും മുഖ്യമന്ത്രിയായി. 2001 ഒക്ടോബർ 6ന് കേശുഭായ് പട്ടേൽ രാജി വയ്ക്കുകയും ബിജെപി കേന്ദ്ര നേൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയാവുകയും ചെയ്തു.

2001 ജനുവരിയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേശുഭായ് പട്ടേലിനെ താഴെയിറക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ കൊണ്ടുവന്നത്. 2002ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കേശുഭായ് പട്ടേൽ രാജ്യസഭയിലേയ്ക്ക് പോയി. 2002 മുതൽ 2008 വരെ രാജ്യസഭാംഗമായിരുന്നു.

2007ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച കേശുഭായ് പട്ടേല്‍, കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്വം പുതുക്കാതിരുന്ന കേശുഭായ് പട്ടേല്‍, 2012 ഓഗസ്റ്റ് 4ന് ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിക്കുകയും ചെയ്തു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലടക്കം രണ്ട് പേര്‍ മാത്രമാണ് ജിപിപിയില്‍ നിന്ന് ജയിച്ചത്. 2014 ജനുവരിയില്‍ ജിപിപി അധ്യക്ഷ സ്ഥാനവും ഫെബ്രുവരിയില്‍ എംഎല്‍എ സ്ഥാനവും കേശുഭായ് പട്ടേല്‍ രാജി വച്ചു. പിന്നീട് ജിപിപി, ബിജെപിയില്‍ ലയിക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved