Latest News

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് പേര്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകടസമയത്ത് കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മെയ് മാസം പ്ലാന്റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളു. അതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

ചൈനീസ് കമ്പനികള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്കയും രംഗത്ത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് ചൈനീസ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യുഎസ് നെറ്റ്‌വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് ഇതെന്ന് എഫ്‌സിസി പറഞ്ഞു.

”നടപടിയുടെ ഫലമായി, എഫ്‌സിസിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് (ഏകദേശം 62,676 കോടി രൂപ) യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല.,” അമേരിക്ക വ്യക്തമാക്കി.

കൊല്ലം: ആത്മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ യുവാവ് മനസ്സുമാറി തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം.

അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ്.

മാത്യൂ മാഞ്ചസ്റ്റർ

യുകെയിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ലണ്ടിലെ അച്ചായന്മാർ” നടത്തിയ ഉദ്യാനപാലകൻ മൽസരത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ഒന്നാം സമ്മാനം ജയൻ പാവൂപീറ്റർബെറോയും രണ്ടാം സമ്മാനം ബേബിച്ചൻ മണിയഞ്ചിറ കാന്റെബെറിയും സ്വന്തമാക്കി.

മറുനാട്ടിലുള്ള മലയാളി സമൂഹത്തിൽ കൃഷിയെയും ഗാർഡനിങ്ങിനെക്കുറിച്ചും അപബോധം സ്രഷ്ടിക്കുക എന്നലക്ഷ്യത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു മൽസരം സംഘടിപ്പിച്ചത് എന്ന് ഗ്രൂപ്പ് അഡ്മിനായ റോയി ജോസഫ് പറഞ്ഞു.

മിക്ക മൽസരാർത്ഥികളും തങ്ങളുടെ പരിമിതമായ സ്ഥലത്ത് വളരെ മനോഹരമായിട്ടാണ് കൃഷിചെയ്തിരിക്കുന്നത്.

ജോലിയിലെ സമ്മർദ്ദങ്ങളും കൊറോണാ ആക്രമണത്തെയും ശാരിരീകവും മാനസികമായി നേരിടാൻ ഒരു പരിധിവരെ വീട്ടുവളപ്പിലെ പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് മൽസരത്തിൽപങ്കെടുത്തവർ പറഞ്ഞു.

ഇനിയും ഇത്തരത്തിലുള്ള ആരോഗ്യകരമായ മൽസരങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മോടെറെറ്റർമാരായ ജോബോയി ജോസഫ് , സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ എന്നിവർ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കുട്ടികളാണ്. ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലമായ പ്രായത്തിൽ സ്കൂളിൽ പോയി കളിയും ചിരിയുമായി കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു ജീവിക്കേണ്ട സമയത്ത് വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികൾ.
എന്നാൽ യു.എ.ഇയിലെ ഷാർജയിൽ താമസിക്കുന്ന കോട്ടയം പറവൻതുരുത്ത് സ്വദേശികളായ ജോസ് മോൻ കുടിലിലിന്റെയും വീണയുടെയും മകളായ ഹെലൻ കുടിലിൽ ജോസ് ജീവിതത്തിൻെറ ബാലപാഠങ്ങൾ അഭ്യസിക്കുന്ന തിരക്കിലാണ്.

പാചകത്തിൽ താല്പര്യമുള്ള 11 വയസ്സുകാരി ആയ ഹെലന്റ് നിരവധി പാചക വീഡിയോകൾ ആണ് പുറത്തു വരുന്നത്. ഷാർജ ഇന്ത്യൻ സ്കൂളിലെ മികച്ച വിദ്യാർത്ഥികളെ ഒരാളായ ഹെലന്റ് പാചക വീഡിയോകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾക്ക് സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, എന്നും ജീവിതപാഠങ്ങൾ അഭ്യസിക്കാമെന്നതിൻെറയും നേർകാഴ്ചകൾ ആവുകയാണ്.


ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ അലനും, ഒന്നരവയസുള്ള മിലനും ആണ് ഹെലൻെറ സഹോദരങ്ങൾ. നാട്ടിൻപുറത്തെ അമ്മമാർ പോലും രുചിയുടെ കാര്യത്തിൽ മാറിനിൽക്കുന്ന ഹെലൻെറ ബീഫ് വരട്ടിയതിൻെറ റെസിപ്പി ആണ് ഇന്ന് മലയാളംയുകെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

ബീഫ് വരട്ടിയത്.

ചേരുവകൾ:-
ബീഫ് ഒരു കിലോ.
നെയ്യ് മൂന്ന് സ്പൂൺ.
സവാള അരിഞ്ഞത് രണ്ടെണ്ണം.
തക്കാളി അരിഞ്ഞത് 1
പച്ചമുളക് 3 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 5 അല്ലി.
ചെറിയ ഉള്ളി അഞ്ച് എണ്ണം
കറിവേപ്പില രണ്ട് തണ്ട്.
പെരുംജീരകം ഒരു ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ.
ഉപ്പ്‌ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം:-

ഈ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നമുക്ക് ഒരു മൺകലം ഉപയോഗിക്കാം വാവട്ടമുള്ള ഒരു മൺകലം അടുപ്പിൽ വച്ചതിനുശേഷം അതിനകത്തേക്ക് രണ്ട്‌ സ്പൂൺ നെയ്യൊഴിക്കുക. അതിനകത്തേക്ക് കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ബീഫ് ഇടുക. അതിനു മുകളിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർക്കുക. തുടർന്ന് പെരിഞ്ചീരകം, ഉലുവ, ഗരംമസാല എന്നിവ കൂടി ചേർക്കുക. ഇതിനു മുകളിൽ തക്കാളി, പച്ചമുളക്, സവാള എന്നിവ ഇടുക. ഉപ്പ് ആവശ്യത്തിന് ചേർത്തതിനുശേഷം അതിനു മുകളിലൂടെ ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് ശേഷം അടച്ചു വച്ച് അതിനു മുകളിൽ ഒരു വെയിറ്റ് വെച്ചതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക.10 മിനിറ്റിനു ശേഷം ഇത് തുറന്നു നോക്കുക നന്നായിട്ട് തിളച്ചിട്ടുണ്ടാവും.അത് നന്നായി ഇളക്കി മസാലയും ഇറച്ചിയും കൂടി മിക്സ് ചെയ്ത് യോജിപ്പിക്കുക .തുടർന്ന് തീ കുറച്ചു വച്ചതിനു ശേഷം വീണ്ടും അടച്ചുവച്ച് മുകളിൽ വെയിറ്റ്‌ വച്ച് നന്നായി വേവിച്ചെടുക്കുക. ഇതിൽ കടുക് താളിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റി ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക .ബീഫ് വരട്ടിയത് തയ്യാർ.

 

 തിരുവനന്തപുരം: ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്നും അതിവേഗത്തില്‍ പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ അധികാരതര്‍ക്കം. അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനം ഏറെക്കുറെ സുരക്ഷിതമായെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

തുടക്കം മുതല്‍ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാര്‍കോഴ കേസില്‍ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാന്‍ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മര്‍ദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ വേണ്ട സ്ഥാനങ്ങള്‍ നല്‍കിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഘടനയില്‍ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി മുന്നോട്ടുനീങ്ങിയിരുന്ന യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ അഴിച്ചുപണിയുണ്ടായി. രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ചെയര്‍മാന്‍ ആയതോടെ, കുഞ്ഞാലിക്കുട്ടിയും കേരളം വിട്ട് ഡല്‍ഹിക്ക് പോയിരുന്നു. ഇതും അന്ന് മുന്നണി വിടാന്‍ മാണിയെ പ്രേരിപ്പിച്ച ഘടകമായിരുന്നു. അതിന് ശേഷം രമേശ് ചെന്നിത്തലയുടെയും ഡോ: എം.കെ. മുനീറിന്റെയും നേതൃത്വത്തിലാണ് യു.ഡി.എഫ് മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ കോവിഡ് ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കികൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. ഇടയ്ക്ക് സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതാണ് കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലും പ്രതിഫലിച്ചത്.

ജോസ് പക്ഷത്തെ വിട്ടുകളയാന്‍ പാടില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. എഗ്രൂപ്പും കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വവും ജോസ് പക്ഷം പോകട്ടെ എന്ന് ആഗ്രഹിച്ചപ്പോഴും അതിന് വഴങ്ങികൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുന്നണിയില്‍ തനിക്ക് പ്രാമുഖ്യം കിട്ടണം എന്ന ലക്ഷ്യം തന്നെയായിരുന്നു. അതേസമയം ജോസഫ് വിഭാഗവുമായി ഉമ്മന്‍ചാണ്ടിക്ക് അത്ര നല്ല ബന്ധവുമില്ല. ജോസഫ് രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഈ തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ലീഗ് എന്ന പാര്‍ട്ടിക്കുപരിയായി ജോസ് പക്ഷത്തെ മുന്നണിയില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയാണ് ഏറെ പരിശ്രമിച്ചത്. ഇതും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അപായസിഗ്നലാണ് നല്‍കിയത്. പഴയ ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് ശക്തമായാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി. ഡോ: എം.കെ. മുനീറും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയായി ഇത് വളരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആ സാഹചര്യത്തിലാണ് ഇനി വെറും രണ്ടുമാസം മാത്രം കാലാവധിയുള്ള ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ജോസ് പക്ഷത്തെ പുറത്താക്കിയത്.

ഇതിന് സമാനമായതോ ഇതിനേക്കാള്‍ വലുതായതോ ആയ നിരവധി പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലുണ്ടായിട്ടും ചെറുവിരല്‍ അനക്കാതിരുന്ന യു.ഡി.എഫ് നേതൃത്വമാണ് തിടുക്കപ്പെട്ട് തീരുമാനത്തില്‍ എത്തിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്‌നപ്രശ്‌നത്തിലൂം മറ്റു പല പഞ്ചായത്തുകളില്‍ കരാറുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുന്നണി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ സന്നിഗ്ധഘട്ടത്തിലെ നടപടി പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് മറ്റൊരാള്‍ ഉയര്‍ന്നുവരുന്നത് തടയാനാണെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തുകഴിഞ്ഞിട്ടുണ്ട്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു മൽസരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ് ആയി ഇൻഡോ അമേരിക്കൻ പെൺകുട്ടി മേധാ രാജിനെ നിയമിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രചാരണം ഡിജിറ്റലായി മാറുന്നതിനിടെയാണ് ബൈഡന്റെ നടപടി. ഡിജിറ്റൽ വിദ്യയുടെ എല്ലാ മേഖലകളിലും മേധ പ്രവർത്തിക്കുമെന്നും പരമാവധി പ്രയോജനപ്പെടുത്തുമെന്നും ബൈഡന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.

ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫായി ബോ ബൈഡന്റെ ക്യാംപെയ്നിൽ ചേർന്നു. തിരഞ്ഞെടുപ്പിന് 130 ദിവസങ്ങൾ മാത്രം. ഒരു നിമിഷം പോലും വെറുതെ കളയാനില്ല – മേധ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബുട്ടിഗെയ്ഗിന്റെ പ്രചാരണസംഘത്തിൽനിന്നാണു മേധ ബൈഡനൊപ്പം എത്തുന്നത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ‌നിന്ന് രാജ്യാന്തരപൊളിറ്റിക്സിൽ ഗ്രാജുവേഷനും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും നേടി.

2016ല്‍ ഹിലറി ക്ലിന്റനൊപ്പം പ്രവർത്തിച്ചിരുന്ന ക്ലർക് ഹംഫ്രിയാണ് ഫണ്ട് കണ്ടെത്തലിൽ ബൈഡന്റെ പുതിയ ഡപ്യൂട്ടി ഡിജിറ്റൽ ഡയറക്ടർ. ജോസ് നുനെസ് ഡിജിറ്റൽ ഓർഗനൈസിങ് ഡയറക്ടറാണ്. ഡിജിറ്റർ പാർട്ട്നർഷിപ്പിന്റെ ഡയറക്ടർ ക്രിസ്ത്യൻ ടോമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ബൈഡന്‍ ഡിജിറ്റൽ പ്രചാരണവും ഫണ്ട് കണ്ടെത്തലുമായി മുന്നോട്ടു പോകുകയാണ്. ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിക്കപ്പെട്ട രാജ്യമാണ് യുഎസ്. 2.64 മില്യൻ രോഗികളാണ് ഇവിടെയുള്ളത്. 1,28,000 പേർ ഇതുവരെ മരിച്ചു.

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില താരങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. മലയാള സിനിമയിലെ മാഫിയകള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്നും രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സന്ദീപ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

മീന്‍ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു, ചിലരെ നിലവില്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും ബിജെപി നേതാവ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസും അതിനെ തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ് .

മീന്‍ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു, ചിലരെ നിലവില്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.

ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകള്‍ എക്‌സ്‌പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ അടയിരിക്കുന്നത് അവസാനിപ്പിക്കണം. മലയാളസിനിമയില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഷംന കാസിം ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.

കൊവിഡ് 19 വൈറസിന്റെ മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

ലക്ഷണങ്ങളുടെ പട്ടിക പൂര്‍ണ്ണമല്ലെന്നും കൊവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ പട്ടിക പുതുക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു കൊവിഡ് ലക്ഷണങ്ങളായി സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

കൊവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സാര്‍സ് കോവ്2 വൈറസ് ബാധിച്ച് 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് ബാധിച്ച് ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ മരിച്ച യുവാവിന്റെ അവസാന വീഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. ശരിയായ ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് തെളിയിക്കുന്ന സന്ദേശമാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തെത്തിയതിന് പിന്നാലെ യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മരണം മുന്നിൽ കണ്ട യുവാവിന്റെ ദുരവസ്ഥ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

‘എനിക്ക് ശ്വസിക്കാനാകുന്നില്ല ഡാഡീ… മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജൻ തരുന്നത് നിർത്തിയിട്ട്, ഞാൻ കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ച പോലെ… ഞാൻ പോവുകയാണ്, എല്ലാവർക്കും ബൈ…’- ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്റെ അവസാന വീഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ. സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.

കൊവിഡ്19 ബാധിച്ച ഈ മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികളാണ് ഇതിനുമുമ്പ് ചികിത്സ നിഷേധിച്ചത്. തുടർന്നാണ് സർക്കാർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. പിന്നീട് ഇയാൾ മരിച്ചതിനു ശേഷമാണ് കൊവിഡ് പരിശോധന നടത്തിയതും ഫലം പോസിറ്റീവായതും.

അതേസമയം, മകന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മകൻ അയച്ച വീഡിയോ കാണാനിടയാതെന്ന് അച്ഛൻ പറഞ്ഞു. മകൻ സഹായം ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധിച്ചില്ലെന്നും ഈ അവസ്ഥ മറ്റൊരാൾക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മകന് എന്തു കൊണ്ടാണ് ഓക്‌സിജൻ നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റേതെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി തന്റെ മകന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം നിഷേധിക്കപ്പെട്ടതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡാണ് യുവാവിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവരുമായി യുവാവ് സമ്പർക്കത്തിലേർപ്പെട്ടിരുന്ന കാര്യം യുവാവിന്റെ മരണത്തോടൊപ്പം കുടുംബാംഗങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവർക്ക് ഇതു വരെ കോവിഡ് പരിശോധന നടത്തിയിട്ടില്ല. ഒമ്പതും പന്ത്രണ്ടും വയസുള്ള പേരക്കുട്ടികൾ വീട്ടിലുണ്ടെന്നും പരിശോധന നടത്താത്തതു കാരണം ആശങ്കയിലാണെന്നും കുട്ടികളെ അവരുടെ അച്ഛൻ മരിച്ച വിവരം അറിയിച്ചിട്ടില്ലെന്നും മുത്തച്ഛൻ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved