Latest News

സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്‌സ് നിര്യാതയായി .കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് റിയാദ് കുബേരയിലെ താമസസ്ഥലത്ത് മരിച്ചത് . റിയാദ് പഴയ സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇവർക്ക് നേരത്തെ തന്നെ പ്രമേഹം സംബന്ധമായ അസുഖം ഉണ്ടായിരുന്നു . ഇന്നലെ ഉച്ചയോടെ ആണ് കോവിഡ് സ്ഥിരീകരിച്ചത് .

കോവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും

മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന്‌ ഇന്ന്‌ അറുപതു വയസ്‌ തികയുന്നു.

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക്‌ ആഹ്ലാദദിവസവുമാണിന്ന്‌. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച്‌ താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍.

1960 മേയ്‌ 21-ന്‌ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ്‌ മോഹന്‍ലാലിന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തേക്ക്‌ കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.

1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ്‌ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട്‌ മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.

രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിയും തേടിയെത്തി.

ലിവർപൂൾ: നമുക്കറിയാവുന്നതു പോലെ കോവിഡ്19 , ഇംഗ്ലണ്ട് എന്ന സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തെ നിശ്ശബ്ദമാക്കി, അന്ധകാരത്തിലാഴ്ത്തിയപ്പോള്‍ തങ്ങളുടെ സ്വന്തം സുരക്ഷ പോലും മറന്നു ഈ നാടിനെയൂം നാട്ടുകാരെയും സംരക്ഷിക്കുവാനായി ഇറങ്ങിത്തിരിച്ചത് നമ്മുടെ തന്നെ ഇടയിലുള്ള ധാരാളം ആതുര സേവന പ്രവര്‍ത്തകര്‍ ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ പോലും മറന്നു തങ്ങളെ പൂര്‍ണമായും സമര്‍പ്പിച്ച ആതുര സേവന പ്രവര്‍ത്തകരെ രാജ്യം ആദരിക്കുന്നതു നമ്മള്‍ കാണുകയുണ്ടായി.

തങ്ങളുടെ പ്രിയപ്പെട്ട പിതാവോ, മാതാവോ അത്യന്തം ബുദ്ധിമുട്ടുള്ള ജോലി ചെയ്യുവാന്‍ പോകുന്നത് കണ്ടു വേദനയോടെ നിലകൊണ്ട ഒരു കൂട്ടരുണ്ട് നമ്മുടെ കുഞ്ഞു മക്കള്‍. സങ്കടത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജോലിക്കു പോയി തിരിച്ചു വരുന്നതു വരെ അവര്‍ മാതാപിതാക്കളുടെ സുരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

നേഴ്‌സുമാരായ തങ്ങളുടെ അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ട 12 വയസ്സിനു താഴെയുള്ള ലിവര്‍പൂളിലെ കുഞ്ഞു മക്കളുടെ ഉള്ളില്‍ ഉടലെടുത്ത ഒരു ആശയമായിരുന്നു അമ്മമാര്‍ക്ക് വേണ്ടി ആദരം അര്‍പ്പിച്ചു എന്തെങ്കിലും ചെയ്യുക എന്നത്. അമ്മമാരുടെ സഹായത്തോടെ, കൊറോണ വൈറസിനെ തുടച്ചു നീക്കുവാന്‍ പാടുപെടുന്ന നമ്മുടെ ഇടയിലെ മുന്‍നിര പോരാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തങ്ങളുടെ ഒരു നൃത്തോപാഹാരമാണ് ഈ കുരുന്നുകള്‍ തയ്യാറാക്കിയത്. അവര്‍ തയ്യാറാക്കിയ ഈ നൃത്തോപഹാരം ഒരു സാധാരണ സ്രഷ്ടിയായി തോന്നാമെങ്കിലും ഈ വീഡിയോയുടെ ചിത്രീകരണത്തിലും, ആശയ രൂപീകരണത്തിലും, എഡിറ്റിങ്ങിലും,അണിയറയിലും പൂര്‍ണമായും ഇവരുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.

അലീറ്റ രാജു, അന്ന എലിസബത്ത് ജോര്‍ജ്, ദിയ ജോബി, എലിസ റോജി, ലിയോണി ജോബി, നേവ ഫിലിപ്‌സ്, മരിയ അന്ന ജോര്‍ജ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ അവരുടെ ചലനങ്ങള്‍ സഹോദരങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. വീഡിയോ എഡിറ്റിങ് പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് യു.കെ യിലെ ഹോര്‍ഷാമില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എമിലിന്‍ ജിസ്‌മോനാണ്.

കൊറോണ വൈറസ് എന്ന ഭീകര വ്യാധിക്കെതിരെ പോരാടുന്ന ഈ ലോകത്തിലെ എല്ലാവര്‍ക്കുമായി ഈ നൃത്തോപാഹാരം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

[ot-video][/ot-video]

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന
കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്‌പെഷ്യല്‍.
നെല്ലിക്ക (ഇന്ത്യന്‍ ഗൂസ്‌ബെറി / ആംല )
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയായ നെല്ലിക്കയില്‍ ജീവകം സി, അയണ്‍, കാല്‍സിയം തുടങ്ങിയ ലവണങ്ങള്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ഹൈപ്പര്‍ അസിഡിറ്റി, മൂത്രാശയ രോഗങ്ങള്‍, പ്രമേഗ നിയന്ത്രണം തുടങ്ങി പല വിധ രോഗാവസ്ഥയ്ക്കും നെല്ലിക്കയെ ഒരു പരമ്പരാഗത പ്രതിവിധിയായി ഉപോയോഗിച്ചു വരുന്നു. കൂടാതെ ആംല പൌഡര്‍ മുടിയുടെയുടെയും ചര്‍മ്മത്തിന്റെയും പരിചരണത്തിനുള്ള ഒരു പ്രധാന ഇനമാണ്.

ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ നിരവധി അച്ചാറുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരച്ചാറാണ് കരിനെല്ലിക്ക അച്ചാര്‍. പാകം ചെയ്യുമ്പോള്‍ നെല്ലിക്കയുടെ ഒരു ഗുണം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ അച്ചാറിന്റെ പ്രത്യേകത. അതോടൊപ്പം മണ്‍കലത്തിലാണ് ഇത് പാകം ചെയ്യുന്നത് എന്നത് മറ്റുള്ള അച്ചാറുകളില്‍ നിന്നും കരിനെല്ലിക്ക അച്ചാറിനെ വ്യത്യസ്തമാക്കുന്നു. രണ്ട് സ്റ്റേജുകളിലായിട്ടാണ് ഇതുണ്ടാക്കുന്നത്.

സ്‌റ്റേജ് 1 (ആവശ്യ സാധനങ്ങള്‍ )
ഒരു മണ്‍കലം
നെല്ലിക്ക. 1 കിലോ
കല്ലുപ്പ് ആവശ്യത്തിന്
കറിവേപ്പില 8 ഇതള്‍
വെള്ളം ഒന്നര കപ്പ്
വാഴയില. മണ്‍കലം മൂടി കെട്ടാന്‍ ആവശ്യമായത്
സ്റ്റേജ് 1 ഉണ്ടാക്കുന്ന വിധം
മണ്‍കലത്തില്‍ കുറച്ച് കറിവേപ്പില ഇതളുകളോടു കൂടി നിരത്തി അതിനു മുകളില്‍ കുറച്ച് നെല്ലിക്ക ഇടുക. വീണ്ടും കറിവേപ്പില നിരത്തുക, ശേഷം വീണ്ടും നെല്ലിക്ക ഇടുക. ഇങ്ങനെ മൂന്ന് അടുക്കുകളായി ചെയ്തതിനു ശേഷം കലത്തിനുള്ളില്‍ വെള്ളം ഒഴിക്കുക. അതിനു ശേഷം വാഴയില വാട്ടി കലം മൂടി കെട്ടുക. മുകളില്‍ ഭാരമുള്ള ഒരു അടപ്പ് വെച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക (ആവി പുറത്ത് പോകാതിരിക്കാനാണ് ഭാരമുള്ള അടപ്പ് വെയ്ക്കുന്നത് ) നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കുക. പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുമ്പ് മണ്‍കലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാന്‍ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അതിനു ശേഷം ഈ മിശ്രിതം പുറത്തെടുത്ത് നെല്ലിക്കയുടെ കുരുകളെഞ്ഞെടുക്കുക. അതോടൊപ്പം കറിവേപ്പിലയുടെ തണ്ടും എടുത്തു മാറ്റുക.

സ്റ്റേജ് 2 ( ആവശ്യമായ സാധനങ്ങള്‍)
കടുക് 10 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) അമ്പത് ഗ്രാം വീതം
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്) പതിനഞ്ച് ഗ്രാം വീതം
നല്ലെണ്ണ. 150 ml
ചുവന്ന മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 റ്റീ സ്പൂണ്‍

സ്റ്റേജ് 2 പാകം ചെയ്യുന്ന വിധം.
സാമാന്യം വലുപ്പമുള്ള ചുവട് കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ നല്ലെണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം മുളക് പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് പച്ചപ്പ് മാറുന്നതു വരെ ഇളക്കുക. തുടര്‍ന്ന് ജലാംശം പൂര്‍ണ്ണമായും പോയ നെല്ലിക്കയുടെ മിശ്രിതം ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക (തീ വളരെ കുറയ്ക്കുകയും അതോടൊപ്പം അടച്ച് വെയ്ക്കുകയും അരുത് ) മിശ്രിതം ഉരുളിയുടെ അടിയില്‍ പിടിക്കുന്ന ഒരു സ്റ്റേജാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന കടുക് ഉലുവാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം തീ അണയ്ക്കുക. തുറന്ന് വെച്ചു തന്നെ തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞാല്‍ ഉണങ്ങിയ ഭരണിയിലേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ജലാംശം ഒട്ടും ഇല്ലാത്തതുകൊണ്ട് ഒരു വര്‍ഷത്തോളം കരിനെല്ലിക്ക അച്ചാര്‍ കേട് കൂടാതിരിക്കും. നാടന്‍ ഊണിനോടൊപ്പം കരിനെല്ലിക്ക അച്ചാറും കൂടിയാകുമ്പോള്‍ ഊണ് അതിഗംഭീരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നിങ്ങള്‍ എന്നെ അന്വേഷിച്ചതെന്തിന്? ഞാനെന്റെ പിതാവിന്റെ ഭവനത്തിലായിരിക്കേണ്ടതാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ?
ഈശോ ജോസഫിന്റെയും മേരിയുടെയും ശ്രദ്ധയില്‍പ്പെടാതെ ഇപ്രകാരം പ്രവര്‍ത്തിച്ചത് രണ്ടു പേര്‍ക്കും വളരെ വലിയ ദു:ഖത്തിന് കാരണമായി. പ.കന്യകയ്ക്കു മറ്റെല്ലാ വ്യാകുലതകളിലും ഉഗ്രമായ വേദന അനുഭവപ്പെട്ടു. പാപികള്‍ക്ക് ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മനോവേദന പ. കന്യകയ്ക്കും അനുഭവവേദ്യമായി. അവള്‍ ജന്‍മപാപത്തിന്റെയും കര്‍മ പാപത്തിന്റെയും യാതൊരു മാലിന്യവുമേശാത്ത നിര്‍മ്മല കുസുമമത്രെ. പിന്നെ എന്തുകൊണ്ട് ഈശോ അതനുവദിച്ചു? പാപികളോടു സഹതാപാര്‍ദ്രമായ ഒരു ഹൃദയം പ. കന്യകയ്ക്കുണ്ടാകുന്നതിനായിരിക്കാം. പാപികള്‍ ഈശോയെ കണ്ടെത്തുന്നതും മറിയത്തിലൂടെയത്രെ. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യനിര്‍വ്വഹണത്തിന് മാതാപിതാക്കന്മാരോടും ബന്ധുമിത്രാദികളോടുമുള്ള സ്‌നേഹം പ്രതിബന്ധമാകരുത്. എന്നുള്ള വസ്തുതയും നമ്മെ അനുസ്മരിപ്പിക്കുന്നു.
പ്രാര്‍ത്ഥന
ദൈവമാതാവേ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ദേവാലയത്തില്‍ വെച്ച് കാണാതെ പോയപ്പോള്‍ അവിടുന്ന് അപാരമായ ദു:ഖം അനുഭവിച്ചുവല്ലോ. പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന് പരിഹാരമനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമെ. മാതാവേ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നിയക്കുന്നതാണ്.
സുകൃതജപം
എന്റെ അമ്മേ,
എന്റെ ആശ്രയമേ…..

ടോം ജോസ് തടിയംപാട്

തിങ്കളാഴ്ച ഉച്ചക്ക് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്ക് അനുമതി ലഭിച്ച ഭക്ഷണം കഴിക്കാനും വാടകകൊടുക്കാനും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെയും ഗർഭിണികളെയും അവസാനനിമിഷം ഒഴിവാക്കി ആന്ധ്രാക്കാരെയും മഹാരാഷ്ട്രക്കാരെയും കുത്തിത്തിരുകിയതായി വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത് .
നാട്ടിലേക്കു പോകുന്നതിനു വേണ്ടി എംബസിയുടെ സൈറ്റിൽ ബുക്ക് ചെയ്തു കാത്തിരുന്ന പന്തളം സ്വദേശി വിഷ്ണു വിജയൻ കഴിഞ്ഞ പതിനാറാം തീയതി താങ്കൾ വരാൻ തയാറാണോ എങ്കിൽ 539 പൗണ്ട് ടിക്കറ്റ് ചാർജ് ആകും എന്ന് അറിയിപ്പ് വരികയും അദ്ദേഹം അതിനു സമ്മതം അറിയിച്ചു തിരിച്ചു മെയിൽ അയക്കുകയും അതിനു ശേഷം പതിനേഴാം തിയതി താങ്കളെ എയർ ഇന്ത്യയിൽ നിന്നും ബന്ധപ്പെടുമെന്നും അറിയിച്ചു. എന്നാൽ വിഷ്ണു പത്തൊമ്പതാം തീയതി രാവിലെ ലഗ്ഗേജ് കെട്ടിയൊരുക്കി കാത്തിരുന്നു. എന്നാൽ വിളിവന്നില്ല അതിനു ശേഷം പലപ്രാവശ്യം എബസിയുമായും ,എയർ ഇന്ത്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടന്നില്ല. എന്നാൽ വേദനാജനകമായ കാര്യം പോകാൻ അപേക്ഷകൊടുക്കാത്ത കൂടെയുള്ള ആന്ധ്രാക്കാരൻ വിദ്യാർത്ഥിക്കു താങ്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോകാമെന്നു പറഞ്ഞു എയർ ഇന്ത്യയിൽ നിന്ന് വിളി വന്നു അതു ചൂണ്ടിക്കാണിക്കുന്നത് കടുത്ത പക്ഷപാതത്വമാണ് .

ലിവർപൂളിൽ നിന്നും ബുക്ക് ചെയ്തിരുന്ന ഒരു വിദ്യാർത്ഥിനിയോട് എയർ പോർട്ടിൽ ചെല്ലാൻ എയർ ഇന്ത്യയിൽ നിന്നും അറിയിച്ചതനുസരിച്ചു അവർ എയർപോർട്ടിൽ ചെന്നു . എന്നാൽ അവർക്കു പോകാൻ അനുവാദം കിട്ടിയില്ല എന്ന് മാത്രമല്ല ലൈനിൽ നിന്ന പല ആന്ധ്ര സ്വദേശികളെയും പേരുവിളിച്ചു കയറ്റിക്കൊണ്ടുപോയി , പത്തനംതിട്ട സ്വദേശിയായ ഈ പെൺകുട്ടിയുടെ വീട്ടിലേക്കു ഇന്നു രാവിലെ പതനംതിട്ട കളക്‌ട്രേറ്റിൽ നിന്നും വിളിവന്നു കുട്ടി എത്തിയോ സുഖമല്ലേ എന്ന് ചോദിച്ചുകൊണ്ട് ,അതിനർത്ഥ൦ ഒറിജിനൽ ലിസ്റ്റ് തിരുത്തി ആളുകളെ തിരുകി കയറ്റി എന്നതാണ് . യാത്ര നിഷേധിക്കപ്പെട്ട കുട്ടികൾ കേരള മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും പരാതികൊടുക്കാൻ ഒരുങ്ങുന്നു ഈ വിഷയത്തിൽ കേരള സർക്കാർ ഇടപെട്ടു ശക്തമായി അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. .

ഉംപുന്‍ ചുഴലിക്കാറ്റില്‍ 5 മരണം. ബംഗാളില്‍ മൂന്നുപേര്‍ മരിച്ചു. ഒഡിഷയില്‍ രണ്ടുമരണം. മരം ദേഹത്തേക്ക് വീണാണ് കൊൽക്കത്തയിൽ സ്ത്രീ മരിച്ചത്.

ചുഴലിക്കാറ്റ് ബംഗാളിൽ കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം. രാജീവൻ പറഞ്ഞു. ആള്‍നാശം ഒഴിവാക്കാൻ കരുതലെടുത്തിട്ടുണ്ട്.

രാത്രിയിൽ കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകും. വ്യാഴാഴ്ച രാവിലെ മുതൽ മഴയും കാറ്റും ദുർബലമാകും. വൈകിട്ടോടെ ഇന്ത്യ വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് കേരളത്തിൽ രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് സൂചന.

എട്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും മകളെ ഊഞ്ഞാലാട്ടുന്ന അച്ഛന്‍ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. നിലത്തു നിന്നും 80 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് അച്ഛന്റെ സാഹസിക പ്രവർത്തി. മെക്സിക്കോയിലെ പ്യുയെർട്ടോ റൈക്കോ എന്ന സ്ഥലത്താണ് സംഭവം. അച്ഛൻ നിരവധി തവണ മകളെ ഊഞ്ഞാലാട്ടുന്നതിന്റെ വി‍ഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേർ കണ്ട വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ മുഴുവൻ അച്ഛന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ വിമർശിച്ചാണ്.

‘ദ മിററാ’ണ് വിഡിയോയും വാർത്തയും പുറത്തെത്തിച്ചത്. മാധ്യമപ്രവർത്തകനായ ജൊനാതൻ പാഡില്ല പങ്കുവച്ച വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘വളരെ ചെറിയ പ്രായത്തിലുള്ള മകളെ ആണ് അച്ഛൻ ഈ ക്വാറന്റീൻ കാലത്ത് അപാർട്മെന്റിന്റെ ബാൽക്കണിയില്‍ നിന്ന് ഊഞ്ഞാലാട്ടുന്നത്’ എന്നാണ്.

ഒരു തരത്തിലുമുള്ള സുരക്ഷാ മുൻകരുതലലില്ലാതെയാണ് കുട്ടി ഊഞ്ഞാലിൽ ഇരിക്കുന്നത്. നിങ്ങൾക്ക് പാർക്കിൽ പോകാൻ കഴിയുന്നില്ല എന്നിതനർത്ഥം കുട്ടിയുടെ ജീവൻ അപകടത്തിലാക്കുക എന്നതല്ലെന്നാണ് വിഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചിരിക്കുന്നത്.

Just because you cannot go to the park does not mean you can risk your childs life… from r/insaneparents

കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാദപ്രതിവാദം പൊട്ടിത്തെറിയിലേക്ക്. 24 മണിക്കൂറിലേറെ കാത്തുനിന്ന് ശേഷം അതിര്‍ത്തിയിലെ ബസ്സുകള്‍ കോണ്‍ഗ്രസ് തിരിച്ചുവിളിച്ചു. ബിജെപിയുടെ പതാക വെച്ചാണെങ്കിലും ബസുകളില്‍ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് സജ്ജമാക്കിയ ബസുകള്‍ തടഞ്ഞ് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ബസുകൾ ആയിരം ഉണ്ടോ എന്നതാണു ബിജെപിയുടെ പ്രശ്നമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒടുവിൽ യോഗി സർക്കാർ കണക്ക്‌ പുറത്ത്‌ വിട്ടു. 879 ബസുകൾ, ആംബുലൻസും ത്രീ വീലറും ഗുഡ്സ്‌ വണ്ടിയുമടക്കം 1049 വാഹനങ്ങൾ. ബസുകൾ അതിർത്തികളിൽ നിന്ന് 48 മണിക്കൂറുകൾക്ക്‌ ശേഷം തൊഴിലാളികളെ സഹായിക്കാൻ കഴിയാതെ മടക്കി.
അതേസമയം മഹാമാരിക്കിടെ തരംതാണ രാഷ്ട്രീയം കളിക്കുന്നത് പ്രിയങ്ക ഗാന്ധിയാണെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ വിമര്‍ശിച്ചു.

കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി കോണ്‍ഗ്രസ് സജ്ജമാക്കിയ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മീലുള്ള തര്‍ക്കം രൂക്ഷമായത്. യു.പി അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബസുകള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബസുകളുടേത് വ്യാജനമ്പരുകളാണെന്നതടക്കം സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ വിഷയത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവച്ച് കുടിയേറ്റ തൊഴിലാളികളുടെ വേദന മനസിലാക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു

ബസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് നല്‍കിയ പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. എന്നാല്‍ മഹാമാരിക്കിടെ പ്രിയങ്കാഗാന്ധി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപിച്ച് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തുവന്നു.
വിഷയത്തില്‍ യു.പി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തിയ യു.പി പി.സി.സി അധ്യക്ഷന്‍ അജയ് ലല്ലുവിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

പത്തുവയസ്സിനു താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇങ്ങനെ എത്തുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ സഹായവും ബോധവല്‍കരണവും നടത്തുന്നതിന് ജനമൈത്രി പോലീസ് സഹായിക്കും.

ജില്ലയ്ക്കകത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബസില്‍ കയറാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പോലീസ് നടപടി സ്വീകരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ രൂപീകരിച്ച മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിയര്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത്തരം പരിശോധനകള്‍ക്കായി ജില്ലയില്‍ കുറഞ്ഞത് 25 സംഘങ്ങളെ വീതം നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്വാറന്‍റെയ്ന്‍ ലംഘനം കണ്ടെത്തുക, ക്വാറന്‍റെയ്ന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, തനിച്ചു കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരെ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുക എന്നിവയാണ് മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്‍റെ പ്രധാന ചുമതല. പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിന്‍റെ ചുമതല ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടലൂരിക്ക് നല്‍കി.

RECENT POSTS
Copyright © . All rights reserved