ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കെതിരെ കേസ്. മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജയ് പി. നായരുടെ പരാതിയിലാണ് നടപടി.
വീടു കയറി അക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം, യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ വിജയ് പി. നായരെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിജയ് പി. നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. പോലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചെന്ന പരാതിയില്‍ വിജയ് പി. നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. ജൂബി ഉപരി പഠനത്തിനും ജോലിക്കുമായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.
പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ഇതിനോടകം ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.
പരേതക്ക് നാളെ സെപ്റ്റബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 5 ന് (പ്രാദേശിക സമയം) ഫ്‌ലോറിഡ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്‌കറിയാ മാത്യൂവിന്റെ കര്‍മികത്വത്തില്‍ പ്രാർത്ഥനയും പൊതു ദർശനവും നടത്തപ്പെടും. ഈ ആഴ്ച്ച അവസാനത്തോടെ സ്‌പെഷ്യൽ വിമാനത്തിൽ മൃതുദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യത്തെ വിവരം എന്നാൽ പിന്നീട് തീരുമാനം മാറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം നാട്ടിലേക്കെത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം . വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരമാസമാക്കിയിരിക്കുന്ന പ്രവാസി മലയാളികളാണ് മാതാപിതാക്കൾ.
ജയിംസിന്റെ സഹോദരങ്ങള്‍ പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതരായ എം.എസ്. വര്‍ഗ്ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം , പരേതയായ റോസ്സമ്മ തോമസ്.
ഉഷയുടെ സഹോദരങ്ങള്‍: ഗീത സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് ലൗലി, താന്നിമൂട്ടില്‍.
തന്റെ ബയോപിക്കിലെ നായകനെക്കുറിച്ച് പറയുകയാണ് മേജർ രവി. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിത കഥ പറയുന്ന ചിത്രം ഉണ്ടാവുകയാണെങ്കിൽ നായകനായി കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജോജു, ജയസൂര്യ ടെവിനോ എന്നിവരുടെ പേരുകളാണ് മേജർ രവി പറയുന്നത്.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ.. രണ്ട് മൂന്ന് നടന്മാര് എന്റെ മനസിലുണ്ട്. കാരണം ഇവരെയൊക്ക ഞാൻ അറിയുന്നതാണ്. ഒന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു താരം കുഞ്ചാക്കോ ബോബനാണ്. ഭയങ്കര ഡെഡിക്കേഷനും ഒരു തരത്തിലും പ്രശ്നമില്ലാത്ത ആളാണ്. ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല. അതുപോലെ ഞാൻ കണുന്നത് പൃഥ്വിരാജിനെയാണ്. ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കിൽ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്. ഇവരുടെ ഡെഡിക്കഷൻ ലെവൽ നേരിട്ട് വർക്ക് ചെയ്താൽ മാത്രമേ അറിയാൻ കഴിയുള്ളു. ഇതിനകത്ത് ഡെഡിക്കേഷനുള്ള ആർട്ടിസ്റ്റാണ് വേണ്ടത് . രാജുവിനെയൊക്കെ എനിക്ക് നല്ല കോൺഫിഡൻസുണ്ടെന്നും മേജർ രവി പറഞ്ഞു.
യൂകെയില്‍ നിന്നും വാഹനങ്ങള്‍ അയര്‍ലണ്ടില്‍ എത്തിച്ച് മോട്ടോര്‍ വ്യാപാരത്തിലൂടെ പണം തട്ടിയെടുത്ത യുകെ ആസ്ഥാനമായ അന്താരാഷ്ട്ര കുറ്റവാളി സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 170 കാറുകളും ട്രക്കുകളും ഗാര്‍ഡയും ബ്രിട്ടീഷ് പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു.
സിഇഒ ആള്‍മാറാട്ടം, ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പ് എന്നിവയിലൂടെ മോട്ടോര്‍ ബിസിനസ്സില്‍ നിന്നുമുള്ള പണം മോഷ്ടിക്കുന്ന ക്രിമിനല്‍ സംഘത്തില്‍ പാക്കിസ്ഥാന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
സ്വന്തം കമ്പനി സ്ഥാപിച്ചാണ് കൊള്ളസംഘം തട്ടിപ്പ് നടത്തിയത്.ടിപ്പററിയില്‍ ഉപയോഗിക്കാത്ത ഗാരേജും അവര്‍ വാങ്ങി.ടിപ്പററിയിലെ ഈ കാര്‍ ഡീലര്‍ഷിപ്പിനെ മറയാക്കിയാണ് സംഘം ഇന്‍വോയ്സ് റീഡയറക്ട് തട്ടിപ്പും മറ്റും നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നു.
യുകെയില്‍ നിന്നും കാറുകള്‍ വാങ്ങി അയര്‍ലണ്ടിലേക്ക് കൊണ്ടുവന്ന് നിയമാനുസൃതമെന്ന നിലയില്‍ ഇവിടെ വിറ്റഴിക്കുകയായിരുന്നു.എന്നാല്‍ മോഷ്ടിച്ച പണം വെളുപ്പിക്കാനുള്ള ഒരു ഏര്‍പ്പാട് മാത്രമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ക്രിമിനല്‍ അസറ്റ് ബ്യൂറോ ഇന്നലെ ക്ലെയര്‍, ടിപ്പററി കൗണ്ടികളിലെ വീടുകളിലും ബിസിനസുകളിലും നടത്തിയ ആറ് റെയ്ഡുകളില്‍ 85 കാറുകളും ട്രക്കുകളും 2 മില്യണ്‍ യൂറോയില്‍ കൂടുതല്‍ വിലമതിക്കുന്ന ഒരു ട്രാന്‍സ്‌പോര്‍ട്ടറും പിടിച്ചെടുത്തു.20,000 യൂറോയിലധികം കണ്ടുകെട്ടി. 200,000 യൂറോയില്‍ കൂടുതലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
പിടിച്ചെടുത്ത വാഹനങ്ങളില്‍ റേഞ്ച് റോവേഴ്‌സ്, ബി എം ഡബ്ല്യു, ഓഡി, വോള്‍വോസ്, സ്‌കോഡാസ് എന്നിവയും രണ്ട് ഫ്ലാറ്റ് ബെഡ് ട്രക്കുകളും കാര്‍ ട്രാന്‍സ്പോര്‍ട്ടറുമാണ് ഉള്‍പ്പെടുന്നത്.എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ്, സ്റ്റോളന്‍ കാര്‍ യൂണിറ്റ്, നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ, കസ്റ്റംസ് ഡോഗ് യൂണിറ്റ് എന്നിവയും തിരച്ചിലില്‍ പങ്കാളികളായി.
അതേസമയം, വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് യുകെയില്‍ നടത്തിയ തിരച്ചിലില്‍ 90 കാറുകള്‍ പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു.അന്താരാഷ്ട്ര സംഘടിത ക്രൈം ഗ്രൂപ്പുകളെ നിയന്ത്രിക്കാനും പിടികൂടാനുമുള്ള ഗാര്‍ഡയും യുകെ പോലീസും തമ്മിലുള്ള സഹകരണമാണ് ഇവിടെപ്രാവര്‍ത്തികമായതെന്ന് എബി മേധാവി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മൈക്കല്‍ ഗുബ്ബിന്‍സ് പറഞ്ഞു.
കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ ഈടാക്കാന്‍ തീരുമാനം. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി ചുമത്തുമെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(അഡെക്)അറിയിച്ചിരിക്കുന്നത്. കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിലപാട് കൈകൊണ്ടിരിക്കുന്നത്.
പൊതുപരീക്ഷയുടെയും ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഒമ്പത് മുതല്‍ 12 വരെ ഗ്രേഡുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 27 മുതല്‍ സ്‌കൂളുകളിലെത്തി പഠനം തുടരാനുള്ള അനുമതി നല്‍കിയത്.
ആറുമാസത്തിന് ശേഷം ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകളും ഞായറാഴ്ച തുറന്നിരുന്നു. യൂണിവേഴ്സിറ്റി പഠനത്തിനായുള്ള പരീക്ഷ എഴുതേണ്ടാത്ത ആറ് മുതലുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇ ലേണിങ് തുടരാമെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.
വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളില്‍ ഠാക്കൂര്‍ സര്‍ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജനനം. 1950 – 60 കാലത്ത് സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തില്‍നിന്ന് രാജിവെച്ചു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി.
ബെന്നി ബഹന്നാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ഉമ്മൻചാണ്ടിയുമായിവരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങൾക്ക് അറുതിവരുത്താൻ തനിക്കേ കഴിയുവെന്നതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. സ്ഥാനം ഒഴിയാൻ ഉമ്മൻചാണ്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സൗഹാർദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും ബെന്നി ബഹന്നാൻ കൊച്ചിയിൽ പറഞ്ഞു.
അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ നിയമ നടപടി തുടങ്ങി.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി നായര്‍ പറയുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല.ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ ,യു.ജി.സിയുടെയോ അനുമതിയില്ലെന്നും പറയുന്നു. വിജയ് പി.നായര്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്നാണ് ഈ മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്.
റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.
സ്വഭാവവൈകല്യം ചൂണ്ടിക്കാട്ടി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍.ക്ലിനിക്കൽ സൈക്കോളജിറ്റ് എന്നു പറയുന്ന വിജയ് പി നായരുടെ യോഗ്യത അന്വേഷിക്കണമെന്നു കല ആവശ്യപ്പെടുന്നു. വ്യാജം ആണേൽ, പൊതു ജനം അറിയണം. എത്ര മാത്രം കെണികൾ ആണ് സമൂഹത്തിൽ എന്ന്..ഒട്ടനവധി ആളുകൾ, കൗൺസിലർ, മോട്ടിവേഷണൽ ട്രൈനെർ, സൈക്കോളജിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്കിൽ തന്നെ ഉണ്ടെന്നും കല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്ലിനിക്കൽ സൈക്കോളജിസ്റ്, ആണ് അദ്ദേഹം എന്നാണ് അറിയുന്നത്.. അത് ഒന്ന് അന്വേഷിക്കണം.. വ്യാജം ആണേൽ, പൊതു ജനം അറിയണം. എത്ര മാത്രം കെണികൾ ആണ് സമൂഹത്തിൽ എന്ന്..ഒട്ടനവധി ആളുകൾ, കൗൺസിലർ, മോട്ടിവേഷണൽ ട്രൈനെർ, സൈക്കോളജിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്കിൽ തന്നെ ഉണ്ട്.
ഇദ്ദേഹം വെച്ചിരിക്കുന്നത് ക്ലിനിക്കൽ സൈക്കോളജിസ്റ് എന്നാണ്. പ്രൊഫൈലിൽ കാണുന്നത് അംഗീകൃതമായ ഡിഗ്രി ആണോ എന്ന് അറിയണം. വ്യാജന്മാർ, അതിന്റെ മറവിൽ എത്ര പീഡനങ്ങൾ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടത്തുന്നു. ആൺകുട്ടികളുടെ കേസുകളും ഇല്ലേ? ഒന്ന് തിരക്കണം, ഈ അവസരത്തിൽ എങ്കിലും. അഥവാ ഇയാൾ, യഥാർത്ഥ പ്രഫഷണൽ ആണേൽ, ഇനിയും തുടരാൻ യോഗ്യൻ ആണോ? ഞാൻ അയാളുടെ വീഡിയോ കണ്ടതാണ്. അങ്ങേയറ്റം വൈകല്യമാണ് അതിൽ ഉടനീളം ഉണ്ടായിരുന്നത്.
ബ്രാഹ്‌മിണിസത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഗുജറാത്തിലെ കച്ചില്‍ ദലിത് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ മുംബയ് മലാഡ് വെസ്റ്റിലെ ഒരു സ്റ്റേഷനറി കടയുടമ അറസ്റ്റിലായി. ഓള്‍ ഇന്ത്യ ബാക്ക്‌വാഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റേയും ലീഗല്‍ പ്രൊഫഷണല്‍സ് അസോസിയേഷന്റേയും നേതാവായ ദേവ്ജി മഹേശ്വരി ആണ് കൊല്ലപ്പെട്ടത്. പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക സമുദായങ്ങളില്‍പ്പെടുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റ് വാമന്‍ മേശ്രാം പറഞ്ഞത് ദേവ്ജി മഹേശ്വരി ഷെയര്‍ ചെയ്തിരുന്നു. ഇതായിരുന്നു ദേവ്ജിയുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരത് റാവല്‍ എന്ന സ്‌റ്റേഷനറി കടയുടമയാണ് കൊല നടത്തിയത് എന്നാണ് മുംബയ് പൊലീസ് പറയുന്നത്. ഇരുവരും ഒരേ നാട്ടുകാരാണ്. കച്ചിലെ റാപ്പര്‍ സ്വദേശികളാണ്. ബ്രാഹ്‌മിണിസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദേവ്ജി മഹേശ്വരിയുടെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് റാവല്‍, ദേവ്ജിയുമായി സോഷ്യല്‍മീഡിയയില്‍ കലഹിച്ചിരുന്നു. ഇത്തരം പോസ്റ്റുകളിടരുതെന്ന് പറഞ്ഞ് ഭരത് റാവൽ, ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇവർ നിരന്തരം പോരിലായിരുന്നു.
രണ്ട് പേരും ഒരു ഗ്രാമക്കാരായതിനാല്‍ പ്രശ്‌നമുണ്ടാക്കാന്‍ നില്‍ക്കരുത് എന്ന് പറഞ്ഞാണ് ഭരത് റാവല്‍, ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയത്. എന്ത് വേണമെങ്കിലും ചെയ്‌തോളാന്‍ അഭിഭാഷകന്‍, റാവലിനോട് പറഞ്ഞിരുന്നു. ദേവ്ജിയെ കൊല്ലണമെന്ന ഉദ്ദേശ്യവുമായി ബുധനാഴ്ച മുംബൈയില്‍ നിന്ന് റാപ്പറിലെത്തി കൃത്യം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദേവ്ജി മഹേശ്വരി ഓഫീസില്‍ വച്ചാണ് കൊല്ലപ്പെത്. ദേവ്ജി ഓഫീസിലേയ്ക്ക് കയറിപ്പോകുന്നതും ചുവന്ന ടീഷര്‍ട്ട് ധരിച്ചയാള്‍ പിന്തുടരുന്നതും സിസിടിവി ക്യാമറയില്‍ കാണാം. സെക്കന്റുകള്‍ക്ക് ശേഷം ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേയ്‌ക്കോടി പോകുന്നതാണ് കാണുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പുറമെ പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമവും റാവലിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഭരത് റാവലിനെ കസ്റ്റഡിയിലെടുക്കാനായി ഗുജറാത്ത് പൊലീസ് സംഘം മുംബൈയിലെത്തിയിരുന്നു.
ഗുജറാത്ത് പൊലീസ് ഭരത് റാവലടക്കം 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ റാവലടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. റാപ്പറില്‍ ദലിത് വിഭാഗക്കാര്‍ വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഭിഭാഷകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന്‍ മുക്തി പാര്‍ട്ടി ദേശീയ പ്രസിഡന്‌റ് വി എല്‍ മതാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. കൊല നടന്ന് എട്ട് മണിക്കൂറായപ്പോളേക്കും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ സംശയകരമായ കാര്യങ്ങളുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും കുറ്റവാളികളെ സംരക്ഷിക്കുന്നതായി സംശയിക്കുന്നു. ഇതിനിടെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ദേവ്ജി മഹേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ഒരു വസ്തുതര്‍ക്കത്തിന്റെ പേരിലാണ് ദേവ്ജി മഹേശ്വരിയെ കൊലപ്പെടുത്തിയത് എന്നാണ് വീട്ടുകാരും ദലിത് ആക്ടിവിസ്റ്റുകളും പറയുന്നത്. ദേവ്ജിയാണ് ഈ കേസ് വാദിച്ചിരുന്നത്. വസ്തുതര്‍ക്ക കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7.30നാണ് ദേവ്ജി മഹേശ്വരി വീട് വിട്ടുപോയതെന്ന് ഭാര്യ മീനാക്ഷി മഹേശ്വരി പറയുന്നു. ഭുജ്ജിലേയ്ക്ക് ഒരു സ്വകാര്യ വാഹനത്തിലാണ് പോയത്. ലുഹാര്‍ കമ്മ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഉച്ചയ്ക്ക് ശേഷം 3.30ഓടെ തിരിച്ചെത്തി. എന്നിട്ടാണ് ഓഫീസിലേയ്ക്ക് പോയത്. കമ്മ്യൂണിറ്റി ഹാളിന്റെ കേസ് ഒരു അഭിഭാഷകനും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും ദേവ്ജി ഇതിന് തയ്യാറായെന്നും മീനാക്ഷി പറയുന്നു. കേസ് ഫയലുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഭര്‍ത്താവിന് കൊല്ലുമെന്ന് കേസുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഭരത് റാവല്‍ ഇവരുടെ വാടകക്കൊലയാളിയാണെന്ന് സംശയിക്കുന്നതായും മീനാക്ഷി പറഞ്ഞു.
എൻഡിഎ സഖ്യത്തിന്റെ ശക്തമായ നെടുംതൂണുകളാണ് ശിവസേനയും അകാലിദളുമെന്നും, ഈ കക്ഷികളില്ലാതെ എൻഡിഎ എന്നൊരു സഖ്യമില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റൌത്ത്. കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുയർന്ന വിയോജിപ്പുകളുടെ പിന്നാലെ ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിനു പിന്നാലെയാണ് റൌത്തിന്റെ ഈ പ്രസ്താവന. ശനിയാഴ്ച രാത്രിയിലായിരുന്നു എൻഡിഎയുടെ ദീർഘകാല കക്ഷിയായ അകാലിദളിന്റെ വിടുതൽ പാർട്ടി തലവനായ സുഖ്ബീഡ സിങ് ബാദൽ പ്രഖ്യാപിച്ചത്. അകാലിദളിന്റെ മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് നേരത്തെ തന്നെ രാജി വെച്ചിരുന്നു. കാർഷികബില്ലുകളിൽ നിന്നും പിന്നാക്കം പോകാൻ ബിജെപി തയ്യാറല്ലെന്ന് വന്നതോടെയാണ് അകാലിദൾ പിൻവാങ്ങാൻ നിർബന്ധിതമായത്. ബില്ലുകൾ സംബന്ധിച്ച് കർഷകരെ ബോധവൽക്കരിക്കുക എന്ന നിലപാടിലാണ് ബിജെപി ഇപ്പോഴുള്ളത്. പ്രധാനമന്ത്രി ഇതിനായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്യുകയുമുണ്ടായി.
എൻഡിഎക്ക് ഇപ്പോൾ ചില പുതിയ പങ്കാളികളെ കിട്ടിയിട്ടുണ്ടെന്നും അവർക്ക് താൻ നന്മകൾ നേരുന്നുവെന്നും സഞ്ജയ് റൌത്ത് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ എൻഡിഎയിൽ സംഭവിച്ച വലിയ കൊഴിഞ്ഞു പോക്കുകളാണ് സഖ്യത്തിൽ സംഭവിച്ചത്. തെലുഗുദേശം പാർട്ടി, ശിവസേന, അകാലിദൾ എന്നീ കക്ഷികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് സഖ്യം വിട്ടത്.
അസം ഗണപരിഷദ്, ഹരിയാന ജൻഹിത് കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ കഴകം, പട്ടാളി മക്കൾ കച്ചി, ജനസേനാ പാർട്ടി, ആർഎസ്പി ബോൾഷെവിക്, ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ, ഹിന്ദുസ്ഥാൻ അവാം മോർച്ച, നാഗ പീപ്പിൾസ് ഫ്രണ്ട് തുടങ്ങി ചെറുതും വലുതുമായി നിരവധി കക്ഷികൾ എൻഡിഎ വിടുകയുണ്ടായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ.
തങ്ങളുടെ അഭിപ്രായത്തെ മറികടന്നാണ് സർക്കാർ ബില്ലുകൾ പാസ്സാക്കിയെടുത്തതെന്നാണ് ശിരോമണി അകാലിദൾ പറയുന്നത്. എന്നാൽ തുടക്കത്തിൽ ബില്ലിനെ അനുകൂലിച്ച് നിലപാടെടുക്കുകയായിരുന്നു അകാലിദൾ എന്നാണ് വിമർശനമുയരുന്നത്. പിന്നീട് കർഷകർർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ അകാലിദൾ മറ്റ് മാർഗങ്ങളില്ലാതെ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. ബില്ലിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാൻ സാധിച്ചാൽ സഖ്യത്തിൽ തുടരാമെന്ന ധാരണയിൽ അകാലിദൾ ആ സന്ദർഭത്തിൽ നിന്നുവെങ്കിലും ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതെത്തുടർന്നാണ് ഇന്നലെ സഖ്യം വിടുന്നതായി പാർട്ടി പ്രഖ്യാപിച്ചത്.
നേരത്തെ ജമ്മു കാശ്മീർ ഓഫീഷ്യൽ ലാംഗ്വേജസ് ബില്ലിൽ പഞ്ചാബി കൂടി ഉൾപ്പെടുത്തണമെന്ന അകാലിദളിന്റെ ആവശ്യവും എൻഡിഎ തള്ളിയിരുന്നു.അതെസമയം സഞ്ജയ് റൌത്ത് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹതയുണർത്തുന്നുണ്ട്. ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ കൂടിക്കാഴ്ച നടത്തിയതെന്നാണ് റൌത്ത് പറയുന്നത്. തങ്ങൾക്ക് പ്രത്യയശാസ്ത്ര വിയോജിപ്പുകളുണ്ടെങ്കിലും ശത്രുക്കളല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതെസമയം തങ്ങൾ കൂടിക്കാഴ്ച നടത്തിയത് സാമന പത്രത്തിലേക്കുള്ള ഒരു അഭിമുഖത്തിനു വേണ്ടിയാണെന്നാണ് ഫഡ്നാവിസ് പറയുന്നത്. സാമനയുടെ ചീഫ് എഡിറ്റർ കൂടിയാണ് റൌത്ത്.