അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. എന്നാല്‍ ഈ പ്രതിസന്ധിയെ ബഹുമതിയായി കാണുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
‘ഒരു പരിധിവരെ നല്ല കാര്യമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്, കാരണം ഞങ്ങളുടെ പരിശോധന സംവിധാനം വളരെ മികച്ചതാണെന്ന് ഇത് അര്‍ത്ഥമാക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കര്യം പറഞ്ഞത്.
അമേരിക്കയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കുന്നുവെന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ളതിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്ന് ട്രംപ് പറയുന്നു.
അമേരിക്കയില്‍ രോഗ പരിശോധനാ സംവിധാനം വളരെ മികച്ചതായതിനാലാണ് ഇത്രയധികം കേസുകള്‍ ഉണ്ടായത്. അതിനാല്‍ ഇതൊരു ബഹുമതിയായി കാണുന്നുവെന്നും നിലവില്‍ ഈ മേഖലയില്‍ ജോലിയെടുത്തവര്‍ക്കുള്ള ആദരവ് കൂടിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
15 ലക്ഷം ആളുകള്‍ക്കാണ് നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 92,000 ആളുകള്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം തീവ്രമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
കേരളത്തിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം വാങ്ങാന്‍ കഴിയില്ല. മാഹി സ്വദേശികള്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇത് പ്രകാരം മാഹിയിലെ വിലാസമുള്ളവര്‍ക്ക് മാത്രമേ ഇനി മാഹിയില്‍ നിന്ന് മദ്യം ലഭ്യമാകൂ.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച മുതല്‍ മാഹിയില്‍ മദ്യക്കടകള്‍ തുറന്നിരുന്നു. അതെസമയം സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (bev Q) എന്ന പേരിട്ടിരിക്കുന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോള്‍ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.
സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് ആപ്പ് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യശാലകള്‍ വഴി മദ്യം ലഭിച്ച് തുടങ്ങും.ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ആപ്പ് ഹാങ് ആകാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കി മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും.
അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാം. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍ നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ബെവ്‌കോ ആലോചിക്കുന്നുണ്ട്.
ലവ് ബ്രേക്കപ്പിന് ശേഷം താന്‍ അനുഭവിച്ച വേദന കാമുകനും അറിയാന്‍ വേണ്ടി പ്രതികാരം ചെയ്ത ഒരു കാമുകിയുടെ കഥയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലാവുന്നത്. കാമുകനുമായി പിരിഞ്ഞ ശേഷം താന്‍ കരഞ്ഞ അത്രയും തന്നെ കാമുകനും കരയണമെന്ന വാശിയിലാണ് യുവതി പ്രതികാരത്തിനൊരുങ്ങിയത്.
ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കണമെന്ന ലക്ഷ്യത്തോടെ യുവതി യുവാവിന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളിയിറക്കി. ചൈനയില്‍ നിന്നാണ് ഏവരെയും അമ്പരപ്പിക്കുന്ന വാര്‍ത്ത വന്നത്. സാവോയെന്ന യുവതിയാണ് ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കുന്നതായി വ്യത്യസ്തമായ പ്രവര്‍ത്തി ചെയ്തത്.
സാവോയും കാമുകനും ഒരു വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പിരിയുകയായിരുന്നു. അവിചാരിതമായി സംഭവിച്ച ബ്രേക്കപ്പിന് പിന്നാലെ സാവോ തളര്‍ന്നു. മാനസികമായി തളര്‍ന്ന സാവോ ഏറെ ദിവസങ്ങളെടുത്താണ് വിഷമത്തില്‍ നിന്നും മോചിതയായത്.
തന്നെ കരയിച്ച കാമുകനോട് പ്രതികാരം ചെയ്യണമെന്നായി പിന്നീട് സാവോയുടെ ലക്ഷ്യം. പിന്നാലെ കാമുകന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളി വാങ്ങിയിടുകയായിരുന്നു കാമുകി. വീട്ടുപടിക്കല്‍ ഉള്ളി കണ്ടതോടെ കാമുകന്‍ അമ്പരന്നു. ഉള്ളിക്കൊപ്പം യുവതി ഒരു കുറിപ്പും കാമുകന്റെ വീട്ടുപടിക്കല്‍ വെച്ചിരുന്നു.
‘ഞാന്‍ മൂന്ന് ദിവസമാണ് കരഞ്ഞത്. ഇനി നിന്റെ ഊഴമാണെന്നായിരുന്നു’ കുറിപ്പില്‍ പറയുന്നത്. സംഭവം നിമിഷ നേരം കൊണ്ട് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ പ്രതികരണവുമായി യുവാവും രംഗത്തെത്തി. തന്റെ പഴയ കാമുകിക്ക് നാടകീയ സ്വഭാവമാണെന്നും ബ്രോക്കപ്പിന് ശേഷം ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിച്ചില്ലെന്നാണ് അവള്‍ എല്ലാവരോടും പറയുന്നതെന്നും അതുകൊണ്ട് താന്‍ മോശം ആള്‍ ആകുമോയെന്നും യുവാവ് ചോദിക്കുന്നു.
വന്ദേഭാരത് മിഷന്‍ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ക്ക് ഈ കൊല്ലം നാടയണയാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
തനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്. അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും, തങ്ങളാണ്. ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം. പിന്നെ എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ചില വിദ്വാന്മാര്‍ പറയുന്നത് കേട്ടു. ,ചില ഊള രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരമെന്നും ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
തന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല താന്‍. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ, പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോയെന്നും അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല, പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരു ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്.അല്ലാതെ മറ്റ് ആരുടെയെങ്കിലും ഔദാര്യം കൊണ്ട് കിട്ടിയതല്ല.കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചാല്‍ മടക്കി നല്‍കുവാനും തയ്യാര്‍.
ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരും.എനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്.അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും,ഞങ്ങളാണ്.ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം.പിന്നെ ചില വിദ്വാന്മാര്‍ Inbox ലും, Comments ലും വന്ന് പറയുന്നത് കേട്ടു. എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന്,ചില ഊള(ക്ഷമിക്കണം ഇവന്മാരെ വേറെ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ തോന്നുന്നില്ല)രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരം. ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാം. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല ഞാന്‍.ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യവകുപ്പ് മന്ത്രിയായിരുന്ന സുക്ഷമാജി എന്റെ സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിനെ കുറിച്ച് ഇന്‍ഡ്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.ഹമീദ് അന്‍സാരിക്ക് എന്നെ പരിചയപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഈ ചിത്രം നോക്കിയാല്‍ മനസ്സിലാകും.അതിന് വേണ്ടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതും. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ,പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോ.അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ എന്നെ കിട്ടില്ല. വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല,പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരും ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ട്. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ കേരളത്തില്‍ റെയില്‍വേ വികസനം നടന്നതുപോലെ അതിന് മുമ്പോ, ശേഷമോ നടന്നിട്ടില്ലായെന്ന് ഞാന്‍ പറഞ്ഞു.ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ BJPയുടെ വ്യക്താവ് ആകുമോ, ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജെന്ന് പറഞ്ഞ ഞാന്‍ ബിജെപി ക്കാരന്‍ ആകുമോ?
പ്രവാസികള്‍ക്ക് വേണ്ടി നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് വേണ്ടി സംസാരിക്കുന്ന കേരള മുഖ്യമന്ത്രിയോട് നിങ്ങള്‍ ഭരിക്കുന്നതാണ് നാട്ടില്‍ പ്രവാസികളുടെ കുടാംബങ്ങളുടെ സുരക്ഷയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കുമോ,പിന്നെ നിങ്ങള്‍ക്ക് വേവലാതിയായത് വേറെ ഒന്നും കൊണ്ടല്ലായെന്ന് എനിക്കറിയാം.ഞാന്‍ ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു.എന്റെ പാര്‍ലമെന്റംഗം എന്ന നിലയിലും,ഒരു ദേശീയ നേതാവെന്ന നിലയിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തുവാന്‍ വേണ്ടിയായിരുന്നു.ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് കത്തയച്ചു.അതുകഴിഞ്ഞ് മലയാളിയായ കേന്ദ്ര സഹമന്ത്രിക്ക് കത്ത് അയച്ചു.ഒന്നിനും മറുപടി കിട്ടിയില്ല.അതിന് ശേഷമാണ് കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷകഷിയുടെ നേതാവിന് കത്തയച്ചത്.അപ്പോള്‍ എങ്ങനെ ഞാന്‍ കോണ്‍ഗ്രസ്സ്‌കാരനാകും,ആടിനെ പട്ടിയാക്കലും,പട്ടിയെ ആടാക്കലും ഒക്കെ നിങ്ങളുടെ പരിപാടിയാണ്.ഇവിടെ വേവൂല്ല ഭായ്,ഞങ്ങള്‍ പ്രവാസികള്‍ക്ക് ജാതിയോ മതമോ ഇല്ല.ഇവിടെ അഹമ്മദ് കുട്ടിയും,ജോര്‍ജ്ജ് കുട്ടിയും,രാമന്‍ കുട്ടിയുമൊക്കെ ഒരു കുടുംബമാണ്, രക്തത്തിന്റെ കളറും ഒരേ നിറമാണ്. ഇവിടെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മേഖലക്ക് ചിലപ്പോള്‍ ബന്ധുക്കള്‍ പോലും കാണില്ല,അങ്ങനെത്തെ ഒട്ടനവധി മയ്യത്തിന്റെ ഉറ്റവരും ഉടയവരും ആയിട്ടുണ്ട്.ചിലപ്പോള്‍ നാട്ടില്‍ വരെ കൊണ്ടെത്തിച്ച് കൊടുക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് വിസിറ്റ് വിസയില്‍ വന്ന ഒരൂ ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടു.ആ ബോഡിയോടപ്പം പോകുവാന്‍ ആരും ഇല്ലായിരുന്നു.ഞാന്‍ ആ മൃതദേഹവും കൊണ്ട് മുബെയിലെക്ക് പോയിട്ടുണ്ട്. ശിവസേനയുടെ നേതാക്കള്‍ അവരുടെ പാര്‍ട്ടി ആസ്ഥാനത്ത് കൊണ്ട് പോയി എന്നെ ആദരിക്കുകയും ചെയ്തു.ഒരു ആദരവും അംഗീകാരവും ഒന്നും നോക്കിയിട്ടല്ല ഇതൊന്നും ചെയ്യുന്നത്. ഇതെല്ലാം വന്ന് ചേരുന്നതാണ്.പക്ഷെ ഇതൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത്, എന്നെ സ്യഷ്ടിച്ച നാഥന്റെ ത്യപ്തി അത് മാത്രമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്..എന്റെ പടച്ചതമ്പുരാന്‍ എനിക്ക് നല്‍കുന്ന ഒരു അവാര്‍ഡുണ്ട്, അതിനപ്പുറം,മറ്റെന്തും എനിക്ക് വലുതല്ല.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം – 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം – രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരില്‍ ഒരാളാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പ്രസംഗവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിലും ഒലി ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഒലി ആരോപണം ഉന്നയിച്ചത്.
അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്ന് ശർമ്മ ഒലി പറഞ്ഞു. ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ടെന്നും കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ ഒലി പറഞ്ഞു.
ആളുകൾ പുറത്തിറങ്ങുന്നത് കാരണം കൊവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുന്നെന്നും ഒലി പറഞ്ഞു.
നേരത്തെ ഇതേ പ്രസംഗത്തിൽ ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണ്ണമായും ഇന്ത്യയുടെ അധീനതയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ലോക്ഡൗണിൽ അഭയം നൽകിയ സുഹൃത്തിെൻറ ഭാര്യയെയും മക്കളെയുംകൊണ്ട് മുങ്ങിയ മൂന്നാർ സ്വദേശി ഒടുവിൽ മക്കളെ തിരിച്ചേൽപിച്ചു. പൊലീസ് അന്വേഷണം ഊർജിതമായതോടെയാണ് ബുധനാഴ്ച വൈകീട്ടോടെ ഇയാൾ കുട്ടികളെ തിരികെ ഏൽപിച്ചത്.
സ്വർണാഭരണങ്ങൾ അടക്കമുള്ളവ നൽകാതെയാണ് വീട്ടമ്മ മൂന്നാർ സ്വദേശിക്കൊപ്പം പോയത്. പൊലീസ് അന്വേഷണം ഊർജിതമായതോടെ ഇവർ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട്, മക്കളെ വിട്ടുകൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് ലോക്ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാലസുഹൃത്തിെൻറ വീട്ടിൽ എത്തിയത്.
സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മകന്‍ അപ്പുവിന്റെ സിനിമാ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ പറയുന്നു. സിനിമാജീവിതത്തെക്കുറിച്ച് അയാള്‍ക്ക് പോലും ആകാംക്ഷയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അപ്പുവിന്റെ ലോകം പുസ്തകങ്ങളും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു.
അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു തന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി സിനിമകളാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി തിയറ്ററുകളില്‍ എത്തിയത്. അമ്മയുടെ അടുത്തല്ല എന്ന സങ്കടമാണ് ലോക്ക് ഡൗണിലുളളതെന്നും മോഹന്‍ലാല്‍ പറയുന്നു.
അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഉടന്‍ രണ്ടുദിവസം കൊണ്ട് തിരിച്ചെത്താമെന്ന് കരുതി പോന്നതാണ്. എന്നും വീഡിയോ കോളിലൂടെ കാണും. സംസാരിക്കും. ഇത്രയും കാലം വീട്ടില്‍ ഇരുന്നപ്പോള്‍ മാറിയോ എന്ന് പുറത്തിറങ്ങിയാലേ അറിയൂ. പൂര്‍ണമായും ഇപ്പോള്‍ വീട്ടിലാണ്. കൂടെ ജോലി ചെയ്തവര്‍ അടക്കമുളള എത്രയോ പേര്‍ കഷ്ടപ്പാടിലാണ്. അത് വലിയ സങ്കടമാണ്. അതിനിടയിലെ ചെറിയ സന്തോഷമാണ് ഇത്രയും കാലം ഒന്നും ആലോചിക്കാനാകാതെ ഇരിക്കാനാകുന്നു എന്നത്. രാവിലെ എഴുന്നേല്‍ക്കും. വാര്‍ത്ത വായിക്കും. വ്യായാമം ചെയ്യും.
തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ, രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല. നരേന്ദ്രമോദിയും പിണറായി വിജയനും വളരെ കഷ്ടപ്പെട്ട് നേതൃത്വത്തില്‍ എത്തി, വളരെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന സുതാര്യതയുളളവരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുമായിട്ടുളള അടുപ്പം കാത്തുസൂക്ഷിക്കുന്നതിന് രാഷ്ട്രീയമല്ല അവരിലേക്ക് അടുപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
കരുത്താര്‍ജ്ജിച്ച ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക.
അതിനാല്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്. ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നതിനാല്‍ ജനങ്ങള്‍ കര്‍ശനമായി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും രൂക്ഷമാകും.
പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തി. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കൊല്‍ക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിര്‍ത്തി. ശ്രമിക് ട്രെയിനുകള്‍ റദാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും ചിലയിടങ്ങളില്‍ മഴ തുടരും.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.
അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.