കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെങ്കിലും ലണ്ടനിലെ പല മേഖലകളിലും കാറുകളും വാനുകളും അടക്കമുള്ള വാഹങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാൻ. അതുവഴി ആളുകൾക്ക് സുരക്ഷിതമായി നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിനും ഷോറെഡിച്ച്, യൂസ്റ്റൺ, വാട്ടർലൂ, ഓൾഡ് സ്ട്രീറ്റ്, ഹോൾബോൺ എന്നിവയ്ക്കിടയിലുള്ള പ്രധാന തെരുവുകൾ ബസുകള്‍ക്കും കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയത്. ലോകത്തിലെ കാർ-രഹിത സംരംഭങ്ങളിൽ ഒന്നായി ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.
ചെറിയ റോഡുകളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അധികൃതർ പറഞ്ഞു. വാട്ടർലൂ ബ്രിഡ്ജ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയിൽ കാറുകളും ലോറികളും നിരോധിച്ചിട്ടുണ്ട്. ആളുകൾ ജോലിയിൽ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം തിരക്കേറിയ ഗതാഗതത്തിൽ ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമാണ്. കാർ ഉപയോഗം വർദ്ധിക്കുന്നത് ഗ്രിഡ്‌ലോക്കിനും വായു മലിനീകരണത്തിനും കാരണമാകും.
ലണ്ടന്റെ ചരിത്രത്തില്‍ ആദ്യമായി ലണ്ടനിലെ പൊതുഗതാഗത ശൃംഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഖാൻ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിനാൽ പൊതുഗതാഗതത്തിൽ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാൻ എല്ലാ ലണ്ടന്‍ നിവാസികളുടെ ഭാഗത്തുനിന്നും വലിയ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്‍: മുഹമ്മദ് നാസിഫ്.
ബെക്കിങ്ഹാം കൊട്ടാരം ഈ വര്‍ഷം സഞ്ചാരികള്‍ക്ക് തുറന്നുനല്‍കില്ല. റോയല്‍ കളക്ഷന്‍ ട്രസ്റ്റാണ് ഈ കാര്യം അറിയിച്ചത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചതാണ് ഇതിന് കാരണം. ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മറ്റ് രാജഭവനങ്ങളും സഞ്ചാരികള്‍ക്കായി ഇത്തവണ തുറന്നുകൊടുക്കില്ല.
ബെക്കിങ്ഹാം കൊട്ടാരത്തിന് പുറമെ മേഗന്‍ മാര്‍ക്കലും ഹാരി രാജകുമാരനും സായാഹ്ന വിവാഹ വിരുന്ന് നടത്തിയ ഫ്രോഗ്മോര്‍ ഹൗസ്, ചാള്‍സ് രാജകുമാരന്റേയും കാമിലിയയുടേയും ലണ്ടനിലെ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവയും തുറന്ന് കൊടുക്കില്ല.
കഴിഞ്ഞ 27 വര്‍ഷമായി എല്ലാ വേനലിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനായി പത്താഴ്ച കൊട്ടാരം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാറുണ്ടായിരുന്നു. അതേസമയം കൊട്ടാരം സന്ദര്‍ശിക്കുന്നതിനായി നേരത്തേ ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് തുക തിരിച്ച് നല്‍കാനാണ് ട്രസ്റ്റിന്റെ ആലോചന.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 22 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.
എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്.
182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
രഹസ്യബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് യുവാവ് വീട്ടിലേയ്ക്ക് കടന്നത്. ലളിത് കോര്‍വ(25) എന്ന യുവാവാണ് ഭാര്യയെ സംശയത്തെ തുടര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അന്യസംസ്ഥാനത്ത് ജോലി ചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം. ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പുറത്ത് കടക്കുകയായിരുന്നു.
വീട്ടിലെത്തിയ കോര്‍വ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടാലി കൊണ്ട് ഫോണ്‍ പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം കോര്‍വ വീട്ടില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടനില തരണം ചെയ്തെങ്കിലും അറ്റുപോയ കൈ കൂട്ടിചേര്‍ക്കാനായില്ല.
കോറോണ വൈറസ് പടര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ഡോക്ടര്‍മാരായ സഹോദരനും സഹോദരിയ്ക്കുമെതിരെ കേസെടുത്തു. മധ്യപ്രദേശ് ഖാര്‍ഗോണ്‍ സ്വദേശികളായ 27കാരിക്കും 21കാരനും എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരും നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
ഖാര്‍ഗോണ്‍ ജില്ലയില്‍ മുഴുവനും തങ്ങള്‍ കൊറോണ വൈറസ്
പടര്‍ത്തുമെന്നായിരുന്നു വീഡിയോയിലൂടെ യുവതിയുടെ ഭീഷണി. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള യാത്രയ്ക്കിടെ സഹോദരനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ ഇതിന് വിശദീകരണവുമായി ഇവര്‍ രംഗത്തെത്തി.
അപ്പോള്‍ തോന്നിയ ദേഷ്യവും ചില റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പറഞ്ഞതുമെല്ലാം കാരണമാണ് അത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ കാരണമെന്നായിരുന്നു യുവതിയുടെ വിശദീകരണം.
താനും തന്റെ സഹോദരനും ഡോക്ടര്‍മാരാണ്. രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ തങ്ങള്‍ പരിശോധനയ്ക്ക് സ്വമേധയാ വിധേയരായി. വൈറസ് പടര്‍ത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല. എന്നാല്‍ ചില പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ കണ്ട് ദേഷ്യം വന്നിരുന്നു. അതിനാലാണ് അങ്ങനെയെല്ലാം പറഞ്ഞത്.
വൈറസ് ബാധ സ്ഥിരീകരിച്ച തന്റെ പിതാവ് ഇപ്പോഴും അതീവഗുരുതരാവസ്ഥയിലാണെന്നും യുവതി പുതിയ വീഡിയോയില്‍ പറഞ്ഞു. തന്റെ പഴയ വീഡിയോ ആരും പ്രചരിപ്പിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു.
യുവതിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടത്. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അടുത്തിടെയാണ് നാട്ടിലെത്തിയത്.
സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 302 ആയി.മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍.
രോഗികളുടെ എണ്ണത്തിലും വീണ്ടും വലിയ വര്‍ധനവുണ്ടായി. 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞ് 51980ലെത്തി.
ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നുണ്ട്. 1797 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23,666 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28,048 ആണ്. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്.
ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ഭാമ.ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ചവയൊക്കെ മികച്ചതാക്കാൻ ഭാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിവേദ്യം, സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ,സെവൻസ് തുടങ്ങി സിനിമകളിൽ നായികയായി തിളങ്ങി.മലയാളി തനിമയുള്ള ഒരു നടിയായിട്ടാണ് ഭാമയെ ആരാധകർ കാണുന്നത്.ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം കഴിഞ്ഞത്.ഈ അടുത്തിടെ അടുത്തിടെ ചലചച്ചിത്ര രംഗത്ത് ചൂടു പിടിച്ച വാർത്തയായിരുന്നു ഭാമ സംവിധായകന്റെ കരണത്തടിച്ച സംഭവം. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു.
ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. ഇത് ഭാമ നിഷേധിച്ചു.
ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ എന്താടാ നീ കാണിച്ചത്? കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി.അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇക്കഴിഞ്ഞ ജനുവരിയില്‍ ഭാമ വിവാഹിതയായിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിച്ചത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ് അരുണ്‍.. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു.
പഴയകാല ഓര്‍മ്മകള്‍ നല്‍കുന്ന സുഖം അത് പറഞ്ഞരിയിക്കാന്‍ പറ്റുന്നതല്ല.ലോക്ക് ഡൗണില്‍ ഇത്തരത്തില്‍ പഴയകാല ചിത്രങ്ങള്‍ പുറത്തെടുക്കുകയാണ് എല്ലാവരും.
അത്തരത്തില്‍ വ്യത്യസ്തമായൊരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ റഹ്മാന്‍.36 വര്‍ഷം മുന്‍പ് തന്റെ പേരില്‍ വന്ന കട ഉദ്ഘാടനത്തിന്റെ പത്രപരസ്യമാണ് റഹ്മാന്‍ പങ്കുവെച്ചത്.
തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹ്മാന്റെ ഒരു പാസ്‌പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്.
ഉത്തര്‍പ്രദേശില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയില്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
30 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ഡിഎം അഭിഷേക് സിംഗ് പറഞ്ഞു.