തിരുവനന്തപുരം: ”നയതന്ത്ര” സ്വര്‍ണക്കടത്തു കേസ് അന്വേഷണം സംസ്ഥാനത്തെ പ്രമുഖ ജുവലറി ഗ്രൂപ്പിലേക്കു തിരിയുന്നതായി സൂചന. സ്വപ്‌നയും സരിത്തും ഇവരുടെ ഇടനിലക്കാര്‍ മാത്രമാണെന്ന സംശയം ബലപ്പെടുകയാണ്. കേരളത്തിലെ ഒരു പ്രമുഖ ജുവലറി ഗ്രൂപ്പിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ സ്വര്‍ണം ഒഴുകുന്നുണ്ടെന്ന സൂചനകള്‍ കസ്റ്റംസിനു നേരത്തേ ലഭിച്ചിരുന്നു.
എന്നാല്‍, ഇവരിലേക്കു സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുറഞ്ഞ കാലയളവിനിടെ സംസ്ഥാനത്തിനകത്തും വിദേശത്തും വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ജുവലറി ശൃംഖല ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമാണ്. യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണം കടത്തിയതിനു പിന്നില്‍ ചില്ലറക്കാരല്ലെന്നു വ്യക്തമാണ്. അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ. സരിത്, സംശയനിഴലിലുള്ള സ്വപ്‌ന എന്നിവര്‍ക്കു പുറമേ, ഈ ജുവലറി ഗ്രൂപ്പുമായി അടുപ്പമുള്ള ചില താരങ്ങളിലേക്കും അന്വേഷണം നീളും.
പതിവായി വിദേശപര്യടനം നടത്തിയിരുന്ന താരങ്ങളിലേക്കാണു കസ്റ്റംസിന്റെ ശ്രദ്ധ നീളുന്നത്. കൊച്ചിയിലെ ഒരു െഫെസല്‍ ഫരീദാണു തങ്ങളില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയിരുന്നതെന്നാണു സരിത്തിന്റെ മൊഴി. െഫെസല്‍ ഫരീദും കാരിയര്‍ മാത്രമാണെന്നാണ് കസ്റ്റംസ് നിഗമനം. പല കാരിയര്‍മാരിലൂടെ െകെമറിഞ്ഞാണ് കള്ളക്കടത്തു സ്വര്‍ണം ലക്ഷ്യസ്ഥാനത്ത് എത്തുന്നതെന്നിരിക്കെ അന്വേഷണവഴി എളുപ്പമല്ല. സ്വപ്‌ന സുരേഷിനെ പിടികൂടുന്നതോടെ പുകമറ കുറെയെങ്കിലും നീങ്ങുമെന്നാണു കരുതുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുന്നു. ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നത തല ചര്‍ച്ചയ്ക്കൊപ്പം ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ ഓഫിസും സംഭവത്തില്‍ ഇടപെടുന്നുണ്ട്.
ബിജെപി ദേശീയ വക്താവ് സംപീത് പത്രയും ഐടി വിഭാഗം മേധാവി അമിത് മാളവ്യയും സമൂഹമാധ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തി വിവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അതിനിടെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതിതേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിഡിയോ സ്റ്റോറി കാണാം.
അതേസമയം, വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസും വിവരങ്ങള്‍ തേടിയതായി സൂചനയുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാനും കസ്റ്റംസ് അനുമതിതേടിയിട്ടുണ്ട്. അറസ്റ്റിലായ സരിത്തിന്‍റെ മൊഴി പ്രകാരം കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനായാണ് സ്വര്‍ണം കടത്തിയത്. ഇയാളുള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്നാണ് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. വിഷന്‍ ടെക്നോളജിയില്‍ ജോലി നേടിയത് ഈ രേഖയുമായാണ്.
അതേസമയം, സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക. അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ച്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുൻപ് എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മർദം പൊലീസിനു മേലുണ്ടായിരുന്നു.
ജോലികൾ മാറി മാറി
സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.
2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം
കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.
ബാഗേജിന്റെ കാര്യത്തിൽ കാണിച്ച അമിത താൽപര്യമാണു സരിത്തിനും സ്വപ്നയ്ക്കും വിനയായത്. ബാഗേജ് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നു. സുമിത് കുമാർ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോൺസുലേറ്റ് ജീവനക്കാർ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്.
കോൺസുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയിൽ, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താൽപര്യവും ബാഗേജിൽ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാൻ ഇടയാക്കിയതെന്നു സുമിത്കുമാർ പറഞ്ഞു.
നയതന്ത്ര ബാഗേജ് ആയതിനാൽ, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതിന് അനുമതി തേടാൻ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയർന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോൺസുലേറ്റ് നൽകിയ സർട്ടിഫിക്കറ്റ് യഥാർഥ മാതൃകയിൽ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയിൽ നിന്ന് 2 ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്.
സ്വപ്നയെ താൻ വിളിക്കുന്നതു ‘ചേച്ചി’ എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത്. സ്വപ്നയ്ക്കു സ്വർണക്കടത്തിൽ പങ്കുണ്ടെന്നും അത് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.
കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണ ബൈപ്പാസിന് സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശാണ്(32) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കയം കരിനിലം പോസ്‌റ്റോഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം
കൊലപാതകം നടക്കുമ്പോള്‍ ആദര്‍ശിന്റെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കരിനിലം സ്വദേശിയായ ഒരാളാണ് കൃത്യം നടത്തിയത്. ആദര്‍ശിന്റെ സുഹൃത്താണ് ഇയാളെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം കരിനിലം സ്വദേശി ഒളിവിലാണ്
ബെയ്ജിങ്∙ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ വുഹാനിലെ ലബോറട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴു വര്‍ഷം മുന്‍പ് യുനാനിലെ ഖനിയില്‍നിന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറസ് സാംപിളുകള്‍ക്ക് ഇപ്പോഴത്തെ കൊറോണ വൈറസുമായി അടുത്ത സാമ്യമുണ്ടെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2013-ല്‍ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ വവ്വാലുകള്‍ നിറഞ്ഞ ഒരു ചെമ്പുഖനിയില്‍നിന്ന് ശേഖരിച്ച്, ശീതീകരിച്ച് വുഹാന്‍ ലാബിലേക്ക് അയച്ചതാണ് വൈറസ് സാംപിളുകള്‍. അന്ന് വവ്വാലിന്റെ കാഷ്ഠം നീക്കം ചെയ്ത ആറു പേര്‍ക്ക് കടുത്ത ന്യുമോണിയ ബാധിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്നു പേര്‍ മരിക്കുകയും ചെയ്തു. വവ്വാലുകളില്‍നിന്നു പടര്‍ന്ന കൊറോണ വൈറസ് ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണു സൂചനയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ ജീവനക്കാരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇതിനു ശേഷം യുനാന്‍ പ്രവിശ്യയിലെ ഈ ഖനിയില്‍ ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന വൈറോളജിസ്റ്റ് സി ഷെങ്‌ലി പരിശോധന നടത്തുകയും ചെയ്തിരുന്നു. 2013-ല്‍ യുനാനില്‍നിന്നു ലഭിച്ച് ആര്‍എടിജി13 എന്ന ഒരു വൈറസുമായി കൊറോണയ്ക്ക് 96.2 ശതമാനം സാമ്യമുണ്ടെന്ന് സി ഷെങ്‌ലി ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ചെമ്പ് ഖനിയില്‍നിന്നു ലഭിച്ചത് ഇതേ വൈറസ് തന്നെയാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വുഹാന്‍ ലാബ് മറുപടി പറഞ്ഞിട്ടില്ലെന്നും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വൈറസിന്റെ സജീവ സാംപിള്‍ ഇപ്പോള്‍ വുഹാന്‍ ലാബില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുറത്തുപോകാന്‍ സാധ്യതയില്ലെന്നുമാണ് ഷെങ്‌ലി മേയില്‍ പറഞ്ഞത്. വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിരുന്നു.
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു .കൊല്ലം ,മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ .
കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ ( അനിയൻ കുഞ്ഞ് 52) ജിദ്ദയിലും മലപ്പുറം കോട്ടപ്പടി സ്വാദേശി മച്ചിങ്ങൽ നജീബ് (50 ) റിയാദിലുമാണ് മരിച്ചത് .
കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് ചികിൽസയിലായിരുന്ന തോമസ് ജോൺ പത്ത് ദിവസത്തോളം വെന്റിലേറ്ററായിരുന്നു. ഹൃദ്രോഗബാധ കൂടിയുണ്ടായതോടെ ഇന്നലെ സ്വകാര്യാശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ജിദ്ദ അൽസുരായ കാർപെറ്റ് ജീവനക്കാരനായിരുന്നു. സുനു തോമസ് ആണ് ഭാര്യ . മക്കൾ: ജൂലി തോമസ്, ജൂബി തോമസ്. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നജീബ് മരണമടഞ്ഞത് .പരേതനായ തിരികൊട്ടിൽ കോയയുടെയും മൈമൂനത്തിന്റെയും മകനാണ് നജീബ് .റൈഹാനത്ത് ആണ് ഭാര്യ .ജഹാനാ ഷെറിൻ ,ജസീം ,ജാഹിസ് എന്നിവർ മക്കളാണ് .മൃതദേഹം റിയാദിൽ ഖബറടക്കും .
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ സോളാര്‍ കേസ് പരാമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ വിവാദമുണ്ടായപ്പോള്‍ താന്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ വിവാദമുണ്ടായപ്പോള്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയി. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടമുണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് വന്ന ആരോപണങ്ങളില്‍ താന്‍ സന്തോഷിക്കുന്നില്ല. സോളാര്‍ ആരോപണത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും. സ്വര്‍ണ്ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാട് ദുരൂഹമാണെന്നും ഇപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുന്നത് കാര്യങ്ങള്‍ തന്നിലേക്ക് നീങ്ങുമെന്ന് ഭയക്കുന്നതിനാലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്പ്രിംക്ളര്‍ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സെക്രട്ടറിയെ മാറ്റിനിര്‍ത്തിയില്ല എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതു പോലെയുള്ള അവതാരങ്ങള്‍ എങ്ങനെ വന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെ പുറത്ത് പറയാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പുതുവൈപ്പിനിൽനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽനിന്ന് കണ്ടെത്തി. സൗത്ത് പുതുവൈപ്പ് പുത്തൻ ചക്കാലയ്ക്കൽ സോണിയുടെ ഭാര്യ ക്രിസ്റ്റീന(ഷെറിൻ-46)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം വല്ലാർപാടം റെയിൽവേ പാലത്തിനടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്രിസ്റ്റീനയെ കാണാതായത്.
വെള്ളിയാഴ്ച വൈകിട്ട് ഒരാൾ ഗോശ്രീ രണ്ടാംപാലത്തിൽനിന്ന് കായലിലേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്.
ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന ക്രിസ്റ്റീനയെ കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ജോലിയിൽനിന്ന് താത്‌കാലികമായി ഒഴിവാക്കിയിരുന്നു.
ആലപ്പുഴയില്‍ യുവാവും യുവതിയും മരിച്ചനിലയില്‍. ചെന്നിത്തലയില്‍ വീടിനുള്ളിലാണ് സംഭവം. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്.
ജിതിന്‍ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമാണെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ചെന്നിത്തലയില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ വിവാഹിതരല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികപ്രയാസങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക…..
ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056