കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടാൻ തന്നെ സമയമെടുക്കും. മനസ് പഴയതുപോലെ ആകാൻ ഏതാനും കൗൺസിലിങ്ങുകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.
അവസരം നിഷേധിക്കപ്പെട്ടപ്പോൾ മുൻപിൽ എല്ലാം അവസാനിച്ചതു പോലെ തോന്നി. മാനസികമായി തകർന്നു പോയതാണ് ആത്മഹത്യ എന്ന ചിന്തയിലേയ്ക്ക് നയിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. ആരോടും ചേച്ചി സ്വന്തം വായകൊണ്ട് തന്റെ മുൻപിൽ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.
സംസാരിച്ചിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നും ലളിതച്ചേച്ചിയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ചേച്ചി എന്നോടു പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം. വളരെ പ്രതീക്ഷയോടെയാണ് അക്കാദമയിൽ ചെന്നത്. ലിംഗ, ജാതി വിവേചനത്തോടാണ് ശക്തമായി പ്രതിഷേധിച്ചു നിന്നത്.
കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി ഉൾപ്പടെ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മണിച്ചേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇത്രയും വളർന്നു വന്നത്. കലാമണ്ഡലത്തിൽ ലക്ചറർ, അധ്യാപക തസ്തികകളിലേയ്ക്കുള്ള എസ്‌സി–എസ്ടി പോസ്റ്റുകളിൽ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.
മൂന്ന് സവർണ പോസ്റ്റുകളിൽ നിയമനം നടത്തി. പട്ടികവിഭാഗക്കാരെ നിയമിക്കേണ്ട നാലാമത്തെ പോസ്റ്റ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. കലാമണ്ഡലത്തിലും തൃപ്പൂണിത്തുറ ആർഎൽവി കോളജിലായാലും കാലടി സർവകലാശാലയിലായാലും സംഗീത, നൃത്ത വിഭാഗങ്ങളിൽ എത്ര എസ്‍സി പോസ്റ്റുകളിൽ നിയമനം നടത്തി എന്ന് നോക്കിയാൽ ഈ വിവേചനം വ്യക്തമാകും.
സ്ത്രീകൾക്ക് മാത്രമാണ് മോഹനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുരുഷൻ സ്ത്രീവേഷത്തിൽ അവതരിപ്പിക്കുന്നതാകണം. എന്നാൽ പണ്ട് ഉണ്ടായിരുന്നതു പോലെ ലൈംഗിക ആകർഷണത്തിനായുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോൾ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോൾ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂർ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്.
ഈ നൃത്തത്തിന് ‘കൈരളി നൃത്തം’ എന്ന ഒരു പേരു പോലും നിർദേശിക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെ കാലത്തിനു ശേഷം ഒരു നൃത്തരൂപമെന്ന നിലയിൽ പഴയ മോഹിനിയാട്ടമേ അല്ല അവതരിപ്പിച്ചു വന്നത്. പിന്നീടാണ് മോഹിനിയാട്ടം ഇന്നത്തെ രീതിയിലേയ്ക്ക് ഉയർന്നു വന്നത്. ഇന്നത് ലിംഗവിവേചനം ഇല്ലാതെ അവതരിപ്പിക്കാവുന്ന ശാസ്ത്രീയ നൃത്തമായി വളർന്നു വന്നു. അതുകൊണ്ടു തന്നെയാണ് മോഹിനിയാട്ടത്തിന്റെ പുരുഷ രംഗാവതരണം എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളത്. ഇതിനുമുമ്പ് നിരവധി നൃത്തപരിപാടികൾ സർക്കാർ തലത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂര്യ കൃഷ്ണമൂത്തി ചെയർമാനായിരിക്കെ മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ നിശാഗന്ധി നൃത്തോൽസവത്തിലും ഓണം ടൂറിസം ഫെസ്റ്റിവലിലും മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തു. അവിടെയൊന്നും ഇല്ലാത്ത ലിംഗവിവേചനം അക്കാദമി സെക്രട്ടറിക്ക് ഇപ്പോൾ എവിടെയാണ് തോന്നിയത്. തനിക്ക് അവസരം തരാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവർക്കെതിരായ സസ്പെൻഷനാണ് പിൻവലിച്ചത്. ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുമായി സംയുക്ത സമരി സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
നടപടിക്ക് വിധേയരായവർ ത്യാഗപൂർണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞിരുന്നു.
പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന പേരിൽ ചിത്രീകരിക്കുന്ന ചിത്രം ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ. എന്നാൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം സാങ്കൽപികമാണെന്നും യഥാർഥ കുറുവച്ചനുമായി ബന്ധമില്ലെന്നും കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന സിനിമക്ക് ചിത്രീകരണത്തിന് കോടതി അനുമതി നൽകുകയും സുരേഷ്‌ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.
സുരേഷ്‌ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാൽ അതിൽ എന്റെ ജീവിത കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. എന്റെ യഥാർത്ഥ ജീവിതത്തിലെ കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയടക്കമുള്ള നീതിന്യായപീഠങ്ങൾക്കു മുമ്പിൽ രേഖാമൂലം വെളിവാക്കപ്പെട്ടതാണ്.
കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാൻ പോകുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തീയറ്ററിൽ എത്തിക്കാൻ ഞാൻ സമ്മതിക്കില്ല. കോടതിയിൽ നിന്നും തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്റെ അനുവാദത്തോടെ ‘ഗ്യാങ്സ് ഓഫ് കിനോ’ എന്ന യൂട്യൂബ് ചാനൽ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളിൽ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നുതന്നെയാണ്. എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
കടുവയുടെ കഥ അദ്ദേഹം വായിച്ചിട്ടുണ്ട് എന്നു പറയുന്നു. അങ്ങനെ വായിക്കാൻ ആ കഥ ഞാൻ എവിടെയും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോൾ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു സാമ്യവുമില്ലെന്ന് കടുവയുടെ സംവിധായകൻ തന്നെ വ്യക്തമാക്കിയതാണ്. ഇതു തികച്ചും സാങ്കൽപിക കഥാപാത്രമാണ്.
എന്റെ ചുറ്റുപ്പാടുകളിലും വളർന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവച്ചറിഞ്ഞതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയിൽ നിന്നും കഥ എഴുതാനുള്ള വിദ്യ എനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് കടുവാക്കുന്നേൽ കുറുച്ചവൻ എന്ന പേര് എങ്ങനെ വന്നു എന്നതിനുള്ള കൃത്യമായ ഉത്തരം തിരക്കഥയിലുണ്ട്. അത് സിനിമയായി വരുമ്പോൾ നിങ്ങൾക്കും മനസിലാകും. അതല്ലാതെ, ഞങ്ങൾ ആരുടെയും ജീവിതം വികലമായി ചിത്രീകരിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തിന് എന്ത് തെളിവാണുള്ളത്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിയുമായി എന്റെ നായകനോ സിനിമയ്ക്കോ യാതൊരു ബന്ധവുമില്ല.
പിന്നെ പേരിന്റെ കാര്യം. കുര്യൻ, കുര്യോക്കാസ് എന്നിങ്ങനെ േപരുള്ള ആളുകളെ കുറുവച്ചൻ, കുറുവാച്ചൻ എന്നൊക്കെ വിളിക്കാറുണ്ട്. അതുപോലെ ജോസഫ്എന്നു പേരുള്ള ആളെ ഔസേപ്പേട്ടാ എന്നാകും നാട്ടിൽ ചിലർ വിളിക്കുക. ഇതൊക്കെ എങ്ങനെയാണ് ഒരാളുടെ മാത്രം സ്വന്തമാണെന്ന് പറയാനാകുക. ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഇതൊരു സാങ്കൽപിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കിൽ അതിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ സഹകരണവും ഉണ്ടാകും.
നൂറുകോടിക്ക് മുകളിൽ ചെലവഴിച്ച് നിർമിച്ച ബ്രഹ്മാണ്ഡ സെറ്റിൽ വീണ്ടും ഷൂട്ടിങ് ആരംഭിച്ച് എസ്.എസ് രാജമൗലി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഷൂട്ടിങ് നിർത്തിയിരുന്നു. ഇന്നലെ സെറ്റ് വീണ്ടും തുറക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. മാസങ്ങളോളം അടച്ചിട്ടതോടെ സെറ്റ് പൂർണമായും പൊടി പിടിച്ച നിലയിലായിരുന്നു. സെറ്റ് വൃത്തിയാക്കാൻ തന്നെ ഒരുദിവസം വേണ്ടി വന്നതായി അണിയറപ്രവർത്തകർ പറയുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റൻ സെറ്റിന്റെ നിർമാണ ചിലവ്.
ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം.
തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം.
അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യംചെയ്യല്‍ ആറ് മണിക്കൂറിലധികം നീണ്ടു. കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബെംഗളൂരു ശാന്തിനഗറിലുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ രാവിലെ 10.45നാണ് ബിനീഷ് ഹാജരായത്.
ഹോട്ടൽ തുടങ്ങാൻ അനൂപിന് പണം നൽകിയിട്ടുണ്ടെന്നും, ലഹരി ഇടപാടുകളിൽ അറിവില്ലെന്നുമുള്ള മൊഴി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാനായി അനൂപിന് നൽകിയ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങളുമാണ്.
തമിഴ്നാട്ടില്‍ ദലിത് എംഎൽഎ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനചൊല്ലി വിവാദം. മകളെ കാണാനില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ നാലുമാസമായി പ്രണയത്തിലാണെന്നും സ്വന്തം തീരുമാനപ്രകാരമാണ് വിവാഹമെന്നും കള്ളക്കുറിച്ചി എംഎൽഎ എ.പ്രഭു പറഞ്ഞു.
കള്ളക്കുറിച്ചി എം.എല്‍.എ എ.പ്രഭുവും സ്വന്തം നാട്ടുകാരിയായ സൗന്ദര്യയെന്ന 19 കാരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയാണു നടന്നത്. ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ നിന്നറങ്ങിപോയ സൗന്ദര്യയുടെ വിവാഹം നടക്കുന്നതറിഞ്ഞു അച്ഛന്‍ സ്വാമിനാഥന്‍ സ്ഥലത്തെത്തി ആത്മഹത്യ ഭീഷണി മുഴക്കി. തലയില്‍കൂടി മണ്ണണ്ണയൊഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച സ്വാമിനാഥനെ അറസ്റ്റു ചെയ്തതിനുശേഷമായിരുന്നു വിവാഹം.
എം.എല്‍.എ അധികാരം ഉപയോഗിച്ചു മകളെ തട്ടികൊണ്ടുപോയെന്നാണ് സ്വാമിനാഥനും കുടുംബവും ആരോപിക്കുന്നത്.എന്നാല്‍ എം.എല്‍.എ. ഇതു നിഷേധിച്ചു.
ദളിതന്‍ ബ്രാഹ്മണ യുവതിയെ കല്ല്യാണം കഴിച്ചതാണു പ്രശ്നമെന്ന വ്യാഖ്യാനവും ഇതിനിടക്കുണ്ടായി. എന്നാല്‍ മകളും എം.എല്‍.എയും തമ്മില്‍ 17 വയസിന്റെ അന്തരമുണ്ടെന്നും ഇതാണ് എതിര്‍പ്പിനു കാരണമന്നുമാണ് സൗന്ദര്യയുടെ കുടുംബം പറയുന്നത്.
കല്യാണം കഴിഞ്ഞതിനു തൊട്ടുപിറകെ സൗന്ദര്യയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.മകളെ തട്ടികൊണ്ടുപോയെന്നു കാണിച്ച് ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
ബിജെപി അനുകൂല സംഘ്പരിവാര്‍ ചാനല്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസാമിക്കെതിരെ ഇന്ത്യാ ടുഡെ കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ രൂക്ഷ വിമര്‍ശനം. രാത്രി ഒമ്പത് മണിക്കുള്ള ചര്‍ച്ചയ്ക്കിടയാണ് രാജ് ദീപിന്റെ രൂക്ഷവിമാര്‍ശനം. രാജ്ദീപ് സര്‍ദേശായി അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംങ് രാജ്പുത്തിന്റെ സുഹൃത്ത് റിയ ചക്രവര്‍ത്തിയുടെ അഭിമുഖം എടുത്തതിന് ശേഷം അദ്ദേഹത്തിനെതിരെ നിശിത വിമര്‍ശനമാണ് അര്‍ണബ് ഗോസാമി നടത്തിയത്. വ്യക്തിപരമായ അധിക്ഷേപമായിരുന്നു അര്‍ണബ് ഗോസാമിയുടെത്.
ഇതിനായിരുന്നു രാജ് ദീപ് സര്‍ദേശായി തിങ്കളാഴ്ച മറുപടി പറഞ്ഞത്.
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മറുപടി പറയുകയാണ്. അര്‍ണബ് ഗോസാമി നിങ്ങള്‍ ഒരു ബനാന റിപ്പബ്ലിക്ക ചാനല്‍ നടത്തുകയാണ്. നിങ്ങള്‍ നിങ്ങളുടെതായ താല്‍പര്യത്തിന് വേണ്ടി ബോധപൂര്‍വം മാധ്യമ വിചാരണ നടത്തുകയാണ്. നിങ്ങളുടെ നിലവാരത്തിലേക്ക് ജേണലിസത്തെ കൊണ്ടുവരരുത്. ആ ഒരു ഉപദേശം മാത്രമാണ് എനിക്ക് തരാനുള്ളത്. ഇതല്ല ജേണലിസമല്ല. ഞാന്‍ ഇന്ന് നിങ്ങളെ പരസ്യമായി പേരെടുത്ത് പറഞ്ഞ് തന്നെ വിമര്‍ശിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിന് കാരണം കഴിഞ്ഞ രണ്ടര മാസമായി നിങ്ങള്‍ എനിക്കെതിരെ നടത്തിയ അസംബന്ധങ്ങള്‍ ഞാന്‍ കേള്‍ക്കുകയായിരുന്നു. നിങ്ങള്‍ക്ക് ടിആര്‍പി മാത്രമായിരുന്നു ലക്ഷ്യം. ടിആര്‍പിയെക്കാള്‍ പ്രധാനമായ ചിലതുണ്ട്. ടെലിവിഷന്‍ റസ്‌പെക്ട് പോയിന്റ് ‘ രാജ്ദീപ് സര്‍ദേശായി പറഞ്ഞു.
സുശാന്ത് സിംങ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപബ്ലിക്ക് ടിവി ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ മാധ്യമ വിചാരണ നടത്തുകയാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. റിയ ചക്രവര്‍ത്തിയുടെ അഭിമുഖം രാജ്ദീപ് സര്‍ദേശായി നടത്തിയതൊടെ അദ്ദേഹത്തിനെതിരെയും വിമര്‍ശനം ഉണ്ടായി. രാജ്ദീപിനെയും അദ്ദേഹത്തിന്റെ പരിപാടിയേയും നിശിതമായി അര്‍ണബ് ഗോസാമി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.
ഖത്തറിലെ 2020-21 തണുപ്പുകാല ക്യാമ്പിങ്ങ് സീസണിന് ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തുടക്കമാവും. കുടുംബവുമൊത്ത് പ്രകൃതിഭംഗി ആസ്വാദിച്ച് ഭക്ഷണം പാകം ചെയ്തും മീന്‍പിടുത്തം, ഒട്ടക സവാരി തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ശൈത്യ കാല സീസണുകളിലെ പ്രധാന ആഘോഷങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഖത്തറികളുടെ ജീവിത രീതിയുടെ ഒരു ആധുനിക പതിപ്പെന്ന് വേണമെങ്കില്‍ ഈ ക്യാമ്പിങ്ങിനെ വിശേപ്പിക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമ്പുകള്‍ക്കുള്ള നിരക്കുകള്‍ നിശ്ചയിച്ചു കഴിഞ്ഞു. ബീച്ചുകള്‍, സീസൈഡ്‌സ്, നാച്ചുറല്‍ റിസര്‍വ്‌സ് എന്നിവിടങ്ങളിലെ ക്യാനുകള്‍ 10,000 റിയാലാണ്. സീസണോട് അനുബന്ധിച്ച് ടെന്റ് ഉപകരണങ്ങളുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍, ചൈന, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ എത്തുന്നത്.
രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ശൈത്യകാലത്ത് മരുഭൂമിയിലും, കടത്തീരത്തും ഒക്കെ ടെന്റ് കെട്ടി ആസ്വാദിക്കാനായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിട്ടുള്ള കാര്യങ്ങള്‍ക്കുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പര്‍മാര്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും കര്‍ശനമായി നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ ശൈത്യകാല സീസണില്‍ രാജ്യത്തെ വിവധയിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടൂറിസ്റ്റുകള്‍ക്ക് ക്യാമ്പിങ്ങിന് അനുമതി നല്‍കുക. ആദ്യഘട്ടം ഒക്ടോബര്‍ 11ന് രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ ക്യാമ്പിങ്ങ് നടത്താന്‍ അനുമതി ലഭിക്കും. അല്‍ശമാല്‍, അല്‍ഗശമിയ, സീലൈന്‍, റാസ് മത്ബക്, അറദ, സിക്രീത്ത്, അല്‍ നഗ്‌യാന്‍, അല്‍ കറാന, അഷര്‍ജി, ഉം അല്‍ മാ എന്നീ സഥലങ്ങളിലാണ് അനുമതി.
രണ്ടാഘട്ടം ഒക്ടോബര്‍ 14നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് ഓക്ടോബര്‍ 16 മുതല്‍ ക്യാമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും. അല്‍റീം റിസര്‍വ്, അല്‍ മറൂന, അല്‍ മസുറാ, ഉം അല്‍ അഫഇ, അല്‍ ഹാഷിം, അബൂദലൗഫ്, അല്‍ സുബാറ, അല്‍ ഉദൈ, സൗത്ത് അല്‍ ഖറാജ്, അബു സംറ എന്നീ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാം.
മൂന്നാംഘട്ടം ഓക്ടോബര്‍ 18നാണ്, ഇവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ക്യാമ്പ് അനുമതി ലഭിക്കും. റൗദത് റഷിദ്, റൗദത് അയിഷ, അല്‍ ഖോര്‍, അല്‍വാബ്, മുഖിത്‌ന, അല്‍ഗരിയ, അല്‍ മുഫൈര്‍, റാസ് അല്‍ നൗഫ്, അല്‍ അദുരിയ, അല്‍ സന, വെസ്റ്റ് അല്‍ റയിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സാധിക്കും.
നിങ്ങൾക്കും രജിസ്റ്റര്‍ ചെയ്യാം….. – www.mme.gov.qa