തൊടുപുഴ: ലോക്ക് ഡൗണ്‍കാലത്ത് 1,500 രൂപ വാടക നൽകാത്തതിന്റെ പേരിൽ കൂലിപ്പണിക്കാരനെയും ഹൃദ്രോഗിയായ ഭാര്യയെയും മകനെയും കൂരയിൽനിന്നു ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിച്ച മുൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരേ നായയെ അഴിച്ചുവിട്ടു പ്രകോപനം സൃഷ്ടിച്ചതായും പരാതിയുണ്ട്. തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ (ഇലഞ്ഞിക്കൽ) കെ.വി. തോമസിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്കു നൽകിയിരിക്കുന്ന ഒറ്റമുറി ഷെഡിൽ കഴിയുന്ന പള്ളിക്കുന്നേൽ മാത്യു കുര്യാക്കോസിനെയും കുടുംബാംഗങ്ങളെയുമാണ് തോമസ് ഇറക്കിവിടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ തുടക്കം. വാടക നൽകാത്തതിന് ആദ്യം ഇവരുടെ വീട്ടിലേക്കുള്ള വഴിയടച്ചു. പിന്നാലെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു.
അഞ്ചു മാസം മുൻപാണ് മാത്യുവും കുടുംബവും തോമസിന്റെ പുരയിടത്തിലെ താത്കാലിക ഷെഡിൽ താമസം തുടങ്ങിയത്. കഴിഞ്ഞ മാസം വരെ കൃത്യമായി വാടക നൽകിയിരുന്നതായി മാത്യു പറഞ്ഞു. ലോക്ക്ഡൗണിൽ പണിയില്ലാതായതോടെയാണ് ഒരു മാസത്തെ വാടക മുടങ്ങിയത്. ഇതോടെ ഷെഡിൽനിന്ന് ഇറങ്ങണമെന്നായി തോമസ്. സംഭവമറിഞ്ഞു നാട്ടുകാർ ശനിയാഴ്ച തോമസുമായി പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തൊടുപുഴ എസ്ഐ എം.പി. സാഗർ വാടകക്കാരെ ഇറക്കി വിട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നു താക്കീതു നൽകിയിരുന്നു. വഴി അടയ്ക്കരുതെന്നും വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ തോമസ് വീണ്ടും ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ രംഗത്തെത്തി. നടപടി ചോദ്യം ചെയ്തതോടെ വളർത്തുനായയെ അഴിച്ചുവിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസെടുത്തതിനു ശേഷം ജാമ്യം നൽകി. മാത്യുവിന്റെ ഭാര്യ രണ്ടര വർഷമായി ഹൃദയസംബന്ധമായ അസുഖത്തിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മകൻ. ചികിൽസയ്ക്കും മകന്റെ വിദ്യാഭ്യാസത്തിനും കുടുംബ ചെലവിനുമടക്കം കൂലിപ്പണിയിൽനിന്നുള്ള വരുമാനം മാത്രമാണ് ആശ്രയം.
മാത്യുവിനെയും കുടുംബത്തെയും താത്കാലികമായി മുനിസിപ്പൽ കൗണ്‍സിലർ ഷേർളി ജയപ്രകാശിന്റെ വീട്ടിലേക്കു മാറ്റി. വിവരമറിഞ്ഞു പി.ജെ.ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സിസിലി ജോസ് എന്നിവർ സ്ഥലത്തെത്തി. മാത്യുവിനും കുടുംബത്തിനും ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകുമെന്നു പി.ജെ.ജോസഫ് അറിയിച്ചു. വീടു നിർമാണത്തിനായി മുതലക്കോടം പഴുക്കാകുളത്ത് സ്ഥലം നൽകാമെന്നു പ്രദേശവാസിയായ ഓണേലിൽ ജോഷി അറിയിച്ചു. വീടു നിർമിക്കാൻ സ്ഥലം നൽകാമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലവും സന്നദ്ധത അറിയിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.
സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം (3)
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
കൊല്ലം (5)
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ആലപ്പുഴ (3)
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
പത്തനംതിട്ട (7)
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍
കോട്ടയം ജില്ല (1)
തിരുവാര്‍പ്പ് പഞ്ചായത്ത്
ഇടുക്കി (6)
തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
എറണാകുളം (2)
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്
തൃശൂര്‍ (3)
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍
പാലക്കാട് (4)
പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
മലപ്പുറം (13)
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍
കോഴിക്കോട് (6)
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍
വയനാട് (2)
വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍
കണ്ണൂര്‍ (19)
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍
കാസര്‍ഗോഡ് (14)
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
2030- ല്‍ ഞാൻ നായകനായി ഒരു പടം നിർമ്മാതാവ് നടൻ മോഹൻലാലായിരിക്കുമെന്ന് മാമുക്കോയ. ലോക്ക്‌ഡൗൺ കാലത്ത് പ്രേക്ഷകരോടുമായി സംവദിക്കാൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിലെത്തിയപ്പോളാണ് മാമുക്കോയ ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്
എപ്പോഴാണ് താങ്കള്‍ നായകനായി ഒരു പടം വരിക എന്നതായിരുന്നു ഒരു ചോദ്യം. ‘2030 ല്‍ ഒരു പടം ഞാന്‍ നായകനായി പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലാണ് നിര്‍മ്മാതാവ് .’ എന്നാണ് കുസൃതി കലര്‍ന്ന ചിരിയോടെ മാമുക്കോയ മറുപടി പറഞ്ഞത്.
കോഴിക്കോടൻ ശൈലിയിൽ മലയാളികളെ ചിരിപ്പിച്ച നടൻ കൂടിയാണ് മാമുക്കോയ. ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാരുടെ രാജാവാണ് മാമുക്കോയുടെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ കോര്‍ത്തിണക്കിയുള്ള തഗ് ലൈഫ് വീഡിയോയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാഴുകയാണ്.
മമ്മൂട്ടിക്കാണോ താങ്കള്‍ക്കാണോ പ്രായം കൂടുതല്‍? എന്നായിരുന്നു മറ്റൊരു ചോദ്യം. ‘മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ.’ എന്നായിരുന്നു മാമുക്കോയയുടെ ഉത്തരം. സിനിമാ ഫീല്‍ഡില്‍ പ്രേമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനൊന്നും നേരം കിട്ടിയില്ലായിരുന്നു എന്നാണ് മാമക്കോയ മറുപടി നല്‍കിയത്. പി സുശീല, ജാനകി, ലതാ മങ്കേഷ്‌കര്‍, ചിത്ര, സുജാത തുടങ്ങിയവരാണ് മാമുക്കോയയുടെ ഇഷ്ട ഗായികമാര്‍.
ലോകമെങ്ങും ഇഷ്ടം നേടിയ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങിയ ഒട്ടേറെ അനിമേറ്റഡ് വർക്കുകളുടെ സംവിധായകനും ഓസ്കാർ ജേതാവും കൂടിയായ ജീൻ ഡീച്ച് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിൽസയിലായിരുന്നു. 95 വയസായിരുന്നു. ഏപ്രിൽ 16ന് സ്വന്തം വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ ആണ് സംവിധാനം ചെയ്തത്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ജീൻ ഓസ്കർ അവാർഡ് സ്വന്തമാക്കിയത്.
ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍ കേരളത്തിന് ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
തമിഴ്നാട് വെതര്‍മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായി മൂന്നു വര്‍ഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലിമീറ്റര്‍ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണ്‍ മഴയാണ് ലഭിച്ചിരുന്നത്.
2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റര്‍ മഴയാണ് 2018ല്‍ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് 2018ല്‍ പ്രളയത്തിനിടയാക്കിയത്.
1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്. 1920കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു.
1922- 2318മിമീ
1923- 2666മിമീ
1924-3115മിമീ
അടുത്ത നൂറ്റാണ്ടില്‍
2018- 2517മില്ലീമീറ്റര്‍
2019-2310മിമീ
2020-?
ഷിബു മാത്യൂ
ആതുരസേവന രംഗത്ത് നമ്മുടെ നഴ്‌സുമാരുടെ കഷ്ടപ്പാടുകള്‍, സഹനം, അര്‍പ്പണ മനോഭാവം അതിലുപരി അത്യധികം അപകടം നിറഞ്ഞ വഴികളിലൂടെയുള്ള അവരുടെ ശുശ്രൂഷകള്‍ ഇതൊന്നും ഇക്കാലത്ത് അത്ര ചെറുതായി കാണാന്‍ സാധിക്കില്ല. തങ്ങളുടെ ജീവന്‍ പോലും സുരക്ഷിതമാക്കാനുള്ള ഉപകരണങ്ങള്‍ പോലും ആവശ്യത്തിന് പലപ്പോഴും അവര്‍ക്ക് ലഭിക്കാറില്ല എന്നത് പരമാര്‍ത്ഥം തന്നെ.
2017 ജൂലൈ 16ന് മലയാളം യുകെയില്‍ ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന സ്ഥിരം പംക്തിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പി. ആര്‍. ഓ ആയിരുന്ന റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയതാണ് ഈ ലേഖനം. അക്കാലത്ത് ഭാരതത്തില്‍ നടമാടിയിരുന്ന നഴ്‌സുമാരോടുള്ള വിവേചനത്തിന് അറുതി വരുത്തുക, അവര്‍ക്ക് ആത്മീയമായ ഊര്‍ജ്ജം നല്കുക എന്നതായിരുന്നു ഫാ. കുന്നയ്ക്കാട്ട് ഈ ലേഖനം കൊണ്ട് ഉദ്ദേശിച്ചത്. കോവിഡ്19 ലോകത്തിനെ കാര്‍ന്ന് തിന്നുമ്പോള്‍ അന്നെഴുതിയ ഈ ലേഖനത്തിന് ഇപ്പോള്‍ ആനുകാലിക പ്രസക്തിയുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആദ്ധ്യാത്മികമായ ഊര്‍ജ്ജം ഈ ലേഖനം നല്കും എന്നതില്‍ ഞങ്ങള്‍ക്ക് തെല്ലും സംശയമില്ല. ലോകം മുഴുവന്‍ അപകടത്തിലേയ്ക്ക് നീങ്ങുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ഈ ലേഖനം ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
നന്ദി. റവ. ഫാ. ബിജു കുന്നയ്ക്കാട്ട്
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..! ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
ഫാ.ബിജു കുന്നയ്ക്കാട്ട്
യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാര്‍ക്കും രക്ഷയില്ലാതായി വരുമ്പോള്‍ എന്തേ ഈ സേവനരംഗം വിലമതിക്കപ്പെടുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. മാന്യമായ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തസുണ്ട്. വിവിധങ്ങളായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പോക്കിനും അത്യാവശ്യവുമാണ്. എങ്കിലും ചെയ്യുന്ന ജോലിയുടെ സ്വഭാവം പരിഗണിച്ച് ചില ജോലി മേഖലകള്‍ സവിശേഷമായിക്കണ്ടേ പറ്റൂ. അത്തരത്തിലൊന്നാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലി രം ുഗങ്ങള്‍: ആതുരശുശ്രൂഷകര്‍, അഗ്‌നിശമന പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പെടുന്നവരാണ്. ജീവന്‍ നിലനിര്‍ത്താനും അടിസ്ഥാന ആരോഗ്യ കാര്യത്തിലും മാറ്റി നിര്‍ത്താനാവാത്ത വിഭാഗമായ ആതുരശുശ്രൂഷകര്‍ ഈ നിരയിലും ഒന്നാമതായി പരിഗണിക്കപ്പെടേണ്ടവരാണ്. കാര്യം കണ്ട് കഴിയുമ്പോള്‍ അതുനേടിയെടുക്കാന്‍ സഹായിച്ചവരെ മറക്കുന്ന ശൈലിയുള്ള നമ്മുടെ പൊതു സമൂഹത്തിന്റെ മനസിനാണ് മാറ്റം വരേണ്ടത്. ആതുര ശുശ്രൂഷാരംഗം സമൂഹ മനഃസാക്ഷിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സേവനമേഖലയുടെ മഹത്വത്തെക്കുറിച്ച് ചില ചിന്തകള്‍.
നഴ്‌സിംഗ് രംഗം സമൂഹത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഏറ്റവും മുഖ്യധാരയില്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത് ഏറ്റവും അത്യാവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്ന് പറയാറുണ്ടല്ലോ. ആരോഗ്യത്തോടെ ജോലി ചെയ്ത് ഓടി നടക്കുമ്പോഴല്ലാ, ഒരസുഖം ബാധിച്ച് കിടപ്പിലാകുമ്പോഴാണ് ഈ ഏറ്റവും വലിയ സമ്പത്തിന്റെ കാര്യം പലരും ഓര്‍മ്മിക്കുന്നത്. ലോകത്തില്‍ നേടി വച്ചിരിക്കുന്ന സമ്പത്തുകളെല്ലാം വൃഥാവിലാകും, അതാസ്വദിക്കാനായി ആരോഗ്യമുള്ള ഒരു മനസും ശരീരവും ഇല്ലാതെ വന്നാല്‍. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഒരസുഖത്തിന്റെ രൂപത്തില്‍ നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലെ കൂടെ നിന്ന് ജീവിതത്തിലേയ്ക്കും അതിന്റെ സന്തോഷങ്ങളിലേയ്ക്കും ഓരോ രോഗിയേയും കൈപിടിച്ചു തിരിച്ചുകൊണ്ടുവരുന്ന കാവല്‍ മലാഖമാരാണ് നഴ്‌സുമാര്‍. രോഗക്കിടയ്ക്കക്കരികെ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത, ചിലപ്പോഴെങ്കിലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങളെ സൗമ്യമായും ശാന്തമായും ചെയ്യുന്ന നഴ്‌സ് സഹോദരങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുവാനായി ദൈവം അയക്കുന്ന മാലാഖമാര്‍ തന്നെയാണ്‍
ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കാന്‍ ആതുരശുശ്രൂഷകര്‍ക്ക് സാധിക്കുന്നത് അവര്‍ ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരാണ് എന്നുള്ളതുകൊണ്ട്. മറ്റു പല ജോലികളും സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ ബുദ്ധിയും കഴിവുകളും സിദ്ധികളും പരിശീലനം സിദ്ധിച്ച കരങ്ങളും മതിയാകുമ്പോള്‍ ആതുര ശുശ്രൂഷാരംഗത്തെ ജോലികളുടെ പിന്നിലെ പ്രധാന ചാലകശക്തി സ്‌നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയമാണ്. ഒന്നുകില്‍ ഒരു ലോംഗ് ഡേയോ അല്ലെങ്കില്‍ ഒരു നൈറ്റ് ഡ്യൂട്ടിയോ മുഴുവന്‍ സമയവും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന നഴ്‌സുമാരെ കാണാം. ഒരാശുപത്രിയില്‍ ചെന്നാല്‍ ആശുപത്രിയിലെ എല്ലായിടത്തും വാര്‍ഡിലും റൂമിലും തീയേറ്ററിലും ഇടനാഴിയിലും ഫാര്‍മസിയിലുമെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ശുദ്ധരക്തമെത്തിക്കുന്ന ഞരമ്പുകള്‍ പോലെ. ഞരമ്പുകള്‍ മുറിഞ്ഞാലോ ബ്ലോക്ക് ആാലോ അപകടമാണ്. സാക്ഷര കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ ഇന്നു തെരുവിലാണ്. അവര്‍ വെയിലും മഴയും കൊണ്ട് അവിടെ നില്‍ക്കേണ്ടവരല്ല, ജോലിയുപേക്ഷിച്ച് അവര്‍ വഴിയില്‍ നില്‍ക്കുന്നത് ആരോഗ്യ കേരളത്തിന് ആപത്തും സാക്ഷര കേരളത്തിന് മാനക്കേടുമാണ്. ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങളെ ഹൃദയപൂര്‍വ്വം മനസിലാക്കാനുള്ള ഹൃദയവിശാലത അധികാരികള്‍ക്കുണ്ടാവണം.
സാധാരണയായി സങ്കടങ്ങളും വേദനയും നിരാശയുമാണ് ആശുപത്രി അന്തരീക്ഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷോപ്പിംഗ് മാളിലും പാര്‍ക്കുകളിലും ഭക്ഷണശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആര്‍പ്പുവിളിയും ചിരിയൊച്ചകളും ഉല്ലാസങ്ങളും നിറയുമ്പോള്‍, ശോകവും കരച്ചിലുകളും മൂകതയും നിരാശയുമൊക്കെയാണ്. ഈ മാലാഖമാര്‍ ജീവിതത്തിന്റെ വലിയൊരുഭാഗം എന്നും കണ്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖത്താല്‍ ഒരാഴ്ച ആശുപത്രി അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുമ്പോഴേയ്ക്കും നമ്മില്‍ പലരും മടുക്കും. എന്നാല്‍ മടുപ്പും ക്ഷീണവുമറിയാതെ, (ഇല്ലാത്തതുകൊണ്ടല്ല, അതേക്കുറിച്ചോര്‍ത്ത് കൊണ്ടിരിക്കാന്‍ സമയമില്ലാത്തതിനാല്‍) തങ്ങളുടെ കര്‍മ്മരംഗത്ത് വ്യാപൃതരാകുന്ന ഈ നഴ്‌സുമാര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. 1987ല്‍ ലോകം മാറ്റിമറിച്ച ചിത്രമായി നാഷണല്‍ ജിയോഗ്രഫിക് തിരഞ്ഞെടുത്ത ചിത്രം, 23 മണിക്കൂര്‍ നീണ്ട ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് നേതൃത്വം നല്‍കിയ Dr. Zbigniew Religa ഓപ്പറേഷന്‍ ടേബിളിനു സമീപമിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ രോഗിയുടെ ആദ്യ ഹൃദയമിടിപ്പിനുവേണ്ടി നോക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന് സഹായിച്ച നഴ്‌സ് തീയറ്ററിന്റെ മൂലയ്ക്ക് ചാരിയിരുന്ന് തളര്‍ന്നുറങ്ങുന്ന ചിത്രമാണ്. സങ്കടങ്ങളിലും വിഷമങ്ങളും മാത്രം ചുറ്റും കാണുന്ന ഒരന്തരീക്ഷത്തില്‍ ഒരു പകല്‍ മുഴുവനുമോ രാത്രി മുഴുവനുമോ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം തീര്‍ത്തും അര്‍ഹമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്കും മാന്യമായ വേതനം കൂടിയേ തീരൂ, അതവരുടെ അവകാശവുമാണ്.
ആതൂരശുശ്രൂഷാരംഗത്ത് ജോലി ചെയ്യുന്നവര്‍ ദൈവത്തിന്റെ സൗഖ്യ ശുശ്രൂഷയില്‍ പ്രത്യക്ഷമായി പങ്കാളികളാകുന്നവരാണ്. രോഗിയായ ഒരു മനുഷ്യനെ ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകളിലൂടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും വൈദഗ്ധ്യത്തിലൂടെയുമാണ്. തന്റെ മുമ്പില്‍ നിന്ന അന്ധനായ മനുഷ്യനെ സുഖപ്പെടുത്താനായി നിലത്ത് മണ്ണില്‍ തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പുരട്ടി സീലോഹാ കുളത്തില്‍ കഴുകി കാഴ്ച നേടാന്‍ ഈശോ പറഞ്ഞു. (യോഹന്നാന്‍ 9: 67). ഉമിനീര് ഔഷധമാണെന്ന അക്കാലത്തെ ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് മണ്ണില്‍ നിന്നു മനുഷ്യനെ പൂര്‍ണനായി ദൈവം മെനഞ്ഞെടുത്തു എന്നു കാണിക്കാന്‍ ഉമിനീരിനൊപ്പം പൊടിമണ്ണ് ചേര്‍ത്ത്, മാമോദീസാജലം വിശ്വാസത്തിന്റെ അന്ധതയെ മാറ്റുന്നു എന്ന് ലോകത്തെ പഠിപ്പിക്കാന്‍ സീലോഹാ കുളത്തില്‍ കഴുകാന്‍ പറഞ്ഞ്, ഈശോ മരുന്നുകളുടെ സിദ്ധിയിലൂടെ ദൈവം തന്നെയാണ് രോഗിയില്‍ സൗഖ്യം തരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചു. വിദഗ്ധനായ ഒരു ഡോക്ടര്‍ തന്നെ സഹായിക്കാനായി വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും തനിക്കു വിശ്വസ്തരായ ചില നഴ്‌സുമാരെ ഒപ്പും കൂട്ടുന്നതുപോലെ, ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈശോ തന്റെ കൂടെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം കൂടെ കൂട്ടുന്നു. (ലൂക്കാ 8: 51). മരുന്നും മരുന്നു തരുന്നവരും ദൈവദാനവും ദൈവത്തിന്റെ കയ്യില്‍ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷയില്‍ ഉപകരണങ്ങളുമാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവ് അവരുടെ ജോലിയുടെ മഹത്വം മനസിലാക്കാന്‍ സഹായിക്കും.
ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ ഉദാത്തചിന്ത എപ്പോഴും മനസിലുണ്ടായിരിക്കട്ടെ തങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു ദൈവവിളിയാണെന്നും തങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്നും. ”ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കോറിന്തോസ് 3:9). വളരെ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അവസ്ഥകളില്‍ കിടന്ന രോഗികളെപ്പോലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോരിയെടുത്ത് ശുശ്രൂഷിച്ച മദര്‍ തെരേസയോട്, ‘ഇതെങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു’ എന്ന ചോദ്യത്തിന് വി. മദര്‍ തെരേസ ശാന്തമായി മറുപടി പറഞ്ഞു:”ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുന്നു”. ദൈവത്തില്‍ നിന്നു വരുന്ന മനുഷ്യ ജീവനെ ആദ്യമായി കയ്യിലെടുക്കുന്നതുമുതല്‍ രോഗങ്ങളിലും അപകടങ്ങളിലും ജീവിതത്തിലെ വിവിധ അവസരങ്ങളില്‍ ആരോഗ്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചു കൊണ്ടുവരുകയും അവസാനശ്വാസസവും പോയാലും ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ വരെ ഈ നഴ്‌സിംഗ് കൈകളാണ് ചുറ്റുമുണ്ടാവുകയെന്ന് മറക്കാതിരിക്കാം. ജോലി സമയത്തെ ഇവരുടെ ഓരോ അശ്രദ്ധയ്ക്കും ഒരു ജീവന്റെ വില വരെ ഉള്ളതിനാല്‍ നിതാന്ത ജാഗ്രതയോടെ ഓടി നടക്കുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ കണ്ണീര്‍ ഇനിയും നീണ്ടുപോകാനിടയാകാതിരിക്കട്ടെ.
ആര്‍ക്കും കയറാന്‍ പറ്റാത്ത മരമേതാണ് എന്ന കടംകഥ ചോദ്യത്തിന് ‘സമരം’ എന്ന് ഉത്തരം പറയാറുണ്ടെങ്കിലും, നമ്മുടെ നഴ്‌സ് സുഹൃത്തുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ‘സമര’ത്തില്‍ കയറിയിരിക്കുന്നു. ഈശോയെ അടുത്തു കാണണമെന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി ‘സിക്കമൂര്‍ മര’ത്തില്‍ കയറിയിരുന്ന സക്കേവൂസിനെ കണ്ട്, വിളിച്ചിറക്കി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഈശോ തയ്യാറായതുപോലെ സ’മര’ത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാനും അവരുടെ ന്യായമായ ആവശ്യങ്ങളെ മനസിലാക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നഴ്‌സിംഗിന്റെ ആദ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മാതൃകയും ആധുനിക മാതൃകയായ വി. മദര്‍ തെരേസയുടെ മാതൃക നല്‍കുന്ന പ്രചോദനവും ആദര്‍ശരൂപമായ, ‘എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവളോടൊപ്പം മൂന്ന് മാസം താമസിച്ച് ശുശ്രൂഷ ചെയ്ത’ പരിശുദ്ധ മറിയത്തിന്റെ (ലൂക്കാ 1: 3956) പ്രാര്‍ത്ഥനയും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് തുണയാകട്ടെ.
ശാന്തിയും നന്മയും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്
”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..! ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.
സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം എൻസിഇആർടി, എൻടിഎ തുടങ്ങിയവ അക്കാദമിക് കലണ്ടറുകൾ പരിഷ്കരിച്ചു. എൻസിഇആർടി വ്യാഴാഴ്ച പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ലോക്ഡൗണില്‍ കുടുങ്ങി വീട്ടിലിരിക്കുമ്പോൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ വിദ്യാർഥികൾക്ക് ഫലപ്രദമായി ഈ സമയം എങ്ങനെ വിനിയോഗിക്കാമെന്നു നിർദേശങ്ങളുണ്ട്.
2020–2021 വർഷത്തിൽ 9 മുതൽ 12 വരെ ക്ലാസുകളുടെ സിലബസിൽ സിബിഎസ്ഇ ചെറുതായി മാറ്റം വരുത്തി. ദീർഘനാൾ സ്കൂളുകൾ അടച്ചിട്ടതിനെ തുടർന്നാണിത്. ലോക്ഡൗണിനുശേഷം ക്ലാസുകൾ ആരംഭിച്ചാൽ നിലവിലെ സിലബസ് പ്രകാരം അധ്യാപകർക്കു പഠിപ്പിച്ചു തീർക്കാൻ പ്രയാസമുണ്ടാകും എന്നതിനാലാണു മാറ്റം. വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് മുഷിപ്പുണ്ടാകാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
വിദ്യാര്‍ഥികൾ വിഷാദരോഗത്തിലേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കണം. 2021 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി പാഠഭാഗങ്ങൾ കുറയ്ക്കും. ലോക്ഡൗൺ കാരണം ക്ലാസുകൾ തുടങ്ങാൻ വൈകിയതിനാലാണു തീരുമാനം. ജെഇഇ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ ജൂണിൽ നടത്താനാണു സാധ്യത.
മൂന്നു പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി. തമിഴ്നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61)ആശുപത്രിയിൽ കോവിഡിനെ തുടർന്നു മരണമടഞ്ഞത് .രണ്ടു ദിവസത്തിനു മുൻപ് മാതാവ് പുഷ്പറാണി (56) മരണത്തിനു കീഴടങ്ങിയിരുന്നു.
ഇവരുമായി അടുത്ത ബന്ധമുള്ള കുടുംബാംഗമാണ് ദമ്പതികൾ മരിച്ച വിവരം വെളിപ്പെടുത്തിയത് .ഇവരുടെ 29,22,19 വയസുള്ള പെൺമക്കളും കൊറോണ വൈറസിന് പോസിറ്റീവായി ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നു. രോഗത്തിൽ നിന്നും മുക്‌തി നേടിയ ഇവർ ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്.
ബ്രാംപ്ടണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന തമിഴ് ന്യൂസ് പേപ്പർ ഉദയനില പാർട്ട് ടൈം ജീവനക്കാരനാണ് നാഗരാജ്. സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കുന്നതിനു ഗോ ഫണ്ട് മീയിലൂടെ 60,000 ഡോളർ സമാഹരിച്ചിട്ടുണ്ട്. തങ്ങളെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾക്ക് അന്ത്യ ചുംബനം പോലും കൊടുക്കാനാകാതെ ദുഃഖം അടക്കിപ്പിടിച്ചു കഴിയുകയാണ് മൂന്നു പെൺമക്കൾ
കാമുകിയുടെ ലൈവ് ടെലിവിഷൻ പരിപാടിക്കിടെ പ്രത്യക്ഷപ്പെട്ട് സൽമാൻഖാൻ. ലൈവ് ടിവി ചാറ്റ് ഷോയ്ക്കു വേണ്ടി വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു ലൂലിയ. ടെലിവിഷന്‍ പരിപാടിക്കിടെ ലൂലിയ വന്റൂരിനു പറ്റിയ അബദ്ധമാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായത്.
ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചർച്ച. ലൂലിയും സൽമാനും പിരിഞ്ഞുവെന്ന് ഇതിന് മുമ്പ് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസമെന്നറിഞ്ഞതോടെ ആരാധകർക്കും ഇതൊരു സന്തോഷവാർത്തയായി.
അവധിക്കാല വസതിയായ പന്‍വാലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ ഖാൻ ലോക്ഡൗണ്‍ കാലത്ത് താമസിക്കുന്നത്. വിഡിയോ കാണാം.