വാർത്ത – മനോജ് കോണത്
സെക്രട്ടറി യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്, തുഗ്ലക്കാബാദ്..ഡൽഹി
പ്രിയമുള്ളവരെ,
കോവിട്19 എന്ന മഹാമാരി അതിതീവ്രമായ നില നില്ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ തുഗ്ലക്കാബാദ് മേഖലയില്‍ , ഏപ്രില്‍ 19 മുതല്‍ ‘RED ZONE AREA’ ആയി പ്രഖ്യാപിച്ച നാള് മുതല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രോഗികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു, രോഗങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ ജോലിയ്ക്കും പോകാതെ , കാശും കൈയ്യില്‍ ഇല്ലാതെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തി ഇല്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വീരപ്പന് മുട്ടി നില്ക്കുമ്പോള് , നിയമപാലകര്‍ നോക്കുകുത്തികളായി നില്ക്കുന്ന മറ്റൊരാവസ്ഥ . ഈ 4 ഗലികളിലായി തിങ്ങി പാര്‍ക്കുന്ന മലയാളികളും മറ്റു ആളുകളും തങ്ങളുടെ വിധിയയെ പഴി ചാരി നിസ്സഹായതയോടെ നില്ക്കുന്ന ചിത്രം .
തൊട്ടടുത്ത മജീദിയ ഹോസ്പിറ്റലിലെ ഏകദേശം 16 ഓളം നഴ്സുമാര്‍ , ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ 12 ഓളം നഴ്സുമാര്‍ , ഈ എസ് ഐ ഹോസ്പിറ്റലിലെ 3 നഴ്സുമാര്‍ അങ്ങനെ ഏകദേശം 50 നു മുകളില്‍ നഴ്സുമാര്‍ തങ്ങളുടെ ജോലിക്കു പോലും പോകാനാവാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു , അതും ഇത്തരം ഒരവസ്ഥയില്‍ നഴ്സുമാരുടെ സാന്നിധ്യം എല്ലാ ഹോസ്പിറ്റലിലും ആവശ്യമായിരിക്കെ . ഇവിടെയും നമ്മുടെ അധികാരികള്‍ കാണുകളടച്ചിരിക്കുന്ന അവസ്ഥയാണ്.
കൂടാതെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥയും ഇത് തന്നെ പല സ്ഥാപനങ്ങളും തങ്ങളുടെ സ്റ്റാഫുകളേ ജോലിക്കായി തിരിച്ചു വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു , എന്നാല്‍ ആര്‍ക്കും തന്നെ ഈ കാരാഗൃഹത്തില്‍ നിന്നും വെളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. ജോലി ഭീക്ഷണി ഒരു വശത്തും മറുവശത്തു രോഗ ഭീക്ഷണിയും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവും. ആര് ആരോട് പരാതി പറയാന്‍.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് കുടിവെള്ളവും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും നിഷിദ്ധമായിരുന്നു ഈ ഏരിയകള്‍ . എന്നാല്‍ കുറച്ചു മലയാളി സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ മൂലം ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും കൂടി കുറെയധികം ദിവസം വിതരണം നടത്തുകയുണ്ടായി. ഇപ്പോഴും ഭക്ഷണ വിതരങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനകളുടെ ഫലമായി ഇപ്പോള്‍ ഗലി നമ്പര്‍ 25, 26,27,28 ല്‍ രാവിലെ 5 മണി മുതല്‍ 8 മണി വരെ ബാരിക്കേഡ് തുറന്നു തൊട്ടടുത്ത ഗലിയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഉള്ള അധികാരം S.H.O. തന്നിട്ടുണ്ട് . എന്നാല്‍ ഇപ്പോഴും 25,26 ഗലിയിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പറ്റുന്നില്ല എന്ന വസ്തുത നിലനില്ക്കുന്നു .
April 19 ആം തീയതി അതായത് രണ്ടാഴ്ച മുന്‍പ് കോവിട് പോസിറ്റീവ് സ്ഥിതീകരിച്ച 38 പേരെ നടത്തിച്ചുകൊണ്ടു പോയതും, അവരുടെ സാധന ജംഗമ വസ്തുക്കള്‍ കൊണ്ട് പോയതും എല്ലാം ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് . അവരുടെ കുടുംബാങ്ങങ്ങള്‍ എല്ലാവരും താമസിക്കുന്നതും 26,27 ഗലികളിലാണ്. 30 ആം തീയതി കോവിട് പോസിറ്റീവ് ആയ 16 പേരെ ഭരണകൂടം ഗലി നമ്പര്‍ 27 ല്‍ കൂടി നടത്തിച്ചുകൊണ്ടാണ് മെയിന്‍ റോഡ് വരെ കൊണ്ടുപോയത്. മെയിന്‍ റോഡില്‍ നിന്നും രോഗികളുടെ വീട് വരെ ആംബുലന്‍സ് ചെന്നെത്തുന്ന വലിയ റോഡ് ആയിട്ട് കൂടി. (കള്ളമാരെ റോഡില്‍ കൂടി പ്രദര്‍ശിപ്പിച്ചു കൊണ്ട് പോകുന്ന രീതിയില്‍, ചില സിനിമകളെ വെല്ലുന്ന രീതിയില്‍ ഉള്ള ഈ പ്രകടനം കാണുമ്പൊള്‍ നമുക്ക് തന്നെ സ്വയം ദേഷ്യം തോന്നിപോകും ഈ നെറികെട്ട ഭരണകൂടത്തെയോര്‍ത്തു ).. കൂടാതെ കോവിട് പോസിറ്റീവ് ആയ വീടുകളിലെ ബാക്കി അംഗങ്ങള്‍ എല്ലാവരും തന്നെ പല കാരണങ്ങളാല്‍ ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് നടന്നു പോകുന്നത്. ഈ ഏരിയകളില്‍ നല്ല രീതിയില്‍ സാനിറ്റൈസേഷന്‍ പോലും നടക്കുന്നില്ല എന്നതും വേറൊരു വസ്തുതയാണ് . ഇത്തരം ആളുകള്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കു ആണെന്ന കര്‍ത്തവ്യം നിലനില്‍ക്കെ അധികാരികള്‍ കണ്ണടയ്ക്കുന്ന സമീപനം ആണ് ഇവിടെ നില നില്‍ക്കുന്നത്.
W.H.O. യുടെ നിയമപ്രകാരം കോവിട് ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നിരിക്കെ ഏപ്രില്‍ 20 ആം തീയതി കൊണ്ടുപോയ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതാകട്ടെ ഏപ്രില്‍ 30 ആം തീയതിയും, ആ രോഗികളെ ഇവിടെ നിന്നും കൊണ്ട് പോയത് മെയ് രണ്ടാം തീയതിയും. എന്തൊരു ആക്രമണമാണ് ഈ വെളിവില്ലാത്ത ഭരണകൂടം ചെയ്തുകൂട്ടുന്നതു ???.
കൂടാതെ ഈ നാല് ഗലികള്‍ക്കുള്ളില്‍ ആയി രോഗികളുടെ ബന്ധുക്കളും, സമ്പര്‍ക്കം പുലര്‍ത്തിയവരും, ഇതിനെല്ലാം ഉപരി ഈ ഗലികളില്‍ താമസിക്കുന്നതുമായ ഞങ്ങളെ പോലുള്ള 10000 കണക്കിന് ആളുകളുടെ കോവിട് ടെസ്റ്റ് ഇതുവരെ ആയിട്ടും നടത്തിയിട്ടില്ല .
ഇങ്ങനെ പോയാല്‍ , ഈ ഗലികള്‍ ഒരു കാലത്തും ‘ റെഡ് സോണ്‍ ‘ എന്ന കടമ്പ മാറി കിട്ടുവാന്‍ സാധ്യമല്ല്ല എന്ന് തന്നെ വേണം അനുമാനിക്കുവാന്‍ . കാരണം ഇപ്പോഴും കോവിട്19 ന്റെ പരിശോധനകള്‍ നടത്താത്ത എത്രയോ അധികം ആളുകള്‍ ഈ 4 ഗലികളിലായി കഴിഞ്ഞു കൂടുന്നുണ്ടെന്നറിയാമോ . ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കോവിട് രോഗികള്‍ ഉള്ള തുഗ്ളക്കാബാദിലെ ഈ ഗലികളില്‍ ഭരണാധികാരികളുടെ ശ്രദ്ധയെ കൊണ്ടുവരുവാന്‍ ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .പക്ഷെ ഈ 4 ചുവരുകള്‍ക്കുള്ളില്‍ നിന്നും ഒന്നും സാധ്യമാകുന്നില്ല .
മീഡിയകളെ വിളിച്ചു ഇവിടുത്തെ സ്ഥിതിഗതികള്‍ കാണിക്കാം എന്ന് വെച്ചാല്‍ , അവര്‍ക്കും ഈ ഏരിയയില്‍ ഒരു കടന്നു കയറ്റം സാധ്യമല്ല .
അത് കൊണ്ട് ഞങ്ങളുടെ ഈ അവസ്ഥ വായിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇതൊരു നിവേദനമായി കണ്ട് കൊണ്ട് , ഏതെങ്കിലും തരത്തില്‍ തുഗ്ലക്കാബാദിലെ ജനങ്ങളുടെ ജീവിതം തിരിച്ചു കൊണ്ട് വരുവാന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . അല്ലാത്ത പക്ഷം 10000 നു മേല്‍ വരുന്ന ഈ 4 ഗലികളിലെ ജനങ്ങള്‍ തെരുവിലിറങ്ങി അക്രമാസക്തരാവും എന്നത് മറ്റൊരു വസ്തുത കൂടിയാണ് . കൂടാതെ ജോലിയില്ലാതെ 4 ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്ന ഞങ്ങള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തണം എന്നുള്ള നടപ്പടി പ്രായോഗികവുമല്ല.
കാരണം റേഷന്‍ കാര്‍ഡുള്ള കുറയധികം ആളുകള്‍ തങ്ങളുടെ റേഷന്‍ വാങ്ങി ശാന്തരായി ഉറങ്ങുമ്പോള്‍ ഭൂരിഭാഗം വരുന്ന മലയാളികള്‍ റേഷന്‍ കാര്‍ഡിന്റെ ആനുകൂല്യം പോലും ഇല്ലാതെ , കഴിഞ്ഞ 2 മാസത്തിലേറെയായി ജോലിയും സാലറിയും ഇല്ലാതെ ജീവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ അക്രമാസക്തര്‍ ആയില്ലെങ്കിലെ അത്ഭുതപെടാനുളൂ .
വിനയപൂര്‍വം തുഗ്ലക്കാബാദിലെ ജനങ്ങള്‍ക്ക് വേണ്ടി
Sh. Manoj Konathu (Secretary)
9711332284
Yuvavedhi Arts & Sports Club(Regd), Tughlakabad Extn, New Delhi110019
Email [email protected]
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് പ്ലാസ്മ ചികിത്സയ്ക്ക് വിധേയനായ ആദ്യ വ്യക്തിയായ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടർ ആണ് മരിച്ചത്. ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാല ആശുപത്രിയിലായിരുന്നു സംഭവം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ശനിയാഴ്ച ഹൃദഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉള്ള രോഗിയായിരുന്നു അദ്ദേഹം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ശ്വാസകോശത്തിന്റെ അവസ്ഥമെച്ചപ്പെട്ടിരുന്നു. എന്നാൽ മൂത്രനാളിയിൽ അണുബാധ ഉണ്ടായതാണ് രോഗം വഷളാക്കിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ രോഗം ഭേദമായി ആശുപത്രിവിട്ടിരുന്നു. ഇവരുടെ രണ്ട് പരിശോധനകളും നെഗറ്റീവായി.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 128 പേര് മരിക്കുകയും 3277 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 62,939 ആയി ഉയര്‍ന്നു.19,358പേര്‍ക്ക് രോഗം ഭേദമായി. മൂന്നാംഘട്ട ലോക്ഡൗണ്‍, പ്രവാസികളുടെ മടക്കം എന്നിവ ചർച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ലോക് ഡൗൺ ഇളവുകൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യസെക്രട്ടറിമാരുമായും കാബിനറ്റ് സെക്രട്ടറി ഇന്ന് ചർച്ച നടത്തും.
രോഗവ്യാപനവും കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ചര്‍ച്ചയാകും. ലോക്ഡൗണിനുശേഷം വ്യവസായശാലകള്‍ തുറക്കുന്നതിന് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി. ആദ്യ ആഴ്ച പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കണം. വന്‍തോതില്‍ ഉല്പാദനം ഉടന്‍ പാടില്ല. വിശാഖപട്ടണം ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ നേരിടുന്നിതിന് സ്വീകരിച്ച സമീപനങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ നയങ്ങള്‍ ദുരന്തമായിരന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുന്നത്. ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് തള്ളി കളഞ്ഞു.
എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായാലും കൊറോണയെ നേരിടുന്നത് വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായ ദുരന്തമായിരുന്നുവെന്ന് ഒബാമ പറഞ്ഞു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാരുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഒബാമ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഗോള പ്രതിസന്ധിയുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ശക്തമായ ഭരണകൂടം ഉണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കൊവിഡ് കാലമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ സ്റ്റാഫ് അംഗങ്ങളെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഒബാമ യോഗം വിളിച്ചത്. ബൈഡനുവേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായല്ല, മറിച്ച് ചില പ്രവണതകള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന പ്രവണതയാണ് വര്‍ധിച്ചുവരുന്നത്. ഇതിനെതിരെയാണ് അടുത്ത തെരഞ്ഞെടുപ്പിലെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഫ്ളൈനിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചതിനെയും ഒബാമ വിമര്‍ശിച്ചു.ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ ഫലപ്രദമായ നടപടികളാണ് രാജ്യത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കെയ്ലെ മെക്കെയ്നെ പറഞ്ഞു.
അമേരിക്കയില്‍ ഇതിനകം 77000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തോളം ആളുകള്‍ രോഗ ബാധിതരാണ്. മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല സംസ്ഥാനങ്ങളും ഇതിനകം ഇളവു വരുത്തിയിട്ടുണ്ട്. രോഗം നിയന്ത്രണത്തിലാകുന്നതി്ന മുമ്പ് തന്നെ ലോക്ഡൗണില്‍ ഇളവ് വരുത്തിയത് പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുമൊ എന്ന ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കുണ്ട്. സാമ്പത്തിക മേഖല പുനരുജ്ജീവിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതിനിടെ കൊറോണയെ നേരിടുന്നതിന് നേതൃത്വം നല്കുന്ന വൈറ്റ് ഹൗസിലെ ടാസ്ക് ഫോഴിസിലെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.
കോവിഡ് ബാധിതമേഖലകളിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള . ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട കപ്പൽ കൊച്ചിയിലെത്തി. മാലിദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്.
കപ്പലിൽ 595 പേര് പുരുഷന്മാരും 103 സ്ത്രീകള്‍ക്കും പുറമെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.
മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. മലയാളികൾക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ നിരീക്ഷണത്തിലാക്കും. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.
അതേസമയം, കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗവും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരില്‍ നിന്ന് 40 ഡോളര്‍ നാവികസേന ഈടാക്കിയിട്ടുണ്ട്.
#SamudraSetuMission #MoDAgainstCorona #bringhomeexpats
As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf— PRO Defence Kochi (@DefencePROkochi) May 10, 2020
വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന് പരസ്യ ഭീഷണിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞെന്നായിരുന്നു ലിജു ആരോപിച്ചത്. തുടര്‍ന്നാണ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി ലിജുവിനെതിരെ രൂക്ഷമായ ഭാഷയില്‍ അന്‍വര്‍ രംഗത്തെത്തിയത്. വീട്ടിലുള്ളവരെക്കുറിച്ച് പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാമെന്നായിരുന്നു പി വി അൻവർ എംഎൽ എ പറഞ്ഞത്. പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുതെന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു. വാക്കുകൾ കൊണ്ട് സംസാരിക്കുമ്പോൾ കായികമായി നേരിടുമെന്ന ധ്വനിയിൽ ഒരു ജനപ്രതിനിധിയുടെ സംസാരം. സോഷ്യൽ മീഡിയയിൽ തന്നെ വിമർശനങ്ങൾ നേരിടുകയാണ് എംഎല്‍എ പി വി അന്‍വര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
@M Liju
മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത് പറയണം. വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരം അറിയും. എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്. ബാക്കി അപ്പോൾ കാണിച്ച് തരാം. പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്മന്റ് ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ..
(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യണം)
കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ട്രെയിൻ വിലക്കിയ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിക്ക് അമിത്ഷാ കത്തയച്ചു.
ട്രെയിനുകൾക്ക് അനുമതി നൽകാത്തതു പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തിൽ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനു പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയിൽവേ നടത്തിക്കൊണ്ടിരിക്കുന്ന ’ശ്രമിക്’ ട്രെയിൻ സംസ്ഥാനത്ത് എത്താൻ ബംഗാൾ സർക്കാർ അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയിൽ നാടുകളിലേക്കെത്താൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസഹകരണം കുടിയേറ്റക്കാർക്കു പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകി.
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചത്. തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിൻ അനുവദിക്കുന്നതിനു സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് അവിടത്തെ സർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് ട്രെയിൻ ഏർപ്പാടാക്കാൻ സാധിച്ചിരുന്നില്ല.
മാലദ്വീപില്‍നിന്നുള്ള 698 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്നു കൊച്ചി തുറമുഖത്തെത്തും. രാവിലെ 9.30ന് സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന ‘ഐഎന്‍എസ് ജലാശ്വ’ എന്ന കപ്പലിൽ 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുണ്ട്. ഇവരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു നാവികസേന അറിയിച്ചു.
മലയാളികളെ അതതു ജില്ലകളിലേക്കും 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടങ്ങളിലേക്കും പ്രത്യേക വാഹനങ്ങളില്‍ കയറ്റിവിടും. തമിഴ്നാട്ടിൽനിന്നുള്ള 187 പേരുണ്ട്. ആന്ധ്ര (എട്ട്), ആസാം (ഒന്ന്), ഡല്‍ഹി (നാല്), ഗോവ (ഒന്ന്), ഹരിയാന (മൂന്ന്), ഹിമാചല്‍പ്രദേശ് (മൂന്ന്), ജാര്‍ഖണ്ഡ് (രണ്ട്), കര്‍ണാടകം (എട്ട്), ലക്ഷദ്വീപ് (നാല്), മധ്യപ്രദേശ് (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), ഒഡീഷ (രണ്ട്), പുതുശേരി (രണ്ട്), രാജസ്ഥാന് (മൂന്ന്), തെലുങ്കാന (ഒന്‍പത്), ഉത്തര്‍പ്രദേശ് (രണ്ട്), ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ (ഏഴ് വീതം) എന്നിങ്ങനെയാണ് മറ്റു യാത്രക്കാര്‍.
ഇന്ന് മാതൃദിനം. ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ഗോപിക, ദേവിക, ഗോപീഷ് എന്നിവർക്ക് ഈ മാതൃദിനം ഒരിക്കലും മറക്കാനാവില്ല. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തിൽ പലർക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങൾക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തിൽ അക്ഷരവെളിച്ചം പകർന്ന ലാലിടീച്ചർ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയുമെന്ന വാർത്തയാണ് മലയാളികളുടെ മാതൃദിനത്തെ മഹത്തരമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടീച്ചറുടെ മസ്തിഷ്കമരണം. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികൾക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറിയത്. ഒടുവിൽ മസ്തിഷ്കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവർക്കു പുതുജീവനായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താൻകെട്ട് സ്വദേശിനി ലീനയിൽ തുടിക്കും.
തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപികയായ ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ലാലിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നൽകിയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവണ്മെന്റ് കണ്ണാശുപത്രിക്കും നൽകി.
ലാലിയുടെ ശരീരത്തിൽനിന്നു ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ പതിനൊന്നോടെ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനായി കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ രാവിലെതന്നെ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിൽനിന്നു ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി 3.05ന് ആണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഉള്ളൂരിൽ ബിസിനസ് നടത്തുന്ന ഗോപകുമാറാണ് ലാലിയുടെ ഭർത്താവ്. ഗൾഫിൽ നഴ്സാണ് ഗോപിക, ബിഎച്ച്എംഎസ് വിദ്യർഥിനിയാണ് ദേവിക, ബിടെക് വിദ്യാർഥിയാണ് ഗോപീഷ്. ലാലിയുടെ ഹൃദയം ലീനയില്‍ സ്പന്ദിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ്. 3.55ന് കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറക്കിയ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മിനിറ്റുകൊണ്ടു ഹൃദയം ലിസിയിലെത്തിക്കാന് സിറ്റി പോലീസ് വഴിയൊരുക്കി. 4.30 ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. 6.12ന് ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു.
ലിസി ആശുപത്രിയിലെ 27-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ലിസി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് നേതൃത്വം നല്കി.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശരത് ദാസ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങള്‍ പോലീസ് നല്കാന് അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്കാന് അവര്‍ തയ്യാറായില്ല.
കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതോടെ സംശയം ഉണരുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയും ചെയ്തു.
സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.