Latest News

ന്യൂഡല്‍ഹി: ഫൂട്‌ബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ കളിക്കാരനുമായിരുന്നു ജേക്കബ് ഫ്രാന്‍സീസ് (വില്‍സണ്‍-52) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ നേവി നഗറിലെ ആശുപത്രിയില്‍ നിര്യാതനായി. കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ ജേക്കബ് ഫ്രാന്‍സിസ് സ്‌കൂള്‍ തലം മുതല്‍ കാല്‍പ്പന്തില്‍ മികവ് തെളിയിച്ചതാണ്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ജില്ല, സംസ്ഥാന, നാഷണല്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. ചങ്ങനാശേരി എസ്. ബി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. അതിരമ്പുഴ ഫുട്‌ബോള്‍ ക്ലബിന്റെ സജീവ കളിക്കാരനായിരുന്നു. ദേശേീയ തലത്തില്‍ സുബ്രോതോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 29 വര്‍ഷമായി ഇന്ത്യന്‍ നാവിക സേനയുടെ ഫുട്‌ബോള്‍ ടീം അംഗമായി ജോലി ചെയ്യുകയായിരുന്നു.
കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ പരേതരായ ഫ്രന്‍സിസ്, ഏലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ഷാജി, ടോമി, രാജു, ബിന്ദുമോള്‍, ബിനോഷ്. ഭാര്യ കാഞ്ഞിരപ്പള്ളി എലിക്കുളം പുത്തന്‍ വേലിക്കകത്ത് ഷൈനി, മക്കള്‍ വിദ്യാര്‍ത്ഥികളായ എലീസ, എലൈസ. സംസ്‌കാരം മെയ് 28-ന് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയില്‍.

വിവിധ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങള്‍ വില്‍സന്റെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ചു.മലയാളികള്‍ ഉള്‍പ്പെടുന്ന യുറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുവേണ്ടി മുഖ്യസംഘാടകന്‍ രാജു ജോര്‍ജ് (ലണ്ടന്‍) അനുശോചനം അറിയിച്ചു.

 

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ. കണ്ണൂര്‍ ജില്ലയില്‍ കണ്ടെയ്‌ന്മെന്റ് സോണുകളിലുള്ള സ്‌കൂളുകളിലും പരിസരങ്ങളിലും കളക്ടര്‍ 144 പ്രഖ്യാപിച്ചു. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കണ്ടെയ്‌ന്മെന്റ് സോണുകളിലുള്ള സ്‌കൂളുകളിലും പരിസരങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂള്‍ പരിസരങ്ങളില്‍ അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂടിനില്‍ക്കരുത്. കണ്ടെയ്‌ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ കടകളൊന്നും തുറക്കാന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചാകും ഇന്ന് എസ്എസ്എല്‍സി- പ്ലസ്ടു പരീക്ഷകള്‍ നടക്കുക.

2945 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വിഎച്ച് എസ്സിക്കും ഉണ്ട്. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുകയെന്നാണ് വിലയിരുത്തല്‍. മാസ്‌ക്,സാനിറ്റൈസര്‍,തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക.

വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും.പരീക്ഷാ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്.

അഞ്ചലിലെ ഉത്ര വധക്കേസില്‍ തനിയ്ക്ക് ഒരു പങ്കുമില്ലെന്ന് രണ്ടാംപ്രതി സുരേഷ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല.

തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനിക്ക് മാപ്പ് തരുമെന്നും കോടതിവളപ്പില്‍ വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുരേഷ് പറഞ്ഞു.

എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസില്‍ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സുരേഷിന്റെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കല്‍ സുരേഷാണ്. ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പോലീസിന്റെ പ്രതികരണം. വരുംദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.

ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഭീമന്‍ രാജവെമ്പാലയെ ബക്കറ്റില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറലായിരിക്കുന്നു. 51 സെക്കന്റുള്ള വീഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത് 73000 വ്യൂ ആണ്. കേരളത്തിലെ വാവ സുരേഷ് ആണിത് എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ വാവ സുരേഷ് അല്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പാമ്പിന്റെ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. രാജവെമ്പാല വളരെ ശാന്തമായിരിക്കുന്നു. തലയിൽ ഒന്നുരണ്ട് തവണ തൊട്ടുനോക്കിയ ശേഷം വീണ്ടും വെള്ളമൊഴിക്കുന്നു. അതേസമയം ഇതാരും വീടുകളില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ഫലം അപകടമായിരിക്കുമെന്നും സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു.

 

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ പ്രത്യേകമായി ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്ന മാസമാണല്ലോ മെയ് മാസം. ഇതിലൂടെ അമ്മയെ വണക്കുകയാണ് നാമോരോരുത്തരും. മാതാവിന്റെ വണക്കമാസത്തിലെ ചിന്തകള്‍ ഒരുപാട് ഉണര്‍വ്വുകള്‍ ചെറുപ്പ കാലം മുതലേ ലഭിച്ചിട്ടുണ്ട്.

ഇന്നത്തെ ചിന്ത പരിശുദ്ധ അമ്മയുടെ മരണത്തെപ്പറ്റിയാണ്. കന്യകാമറിയത്തിന്റെ മരണത്തെപ്പറ്റി സുവിശേഷങ്ങളില്‍ വ്യക്തമായ പരാമര്‍ശങ്ങളില്ല. ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ പരിശുദ്ധ അമ്മയുടെ ഉറക്കതിരുന്നാള്‍ പൗരസ്ത്യ സഭാ സമൂഹങ്ങളില്‍ ആഘോഷിച്ചിരുന്നതായി കാണാം. ഓഗസ്റ്റ് 15 ന് കൊണ്ടാടിയിരുന്ന ഈ തിരുന്നാള്‍ പാശ്ചാത്യ സഭയില്‍ സ്വര്‍ഗ്ഗാരോഹണ തിരുന്നാളായി ആചരിച്ചിരുന്നു. ജെറുസലേമിലെ സഭയില്‍ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. അപ്പസ്‌തോലന്മാരുടെ സാന്നിധ്യത്തില്‍ മറിയത്തിന്റെ കബറടക്കം നടക്കുമ്പോള്‍ തോമസ്സ് അപ്പസ്‌തോലന്‍ അവിടെ ഇല്ലായിരുന്നു. തോമസ്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നാം ദിവസം കല്ലറ തുറന്നപ്പോള്‍ കബറിടത്തില്‍ മറിയത്തിന്റെ ശരീരം കണ്ടില്ല. വിശ്വാസവും വസ്തുതയും ഭാവനയും കൂടിയ ഒരു വിവരണമാണിത്. എട്ടാം നൂറ്റാണ്ടില്‍ വി. ജോണ്‍ ഡമഫീന്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖയില്‍ സഭയുടെ വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. അമലോത്ഭവ മറിയം ഉദ്ഭവപാപക്കറയില്‍ നിന്ന് സ്വതന്ത്രയാക്കപ്പെട്ടു. തന്റെ ഭൗതീക ജീവിതത്തിന് ശേഷം സ്വര്‍ഗ്ഗീയ തെജസ്സിലേയ്ക്ക് ആത്മാവോടും ശരീരത്തോടും കൂടി എടുക്കപ്പെട്ടു. എല്ലാത്തിന്റെയും റാണിയായി നാഥന്‍ ഉയര്‍ത്തപ്പെട്ടു.

ഏതു തരം ശരീരമാണ് ഉത്ഥാനംചെയ്യുന്നത്? പൗലോസ് ശ്ലീഹാ ഇപ്രകാരം വിവരിക്കുന്നുണ്ട്. ‘നീ വിതയ്ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ അത് പുനര്‍ജീവിക്കുന്നില്ല. ഇപ്രകാരം തന്നെയാണ് മരിച്ചവരുടെ പുനരുത്ഥാനവും. വിതയ്ക്കുന്നത് ഭൗതീക ശരീരം. പുനര്‍ജീവിക്കുന്നത് ആത്മീയ ശരീരവും’ ( 1 കൊറി. 15:4244) രൂപാന്തരപ്പെട്ട ശരീരമായതുകൊണ്ടാണല്ലോ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ ശിഷ്യന്മാര്‍ അവരെ തിരിച്ചറിയാതെ പോയത്. യേശു മരിച്ച് രൂപാന്തരപ്പെട്ട് ഉത്ഥിതനായി. മറിയവും മരിച്ച് രൂപാന്തരപ്പെട്ട് സ്വര്‍ഗ്ഗാരോപിതനായി എന്ന് വിശ്വസിക്കാം.

നന്മ നിറഞ്ഞവളായി വചനം തന്നില്‍ രൂപം കൊള്ളാന്‍ സമ്മതം കൊടുത്തു. കര്‍ത്താവിന്റെ അമ്മ എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശു യോഹന്നാന്‍ തുള്ളിച്ചാടി. യേശുവിന്റെ മനുഷ്യാവതാരം മുതല്‍ കുരിശുമരണം വരെ യേശുവിനോട് കൂടി സഞ്ചരിച്ചു. കുരിശില്‍ വെച്ച് മറിയത്തെ അമ്മയായി താന്‍ സ്‌നേഹിക്കുന്ന ശിഷ്യനു കൊടുത്തു. അതു കൊണ്ടായിരിക്കാം യേശു സ്‌നേഹിക്കുന്ന ശിഷ്യന്റെ പേര് ഒരിടത്തും പറയാത്തത്. നമ്മുടെ ഓരോരുത്തരുടെയും പേര് അവിടെ എഴുതണം. വിശ്വാസികളുടെ എല്ലാം സഭയുടെ അമ്മയായിരിക്കുകയാണ് മറിയം. ഈ വെളിപ്പെടുത്തലിലൂടെ യോഹന്നാന്റെ സുവിശേഷത്തിലെ വലിയ മരിയന്‍ രഹസ്യ മാണിത്. യേശുവിന്റെ കൂടെ ചിന്തിച്ച്, ധ്യാനിച്ച്, സഹിച്ച്, ദൈവതിരുമനസ്സ് നിറവേറ്റി നടന്നാല്‍ നാമും രൂപാന്തരപ്പെടും.

ഈ രൂപാന്തരപ്പെടലിന് നാം തയ്യാറാകുന്നുണ്ടോ? ക്രിസ്തു മരിയന്‍ രഹസ്യങ്ങള്‍ ധ്യാനിക്കുന്ന ഈ ദിവസങ്ങളില്‍ രൂപാന്തരപ്പെടാനായി നമുക്കും തയ്യാറെടുക്കാം. എന്റെ ശരീരവും ആത്മാവും അതിനുള്ളതാണ്. അത് വികലമാക്കാതിരിക്കാം. അനീതിയും വിദ്വേഷവും ശത്രുതയും അശുദ്ധിയും നമ്മുടെ ശരീരത്തേയും അത്മാവിനെയും കളങ്കിതമാക്കാതെ സൂക്ഷിക്കാം. പരിശുദ്ധ അമ്മയുടെ സഹായം യാചിക്കാം.

പ്രാര്‍ത്ഥന.
പ. കന്യകയെ, അങ്ങയുടെ മരണം ഒരു സ്‌നേഹ നിദ്രയായിരുന്നുവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണമായിരുന്നു. നാഥേ, ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ
ദിവ്യകുമാരനോടും കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കേണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്തു നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ.

സുകൃതജപം.
ദൈവമാതാവേ, ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് സുഹാസിനി. പ്രശസ്ത സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി എൺപതുകളിലും തൊണ്ണൂറുകളിലും നായികാ വേഷത്തിൽ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞു നിന്ന നടിയാണ്. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ നടി ഒരിടവേളക്ക് ശേഷം അമ്മ വേഷങ്ങളിലൂടെയും മലയാളത്തിലെത്തി കയ്യടി നേടി. കുറച്ചു നാൾ മുൻപ് ഒരു തമിഴ് ദൃശ്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ അവതാരിക സുഹാസിനിയോട് ചോദിച്ചത് കൂടെ അഭിനയിച്ചിട്ടുള്ള നായക നടന്മാരിൽ ഏറ്റവും മികച്ച ജോഡിയായി സുഹാസിനിക്ക് തോന്നിയ നടൻ ആരാണെന്നാണ്. അതിനു സുഹാസിനി കൊടുത്ത മറുപടി മമ്മൂട്ടി എന്നാണ്.

മമ്മൂട്ടിയുടെ നായികയായി സുഹാസിനി ഒട്ടേറെ ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ചിലതാണ് കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിൻ രാഗസദസ്സിൽ, അക്ഷരങ്ങൾ, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ എന്നിവ. അത് കൂടാതെ സുഹാസിനി ഭാഗമായിട്ടുള്ള മലയാളത്തിലെ മറ്റു ചില മികച്ച ചിത്രങ്ങളാണ് സമൂഹം, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, നമ്മൾ, വാനപ്രസ്ഥം, തീർത്ഥാടനം, വിലാപങ്ങൾക്കപ്പുറം, മകന്റെ അച്ഛൻ എന്നിവ.

ഇനി മലയാളത്തിൽ റിലീസ് ചെയ്യാനുള്ള മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തിൽ മാത്രമേ സുഹാസിനി അഭിനയിച്ചിട്ടുള്ളു. തമിഴ്, തെലുങ്കു, കന്നഡ ഭാഷകൾ കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള സുഹാസിനി ഇന്ദിര എന്ന് പേരുള്ള ഒരു ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. രാവണൻ, ഇരുവർ, തിരുട തിരുട എന്നീ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായും ജോലി ചെയ്തിട്ടുള്ള സുഹാസിനി മണി രത്‌നം മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ടു കേരളാ സംസ്ഥാന അവാർഡും രണ്ടു തമിഴ്നാട് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

‘മിന്നല്‍ മുരളി’ സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍
പ്രതികരണവുമായി സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയുമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബേസില്‍ പറഞ്ഞു.‌

ബേസിലിന്‍റെ ഫേസ്ബുക്ക്

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ “ഇനി എന്ന്” എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.

ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും .

ഗോവയില്‍ മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം. അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാസപരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.

അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത്.

ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.

അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഗോവയിലെത്തിയത്.

ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.

അഞ്ജനയെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്.

പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചത്.

തെലങ്കാനയില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മഖ്സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.

ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു ശേഷം കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേയ് 22 നാണ് തെലങ്കാനയിലെ വാറങ്കലില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ ആറ് പേര്‍, ത്രിപുരയില്‍ നിന്നുള്ള ഒരാള്‍, ബീഹാറില്‍ നിന്നുള്ള രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരെല്ലാം ചണച്ചാക്ക് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്. മരിക്കുന്നതന് രണ്ടുദിവസം മുന്‍പ് ഇവരെയെല്ലാം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കമ്പനിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Copyright © . All rights reserved