കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവര്‍ക്കും പുറമേ ദാവൂദിന്റെ സുരക്ഷാജീവനക്കാരില്‍ ചിലര്‍ വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലാണ്. മുംബൈയ് സ്‌ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരനായ ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനിലാണ് ഒളിവില്‍ കഴിയുന്നത്.
2003-ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതിനുള്ള എല്ലാസഹായവും ചെയ്യുന്നത് പാക് ചാര സംഘടനയായ ഐ.എസ്.ഐയാണ്.
വിദ്വേഷ പ്രചാരണത്തിനെതിരായ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് ബിജെപി നേതാവ് കപില്‍ മിശ്രയുടെ പോസ്റ്റിനെതിരായ നടപടി ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പോസ്റ്റിനെതിരെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുള്ള യോഗത്തിലായിരുന്നു സുക്കര്‍ബര്‍ഗ് വിദ്വേഷ പോസ്റ്റുകൾക്കെതിരായ നയം വിശദീകരിക്കാൻ കപില്‍ മിശ്ര നടത്തിയ പരമാര്‍ശത്തെക്കുറിച്ച് പറഞ്ഞത്. കപില്‍ മിശ്രയുടെ പേര് അദ്ദേഹം പറഞ്ഞില്ലെങ്കിലും പോസ്റ്റ് വായിച്ചായിരുന്നു പരമാര്‍ശം. അമേരിക്കയിലെ കറുത്തവിഭാഗക്കാരായ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഫേസ്ബുക്ക് ജീവനക്കാരുടെ ഭാഗുത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച് വിശദീകരണം നടത്തുന്നതിനാണ് 25000 ത്തോളം വരുന്ന ജീവനക്കാരുടെ യോഗം ഫേസ്ബുക്ക് തലവന്‍ വിളിച്ച് ചേര്‍ത്തത്.
ഈ യോഗത്തിലാണ് ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം പരമാര്‍ശിക്കപ്പെട്ടത്.
‘ഇന്ത്യയില്‍ ചില കേസുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആരോ ഒരാള്‍ ഇങ്ങനെ പറഞ്ഞു.. പൊലീസ് അക്കാര്യം നോക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ അനുഭാവികള്‍ അവിടെ എത്തി തെരുവുകളിലെ തടസ്സം നീക്കം ചെയ്യും. അനുയായികളെ നേരിട്ട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് അത്. അത് ഞങ്ങള്‍ നീക്കം ചെയ്തു. അങ്ങനെ ഒരു കീഴവഴക്കം ഉണ്ട്.’ ഇതായിരുന്നു സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍. ഇതില്‍ പരാമര്‍ശിക്കുന്ന പ്രസംഗം കപില്‍ മിശ്ര നടത്തിയതാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷെഹിന്‍ബാഗില്‍ നടന്ന സമരത്തെ ഒഴിപ്പിക്കുന്ന കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരമാര്‍ശം ഫേസ്ബുക്ക് നീക്കം ചെയ്തതാണ് സുക്കര്‍ബര്‍ഗ് പരമാര്‍ശിച്ചത്. അതാണ് വിദ്വേഷ പ്രസംഗത്തെ കൈകാര്യം ചെയ്യാനുളള മാനദണ്ഡം എന്നും അദ്ദേഹം പറയുന്നു. കുപിൽ മിശ്രയുടെ പ്രസംഗം ഡൽഹിയിലെ കലാപത്തിന് കാരണമായെന്നാണ് ആരോപണം.
മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യണമെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കഴിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും’.അതുകഴിഞ്ഞാല്‍ നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുമെന്നായിരുന്നു കപില്‍ മിശ്രയുടെ മുന്നറിയിപ്പ്.
ട്രംപിന്റെ പ്രസ്താവന വിദ്വേഷം പരത്തുന്നതാണെന്ന് പറഞ്ഞാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഫേസ്ബുക്ക് അത്തരം പരമാര്‍ശങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. അത് നീക്കം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഇതാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ പോലും വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. പരസ്യമായി കമ്പനിയുടെ നയം ചോദ്യം ചെയ്ത് ജീവനക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് യോഗം വിളിച്ചത്.
യുഎസിലെ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ മൂന്ന് മാസങ്ങളാണ് കടന്നു പോകുന്നത്. പക്ഷേ ശതകോടീശ്വരന്മാർ മാത്രം അക്കൂട്ടത്തില്‍ പെടില്ല. മാർച്ച് 18 മുതൽ യുഎസ് ശതകോടീശ്വരന്മാര്‍ 565 ബില്യൺ ഡോളർ സമ്പാദിച്ചുവെന്നാണ് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് ഇപ്പോൾ 3.5 ട്രില്യൺ ഡോളറാണ്. അതായത്, മഹാമാരിയുടെ തുടക്കത്തില്‍ വരുമാനം അല്‍പ്പം കുറഞ്ഞെങ്കിലും പിന്നീട് 19 ശതമാനം വർധിച്ചുവെന്നു ചുരുക്കം.
ആമസോൺ മേധാവി ജെഫ് ബെസോസിന് മാത്രം മാർച്ച് 18 ന് ഉണ്ടായിരുന്നതിനേക്കാൾ 36.2 ബില്യൺ ഡോളർ കൂടുതലാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലഭിച്ചത്. എന്നാല്‍ അന്നുമുതൽ, 43 ദശലക്ഷം അമേരിക്കക്കാർ പ്രാരംഭ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ, പ്രത്യേകിച്ച് യാത്രാ, സേവന മേഖലയിലെ ജോലികളിൽ ഏര്‍പ്പെട്ടിരിക്കുന്നവരെ, ആരോഗ്യ പ്രതിസന്ധി പ്രത്യേകിച്ച് ബാധിച്ചു. ഉള്ളവരും ഇല്ലാത്തവയും തമ്മിലുള്ള ആഴത്തിലുള്ള വിഭജനത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രതിസന്ധി സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഫെഡറൽ റിസർവിൽ നിന്നുള്ള അഭൂതപൂർവമായ നടപടി മൂലം സ്റ്റോക്ക് മാർക്കറ്റുകളില്‍ വമ്പിച്ച മുന്നേറ്റം പ്രകടമായതാണ് സമ്പന്നരായ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ നേട്ടമായത്. ആമസോൺ ഓഹരികൾ മാർച്ച് പകുതിയോടെ 47 ശതമാനം ഉയർന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ മൊത്തം ആസ്തി മാർച്ച് 18 ന് ശേഷം 30.1 ബില്യൺ ഡോളർ ഉയർന്നതായി ഐപിഎസ് പറയുന്നു. ടെസ്‌ലയുടെ മേധാവി എലോൺ മസ്‌ക്, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്, മുൻ മൈക്രോസോഫ്റ്റ് (എംഎസ്‌എഫ്ടി) സിഇഒ സ്റ്റീവ് ബാൽമർ എന്നിവരുടെ മൊത്തം സമ്പാദ്യവും മാർച്ച് 18 മുതൽ 13 ബില്യൺ ഡോളറോ അതിലധികമോ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ താൻ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി യുവതി. ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ഉപദ്രവിച്ചതെന്നും പരാതിയിൽ ഉറച്ച് നിൽക്കുമെന്നും യുവതി വ്യക്തമാക്കുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവതിയുടെ പ്രതികരണം.
ക്രൂര പീഡനങ്ങള്‍ യുവതി വിവരിക്കുന്നത് ഇങ്ങനെ. “വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചത്. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയത്. രാജൻ എന്ന് പേരുള്ള ഒരാളും ഒരു അമ്മച്ചിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിറകെ രാജനും ഭർത്താവും ചേർന്ന് മദ്യപിച്ചു. ഭർത്താവ് എനിക്കും മദ്യം നല്‍കാൻ ശ്രമിച്ചു. ഇതിനിടെ നാലുപേർ കൂടി വീട്ടിലെത്തുകയും ഭർത്താവിനൊപ്പം പുറത്ത് പോവുകയും ചെയ്തു. ഇതിന് ശേഷം ഇതിലെ ഒരാൾ വെള്ളമെടുക്കാനെന്ന് പറഞ്ഞ് തിരിച്ചെത്തി തോളിൽ കൈവച്ച് പിടിച്ചു. ഇത് കണ്ട അമ്മച്ചി, ഇവരെല്ലാം കുഴപ്പക്കാരാണ് മോൾ ഇവിടെ നിന്ന് പൊയ്ക്കോ എന്ന് പറഞ്ഞു.
ആക്രമണോത്സുക ബാറ്റിങ് മികവ് കൊണ്ട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു റോബിന്‍ ഉത്തപ്പ. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ് ടീം അംഗമായിരുന്ന താരത്തിന് കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീടനേട്ടത്തിലും താരം പ്രധാന പങ്ക് വഹിച്ചിരുന്നു ഉത്തപ്പ. എന്നാല്‍ 2009 മുതല്‍ 2011 വരെയുള്ള കാലഘടത്തില്‍ കടുത്ത മാസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. റോയല്‍സ് രാജസ്ഥാന്‍ ഫൗണ്ടേഷന്റെ മൈന്റ്, ബോഡി ആന്റ് സോള്‍ എന്ന പരിപാടിയിലാണ് ഉത്തപ്പ തന്റെ കഠിനകാലത്തെ കുറിച്ച് പറഞ്ഞത്.
2006 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സമയത്ത് എനിക്ക് എന്നെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നുതൊട്ട് ഞാന്‍ കൂടുതല്‍ അറിയാനും മനസ്സിലാക്കാനും തുടങ്ങുകയായിരുന്നു. പക്ഷെ മത്സരങ്ങളില്ലാത്ത സമയത്താണ് ശരിക്കും പ്രതിസന്ധിയിലായത്, ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല, ‘ഓരോ ദിവസവും എങ്ങനെ കടന്ന് കിട്ടുമെന്നാലോചിച്ച് ഏറെ ഭയപ്പെട്ടു. ജീവിതം എവിടേക്കാണ് പോവുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. മോശം ചിന്തകളില്‍ നിന്ന് എന്നെ രക്ഷിച്ചു കൊണ്ടിരുന്നത് ക്രിക്കറ്റാണ്.
അക്കാലത്ത് എല്ലാ ദിവസവും ഡയറി എഴുതിയിരുന്നു. പിന്നീട് പ്രൊഫഷണല്‍ സഹായം ലഭിച്ചതോട് കൂടിയാണ് താന്‍ പോസിറ്റീവ് വ്യക്തിയായി മാറിയതെന്നും ഉത്തപ്പ പറഞ്ഞു. ഇന്ന് ഞാന്‍ എന്ന വ്യക്തിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. എന്റെ ചിന്തകളില്‍ വ്യക്തതയുണ്ട്. പ്രതിസന്ധികളില്‍ എന്നെ തിരിച്ചുപിടിക്കാന്‍ എനിക്കിന്ന് കഴിയും ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം ആയിരുന്നു ഉത്തപ്പയെ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ഏറ്റെടുത്തിരിക്കുകയാണ്.
നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ക്കപ്പെട്ട പ്രാഗിലെ കന്യാമറിയത്തിന്റെ ചരിത്രപ്രതിമ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ചു. 1652-ൽ സ്വീഡനെതിരായ കത്തോലിക്കാ അനുകൂല ഹബ്സ്ബർഗ് സേനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹബ്സ്ബർഗ് സാമ്രാജ്യം തകർന്നപ്പോൾ 1918 നവംബറിൽ ഒരു കൂട്ടം പരിഷ്‌ക്കരണവാദികള്‍ പ്രതിമ തകര്‍ത്തു. ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമായാണ് വിപ്ലവകാരികൾ അതിനെ കണ്ടത്.
ചെക്ക് തലസ്ഥാനത്തെ ഓൾഡ് ടൗൺ സ്ക്വയറിലാണ് 17 മീറ്റർ ഉയരത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചിരിക്കുന്നത്. ശില്പിയായ പെറ്റർ വാന-യുടെ ഏറെ നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൂന്ന് ടൺ ഭാരമുള്ള പ്രതിമ പഴയ സ്ഥലത്ത് സ്ഥാപിച്ചത്.
തകര്‍ക്കപ്പെട്ട പഴയ പ്രതിമയുടെ അവശിഷ്ടങ്ങള്‍ ചെക്ക് ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ പ്രാഗിന്റെ ലാപിഡേറിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഗ് സിറ്റി കൗൺസിലില്‍ നിന്നടക്കം വിവിധ കോണുകളില്‍നിന്നും പ്രതിമ പുനസ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് കന്യാമറിയത്തെ പഴയ സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ പ്രതിമ ഇപ്പോഴും ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്നും രാജ്യത്ത് കത്തോലിക്കാ ആധിപത്യം നടപ്പാക്കുമെന്ന ആശയമാണ് അത് മുന്നോട്ടു വയ്ക്കുന്നതെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗവും നിരീശ്വരവാദികളുമാണ് എതിര്‍പ്പുകളുടെ മുന്‍ നിരയില്‍ ഉള്ളത്. യൂറോപ്പില്‍ മത വിശ്വാസികള്‍ ഏറ്റവും കുറവുള്ള രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്.
കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. താരങ്ങള്‍ ഇരുപത്തിയഞ്ചു ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
യോഗത്തിനു ശേഷം സംഘടന താര സംഘടനായ എഎംഎംഎ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
നിലവില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം വാങ്ങുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലുമാണ് പ്രതിഫലം. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നാണ് താര സംഘടന പ്രതികരണം.
അതേസമയം സര്‍ക്കാര്‍ നിലവില്‍ ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
യുവതി കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ. ഭർത്താവടക്കം ആറു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. കൂടാതെ രഹസ്യ മൊഴിയും രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. ഇതിനു ശേഷമാണ് ബലാത്സംഗം നടന്നത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തൻറെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന.വ്യാഴാഴ്ച വൈകിട്ട് പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് നാല് മണിയോട് കൂടിയാണ് ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ ഇവരെ കൊണ്ടുപോയത്. ഇവിടെ വച്ചയാരുന്നു പീഡിപ്പിച്ചത്.
പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം എന്ന് അജു 24 ന്യൂസ് വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ചോദിക്കുന്നു.
ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തെന്ന് എനിക്കറിയണമെന്നും അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഒപ്പം ഇന്‍കം ടാക്സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണി കൂടി അജു വര്‍ഗീസ് പരാമര്‍ശിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഫ്രഷ്… ഫ്രഷ് എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം.. പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം
മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം
അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24.6 കോടി രൂപ) മലയാളിക്ക്. അജ്മാനിലെ അൽഹുദ ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈൻ മുഴിപ്പുറത്താണ് കോടിപതിയായത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നുവെന്നും 27 വർഷമായി യുഎഇയിലുള്ള തനിക്ക് ദൈവം തന്ന റിട്ടയർമെന്റ് സമ്മാനമാണിതെന്നും അസ്സൈൻ പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യംകൂടെ വന്നത്.
സമ്മാനം ലഭിച്ച വിവരം ഭാര്യ ഷരീഫയെ വിളിച്ചറിയിച്ചെങ്കിലും തമാശയായാണ് അവർ കരുതിയത്. വയനാട്ടിൽ എൻജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈൻ, എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈൻ എന്നിവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് പ്രഥമ പരിഗണന. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടിൽ സ്വന്തമായൊരു ബിസിനസ് അതാണ് മനസിലെ പദ്ധതി, അസ്സൈൻ വിശദീകരിച്ചു.
20–ാം വയസിൽ സൂപ്പർമാർക്കറ്റിൽ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെത്തിയതു മുതൽ ജീവകാരുണ്യ പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാണ്. പിന്നീട് ലൈസൻസെടുത്ത് ഡ്രൈവറായി ജോലി മാറി. ഈ ബേക്കറിയിൽ 20 വർഷത്തിലേറെയായി. കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന 3000 ദിർഹത്തിലും ഒരു വിഹിതം ജീവകാരുണ്യത്തിന് മാറ്റിവയ്ക്കാറുണ്ട്. അതിനിയും തുടരുമെന്നും സൂചിപ്പിച്ചു.
ആകെയുള്ള ഏഴു സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാർ: ശ്രീഹർഷ പ്രഭാകർ (100,000 ദിർഹം), ഷജീന്ദ്ര ദാസ് (60,000 ദിർഹം), ഗോകുൽദേവ് വാസുദേവൻ (50,000 ദിർഹം). രണ്ട് പാക്കിസ്ഥാൻ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവർ.