Latest News

മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തന്‍പുര കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ ആണ് മരിച്ചത്. 18 വയസ്സുമാത്രമേ പ്രായമുള്ളൂ.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു.

സുഹൃത്തുക്കള്‍ ഒച്ചവച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, യുവാവിനെ പുറത്തെടുത്തങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മലാ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അക്ബര്‍ ഷാ.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസ് കുറയുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ കെ ശൈലജ. പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്. പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. കാസര്‍കോട് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്. കാസര്‍കോട് മാത്രം ഇന്നലെ 28 പേര്‍ രോഗമുക്തി നേടി.

കേന്ദ്രത്തില്‍ നിന്ന് ലോക്ക്‌ഡൌണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരുണ്ട്. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുകയുണ്ടായി. ദുബായി കോർപൊർറ്റഷനിൽ ടാക്സി ഡ്രൈവർ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് രണ്ടാഴ്ച മുന്പാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇതേതുടർന്ന് ഇവർക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. രോഗശമനത്തിനായി പനിയുടെ മരുന്നാണ് ഇവർ കഴിച്ചിരുന്നത്. പിന്നെ രോഗം സംശയിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തതിൽ പോസിറ്റീവ് ആയിരുന്നില്ല. വീണ്ടും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെത്തുടർന്ന് രണ്ടാമത് നടത്തിയ റെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആയത്. ഇതേതുടർന്ന് അവിടെയുള്ള ആശുപത്രിയിൽ തന്നെ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എവിടെനിന്നും വേണ്ടത്ര ചികിത്സകളോ ബോധവത്കരണമോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒരാൾക്ക് അസുഖം ഉണ്ടായാൽ തന്നെ കൃത്യമായ ഐസൊലേഷനിൽ ആക്കുകയോ ഒപ്പം കൃത്യമായ പരിചരണമോ ലഭ്യമാകുന്നില്ല. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതോ ഒപ്പം സ്വയം ചികിൽത്സ നേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മലയാളികൾ ഒരുമിച്ച് താമസിക്കുന്നിടങ്ങളിൽ കൃത്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല, ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലനിൽകുന്നത്.

എട്ട് വർഷമായി ഇദ്ദേഹം ദുബായിൽ തന്നെയായിരുന്നു. രണ്ടാഴ്ചയായി രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇതേതുടർന്ന് പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഗുരുതരമായ സാഹചര്യമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവരാണ് ഇവരെ ചികിൽസിച്ചിരുന്നത്. ആയതിനാൽ തന്നെ പലരിലും ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന റിസൾട്ട് ആണ് ലഭിച്ചത്. പലരും ഇതിനാൽ തന്നെ ആശങ്കയിലാണ്.

കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നു യുഎഇ. സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ താല്‍പര്യമുള്ളവരെ തിരികെ അയയ്ക്കാനുള്ള യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ട്.

തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് യുഎഇ അറിയിച്ചിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുടെ റിക്രൂട്‌മെന്റ് ക്വോട്ട വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലാണെന്നു മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വയസ്സുകാരി ഇനിയയുടെ ആഗ്രഹം കോവിഡ് കാലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ സങ്കടക്കാഴ്ചയായത്.

പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ജീവനക്കാരനായ വറ്റല്ലൂര്‍ പള്ളിപ്പറമ്പില്‍ സഗീര്‍ വീട്ടില്‍ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോണ്‍ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകള്‍ ഉപ്പയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ നാളെ വരുമെന്നു പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീര്‍ പറയുന്നു. നാളെകള്‍ ആഴ്ചകള്‍ക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്പോള്‍ കുടുംബ കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ്.

ഇന്നലെ പുലാമന്തോള്‍ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോള്‍ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.ഉപ്പയെ കാണാന്‍ വാശി പിടിക്കുന്ന കുഞ്ഞുമോളുടെ ആഗ്രഹം വീണ്ടുമൊരു നാളേയ്ക്കു നീട്ടി വയ്ക്കാന്‍ ഉമ്മ മനസ്സിനു കഴിഞ്ഞില്ല. വീടിനു മുന്നില്‍ മകളും ഭാര്യയും കാത്തുനിന്നു. കൂടെ രോഗി ഉള്ളതിനാല്‍ വണ്ടി നിര്‍ത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടര്‍ന്നെന്നു സഗീര്‍ പറഞ്ഞു.

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു താരം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ യൂത്ത് ഐക്കണായി മാറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യന്‍ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താരം. നേരിട്ട് ക്യാംപുകളിലേക്ക് സാധനങ്ങളെത്തിക്കാനും വീടുകളില്‍ കുടുങ്ങിപ്പോയവരെ ക്യാംപുകളിലേക്ക് മാറ്റാനുമൊക്കെ താരവും സജീവമായിരുന്നു.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെക്കുകയായിരുന്നു. തിയേറ്ററുകള്‍ അടച്ചിട്ടതോടെ റിലീസുകളും നിര്‍ത്തുകയായിരുന്നു. വീട്ടിലിരിക്കാനുള്ള നിര്‍ദേശം പാലിക്കുകയെന്ന ഉത്തരവാദിത്തമാണ് നമുക്ക് ഇപ്പോഴുള്ളതെന്ന് ടൊവിനോ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മനസ്സിലാണ് ആഘോഷങ്ങളുടെ തിരി തെളിയുന്നതെന്നും താരം പറയുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാത്ത ഈസ്റ്ററായിരുന്നു കഴിഞ്ഞുപോയതെന്നും താരം പറയുന്നു.

ഈസ്റ്ററിന് എല്ലാവരും ഒരുമിച്ച് കൂടുന്ന പതിവാണ് തങ്ങളുടേതെന്ന് ടൊവിനോ പറയുന്നു. രുചികരമായ വിഭവങ്ങളാണ് ഈസ്റ്ററിന് അമ്മ ഉണ്ടാക്കാറുള്ളത്. ആ ദിവസത്തെ പ്രധാന പ്രത്യേകതയും അത് തന്നെയാണ്. ഇത്തവണത്തെ വലിയ നഷ്ടവും അതായിരുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാതെയായിരുന്നു ഈസ്റ്റര്‍ കടന്നുപോയത്. ആഘോഷങ്ങള്‍ക്കെല്ലാം പരിധി നിശ്ചയിക്കേണ്ടി വന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റര്‍.

അനിയത്തിയുടെ ചികിത്സയ്ക്കായി അമ്മയും വെല്ലൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഹോം ക്വാറന്റൈനിലാണ് അമ്മ ഇപ്പോള്‍. കുട്ടികളെ വീട്ടില്‍ നിര്‍ത്തണ്ട എന്ന് തീരുമാനിച്ചിരുന്നു. ഭാര്യയും കുഞ്ഞും ചേട്ടന്റെ ഭാര്യയും കുടുംബവും അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു. ഈസ്റ്ററിന് അവര്‍ വീട്ടിലില്ലാത്തതും സങ്കടമുള്ള കാര്യമാണ്.

സഹോദരിയുടെ വിവാഹ ശേഷം ചേട്ടനും താനും ബാച്ചിലേഴ്‌സ് ആയിരുന്നപ്പോഴുള്ള ഈസ്റ്റര്‍ ആഘോഷമാണ് ഓര്‍മ്മയില്‍ വരുന്നത്. ആഘോഷങ്ങളിലെല്ലാം പാചകവും ഒരുമിച്ചാണ്. അമ്മയുടെ കൈയെത്താതെ തൃപ്തി വരാറില്ല. ഇത്തവണ അമ്മയെ അടുക്കളയില്‍ കയറ്റിയില്ല. അമ്മയെ അമ്മയുടെ മുറിയില്‍ നിന്നും പുറത്ത് ഇറക്കുന്നില്ല. വീട്ടില്‍ അമ്മയും അപ്പനും ചേട്ടനും മാത്രമുള്ള അവസ്ഥയാണ് ഇപ്പോഴത്തേത്.

അമ്മ ചെയ്തിരുന്ന ജോലികളെല്ലാം ഇപ്പോള്‍ അപ്പനും മക്കളും ചേര്‍ന്നാണ് ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ചേട്ടന് ജോലികളില്‍ ചെറിയൊരു ഇളവ് കൊടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ അമ്മയുടെ കൈപ്പുണ്യം മിസ്സ് ചെയ്‌തെന്നും താരം പറയുന്നു. ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ ഇരിക്കുക, ഈ നിര്‍ദേശം എന്തിന് വേണ്ടിയെന്ന് മനസ്സിലാക്കി അത് പാലിക്കലാണ് ഇപ്പോഴത്തെ ഉത്തരവാദിത്തം. ഫെഫ്കയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ താനും ഭാഗമാണെന്നും ടൊവിനോ പറയുന്നു.

ബ്രേക്ക് ദ ചെയ്ന്‍ ക്യാംപയിനുമായും ടൊവിനോ സഹകരിക്കുന്നുണ്ട്. വീട്ടില്‍ ഇരുന്ന് നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട സമയമാണ് ഇപ്പോഴത്തേത്. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോഡ് കൗണ്‍ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ചിത്രത്തിലേക്ക് പോവുമെന്നും ടൊവിനോ തോമസ് പറയുന്നു.

തലവെടി: അശരണർക്കും നിരാലംബർക്കും കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും  ഭക്ഷണമെത്തിക്കുന്നതിന്  ഈസ്റ്റർ തടസ്സമായില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആരും പട്ടണി കിടക്കാതിരിക്കനായി സംസ്ഥാന സർക്കാരിൻ്റെ  നിർദ്ദേശ പ്രകാരം  തലവെടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൽ   സജീവമായി പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഈസ്റ്റർ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തത്.ഈസ്റ്റർ ദിനത്തിൽ 150 പേർക്ക് ഭക്ഷണ പൊതി വിതരണം ചെയ്യുന്നതിനാവശ്യമായ  ഭക്ഷ്യസാധനങ്ങൾസൗഹൃദ വേദി  എത്തിച്ചിരുന്നു.
ബ്രഹ്മശ്രീ ആനന്ദൻ പട്ടമന നമ്പൂതിരി ആദ്യ പൊതിയിലേക്ക് ഭക്ഷണം വിളമ്പി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജനൂബ് പുഷ്പാകരൻ , വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വർഗ്ഗീസ്, അംഗം അജിത്ത് കുമാർ പിഷാരത്ത്, മണിദാസ് ,അനിരുപ് എം ,സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറാർ സുരേഷ് പരുത്തിക്കൽ ,സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുധീർ കെ.കെ എന്നിവർ ചേർന്ന് ആണ് ഭക്ഷണം  പൊതിയാക്കിയത്.
സി.ഡി.എസ് ചെയർപെഴ്സൻ രത്നമ്മ ഗോപി, കെ.ടി.നന്ദകുമാർ കലവറശേരിൽ എന്നിവരുടെ  നേതൃത്വത്തിൽ ഉള്ള 6 അംഗ സംഘം  പാചകം ചെയ്യുന്ന ഭക്ഷണം സന്നദ്ധ സേന പ്രവർത്തകർ ആണ് 15 വാർഡുകളിലും ഭവനത്തിലെത്തി നിരാലംബർക്ക് നല്കുന്നത്.
കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നതിന് തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൻ്റെ സകല സൗകര്യങ്ങളും വിട്ടു നല്കിയ ക്ഷേത്ര ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.

തൃശ്ശൂര്‍: ലോക്ഡൗണ്‍ കാലത്ത് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലാക്ക്മാന്‍മാരില്‍ ഒരാളെ കൈയോടെ പിടികൂടിയെന്നാണ് വാര്‍ത്ത പരന്നത്. പക്ഷേ, ബ്ലാക്ക്മാനെ പിടികൂടാന്‍ ചുമതലപ്പെട്ട സേനയിലെ ഒരാളാണ് സ്വയം പിടിയിലായത് എന്നറിഞ്ഞപ്പോള്‍ പിന്നാലെയെത്തി സസ്‌പെന്‍ഷന്‍. കേരള പോലീസ് അക്കാദമിയുടെ ടാങ്കോ ഫോര്‍ കമ്പനിയിലെ ഹവില്‍ദാര്‍ ആലപ്പുഴ സ്വദേശി സനല്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശനനിരീക്ഷണം നടത്തുന്ന പോലീസ് അക്കാദമിയില്‍നിന്ന് ഇയാള്‍ വ്യാഴാഴ്ച രാത്രി പത്തോടെ ബൈക്കില്‍ പുറത്തിറങ്ങി മണ്ണുത്തിക്കടുത്ത് പൊങ്ങണങ്കാട്ടിലെ ഒരു വീട്ടിലെത്തി. ഇയാള്‍ക്ക് പരിചയമുള്ള സ്ത്രീയുടെ വീടായിരുന്നു ഇത്. വാതിലില്‍ തട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ ജനലില്‍ തട്ടി. എന്നിട്ടും തുറക്കാതായപ്പോള്‍ ശക്തിയില്‍ തട്ടി ജനല്‍ച്ചില്ലുടച്ചു. ഈ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്നു. മാടക്കത്തറ പഞ്ചായത്ത് ഓഫീസിന് സമീപം പിടികൂടി.

മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. പിടിയിലായപ്പോള്‍ പോലീസ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവിനെ ബന്ധപ്പെട്ടു. നേതാവ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പോലീസ് ആണെന്നു കണ്ടെത്തി. തുടര്‍ന്ന് മണ്ണുത്തി പോലീസിന് കൈമാറി.

സംഭവത്തെപ്പറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അതിജാഗ്രത പുലര്‍ത്തുന്ന പോലീസ് അക്കാദമിയില്‍നിന്ന് ബൈക്ക് സഹിതം ഒരു ഹവില്‍ദാര്‍ എങ്ങനെ പുറത്തിറങ്ങിയെന്നും മദ്യം ലഭ്യമല്ലാത്ത സമയത്ത് എവിടെനിന്ന് ഇയാള്‍ക്ക് മദ്യം കിട്ടിയെന്നും റോഡിലെ പോലീസ് വാഹനപരിശോധന മറികടന്ന് എങ്ങനെ പൊങ്ങണങ്കാട് വരെയെത്തിയെന്നും അന്വേഷിക്കുന്നുണ്ട്.

ജിബിൻ ആഞ്ഞിലിമൂട്ടിൽ

പ്രവാസികൾ നമ്മുടെ സഹോദരങ്ങൾ…. ജീവിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും വിദേശനാടുകളിലേക്ക് പോയവർ ആണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. അവർക്കു കിട്ടുന്ന ഒരു വിഹിതം നമ്മുടെ നാടിനായി അവർ തരാറുമുണ്ട്.മുഖ്യമന്ത്രി പറഞ്ഞത് പോലെ നാടിന്റെ നട്ടെല്ല് പ്രവാസികൾ ആണ്. കോവിഡ് ഭീതിയിൽ കഴിയുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ എത്രയും വേഗം മടക്കി കൊണ്ടുവരണം. കോറന്റൈനിൽ ഇരിക്കാൻ തയ്യാറാണ് എന്ന് അവർ പറയുന്നുമുണ്ട്. നമ്മുടെ സഹോദരങ്ങൾ ആണ് അവർ. വിദേശരാജ്യങ്ങളിൽ നമ്മുടെ പ്രവാസി സഹോദരങ്ങളിൽ പലരും കോവിഡ് ബാധയെത്തുടർന്ന് മരണപ്പെടുന്ന കാഴ്ചകൾ നാം കാണുന്നുണ്ട് ഈ ദിവസങ്ങളിൽ. വേദനാജനകമായ കാഴ്ചയാണത്.

പ്രവാസികളായ മലയാളികളുടെ കാര്യം വലിയ കഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് വിവാഹം കഴിഞ്ഞ് രണ്ടു മാസം ആയ ഒരു നവവരൻ ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. നാട്ടിലായിരുന്ന ഭാര്യ തന്റെ പ്രിയതമന്റെ മൃതദേഹം ഒരു നോക്കുപോലും കാണാൻ സാധിക്കാതെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കാൻ സമ്മതപത്രം അയച്ചു കൊടുത്ത വാർത്ത വളരെ ഹൃദയഭേദകമായ സംഭവമായിരുന്നു. ഇതുപോലെ അനേകം മലയാളികൾ ഓരോ ദിവസവും മരണപ്പടുന്ന വാർത്തകൾ നാം കാണുകയാണ്. ഉറ്റവരെ കാണാതെ വിഷമിക്കുന്ന പ്രവാസി സഹോദരങ്ങളും,സ്വന്തം സഹോദരങ്ങളെ കാണാൻ കഴിയാതെ വിഷമിക്കുന്നവരും അവരുടെ മാതാപിതാക്കളും,ഭാര്യാ ഭർത്താക്കന്മാരും നമ്മുടെ വേദന തന്നെയാണ്. സ്വന്തം നാട്ടിൽ നമ്മൾ എല്ലാവരും സുരക്ഷിതരാണെന്ന ഉത്തമ ബോധ്യം നമുക്ക് ഉണ്ട്. ആ സുരക്ഷിതത്വം നമ്മുടെ പ്രവാസി സഹോദരങ്ങൾക്കും ലഭ്യമാകണം. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണ്. കോവിഡ് ഭീതിയിൽ പ്രവാസലോകം ആയിരിക്കുമ്പോൾ നമ്മുടെ പ്രവാസി സഹോദരങ്ങളെ മരണത്തിന് വിട്ടു കൊടുക്കാൻ ആവില്ല.അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാൻ ഇന്ത്യൻ എംബസി ഉൾപ്പെടെ സമ്മർദ്ദം ചെലുത്തണം.

ഇനി അവരെ കൊണ്ടുവരാനുള്ള സാഹചര്യം ഒരുങ്ങുന്നു എങ്കിൽ, ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. നമ്മൾ പൂർണ്ണ സജ്ജരാണെന്നതിന്റെ അടയാളപ്പെടുത്തലുകൾ ഇന്ന് കേരളം ലോകത്തിനു മുൻപിൽ കാട്ടിക്കൊടുക്കുകയാണ്. കേന്ദ്ര സർക്കാർ ഇപ്പോഴും പ്രവാസികളുടെ വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നതാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇനിയെങ്കിലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവണം.-

ഒളിവില്‍ കഴിയവെ അഭിഭാഷകയുമായുള്ള ബന്ധത്തില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലിയന്‍ അസാഞ്ജുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി അഭിഭാഷകയായ സ്റ്റെല്ല മോറിസ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി.

എംബസിയില്‍ ഒളിവില്‍ കഴിയവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും തമ്മില്‍ കണ്ടുമുട്ടിയതും പിന്നീട് അടുപ്പത്തിലായതും. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ 2016 ല്‍ ആദ്യത്തെ കുട്ടി പിറന്നു. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി കണ്ടിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് അസാഞ്ജിനെ പോലീസ് പിടികൂടിയത്. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് തങ്ങളുടെ രഹസ്യബന്ധം പുറത്തുവിട്ട് സ്റ്റെല്ല പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റെല്ല മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍.

ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചില തടവുകാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി മോചിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സ്റ്റെല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇതോടെയാണ് രഹസ്യബന്ധം വെളിപ്പെടുത്തി സ്റ്റെല്ല രംഗത്തെത്തിയത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളും അതിനിടെ പുറത്തുവരുന്നു.

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ഗംഗാതീരത്ത് കറങ്ങി നടന്ന വിദേശകളെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് പോലീസ്. ഉത്തരാഖണ്ഡ് പോലീസിന്റേതാണ് നടപടി. ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധ രാജ്യക്കാരായ പത്തുവിദേശികളെ കൊണ്ടാണ് പോലീസ് ഇംപോസിഷന്‍ എഴുതിച്ചത്.

ഇസ്രയേല്‍, ഓസ്ട്രേലിയ, മെക്സികോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികളെന്ന് പോലീസ് അറിയിച്ചു. ‘ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം’ എന്ന് ഇവരെക്കൊണ്ട് 500 തവണയാണ് പോലീസ് എഴുതിച്ചത്. മേഖലയില്‍ ഏതാനും വിദേശികള്‍ ഉണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പുറത്ത് കറങ്ങി നടക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ലോക്ക് ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങി നടന്നത് എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങള്‍ കരുതിയതെന്നാണ് ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത്തരം ഇളവ് നല്‍കുന്നത് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവര്‍ക്കാണെന്ന് പോലീസ് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ശേഷം ഇംപോസിഷന്‍ എഴുതിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved