ആശുപത്രിയിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന ആൾക്ക് ദാരുണാന്ത്യം .. മുറിയില്‍ ചൂട് ഉയര്‍ന്നപ്പോള്‍ വീട്ടുകാര്‍ കൂളര്‍ കണക്ട് ചെയ്യാന്‍ ഊരിയത് വെന്റിലേറ്ററിന്റെ പ്ലഗ്! രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്
കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
കൂളര്‍ വീട്ടുകാർ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇത് റൂമിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾക്ക് മനസ്സിലായില്ല. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു.
ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും രോഗി മരണമടയുകയായിരുന്നു. രോഗി മരിച്ചതിനെത്തുടര്‍ന്നു ബഹളം വച്ച ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും.
സച്ചി വിട പറഞ്ഞു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സര്‍ജറികള്‍ ആവശ്യമായിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോഴായിരുന്നു ഹൃദയാഘാതം. അതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി പോന്നത്.
അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടന്‍ എന്ന അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി ആയി പൃഥ്വിരാജും വേഷമിട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയായപ്പോള്‍ അയ്യപ്പന്‍ നായരായി സച്ചി മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ താരമൂല്യം ആ കഥാപാത്രത്തിന് ഒരു തടസ്സമാകുമെന്ന് സച്ചി മനസ്സിലാക്കി.
ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നും മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാല്‍ ആ കഥാപാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തില്‍ അവശേഷിക്കും.
ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യൻ സൈന്യം. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പാലം പണി അതിവേഗം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിനുശേഷവും നിര്‍മാണം തടയാന്‍ ചൈനയ്ക്കായില്ല എന്നതും സൈന്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. 60 മീറ്റർ നീളമുള്ള പാലമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
അതേസമയം ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനികശക്തിയില്‍ ചൈന മുന്നിലാണെന്നതു യാഥാര്‍ഥ്യമാണെങ്കിലും തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യ തങ്ങളുടേതെന്നു കരുതുന്ന ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ സൈനിക നടപടിയിലൂടെത്തന്നെ ഒഴിപ്പിക്കണം. 1999 ല്‍ കാര്‍ഗിലില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരേ നടത്തിയ ആക്രമണത്തിനു സമാനമായ ആക്രമണത്തെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. ചൈന സൈനിക ശക്തിയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ സൈന്യത്തെ ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത്. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ക്കുമെതിരെയാണ് ഇപ്പോള്‍ പ്രതിഷേധവും വിമര്‍ശനങ്ങളും നടക്കുന്നത്.
സുശാന്തിനെ ബോളിവുഡില്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതിയും ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ തന്നെ പല ബോളിവുഡ് പ്രമുഖരുടെയും കോലങ്ങള്‍ കത്തിച്ച് ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
സുശാന്തിന്റെ ജന്മനാടായ ബീഹാറില്‍ സല്‍മാന്‍ ഖാന്റെ ‘ബീയിംഗ് ഹ്യൂമണ്‍’സ്റ്റോറിന് മുന്നിലും ആളുകള്‍ പ്രതിഷേധവും ആയി എത്തിയിരുന്നു. സ്റ്റോറിന് മുന്നിലെ വലിയ ബോര്‍ഡില്‍ നിന്ന് സല്‍മാന്‍ ഖാന്റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കെ.സി.വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്.
10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ഇതിൽ കർണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാർച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗൺ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 തുടങ്ങി ട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
ഭോപാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ സിങിനും ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ജയം. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിച്ചത്.
മാര്‍ച്ചില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍
ചേര്‍ന്നത്. ഇതിന് പ്രത്യുപകാരമായിട്ടായിരുന്നു ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ബി.ജെ.പിയുടെ സുമര്‍ സിങ് സോളങ്കിയാണ് ജയിച്ച രണ്ടാമത്തെ വ്യക്തി.
അട്ടിമറിക്ക് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്.
ദളിത് നേതാവ് ഫൂല്‍ സിങ് ഭരൈ ആയിരുന്നു കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.
230 അംഗങ്ങളുള്ള നിയമസഭയില്‍ 107 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.എസ്.പിയുടെ രണ്ട് പേരും എസ്.പിയുടെ ഒരാളും രണ്ട് സ്വതന്ത്രരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നുണ്ട്.
കോണ്‍ഗ്രസിന് 92 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസില്‍നിന്നുള്ള 24 എം.എല്‍.എമാര്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ 206 അംഗബലമാണ് നിയമസഭയ്ക്ക് നിലവിലുള്ളത്.
54 എം.എല്‍.എമാരോട് ദിഗ് വിജയ സിങിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 54 വോട്ടുകളാണ് രാജ്യസഭാ പ്രവേശനത്തിന് ആവശ്യമായിരുന്നത്.
അതേസമയം, ദിഗ് വിജയ സിങിന്റെ രാജ്യസഭാ പ്രവേശം തങ്ങള്‍ക്ക് സഹായകരമാണെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചാല്‍ 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദിഗ് വിജയ സിങെന്ന പ്രതിയോഗിയെ നേരിടേണ്ടി വരില്ല എന്നതാണ് അതിന്റെ കാരണം.
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ കുടുംബാംഗങ്ങളും സിനിമാ പ്രേമികളും വേദനയിലാണ്. ജൂൺ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ ബാന്ദ്രയിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത ഒരാൾ കൂടിയുണ്ട്, നടന്റെ വളർത്തു നായ ഫഡ്ജ്.
സുശാന്ത് പോയതറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ കണ്ണു നിറയ്ക്കുന്നത്. ഫോണിന്റെ സ്ക്രീനിൽ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയിൽ കിടക്കുന്നതിന്റെയും ചിത്രങ്ങൾ നടൻ മൻവീർ ഗുർജർ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
പട്ന സ്വദേശിയായ സുശാന്ത് ഡൽഹിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
Bro 💔 #SushanthSinghRajput koi aur naaa sahi ye to teri Value aaj bhi janta hai! 😔 pic.twitter.com/gW2vcCSh2T
— Manveer Gurjar (@imanveergurjar) June 17, 2020
ചൈനയ്ക്കെതിരെ ശക്മായ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു ഇന്ത്യൻ വ്യേമസേന സജീവമായി കഴിഞ്ഞു. സുഖോയ്–30 എംകെഐ, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങൾ ഇവിടേക്കു മാറ്റിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കരസേനയ്ക്ക് പിന്തുണയുമായി അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററുകളുമുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സൈനികരെ എത്തിക്കാന്‍ ചിനൂക്ക് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയിൽ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കൻ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേർന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.
വ്യോമസേന മേധാവി ആർ.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും സൈനിക നീക്കങ്ങൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ബധുരിയയുടെ സന്ദർശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാൽ അതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കൻ ലഡാക്കിലേക്കു സന്ദർശനം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിർത്തിയിൽ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഈമാസം 17നു ലേ സന്ദർശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗർ സൈനിക താവളവും സന്ദർശിച്ചിരുന്നു. കിഴക്കൻ ലഡാക്കിനോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളിൽ ആക്രമണം നടത്താൻ അനുയോജ്യം. അതേസമയം, വ്യോമസേന മേധാവിയുടെ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ സേനാ വക്താവ് തയാറായില്ല.
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് അന്ത്യയാത്ര നല്‍കാന്‍ എത്തി.
സംസ്‌കാരത്തിന് മുമ്പ് തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. നടന്മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി നിരവധിപ്പേര്‍ പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. അഭിഭാഷക സുഹൃത്തുക്കളും സച്ചിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചായിരുന്നു സച്ചി സിനിമയില്‍ ഇടം കണ്ടെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സച്ചി അന്തരിച്ചത്. 48 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലിരിക്കെയായിരുന്നു സച്ചിയുടെ മരണം.ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവസാന സിനിമ. അനാര്‍ക്കലിയാണ് ആദ്യം സംവിധാനം ചെയ്ത സിനിമ.
2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു.ഡ്രൈവിങ് ലൈസന്‍സ്, രാമലീല, സീനിയേഴ്‌സ് തുടങ്ങി 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ‘ചേട്ടായീസ്’ നിര്‍മിച്ചു. കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം.
മുളകുപാടം ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഗംഭീര വിരുന്നൊരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായിരിക്കും വരുന്നതെന്ന് നിർമ്മാതാവ് പറയുന്നു.
കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ്
ഗോപി ചിത്രത്തിലെത്തുക. ജോഷിയുടെ സംവിധാനത്തില്‍ 1997 ല്‍ ഇറങ്ങിയ ‘ലേല’ത്തിലെ പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം സുരേഷ് ഗോപി കോട്ടയംകാരനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധായകൻ. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സുരേഷ്
ഗോപിയെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഒന്നിക്കും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ വെളുപ്പെടുത്തിയിട്ടില്ല.