ഐസ് ക്യൂബുകള്‍ മഴയായി പെയ്യുന്ന പ്രതിഭാസമാണ് ആലിപ്പഴം. അപൂര്‍വ്വമായിട്ടേ ആലിപ്പഴം പൊഴിയുന്നത് കാണാറുള്ളൂ. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് നഗരത്തില്‍ മറ്റൊരു പ്രതിഭാസം കണ്ടു. ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ കൈയ്യിലെടുത്തു നോക്കിയപ്പോഴാണ് ഞെട്ടിയത്.
ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണെന്ന് പറയുന്നവരും ഏറെ.
ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. സഹ രക്ഷകയായ പരിശുദ്ധ അമ്മയെക്കുറിച്ചാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പറയുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഇരുപതുകാരൻ കൊല്ലപ്പെട്ട് 24 വർഷങ്ങൾ പിന്നിട്ടപ്പോൾ അയൽവാസി അറസ്റ്റിൽ. കാണക്കാരി കുറുമുള്ളൂർ അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫി(20) നെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി കുറ്റിപ്പറന്പിൽ വർക്കി(56)യെ പോലീസ് അറസ്റ്റ് ചെയ്തത്.
1996 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബെന്നിയെ കൊലപ്പെടുത്തി കൃഷിയിടത്തിലെ കുളത്തിൽ കല്ലുകെട്ടിതാഴ്ത്തിയശേഷം വർക്കി ഒളിവിൽപ്പോകുകയായിരുന്നു. കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
ബെന്നിയെ കൊലപ്പെടുത്തിയശേഷം പോലീസിനെ വെട്ടിച്ചു തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങുകയായിരുന്നു വർക്കി. ഷിമോഗയിൽ ടാപ്പിംഗ് ജോലി ചെയ്ത് ഒളിച്ചുതാമസിച്ചിരുന്ന വർക്കി കഴിഞ്ഞ ഏഴുമാസമായി കണ്ണൂരിൽ താമസിച്ചുവരികയായിരുന്നു.
ലോക്ഡൗണിനെത്തുടർന്നു കുറുമുള്ളൂരിൽ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുന്ന വിവരം പോലീസ് മനസിലാക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽനിന്നു പിടികൂടിയ വർക്കിയെ കുറവിലങ്ങാട് സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
കൊലപാതകം നടന്ന 1996ൽ കൊല്ലപ്പെട്ട ബെന്നിയും അയൽവാസി വർക്കിയും ടൈൽസ് ജോലിക്കാരായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇവർ സംഭവ ദിവസം ജോലിക്കുശേഷം മടങ്ങിയെത്തുന്പോൾ അയൽവാസിയായ ഒരു സ്ത്രീയുടെ പേരിൽ വഴക്കിട്ടതായാണു പറയുന്നത്.
ബെന്നിയുടെ വീട്ടിലെത്തി മാതാപിതാക്കളോടു ബെന്നിയെ ഇല്ലാതാക്കുമെന്നു വർക്കി ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ഒന്‍പതരയോടെ പുതുശേരിൽ അപ്പച്ചന്റെ വീട്ടിൽനിന്നും ടിവി കണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന ബെന്നിയെ വർക്കി കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ മൃതദേഹം കല്ലുകെട്ടിതാഴ്ത്തിയ നിലയിൽ കണ്ടെത്തി.
ബെന്നിയുടെ നിലവിളികേട്ടു മാതാപിതാക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിൽ പുരയിടത്തിൽ ചോരപ്പാടുകൾ കണ്ടിരുന്നു. വർക്കിയുടെ വീട്ടിലെ മുറിയിൽ ഭക്ഷണം വിളന്പിവച്ചനിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും വർക്കിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കോടതിയിൽ കുറ്റപത്രംനൽകിയിരുന്നു. കോടതി വർക്കിക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വർക്കി കുറ്റം സമ്മതിച്ചതായി സിഐ കെ.ജെ. തോമസ് പറഞ്ഞു. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ടിന്റി20 ലോകകപ്പ് മാറ്റിവെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടത്താനാണ് തീരുമാനമെങ്കില്‍ രാജ്യങ്ങള്‍ താരങ്ങളെ ഐപിഎലിന് അയക്കരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യയുടെ ഐപിഎലിന് ലോക ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ സെപ്റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്‍ നടത്തിയാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യും. പണമാണ് ഇവിടെ വിഷയം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ടി 20 ലോകകപ്പിന് പകരം ഐപിഎല്‍ നടന്നാല്‍ അതിനര്‍ത്ഥം ഇന്ത്യ ഗെയിം നടത്തുന്നുവെന്നാണ് അര്‍ഥം. അവര്‍ ഇതിനോട് അടുത്തു കഴിഞ്ഞു. എന്നാല്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ ഒന്നിച്ച് അത് തടയണം. വിവിധ രാജ്യങ്ങള്‍ കളിക്കാരെ ഐപിഎല്ലിലേക്ക് അയക്കുന്നത് തടയുന്നതിലൂടെ അതിനാവുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്ലിന് വഴിയൊരിക്കി കൊടുക്കുന്നത് തെറ്റായ വഴിയിലാണ് നമ്മുടെ പോക്കെന്നത് വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 28ന് ചേരുന്ന ഐസിസി യോഗത്തില്‍ എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
കേരളത്തിൽ മാർച്ച് 27ന് 39 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത് ഇന്നാണ്. 42 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളികൾ എത്തുന്നതോടെ കൂടുതൽ കേസുകൾ സർക്കാരുകൾ പ്രതീക്ഷിച്ചിരുന്നു. അതേസമയം ഇന്നത്തെ വലിയ വർദ്ധന ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കൂടുതൽ മലയാളികൾ സംസ്ഥാനത്ത് മടങ്ങിയെത്തുമെന്നും എല്ലാവർക്കും ആവശ്യമായ ചികിത്സയും പരിഗണനയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുംബൈയിൽ നിന്നെത്തിയ തൃശ്ശൂർ, ചാവക്കാട് സ്വദേശിയായ 73കാരി ഖദീജക്കുട്ടിയുടെ മരണത്തോടെ, ഒരു മാഹി സ്വദേശി അടക്കം കേരളത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം ഇന്നലെ അഞ്ചായിരുന്നു. മേയ് ആദ്യവാരം ഒരു കോവിഡ് കേസ് പോലുമില്ലാത്ത ദിവസങ്ങളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. എന്നാൽ മേയ് ഏഴിന് വിദേശത്ത് നിന്ന് പ്രവാസി മലയാളികളുടെ മടങ്ങിവരവ് തുടങ്ങിയതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ മഹാരാഷ്ട്രയിൽ നിന്ന് വന്നവർക്കാണ് കൂടുതലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേരും പാലക്കാട് ജില്ലയിൽ 26 പേരും കാസറഗോഡ് 21 പേരും കോഴിക്കോട് 19 പേരുമാണ് ചികിത്സയിലുള്ളത്.
തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറ് പേരുൾപ്പെടെ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ. ഗൊരേകുന്ദ ഗ്രാമത്തിലെ കോൾഡ് സ്റ്റേറേജ് യൂണിറ്റിന് സമീപത്തെ കിണറിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അഞ്ച് മൃതശരീരങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലാണ് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.
ബംഗാളിൽ നിന്നും തെലങ്കാനയിലെത്തിയ മഖ്‌സൂദ് ആലന്റെ കുടുംബമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നിഷ, മകൾ, പേരക്കുട്ടികള്‍ എന്നിവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങൾ. ഇവർക്ക് പുറമെ ത്രിപുര സ്വദേശിയായ ഷക്കീൽ അഹമ്മദ്, ബീഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയ മറ്റുള്ളവർ. മരിച്ചവരുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും തന്നെയില്ലെന്നതിനാൽ ആത്മഹത്യ ആണെന്ന നിലപാടിലാണ് പോലീസ്. ഇവർ സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്ന സൂചനയും പോലീസ് നൽകുന്നുണ്ട്.
എസിപി ശ്യാം സുന്ദറും ഇത്തരത്തിലാണ് പ്രതികരിച്ചത്. ഇതൊരു കൂട്ട ആത്മഹത്യ ആവാനാണ് സാധ്യത. കുടുംബം ഒന്നിച്ച് ജീവനൊടുക്കിയതായി കരുതുന്നു. എന്നാൽ മറ്റ് മൂന്ന് മൃതശരീരങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നത് ദുരൂഹമാണ്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസിപി പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 29 വർഷമായി തെലങ്കാനയിൽ താമസിച്ച് വരുന്ന ബംഗാൾ സ്വദേശികൾ ജൂട്ട് ബാഗുകള്‍ തയ്യാറാക്കുന്ന ജോലി നോക്കി വരികയായിരുന്നു. കരിമാബാദിലെ വാടക വീട്ടിൽ താമസിച്ച് വന്നിരുന്ന ഇവർ ലോക്ക്ഡൗണിന് പിന്നാലെയാണ് ഗോഡൗണിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയില്‍ താമസിച്ച് വന്നിരുന്നവരാണ് മരിച്ച ബീഹാർ സ്വദേശികളായ മറ്റ് രണ്ട് പേർ. ഇവർ ജോലി ചെയ്തിരുന്ന ചാക്ക് നിർമാണ മില്ലിന്റെ ഉടമ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് മരണവിവരം പുറത്തറിയുന്നത്.
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു.
2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂരജ് പൊലീസിന് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.
”
ലാഹോറില്‍ നിന്ന് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു. 90 യാത്രക്കാരുമായി പോയ പിഐഎ A 320 വിമാനമാണ് കറാച്ചിയിലെ ജിന്നാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുന്നതിന് മുമ്പ് തകര്‍ന്നുവീണത്. ജിന്ന എയർപോർട്ടിന് സമീപമുള്ള മോഡൽ കോളനി എന്ന റസിഡൻഷ്യൽ ഏരിയയിലാണ് വിമാനം തകർന്നുവീണത് എന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് പുറമെ എട്ട് കാബിൻ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ലാൻഡിംഗിന് മിനുട്ടുകൾ മാത്രം ശേഷിക്കെയാണ് അപകടം. 99 യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരമെന്ന് കൃത്യമായ കണക്ക് ലഭ്യമല്ലെന്നും പാകിസ്താൻ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുൾ സത്താർ ഖോക്കർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അപകടസ്ഥലത്ത് നിന്ന് വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. പാകിസ്താന്‍ ആര്‍മിയുടെ ക്വിക്ക് റിയാക്ഷന്‍ ഫോഴ്‌സും സിന്ധ് പാകിസ്താന്‍ റേഞ്ചേഴ്‌സും കറാച്ച് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയതായി ഐഎസ്പിആര്‍ (ഇന്റര്‍ സര്‍വീസസ് പബ്ലിക്ക് റിലേഷന്‍സ്) പ്രസ്താവന ഉദ്ധരിച്ച് ഡോണ്‍ പറയുന്നു. ആരോഗ്യ മന്ത്രി, കറാച്ചിയിലെ എല്ലാ ഹോസ്പിറ്റലുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഗില്‍ജിത്ത് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യവേ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ പിഐഎ വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 2016 ഡിസംബര്‍ ഏഴിന് 48 യാത്രക്കാരുമായി ചിത്താലില്‍ നിന്ന് ഇസ്ലാമബാദിലേയ്ക്ക് പോയ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ എല്ലാവരും മരിച്ചിരുന്നു.
ഡബ്ലിന്‍: കൊറോണയുടെ പിടിൽ വീണ് വീണുടഞ്ഞ ജീവിതങ്ങളുടെ പല കഥകളും നമ്മൾ അനുദിനം കാണുകയും കെർക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊറോണ വൈറസ് ബാധിച്ചു പിതാവ് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ ഫിലിപ്പിനോ കുടുംബത്തിലെ കുട്ടികള്‍ളെ അയര്‍ലണ്ടിലെ പൊതുസമൂഹം ഏറ്റെടുത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഫിലിപ്പീന്‍സില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെ നേസിലേയ്ക്ക് കുടിയേറിയ മിഗുവല്‍ പ്ലാങ്ക (55), കഴിഞ്ഞയാഴ്ചയാണ് വൈറസ് ബാധിച്ച് മരിച്ചത്. നാൽപത്തിയൊന്ന് ദിവസം കൊറോണയുമായി പോരടിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ഏകദേശം ഇരുപത് വർഷത്തോളമായി ബേർഡ്‌സ് ഐ (Birds Eye Ireland Limited, Nass, Kildare, Ireland) പാക്കേജിങ് കമ്പനിയിൽ ജോലി നോക്കി വരവെയാണ് കോറോണയിൽ മിഗുവല്‍ പ്ലാങ്കക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ മക്കളായ സ്‌റ്റെഫനി, മൈക്കി, മൈക്കല്‍, ജോണ്‍, ചെക്കി എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരായി. ചുരുങ്ങിയ വരുമാനത്തിനിടയിലും ഫിലിപ്പിയൻസിലുള്ള തന്റെ ബന്ധുക്കളെ സഹായിച്ചിരുന്നതായും മക്കൾ വെളിപ്പെടുത്തുന്നു. ശാന്തനും ഉദാരശീലനുമായ ഒരു വ്യക്തിയെന്നാണ് അയർലണ്ടിലെ ഫിലിപ്പൈൻസ് എംബസി ഇതുമായി പറഞ്ഞത്, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടീനേജുകാരിയായ മൂത്ത പെൺകുട്ടി ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി… പപ്പാ നീ നന്നായി യുദ്ധം ചെയ്‌തു… എല്ലാത്തിനും നന്ദിയുണ്ട്… പപ്പയില്ലാത്ത ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ശൂന്യത… സ്നേഹത്തോടെ

നഴ്‌സ് ആയിരുന്ന കുട്ടികളുടെ ‘അമ്മ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു.
മിഗുവേലിന്റെ മരണത്തോടെ അനാഥരായ കുട്ടികള്‍, ഇപ്പോള്‍ അവരുടെ അമ്മായി ഫെലിയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലും സഹായത്തിലുമാണ് ജീവിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും, കില്‍ഡെയറിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങളും ചേര്‍ന്നാണ് ‘ഗോ ഫണ്ട് ‘ വഴി അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികള്‍ക്കായി ധനസമാഹരണം ആരംഭിച്ചത്.
വെറും 5,000 യൂറോ (ഏകദേശം Rs.4 ലക്ഷം) മാത്രമായിരുന്നു പ്രാരംഭ ഫണ്ടിംഗ് ലക്ഷ്യം. എന്നാൽ ഐറിഷ് ജനതയുടെ ഉദാരമായ സംഭാവനകള്‍ വഴി ഇതിനകം 2,45,815 യൂറോ (Rs.2 കോടി) ആണ് കുട്ടികള്‍ക്കായി ലഭിച്ചിരിക്കുന്നത്. ഇപ്പോഴും ഒരുപാടു പേർ സഹായം നൽകികൊണ്ടിരിക്കുന്നു.
നിങ്ങൾക്കും സഹായിക്കാം.
https://www.gofundme.com/f/kuya-miguel-plangca039s-funds-for-his-treasures
പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി. ട്വിറ്ററിലൂടെയാണ് സലാ ഖഷോഗി തന്റെ പിതാവിനെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അറിയിച്ചത്.
‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്കുകയും ചെയ്തിരിക്കുന്നു’ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചു. സൗദി അറേബ്യയിലാണ് സലാ താമസിക്കുന്നത്.
വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സൗദി രാജകുടുംബത്തിന്റെ വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട ജമാല്‍ ഖഷോഗി.
കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വര്‍ഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിസംബറില്‍ അറിയിക്കുകയുണ്ടായി.
കുറ്റാരോപിതര്‍ക്കെതിരെ നേരത്തെ സലാ ഖഷോഗി രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള സലായുടെ പുതിയ ട്വീറ്റ് ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്.