ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,13,120 പേര്‍ രോഗവിമുക്തി നേടി. 3,18,543 പേര്‍ ചികിത്സയിലാണ്. ഇതില്‍ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സ്‌പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്‌പെയിന്‍ രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്‍ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന്‍ കരുതലുകള്‍ വിശദീകരിച്ചത്.
ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന്‍ കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൂടുതല്‍ പേര്‍ രോഗികളായി മാറിയാല്‍ അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള്‍ എടുത്ത സാഹചര്യത്തില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാനും, ക്വാറന്റൈന്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.
കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സുരക്ഷ പദ്ധതികള്‍, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള്‍ തുടങ്ങിയ ഉള്‍പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്‍ക്കുകൂടിയാണ് കേരളത്തില്‍ രോഗം സ്ഥിരീരിച്ചത്. ചികില്‍സയില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില് 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന വന്നവരാണ്.
അതിനിടെ കേരളത്തില്‍ കൊറോണ ബാധ ഉണ്ടായതു മുതല്‍ സംസ്ഥാനത്തെ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്ത സമ്മേളനം ഇന്നുമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്‍കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ എടുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളായിരുന്നു.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ‘മാ ആദി ശക്തി’ എന്ന് സ്വയം വിളിക്കുന്ന ഒരു ആള്‍ദൈവമാണ് പൊലീസിനെയും ജനങ്ങളെയും കുറച്ചുനേരം മുള്‍മുനയില്‍ നിര്‍ത്തിയത്. എല്ലാ കൂടിച്ചേരലുകളും നിരോധിക്കപ്പെട്ട ലോക്ക്ഡൗണ്‍ സമയത്താണ് ഇവര്‍ യോഗം സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകളും മറ്റും നടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. രണ്ട് ട്രക്ക് പൊലീസ് സ്ഥലത്തെത്തി.
പൊലീസ് എത്തിയപ്പോള്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ‘അമ്മ’യെയാണ് കണ്ടത്. വാള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തയ്യാറായില്ല. വെല്ലുവിളിയും തുടങ്ങി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
സ്ഥലത്ത് നൂറോളം പേര്‍ എത്തിയിരുന്നു. എല്ലാവരും ‘അമ്മ’യ്ക്കൊപ്പം പ്രാത്ഥിക്കാന്‍ എത്തിയതാണ്. പൊലീസ് ചെറിയ തൊതില്‍ ഒരു ലാത്തിച്ചാര്‍ജ് സംഘടിപ്പിച്ചതോടെ അവരും ഒഴിഞ്ഞുപോയി.
ഒരു ഡോക്ടർ ദമ്പതികൾക്കും അവരുടെ കുട്ടിയുമുൾപ്പടെ പത്തോളംമലയാളികൾക്ക് ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു .ഇതോടെ രോഗബാധിതരായ മലയാളികളുടെ എണ്ണം പതിനെട്ടായി ഉയർന്നു , ബ്രിട്ടനിലെ ആശുപത്രികളിലും കെയർ ഹോമുകളിലും ഉൾപ്പടെ ജോലി ചെയ്യുന്ന ഡോക്ടർമാർ , നഴ്സ് മാർ ഉൾപ്പടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് മലയാളി സമൂഹത്തിൽ കൂടുത ആശങ്ക ക്കിടയാക്കിയിട്ടുണ്ട്.
കോവിഡ് 19 വ്യാപനം ബ്രിട്ടനിൽ അനുനിമിഷം അനിയന്ത്രിതമായി വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ അടിയന്തിരാവസ്ഥക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .ഭക്ഷണ പദാർഥങ്ങൾ വാങ്ങുന്നതിനോ , ജോലിക്കു പോകുവാനോ, തിരികെ വരുവാനോ , മരുന്നുകളും മറ്റും വാങ്ങുന്നതിനോ അല്ലാതെ മറ്റു കാര്യങ്ങൾക്കായി ആരും വീട് വിട്ടു പുറത്തു പോകരുതെന്ന കർശന നിർദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത് .
ദിവസത്തിൽ ഒരു തവണ ഓടുകയോ , നടക്കുകയോ പോലുള്ള ഏതെങ്കിലും വ്യായാമം ചെയ്യുന്നതിനായി പുറത്തിറങ്ങുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.ആളുകൾ , വീടുകളിൽ തന്നെ കഴിയണം , സുഹൃത്തുക്കളെയോ ,ബന്ധുക്കളെയോ സന്ദര്ശിക്കുവാനോ ആരും ശ്രമിക്കരുത് ,ആരെയും വീടുകളിലേക്ക് സന്ദർശനത്തിനും അനുവദിക്കരുത് , രണ്ടോ അധിലധികമോ ആളുകൾ ഒന്ന് ചേർന്ന് പൊതു നിരത്തുകളിലോ , പൊതു സ്ഥലങ്ങളിലൊ കൂട്ടം ചേരുവാനോ സഞ്ചരിക്കുവാനോ പാടില്ല .
ലൈബ്രറികളും ,ആരാധനാലയങ്ങളും അടക്കണം . തീരെ അത്യാവശ്യമില്ലാത്ത സേവനങ്ങൾ നൽകുന്ന എല്ലാ കടകളും അടച്ചിടുവാനും മാമോദീസ , വിവാഹം , മറ്റു പൊതുപരിപാടികൾ എന്നിവയും ക്യാൻസൽ ചെയ്യണം , വരുന്ന മൂന്നാഴ്ചത്തേക്കാണ് തല്ക്കാലം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കു സ്പോട്ട് ഫൈൻ ഉൾപ്പടെ ചുമത്തുവാൻ പൊലീസിന് പ്രത്യേക അധികാരവും നൽകിയിട്ടുണ്ട് .
എന്നാൽ പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും നിർത്തലാക്കിയിട്ടില്ല , ഇതും ജനം പാലിച്ചില്ല എങ്കിൽ രാജ്യം പൂർണ്ണമായും ലോക് ഡൌൺ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
എന്നാൽ ഈ പ്രഖ്യാപനങ്ങൾക്കുശേഷവും രാജ്യത്തിൻറെ പല ഭാഗത്തും പൊതു സ്ഥലങ്ങളിലും ,ബസുകളിലും , ലണ്ടൻ നഗരത്തിലെ അണ്ടർ ഗ്രൗണ്ട് ട്യൂബുകളിലും ഒക്കെ വലിയ തിരക്കായിരുന്നു അനുഭവപ്പെടുത്തിരുന്നത് ഏതൊക്കെ ജോലികൾ ആണ് അത്യാവശ്യ സർവീസുകളിൽ പെടുന്നതെന്നും , ഏതൊക്കെ ജോലികൾക്കായുള്ളവരാണ് പുറത്തിറങ്ങാൻ സാധിക്കാത്തതെന്നും വ്യക്തമാക്കാതിരുന്നതിനാൽ രാജ്യമെങ്ങും പ്രതിഷേധവും ഉയരുന്നുണ്ട് ഇന്ന് സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത് .
ഇത്രയധികം ആളുകൾക്ക് മരണം സംഭവിക്കുകയും , രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും രാജ്യത്തെ എയർപോർട്ടുകൾ അടക്കാത്തതിനെതിരെയും കർശന വിമർശനമാണ് ഉയർന്നു വരുന്നത് .വിദേശങ്ങളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് രണ്ടു ദിവസം കൂടി രാജ്യത്തെ എയർപോർട്ടുകളിൽ കൂടി ഇങ്ങോട്ടേക്ക് എത്താമെന്നും സർക്കാർ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും സർക്കാർ അഭ്യർഥിച്ചു .
കൊറോണ വ്യാപകമായി ട്ടുള്ള നിരവധി രാജ്യങ്ങളിൽ താസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ യാതൊരു നിയന്ത്രണവുംഇല്ലാതെ എയർപോർട്ടുകളിൽ കൂടി ബ്രിട്ടനിൽ എത്തിയാൽ രോഗത്തിന്റെ വ്യാപനം കൂടുതൽ ശക്തമാവുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട് .
ഇതിനിടെ ചൈനയിലും മറ്റു ചില രാജ്യങ്ങളിലും ചെയ്തത് പോലെ കൊറോണ രോഗ ബാധിതർക്കായി പ്രത്യേകം ആശുപത്രികൾ ഉണ്ടാക്കുവാനുള്ള നടപടികളും ബ്രിട്ടൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട് .ലണ്ടനിലെ എക്സൽ കൺവെൻഷൻ സെന്റർ പോലെയുള്ള ബൃഹുത്തായ കൺവെൻഷൻ സെന്ററുകളും മറ്റും സ്പെഷ്യൽ കോവിഡ് ആശുപത്രിയാക്കുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട് .
കോവിഡ്19 ലോകമെങ്ങും ഭീതിപരത്തുമ്പോഴും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള്‍ ഇപ്പോഴും കോവിഡ് മുക്തമാണ് എന്നതാണ് അദ്ഭുതം.
കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയും ബോട്്‌സ്വാനയും ദക്ഷിണ സുഡാനുമാണ് കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ,യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുവരെ 194 രാജ്യങ്ങളിലും അവയുടെ ടെറിറ്ററികളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലിബിയ,യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ബാധയുണ്ടായാലും പുറംലോകം അറിയുക അത്ര എളുപ്പമല്ല.
അയല്‍രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിച്ചെങ്കിലും കോവിഡ് ബാധയില്ലെന്ന ആശ്വാസത്തിലാണ് ബോട്‌സ്വാനയും ദക്ഷിണ സുഡാനും. ഉത്തര കൊറിയയും കോവിഡ് ബാധയില്ലെന്ന നിലപാടിലാണ്.
എന്നാല്‍ ഇത് ലോക രാജ്യങ്ങള്‍ അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. ഒരേയൊരാള്‍ മാത്രമാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് 14 കോടി ജനങ്ങളുള്ള റഷ്യ അവകാശപ്പെടുന്നത്. ഇതും അത്ര വിശ്വാസ യോഗ്യമല്ലെന്നാണ് മറ്റു ലോകരാജ്യങ്ങള്‍ പറയുന്നത്.
70000ല്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ച ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുന്ന സ്‌പെയിനിലും സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമാണ്.
ജര്‍മനിയില്‍ 33000 രോഗികള്‍ ഉണ്ടെങ്കിലും മരണനിരക്ക് വളരെ കുറവാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്.
രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ജര്‍മനിയിലെ മരണനിരക്ക് കുറയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ജര്‍മനിയുടെ ഈ മാതൃക സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍.
ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.
ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.
മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.
ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് (കൊവിഡ് 19) ഇന്ത്യക്ക് 120 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ജിഡിപിയുടെ നാല് ശതമാനം വരുമിത്. വളര്‍ച്ചാനിരക്കിന്റെ എസ്റ്റിമേറ്റ് കാര്യമായി കുറച്ച അനലിസ്റ്റുകള്‍ വലിയൊരു സാമ്പത്തികപാക്കേജിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. ഏപ്രില്‍ മൂന്നിന് റിസര്‍വ് ബാങ്ക് ബൈ മന്ത്ലി പോളിസി പ്രഖ്യാപിച്ചേക്കും. വലിയ റേറ്റ് കട്ട് ഉണ്ടായേക്കും. ഫിസ്‌കല്‍ ഡെഫിസിറ്റ് ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയേക്കും – അനലിസ്റ്റുകള്‍ പറയുന്നു.
കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് മൂന്നാഴ്ചത്തെ പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈക്വിറ്റി മാര്‍ക്കറ്റുകള്‍ ബുധനാഴ്ച 0.47 ശതമാനം ഡൗണ്‍ ആണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം 90 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കും. മഹാരാഷ്ട്രയും കേരളവുമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകള്‍ക്ക് പുറമെയാണിത്. ഏപ്രിലില്‍ ആര്‍ബിഐ 0.65 ശതമാനം റേറ്റ് കട്ടിലേയ്ക്ക് പോയേക്കുമെന്നാണ് സൂചന. പലിശനിരക്ക് ഒരു ശതമാനം കൂടി കുറച്ചേക്കും.
ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ ലോക്ക് ഡൗണിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിരിക്കന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രോക്കറേജ് ആയ എംകേ ഇക്കാര്യം പറയുന്നു. അസംഘടിത മേഖല നിലവില്‍ നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് സോഫ്റ്റ് ലോണുകള്‍ ലഭ്യമാക്കണം. വായ്പാ പുനസംഘടനയും കാഷ് ട്രാന്‍സ്ഫറുകളും സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ചെയ്യാവുന്നതാണ്.
ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 10 ശതമാനം ഓഹരി വാങ്ങിയേക്കും. 370 മില്യണ്‍ (37 കോടി) ഉപഭോക്താക്കളുള്ള ജിയോയുമായുള്ള ബന്ധം ഫേസ്ബുക്കിനെ സംബന്ധിച്ച് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമാകാനുള്ള അവസരമാണ്. 2013ല്‍ Internet.org എന്ന പേരില്‍ സൗജന്യ ഇന്റര്‍നെറ്റുമായി (ചില പ്രത്യേക സൈറ്റുകള്‍ മാത്രം, മറ്റുള്ളവയ്ക്ക് പണ നല്‍കണം). ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പാപ്പരായി പ്രഖ്യാപിച്ച, അനില്‍ അംബാനിയുടെ റിലയന്‍സ് ടെലികോമുമായി (ആര്‍ കോം) പങ്കാളിത്തത്തിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരാണ് ഫേസ്ബുക്കിന്റെ പദ്ധതി എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരിന് പിന്മാറേണ്ടി വന്നു.
ഫേസ്ബുക്ക് 2014ല്‍ ബംഗളൂരുവിലെ ലിറ്റില്‍ ഐ ലാബ്‌സ് വാങ്ങിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്പുകളുെ പെര്‍ഫോമന്‍സ് അനലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ ലാബ്. മറ്റൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ, ഇ കൊമേഴ്‌സ് കമ്പനിയായ മീഷോയിലും ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. 2020 ഫെബ്രുവരിയില്‍ എഡ്‌ടെക്ക് സ്റ്റാര്‍ട്ട് അപ്പ് അണ്‍ അക്കാഡമിയില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തി. എന്നാല്‍ ഇതെല്ലാം ചെറിയ ഡീലുകളായിരുന്നു. അതേസമയം ആറ് ബില്യണ്‍ ഡോളറിന്റെ കരാറാണ് ഫേസ്ബുക്കും ജിയോയും തമ്മിലുള്ളത് എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ട കരാറിലേയ്ക്ക് പോകാനിരുന്നപ്പോളാണ് കൊറോണ വൈറസ് ഇതിന് തടസമായി വന്നത്. ഗൂഗിളുമായും ജിയോ ചര്‍ച്ച നടത്തിവരുകയാണ്.
ഫേസ്ബുക്കിന് ഇന്ത്യയില്‍ 740 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. ജിയോ ഇന്ത്യയില്‍ 35 ശതമാനം ടെലികോം ഉപയോക്താക്കളും ഉപയോഗിക്കുന്നു. രാജ്യത്ത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 70 ശതമാനം കടക്കുമെന്നാണ് സിസ്കോ റിപ്പോർട്ട് കണക്കാക്കുന്നത്.