Latest News

സ്വപ്ന സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന് വിവാഹ ചടങ്ങിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തൽ. ബോഡിഗാർഡുമാരെന്ന പേരിൽ സ്വപ്നയ്ക്കൊപ്പമുളളത് ഗുണ്ടകളാണ്. സഹോദരന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സ്വപ്ന മർദിച്ചത്. സരിത്തും സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡിഗാർഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജൻ വിവാഹം കഴിച്ചത്. ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും ദുബായിലുള്ള സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മർദിച്ചത്. ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ശിവശങ്കർ റിസപ്ഷന്റെ തുടക്കം മുതൽ അവസാനം വരെ സജീവമായുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു.

മർദിക്കുന്നതിനൊപ്പം സ്വപ്ന അസഭ്യ വിളിക്കുകയും ചെയ്തു. അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മയുടെ കഴുത്തിൽ കയറിപ്പിടിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. കേസുമായി മുന്നോട്ടുപോയാൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് സ്വപ്ന പിന്നീട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.

സ്വപ്ന സുരേഷിന്റെ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്നയും കൂട്ടാളികളും ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി പുറത്തുവന്നിരുന്നു. 2019 ഡിസംബര്‍ ഏഴിനായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്‌ന രണ്ടാം പ്രതിയാണ്. പി.എസ്.സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.സംഭവം.

സ്വന്തം നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് യുവാവിന്റേയും കൂട്ടാളികളുടേയും തട്ടിപ്പ്. പണം സ്വീകരിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പ് ആസൂത്രകനും രണ്ട് കൂട്ടാളികളും പോലീസ് പിടിയിലായതോടെ വലിയ തട്ടിപ്പാണ് പൊളിഞ്ഞത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.

പന്റുത്തി സ്വദേശിയായ കമൽ ബാബു മൂന്നുമാസം മുമ്പാണ് നാട്ടിൽ എസ്ബിഐയുടെ ശാഖ എന്ന പേരിൽ കടമുറിയിൽ വ്യാജ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഇതിനിടെ, ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു.

കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ കമൽബാബു ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.

അതേസമയം, പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഒരാൾ അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവും സ്വപ്‌നയുടെ ഒളിവ് സങ്കേതമാണ്.

പോലീസിനാണ് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.

പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്.

രണ്ട് സ്ത്രീകള്‍ കാര്‍ നിര്‍ത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തില്‍ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.

എന്നാല്‍ മങ്കയത്തെ ചെക്‌പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നിലവില്‍ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ആരോൺ മക്ൻസീ, തന്റെ കാമുകിയായിരുന്ന കെല്ലി ഫൗറെല്ലെയുടെ കിടപ്പു മുറിയിൽ അതിക്രമിച്ച് കയറി 21 പ്രാവശ്യം കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യവും അസൂയയും ആണ് കൊലപ്പെടുത്താൻ ഉണ്ടായ കാരണം എന്ന് പ്രതി സമ്മതിച്ചു. 26കാരിയായ കെല്ലി റോയൽ മെയിൽ ജോലിക്കാരി ആയിരുന്നു. ‘ ടോക്സിക്’ ആയ തങ്ങളുടെ ബന്ധം കെല്ലി അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ മനോ വിഷമവും അപകർഷതാബോധവും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. തുടരെത്തുടരെ കുത്തേറ്റ് അതി ഗുരുതരാവസ്ഥയിലായ കെല്ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവരുടെ മകൻ റിലെയെ സങ്കീർണ്ണമായ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും നാലു മാസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.

അന്വേഷണത്തിന് ആദ്യഘട്ടത്തിൽ പോലീസിനോട് സഹകരിക്കാതിരുന്ന ആരോൺ, കെല്ലി പണം കടം വാങ്ങിയിരുന്ന മൈക്ക് എന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗത്ത് ലണ്ടനിലെ പെക്ഹാമിൽ നിന്നുള്ള ക്രെയിൻ ഡ്രൈവറായ ആരോൺ 33 ആഴ്ച ഗർഭിണിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനും, സ്വന്തം കുഞ്ഞിനെ കത്തിക്ക് ഇരയാക്കിയതിനും, കഠാര കയ്യിൽ വച്ച കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോട്ടോർ ബൈക്കുകളോടുള്ള ഇരുവരുടെയും പൊതുവായ താൽപര്യമാണ് ഇവരെ അടുപ്പിച്ചത്, എന്നാൽ കഴിഞ്ഞ വർഷം തുടക്കത്തോടെ തമ്മിൽ അകന്നിരുന്നു, ഫെബ്രുവരിയിൽ, ‘തന്നെ ആർക്കും വേണ്ടെന്നും, തന്നിൽ ആർക്കും താൽപര്യമില്ലെന്നും, ജീവിതത്തിന് പ്രാധാന്യം തോന്നുന്നില്ലെന്നും, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും’ കെല്ലിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ആരോണിന് ആവശ്യം പ്രൊഫഷണൽ സഹായം ആണെന്നും, തങ്ങൾ തമ്മിൽ കൂടി ചേർന്ന് പോകുക അസാധ്യമാണെന്നും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയല്ലാതെ തന്നെ ഇനി ബന്ധപ്പെടാൻ പാടില്ലെന്നും കെല്ലി മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോണിന്റെ അമ്മയോടും തങ്ങളുടെ മോശം ബന്ധത്തെക്കുറിച്ച് കെല്ലി സംസാരിച്ചിരുന്നു, അതേസമയം തന്റെ കുഞ്ഞിനെ കാണാനും മറ്റും താൻ എതിരല്ല എന്നും അവൾ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 29 ന് വെളുപ്പിന് 3.15ഓടെ സൗത്ത് ലണ്ടനിലുള്ള ത്രോൺടൻ ഹീത്തിലെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആണ് കെല്ലിയെ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകത്തിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയും, താനൊരു ഇരയാണെന്ന മട്ടിലും ആണ് ഇയാൾ പ്രതികരിച്ചത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് വരെ പങ്കാളിക്ക് വന്നിരുന്ന ഇമെയിലുകൾ വായിക്കുകയായിരുന്നു താനെന്ന കാര്യവും പോലീസിൽ നിന്നും മറച്ചു വച്ചു. അറസ്റ്റ് നേരിടുന്നതു വരെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് നടക്കുകയായിരുന്നു ആരോൺ. കൊലപാതകം നടത്തി മണിക്കൂറുകൾക്കുശേഷം ഡ്രൈവിംഗ് ക്ലാസിനും പോയിരുന്നു.

തന്റെ ഡിപ്രഷനും മറ്റു മാനസിക പ്രശ്നങ്ങളും കൊലപാതകത്തിന് ഹേതുവാണെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആണ് ആരോൺ ഇപ്പോൾ. ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ക്ലെയർ മെയ്‌സ് പറയുന്നത് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എന്തുവിലകൊടുത്തും പ്രതിയെ ശിക്ഷിക്കുമെന്നുമാണ് മരണപ്പെട്ട യുവതിക്കും കുട്ടിക്കും ഇനിയെങ്കിലും നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

യോര്‍ക്ഷയര്‍ ബ്യൂറോ സ്‌പെഷ്യല്‍.
അല്ലിയാമ്പല്‍ കടവിലൊന്നരയ്ക്കു വെള്ളം….
മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന മനോഹരഗാനം.
അന്ന് നമ്മൊളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലായ് അനുരാഗ കരിക്കിന്‍ വെള്ളം…
ഇതിനപ്പുറമുള്ള ഒരു ഗാനം മലയാളികളുടെ മനസ്സില്‍ ഉണ്ടോ..??
തേനും വയമ്പിലൂടെ, ഓരോ മലയാളിയും സ്വകാര്യ അഹങ്കാരമായി ചുണ്ടില്‍ മൂളുന്ന അല്ലിയാമ്പല്‍ കടവില്‍ എന്നു തുടങ്ങുന്ന ഗാനത്തിലെ ആമ്പല്‍പ്പൂവിന്റെ കഥ പറയുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കൃഷ്ണന്‍. വളരുന്നത് ചെളിയിലെങ്കിലും ആമ്പല്‍പ്പൂവ് ഒരിക്കലും അതിന്റെ പരിശുദ്ധി വിടുന്നില്ല. അതു കൊണ്ടാവണം മലയാളികള്‍ ആമ്പല്‍പ്പൂവിനെ നെഞ്ചിലേറ്റിയത്. വിടര്‍ന്ന് കഴിഞ്ഞാല്‍, കാറ്റിന്റെ ഈണത്തില്‍ ഓളങ്ങളെ തഴുകി മൂന്ന് ദിവസം വെള്ളത്തിന് മുകളില്‍ ആമ്പല്‍പ്പൂവ് നൃത്തം ചെയ്യും…
പിന്നീട് ആമ്പല്‍പ്പൂവിന് എന്ത് സംഭവിക്കും.??
അത് അഞ്ചു തന്നെ പറയട്ടെ.

അഞ്ചു കൃഷ്ണന്‍ അവതരിപ്പിക്കുന്ന തേനും വയമ്പും എന്ന വീഡിയോ കാണുക.

തിരുവനംന്തപുരം. സ്വപ്ന സുരേഷ് തിരുവനംന്തപുരം ജില്ലയിലെ പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയതായി പുതിയ വെളിപ്പെടുത്തലുകള്‍. മറ്റൊരു വനിതയോടൊപ്പം കാറില്‍ കടന്നുപോവുകയും മങ്കയത്തിലേക്കുള്ള വഴി ചോദിച്ചതായും സമീപവാസികളിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
സ്വപ്ന സഞ്ചരിച്ചു എന്നു പറയുന്ന കാര്‍ കടന്നു പോയതായി സിസിടിവി ദൃശ്യങ്ങളുമുണ്ട്. എന്നാല്‍ മങ്കയത്ത് സ്വപ്ന എത്തിയതായി പോലീസ് സ്ഥിതീകരിച്ചിട്ടില്ല. കേരള പൊലീസ് സ്വപ്നയെ പിടികൂടി കസ്റ്റംസിന് നല്‍കേണ്ട നിര്‍ദ്ദേശമാണ് ഉന്നത തലത്തില്‍ നിന്ന് പോലീസിന് ലഭിച്ചിരിക്കുന്നത്.
സ്വപ്നയുടെ ഒളിയിടം സംബന്ധിച്ച് സംസ്ഥാന ഇന്റിലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചെങ്കിലും കസ്റ്റംസ് അവശ്യപ്പെട്ടാല്‍ നല്‍കാമെന്നാണ് പോലീസിന്റെ നിലപാട്. കേരള സര്‍ക്കാര്‍ കസ്റ്റംസിനോട് സഹകരിക്കുന്നില്ല എന്ന ആക്ഷേപമാണിപ്പോള്‍ ഉയരുന്നത്. കേരള പൊലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് കസ്റ്റംസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വീണ്ടും നഴ്സുമാർ യുകെയിൽ എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള 23 പേർ അടങ്ങിയ നഴ്സുമാരുടെ സംഘമാണ് ഇന്നലെ വൈകുന്നേരം യുകെയിൽ വിമാനമിറങ്ങിയത്. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന യുകെ റിക്രൂട്ട്മെന്റുകൾ വീണ്ടും തുടങ്ങിയിരിക്കുന്നു എന്നുള്ള ആശ്വാസ വാർത്തകൾ ആണ് ഈ കോവിഡ് സാഹചര്യത്തിലും നമ്മുടെ മാലാഖമാർക്ക് അല്പം സന്തോഷത്തിന് വക നൽകുന്നത്.

കോവിഡ് ലോക്ക്ഡൗൺ കാരണം മാർച്ച്‌ 22 ന് ഇന്ത്യയിൽ നിന്നുള്ള ഫ്ലൈറ്റ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യുകെ റിക്രൂട്ട്മെന്റുകൾ താത്കാലികമായി നിർത്തലാക്കിയിരുന്നു. ഇത് നൂറു കണക്കിന് വിസ അടിച്ച നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു വിലങ്ങു തടി ആയി മാറുകയായിരുന്നു. ഇതേ തുടർന്ന് എല്ലാ നഴ്‌സുമാരുടെയും ഒരു മാസത്തിനുള്ളിൽ യുകെയിൽ എത്തുവാൻ ലഭിച്ചിരുന്ന വിസയുടെ കാലാവധി കഴിഞ്ഞത് കാര്യങ്ങൾ വീണ്ടും വഷളാക്കി. കേരളത്തിനു പുറത്തും പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിരുന്ന പല നേഴ്‌സുമാരും യുകെയിൽ പോകുന്നതിനു മുന്നോടിയായി നാട്ടിലെത്തിയിരുന്നു എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുന്നവരാണ് നല്ലൊരു ശതമാനം നഴ്സുമാരും.

കേരളത്തിലെ യുകെ വിസ ഓഫീസുകൾ ഈ ആഴ്ച തുറന്നിരുന്നെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും എന്നാൽ യുകെയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെ നിയന്ത്രണം ഏർപ്പെടുത്തും എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നഴ്സുമാരെ വളരെയധികം ആശങ്കയിലാക്കിയിരുന്നു. യുകെ റിക്രൂട്ട്മെന്റുകൾ ഇനി എന്ന് പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് അറിയാതെ ആശങ്കയിൽ നിന്നിരുന്ന സാഹചര്യത്തിലാണ് ആശ്വാസകമായ ഈ വാർത്ത വരുന്നത്.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ലായെങ്കിലും വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി യുകെയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലായിട്ടാണ് നഴ്സുമാർ യുകെയിൽ ഇന്നലെ എത്തിയത്. തിരുവനന്തപുരം, കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലും അവിടെ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ നഴ്സുമാർ വിമാനമിറങ്ങി.

ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ , റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലാണ് ഈ നഴ്സുമാർ ജോലി ആരംഭിക്കുന്നത്. യുകെ ഗവൺമെന്റിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് യുകെയിൽ എത്തുന്ന എല്ലാവരും പതിനാലുദിവസം ക്വാറന്‍റൈന്‍ ചെയ്യണം എന്നുള്ള കർശന നിയമം ഉള്ളതിനാൽ , അതിനു ശേഷം മാത്രം ആയിരിക്കും അവർ ജോലി ആരംഭിക്കുന്നത്. യുകെയിൽ ജോലിക്കായി കാത്തിരുന്ന ആയിരകണക്കിന് നഴ്സുമാർക്ക് ഈ കോവിഡ് കാലത്ത് പ്രതീക്ഷയേകുന്ന ഒരു വാർത്തകൂടിയാണിത്.

കാൺപൂർ: ഒരു സിനിമാ കഥപോലെ ഉദ്യോഗം ജനിപ്പിക്കുന്നതാണ് വികാസ് ദുബെയുടെ ജീവിതം. സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്.

ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ ദുബെ വാർത്തകളിൽ നിറയുന്നത്. വികാസ് ദുബെയുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ മന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും ഭാര്യ റിച്ച ദുബെ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വോട്ട് അഭ്യാർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററും ഇതിൽ ഉൾപ്പെടും. നിലവിൽ പ്രതിപക്ഷത്തുള്ള രണ്ട് നേതാക്കളുടെ ഫോട്ടോയും ഈ പോസ്റ്ററിൽ കാണാം.

ദുബെയുടെ അമ്മ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ദുബെ ഇപ്പോൾ ബി.ജെ.പിയ്ക്ക് ഒപ്പമല്ല സമാജ്വാദി പാർട്ടിയ്ക്കൊപ്പമാണെന്നായിരുന്നു അമ്മ സർള ദേവിയുടെ വെളിപ്പെടുത്തൽ. എന്നാൽ സമാജ്വാദി പാർട്ടി വക്താവ് ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി

2000-ത്തിൽ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദുബെ വിജയിച്ചു. കൊലക്കേസിൽ അറസ്ററ് ചെയ്യപ്പെട്ട ദുബെ ജയിലിൽ കിടന്നാണ് മത്സരിച്ചത്.

2001-ൽ ശിവ്ലി പോലീസ് സ്റ്റേഷനിൽ വെച്ച് ബി.ജെ.പി. നേതാവായ സന്തോഷ് ശുക്ലയെ വെടിവച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് ദുബെ. അറുപതോളം കേസുകളാണ് ദുബെയുടെ പേരിലുള്ളത്. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദുബെയ്ക്ക് ജാമ്യം ലഭിച്ചു. ജയിലിൽ വെച്ചു പോലും ദുബെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.

പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുപോലും ദുബെയ്ക്ക് അകമഴിഞ്ഞ് സഹായം ലഭിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്നാണ് ദുബെ പോലീസിന്റെ നീക്കം കൃത്യമായി അറിഞ്ഞതും രണ്ട് പോലീസുകാർ കൊല്ലപ്പെട്ടതും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു.

കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

അറസ്റ്റിന് ശേഷം വികാസ് ദുബെയുമായി സഞ്ചരിച്ചു കാർ അപകടത്തിൽ പെടുകയും ഈ സമയം പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ദുബെ കൊല്ലപ്പെട്ടെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്.

സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല.

ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യു.എ.ഇ. കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടത്തുന്നത്. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയാണ് സ്വപ്ന. തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല.

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു.

ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ ആരോപണങ്ങളേത്തുടര്‍ന്നാണു മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലാണു സര്‍ക്കാര്‍ അക്കാലത്തു പ്രധാനമായും പഴി കേട്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്ന് പി. ജയരാജനു പകരം, എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.

ജയരാജനു മുമ്പ്, എം. ശിവശങ്കറായിരുന്നു ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍. ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്. രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയും. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന്‍ കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Copyright © . All rights reserved