വെണ്ണിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍ബീര്‍ മാന്‍ഗര്‍ ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റ് തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
രക്ഷപ്പെട്ട കോവിഡ്-19 രോഗികളില്‍ നിന്നെടുത്ത ആന്റിബോഡി എടുത്തുള്ള ചികിത്സ 100 ശതമാനം വിജയമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. കൊറോണാവൈറസിനെതിരെ വിജയകരമായി പ്രയോഗിക്കാനുള്ള മരുന്നന്വേഷിച്ചു പരക്കംപായുന്ന സമയത്ത് വന്നിരിക്കുന്ന ഈ വാര്‍ത്ത പ്രതീക്ഷനല്‍കുന്നതാണ്. നേരത്തെ കോവിഡ്-19 ബാധിച്ച് രക്ഷപെട്ടവരില്‍ നിന്നെടുത്ത ആന്റിബോഡി, രോഗബാധിതരായ 10 പേരില്‍ കുത്തിവച്ചു നടത്തിയ പരീക്ഷണമാണ് വിജയകരമായെന്നു പറയുന്നത്. നേരത്തെ രക്ഷപ്പെട്ടവരില്‍ നിന്നെടുത്തു കുത്തിവച്ച ‘ഒരു ഡോസ് ആന്റിബോഡി’യാണ് ഈ 10 രോഗികള്‍ക്കും രക്ഷ നല്‍കിയിരിക്കുന്നത് എന്ന് തങ്ങള്‍ കരുതുന്നതായി ഗവേഷകര്‍ പറഞ്ഞു. ആന്റിബോഡി ഉപയോഗിച്ചതിനു ശേഷം ഈ 10 പേര്‍ക്കും രോഗലക്ഷണങ്ങള്‍ കുറഞ്ഞു എന്നതു കൂടാതെ അവരുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവു വര്‍ധിക്കുകയും വൈറല്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു തുടങ്ങിയതായും അവര്‍ പറയുന്നു.
ചൈനയിലെ മൂന്ന് ആശുപത്രികളിലാണ് ഈ പ്രാരംഭ പഠനം നടത്തിയിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമീസ് ഓഫ് സയന്‍സസിലാണ്. ഇങ്ങനെ, രോഗംവന്നു പോയവരില്‍ നിന്ന് ശേഖരിക്കുന്ന ഇമ്യൂണ്‍ ആന്റിബോഡീസ്, രോഗമുള്ളവരില്‍ കുത്തിവയ്ക്കുന്ന രീതിയെ വിളിക്കുന്നത് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി എന്നാണ്. മുൻപ്, പോളിയോ, വസൂരി, മുണ്ടിനീര്, ഫ്‌ളൂ തുടങ്ങിയവയ്ക്ക് എതിരെയും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. മറ്റു പല ചികിത്സകളെക്കാളും ഇത് ചിലര്‍ക്ക് ഗുണകരമാകുന്നു എന്നാണ് മുന്‍ അനുഭവങ്ങളും കാണിച്ചുതരുന്നത്. മറ്റു പല രീതിയിലുമുള്ള ചികിത്സകളേക്കാള്‍ കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പല രോഗങ്ങള്‍ക്കും ഗുണകരമായ ചരിത്രം ഉണ്ട്.
നിലവില്‍ കൊറോണാവൈറസിനെതിരെ പ്രതിരോധകുത്തിവയ്പ്പ് സാധ്യമല്ലാത്തതിനാല്‍, കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഈ പരീക്ഷണം രോഗം വഷളായവരിലാണ് കൂടുതലും നടത്തുന്നത്.
കണ്ടെത്തലുകള്‍
തങ്ങള്‍ ചില താത്പര്യജനകമായ കണ്ടെത്തലുകള്‍ നടത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. അവര്‍ ചികിത്സ നടത്തിയ ഒരു 46 കാരനായ രോഗിക്ക് ഒരു ഡോസ് കോണ്‍വാലസന്റ് പ്ലാസ്മയാണ് നല്‍കിയത്. കോവിഡ്-19 വൈറസിനെ പുറത്താക്കാനായി നല്‍കിയ ഈ തെറാപ്പിയിലൂടെ അദ്ദേഹത്തിന് 24 മണിക്കൂറിനുള്ളല്‍ രക്ഷപ്പെടാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ചികിത്സ നടത്തിക്കഴിഞ്ഞ് മറ്റു പല രോഗികളെയും പോലെയല്ലാതെ, നാലു ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ രോഗിക്കു വിട്ടുമാറിയതായും പറയുന്നു.
തങ്ങള്‍ ചികിത്സിച്ച 10 രോഗികളുടെ കാര്യത്തിലും ഇതു തന്നെയാണ് നടന്നിരിക്കുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഒരു 49 വയസ്സുകാരിക്ക് കടുത്ത കോവിഡ്-19 ബാധയായിരുന്നു ഉണ്ടായിരുന്നത്. അവരിലും പരീക്ഷണം വിജയിച്ചു. അവര്‍ക്ക് മറ്റു രോഗങ്ങളൊന്നുമില്ലാതിരുന്നു എന്നതും പരിഗണിക്കേണ്ട ഒരു കാര്യമാണ്. അതുപോലെതന്നെ ഒരു 50 വയസ്സുകാരന് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ ശേഷം 25 ദിവസത്തിനുള്ളില്‍ ഫലം കണ്ടുവെന്നും ഗവേഷകര്‍ പറയുന്നു.
കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ പത്തു രോഗികളില്‍ ഒരാളുപോലും മരിച്ചില്ല എന്നതാണ് ഗവേഷകര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. ഒരു രോഗിയുടെ മുഖത്ത് ക്ഷതമേറ്റതു പോലെ ഒരു ഭാഗം ചുവന്നു തടിച്ചുവന്നു. ഇത് അപ്രതീക്ഷിതമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. അതല്ലാതെ എടുത്തു പറയേണ്ട മറ്റു മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 10 രോഗികളും രക്ഷപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ ചികിത്സ തേടിയെത്തിയവരാണ് ഇവരെല്ലാം.
ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടയാള്‍ പറയുന്നത് ഇതൊക്കെയാണെങ്കിലും കുടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം കോണ്‍വാലസന്റ് പ്ലാസ്മ ഏതളവില്‍ നല്‍കുന്നതാണ് ഗുണകരമാകുക എന്നതും ഏതു ഘട്ടത്തിലുള്ള രോഗിക്കാണ് ഇത് ഉപകാരപ്രദമാകുക എന്നതും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
പുഷ്പഗിരി മെഡിക്കൽ കോളേജും, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവ്വീസ്സും, കേരള പോലീസും, തിരുവല്ല അർബൻ ബാങ്കും സംയുക്തമായി തിരുവല്ലക്ക് 20 KM ചുറ്റളവിലുള്ള ഡയാലിസിസ്, രോഗികൾക്കും, അർബുദ രോഗികൾക്കും, കിടപ്പു രോഗികളെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കും, ആശുപത്രികളിൽ നിന്നും വീടുകളിലേക്കും, ഈ ലോക്ക് ഡൗൺ കാലയളവിൽ തികച്ചും സൗജന്യമായുള്ള പദ്ധതിക്ക് തിരുവല്ലയിൽ തുടക്കമായി:
9447480086 : അഡ്വ ആർ സനാൽകുമാർ.
9446000335 : മിധുൻ രാജ് പാനിക്കർ
9496000477 :102
0469 2600100 :പോലീസ് തിരുവല്ല
ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ (39) ഒടുവിൽ കാൻസറിനു കീഴടങ്ങി. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെ ഏറ്റുവാങ്ങി. മരിക്കുന്നതിന്റെ തലേന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോത്, വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്ജോത്. 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ 2 ഭീകരരെ വെടിവച്ചു വീഴ്ത്തി. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു.
2018ൽ വലതു കയ്യിലുണ്ടായ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ അപൂർവ കാൻസർ തന്റെ ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം നവ്ജോത് തിരിച്ചറിഞ്ഞു. കീഴടങ്ങാൻ പക്ഷേ, അദ്ദേഹം ഒരുക്കമായിരുന്നില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു.
രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. വലതു കൈ നഷ്ടപ്പെട്ടിട്ടും പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ പൂർണമായി തളർത്തിയ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലം; ചിരിക്കുന്ന മുഖം ഓർമയാക്കി നവ്ജോത് യാത്ര പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ നവ്ജോത് ലഫ്. കേണൽ (റിട്ട) കർണെയ്ൽ സിങ് ബാൽ – രമീന്ദർ കൗർ ദമ്പതികളുടെ മകനാണ്. ഭാര്യ: അർതി. രണ്ട് ആൺമക്കളുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. എറണാകുളം 6, കണ്ണൂർ 3, ഇടുക്കി 2, മലപ്പുറം 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 357 ആയി. 258 പേര്‍ ചികിൽസയിലുണ്ട്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12,710 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 11,469 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ചികിത്സയിലുള്ളവരിൽ 60 വയസ്സിന് മുകളിലുള്ളവർ 7.5 ശതമാനമാണ്. 20 വയസ്സിന് താഴെയുള്ളവർ 6.9 ശതമാനം. പരിശോധന സംവിധാനം വർധിപ്പിക്കുന്നതിന് നാല് ദിവസത്തിൽ 4 ലാബ് ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിക്കും. കാസർകോട് അതിർത്തി വഴി രോഗികൾക്ക് പോകാനാവാത്ത പ്രശ്നം ഉണ്ട്. ഇന്നും ഒരാൾ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ആവശ്യമെങ്കിൽ ആകാശ മാർഗം ഉപയോഗിക്കും.
മാസ്ക് ഉപയോഗിക്കുന്നതു നല്ല കാര്യമാണ്. ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എൻ 95 രോഗിക്കും പരിചരിക്കുന്നവരുമാണ് ഉപയോഗിക്കേണ്ടത്. സാധാരണക്കാര്‍ തുണി മാസ്ക് ഉപയോഗിക്കണം. ഇതു കഴുകി ശുചീകരിക്കാം. 1023 പേർക്ക് ഇന്ന് രക്തം നല്‍കാൻ സാധിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആർസിസിയില്‍ എത്താൻ ബുദ്ധിമുട്ടുന്നവർ വിവിധ ജില്ലകളിലുണ്ട്. പരിഹാരമായി ആരോഗ്യ വകുപ്പും ആർസിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളിൽതന്നെ ചികിത്സ ലഭ്യമാക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ഇന്ന് 100 ദിവസം കഴിയുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 8 വിദേശികളുടെ ജീവൻ രക്ഷിച്ച് അവരെ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ഇറ്റലി, യുകെ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരും ഇതിലുണ്ട്. ഇതിൽ ഒരാൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഏഴു പേർക്ക് എറണാകുളത്തുമാണ് ചികിത്സ നൽകിയത്.
നാളെ ദുഃഖ വെള്ളിയാഴ്ചയാണ്. യേശുക്രിസ്തുവിന്റെ ഓർമ ഉണർത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തു സന്ദേശം ഉൾക്കൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിന് വേണ്ടി പുനരർപ്പണം നടത്താനുള്ള സന്ദർഭമായി ഇതിനെ ഉപയോഗപ്പെടുത്താം. മനസുകൊണ്ട് ചേര്‍ത്തു നിർത്തുക എന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നൽകിയ സന്ദർഭമാണ്. ഇതും ഓർക്കാം. – മുഖ്യമന്ത്രി പറഞ്ഞു.
ഷിബു മാത്യൂ
‘കല്ലുകളും കഥ പറയും’. കന്യാകുമാരി മുതല്‍ ആദ്യ ഒളിംപിക്‌സ് നടന്ന ഗ്രീസിലെ ഏദന്‍സില്‍ നിന്നു വരെയുള്ള കല്ലുകളുടെ ശേഖരം. ഒരു സെന്റീ മീറ്റര്‍ മുതല്‍ ഒന്നര കിലോ വരെ വലിപ്പമുള്ള നാല്‍പ്പത്തിരണ്ട് കല്ലുകള്‍. അതും അവിശ്വസനീയമായ രൂപത്തില്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പതിനാറ് വര്‍ഷത്തെ കല്ലുകളുടെ ശേഖരമാണ് യുകെയിലെ യോര്‍ക്ഷയറിലുള്ള വെയ്ക്ക്ഫീല്‍ഡില്‍ താമസിക്കുന്ന അഞ്ചു കൃഷ്ണന്റെ വീട്ടിലുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കല്ലുകളില്‍, അതാത് സ്ഥലത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ചിത്രങ്ങളാക്കുകയാണ് അഞ്ചുവിപ്പോള്‍. വാട്ടര്‍ കളറില്‍ തീര്‍ത്ത ആദ്യ ചിത്രം ഒലിവ് ശിഖരങ്ങളാണ്. ലോകത്തിന് മുഴുവന്‍ പുത്തന്‍ ഉണര്‍വ്വ് നല്‍കിയ ആദ്യ ഒളിംപിക്‌സിന് വിജയികള്‍ക്കുള്ള കിരീടമായി നല്‍കിയ ഒലിവ് ശിഖരങ്ങള്‍. ലോകത്തിനെ ഒന്നായി കൊറോണ വൈറസ് കാര്‍ന്നുതിന്നാനൊരുങ്ങുന്ന ഇക്കാലത്ത്, ആതുരസേവന രംഗത്ത് ദിനരാത്രം പണിയെടുക്കുന്നവര്‍ ഒട്ടും തളരാരെ ഈ മഹാമാരിയെ നേരിടാനുള്ള മാനസീകമായ ഒരു ഊര്‍ജ്ജം നല്‍കാന്‍ ആദ്യ ഒളിംപിക്‌സിലെ കിരീടമായ ഒലിവ് ചില്ലകള്‍ നല്‍കുന്ന സന്ദേശത്തിനാകുമെന്ന് അഞ്ചു പറയുന്നു. അതു കൊണ്ടാണ് ആദ്യ ചിത്രം ഒലിവ് ചില്ലകളില്‍ തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങള്‍ കല്ലുകളില്‍ വരച്ചു കഴിഞ്ഞു.
കല്ലുകള്‍ക്കും കഥയുണ്ട്. ഇപ്പോള്‍ കാണാന്‍ ഭംഗിയുള്ള കല്ലുകള്‍ക്ക് വികൃതമായ ഒരു രൂപമുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്നും കാറ്റിലുരുണ്ടും വെള്ളത്തിലൊഴുകിയും പ്രകൃതിയുടെ എല്ലാ ക്ഷോഭങ്ങളേയും ശക്തമായ നേരിട്ടപ്പോഴാണ് ആ കല്ലുകള്‍ ഭംഗിയുള്ള കല്ലുകളായി മാറിയത്. കേവലം ഒരു രാത്രിയിലെ സഹനമോ വെളുത്തപ്പോള്‍ ഉണ്ടായ സൗന്ദര്യമോ അല്ല ഇത്. ഇത് ഒരു വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഇതിലും വലിയ വ്യാധിയെ ലോകം നേരിട്ടിട്ടുണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.
കല്ലുകളോടുള്ള താല്പര്യം ചെറുപ്പം മുതല്‌ക്കേ എനിക്കുണ്ടായിരുന്നു. ഒറ്റപ്പാലത്താണ് ഞങ്ങളുടെ വീട്. സാമ്പത്തികമായി ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയും ഒരു സഹോദരിയുമടങ്ങുന്ന കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ സാധാരണ പോകുന്നത് അമ്പലങ്ങളിലായിരിക്കും. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായ കാലമായിരുന്നതുകൊണ്ട് പലപ്പോഴും ഞങ്ങള്‍ക്ക് ഒന്നും തന്നെ വാങ്ങി തരാന്‍ അച്ഛന് സാധിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ കന്യാകുമാരിയിലുമെത്തി. അവിടുത്തെ കടല്‍ തീരത്തു നിന്നാണ് ആദ്യത്തെ കല്ലെടുത്തത്. കണാന്‍ ഭംഗിയുള്ള കല്ലിന് ശിവലിംഗത്തിന്റെ രൂപസാദൃശ്യവുമുണ്ടായിരുന്നു. യാത്രകളെ ഓര്‍ക്കാന്‍ ചിലവില്ലാത്ത സമ്മാനങ്ങളായി കല്ലുകള്‍ പതിയെ മാറിതുടങ്ങി. അച്ഛനാണ് ഈ ആശയം മുന്നോട്ട് വെച്ചതെങ്കിലും കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും അതേ പാത പിന്തുടര്‍ന്നു. വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ കല്ലുകള്‍ ശേഖരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ഒരു തമാശയായിട്ടാണ് അദ്ദേഹമതെടുത്തത്. ചിലവില്ലാതെ കിട്ടുന്ന സന്തോഷമല്ലേ.. ധാരാളം പെറുക്കിക്കോളൂ എന്നൊരു കമന്റും. പക്ഷേ, ഒരിക്കല്‍ ഒരു പണി കിട്ടി. മകന് രണ്ടര വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ അയര്‍ലന്‍ണ്ടില്‍ ഹോളിഡെയ്ക്ക് പോയി. മടങ്ങവെ അവന്‍ അവിടെ നിന്നും ഒന്നര കിലോയോളം തൂക്കം വരുന്ന ഒരു കല്ലെടുത്തു. അത് കൂട്ടത്തില്‍ കൊണ്ടുവരാന്‍ വേണ്ടി വാശിയും ഒപ്പം കരച്ചിലും ആരംഭിച്ചു. ഡൊമസ്റ്റിക് ഫ്‌ലൈറ്റ് ആയതു കൊണ്ട് ലഗേജിന് പരിമിതികള്‍ ഉണ്ടായിരുന്നു. അവസാനം എഴുപത്തിയഞ്ച് പൗണ്ട് ഏയര്‍പോര്‍ട്ടില്‍ കെട്ടിവെച്ച് കല്ലുമായി പോരേണ്ടി വന്നു. ആ കല്ലും മഞ്ചുവിന്റെ ശേഖരത്തിലുണ്ട്. യുകെയില്‍ പലയിടത്തും ഞങ്ങള്‍ യാത്ര ചെയ്തു. നാട് വിട്ടു വരുമ്പോള്‍ എല്ലാം പുതുമയാണല്ലോ! ഓരൊ ടൗണിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. അവിടുത്തെ കല്ലുകള്‍ക്കും ആ രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് പരിചയത്തിന്റെ വെളിച്ചത്തില്‍ അഞ്ചു പറയുന്നു.
കൊറോണ കാലത്ത് വീടുകളില്‍ ആളുകള്‍ ഒതുങ്ങി കൂടുന്ന അവസരത്തിലാണ് ‘കല്ലുകളും കഥ പറയും’ എന്ന ഒരു വേറിട്ട ആശയവുമായി അഞ്ചു മുന്നോട്ടു വന്നത്. പല എപ്പിസോഡുകളായി കല്ലുകളില്‍ വരച്ച ചിത്രങ്ങള്‍ അതാതു സ്ഥലങ്ങളിലെ പ്രത്യേകതകള്‍ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ അമ്മയുടെയും പ്രിയ കൂട്ടുകാരികളായ ഡെല്‍ഹിയിലുള്ള ഷീജയും, പാലക്കാട്ടുള്ള മിനിയും യുകെയിലുള്ള ഡോ. മഞ്ചുവും
ഡോ. നിഷയുടേയുമൊക്കെ പ്രജോദനം ഇതിന്റെ പിന്നിലുണ്ട്. ഹൃദ്യമായ സ്വീകരമാണ് ആദ്യ എപ്പിസോഡിന് ഇതിനോടൊപ്പം ലഭിച്ചത്.
വെയ്ക്ഫീല്‍ഡില്‍ സ്ഥിരതാമസയായ അഞ്ചു കൃഷ്ണന്‍ സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഡോ. കൃഷ്ണന്‍ മിലാര്‍കോട് NHS ല്‍ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. ആദിത്യ കൃഷ്ണന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വരും ദിവസങ്ങളില്‍ കല്ലുകളും കഥ പറയും എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാകും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍.
കാരൂർ സോമൻ
സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സൗന്ദര്യം.
വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ചാരുകസേരയില്‍ കിടന്നു വീട്ടിലെത്തിയ മാസികകളും കത്തുകളും വായിച്ചു മറുപടി നല്‍കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ട്.
കത്തുകള്‍ക്കിടയില്‍ അതിമനോഹരമായ ഒരു നോട്ടീസ്. അച്ചടി ഭംഗിയുടെ കമനീയ ബോര്‍ഡറിനുള്ളില്‍ നറുപുഞ്ചിരി മുഖവുമായി ഒരു താരുണ്യം. അത്യധികം സൗന്ദര്യത്തുടിപ്പുള്ള ഒരു യുവ സുന്ദരി. ഒരു ലാവണ്യത്തിടമ്പ്.
അവളുടെ മുഖകാന്തിയില്‍ ലയിച്ചിരുന്നു പോയി.
മനുഷ്യ മനസ്സുകളുടെ പ്രണയപ്രകടനങ്ങള്‍ നടക്കുന്ന താവളങ്ങള്‍ കണ്ടെത്താനാകില്ല. കാക്കയ്ക്ക് ഇരുട്ടില്‍ കണ്ണ് കാണില്ലായെന്ന് പറയുംപോലെ.
നെയ്‌തെടുത്ത പട്ടുപോലെ കിടക്കുന്ന മൂന്നാര്‍ തേയിലത്തോട്ടങ്ങളിലേക്കും ഗിരിനിരകളിലേക്കും മനസ്സും ശരീരവും അലിഞ്ഞില്ലാതായി.
തനിക്കൊപ്പം മൂന്നാറില്‍ വിടര്‍ന്നു വികസിച്ചു നിന്നു ബിന്‍സി. നോട്ടീസിലെ ലാവണ്യം. സ്വന്തം ജന്മനാട്ടില്‍ സുഗന്ധദ്രവ്യങ്ങളുടെ ഒരു മികച്ച കടയും ഒപ്പം ആധുനിക സൗകര്യങ്ങളോടെ ഒരു ബ്യൂട്ടിപാര്‍ലറും തുടങ്ങിയിരിക്കുന്നു.
കാലം കഥ പറഞ്ഞെഴുന്നേറ്റപ്പോള്‍ അവള്‍ ഉഴുതുമറിച്ച ആ മണ്ണില്‍ തന്നെ ആ വിത്തുകള്‍ വളരെ വേഗം വളര്‍ന്നു വലുതായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇപ്പോള്‍ ഫലമെടുപ്പിന്റെ കാലമാണ്.
ഒരു അവധിക്കാലം ചെലവാക്കാന്‍ എത്തിയപ്പോള്‍ അയല്‍ക്കാരി ബിന്‍സിയും ഭര്‍ത്താവ് ബാബുവും അവരുടെ വീട്ടിലെ ഒരുച്ചയൂണിന് തന്നെ ക്ഷണിച്ചിരിക്കുന്നു. അതും പ്രത്യേക ക്ഷണിതാവായി. മാത്രവുമല്ല അവരുടെ പള്ളിയിലെ ആരാധനയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥനയും.
തന്റെ വീട്ടുകാര്‍ റോമിലെ പോപ്പിന്റെ അനുയായികളെന്ന് അവര്‍ക്കറിയാം. താനൊരുത്തന്‍ മാത്രമാണ് വഴിതെറ്റി യേശുവിനെപ്പോലെ പുഴയില്‍ മുങ്ങി സ്‌നാനപ്പെട്ടത്. യേശുവിനെ മുക്കികൊല്ലുന്നവരുടെ കൂട്ടത്തില്‍ പുഴയില്‍ മുങ്ങി ചാകാതെ രക്ഷപ്പെട്ടവന്‍. പരമ്പരാഗതമായി ക്രിസ്തുവില്‍ പൂര്‍ണ്ണത നേടിയ കുടുംബത്തെ ആശ്ചര്യപ്പെടുത്തിയ ആ സംഭവം നാട്ടില്‍ പാട്ടായി. പുഴയില്‍ മുങ്ങി താന്‍ ഇല്ലാതാവുന്നതായിരുന്നു ഉപയുക്തമെന്നവര്‍ ആശിച്ചു. വിശ്വാസങ്ങളെ നിശ്ശബ്ദമായും അന്ധമായും താലോലിച്ചു ജീവിക്കുന്ന മാതാപിതാക്കളോടേ സൈമണ്‍ പറഞ്ഞു.
“” മനുഷ്യരെല്ലാം വിശ്വാസങ്ങളെ ശീലങ്ങളാക്കി കൊണ്ടു നടക്കുന്നവരാണ്. ചെറുപ്പത്തില്‍ ഈ വിശ്വാസശീലങ്ങള്‍ ഞാനും പഠിച്ചതാണ്. ഞാനിന്നൊരു കുഞ്ഞല്ല. നിങ്ങളുടെ വിശ്വാസങ്ങളില്‍ എന്നെ തളച്ചിടരുത്. എന്റേതായ വിശ്വാസങ്ങളില്‍, എന്റേതായ പാതകളില്‍, ഞാന്‍ പൊയ്‌ക്കൊള്ളട്ടെ.”
അന്നത്തെ ഞായറാഴ്ച പള്ളി ആരാധന ശ്രേഷ്ഠമായിരുന്നു.
നിര്‍മ്മലമായ വെള്ളവസ്ത്രത്തില്‍ ബിന്‍സി ജ്വലിച്ചു നിന്നു. വിശുദ്ധിയുടെ അങ്കവസത്രം ധരിച്ചു ദേവാലയവും.
പുറംലോകം ജീര്‍ണ്ണതയുടേയും അധര്‍മ്മത്തിന്റേയും മൂല്യച്യൂതിയുടേയും ആള്‍രൂപങ്ങളായി കോലാട്ടങ്ങള്‍ നടത്തിയെങ്കിലും ദേവാലയം വിശുദ്ധമായി നിന്നു.
കരഘോഷത്തോടെയുള്ള ഹല്ലേലുയ്യാ ധ്വനിയില്‍ ബിന്‍സിയുടെ സ്വരം വേറിട്ടുനിന്നു. മറുഭാഷ ഘോഷങ്ങളും അവിടെമാകെ തളം കെട്ടിനിന്നു. ചിലരുടെ ശരീരങ്ങള്‍ വിറകൊള്ളുന്നുണ്ട്. ചില പെണ്‍ശരീരങ്ങളില്‍ സ്വര്‍ണ്ണം തിളങ്ങി തുള്ളിയാടുമ്പോള്‍ ചില ശരീരങ്ങള്‍ സ്വര്‍ണ്ണത്തേക്കാള്‍ തിളങ്ങി തുള്ളിയാടലുകള്‍ മാത്രമായി നിന്നു.
സ്വര്‍ഗ്ഗീയ മന്ന വിതറുന്ന, മധുരിമ തുളുമ്പുന്ന, ഇമ്പമാര്‍ന്ന പാട്ടുകള്‍. കുഞ്ഞാടുകളുടെ ചുണ്ടുകളും കൈവിരലുകളും ചലിച്ചുകൊണ്ടിരുന്നു.
മറുഭാഷയുടെ ധ്വനികള്‍ മേല്‍ സ്ഥായിയിലും കീഴ്സ്ഥായിലും അന്തരീക്ഷം ഏറ്റു ചൊല്ലുന്നു. മറുഭാഷയുടെ അക്ഷര വിന്യാസങ്ങളില്‍ യേശുദേവന്‍ പ്രത്യക്ഷനായതുപോലെ തോന്നിച്ചു.
ബൈബിളില്‍ മറുഭാഷയെപ്പറ്റി പറയുന്നുണ്ട്. കേള്‍ക്കുന്നവര്‍ക്കും കൂടി മനസ്സിലാവേണ്ടതാണ് ഭാഷ. മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്താ ഭാഷ എങ്ങിനെ സ്വര്‍ഗ്ഗീയ ഭാഷയാവും.
ആരാധന കഴിഞ്ഞു. വെയില്‍ മങ്ങി നിന്നു.
പള്ളി മുറ്റത്തിറങ്ങി നിന്ന സൈമണ്‍ അവിടുള്ളവരോടെല്ലാം കുശലം പറഞ്ഞു നിന്നു.
സൈമന്റെ ആഡംബര കാറില്‍ ബിന്‍സിയും ഭര്‍ത്താവ് ബാബുവും വീട്ടിലെത്തി.
സ്വാദിഷ്ടമായ ഭക്ഷണം ബിന്‍സി വിളമ്പി. നാവിലെ രുചിയോടൊപ്പം മിഴികളിലെ സ്വാദുമായി ബിന്‍സിയേയും ആസ്വദിച്ചു. വിളമ്പ് മേശയില്‍ താനും ബാബുവും മാത്രം. ബിന്‍സി ഇരുന്നില്ല.
പെട്ടെന്നൊരു ഫോണ്‍ കോള്‍ ബാബുവിന്. അയാള്‍ എഴുന്നേറ്റ് കൈകഴുകി മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഫോണ്‍ നിര്‍ത്തി വന്നു ബാബു പറഞ്ഞു.
“”സോറി സൈമണ്‍ സാര്‍ അത്യാവശ്യമായി എനിക്ക് പുറത്ത് പോകണം. സാറ് നന്നായി ഭക്ഷണം കഴിക്കണം. ബിന്‍സി! സാറിനെ മുഷിപ്പിക്കല്ലെ. ”
ബാബു ഡ്രസ്സ് മാറി ബൈക്കില്‍ പുറപ്പെട്ടു പോയി.
“” സാറിനെ മുഷിപ്പിക്കല്ലെ ”
ബാബുവിന്റെ വാക്കുകള്‍ സൈമണില്‍ തറച്ചു നിന്നു. സ്വന്തം ഭാര്യയെ തനിക്കായി നല്‍കി അയാള്‍ ഒതുങ്ങിയെന്നര്‍ത്ഥം.
ബിന്‍സി അരികെ വന്നു നിന്നു. പെണ്‍ ശരീരഗന്ധം സൈമണെ മത്ത് പിടിപ്പിച്ചു. മേശപ്പുറത്തെ രുചിക്കൂട്ടുകള്‍ മറന്നുപൊയി.
അവളുടെ ഉള്ളിന്റെയുള്ളിലെ വികാരവിവശതയുടെ മാദക നീരൊഴുക്ക് ആ കണക്കണ്‍ നോട്ടങ്ങളിലൂടെ സൈമണ്‍ വായിച്ചറിഞ്ഞു.
ഒരു സമ്പന്നന്‍ മുന്നിലുള്ളപ്പോള്‍ താനെന്തിന് ബുദ്ധിമുട്ടി ജീവിക്കണം. തന്നെയുമല്ല സ്വന്തം ഭര്‍ത്താവിന്റെ മൗനസമ്മതവും കിട്ടിയതല്ലേ. ആരോഗ്യമുള്ള പുരുഷശരീരം മുന്നിരിക്കുന്നു. തന്റെ യൗവ്വനത്തിന് സുഭിഷമായ അനുഭൂതി നല്‍കാന്‍ കെല്‍പ്പുള്ള ആള്‍. കത്തിപ്പടരാനിരിക്കുന്ന തന്റെ മാദകതൃപ്തിക്ക് അതീവ യോഗ്യന്‍. ആരോഗ്യ ദൃഡഗാത്രന്‍.
ബെന്‍സി പോയി വാതില്‍ കുറ്റിയിട്ടുവന്നു. സൈമണ്‍ കൈകഴുകിയും വന്നു.
തീന്‍ മേശ മറന്നു. കിടപ്പ് മുറിയിലെ കട്ടില്‍ കിലുകിലാരവം തുടര്‍ന്നു.
പഞ്ഞിക്കെട്ടിനെ തീയെന്നപോലെ സ്വന്തം ശരീരത്തെ എരിച്ചുകൊണ്ട് ബിന്‍സി സൈമണിലേക്ക് പടര്‍ന്നു കയറി.
സൈമന്റെ ആഡംബര കാര്‍ ആ വീട്ടുമുറ്റത്ത് കാത്ത് കിടന്നു. നേരം വൈകിയെത്തിയ ബാബുവിന്റെ ബൈക്കും ആനാഥനായി കിടന്നു. പാവം ബാബു വരാന്തയിലും.
അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിക്ക് ഒരു യാത്ര മൂന്നാറിലേക്ക്. സൈമണും ബിന്‍സിയും ആഡംബര കാറും മാത്രം.
വരാന്തയിലുറങ്ങിയ ബാബുവിനെ വിളിച്ചുണര്‍ത്തി കിടപ്പ് മുറിയിലെ ഉലഞ്ഞ ബെഡില്‍ കിടത്താന്‍ ബിന്‍സി മറന്നില്ല. കരുണാമയായ ഭാര്യ.
“” ഇത്ര പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ ബാബുവിനെന്തെങ്കിലും തോന്നില്ല” സൈമണ്‍ ചോദിച്ചു പോയി.
“”ഹേയ് ! അങ്ങനൊന്നുമില്ല. പതിവുള്ളതല്ലെ ” ബിന്‍സി പല്ല് കടിച്ചു.
ഇളിഭ്യം മറച്ചു പുഞ്ചിരി പ്രഭയോടെ ബിന്‍സി പറഞ്ഞു.
“” ടൗണില്‍ എപ്പോഴും വാഹനമുണ്ട്. ഞാനൊറ്റയ്ക്കാണ് വരാറ്. എറണാകുളത്തേക്ക് പോകുന്നത് ബ്യൂട്ടിപാര്‍ലര്‍ ക്ലാസ്സിലേക്കാണ്. മോഡലുകള്‍ക്കും സിനിമാ നടിമാര്‍ക്കും ഇല്ലാത്ത സൗന്ദര്യം പോലും വര്‍ദ്ധിപ്പിച്ചുകൊടുക്കുന്ന പ്രഗല്‍ഭരായ സ്ത്രീകളുള്ള ക്ലാസ്സുകള്‍. ഈ വക കാര്യങ്ങളില്‍ ബാബു എനിക്ക് പൂര്‍ണ്ണ സ്വാതന്ത്യം തന്നിട്ടുണ്ട്. ഒതുങ്ങി നില്‍ക്കുന്ന നിത്യപ്രകൃതം. ഒളിച്ചു നോക്കാത്ത ശീലം.”
ആയിരം ആര്‍ത്ഥങ്ങളുള്ള ഒറ്റ പൊട്ടിച്ചിരി സൈമണില്‍ നിന്നും അടര്‍ന്നുവീണു.
“”ങ്ഹും ! എന്താ ഒരു പരിഹാസച്ചിരി. ”
ബിന്‍സിയെന്ന മാദകത്തിടമ്പിന്റെ കാമോദ്ധാരണ കണ്‍തിരനോട്ടം. കാറോടിക്കുന്ന സൈമണ് കാമതിരയിളക്കം.
ബിന്‍സി തുടര്‍ന്നു.
“” ഇതുപോലുള്ള യാത്രകളില്‍ വൈകിയെത്തുമ്പോള്‍ ഞാന്‍ ബാബുവിനോട് പറയാറുള്ളത് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തുവെന്നും ഒന്നാം സമ്മാനം കിട്ടിയെന്നുമാണ്. കനത്ത സമ്മാനത്തുകയുടെ കവര്‍ കൈപ്പറ്റുമ്പോള്‍ ബാബുവിന്റെ മുഖത്തും സൗന്ദര്യം ഉണ്ടാകും.”
“” ങ്ഹാഹാഹാ…. ഇന്നും സൗന്ദര്യ മത്സരത്തില്‍ ഒന്നാം സമ്മാനം തന്നെയാണല്ലേ…”
സൈമണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാറോടിക്കുന്ന അയാളെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ബിന്‍സി മറന്നില്ല.
ഹായ് ! എന്തൊരു മാദക ഗന്ധം. വിജനമായ ആ മലയിടുക്കുകളിലൂടെയുള്ള യാത്ര സൈമണ് ഹരം പകര്‍ന്നു. അയാള്‍ അവളെ കെട്ടിപ്പിടിച്ചു. ഹോ! എത്രയും വേഗം റിസോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. അവളുടെ പുഞ്ചിരിയിലും പരിമളം പുറപ്പെടുന്നു. കണ്ണുകളില്‍ നക്ഷത്രത്തിളക്കം.
റിസോര്‍ട്ടെത്തി.
ബിന്‍സി എന്തിനും തയ്യാറായമട്ടില്‍ അണിഞ്ഞൊരുങ്ങി വന്നു. സൗന്ദര്യത്തിന്റെ സഞ്ചാരപഥങ്ങളില്‍ സൈമണും ബിന്‍സിയും തളരാത്ത ഓട്ടക്കുതിരകളായി.
സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്നവളുടെ മുഖത്തെ മന്ദഹാസങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തോന്നി.
സൗന്ദര്യത്തിനു പൊന്നിന്റെ വിലയോ!
റിസോര്‍ട്ടിലെ അന്നത്തെ രാത്രി ഉറക്കം അകന്നു മാറി നിന്ന രാത്രി. മാദകചിന്തകളുടെ ഉന്മാദരാത്രി. ഭോഗ ഈണങ്ങളാല്‍ താളസ്വരലയം തീര്‍ത്ത രാത്രി.
ആ രാത്രി അലിഞ്ഞലിഞ്ഞില്ലാതായി. ഉപകാരസ്മരണയിലെ കനത്ത കവറുമായി ബിന്‍സി യാത്രയില്‍ ഇടയ്ക്ക് വെച്ചിറങ്ങി.
ആഡംബര കാര്‍ സൈമണെ മാത്രം ചുമന്നുകൊണ്ട് കിഴക്ക് ദിക്കിനെ ലക്ഷ്യമാക്കി പാഞ്ഞു. പെട്ടന്ന് അയാളുടെ മനസ്സിലേക്ക് മറ്റൊരു പറവ ചിറകടിച്ചു വന്നു. വിശുദ്ധ പറവ
ലണ്ടനിലെ സൂസന്‍ബൈജു. അവിടത്തെ പള്ളിയിലും ബിന്‍സിയെ പോലെ ഹല്ലേലുയ്യായും മറുഭാഷയും ചൊല്ലി കരഘോഷം മുഴക്കി ആത്മാവിലേക്ക് ചിറക് വിടര്‍ത്തി പറക്കുന്നവള്‍.
അവള്‍ സൈമണെ സമീപിച്ചത് നല്ലൊരു വീട് വാങ്ങാന്‍ കുറെ തുക വേണം. അത് ബിന്‍സിക്കു കൊടുത്തതുപോലെ സമ്മാനമായല്ല. കടമായിട്ടാണ്.
കടം തിരിച്ചെത്താത്തപ്പോള്‍ പാരിതോഷികമായി തന്നെ കണക്കാക്കണമല്ലോ.
സൂസന്‍ തന്റെ വീട്ടിലേക്ക് കടന്നുവരുന്നത് ഭാര്യയില്ലാത്ത സമയം നോക്കി മാത്രം.
ബിന്‍സി റിസോര്‍ട്ടില്‍ മുന്തിരി വള്ളിയായി തന്നിലേക്ക് പടര്‍ന്നുകയറിയപ്പോള്‍ സൂസന്‍ തന്റെ സ്വന്തം ബംഗ്ലാവിലെ ആഡംബര മുറിക്കുള്ളില്‍ എന്ന് മാത്രം. അലങ്കാരമുറികള്‍ പലതുണ്ടെങ്കിലും തന്റെ കിടപ്പ് മുറിയില്‍ അവള്‍ക്കനുവാദമില്ല. അവള്‍ക്കെന്നല്ല. ആര്‍ക്കും.
സൂസന്റെ പകലുറക്കം പലപ്പോഴും തന്നോടൊപ്പം. വികാരങ്ങളുടെ വേലിയിറക്കം തീരുമ്പോള്‍ കടം എന്ന പാരിതോഷികവുമായി സൂസന്‍ കടന്നു പോകും. അവളുടെ ശരീരത്തിന്റെ മാദകഗന്ധം ആ നാല് ചുമരുകള്‍ക്കുള്ളില്‍ നഗ്നമായി തന്നെ കിടക്കും.
സൂസനിന്ന് ലണ്ടനില്‍ പല വീടുകളുടേയും ഉടമയാണ്. ഇപ്പോള്‍ വാങ്ങിയ വലിയ വീട്ടിലേക്ക് സമ്പന്നരുടെ കാലടിപ്പാടുകള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇത് പോലൊരു ഭവനം മറ്റാര്‍ക്കുമില്ലെന്ന് ചില മലയാളി സദസ്സുകള്‍ ആഘോഷിച്ചപ്പോള്‍ മറ്റുള്ളവരുടെ ഉയര്‍ച്ചകളില്‍ അസൂയയുള്ളവര്‍ എന്ന അടിക്കുറിപ്പ് മാത്രം സൂസന്‍ നല്‍കി.
സൈമന്റെ തത്സമയ ചിന്തകളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ബിന്‍സിയും സൂസനും.
മണിമന്ദിരങ്ങളിലും സമ്പത്തിലും പറന്നു നടക്കുന്ന പറവകള്‍. വിശുദ്ധ പറവകള്‍.
പറവകള്‍ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. എന്നാല്‍ പോലും അവ പരിരക്ഷിക്കപ്പെടുന്നു. സമ്പത്തും മുത്തും പവിഴവും സൗന്ദര്യവും സൗരഭ്യവും ഖനനം ചെയ്യുന്ന ഒളിത്താവളങ്ങളില്‍ അവര്‍ വസിക്കുന്നു. നരക വാതിലുകളില്‍ സുഗന്ധത്തിരികള്‍ കത്തിച്ചു വച്ചത് പോലെ.
നോട്ടീസിലേക്ക് കണ്ണും നട്ടിരുന്ന സൈമണ്‍ നിദ്രയിലേക്ക് വഴുതിവീണു. മുറ്റത്ത് സന്ധ്യവന്നതും കാറ്റ് വിതുമ്പിപ്പോയതും പക്ഷികള്‍ ചേക്കേറിയതും അയാളറിഞ്ഞില്ല. ആ തണുത്ത നിശ്ശബ്ദതയില്‍ സൈമണ്‍ കണ്ടത് മേഘങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന അഗാധനീലിമകളും മഴത്തുള്ളികളും മരക്കാടുകളും.
പവിത്രതയുടെ ദിവ്യസന്നിധിയില്‍ വിശ്വാസികള്‍ ആദരവോടെ നിന്നു. വര്‍ണ്ണപകിട്ടാര്‍ന്ന വേഷങ്ങളില്‍ അത്യാഡംബര വാഹനങ്ങളില്‍ നിന്നുമിറങ്ങി വന്നവര്‍ പിതാക്കന്മാരായിരുന്നു. സ്വര്‍ണ്ണ ചങ്ങലകള്‍ പോലെ നെഞ്ചത്ത് കുരിശുമാലകള്‍. രാജാക്കന്മാരുടെയെന്ന് തോന്നിക്കുന്ന തനി തങ്കമല്ലാത്ത കിരീടങ്ങള്‍ ചൂടിയവര്‍.
പാട്ടും കൊട്ടും സ്തുതി ഗീതങ്ങളുമായി ജനം വിനയപൂര്‍വ്വം അലങ്കരിച്ച വേദിയിലേക്ക് പിതാക്കന്മാരെ ആനയിച്ചു.
തിരുസന്നിധിയില്‍ ആരാധന ഉച്ചസ്ഥായിലായി. വിശന്നൊട്ടിയ വയറും തളര്‍ന്ന മനസ്സും ചോരാപ്പാടുകള്‍ ഉണങ്ങി നിന്ന മുഷിഞ്ഞ അങ്കിയുമായി താടിയും മുടിയും നീട്ടിവളര്‍ത്തി അത്യന്തം അവശനായി, പ്രാകൃതനായി അയാള്‍ കടന്നു വന്നു.
അത്യാകര്‍ഷമായി ആനന്ദചുവടുകള്‍ തീര്‍ത്തു കൊട്ടും പാട്ടും സ്തുതിഗീതങ്ങളും പാടി തിമര്‍ത്തുകൊണ്ടിരിക്കുന്ന ജനം ഈ അവശനെ കണ്ടില്ല.
തിരുസന്നിധിലുണ്ടായിരുന്ന പിതാക്കന്മാരും അയാളെ തിരിച്ചറിഞ്ഞില്ല. കത്തിജ്വലിച്ചു മിന്നുന്ന മിന്നല്‍പ്പിണരുകള്‍ ഉണ്ടായില്ല. ഘോര ഘോരമായ ഇടിശബ്ദങ്ങള്‍ കേട്ടില്ല. ഭൂമി തുളയ്ക്കുന്ന കനത്ത മഴ പെയ്തില്ല.
മണ്ണിലെ വിശുദ്ധന്മാരുടെ മുന്നില്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി.
ആരും ആരും കണ്ടില്ല. ഒന്നും ഒന്നും കണ്ടില്ല.
സൈമണ്‍ മാത്രം കണ്ടു. ഈ പ്രതലത്തില്‍ ഒരിഞ്ച് മണ്ണോ ഒരു കുടിലോ ഇല്ലാത്ത, എന്നാല്‍ എല്ലാറ്റിനും ഉടമസ്ഥാവകാശമുള്ള ആള്‍.
സാക്ഷാല്‍ യോശുദേവന്‍
ദൈവം സൈമണെ നോക്കി അപേക്ഷിച്ചു.
“” എന്നെ ഇനിയും ക്രൂശിക്കരുതേ!!!”
സൈമന്റെ മനസ്സാകെ ഇളകിത്തെറിച്ചു. ഉള്‍ത്തടത്തിലെ ഭിത്തികളില്‍ ചോര പൊടിഞ്ഞു. യൗവ്വനം വലിച്ചിഴച്ചു കൊണ്ടുപോയ വഴികളെ ഓര്‍ത്ത് അയാള്‍ വിലപിച്ചു.
സൈമണ്‍ നിറകണ്ണുകളോടെ യാചിച്ചു.
“” പിതാവെ ! എന്നോട് പൊറുക്കേണമെ!!!”
ജോസിലിൻ തോമസ്
ലോകജനത കോവിഡ് 19 എന്ന മഹാവ്യാധിയ്ക്ക് മുൻപിൽ മരവിച്ചു നിൽക്കുന്ന സമയമാണിത്. ദൈവകരുണയ്ക്കായ് തീഷ്ണമായി പ്രാർത്ഥിക്കാനും ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാനും മാത്രമേ നമുക്ക് ഈ അവസ്ഥയിൽ സാധിക്കുകയുള്ളു. മഹാവ്യാധി തന്നു കൊണ്ടിരിക്കുന്ന ദുരിതത്തിലും അത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തിരിച്ചറിവിന്റെ പാഠങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്ന പഴംചൊല്ല് കൊറോണയ്ക്ക് മുകളിൽ ഒരു വിമാനവും പറക്കില്ല എന്നായി. ആവശ്യത്തിനും അനാവശ്യത്തിനും വിറളി പിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ നിശ്ചലമായപ്പോൾ ഭൂമി നേരാംവണ്ണം ശ്വസിക്കാൻ തുടങ്ങി. കാർഡ് ഇട്ടാൽ പണം കിട്ടുന്ന ATM മെഷീൻ പോലെ പണം കൊടുത്താൽ പണി എടുക്കുന്ന ആളുകൾ എന്ന നിലയിൽ ജോലിയിൽ സഹായിക്കുന്നവരെ കണ്ടിരുന്നവർ അവർ ചെയ്തു തന്നിരുന്ന സേവനങ്ങൾക്ക് വിലയിടാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞു. സമയക്കുറവും സൌകര്യവും ന്യായങ്ങളായി പറഞ്ഞ് ഒരാഴ്ചയിൽ തന്നെ പല തവണ ഹോം ഡെലിവറി ഫുഡും ഡൈൻ ഔട്ടും ശീലിച്ചവർ കുറഞ്ഞ ചെലവിൽ പോഷകപ്രദമായ ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പഠിച്ചു.
നിരപരാധികളെ കൊന്നൊടുക്കി നേടിയെടുത്ത യുദ്ധവിജയങ്ങൾ, ലോകം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള ആണവശക്തി ഇവയൊന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഉപകരിക്കില്ലെന്ന് ലോകരാഷ്ട്രങ്ങളും മനസിലാക്കി. സ്വന്തം സുരക്ഷപോലും മറന്ന് മനുഷ്യജീവൻ രക്ഷിക്കാനായി ആഹോരാത്രം യത്നിക്കുന്ന മെഡിക്കൽ പ്രവർത്തകരായ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, പോലീസ് സേന തുടങ്ങി മികച്ച ഭരണകർത്താക്കൾ എന്നിവരും മനുഷ്യസ്നേഹത്തിന്റെയും ഐക്യത്തിന്റെയും ശരിയായ നിർവചനം ഒരിക്കൽക്കുടി നമ്മെ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു.
മനുഷ്യൻ വീട്ടിനകത്ത് പൂട്ടി ഇരിക്കേണ്ടി വന്നപ്പോൾ നമ്മുടെ നയന സുഖത്തിനായി മാത്രം കൂട്ടിൽ അടയ്ക്കപ്പെട്ട കിളികളുടെയും മറ്റ് മൃഗങ്ങളുടെയും നിസഹായാവസ്ഥയും വേദനയും ചിലർക്കെങ്കിലും ഓർമ്മ വന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക് അവസാനിച്ചപ്പോൾ പുറത്ത് കെട്ടി വെച്ചിരുന്ന തടി കസേരയുടെ ഭാരത്തിൽ നിന്ന് ആനകൾക്കും മോചനം കിട്ടി. തടാകങ്ങളിലേയ്ക്ക് അരയന്നങ്ങളും മറ്റ് ജല ജീവികളും സ്വതന്ത്രമായി സഞ്ചരിക്കാൻ ആരംഭിച്ചു. മരിക്കേണ്ടി വന്നാലും എല്ലാ ദിവസവും കുളിക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തവർ പോലും സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകലും കുളിയും ശീലമാക്കി. വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് പണിയൊന്നുമില്ലേ എന്ന് വിലപിച്ചുകൊണ്ടിരുന്നവർ സ്ഥിരം വീട്ടിൽ ഇരുപ്പ് തുടങ്ങിയപ്പോൾ വീട്ടുപണിയും അത്ര നിസാരമല്ലെന്ന് സമ്മതിച്ചു . ഒന്നിനും സമയം തികയാതെ ഇരുന്നവർക്ക് ഇപ്പോൾ എല്ലാത്തിനും സമയം ഉണ്ട്. അത്യാവശ്യം, ആവശ്യം, അനാവശ്യം ഈ രീതിയിൽ തരം തിരിച്ച് കാര്യങ്ങൾ ചെയ്താൽ സമയം തികയാതെ വരില്ലെന്ന് തിരിച്ചറിഞ്ഞു. സാധാരണ ജീവിതത്തിലേയ്ക്ക് നാം തിരിച്ചു വരുമ്പോൾ ഈ കാലഘട്ടം പഠിപ്പിച്ച വിലയേറിയ പാഠങ്ങൾ ഉൾക്കൊണ്ട് നാം ജീവിക്കണം. നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ജീവജാലങ്ങളെയും ഭൂമിയെയും നോവിക്കാതെ ജീവിക്കാൻ ഉള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ജോസിലിൻ തോമസ്
ലണ്ടൻ. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും , ലോക് ഡൗണിൽ ആയി വീട്ടുകളിൽ ആയിരിക്കുന്നകവർക്കും ആശ്വാസമായും , ശക്തിയേകിയും , സന്ദേശം നൽകിയും പുറത്തിറങ്ങിയ ഒരു ഗ്ലോബൽ മലയാള ഭക്തിഗാനം യു ട്യൂബിൽ വൈറൽ ആകുന്നു .
ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നൽകി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തിൽ ഭാഗമാക്കിയിരിയ്ക്കുന്നത് കേരളത്തിലുൾപ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും , ആരോഗ്യ മേഖലയിലും അല്ലാതെയും ജോലിചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളും , വൈദികരും ഉണ്ട് .ക്യാനഡ, റോം , യു കെ , ദുബായ് . ന്യൂസിലാൻഡ് , ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് . യു കെ യിൽ നിന്ന് ഗായകരായ റെക്സ് , മകൻ ജോഫ്രി ,മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ , റോമിൽ പഠനം നടത്തുന്ന വൈദിക വിദ്യാർത്ഥി ബ്ര . ടോണി കോച്ചേരി തുടങ്ങിയവർ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . സ്കറിയ ജേക്കബ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് ആദർശ് കുര്യൻ ആണ് .സുനിൽ വി ജോയി ആണ് ഏകോപനം നിർവഹിച്ചിരിക്കുന്നത് ഈ ഗാനം കാണുവാനായും കേൾക്കുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാപകലില്ലാതെ കർമ്മനിരതരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുകയാണ് ലോകം. എന്നാല്‍ ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് ഒന്നടങ്കം പേരുദോഷമുണ്ടാക്കുന്ന രീതിയിലുള്ള വാർത്തയാണ് ബിഹാറിൽ നിന്നും പുറത്തു വരുന്നത്.
ബിഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായാണ് റിപ്പോർട്ട്.
പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.
കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.
പ്രഥമദൃഷ്ട്യാ സംഭവം ഗുരുതരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.