Latest News

ആരോഗ്യ വകുപ്പിന്റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്‌സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച്‌റോഡ് അലിനാസിലെ ഷാന ഷരീഫാ(20)ണ് അറസ്റ്റിലായത്.എടക്കാട് എസ്‌ഐ ഷീജുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.

ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നുവെന്ന വ്യാജ ശബ്ദ സന്ദേശം വാട്ട്‌സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് അഡ്മിനിനെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

കോവിഡ് 19 രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജീവന് സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയും ഉത്തരവായി. ഉത്തരവിന് മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും.

സിആര്‍പിസി 144 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുളളതു പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാല്‍ ഐപിസി 188 പ്രകാരം ശിക്ഷാര്‍ഹരാണ്.

കോവിഡ് 19 തടഞ്ഞുനിര്‍ത്തുന്നതിനുളള എല്ലാ ശ്രമങ്ങളും ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിദേശരാജ്യങ്ങളില്‍ നിന്നും വന്നിട്ടുളള ആളുകളില്‍നിന്നുമാണ് രോഗം ഇവിടെ വ്യാപരിച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധിച്ച മനുഷ്യരില്‍ നിന്നുമാണ് മറ്റുളളവരിലേക്ക് രോഗം പകരുന്നത്. അതിനാല്‍ ഇത്തരം ആളുകളില്‍നിന്നും സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് രോഗം പകരാതെ തടയാനുളള ഏറ്റവും ഉത്തമമായ മാര്‍ഗം.

കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് രോഗം പെട്ടന്ന് വ്യാപിക്കുന്നതിനുളള സാധ്യത കൂടുതലാണ്. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടം തീവ്രമായി പരിശ്രമിച്ചു കൊണ്ടിക്കുകയാണ്.

ഈ സാഹചര്യത്തിലും ഒരു വിഭാഗം ജനങ്ങള്‍ സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആരാധനാലയങ്ങള്‍, വിപണിസ്ഥലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടുന്നതായും ഇത്തരത്തിലുളള ഒത്തുകൂടല്‍ കോവിഡ് 19 രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുമെന്നും നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനും മാത്രമേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാന്‍ പാടുള്ളു.

പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം, എല്‍.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താന്‍ പാടില്ല.

പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. ഒരു കാരണവശാലും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല.

മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കണം.

ആരാധനാലയങ്ങളില്‍ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകള്‍ മാത്രമേ നടത്താവു. യാതൊരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉല്‍സവങ്ങളോ മറ്റു ചടങ്ങുകളോ നടത്താന്‍ പാടില്ല.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയില്‍ നിയന്ത്രിതമായി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല.

ജനങ്ങള് അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല.

2020 മാര്‍ച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ നിര്‍ബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കുകയും 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടിവരും.

ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു.

സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 49/2020/ജിഎഡി ഡേറ്റഡ് 23/03/2020 ല്‍ ഒഴിവാക്കിയിട്ടുളളവ ഒഴികെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും, വര്‍ക്ക്‌ഷോപ്പുകളും, ഓഫീസുകളും, ഗോഡൗണുകളും ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഉത്തരവ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.

ഇക്കാര്യങ്ങളില് ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതിനും, നിരീക്ഷണം നടത്തുന്നതിനും നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനും എല്ലാ തഹസില്‍ദാര്‍മാരും ശ്രദ്ധിക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും, വകുപ്പ് മേധാവികളെയും പഞ്ചായത്ത് തലം മുതലുളള ഉദ്യോഗസ്ഥന്‍മാരെയും ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉറപ്പാക്കണം. ഉത്തരവ് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തണം. എല്ലാ ഓഫീസ് മേധാവികളും ഉത്തരവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കണം.

വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളില്‍ 67 പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് മഠത്തില്‍ കഴിഞ്ഞിരുന്ന 67 പേരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്കമാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായി ആരോപണമുണ്ട്. മഠത്തിലെ അന്തേവാസികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങളോളം ആവശ്യപ്പെട്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ല എന്നാണ് പരാതി. ഒടുവില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടതിന് ശേഷമാണ് മഠം അധികൃതര്‍ ഇവരെ പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുത്ത ശേഷം സംശയമുള്ള 67 പേരേയും മഠത്തിന് പുറത്ത് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും അമൃതാനന്ദമയി മഠത്തില്‍ എത്തുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മഠത്തില്‍ സന്ദര്‍ശനവും ആലിംഗനവും ഒഴിവാക്കി. പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മഠത്തില്‍ തുടര്‍ച്ചയായി എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. മഠത്തിലെ അന്തേവാസികള്‍, അവരെ സംബന്ധിക്കുന്ന വിരവരങ്ങള്‍ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ സന്ദര്‍ശനം നിര്‍ത്തിയതിനാല്‍ മുമ്പ് മഠത്തില്‍ എത്തിയവര്‍ മാത്രമേ നിലവില്‍ അന്തേവാസികളായുള്ളൂ എന്ന വിവരമാണ് മഠം അധികൃതര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് മഠം അധികൃതര്‍ നല്‍കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചു.

ആലപ്പാട് പഞ്ചായത്ത് അംഗമായ ബേബി രാജു പറയുന്നു, ‘വിദേശികള്‍ ഒട്ടെറെ വന്ന് പോവുന്ന സ്ഥാപനം എന്ന രീതിയില്‍ മഠത്തില്‍ പതിവായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുകയും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദര്‍ശനവും ആലിംഗനവും നിര്‍ത്തി വച്ചതായി മഠം അധികൃതര്‍ അറിയിച്ചു. സന്യാസ ദീക്ഷ നല്‍കുന്ന ചടങ്ങില്‍ പോലും പുറത്ത് നിന്ന് ആര്‍ക്കും പ്രവേശനമില്ലായിരുന്നു എന്ന അവര്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ പല തവണ മഠത്തിലെ അന്തേവാസികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അവര്‍ വിവരം തന്നില്ല. പിന്നീട് കുറച്ച് വിവരങ്ങള്‍ കൈമാറി. എന്നാല്‍ അതിലെ കണക്കുകളും ആരോഗ്യവകുപ്പിന്റെ കയ്യിലുള്ള കണക്കുകളും ഒത്തുവച്ചപ്പോള്‍ കുറേ അവ്യക്തതകളുണ്ടായി. ഇതെല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടറെ അറിയിക്കുന്നുണ്ടായിരുന്നു.’ ഇന്നലെ ജില്ലാ കളക്ടര്‍ അമൃതാനന്ദമയീ മഠം അധികൃതരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മഠത്തില്‍ വന്നിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചില്ലെന്നും മഠം അധികൃതര്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ചതായും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.

‘മഠത്തില്‍ പോയതിന്റെയും ബാക്കി വിവരങ്ങളും എല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് അതാത് സമയം നല്‍കിയിരുന്നു. അതിനാല്‍ മഠം അധികൃതര്‍ പറഞ്ഞ കള്ളം അവിടെ പൊളിഞ്ഞു. പിന്നീടാണ് 67 പേര്‍ നിരീക്ഷണത്തിലാണെന്ന വിവരം കാമാറാന്‍ മഠം അധികൃതര്‍ തയ്യാറായത്. ഇന്ന് രാവിലെയാണ് ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുന്നത്.’ തുടര്‍ന്ന് 108 ആംബുലന്‍സില്‍ 67 പേരെയും കരുനാഗപ്പള്ളി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം പരിശോധയ്ക്കയച്ചു.

കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയും സംസ്ഥാനത്ത് ലോക്ക്ഡൗണുള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യവും നിലനില്‍ക്കുമ്പോള്‍ അമൃതാനന്ദമയി മഠം അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിട്ടുള്ളത്. മഠം അധികൃതരുടെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

കേരളത്തില്‍ കാസര്‍കോട് പൂര്‍ണ്മായും ലോക്ക് ഡൗണായ സാഹചര്യത്തില്‍ ണുഴുവന്‍ ജില്ലകളും അടച്ചിടുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എന്തൊക്കെയാണ് പാലിക്കേണ്ടത്? അവിശ്യ സാധനങ്ങള്‍ എങ്ങനെ ലഭിക്കും? പലര്‍ക്കും പല സംശയങ്ങളാണ്.

വാര്‍ത്തകളില്‍ ലോക്ക് ഡൗണ്‍ വാക്കുകള്‍ നിറയുമ്പോള്‍ ഒരു സാധാരണക്കാരന്റെ സംശങ്ങളാണ്. ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍ ഉള്ളത് എങ്കില്‍ അവിടെ തന്നെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല.

രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. അതേസമയം, അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്ക്ഡൗണ്‍ ബാധിക്കാറില്ല. ഫാര്‍മസികള്‍, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളില്‍ നിര്‍ത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും ആഘോഷ പരിപാടികളും ഉള്‍പ്പടെയുള്ളവ ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തും.

അവിശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുന്നതെന്തൊക്കെ?

ഭക്ഷ്യവസ്തുക്കള്‍, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പ്. അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. ജോലി സ്ഥലത്ത് പോകാനാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗവും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍. കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം സഭയുടെ സന്നദ്ധത അറിയിച്ചത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാമെന്നും അറിയിച്ചു.

വാഷിങ്ടൻ ∙ ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകൾ. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.

ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു.  ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.

വ്യാജവിവരങ്ങളിൽ ചിലതു സർക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.

ടോം ജോസ് തടിയമ്പാട്

ആധുനിക കാലത്ത് നഴ്സിംഗ് അല്ലെങ്കിൽ ഹെൽത്ത് കെയർ എന്ന് പറയുന്നത് ഏറ്റവും പ്രസിദ്ധമായ പബ്ലിക് സർവ്വീസ് ആയി മാറിയിരിക്കുന്നു . –

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ മാനുഷിക അധ്വാനത്തെ ലഘൂകരിക്കുവാൻ ഈ മേഖലയിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർവ്വീസിൽ ഇന്നും മനുഷ്യാദ്ധ്വാനത്തിന് സാരമായ കുറവ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സർവ്വീസായി എൻ എച്ച് എസ് നിലനിൽക്കുന്നത് .

നഴ്സിംഗിന്റെ ചരിത്രം അന്വേഷിച്ച് ചെന്നാൽ മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തുതന്നെ നഴ്സിംഗിന്റെ ചരിത്രവും ആരംഭിച്ചു എന്നുവേണം കരുതാൻ . കാരണം മനുഷ്യന് മനുഷ്യന്റെ ശുശ്രൂഷ എല്ലാ കാലത്തും ആവശ്യമായിരുന്നു .

ബൈബിളിൽ നോക്കിയാൽ മാതാവിന്റെ സഹോദരി ഗർഭിണിയായിരുന്ന സമയത്ത് മൂന്ന് മാസക്കാലം മാതാവ് ശുശ്രൂഷകൾ ചെയ്തുകൊടുത്തതായി കാണാം , അതുപോലെ ഭാരതത്തിന്റെ വേദങ്ങളിൽ കാണുന്ന ആയുർവ്വേദ ചികിത്സയ്ക്കും ഒട്ടേറെ നഴ്സിംഗ് സഹായം ആവശ്യമായിരുന്നു . കുറച്ചുകൂടി മുൻപോട്ടുവരുമ്പോൾ WET NURSE എന്നു പറയുന്ന ഒരു വിഭാഗം ജോലി ചെയ്തിരുന്നതായി ചരിത്ര ത്തിൽ കാണാം . പ്രസവശേഷം പലതരത്തിലുള്ള രോഗകാരണങ്ങളാൽ കുഞ്ഞിന് മുലയൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം കുഞ്ഞുങ്ങളെ മുലയൂട്ടുക എന്ന തായിരുന്നു ഇവരുടെ ജോലി .

പിന്നീട് കുറച്ചുകൂടി മുമ്പോട്ടുവരുമ്പോൾ നഴ്സിംഗിന് നിർവ്വചനമായി കാണു ന്നത് “ Women Looking after the child ” എന്നതായിരുന്നു . കാലം മാറിയപ്പോ വീണ്ടും നഴ്സിംഗിന് നിർവ്വചനം മാറി , “ Women Looking after the sick person ‘ ” എന്നതായി , കാലം കഴിഞ്ഞപ്പോൾ നഴ്സിംഗ് മേഖലയിൽ സ്ത്രീകളുടെ കുത്തക അവസാനിച്ചു . ആ മേഖലയിൽ ഒട്ടേറെ പുരുഷന്മാരും ഇന്ന് സ്തുത്യർഹമായ സേവനം നടത്തുന്നു . അങ്ങനെ നഴ്സിന്റെ നിർവ്വചനവും മാറ്റി നിർണ്ണയിക്കപ്പെട്ടു . ഇന്ന് നഴ്സിന്റെ നിർവ്വചനമായി അറിയപ്പെടുന്നത് Nursing is a science and art that promoting quality of life as defined by person and family throughout their life experience from birth to care at the end of life ” എന്നായി .

ആധുനിക നഴ്സിംഗ് ചരിത്രത്തിന്റെ വേരുകൾ അന്വേഷിച്ച് ചെന്നാൽ അത് ചെന്ന് നിൽക്കുന്നത് കന്യാസ്ത്രീകളിലും പട്ടാളസർവ്വീസിലുമാണ് . മൂറിവറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നത് ഒരു ജോലിയായിട്ടാണ് പട്ടാളത്തിൽ ചെയ്തിരുന്നത് . എങ്കിൽ മനുഷ്യസേവനം ദൈവസേവയുടെ ഭാഗമായിട്ടാണ് കന്യാസ്ത്രീകൾ ഈ ജോലി ചെയ്തിരുന്നത് . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇംഗ്ലണ്ടുൾപ്പടെ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് സൂപ്പർവൈസർ അറിയപ്പെടുന്നത് സിസ്റ്റർ എന്നാണ് .

 

19 -ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പോലും നഴ്സിംഗ് ജോലിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ല . കൂടുതലും ഈ ജോലി ചെയ്തിരുന്നത് സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളായിരുന്നു . ഈ ജോലി അടുക്കള ജോലിക്ക് സമാന മായിട്ടാണ് ഈ കാലത്ത് കണ്ടിരുന്നത് .

വളരെ നല്ല നിലയിൽ സാമ്പത്തികവും സാമൂഹ്യ അംഗീകാരവും ഉണ്ടായിരുന്ന ഇംഗ്ലീഷ് മാതാപിതാക്കൾക്ക് ഇറ്റലിയിൽ ഫ്ളോറൻസ് എന്ന സ്ഥലത്ത് ജനിച്ച് ദൈവവിളിയുടെ ഭാഗമായി നഴ്സിംഗ് ജോലി തിരഞ്ഞെടുക്കുകയും പിന്നീട് ആധുനിക നഴ്സിംഗിന്റെ വഴികാട്ടി എന്നറിയപ്പെട്ട Florence Nightingale ന്റെ നഴ്സിംഗ് പ്രവേശനത്തോടുകൂടിയാണ് ആധുനിക നഴ്സിംഗിന് തുടക്കം കുറിച്ചത് .

” Crimean War ” ൽ മുറിവേറ്റ പട്ടാളക്കാരെ രക്ഷിക്കുവാൻ കൈവിളക്കുമായി നടന്ന് അവരെ ശുശ്രൂഷിക്കുക മാത്രമല്ല നഴ്സിംഗ് മേഖലയിൽ അവർ നടപ്പാക്കിയ ശുചിത്വത്തിൽ ഊന്നിയ നഴ്സിംഗ് സേവനത്തിലൂടെ ഒട്ടേറെ പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . ഇതിലൂടെ ഫ്ളോറൻസ് നെറ്റിംഗേലും നഴ്സിംഗ് മേഖലയും ലോകത്തിന്റെ സമസ്ത മേഖലയിലേക്കും വളരുകയായിരുന്നു .

എന്നാൽ നഴ്സിംഗ് ജോലിയിൽ രാജ്യസ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും ഭാഗമാക്കിയ വ്യക്തിത്വങ്ങളായിരുന്നു ഈഡിത്ത് കോവലും മഹാത്മാ ഗാന്ധിയും പമീല മൗണ്ട് ബാറ്റണും 1915 ഒക്ടോബർ 12 ന് ഈഡിത്ത് കോവലിനെ ” റ്റീർ ‘ കൊല കേന്ദ്രത്തിലേക്ക് നയിക്കപ്പെട്ടു . അവിടെ അവളെ കാത്തുനിന്നത് ജർമ്മൻ പട്ടാളത്തിലെ Firing Squad ആയിരുന്നു .

ഈഡിത്തിനെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് അവസാനമായി കണ്ട ക്രിസ്ത്യൻ പാതിരിയോട് അവൾ പറഞ്ഞു . “ ഞാൻ ഒട്ടേറെ തുടരെ തുടരെയുള്ള മരണം കണ്ടിട്ടുണ്ട് . മരണം എന്നെ സംബന്ധിച്ചിടത്തോളം പരിചിത മാണ് . അത് എന്നെ ഭയപ്പെടുത്തുന്നില്ല .

ഇംഗ്ലണ്ട് നേതൃത്വം കൊടുത്ത ഒന്നാം ലോകമഹായുദ്ധത്തിലെ ഐക്യസേന ഒട്ടേറെ പട്ടാളക്കാരെ രക്ഷപെടുത്തിയ അവൾ ജോലിചെയ്ത ഹോസ്പിറ്റലിലെ സുഹൃത്തുക്കൾക്ക് അവസാനനിമിഷം അവൾ ഇങ്ങനെ എഴുതി ഞാൻ നിങ്ങളോട് പറയുന്നു . നിങ്ങളുടെ സമർപ്പിത മനോഭാവം നിങ്ങൾക്ക് യഥാർത്ഥമായ സന്തോഷം നൽകും , മരണത്തിനും ജീവിതത്തിനുമിടയിൽ നിങ്ങൾ നൽകിയ സഹായങ്ങൾ ദൈവത്തിന്റെ മുമ്പിലും എന്റെ ഓർമ്മയിലുമുണ്ടാകും , രാവിലെ 9 മണിക്ക് ഫയ റിംഗ് ഓർഡർ വന്നു . അങ്ങനെ ഈഡിത് കോവൽ എന്ന ദേശസ്നേഹിയും യഥാർത്ഥ ദൈവവിശ്വാസിയും ആയിരുന്ന നഴ്സ് വെടികൊണ്ട് മരിച്ചു . മരിക്കുന്നതിനുമുൻപ് അവൾ വീണ്ടും ധൈര്യം കാണിച്ചു . തന്റെ കൊലപാതകികളോട് കുരിശിൽ കിടന്ന് ക്രിസ്തു ക്ഷമിച്ചതുപോലെ അവളും ക്ഷമിച്ചു . അതു മാത്രമല്ല താൻ ചെയ്ത എല്ലാ പ്രവർത്തികളും ന്യായീകരിക്കുവാനും ശ്രമിച്ചു . അങ്ങനെ ഒരു കുറ്റബോധവുമില്ലാതെ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . ”

Sir Winston churchil ഒരിക്കൽ പറഞ്ഞു . ” Courage is the first of human qualities because it is the quality which guarantees all others ” ഈ ഡിത്തിന്റെ ‘ പ്രതിജ്ഞാബദ്ധതയും രാജ്യസ്നേഹവും ധൈര്യവും ഒട്ടേറെ സഖ്യകക്ഷികളിൽ പട്ടാളക്കാരെയും പൗരന്മാരെയും രക്ഷിക്കാൻ സാധിച്ചു . അങ്ങനെ അവർ ബ്രിട്ടീഷ് സമൂഹത്തിന്റെ പ്രതീക്ഷയും ബ്രിട്ടീഷ് പ്രൈംമിനിസ്റ്റർ ആയിരുന്ന Gordon Brown ഉൾപ്പെടെ ഒട്ടേറെ മനുഷ്യരുടെ ആദർശവനിതയും ആയിമാറി . അതുമാത്രമല്ല Gordon Brown ഈഡിത്തിനെപ്പറ്റി ഒരു പുസ്തകവും രചിച്ചിട്ടുണ്ട് .

1865ൽ ഇംഗ്ലണ്ടിലെ നോർഫോക്ക് എന്ന് സ്ഥലത്തായിരുന്നു ഈഡിത്ത് ജനി ച്ചതെങ്കിൽ 50 വർഷങ്ങൾക്കുശേഷം അവളെ ജർമ്മൻ പട്ടാളങ്ങൾ വെടിവച്ചുകൊന്നത് അവിടെ നിന്നും വളരെ അകലെ ബൽജിയത്തിലായിരുന്നു.

.കുടുംബത്തിൽ നിന്നും ആയിരുന്നു ആതുരസേവനത്തിന്റെ ബാലപാഠങ്ങൾ ഈഡിത്ത് അഭ്യസിച്ചിരുന്നത് . Sunday Dinner – ന്റെ ഒരു ഭാഗം എല്ലാ ആഴ്ചയിലും അയൽപക്കത്തുള്ള പാവങ്ങൾക്കുവേണ്ടി ഈഡിത്തിന്റെ കുടുംബം മാറ്റി വയ്ക്കുമായിരുന്നു .

ഒരിക്കൽ ഈഡിത്ത് അവളുടെ കസിന് ഒരു കത്തെഴുതി . ഞാൻ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ചിലത് ചെയ്യാൻ പോകുന്നു . അത് എന്താണ് എങ്ങനെയാണ് എന്ന് എനിക്കറിയില്ല . പക്ഷേ ഞാൻ അത് ചെയ്യും .

ഒരു യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായിട്ടാണ് BAVIR FREE HOSPITAL അവൾ കണ്ടെത്തിയത് . പിന്നീട് ഇംഗ്ലീഷ് എയ്ഞ്ചൽ എന്ന് അതേ ഹോസ്പിറ്റലിൽ അവൾ അറിയപ്പെട്ടു . ഇവിടെ നിന്നുമായിരുന്നു അവളുടെ നഴ്സിംഗിന്റെ തുടക്കം കുറിച്ചത് . പാരമ്പര്യമായി കിട്ടിയ സ്വത്ത് ആ ഹോസ്പിറ്റലിലെ തീയേറ്ററിലേക്ക് ഉപ കരണങ്ങൾ വാങ്ങാൻ അവൾ സംഭാവന ചെയ്തു . ഇതിനിടയിൽ സ്വന്തം പിതാവിന് വളരെ കൂടുതലായ രോഗബാധ ഉണ്ടായതിനെതുടർന്ന് തിരിച്ചുവന്ന് അദ്ദേഹത്ത പരിചരിച്ച് സുഖപ്പെടുത്തിയതിനുശേഷം ലണ്ടനിലെ Foundation Fever Hospital ലിൽ ട്രെയിനിംഗിന് അപേക്ഷിക്കുകയും അവിടെ നിന്നും പൂർണ്ണമായി നഴ്സിംഗ് ട്രെയിനിംഗ് നേടുകയും ചെയ്തു .

ഈഡിത്തിന് പരിശീലനം കിട്ടിയത് ഇവാലുക്ക് എന്ന മേട്രണിന്റെ കീഴിലായിരുന്നു . ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കിയ ഒരു വ്യ ക്തിയായിരുന്ന EVA , മാത്രവുമല്ല നഴ്സിംഗിന്റെ നിലവാരം ഉയർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരൂന്നു .

ഈഡിത്ത് ആ കാലത്ത് എഴുതിയിരുന്ന കത്തുകളിൽ നിറഞ്ഞുനിന്നിരുന്നത് കൂടുതൽ അറിവും കഴിവും നേടി മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്സാഹമായിരു ന്നു . ഇതിന് അവൾക്ക് കിട്ടിയ വലിയ ഒരു അവസരമായിരുന്നു യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന സർജൻ ഡോ . ആന്റണി ഡിപേജ് 1907ൽ പുതിയതായി ബെൽജിയത്തിലെ ബസലിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിൽ ഞെടൺ ആകാനുള്ള ക്ഷണം . ഈ കാലഘട്ടത്തിൽ ബൽജിയത്തിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നത് സമൂഹ ത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകളും ദൈവസേവയുടെ ഭാഗമായി കന്യാസ്ത്രീകളുമായിരുന്നു . അക്കാലത്ത് നഴ്സിംഗ് ഒരു വിലമതിക്കാത്ത തൊഴിൽ മേഖല യായിരുന്നു . തന്നെയുമല്ല ട്രെയ്ൻഡ് ആയിട്ടുള്ള നഴ്സുമാരെപ്പോലെ ശുചിത്വബോധം ഉള്ളവരായിരുന്നില്ല . മേൽ പറഞ്ഞവർ .

ആദ്യമായി ഈഡിത്ത് ചെയ്തത് പുതിയ യൂണിഫോം അവർക്ക് നൽകുകയായിരുന്നു , അങ്ങനെ ശുചിത്വത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവർ തുടങ്ങിവച്ച നഴ്സിംഗ് കോഴ്സിന് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അത് ബെൽജി യത്തിലെ നഴ്സിംഗ് പ്രാഫഷനിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു . അതിലൂടെ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . അങ്ങനെ ഈഡിത്തിന്റെ ആശുപ്രതി ബൽജിയത്തിൽ വളരെയേറെ അറിയപ്പെട്ടു എന്നുള്ളതിന്റെ തെളിവാണ് അക്കാലത്ത് ബൽജിയത്തിലെ രാജ്ഞിയായ എലിസബത്തിന്റെ കൈ ഒടിഞ്ഞപ്പോൾ ബർക്കിൻഡെൽ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സുമാരെ അയച്ചുകൊടുത്തത് . ഈഡിത്ത് തന്റെ വിധവയായ അമ്മയെ കാണാൻ ഇംഗ്ലണ്ടിൽ വന്ന സമയത്തായിരുന്നു ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് . റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും വലിയ തിരക്കായിരുന്നു . എല്ലാവരും അവരുടെ ഭവനങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും എത്തിപ്പെടുവാൻ തിരക്കു കൂട്ടുകയായിരുന്നു എന്നാൽ ഈഡിത്ത് തന്റെ യാത്ര വെട്ടിച്ചുരുക്കി വീട്ടിൽ നിന്നും തിരിച്ച് ഹോസ്പിറ്റലിലേക്ക്പോകാൻ തീരുമാനിക്കുകയായിരുന്നു . യുദ്ധത്തിന്റെ തീഷ്ണഫലം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം .എന്നാൽ ആ യാത്ര അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു . പിന്നീട് ഒരിക്കലും തന്റെ മാതാവിനെ കാണാൻ അവൾക്ക് ഇംഗ്ലണ്ടിലേക്ക് വരാൻ കഴിഞ്ഞില്ല .

1914 ആഗസ്റ്റ് 4 -ാം തീയതി ബ്രിട്ടൻ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു . അടുത്ത നിമിഷം തന്നെ ജർമ്മൻ പട്ടാളം ബൽജിയത്തിൽ പ്രവേശിക്കുന്നത് ഈഡിത്തും അവളുടെ സുഹൃത്തുക്കളും അവരുടെ ഹോസ്പിറ്റലിന്റെ മേൽകൂരയിൽ കയറി നിന്ന് കണ്ടു . വലിയ വെടിയൊച്ചകളുടെ ശബ്ദത്തിൽ ഹോസ്പ്പിറ്റലിന്റെ ജനാലകൾ തകർന്നു വീണു . പേടിച്ച് വിറച്ച് ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്ന നഴ്സ് ജാക്വിലിനോട് ഈഡിത്ത് കാവൽ ഇങ്ങനെ പറഞ്ഞു . ഭയപ്പെടരുത് നമ്മുടെ ജീവിതം കേവലം നമ്മുടേത് മാത്രമല്ല അത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ് . ‘ ‘

ഈഡിത്ത് വീട്ടിലേക്ക് എഴുതിയ കത്തിൽ ഇങ്ങനെ വിവിരിച്ചു “ പട്ടണം ( ബ്രസൽ ) ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു കഴിഞ്ഞു.അവർ ഞങ്ങളുടെ അടുത്തെത്തികഴിഞ്ഞു കൂടുതൽ ദുരിതങ്ങൾ അനുഭവിക്കാണ് ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു . പക്ഷെ നിസ്സംശയം ഞാൻ വിശ്വസിക്കുന്നു . എൻെറ മാതൃരാജ്യം നേതൃത്വം കൊടുക്കുന്ന സഖ്യസൈന്യത്തിന് ശത്രുക്കളെ തടയാമെന്ന് . ഒരു പക്ഷേ ഞാനിവിടെ മരിച്ചേക്കാം . നമ്മുടെ സമൂഹത്തിനുവേണ്ടി മരിക്കേണ്ടി വന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അതിൽ നിന്നും പിൻതിരിയുകില്ല . ‘ദൈവം നിങ്ങളെ സുരക്ഷിതരാക്കട്ടെ ‘ എന്ന് എഴുതി കത്ത് ചുരുക്കി .

ജർമ്മൻ ആർമി അവരുടെ ആശുപത്രി കയ്യേറി റെഡ്ക്രോസ് ഹോസ്പിറ്റൽ ആക്കി മാറ്റി . ഈഡിത്ത് Matron എന്നുള്ള നിലയിൽ അവരുടെ കീഴിലുള്ള നഴ്‌സുമാർക്ക് ഇങ്ങനെ നിർദ്ദേശം നൽകി ഇവിടെ പരിക്കുപറ്റി വരുന്ന എല്ലാ പട്ടാളക്കാരെയും ശുശ്രൂഷിക്കണം . അത് ബ്രിട്ടീഷ് എന്നോ ജർമ്മൻ എന്നോ നമ്മൾ പരിഗണിക്കേണ്ടതില്ല . എല്ലാ ജീവനും ദൈവത്തിന്റെ മുമ്പിൽ ശ്രേഷ്ടമാണ് .

യുദ്ധത്തിൽ അഭയാർത്ഥികളും മുറിവേറ്റ പട്ടാളക്കാരും ഈഡിത്തിൻെറ ഹോസ്പിറ്റലിലേക്ക് ഒഴുകി . അവരെയെല്ലാം കഴിയുന്നത്ര ചികിത്സകൾ നൽകിയും വസ്ത്രങ്ങൾ നൽകിയും സഹായിച്ചു .

ജർമ്മൻ തടവറയിൽ നിന്നും ചാടി വന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാർക്ക് സാധാരണ ആളുകളുടെ സർജിക്കൽ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടാൻ ഈഡിത്തും അവരുടെ ഡപ്യൂട്ടി മേട്രണും സഹായിച്ചു . അക്കാലത്ത് ജർമ്മൻ പട്ടാളക്കാർ വ്യാപകമായി പതിച്ചിരുന്ന പോസ്റ്ററുകളിൽ ഇങ്ങനെ എഴുതിയിരുന്നു . ആരെങ്കിലും ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കുവാൻ ശ്രമിച്ചാൽ വെ ടിയുണ്ടയായിരിക്കും പ്രതിഫലമായി ലഭിക്കുകയെന്ന് .

ഈഡിത്തിന്റെ സഹായത്താൽ ഏകദേശം 200 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും ഒട്ടേറെ ബ്രിട്ടീഷ് ഫ്രഞ്ച് പൗരൻമാരും രക്ഷപ്പെട്ടു . ജർമ്മൻ ചാരസംഘടനയുടെ ചാരകണ്ണുകൾ ഈഡിത്തിന്റെ നേർക്ക് പതിച്ചു . ജർമ്മൻ പട്ടാളം അവളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന്റെ മുമ്പിൽ അവൾ ഒന്നും മറച്ചു വച്ചില്ല .അവൾ ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കാൻ ശ്രമിച്ചത് നിഷേധിക്കാനും തയ്യാറായില്ല .കാരണം അവളുടെ പ്രവർത്തനങ്ങൾ മാതൃരാജ്യത്തോടും ദൈവത്തോടുമുള്ള – സ്നേഹത്തിന്റെ ഭാഗമായിരുന്നു . അവൾക്ക് Death warrent നല്കി അവളെ ജയിലിലടച്ചു . എന്നാൽ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാൻ പട്ടാളം അനുവദിച്ചിരുന്നു .

ഈഡിത്ത് എഴുതി dearest grace എല്ലാവരോടും പറയുക എനിക്കിവിടെ സുഖ മാണെന്ന് . Jackie ( ഈഡിത്തിന്റെ പട്ടി ) അവൻ ദു : ഖിതനാണെങ്കിൽ അവനോടു പറയുക ഞാൻ എത്രയും വേഗം മടങ്ങിവരുമെന്ന് . നല്ലത് പ്രതീക്ഷിച്ച് നിങ്ങൾ മുമ്പോട്ട് പോകുക എന്നെപ്പറ്റി ഒട്ടും വിഷമിക്കരുത് . Assistant Matron എഴുതിയ കത്തിൽ കുറെ സാധനങ്ങൾ ആവശ്യപ്പെട്ടു . അവൾ ഉപയോഗിച്ചിരുന്ന ബൈബിളും കുരിശുരൂപവും , വിചാരണയിലും മരണത്തിലും ഉപയോഗിക്കുന്നതിനുള്ള വസ്ത്ര ങ്ങളും മാത്രം .

ഒരാഴ്ചത്തെ വിചാരണയിൽ ഒരിക്കലും ഐക്യസൈന്യത്തെ സഹായിച്ചത് അവർ നിഷേധിച്ചില്ല. വിചാരണ അവസാനിച്ച് മൂന്ന് വേദനാജനകമായ ദിവസങ്ങൾക്ക് ശേഷം വധശിക്ഷയ്ക്കുള്ള വിധിവന്നു .ഇത് ഒക്ടോബർ 11 നായിരുന്നു. അവൾ ബൈബിളെടുത്ത് underline ചെയ്തിരുന്ന വാക്കുകൾ വായിച്ചു .

അത് താഴെ പറയുന്ന വചനങ്ങളായിരുന്നു .
I indeed labour in the sweat of my brows. I am racked with grief of heart, I am burdened with sins , I am troubled with temptations, I am entangled and appressed with many evil passions, and there is none to help me ,none to deliver and save me , but thou , O ‘ Lord God my saviour , to whom I commit myself and all that is mine that thou mayest keep watch over me , and bring me safe to life everlasting . അതിനുശേഷം അതിനടിയിൽ October 11 എന്ന് കുറിച്ചു . അവളുടെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു .

മരണത്തിന്റെ അവസാന നിമിഷങ്ങളിൽ അവളുടെ മരണം അവൾ ഇഷ്ടപ്പെട്ട പ്രകാരം അവളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനു വേണ്ടി നല്കുന്നതാണെന്നും ഒത്തിരി മരണങ്ങൾ കണ്ട് എനിക്ക് മരിക്കാൻ ഭയമില്ല എന്ന് അവളുടെ സുഹൃത്തുക്കൾ അറി യാൻ അവൾ ആഗ്രഹിച്ചു . ആ നിമിഷങ്ങളിൽ അവളുടെ അടുത്ത് ഉണ്ടായിരുന്ന ഇംഗ്ലീഷ് ചാപ്റ്റളിൽ String Gahan നോട് അവൾ ഇങ്ങനെ പറഞ്ഞു എന്റെ ആത്മാവ് സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്റെ മാതൃരാജ്യത്തിന് വേണ്ടി – – മരിക്കുന്നത് എനിക്ക് സന്തോഷമാണ് .

ഈഡിത്തിന്റെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല .

Chapline Cell ൽ നിന്നും പോയി കഴിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവർക്ക് – എഴുതിയ കത്തിൽ അവൾ ഇങ്ങനെ പറഞ്ഞു “ ഞാൻ എന്റെ ജീവിതത്തിൽ ശാന്ത മായിരുന്നത് എന്നെ ജയിലിൽ അടച്ചിരുന്ന സമയത്ത് മാത്രമാണ് . എന്റെ ജീവിതം മുഴുവൻ ഞാൻ അധ്വാനിച്ചു . ഞാൻ നിങ്ങളോട് വിട ചോദിക്കുന്നു . ഞാൻ തികഞ്ഞ അവബോധത്തോടെയാണ് ഞാനെന്റെ മരണത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് . ദൈവം അനുവദിക്കുകയാണെങ്കിൽ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഞാൻ നിങ്ങളെ കാണും . ”

അതിനു ശേഷം കാത്തുനിന്ന Firing Squad ന്റെ മുമ്പിലേക്ക് അവളെ കൊണ്ടു പോയി , അവളുടെ കണ്ണുകൾ കെട്ടിയ ജർമ്മൻ പട്ടാളക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു . അങ്ങനെ 1914 ഒക്ടോബർ 12 , കാലത്ത് 2 മണിക്ക് അവസാനത്തെ Firing Command വന്നു . അങ്ങനെ Edith Cavell എന്ന രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും കടുത്ത ക്രിസ്തീയ വിശ്വാസിയും ഈ ലോകത്തോട് വിടപറ ഞ്ഞു .

മഹാനായ ചിന്തകൻ ഏർണസ്റ്റ് ഹെമിംങ്ങ് പറഞ്ഞത് ഇവിടെ അന്വർത്വമാകുന്നു നിങ്ങൾക്ക് മനുഷ്യനെ കൊല്ലാം , പക്ഷെ അവനെ തോൽപ്പിക്കുവാൻ കഴിയുകയില്ല .

ഒരുപക്ഷെ ഭൗതിക ജീവിതത്തിൽ നിന്ന് ഈഡിത്ത് കാവലിനെ ഇല്ലാതാ ക്കാൻ ജർമ്മൻ പട്ടാളക്കാർക്ക് കഴിഞ്ഞിരിക്കാം , എന്നാൽ അവർ ഉയർത്തിയ മൂല്യ ങ്ങളും രാജ്യസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സ്മരണയും ഉണർത്തിക്കൊണ്ട് അവളിന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു .

നമ്മുടെ രാഷ്ട്രപിതാവും സമാധാനത്തിന്റെ വെള്ളരിപ്രാവായ മഹാത്മാഗാന്ധിക്കും ഒരു നഴ്സിന്റെ ചരിത്രമുണ്ട് .അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു . “ സുലു കലാപം ” പൊട്ടിപുറപ്പെട്ടത് ബ്രിട്ടിഷുകാർ പുതിയതായി നടപ്പിലാക്കിയ നികുതി നിഷേധിക്കാൻ സുലു വർഗ്ഗ ക്കാരുടെ നേതാവ് ആഹ്വാനം ചെയ്തു . നികുതി പിരിക്കാൻ ചെന്ന സർക്കാരിന്റെ പ്രതിനിധിയെ അവർ കൊലപ്പെടുത്തി . ഇതിനെതിരെ നടന്ന യുദ്ധത്തിൽ തന്റെ അഹിംസയ്ക്ക് പ്രസക്തി ഇല്ല എന്നു മനസ്സിലാക്കിയ ഗാന്ധി യുദ്ധത്തിൽ മുറിവേൽക്കുന്നവരെ സഹായിക്കുവാൻ ഉണ്ടാക്കിയ ആംബുലൻസ് മേഖലയിൽ സർജന്റ് മേജർ ആയി ജോലി ചെയ്തു . യുദ്ധത്തിൽ മുറിവേറ്റ സുളു വർഗ്ഗക്കാരെ ചികിത്സിക്കാൻ വെള്ളക്കാരായ നഴ്സുമാർ വിസമ്മതിച്ചപ്പോൾ അവരെ ചികിത്സിക്കാൻ ഗാന്ധിക്കും സംഘത്തിനും അവസരം കിട്ടി . അവരുടെ സഹായത്താൽ ഒട്ടേറെ സുളു വർഗ്ഗക്കാരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഗാന്ധിജിയുടെ ‘ സത്യാന്വേഷണ പരീക്ഷണം ‘ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് .

ഈ ലേഖകന് ഇന്റർവ്യൂ നടത്താൻ അവസരം കിട്ടിയ ലോർഡ് മൗണ്ട്ബാറ്റന്റെ മകൾ പമീല മൗണ്ട് ബാറ്റനോട് “ മാഡം ഇന്ത്യയിലായിരുന്നപ്പോൾ ഞങ്ങളുടെ രാജ്യ ത്തിന് വേണ്ടി എന്താണ് ചെയ്തത് ? എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി “ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യ – പാകിസ്ഥാൻ വിഭജനം ഹിന്ദു – മുസ്ലീം കലാപത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഹൈകമ്മീഷണർ ഓഫീസിനടുത്ത് തുറന്ന ക്ലിനിക്കിൽ ഞാൻ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കി അവരെ സഹായിക്കുകയായിരുന്നു ” എന്നാണ് .

കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോക ജനതയെ കാർന്നു തിന്നുകയാണ്. ലോകരാജ്യങ്ങൾ എല്ലാം ജനസമൂഹത്തെ കാർന്നു തിന്നുന്ന വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. മരണം താണ്ഡവമാടുന്ന കാഴ്ച്ചയാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്നത്. രോഗത്തിന്റെ കാഠിന്യമെത്രയെന്ന് അവിടെയുള്ള മലയാളികൾ നമ്മോടു വിളിച്ചുപറയുന്നു.. അത്തരത്തിൽ ഒരു വൈദീകൻ തന്റെ ജീവിതം ഒരു ചെറുപ്പക്കാരാനായി മാറ്റിവെച്ചു മരണത്തെ വരിച്ചപ്പോൾ ലോകമൊന്നാകെ പുകഴ്ത്തുകയാണ് ആ പ്രവർത്തിയെ… ഫാ. ജുസേപ്പേ ബെരാര്‍ദല്ലി എന്ന 72 – കാരന്‍ ഇറ്റാലിയന്‍ വൈദികന്‍, തന്നെക്കാളും ചെറുപ്പക്കാരനായ ഒരാള്‍ക്ക് തന്റെ ശ്വസന യന്ത്രം നല്കി (respirator), മരണത്തിലേയ്ക്ക് യാത്രയായി. ഈ ധീരമരണം വി. മാക്‌സി മില്ല്യന്‍ കോള്‍ബേയുടെ മരണത്തെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ലോകം മുഴുവന്‍ മരണത്തിന്റെ മണമാണ് ഇപ്പോള്‍. കൊറോണ എന്ന കോവിഡ് 19 – ന്റെ ഫലം. ഒരു മനുഷ്യന്‍ ജീവിക്കണമോ വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന ഒരു കാലം. സിമിത്തേരികള്‍ നിറഞ്ഞു സ്ഥലമില്ലാതായതോടെ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്ന ലാഘവത്തോടെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുന്ന നിസ്സഹായതയുടെ നാളുകള്‍. എങ്ങും നിറയുന്ന ഭീതി. പട്ടാളം ഇറങ്ങി ശവസംക്കാരം നടത്തുന്ന കാഴ്ച്ച.. വിവരിക്കാൻ പറ്റാത്ത വേദനയുടെ നാളുകളിൽ കൂടി കടന്നു പോകുന്ന ലോക ജനത..

എങ്ങനെയും ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആളുകളുടെ അലച്ചിലുകള്‍ക്കിടയിലും സ്വന്തം വെന്റിലേറ്റര്‍ നല്‍കി ഒരു യുവാവിനെ ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് വിശുദ്ധ സ്‌നേഹത്തിന്റെ പരിമളം പടര്‍ത്തി സ്വര്‍ഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രായായിരിക്കുകയാണ് ജുസേപ്പേ ബെരാര്‍ദല്ലി എന്ന വൈദികന്‍. എഴുപത്തി രണ്ടുകാരനായ ഈ വിശുദ്ധ വൈദികന്റെ മരണ വാര്‍ത്ത അറിഞ്ഞ ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്‌നേഹത്തിന്റെ രക്തസാക്ഷി എന്നാണ്.

കൊറോണ ബാധിതനായി ഇറ്റലിയിലെ ലോവേരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയില്‍ ആണ് അദ്ദേഹം തനിക്കായി നല്‍കിയ ചികിത്സാ ഉപകരണങ്ങള്‍ ഒരു യുവാവിന് നല്‍കി മാര്‍ച്ച് 15 നു മരണത്തെ പുല്‍കിയത്.

ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു ഫാ. ജുസേപ്പേ ദരാര്‍ദില്ലി. വിശ്വാസികളില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ക്കായി സഹായങ്ങള്‍ നല്‍കുവാന്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖം ജനങ്ങള്‍ക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. സ്വന്തം ജീവന്‍ ബലിനല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ മാക്‌സിമില്യന്‍ കോള്‍ബെയുടെ പിന്‍ഗാമി എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.

ഒന്ന് വളരെ വ്യക്തം… ഏതൊരാവസ്ഥയിലും തന്റെ മരണത്തിൽ പോലും.. അതെ തന്റെ ജീവൻ തന്നെ മറ്റുള്ളവർക്കായി നൽകുക വഴി നമുക്ക് നൽകുന്ന സന്ദേശം… നന്മകളുടെ ജീവിതം.. നമ്മളിലും മറ്റുള്ളവരിലും നിലനിൽക്കുമാറാകട്ടെ…

 

ജീത്തു ജോസഫ് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ് .

സഹസംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച്‌ പോയ സംഭവത്തെ കുറച്ചുള്ള ചോദ്യങ്ങള്‍ക്ക് ജീത്തു നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ‘സിനിമയും രാഷ്ട്രീയവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍ എംഎല്‍എ ആയിരുന്നത് കൊണ്ട് രാഷ്ട്രീയത്തിലെ ചതിക്കുഴികളും ഒതുക്കലുമെല്ലാം ചെറുപ്പം മുതലെ കേട്ടിട്ടുണ്ട്.

സിനിമയിലാണോ രാഷ്ട്രീയത്തിലാണോ ഇതു കൂടുതല്‍ എന്ന് ചോദിച്ചാല്‍ അത് രാഷ്ട്രീയത്തിലാണെന്ന് ഞാന്‍ തുറന്നുപറയും. എന്നാല്‍ ‍സിനിമയില്‍ ‍ഞാനും അത്തരം സന്ദര്‍ഭത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ ജയരാജ് സാറിന്റെ സഹസംവിധായകനായി നില്‍ക്കുന്ന കാലം. സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസില്‍. എങ്ങനെയും അത് പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്.

അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അല്‍പം സ്നേഹമുണ്ടായിരുന്നു. എന്നാല്‍ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല. സിനിമയില്‍ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏല്‍പ്പിച്ചിരുന്നത്.

സെറ്റില്‍ നിന്നും കോസ്റ്റ്യൂമുകള്‍ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്ബോള്‍ സാര്‍ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബര്‍ തോട്ടത്തില്‍ നിന്ന് എനിക്ക് കിട്ടി.

ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്. പക്ഷേ പീന്നീട് തോന്നി എല്ലാം നിമിത്തമാണ്. ഇതായിരുന്നു എനിക്ക് ദൈവം കരുതിയിരുന്നത്.’ ജീത്തു പറയുന്നു.

കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കാന്റീൻ സ്റ്റോറുകൾ അടച്ചുപൂട്ടി ഇന്ത്യൻ ആർമി. പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും ഹോം ഡെലിവറി സംവിധാനത്തിൽ വീട്ടിൽ എത്തിക്കാൻ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. എല്ലാ സൈനിക സ്ഥാപനങ്ങളും കന്റോൺമെന്റുകളും യൂണിറ്റുകളും നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നുവെന്നു സൈന്യം അറിയിച്ചു. അതുപോലെ തന്നെ ജോലിചെയ്യുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആർമി ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തടസ്സമില്ലാതെ തുടരണമെന്നും പ്രസ്താവനയിൽ പറയുന്നു.

കന്റോൺമെന്റുകളിലും സൈനിക സ്റ്റേഷനുകളിലും സൈന്യം നീക്കങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളായ മെഡിക്കൽ സ്ഥാപനങ്ങൾ, വൈദ്യുതി, ജലവിതരണം, ആശയവിനിമയം, പോസ്റ്റോഫീസുകൾ, ശുചിത്വ സേവനങ്ങൾ എന്നിവ അനുവദനീയമാണെന്നും സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലും ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലും അവശ്യ വിഭാഗങ്ങളും ഓഫീസുകളും മാത്രമേ ദിവസേന പ്രവർത്തിക്കൂ എന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സമ്മേളനങ്ങളും സെമിനാറുകളും മാറ്റിവയ്ക്കുമെന്നും പതിവ് മീറ്റിംഗുകളും മറ്റ് കൂട്ടായ്മകളും നിയന്ത്രണ വിധേയമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved