100 വർഷത്തോട് അടുക്കുന്ന ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റവിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. 2 തവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ചു ബാർസിലോനയ്ക്കെതിരെ സെൽറ്റവിഗോ നേടിയ 2–2 സമനില സമീപകാലത്തെ ഏറ്റവും വലിയ ഫുട്ബോൾ അട്ടിമറികളിലൊന്നാണ്.
കാരണം, ഈ സമനിലയോടെ ലാ ലിഗ കിരീടപ്പോരിൽ റയൽ മഡ്രിഡിന് ഒപ്പമുണ്ടായിരുന്ന ബാർസയുടെ കുതിപ്പിടറി. ഒരേ പോയിന്റായിരുന്നിട്ടും ഗോൾവ്യത്യാസത്തിൽ റയലിനു പിന്നിലായിരുന്ന ബാർസയ്ക്കു ശേഷിക്കുന്ന 6 മത്സരങ്ങൾ ജയിച്ചാൽ മാത്രം മതിയാവില്ല; റയൽ വീഴാൻ പ്രാർഥിക്കുക കൂടി വേണം! എസ്പന്യോളിനെ എവേ ഗ്രൗണ്ടിൽ തോൽപിച്ചാൽ റയലിനു 2 പോയിന്റ് ലീഡാകും. ഇനിയുള്ള മത്സരങ്ങളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെവരെ നേരിടേണ്ട ബാർസയുടെ സ്ഥിതി ഒട്ടും ഭദ്രമല്ല.
20, 67 മിനിറ്റുകളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽനിന്നു ലൂയി സ്വാരെസ് നേടിയ ബാർസയുടെ 2 ഗോളുകൾ 50–ാം മിനിറ്റിൽ റഷ്യക്കാരൻ ഫയദോർ സ്മോളോവും 67–ാം മിനിറ്റിൽ സ്പാനിഷ് ഫുട്ബോളർ ഇയാഗോ അസ്പസും നേടിയ ഗോളുകളിലൂടെ സെൽറ്റവിഗോ നിർവീര്യമാക്കിക്കളഞ്ഞു. കളി അവസാനിക്കാൻ നേരത്തു മറ്റൊരു ഗോൾ ബാർസയുടെ ഗോൾമുഖത്ത് ഇടിത്തീ വീഴ്ത്താതിരുന്നതു ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ മിടുക്കുകൊണ്ടു മാത്രം.
മത്സരഫലത്തിൽ തനിക്കു നിരാശയും ദേഷ്യവുമുണ്ടെന്നു ലൂയി സ്വാരെസ് പറഞ്ഞതു ബാർസയുടെ ഇപ്പോഴത്തെ പ്രതിസന്ധികളിലേക്കാണു വിരൽ ചൂണ്ടുന്നത്. ‘ഈ സമനില ഞങ്ങൾ ചോദിച്ചു വാങ്ങിയതാണ്. പോയിന്റ് നഷ്ടപ്പെടുത്തിയതിന് ഒരു ന്യായീകരണവും പറയാനില്ല’ – മത്സരശേഷം സ്വാരെസ് പറഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു മലപ്പുറത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ പ്രതി ദിനം എത്തുന്നത് അഞ്ഞൂറിൽ പരം ആളുകൾ. ആളുകൾ എത്തുന്നത് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്രയധികം ആളുകൾ തടിച്ചു കൂടിയിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മൊറയൂർ ഗ്രാമ പഞ്ചായത്തിലെെ അരിമ്പ്ര മലയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് മിനി ഊട്ടി, കണ്ണമംഗലം പഞ്ചായത്തിൽ ഉൾപ്പടുന്ന പ്രദേശമാണു ചെരുപ്പടി മല. ഈ പ്രദേശങ്ങൾ മിക്കസമയവും കോട മഞ്ഞിനാൽ മൂടപ്പെട്ടതാണ്, കരിപ്പൂർ വിമാനത്താവളത്തിന്റെ ദൃശ്യവും ഈ കുന്നിൽ നിന്ന് കാണാം. ഇതാണ് ആളുകളെ മിനി ഊട്ടിയിലേക്ക് ആകർഷിക്കുന്നത്. ഇവിടെ ദിവസേന പുലർച്ചെ മുതൽ ആളുകളുടെ തിരക്കാണ്. രാവിലെ 5 മണി മുതൽ രാവിലെ 10 വരെയും, വൈകുന്നേരം 4 മണി മുതൽ രാത്രി വരെയുമാണ് കൂടുതൽ ആളുകൾ എത്തുന്നത്. മിനി ഊട്ടിയിൽ ഒരു കിലോമീറ്റർ മുന്നേ വാഹനം നിർത്തി, തൊട്ടടുത്തുള്ള കുന്നിൻ മുകളിലാണ് ആളുകൾ തടിച്ചു കൂടുന്നത്. കൂടുതൽപേരും, എത്തുന്നത് മാസ്ക് പോലും ധരിക്കാതെയാണ്. 5 വയസ്സിനു താഴെ പ്രായമുള്ളവരും 65 വയസിനു മുകളിൽ പ്രായമുള്ളവരുമുൾപ്പെടെ ഒരേ സമയം 300 ൽ പരം ആളുകൾ തടിച്ചു കൂടുന്നതും ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.

എന്നാൽ ഇത് സർക്കാറിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമല്ല. പക്ഷേ
ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ കോടതിയുളപ്പടെ ലോക്കഡൗൺ സമയത്ത് ശക്തമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമ്പോഴാണ് നിയന്ത്രണങ്ങൾ ലംഘിച്ചു വിനോദത്തിനായി ഇത്രയധികം ആളുകൾ തടിച്ചു കൂടുന്നത്.
ഇനിയും അധികൃതർ കണ്ടില്ലന്നു നടിക്കുകയാണെങ്കിൽ ക്ഷണിച്ചു വരുത്തുന്നത് വലിയ ദുരന്തമായിരിക്കും.
ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടി ആർ, രാം ചരൺ, ഇവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ആലയഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ചിത്രത്തിൽ നിന്ന് ആലിയ ഭട്ടിനെ ഒഴിവാക്കി എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. തീയതികളിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്രേ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. ആലിയയുടെ നിരവധി സിനിമകൾ അണിയറയിൽ മുടങ്ങി കിടക്കുകയാണ്.
കൂടാതെ നടൻ സുശന്ത് സിങ്ങിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടിയക്കെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. താരത്തെ ഇൻസ്റ്റഗ്രാമിൽ നിന്ന് നിരവധി പേർ അൺഫോളോ ചെയ്യുകയും ചെയ്തു. ഇത് ചിത്രത്തെ ബാധിക്കുമോ എന്ന സംശയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുണ്ടെന്നും ഇതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നുമുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. ആലിയയുടെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നതെന്ന് സംവിധായകൻ രാജമൗലി നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ആലിയയും രാം ചരണും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ ത്രികോണ പ്രണയമല്ല ചിത്രത്തിന്റെ പ്രമേയമെന്നും രാജമൗലി പറഞ്ഞു. ആലിയ ഭട്ടിനെ കൂടാതെ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. നവംബർ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്.പുതിയ സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ഇതെന്ന് രാജമൗലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആർആർആറിന് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്. എഡിറ്റർ-ശ്രീകർ പ്രസാദ് സംഗീതം- കീരവാണി ഛായാഗ്രഹണം-കെ.കെ. സെന്തിൽ കുമാർ പ്രൊഡക്ഷൻ ഡിസൈനർ-സാബു സിറിൽ,വിഎഫ്എക്സ്-വി.ശ്രീനിവാസ മോഹൻ,കോസ്റ്റ്യൂം-രാമ രാജമൗലി
ലണ്ടൻ: “ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ഹീറോകൾ” കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവർത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ജൂൺ 27 ശനിയാഴ്ച്ച യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്‌ബുക്ക് ലൈവിലാണ് ടീച്ചർ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.
ചേതന യുകെ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചർ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികൾ നടത്തുന്ന കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവൻ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലൈവിൽ വിവരിച്ച ടീച്ചർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയും വിവരിച്ചു.
കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ഏറെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയ ടീച്ചർക്ക് ചേതന യുകെയ്ക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോൾ നന്ദി പറഞ്ഞു.
നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ ബിബിസി ന്യൂസും ഗാർഡിയനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി എയർ ഇന്ത്യയുടെ 21 വിമാനസർവീസുകളുണ്ടാവും.
ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും.
കേരളത്തിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. 12 വിമാന സർവീസുകളാണ് കൊച്ചിയിലേക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാന സർവീസുകളാണുള്ളത്.
റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസുകളാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. കൊച്ചിയിലേക്ക് റിയാദിൽ നിന്നും ദമാമിൽ നിന്നും ഓരോ സർവീസുകളുണ്ടാവും. ജിദ്ദയിൽ നിന്ന് സർവീസുകളുണ്ടാവില്ല. ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള 10 സർവീസുകൾ. മുംബൈ, ഡെൽഹി വിമാനത്താവളങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ് ഇവ. യുഎസിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവിസ് നടത്തും.
വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് നടത്തുക. ഇതിൽ സൗദിക്കും യുഎസിനും പുറമേ റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നാണ് കൊച്ചിയിലേക്കുള്ള സർവീസുകൾ.
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുഎസ്, ബ്രിട്ടീഷ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് യഥാക്രമം 38 വിമാനങ്ങളും 32 വിമാനങ്ങളും സർവീസ് നടത്തും. മുഴുവൻ വിമാനങ്ങളുടെയും സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ് (airindia.in/images/pdf/New-format-VBM-Phase-4-updated-27Jun-20-1400-Hrs-converted.pdf).
കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം
ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി
ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്
ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ
ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ
താൻ പൂർണ രോഗമുക്‌തനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വീണ്ടും പൂർണ സമയ രാഷ്‌ട്രീയത്തിൽ സജീവമാകുമെന്ന് കോടിയേരി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തിൽ നിന്ന് രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് വിദഗ്‌ധ ഡോക്‌ടർമാർ അറിയിച്ചെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്‌തേ കേരളം’ പരിപാടിയിലാണ് തന്റെ ആരോഗ്യവിവരം കോടിയേരി പങ്കുവച്ചത്.
വീണ്ടും സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമാകുമെന്ന് കോടിയേരി വ്യക്തമാക്കി. ചികിത്സാസമയത്ത് പാർട്ടി തനിക്കു പൂർണ പിന്തുണ നൽകിയിരുന്നു. വിശ്രമത്തിലായിരുന്നെങ്കിലും പാർട്ടിയുടെ ദെെനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി നേതാക്കളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യം വേണം. അതുകൊണ്ടാണ് വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായതെന്നും കോടിയേരി പറഞ്ഞു.
ക്യാൻസർ ബാധിതനായിരുന്ന കോടിയേരി അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായിരുന്നു. അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു പോയ കോടിയേരി ഫെബ്രുവരി ആദ്യ ആഴ്‌ചയിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോടിയേരി ചികിത്സ തുടർന്നു.
വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി കാര്യങ്ങളിലെല്ലാം കോടിയേരി സജീവമായി ഇടപെടുന്നുണ്ട്. ഓൺലെെനായി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം പഴയപോലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ കോടിയേരിക്കു കീഴിൽ പാർട്ടി പ്രചാരണം ശക്തമാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.
വീണ്ടും വിവാഹിതനാകുന്നു എന്ന വ്യാജ വാര്‍ത്തക്കെതിരെ പ്രതികരണവുമായി നടന്‍ ബാല. ചെന്നൈയില്‍ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ അവിടെ എത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് താന്‍ അതിനിടെയാണ് വിവാഹത്തെ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയെന്ന് ബാല പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.
”ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. എന്റെ ആരാധകരെ ഞാന്‍ ശരിക്കും സ്‌നേഹിക്കുന്നു അവരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ആദ്യം എതിര്‍ക്കുന്നത് ഞാനാണ്. ഇതാണ് സത്യം” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാലയുടെ വാക്കുകള്‍:
അച്ഛന്‍ തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയില്‍. ചെന്നൈ പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.
ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.
ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പതിനായിരത്തിലധികം സൈനികരെ ലൈൻ ഓഫ് ആക്ചവൽ കണ്ട്രോളിൽ (എൽഎസി) അണിനിരത്തിയതിനെത്തുടർന്ന് കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) യോഗത്തിൽ ഇന്ത്യയും ചൈനയും ആഴ്ചതോറും ചർച്ച നടത്താൻ തീരുമാനമായി.
ഡബ്ല്യുഎംസിസി യോഗത്തിൽ ഇരുരാജ്യങ്ങളും ചർച്ച നടത്താൻ തീരുമാനിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നതും വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ളതും പോലെ ആയിരിക്കും ചർച്ച.
ചൈനീസ് ഭാഗവുമായുള്ള ചർച്ച സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും അതിർത്തിയിൽ നിന്നും ചൈന പട്ടാളത്തെ മോചിപ്പിക്കുന്നതിനും ഇടയാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗാൽവാൻ താഴ്‌വര ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചൈന നടത്തിയ ആക്രമണത്തെത്തുടർന്ന് അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യമാണുള്ളത്.
ഗായിക എസ് ജാനകിയുടെ ആരോഗ്യനിലയില്‍ വിശദീകരണവുമായി കുടുംബം രംഗത്ത്. എസ് ജാനകി മരണപ്പെട്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.
ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളില്‍ ജാനകി മരണപ്പെട്ടു എന്ന് വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകന്‍ മനോ മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു.
”ജാനകിയമ്മയോട് സംസാരിച്ചു. അവര്‍ ഇപ്പോള്‍ മൈസൂരിലാണ്. പൂര്‍ണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടന്‍ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യവും വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു.
Just spoke to Janakiamma. She is in Mysuru. She is hale & healthy. Please don’t spread rumours 🙏 #SJanaki pic.twitter.com/5RraX9R3Po
— Dr Mano (@ManoSinger_Offl) June 28, 2020
നിലമ്പൂര്‍: ചാലിയാര്‍ കടക്കാന്‍ പാലമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി, ആദിവാസി യുവതി ചാലിയാറിന്റെ തീരത്തു പ്രസവിച്ചു. മുണ്ടേരി വനത്തില്‍ വാണിയംപുഴ കോളനിയിലെ ഇരുപത്തേഴുകാരി ബിന്ദുവാണ് ഇരുട്ടുകുത്തിക്കടവിനു സമീപം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്. വനം വകുപ്പിന്റെ സ്ട്രക്ച്ചര്‍ സംഘടിപ്പിച്ച് വനത്തിലൂടെ ഒന്നര കിലോമീറ്ററോളം ഏറ്റിയാണ് പുഴയുടെ അക്കരെ ഇരുട്ടുകുത്തി കടവിലെത്തിച്ചത്. ബിന്ദുവിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് വാഹനം എത്താന്‍ മാര്‍ഗമില്ല.
ചങ്ങാടത്തില്‍ യാത തുടങ്ങിയപ്പോഴേക്കും സ്ഥിതി വഷളായി. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ തുണികൊണ്ട് മറയുണ്ടാക്കി പ്രസവമുറി ഒരുക്കി. പിന്നീട് ആംബുലന്‍സ് എത്തിയതോടെ ഒപ്പമുണ്ടായിരുന്ന നഴ്‌സ് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ആംബുലന്‍സില്‍ കയറ്റി. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം നിലമ്പൂര്‍ ജില്ലാശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി.