Latest News

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ സോളാര്‍ കേസ് പരാമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ വിവാദമുണ്ടായപ്പോള്‍ താന്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ വിവാദമുണ്ടായപ്പോള്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയി. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടമുണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് വന്ന ആരോപണങ്ങളില്‍ താന്‍ സന്തോഷിക്കുന്നില്ല. സോളാര്‍ ആരോപണത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും. സ്വര്‍ണ്ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാട് ദുരൂഹമാണെന്നും ഇപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുന്നത് കാര്യങ്ങള്‍ തന്നിലേക്ക് നീങ്ങുമെന്ന് ഭയക്കുന്നതിനാലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്പ്രിംക്ളര്‍ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സെക്രട്ടറിയെ മാറ്റിനിര്‍ത്തിയില്ല എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതു പോലെയുള്ള അവതാരങ്ങള്‍ എങ്ങനെ വന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെ പുറത്ത് പറയാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

പുതുവൈപ്പിനിൽനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽനിന്ന് കണ്ടെത്തി. സൗത്ത് പുതുവൈപ്പ് പുത്തൻ ചക്കാലയ്ക്കൽ സോണിയുടെ ഭാര്യ ക്രിസ്റ്റീന(ഷെറിൻ-46)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം വല്ലാർപാടം റെയിൽവേ പാലത്തിനടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്രിസ്റ്റീനയെ കാണാതായത്.

വെള്ളിയാഴ്ച വൈകിട്ട് ഒരാൾ ഗോശ്രീ രണ്ടാംപാലത്തിൽനിന്ന് കായലിലേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്.

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന ക്രിസ്റ്റീനയെ കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ജോലിയിൽനിന്ന് താത്‌കാലികമായി ഒഴിവാക്കിയിരുന്നു.

ആലപ്പുഴയില്‍ യുവാവും യുവതിയും മരിച്ചനിലയില്‍. ചെന്നിത്തലയില്‍ വീടിനുള്ളിലാണ് സംഭവം. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്.

ജിതിന്‍ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമാണെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ചെന്നിത്തലയില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ വിവാഹിതരല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികപ്രയാസങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക…..

ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍. കറുത്ത വസ്ത്രം ധരിച്ച ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധര്‍.

കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ നിന്നുള്ള കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വിഡിയോ ചാറ്റിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍. ഈ വീഡിയോ ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.’ട്രീസ ലാര്‍സന്‍ പറയുന്നു.

ഇതിനിടെ സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ പ്രേതബാധയുണ്ടെന്ന തരത്തലുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പൊലീസിനോടു പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിനും മനസില്‍ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളില്‍ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ പാരാനോര്‍മല്‍ വിദഗ്ധരുടെ കണ്ടെത്തലും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുകയാണ് ചിലര്‍.

സംവിധായക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഡബ്ലുസിസിക്കുനേരെ ആരോപണമുന്നയിച്ചത് വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യര്‍ ആണ്. ഡബ്ലുസിസി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് സ്റ്റെഫി വിശദീകരിക്കുന്നു.സ്റ്റെഫിക്കു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും ഫേസ് ബുക്കിൽ കമന്റ് ഇട്ടിരുന്നു

2017ല്‍, ഡബ്ലുസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് wcc നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്. അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്നെന്ന് ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ അതിൽ യാതൊരു വസ്തുതയുമില്ലെന്നും കോൺഗ്രസ് നേതാവ് തമ്പാനൂർ രവി. ഫേസ്ബുക്ക് പോസ്റ്റിലാണ് തമ്പാനൂർ രവി ഇക്കാര്യം പറഞ്ഞത്. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ഈ രാജ്യദ്രോഹ കേസിനെ വഴിതിരിച്ചുവിടാൻ ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തമ്പാനൂർ രവി വ്യക്തമാക്കി. നേരത്തെ സോളാർ അഴിമതി കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായിരുന്നു തമ്പാനൂർ രവി. സരിതയുമായുള്ള തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.

തമ്പാനൂർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 2,53,287 ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 425 പേരാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി.

രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും നിരവധി സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും താഴെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചു.

3,827 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.

കേരള രാഷ്‌ട്രീയത്തിലെ ‘ധീരവനിത’ കെ.ആർ.ഗൗരിയമ്മ 102 ന്റെ നിറവിൽ. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഗൗരിയമ്മയുടെ ഇത്തവണത്തെ പിറന്നാൾ. റിവേഴ്‌സ് ക്വാറന്റെെനിലാണ് ഗൗരിയമ്മ ഇപ്പോൾ. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പുറത്തിറങ്ങുന്നില്ല, സന്ദർശകരും ഇല്ല. കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

1919 ജൂലൈ 14ന‌ാണ‌് ജനിച്ചതെങ്കിലും നാളനുസരിച്ച‌് മിഥുനത്തിലെ തിരുവോണത്തിലാണ് ഗൗരിയമ്മ പിറന്നാൾ ആഘോഷിക്കുന്നത‌്. ജാതീയമായ അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന കാലത്ത്, ഇതൊന്നും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുകയും അതെല്ലാം ശരിയാക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്ത ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറുകയായിരുന്നു.

ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത വ്യക്തിയാണ്. 1957, 1967, 1980, 1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ.ഗൗരിയമ്മ അംഗമായിരുന്നു. 1957 ലാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി.വി.തോമസിനെ വിവാഹം കഴിക്കുന്നത്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോൾ കെ.ആർ.ഗൗരിയമ്മ സിപിഎമ്മിൽ ചേർന്നു. പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ.ആർ.ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആർ.ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു.

ഇപ്പോഴും തന്റേതായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഗൗരിയമ്മ കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും നല്ല ബന്ധം പുലർത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ വാർത്ത അറിഞ്ഞ് ഗൗരിയമ്മ നേരിട്ട് ആശംസ അറിയിച്ചിരുന്നു.

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘മുഖ്യ വികസനമാർഗം. സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല. സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട്..’ എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം സ്വർണ കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സ്വർണക്കടത്തിൽ ആരോപണം നേരിടുന്ന സ്വപ്ന സുരേഷിനെ ഏതു സാഹചര്യത്തിലാണ് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേക്കുറിച്ച് അന്വേഷിച്ച് മനസിലാക്കാം. താൻ അറിഞ്ഞ നടപടിയല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡയറക്‌ടറുടെ അനുമതി. കുറ്റപത്രം ഇന്നു തന്നെ കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും.

കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്‌തിരുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്‌തത്.

വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി ജൂൺ 30 ന് ഉത്തരവിട്ടിരുന്നു. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിട്ടുണ്ട്.

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പി അന്വേഷണം നടത്തി കേസ് എഴുതിത്തള്ളിയിരുന്നു. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹർജിക്കാരൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്.

Copyright © . All rights reserved