Latest News

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്.ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന തീരുമാനത്തിലെക്കെത്തുക.

നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി മാണ്ഡ്യ നിവാസികൾ. മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കൈകൾ സോപ്പും വെളളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ​ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ ​ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ​ഗ്രാമവാസിയായ ബോറെ ​ഗൗഡ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോ​ഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും അത് കണ്ടിരുന്നു. കാർഷിക വിളകൾ വിറ്റ് വ്യാപാരികളിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവരാണ് ഇവർ. അതാണ് ഇവർ പരിഭ്രാന്തരാകാൻ കാരണം.

ലോക്ഡൗണിനിടയില്‍ നടി മനോരമയുടെ മകന്‍ ഭൂപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച്‌ ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നടനും ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്. 1500ലേറെ സിനിമകളില്‍ അഭിനയിച്ച നടി 2015ലാണ് അന്തരിച്ചത്.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെയും, ഷാഫി സംവിധാനം ചെയ്ത മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വച്ച് ഹലോ മായാവി എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യാനിരുന്ന സിനിമ. ഇത് നടക്കാതിരുന്നത് ചിലരുടെ പിടിവാശി മൂലമാണെന്ന് ഷാഫി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിനായി സമ്മതം മൂളിയിരുന്നതായും ഷാഫി. ഒരു മാധ്യമത്തിന് നൽികിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഹലോ- മായാവി എന്ന പേരില്‍ ലാലേട്ടനെയും (മോഹന്‍ലാല്‍) മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി-2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല.

മായാവിക്ക് മഹി ഐഎഎസ് എന്നായിരുന്നു ആദ്യമിട്ട പേരെന്നും മമ്മൂട്ടിയാണ് മായാവിയെന്ന പേര് നിര്‍ദേശിച്ചതെന്നും ഷാഫി. എല്ലാ സിനിമകളിലും സലിംകുമാര്‍ വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും സ്രാങ്ക് എന്ന കഥാപാത്രം ആദ്യ ആലോചനയില്‍ തന്നെ വന്നിരുന്നുവെന്നും ഷാഫി പറഞ്ഞു

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആഷസില്‍ മിന്നുന്ന ഫോമിലായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഒരുവര്‍ഷം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കിയെങ്കിലും ആഷസിലെ മിന്നുന്ന പ്രകടനത്തോടെ അത് സ്മിത്ത് തിരിച്ചുപിടിച്ചു. ഇപ്പോള്‍ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യമെന്താണെന്ന് മനസുതുറക്കുകയാണ് സ്മിത്ത്.

ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയാണ് കരിയറിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നെന്ന് സ്മിത്ത് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ പരിശീലകനായ ഇഷ് സോധിയുമായി സംസാരിക്കവെയാണ് രാജസ്ഥാന്‍ നായകന്‍ കൂടിയായ സ്മിത്ത് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ താരമെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഷസ് ആണ് ഏറ്റവും വലുത്, പിന്നെ ലോകകപ്പും. പക്ഷെ, ഞാന്‍ കരുതുന്നത് ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ്. അതുകൊണ്ട് അവരെ തോല്‍പ്പിച്ച് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടുക എന്നതാണ് ഇപ്പോള്‍ എന്റെ കരിയരിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന്-സ്മിത്ത് പറഞ്ഞു. 2005ലാണ് ഓസ്ട്രേലിയന്‍ അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൌളര്‍ രവീന്ദ്ര ജഡേജയാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യയില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് ജഡേജയെയാണ്. കാരണം, മികച്ച ലെംഗ്തിലാണ് ജഡേജ പന്തെറിയുക. പിച്ച് ചെയ്ത ശേഷം ജഡേജയുടെ പന്തുകള്‍ ചിലത് സ്കിഡ‍് ചെയ്ത് പോകും ചിലത് കുത്തി തിരിയും. കൈയില്‍ നിന്ന് പന്ത് റിലീസ് ചെയ്യുമ്പോള്‍ ഇക്കാര്യം മനസിലാക്കാനുമാവില്ല. ലെംഗ്തിലെ സ്ഥിരതയും ജഡേജയെ നേരിടാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ലോക ക്രിക്കറ്റില്‍ ഇതുപോലെ പന്തെറിയുന്ന മറ്റ് ചിലരുമുണ്ട്. ജഡേജയും അവരിലൊരാളാണെന്നും സ്മിത്ത് പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ ലെഗ് സ്പിന്നറായാണ് ടീമില്‍ എത്തിയതെങ്കിലും താന്‍ ശരിക്കും ബാറ്റ്സ്മാനായിരുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ഓസീസ് ടീമില്‍ ഷെയ്ന്‍ വോണിന്റെ വിടവ് നികത്താനുള്ള ശ്രമമായിരുന്നു അപ്പോള്‍. അതിനായി 12-13 സ്പിന്നര്‍മാരെ സെലക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അവിരലൊരാളായിരുന്നു ഞാനും. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ സ്പെഷലിസ്റ്റ് സ്പിന്നറായി കളിച്ചശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും പിന്നീട് ബൌളിംഗ് ഉപേക്ഷിച്ച് ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാമ് ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതെന്നും സ്മിത്ത് പറഞ്ഞു.

മലപ്പുറം തിരൂരിൽ പൊലീസിനെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന തെക്കുംമുറി നടുപറമ്പത്ത് സുരേഷ് ആണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

ലോക്ക്ഡൗൺ ലംഘനത്തിൽ പൊലീസ് നടപടി ഭയന്നോടിയ സുരേഷിനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം. തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആളുകൾ കൂടി നിൽക്കുന്നത് തടയാനെത്തിയ പൊലീസ് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസുകാർ നൽകിയിട്ടുള്ള മൊഴി.

ഇവരെ പിടികൂടാനായി പിറകെ ഓടിയിട്ടില്ലെന്നും പൊലീസ് അവകാശപ്പെടുന്നു. ഏറെ നേരമായിട്ടും സുരേഷിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരുക്കുകളില്ല.ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ലോക്ഡൗണില്‍ കേരളത്തിലേക്ക് അഴുകിയ മല്‍സ്യത്തിന്റെ കുത്തൊഴുക്ക്. അഞ്ചുദിവസത്തിനിടെ അറുപത്തിനാലായിരം കിലോ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നുമാത്രം പിടിച്ചെടുത്തത് ഇരുപത്തിയൊന്‍പതിനായിരം കിലോ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്ക്വാഡിന് വിവരം ലഭിച്ചു.

കൊച്ചി വൈപ്പിനില്‍ പിടികൂടിയ കേരയുടെ ഗുണനിലവാരമാണ് ഈ കണ്ടത്. അഴുകിയ മാംസത്തിനുള്ളിലേക്ക് പരിശോധകരുടെ വിരല്‍ നിസാരമായി കയറി. തമിഴ്നാട് ബോട്ടില്‍നിന്ന് വാങ്ങിയ നാലായിരം കിലോ മല്‍സ്യം ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത സംഘം പിടിച്ചെടുത്തത്.

കോഴിക്കോട് താമരശേരിയില്‍ പതിനെണ്ണായിരംകിലോ പിടിച്ചെടുത്തു.ഇതില്‍ നൂറുകിലോയില്‍ ഫോര്‍മാലിനും കലര്‍ത്തിയിരുന്നു. കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം അഴുകിയ മല്‍സ്യം പിടികൂടി. വാഹനവും പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറടയില്‍ മൂവായിരം കിലോയും, തൃശൂര്‍ കുന്നംകുളത്ത് 1500 കിലോയും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശനിയാഴ്ചയാണ് പരിശോധന തുടങ്ങിയത്. ആദ്യനാലു ദിവസം 35,524 കിലോ മീന്‍ പിടികൂടിയിരുന്നു.

രാസവസ്തുക്കള്‍ ചേര്‍ത്തതും, ചീഞ്ഞളി‍ഞ്ഞതുമെല്ലാം പുതിയതെന്ന തരത്തിലെത്തിക്കുകയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളാണ് സ്രോതസ്. കേരളത്തില്‍ പ്രധാന ചന്തകളിലേക്ക് പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിട വ്യാപാരികള്‍ക്ക് കൈമാറുന്നതാണ് രീതി. അതിനാല്‍ മാര്‍ക്കറ്റിന് പുറമെ അതിര്‍ത്തിയില്‍ പരിശോധിച്ചാല്‍ ഫലപ്രദമായി തടയാനും കടത്തുകാരെ കയ്യോടെ പിടിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.

കേരളത്തിന്റെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കുമുന്നില്‍ കര്‍ണാടകം അയഞ്ഞു. കേരളത്തിനുമുന്നില്‍ വാതിലുകള്‍ തുറന്നു. രോഗിയുമായി ആദ്യ ആംബുലന്‍സ് തലപ്പാടി കടന്നു. കാസര്‍ഗോഡില്‍ നിന്നുള്ള രോഗികള്‍ക്കായിട്ടാണ് കര്‍ണാടക അതിര്‍ത്തി തുറന്നത്.

കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് ആംബുലന്‍സ് കര്‍ണാടക കടത്തിവിട്ടത്. കാസര്‍ഗോഡ് സ്വദേശി തസ്ലിമയെയാണ് തുടര്‍ ചികിത്സകള്‍ക്കായി മംഗലൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചത്.

ആംബുലന്‍സില്‍ തസ്ലിമയും ഇവരുടെ മകളും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, രോഗി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാല്‍ ഒരാളെ ഇറക്കിവിട്ടു.ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്.

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോഗർത്തം (ബ്ലാക്ക് ഹോൾ). എന്നാൽ ഇത്തരം തമോഗര്‍ത്തത്തിൽ നിന്നും പുറത്തു വരുന്ന കൂറ്റൻ പ്ലാസ്മാ ജെറ്റിന്റെ അഭൂതപൂർവമായാ ചിത്രം പകർത്തിയിരിക്കുകയാണ് ഗവേഷകർ. ശാസ്ത്ര ലോകത്തിന് മുന്നോട്ടുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ചിത്രത്തിലൂടെ വെളിപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ ഇടതുവശത്തുള്ള ശോഭയുള്ള ബ്ലോബ് തമോഗര്‍ത്തത്തിന് ചുറ്റുമുള്ള വാതകവും പൊടിപടലങ്ങളുമാണെന്ന് അവര്‍ അനുമാനിക്കുന്നു. ഈ ജെറ്റ് ബ്ലേസർ എന്നറിയപ്പെടുന്ന ഒരു ഘടനയാണ് എന്ന് വിദഗ്ധർ പറയുന്നു. സൂപ്പർമാസിവ് തമോഗര്‍ത്തങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. അവ കറങ്ങുമ്പോൾ കാന്തികക്ഷേത്രങ്ങള്‍ ഉണ്ടാകുന്നു. തന്മൂലം തമോദ്വാരത്തിന് ചുറ്റുമുള്ള വസ്തുക്കൾ രണ്ട് ജെറ്റുകളായി പുറന്തള്ളപ്പെടും. അതിലൊന്നാണ് ഭൂമിക്കു നേരെ നീളുന്നത്.

തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും.

ഒരു ചുഴിയിലേക്കെന്നപോലെ തമോഗര്‍ത്തത്തിലേക്ക് പതിക്കുന്ന പദാര്‍ത്ഥങ്ങള്‍ അതിവേഗം ചുറ്റുമ്പോള്‍ ഘര്‍ഷണംകൊണ്ട് കോടിക്കണക്കിന് ഡിഗ്രി ചൂടുള്ള, നിലച്ചക്രത്തില്‍ നിന്ന് തീപ്പൊരി ചിതറുന്നത് പോലെ പോലെ ഒരു ‘അക്രീഷന്‍ ഡിസ്‌ക്’ ഉണ്ടാകും. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശോജ്വലമായ സംഭവങ്ങളിലൊന്നാണ് ബിസ്‌കറ്റ് പോലെയുള്ള ഈ വൃത്തം. ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രമെടുക്കാനുള്ള അറ്റകൈ പ്രവര്‍ത്തനങ്ങളില്‍ ഭൗതികശാസ്തജ്ഞര്‍ ഇതിനായി ദക്ഷിണധ്രുവം മുതല്‍ ഹവായിയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും വരെയുള്ള ദേശങ്ങളിലെ റേഡിയോ ടെലിസ്‌കോപ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പ് (ഇ.എച്ച്.ടി.) ഒരുക്കിയിരിക്കുന്നത്. ഈ ടെലിസ്‌കോപ്പ് പകർത്തിയ ചിത്രത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.

സൂപ്പർമാസിവ് തമോദ്വാരത്തിന് ചുറ്റുമുള്ള ജെറ്റിന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രം ഗവേഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. അതായത് ജെറ്റിന്റെ അടിഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലേക്ക് ഗവേഷകർക്ക് ആദ്യമായി കടക്കാന്‍ കഴിയും. ചിത്രം Astronomy & Astrophysics ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 5000 കടന്നു. 5149 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മരണം 149 ആയി. 12 മണിക്കൂറില്‍ 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏപ്രില്‍ 10 വരെയുള്ള സാഹര്യം വിലയിരുത്തിയായിരിക്കും തീരുമാനമെടുക്കുക.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെ വിവിധ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തി. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവരുമായി മോദി സംസാരിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി മോദി നേരത്തെ ചര്‍ച്ച നടത്തുകയും അഞ്ച് നിര്‍ദ്ദേശങ്ങള്‍ സോണിയ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 1078 ആയി. മരണം 64 ആയി. ഇന്ന് 60 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 44ഉം മുംബൈയിലാണ്. മുംബൈയിലെ മൂന്ന് കേസുകള്‍ ധാരാവിയിലാണ്. പൂനെയില്‍ ഒഒമ്പത് പേര്‍ക്കും നാഗ്പൂരില്‍ നാല് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

RECENT POSTS
Copyright © . All rights reserved