Latest News

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്‍ കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന വ്യക്തികൂടിയാണ്.

തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്.

മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം നിരവധി പേരാണ് സിവില്‍ സര്‍വീസ് ജയിച്ചപ്പോള്‍ ശ്രീധന്യക്ക് ആശംസകള്‍ അറിയിച്ചു രംഗത്തെത്തിയത്. അന്ന് ഗവര്‍ണറായിരുന്ന പി സദാശിവം വയനാട്ടില്‍ എത്തിയപ്പോള്‍ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസ്ട്രയിൽ പര്യടനവും റദ്ധാക്കിയാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത സമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. വരുമാനത്തിൽ വലിയൊരു പങ്ക് കൊണ്ടു വരും എന്നു വിശ്വസിച്ചിരുന്ന രണ്ട് ക്രിക്കറ്റ് മേളകൾ എങ്ങനെയെങ്കിലും നടത്തണമെന്ന വാശിയിലാണ് അവർ. ഒന്ന് ഇന്ത്യയുള്ള ക്രിക്കറ്റ് പരമ്പര. രണ്ട് ട്വന്റി20 ലോകകപ്പ്. കളിക്കാരെ താമസിപ്പിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ ഒരുക്കിയും യാത്രാ ഇളവുകൾ പ്രഖ്യാപിച്ചും ഇന്ത്യയോട് അവർ പറയാതെ പറയുന്നത്

എന്നാൽ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണെങ്കിൽ നഷ്ടം കുറയ്ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അഞ്ചുകോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 250 കോടി രൂപ) വായ്പയെടുത്തു എന്നാണു പുതിയ വാർത്ത.

ഒക്ടോബർ മുതൽ 2021 ജനുവരി വരെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. നാല് ടെസ്റ്റുകൾ, മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20യും എന്നിവയാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ്. എന്നാൽ ലോകമെങ്ങും ലോക്ഡൗണിലായതോടെ പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇന്ത്യൻ പര്യടനത്തിനിടെ, ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി20 ലോകകപ്പ്. ലോക്ഡൗൺ മൂലം രണ്ട് ചാംപ്യൻഷിപ്പുകളും നടക്കാതായാൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വൻ സാമ്പത്തിക നഷ്ടമായിരിക്കും.

ഇന്ത്യൻ പരമ്പര റദ്ദാക്കിയാൽ മാത്രം 300 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1450 കോടി രൂപ) ആയിരിക്കും നഷ്ടം. സാമ്പത്തിക അടിത്തറ തകർന്നതോടെ 80 ശതമാനം ജീവനക്കാരെ ഇപ്പോൾ തന്നെ താൽക്കാലികമായി പിരിച്ചു വിട്ട ബോർഡിന്റെ നട്ടെല്ല് അതോടെ ഒടിയും.

ഇന്ത്യൻ പര്യടനമാണ് മുഖ്യം എന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇപ്പോഴുള്ള പോക്ക്. അഡ്‌ലെയ്ഡ് ഓവലിൽ പണി തീർത്ത പുതിയ ആഡംബര ഹോട്ടൽ ഇന്ത്യൻ ടീമിന് നിർബന്ധിത എസൊലേഷൻ കേന്ദ്രമായി നൽകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ത്യൻ ടീമിന് പ്രത്യേക ഇളവ് നൽകുന്ന കാര്യം ഓസ്ട്രേലിയൻ സർക്കാരും പരിഗണിക്കുന്നുണ്ട്. ബിസിസിഐ പര്യടനത്തിന്റെ കാര്യത്തിൽ ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ട്വന്റി20 ലോകകപ്പ് റദ്ദാക്കുകയാണെങ്കിൽ ഇന്ത്യൻ പര്യടനം നീട്ടി വയ്ക്കുക എന്ന പ്ലാൻ ബിയും ഓസ്ട്രേലിയയുടെ മനസ്സിലുണ്ട്.

പര്യടനത്തിനായി ഇന്ത്യ വരാതിരുന്നാൽ അതു ഞങ്ങളെ തകർത്തു കളയും. രാജ്യത്തെ സാഹചര്യങ്ങളൊക്കെ വളരെ വേഗം മെച്ചപ്പെടുന്നുണ്ട്. 3–4 അല്ലെങ്കിൽ 4–5 മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇവിടെ വരാം എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. – മാർനസ് ലബുഷെയ്ൻ (ഓസീസ് ബാറ്റ്സ്മാൻ)

നടുക്കടലിൽ ഒരു മണിക്കൂറോളം മരണത്തെ മുന്നി‍ൽക്കണ്ട 2 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് ഭാഗ്യം കൊണ്ടു മാത്രം. അഴിത്തലയിൽ നിന്നു മത്സ്യബന്ധനത്തിനു പോയി ഫൈബർ വള്ളം മറിഞ്ഞ് കടലിൽ വീണ മുസല്യാരവിട പുതിയ പുരയിൽ റഹിം (42), വയൽ വളപ്പിൽ സിദ്ധിഖ്(45) എന്നിവരെയാണ് മറ്റു വള്ളങ്ങളിലുളളവർ രക്ഷിച്ചത്.

ഇന്നലെ പുലർച്ചെ 4 ന് മീൻ പിടിക്കാൻ പോയ ഇരുവരുടെയും വള്ളം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. നീന്തൽ ശരിക്കറിയാത്ത റഹീമിനെയും ശരീരത്തിലേററി സിദ്ധിഖ് ഒരു മണിക്കൂറോളം പിടിച്ചു നിന്നെങ്കിലും തളരാൻ തുടങ്ങിയപ്പോഴാണ് മറ്റു വള്ളക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും റഹീം കുറെ വെള്ളം കുടിച്ച് ക്ഷീണിതനായിരുന്നു.

മറിഞ്ഞ ഫൈബർ തിരിച്ചിട്ട് ഇരുവരെയും സുരക്ഷിതരാക്കിയ ശേഷം തീരദേശ സ്റ്റേഷനിൽ വിവരം അറിയിച്ചു. അവരാണ് വള്ളം കെട്ടി വലിച്ച് ഇരുവരെയും ബോട്ടിൽ കരയ്ക്ക് എത്തിച്ചത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. നേരത്തേ 2 തവണ കടലിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട സിദ്ധിഖ് മൂന്നാം വട്ടമാണ് അദ്ഭുതകരമായി രക്ഷപ്പെടുന്നത്.രോഗം മൂലം ഒരു കാൽ നഷ്ടപ്പെട്ട മുസല്യാരവിട വി.കെ.അസ്കറിന്റേതാണ് ഫൈബർ വള്ളം. ഇതിന്റെ എൻജിനും വലയും നശിച്ചു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

യു.കെ-യില്‍ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ കുട്ടികൾ പട്ടിണി കിടക്കുന്ന വീടുകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം വാങ്ങാൻ പാടുപെടുകയാണ്. കുട്ടികളുള്ള വീടുകളിൽ അഞ്ചിലൊന്ന് പേർക്കും കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമായിട്ടില്ലെന്ന് ഫുഡ്‌ ഫൌണ്ടേഷനില്‍ നിന്നുള്ള വിവരങ്ങളെ ആധാരമാക്കി ‘ദി ഗാര്‍ഡിയന്‍, മിറാർ ‘ എന്നി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം തന്നെ ദുർബലരായ കുടുംബങ്ങൾ ഒറ്റപ്പെടലും വരുമാനനഷ്ടവും നേരിടുന്നതിനാൽ പല കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്.

വലിയ കുടുംബങ്ങൾ, ഒരൊറ്റ രക്ഷാകർതൃ വീടുകൾ, വികലാംഗരായ കുട്ടികൾ തുടങ്ങിയവര്‍ക്കിടയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളിൽ 30% പേരും വികലാംഗരായ കുട്ടികളുള്ള 46% മാതാപിതാക്കളും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകളെയും സ്കൂൾ ഉച്ചഭക്ഷണത്തെയും ആശ്രയിക്കുന്ന കുട്ടികൾ ഉള്ള കുടുംബങ്ങളും ദുരിതത്തിലാണ്. സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ കുട്ടികള്‍ക്ക് ആഴ്ചയിൽ 15 പൌണ്ട് ഫുഡ് വൗച്ചറുകൾ നൽകുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, പല മാതാപിതാക്കൾക്കും വൗച്ചറുകൾ ഡൗണ്‍ലോഡ് ചെയ്യാനോ സൂപ്പർമാർക്കറ്റുകളിൽ റിഡീം ചെയ്യാനോ കഴിയുന്നില്ല.

മഹാമാരി തുടങ്ങുന്നതിനു മുന്‍പ് സൗജന്യ പ്രഭാത ഭക്ഷണ ക്ലബ്ബുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ എണ്ണം 621,000 വരുമെന്നാണ് കണക്ക്. അതില്‍ 136,000 പേർക്ക് മാത്രമാണ് ഇപ്പോള്‍ ബദൽ മാര്‍ഗ്ഗങ്ങള്‍ ഉള്ളതെന്ന് ഫുഡ്‌ ഫൌണ്ടേഷന്‍ വ്യക്തമാക്കുന്നു. സൗജന്യ സ്കൂൾ ഭക്ഷണത്തിന് അർഹരായ 31% കുട്ടികൾക്ക് ഇപ്പോഴും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അത്തരത്തിലുള്ള 500,000-ത്തിലധികം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്.

കേരളാ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് നടന്‍ ടൊവീനോ തോമസും. കൊറോണ വൈറസിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാനാണ് താരവും പ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങിയത്.

കേരള പോലീസ് സംഘടിപ്പിക്കുന്ന ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്‍ ടൊവീനോ തോമസ് പങ്കാളിയായത്. മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന പ്രവൃത്തികളിലും താരം ഒപ്പം ചേര്‍ന്നു.

നടന്‍മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഈ പദ്ധതിയില്‍ പങ്കാളികളായി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ലോക്ഡൗണിന് അവസാനമായത്.

മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മൂന്ന് വരെയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇത് ഏപ്രില്‍ 13 വരെ നീട്ടുകയായിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ധനവ് ഉണ്ടാകുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്.

അതേസമയം, വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഫാക്ടറികളും നിര്‍മാണ മേഖലകളും തുറന്നുപ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാന്‍ അനുവാദമില്ല. ബാറുകളും ഐസ്‌ക്രീം പാര്‍ലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ പൊതുയിടങ്ങളില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.വിഡ് ബാധിച്ച് ഇറ്റലിയില്‍ 28,884 പേരാണ് മരിച്ചത്. 2,10,717 പേര്‍ രോഗബാധിതരാണ്. 81,654 പേര്‍ രോഗമുക്തരായി.

 

കൊറോണ വൈറസിനെ തടയാന്‍ യോഗാ ഗുരു ബാബാ രാംദേവ് ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ ശാസ്ത്രീയ പിന്തുണയില്ലാത്തത്. കൊറോണ രോഗബാധയുണ്ടോ എന്നറിയാന്‍ ഒരാള്‍ 30 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചിരുന്നാല്‍ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരാളുടെ വയറിനുള്ളില്‍ വെച്ച് ഇല്ലാതാക്കാനാവും എന്നുമായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം.

ആജ് തക് ചാനലുമായി ഏപ്രില്‍ 25 ന് നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്. ഒരാള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കന്‍ഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ അയാള്‍ക്ക്‌ കൊറോണ ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാന്‍ സാധിക്കുമെന്ന് ബാബാ രാംദേവ് പറയുന്നു.

കൂടാതെ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡില്‍ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത് പിന്നീട് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ബാബാ രാംദേവ് ഉന്നയിക്കുന്ന ഈ രണ്ട് അവകാശവാദങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയില്ലെന്ന് വസ്തുതാ പരിശോധകരായ ബൂം ലൈവ് പറയുന്നു. ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ മാത്രമേ കൊറോണ വൈറസിനെ കണ്ടെത്താനാവൂ എന്നും ശ്വാസം പിടിച്ച് നില്ക്കുന്നതിലുടെ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും മുംബൈയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. ജീനം ഷാ പറയുന്നു.

അതുപോലെ കടുകെണ്ണ ഒഴിച്ച് വൈറസിനെ വയറിലേക്ക് എത്തിച്ച് ദഹന രസത്തില്‍ നശിപ്പിക്കാനാകുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. ദഹനരസത്തിന്റെ രൂപത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ് മനുഷ്യന്റെ വയറിലുള്ളത്. എന്നാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ അതിന് സാധിക്കമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കടുകെണ്ണയ്ക്ക് കൊറോണ വൈറസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതും ശാസ്തീയാടിത്തറയില്ലാത്ത വാദമാണെന്നും ജീനം ഷാം പറയുന്നു.

കാമുകന്റെ പാലക്കാടുള്ള വാടകവീട്ടിൽ വെച്ച് കൊല്ലം സ്വദേശിനിയായ ബ്യൂട്ടിഷൻ ടെയ്രിനർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 11 വരെയാണു കസ്റ്റഡി കാലാവധി. പ്രതിയെ നാളെ തന്നെ കൊലപാതകം നടന്ന പാലക്കാട്ടെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകൻ പ്രശാന്ത് കൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ ഒരുക്കിയ ശേഷമായിരുന്നെന്നു പോലീസ്. ഒരു ഘട്ടത്തിലുംഅന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തിയാൽ തന്നെ പിടിക്കപ്പെടാതിരിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രശാന്ത് സുചിത്രയെ കൊല്ലത്തുനിന്നും സ്‌നേഹം നടിച്ചു പാലക്കാട്ടേക്ക് എത്തിച്ചതും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതും.

കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി വിഷം നൽകുകയും ചെയ്തിരുന്നു.കൊല്ലത്ത് നിന്നും പ്രശാന്തിന്റെ പപാലക്കാടുള്ള വാടക വീട്ടിൽ സുചിത്രയെ എത്തിച്ച ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാൻ ആവശ്യപ്പെടും ചെയ്തിരുന്നു.

സുചിത്രയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത്.ഫോൺ രേഖകളിൽ മഹാരാഷ്ട്ര നമ്ബർ വന്നാൽ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാൽ ടവർ ലൊക്കേഷൻ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ സുചിത്രയുടെ ഫോൺ ഏതോ വണ്ടിയിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സുചിത്രയുടെ ഫോൺ പ്രശാന്ത് തന്നെയാണ് മറ്റൊരിടത്ത് ഉപേക്ഷിച്ചത്.അതേസമയം, മൂന്ന് ലക്ഷം രൂപയോളം സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതി പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കൾക്കുമൊപ്പം പാലക്കാട്ടെ വാടക വീട്ടിലായിരുന്നു താമസം. സ്‌കൂൾ അവധിയായതോടെ ഭാര്യയെ ഇയാൾ കൂനമ്പായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടർന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്.

അതേസമയം, കൊലപാതകത്തിന്റെ ചുരുളഴിയാൻ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയായിരുന്നു. എറണാകുളത്ത് കോഴ്സിനു പോകുന്നെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാർലർ ഉടമയെ അമ്മ വിളിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാൽ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു.

ഇതോടെയാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.തുടർന്നു ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകുകയായിരുന്നു. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തന്റെ അടുത്ത കിടന്ന് ഉറങ്ങുകയായിരുന്ന സുചിത്രയെ എമർജൻസി ലാമ്പിന്റെ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോൺ എത്തിയെങ്കിലും പ്രശാന്ത് ഫോൺ സ്വിച്ച് ഓഫാക്കി. കാലിൽ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്കൊണ്ട് പുതപ്പിച്ചു. ഈ മൃതശരീരത്തെ കെട്ടിപിടിച്ചു അന്ന് രാത്രി പ്രശാന്ത് ഉറങ്ങുകയും ചെയ്തു.

വാടകവീട്ടിൽ പ്രശാന്തിന്റെ രക്ഷിതാക്കൾ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്‌ബോൾ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തിൽ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകൾ മുട്ടിനുതാഴെ മുറിച്ചുമാറ്റി.കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാൻ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളായ സുചിത്ര രണ്ടുതവണ വിവാഹബന്ധം വേർപ്പെടുത്തിയിട്ടുണ്ട്.സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്.

കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.

ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്. പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.
രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

അതേസമയം വിമാനടിക്കറ്റ് വെബ്സൈറ്റ്, ട്രാവല്‍സ് വഴി ലഭിക്കില്ലെന്നും സ്ഥാനപതി കാര്യാലയം തയ്യാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ കൊണ്ടുവരുന്നത്.

ആദ്യ ദിനം നാല് വിമാനങ്ങളാണ് എത്തുക. മറ്റന്നാൾ കേരളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യും. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുകയെന്നാണ് വിവരം.

അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്കാണ് എത്തുക. ദുബായ് വിമാനം കോഴിക്കോട്ടേക്കാണ് ആദ്യ ദിവസം എത്തുക. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.

അതേസമയം, ഇത്തരത്തിൽ ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ ആദ്യ ആഴ്ച എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.

ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാന മാർഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേത്തിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.

അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകൾ വീതമാണ് പുറപ്പെട്ടത്.

അന്തിക്കാട് (തൃശൂർ) ∙ ആൽ സെന്ററിൽ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്സി) 108 ആംബുലൻസും കാറും കൂട്ടിയിടിച്ചു നഴ്സ് മരിച്ചു. തലകീഴായി മറിഞ്ഞ ആംബുലൻസിലുണ്ടായിരുന്ന നഴ്സ് പെരിങ്ങോട്ടുകര താണിക്കൽ ചെമ്മണത്ത് വർഗീസിന്റെ മകൾ ഡോണയാണ് (23) മരിച്ചത്. ആംബുലൻസ് ഇടിച്ചുകയറി സമീപത്തെ വീടിന്റെ മതിൽ തകർന്നു. ഗേറ്റിന്റെ കോൺക്രീറ്റ് തൂണുകൾ വീടിന്റെ നടുത്തളത്തിലേക്കു തെറിച്ചു വീണു.

ആംബുലൻസ് ഡ്രൈവർ കണ്ണൻ (29) തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഡോണയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോസിയാണ് ഡോണയുടെ അമ്മ. സഹോദരങ്ങൾ: വിറ്റോ, ഡാലി

 

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കാഞ്ഞാണിയിൽ നിന്ന് ഒരു രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പോകുമ്പോഴായിരുന്നു അപകടം. ആംബുലൻസിന്റെ വാതിൽ വെട്ടിപൊപൊളിച്ചാണ് ഡ്രൈവറെയും നഴ്സിനെയും പൊലീസും നാട്ടുകാരും ചേർന്നു പുറത്തെടുത്തത്. കുണ്ടോളി ബിന്ദു നന്ദകുമാറിന്റെ മതിലും വീടുമാണ് ആംബുലൻസ് ഇടിച്ചു തകർന്നത്.

RECENT POSTS
Copyright © . All rights reserved