Latest News

‘മരിച്ച’ അളിയൻ ഫോൺ എടുത്തു; ‘പൊന്നളിയൻ’ പൊലീസ് പിടിയിലായി. വാഹന പരിശോധനയ്ക്കിടയിൽ ചവറയിലാണു സംഭവം. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് അളിയൻ മരിച്ചെന്ന് സത്യവാങ് മൂലം നൽകിയത്. ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോൾ ‘മരിച്ച’ അളിയൻ ഫോൺ എടുത്തു. യുവാവിനു ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവർ തിരുവനന്തപുരം ആനയറ സ്വദേശി ശ്രീപാലിന് (40) എതിരെ കേസ് എടുത്തു.

മലപ്പുറം കൊണ്ടോട്ടിയലെ പച്ചക്കറിക്കടയിൽ വില പരിശോധിക്കാനെത്തിയ നഗരസഭ സെക്രട്ടറിക്ക് പൊലീസ് മർദനം. നഗരസഭ ചെയർപേഴ്സനൊപ്പം കടയുടെ മുന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ മർദിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ആളറിയാതെ പറ്റിയതാണെന്നും സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പൊലീസ് അറിയിച്ചു.

പച്ചക്കറിക്കടയിൽ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയർപേഴ്സനും,
സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കടയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സെക്രട്ടറിക്ക് മർദ്ദനമേൽക്കുകയും ചെയ്തു.

എന്നാൽ ഈ കടയ്ക്ക് മുന്നിൽ സ്ഥിരമായി ആളുകൾ കൂടുന്നുണ്ടെന്നും, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇവരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പറ്റിപ്പോയതാണെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡും ധരിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.

കൊച്ചി ∙ ഭര്‍ത്താവിനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിയാത്ത ദുഃഖത്തിനിടയിലും ബിജിക്കു മറക്കാന്‍ കഴിയില്ല മറുനാട്ടില്‍ താങ്ങും തണലുമായ ഈ ഇക്കയുടെ സഹായഹസ്തം. ജോലി സ്ഥലത്ത് പാസ്പോർട്ട് തടഞ്ഞുവയ്ക്കാൻ ശ്രമിച്ചപ്പോൾ ഇറങ്ങിപ്പോന്ന് അബുഹായിലെ വഴിയരികിൽ കരഞ്ഞ് ഇരിക്കുന്നതു കണ്ട് തന്നെ സഹായിച്ചതു മലയാളിയായ വഴിക്കച്ചവടക്കാരനെന്നു ബിജി  പറഞ്ഞു.

കൊറോണ ഭീതിയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നു കഴിഞ്ഞദിവസം ഭർത്താവ് മരിച്ചിട്ടും നാട്ടിൽ വരാനാകാതെ ബിജിക്കു വാട്സാപ് വിഡിയോ കോളിൽ അന്ത്യചുംബനം നൽകേണ്ടി വന്നതു വാർത്തയായിരുന്നു. ഒരു നേരത്തെ മാത്രം ഭക്ഷണം കഴിച്ചാണ് ഇപ്പോൾ താനും തന്നെ സംരക്ഷിക്കുന്ന ഇക്കയുമെല്ലാം കഴിയുന്നതെന്നും അവർ പറഞ്ഞു.

‘റോഡിൽ ബ്ലൂടൂത്തും മറ്റും വിറ്റു നടക്കുന്ന ഒരു ഇക്കയാണിത്. അബൂബക്കർ സിദ്ധഖി എന്നാണ് പേര്. ഞാൻ വഴിയിലിരുന്നു കരയുന്നത് ഒരുപാടുപേർ കണ്ടെങ്കിലും ആരും കാര്യം അന്വേഷിച്ചില്ല. ഇദ്ദേഹം സംസാരിക്കുകയും ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരികയും ചെയ്തു. കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അപ്പോൾ തന്നെ ആരെയൊക്കെയോ വിളിച്ച് അദ്ദേഹം റൂമിന്റെ കാര്യങ്ങൾ സംസാരിച്ചു. കയ്യിൽ 300 രൂപയേ ഉള്ളൂ അതു തരാം എന്നു പറഞ്ഞു റൂമെടുത്തു തന്നു. 2500 രൂപയായിരുന്നു റൂമിനു പറഞ്ഞത്. എന്നിട്ടും ഞങ്ങളുടെ സുരക്ഷയെ കരുതി അവർ റൂം തരികയായിരുന്നു. ക്യാമറയെല്ലാമുള്ള സുരക്ഷിതമായ മുറിയായിരുന്നു അത്.

അന്നു മുതൽ ഇപ്പോൾ മൂന്നാഴ്ചയായി ഈ ഇക്കയുടെ സംരക്ഷണയിലാണ്. കുടിവെള്ളം മുതൽ സകലവും അദ്ദേഹമാണു ഞങ്ങൾക്കു തന്നത്. കഴിഞ്ഞ ദിവസം വിമാനം റദ്ദാക്കുന്നതിന് മുമ്പത്തെ ദിവസം കൂടെയുണ്ടായിരുന്ന പെൺകുട്ടി ഇവിടെനിന്നു കയറി നാട്ടിൽപോയി. ഇത്രയും നാൾ മൂന്നു നേരം ഭക്ഷണം തന്നിരുന്ന അദ്ദേഹം നിവർത്തിയില്ലാത്തതിനാൽ ഇപ്പോൾ ഒരു നേരമാണ് ഭക്ഷണം വാങ്ങിത്തരുന്നത്. അതിനുപോലും പറ്റാത്ത സാഹചര്യമാണ് അദ്ദേഹത്തിനും. റോഡിൽ ആളുകളില്ലാത്തതിനാൽ കച്ചവടം നടക്കാത്തത് ഇദ്ദേഹത്തെ ദുരിതത്തിലാക്കി. പിന്നെ അഫ്സൽ എന്നു പേരുള്ള ഒരു വക്കീലുണ്ട്. അദ്ദേഹവും സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇവരെ രണ്ടു പേരെയും ജീവിതത്തിൽ മറക്കാനാവില്ല’ – ബിജി പറയുന്നു.

കളമശേരി ഗ്ലാസ് കോളനിയിൽ അഭയ കേന്ദ്രത്തിലാണ് ശ്രീജിത്തും മൂന്നു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ശ്രീജിത്ത് മരിച്ചതോടെ കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റെ പിതാവിനൊപ്പമാണ്. നഗരസഭാ അംഗങ്ങൾ ഇടപെട്ടാണ് അവരെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. മൂത്ത കുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചെറിയ കുട്ടിക്ക് അഞ്ചു വയസ്സാണു പ്രായം. ഞാൻ തിരിച്ചെത്തുന്നതു വരെ ഇവർ സംരക്ഷിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. ഭർത്താവിന്റെ ചികിത്സകൾക്ക് പണം കണ്ടെത്തുന്നതിനു സാധിക്കാതെ വന്നതോടെയാണ് എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതും ഇങ്ങനെ ദുരന്തത്തിൽ കലാശിച്ചതും’– ബിജി പറഞ്ഞു.

കൊറോണ വൈറസ് പിടിപെടാൻ സാധ്യതയുള്ളതിനാൽ ജാമ്യത്തിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ നൽകിയ അപേക്ഷ ബ്രിട്ടീഷ് ജഡ്ജി നിരസിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം 15 ൽ താഴെ ആളുകൾ മാത്രം ഹാജരായ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു അപേക്ഷ പരിഗണിച്ചത്.

ജയിലിൽ വൈറസ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നും തടവുകാരെ സംരക്ഷിക്കാൻ ബെൽമാർഷ് ജയിൽ അധികൃതർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി വനേസ ബരൈറ്റ്‌സർ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പെട്ടെന്ന് മാറിയേക്കാമെങ്കിലും അസാഞ്ചെക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. ‘ഈ ആഗോള മഹാമാരി ജാമ്യം നൽകാൻ ഒരു കാരണമേയല്ല. മാത്രവുമല്ല, മുൻകാല പെരുമാറ്റത്തെ അടിസ്ഥാനമാക്കി, മോചിതനായാൽ തന്നെ ഇയാൾ വിചാരണക്ക് ഹാജരാകുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ജാമ്യം നിരസിക്കുകയാണ്’ എന്നായിരുന്നു വനേസ ബരൈറ്റ്‌സറുടെ പ്രതികരണം.

പ്രതിഭാഗം അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ് ക്യുസി ഫെയ്സ് മാസ്ക് ധരിച്ചാണ് കോടതിയിൽ ഹാജരായത്. നെഞ്ചിലും പല്ലിലും അണുബാധയും ഓസ്റ്റിയോപൊറോസിസും ഉള്ള അസാഞ്ചിന് പെട്ടന്നുതന്നെ അണുബാധ യേൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഫിറ്റ്സ്ജെറാൾഡിന്റെ പ്രധാന വാദം. ബെൽമാർഷ് ജയിലിൽ 100 പേർ ഐസൊലേഷനിൽ ആയതിനാൽ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ലാത്തതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ തുടർച്ചയായി ജയിലിൽ അടച്ചാൽ ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതവും ഗുരുതരമായി അപകടത്തിലാകുമെന്ന് ഫിറ്റ്സ്ജെറാൾഡ് കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ കാരണം അസാഞ്ചെയുടെ അടുത്ത വിചാരണ വാദം മെയ് 18-ന് മാറ്റിവയ്ക്കാനുള്ള സാധ്യതയും അഭിഭാഷകൻ ഉയർത്തി.

48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്‌ധ ചികിൽസ അടിയന്തരമായി നൽകണമെന്നും നേരത്തെ യുഎൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. 2010ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ സഹചാരിയായ വൈദികന് കൊവിഡ്‌ 19 സ്ഥിതീകരണം. മാർപാപ്പയും കൊവിഡ്‌ ബാധിതനും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത് . ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് നേരത്തെ സ്ഥിതീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു . സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രാര്‍ത്ഥനയ്ക്കിടെ അദ്ദേഹം തുടർച്ചയായി ചുമച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ജലദോഷവും ചുമയും ബാധിച്ചതിനെത്തുടർന്ന് മാർപ്പാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതോടെ, ഇറ്റാലിയൻ മാധ്യമങ്ങളിലടക്കം മാർപാപ്പയ്ക്ക് കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാർപ്പാപ്പക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ടെസ്റ്റ് നെഗറ്റീവായെങ്കിലും മാർപാപ്പ ചികിത്സയിൽ തന്നെ തുടരുമെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂനി അറിയിച്ചിരുന്നു.

കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു.റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ച ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാര്‍ച്ച് 24നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18 നാണ് ഇയാളെ മോഷ്ണകേസില്‍ റിമാന്‍ഡ് ചെയ്തത്.

 

കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല്‍ നമ്മള്‍ പ്രഥമശുശ്രൂഷ നല്‍കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്‍ക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഡന്റ്‌സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വോളന്റിയര്‍മാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്‍ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്‍ഡന്റ്‌ റെജുവിനേഷന്‍ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 7025917700

ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.

അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച്‌ 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.

മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച്‌ 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച്‌ 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച്‌ ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ കരഞ്ഞുതളർന്ന് മലയാളി യുവതി ദുബായിൽ. കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്ന് മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർക്കുകയാണിവർ. എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി അഭയകേന്ദ്രത്തിൽ താമസിക്കുന്ന ബിജിമോളാണ് ഇൗ നിർഭാഗ്യവതി.

കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.മൂന്ന് മാസം മുൻപാണ് രോഗിയായ ഭർത്താവിന് ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് മികച്ച ജീവിതം നൽകാനും ആശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്.

യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്ന് ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽ ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിക്കുകയായിരുന്നു. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോ വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും കഴിയാത്തതിൽ ബിജി ഏറെ കരഞ്ഞുതളർന്നു.

ഒടുവിൽ പ്രിയതമന്റെ ചേതനയറ്റ ശരീരം കടലുകൾക്കിപ്പുറമിരുന്നു വിഡിയോ കോളിലൂടെ കാണേണ്ടി വന്നു. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന മൂന്നുപെൺമക്കളെ സമാധാനിപ്പിക്കാൻപോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു.

എത്രയും പെട്ടെന്ന് നാട്ടിൽ ചെന്ന് മക്കളെ കാണാനാണ് ഇൗ യുവതിയുടെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നത്. പക്ഷേ, മഹാമാരി ലോകത്തെ പിടികൂടിക്കൊണ്ടിരിക്കുമ്പോൾ അതിന് പെട്ടെന്ന് കഴിയുമോ എന്ന് ഇവർക്കറിയില്ല. ഇത്രയും നാൾ സുഹൃത്തുക്കളുടെ മുറിയിലായിരുന്ന താമസം. കഴിഞ്ഞ ദിവസം അബുഹായിലിലെ വഴിയരികിൽ ഇരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഒരു മലയാളി അബുഹായിലിൽ താമസ സൗകര്യം ഒരുക്കിയതാണ് ഏക ആശ്വാസം. അദ്ദേഹം തന്നെ ഭക്ഷണത്തിനുള്ള സഹായവും നൽകി. എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. അതിന് ശേഷം നാട്ടിൽ ചെന്ന് മക്കളെ ഒരുനോക്കു കണ്ട ശേഷം ജീവിത പ്രതിസന്ധികളെ പൊരുതി തോൽപിക്കാനാണ് ബിജിയുടെ ആഗ്രഹവും പ്രാർഥനയും.

ഇന്ത്യ വീട്ടിലിരിക്കുമ്പോൾ നിരത്തുകൾ ശൂന്യമാണ്. കടലും കായലും പുഴയുമെല്ലാം ശാന്തമായി. മുംബൈ നഗരത്തിൽ ഇപ്പോൾ അതിഥികളുടെ വരവാണ്. മാലിന്യവും തിരക്കും ഇല്ലാതായതോടെ മുംബൈ ബ്രീച് കാൻഡി തീരത്തോടു ചേർന്ന് ഏറെക്കാലത്തിനു ശേഷം ഡോൾഫിനുകൾ എത്തിത്തുടങ്ങി. ബോളിവുഡ് താരം ജൂഹി ചൗളയാണ് ബ്രീച് കാൻഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇൗ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുറച്ചു വർഷങ്ങളായി ഈ ഡോൾഫിനുകളെ വളരെ അപൂർവമായി മാത്രമേ മുംബൈ തീരങ്ങളിൽ കാണാൻ സാധിച്ചിരുന്നുള്ളു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ ഒരു കാലത്തു മുംബൈ തീരത്ത് സജീവമായിരുന്നു. എന്നാൽ മത്സ്യബന്ധനവും സമുദ്രമലിനീകരണവും രൂക്ഷമായതോടെ ഇവയെ കാണാതായി.

 

RECENT POSTS
Copyright © . All rights reserved