‘എവിടെ, ഈ ഗ്രൗണ്ടിലെ പിച്ച് എവിടെ?’ – ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നി തോൽവിക്ക് ആതിഥേയരായ ന്യൂസീലൻഡിനോട് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യ, ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും കുറച്ചു ബുദ്ധിമുട്ടും! പച്ചപ്പുള്ള പിച്ചൊരുക്കി ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ എറിഞ്ഞിട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിനായും തയാറാക്കിയിരിക്കുന്നത് സമാനമായ പിച്ച് തന്നെ. ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്‍ലി ഓവലിൽ നടക്കുന്ന മത്സരത്തിനായി തയാറാക്കിയിരിക്കുന്ന പിച്ച് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തന്നെ ‘കിളി പോയി’. മൈതാനത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ‘പിച്ച് എവിടെ’യെന്ന് കണ്ടെത്താൻ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ബിസിസിഐ. പച്ചപ്പു നിറഞ്ഞ പിച്ചൊരുക്കിയ ന്യൂസീലൻഡിനിട്ട് ഒരു ‘കൊട്ടാ’ണ് ലക്ഷ്യമെന്ന് വ്യക്തം.
പിച്ചും ഔട്ട്ഫീൽഡും തമ്മിലുള്ള വ്യത്യാസം തീർത്തും നേരിയതാണെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം. ആകെ മൊത്തം ഒരു പച്ചപ്പു മാത്രം. ഒന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിക്കും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിനും ഈ പിച്ച് കണ്ട് ആവേശം ഇരട്ടിയായിക്കാണും. ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെയാകട്ടെ, മുട്ടിടിക്കുന്നുണ്ടാകുമെന്നും തീർച്ച! ആദ്യ ടെസ്റ്റ് നടന്ന വെല്ലിങ്ടനിലെ അതേ സാഹചര്യങ്ങൾ തന്നെയാണ് ക്രൈസ്റ്റ്ചർച്ചിലും പ്രതീക്ഷിക്കുന്നതെന്ന ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയുടെ വാക്കുകളും ഇതിനോടു ചേർത്തുവായിക്കണം.
‘സാധാരണയായി മത്സരത്തിനു മുൻപ് ഞാൻ വിക്കറ്റ് ശ്രദ്ധിക്കാറില്ല. നോക്കൂ, വെല്ലിങ്ടനിൽ നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ് ലഭിച്ചത്. അതു തന്നെയാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യ എ ഇവിടെ അനൗദ്യോഗിക ടെസ്റ്റ് മത്സരം കളിച്ചിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന ഹനുമ വിഹാരി ഇവിടുത്തെ പിച്ച് കുറച്ചുകൂടി ഭേദമാണെന്നാണ് പറഞ്ഞത്. ഈ വിക്കറ്റിൽ മികച്ച പേസും ബൗൺസും ലഭിക്കും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് കളി രൂപപ്പെടുത്തേണ്ടിവരും’ – മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട രഹാനെ പറഞ്ഞു.
വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ സൗത്തിക്കും ബോൾട്ടിനും മുന്നിൽകീഴടങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുകട്ടി പരീക്ഷണമായിരിക്കും ക്രൈസ്റ്റ്ചർച്ചിലും. മായങ്ക് അഗർവാളിനെയും ഒരു പരിധി വരെ അജിൻക്യ രഹാനെയെയും മാറ്റിനിർത്തിയാൽ ട്രെന്റ് ബോൾട്ട് – ടിം സൗത്തി – കൈൽ ജയ്മിസൻ കൂട്ടുകെട്ടിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിറച്ചത് ആരാധകർ മറന്നിട്ടില്ല. ക്യാപ്റ്റൻ വിരാട് കോലി, പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർക്കെല്ലാം ഇവരുടെ മുന്നിൽ മുട്ടിടിച്ചു. മിന്നും താരം നീൽ വാഗ്‌നറും മത്സര സജ്ജനായതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ കനത്ത വെല്ലുവിളിയാകുമെന്ന് തീർച്ച.
Spot the pitch 🤔🤔#NZvIND pic.twitter.com/gCbyBKsgk9
— BCCI (@BCCI) February 27, 2020
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡി. കോളജില്‍ പൂര്‍ത്തിയായി. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം.
ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നും നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി
കൊല്ലം ഇളവൂരിൽ നിന്നു കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിൽ നിന്ന് നാനൂറ് മീറ്ററോളം മാറി ഇത്തിക്കരയാറ്റിലാണ് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദേവനന്ദയെ കണ്ടെത്താനായി ഒരു പകലും ഒരു രാത്രിയും നീണ്ട പൊലീസിന്റെ ഓട്ടം ചെന്നവസാനിച്ചത് ഇത്തിക്കരയാറിന്റെ മറു കരയിൽ. വീട്ടിൽ നിന്ന് നാനൂറ് മീറ്റർ മാത്രം അകലെ ആറ്റിൽ കുറ്റിക്കാടിനോടു ചേർന്നു കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ആ കുഞ്ഞു ശരീരം കണ്ടെത്തിയത്.
പിഞ്ചുമകൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിയ അച്ഛൻ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷമാണ് തുണി അലക്കാൻ പോയത്. പത്തു മിനിറ്റിന് ശേഷം മടങ്ങി എത്തിയപ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നില്ല.
അടച്ചിട്ടിരുന്ന വീടിന്റെ മുൻ ഭാഗത്തെ കതക് പകുതി തുറന്നു കിടക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അച്ഛൻ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദേവനന്ദ.
ദേവനന്ദ ജീവനോടെ മടങ്ങി വരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ ഈ ഇത്തിക്കരയാറ് ആ കുഞ്ഞു ജീവൻ കവർന്നെടുത്തു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം തുടരുന്നു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി സംയുക്‌ത വർമ എന്നിവരെ ഇന്നു വിസ്‌തരിക്കും. നടൻ കുഞ്ചാക്കോ ബോബനെയും ഇന്നു വിസ്‌തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കുഞ്ചാക്കോ ബോബൻ കേരളത്തിൽ ഇല്ലാത്തതിനാൽ വിസ്‌താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്‌താരം നടക്കുക. സംവിധായകൻ വി.എ.ശ്രീകുമാറിനെ അടുത്ത ദിവസം വിസ്‌തരിക്കും.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം പ്രത്യേക കോടതി വിസ്‌തരിച്ചിരുന്നു. ഇന്നലെ വെെകീട്ടോടെയാണ് മഞ്ജുവിന്റെ വിസ്‌താരം പൂർത്തിയായത്. ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.
അതേസമയം, നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നലെ നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.
കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വ്യക്തിയാണ് മഞ്ജു. കേസിൽ വഴിത്തിരിവായതും ഈ പ്രസ്താവന തന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രൊസിക്യുഷൻ മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകുന്നത്.
നേരത്തേ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.
ഇത്തിക്കരയാറ്റില്‍ ജീവന്‍ പൊലിഞ്ഞ കൊച്ചു മിടുക്കി ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്.
കൊല്ലം പള്ളിമൺ ഇളവൂരിൽ തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ ഇന്നലെ രാവിലെ 10 മണിയോടെയാണ് വീട്ടിൽ നിന്നു കാണാതാകുന്നത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്.
ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് കേരളത്തിലെത്തി. അദ്ദേഹമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഇറാനിൽ കൊറോണ വൈറസ് (കോവിഡ്-19) ഭീതിജനകമായി പടരുന്നു. ഇതുവരെ രാജ്യത്ത് 26 പേർ വൈറസ് ബാധമൂലം മരിച്ചു. ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. ഇതുവരെ 245 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഒറ്റ ദിവസം 106 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ മാസം 19 ന് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ വൈസ് പ്രസിഡന്റ് മസൗബേ എബ്റ്റേക്കറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോർട്ടുകൾ. നേരത്തെ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഇരാജ് ഹരിച്ചിക്ക് കൊറോണരോഗം സ്ഥിരീകരിച്ചിരുന്നു. മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു രാഷ്ട്രീയ നേതാവായ മഹമൂദ് സദേഗിയും തനിക്ക് കൊറോണ ബാധിച്ചെന്നു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. വീട്ടിൽനിന്ന് കുറെ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്മ തുണി കഴുകാൻ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികൾ. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവർ പറയുന്നു.
പ്രതിഷേധം ഉയർന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണർ നാട്ടുകാർക്ക് ഉറപ്പുനൽകി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംഭവത്തിൽ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പോലീസിന്റെ അന്വേഷണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മുതൽ വൻജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്. രാവിലെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ വൻജനാവലിയാണ് വീട്ടിലും പരിസരത്തും തടിച്ചുകൂടിനിൽക്കുന്നത്.ഇവരെല്ലാംതന്നെ കുട്ടിയുടെ മരണത്തിലെ ആശങ്കപോലീസിനെ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ്, വംശവെറിയന്‍ നടപടിയാണെന്ന് പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. പിങ്ക് ഫ്‌ളോയിഡ് എന്ന വിഖ്യാത റോക്ക് ബാന്‍ഡിന്റെ സ്ഥാപകാംഗമാണ് റോജര്‍ വാട്ടേഴ്‌സ്. ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോജര്‍ വാട്ടേഴ്‌സ് മോദിയേയും പൗരത്വ നിയമത്തേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഡല്‍ഹി സ്വദേശിയായ കവി ആമിര്‍ അസീസിന്റെ കവിത റോജര്‍ വാട്ടേഴ്‌സ് വായിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്നുള്ള കവിയെ റോജര്‍ വാട്ടേഴ്‌സ് പരിചയപ്പെടുത്തയത്, മോദിക്കും അയാളുടെ ഫാഷിസ്റ്റ്, വംശീയ പൗരത്വ നിയമത്തിനുമെതിരെ പോരാടുന്നയാള്‍ എന്നാണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് റോജർ വാട്ടേഴ്സ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് റോജര്‍ വാട്ടേഴ്‌സ് പറഞ്ഞു.
രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ഒടുവിൽ വടക്ക് കിഴക്കൽ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും കലാപം സൃഷ്ടിച്ച മുറിവുകൾ നിരവധിയാണ്. കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ആശുപത്രികൾക്ക് മുന്നിൽ വരിനിൽക്കുന്ന ബന്ധുക്കളുടേതുൾപ്പെടെ കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെ കാഴ്ചകളിലൊന്ന്.
അതേസമയം, കലാപത്തിൽ മരിച്ച 38 പേരിൽ 30 പേരെയും തിരിച്ചറിഞ്ഞതായാണ് അധികൃതർ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കൂടുതൽ പേരെ പ്രവേശിപ്പിച്ച ജിടിബി ഹോസ്പിറ്റലിൽ 34 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ലോക് നായക് ഹോസ്പിറ്റലിൽ മൂന്നും, ജഗ് പ്രവീഷ് ഹോസ്പിറ്റലിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്ത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെ പുരോഗമിക്കുകയാണ്.
ആമിര്‍(30), ഹാഷിം(17), മുഷാറഫ് (35), വിനോദ് കുമാർ(50), വീർഭാൻ(48), സാക്കിർ (26), ഇഷ്തിയാഖ് ഖാൻ (24), ദീപക് കുമാർ (34), അഷാഫഖ് ഹുസൈൻ(22) , പർവേസ് ആലം(50), മെഹ്താബ് (21), മൊഹദ് ഫുർഖാൻ(32), രാഹുൽ സോളങ്കി (26), മുദാസിർഖാൻ (35), ഷാഹിദ് ഖാൻ (35), ഷാഹിദ് ആൽവി(24), അമാൻ (17), മഹറൂഫ് അലി(30), മൊഹദ് യൂസഫ് (52) എന്നിവരാണ് മരിച്ചവരിൽ ചിലരെന്ന് ഇന്ത്യൻ എക്സ്പ്രസ് പറയുന്നത്.
അതേസമയം, സംഘർഷത്തിനിടെ അക്രമികൾ വ്യാപകമായി തോക്കുകൾ ഉപയോഗിച്ചിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി പേർക്ക് വെടിയേറ്റുള്ള പരിക്കുകളുണ്ടെന്നതാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉയരുന്നതിന്റെ പ്രധാന കാരണം. സംഘർഷത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാല്‍ ഉൾപ്പെടെയുള്ളവർക്ക് വെടിയേറ്റിരുന്നു. സംഘർഷത്തില്‍ മരിച്ച 38 പേരിൽ 21 പേര്‍ക്കും വെടിയേറ്റ പരിക്കുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
കൂടാതെ സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ നിന്നും ഉപയോഗിച്ച 350 ലധികം വെടിയുണ്ടകൾ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 32 മില്ലീമീറ്റർ, .9 മില്ലീമീറ്റർ, .315 മില്ലീമീറ്റർ കാലിബർ എന്നിങ്ങനെയുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രദേശത്തിന് സമീപത്തുള്ള ചില പതിവ് കുറ്റവാളികളാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സൂചനകൾ നൽകുന്ന പോലീസ് പ്രാദേശികമായി നിർമ്മിച്ച പിസ്റ്റളുകളും വെടിയുണ്ടകളുമാണ് ഉപയോഗിക്കപ്പെട്ടതിൽ കുടുതലെന്നും പറയുന്നു. കൂടാതെ പരിശോധനകളിൽ വാളുകളുടെയും, പെട്രോൾ ബോംബുകളുടെ ശേഖരവും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം, അക്രമങ്ങളിൽ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായും നൽകുന്ന പ്രതികരണം..
കൊറോണ വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, പ്രശ്നം വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ വിവിധ കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് പ്രധാന കാരണം. 2008 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രയാസത്തിലേക്കാണ് ലോക സാമ്പത്തിക വ്യവസ്ഥ നീങ്ങുന്നതെന്ന് ചില ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലേയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായത്. ഏഷ്യന്‍ വിപണികളിലും തകര്‍ച്ച അനുഭവപ്പെടുകാണ്.
അമേരിക്കന്‍ ഓഹരി വിപണിയിലെ വ്യാവസായിക സൂചിക ഒരു ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. 1190 പോയിന്റിന്റെ നഷ്ടമാണ് ഈ സൂചികയിലുണ്ടായത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കമ്പനികള്‍ അടച്ചിടുകയും യാത്രവിലക്കുകള്‍ നിലവില്‍വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഓഹരി സൂചികകളില്‍ ഇടിവുണ്ടായത്. പല കമ്പനികളും വാർഷിക വളർച്ച നിരക്കിൽ കുറവു വരുത്തിയിട്ടുണ്ട്.
വൈറസ് വ്യാപനം തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബ്രീട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.
ഓഹരി വിപണിയില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനികള്‍ക്ക് 150 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംങ്ങിന്റെ നഷ്ടമാണ് ഉണ്ടായത്. അമേരിക്കയിലെ ഐടി കമ്പനികളുടെ ഓഹരി സൂചികയായ നാസ്ഡാക്കിന് 4.6 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
ആഗോള തലത്തിലെ വമ്പന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, പെപാല്‍, സ്റ്റാന്റേഡ്ചാറ്റേഡ്, തുടങ്ങിയ കമ്പനികള്‍ വളര്‍ച്ചാ നിരക്കിലെ കണക്കുകൂട്ടലുകളില്‍ വലിയ കുറവുവരുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഡവലപര്‍മാരുടെ വാര്‍ഷിക സമ്മേളനം വേണ്ടെന്നുവെച്ചു. കാലിഫോര്‍ണിയയില്‍ നടക്കേണ്ടിയിരുന്ന സമ്മേളനത്തിലാണ് ആയിരക്കണക്കിന് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെടുക.
അമേരിക്കന്‍ കമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ കൊറോണ വൈറസ് ബാധമൂലമുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് അഭിപ്രായപ്പെട്ടു. ടൂറിസം വ്യോമയാനം, ഓട്ടോമോബൈല്‍ മേഖലകളെയാണ് പ്രതിസന്ധി ഗൂരുതരമായി ബാധിക്കുകയെന്നാണ് ധനകാര്യ വിദഗ്ദരില്‍ പലരും വിലയിരുത്തുന്നത്. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് സാ്മ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം 13 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇതും സാമ്പത്തിക പ്രതിസന്ധിയുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
വൈറസ് ബാധ പടരുകയാണെങ്കില്‍ രാജ്യത്തെ കായിക മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ബ്രിട്ടനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇറാനിലും തെക്കന്‍ കൊറിയയിലും വൈറസ് ബാധ തുടരുകയാണ്. ഇറാനിലേക്കുള്ള യാത്ര കൂടുതല്‍ രാജ്യങ്ങള്‍ വിലക്കി. വൈറസ് ബാധയുടെ സാഹചര്യത്തില്‍ വടക്കന്‍ കൊറിയയിലേക്ക് മരുന്നുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ലോകാരാഗ്യ സംഘടനയ്ക്ക് ഇളവ് നല്‍കി. ജപ്പാനും ഇറാഖും ഇറാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുളള പൊതുസ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ചൈനയ്ക്ക് പുറത്ത് വൈറസ് പടരുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തെമ്പാടുമായി 50 രാജ്യങ്ങളില്‍നിന്നുള്ള 50,000 ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.