കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്‍കാന്‍ കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.
യുകെയിലെ വിവിധ സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.
ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നയാളാണ് മല്ലിക സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന് പല ഉദ്ദാഹരണങ്ങളുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുമായി ബന്ധപ്പെടുത്തി മല്ലികയെ ഒന്നു ട്രോളാമെന്നു കരുതി വന്നയാള്‍ക്കും കിട്ടി കണക്കിന്. ഒരു ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു മല്ലിക.
ലോക് ഡൗണ്‍ കാലവും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് പോകുമ്പോഴായിരുന്നു പരിഹാസ ചോദ്യവുമായി ഒരാള്‍ എത്തുന്നത്. അയാള്‍ക്ക് അറിയേണ്ടത് പൃഥ്വിയുടെ ലംബോര്‍ഗിനിയെ കുറിച്ചായിരുന്നു. ലംബോര്‍ഗിനി ഇപ്പോള്‍ എവിടെയാണമ്മേ എന്നായിരുന്നു കക്ഷിക്ക് അറിയേണ്ടിയിരുന്നത്. ഒട്ടും വൈകിയില്ല മറുപടിക്ക്. ‘ അതിവിടെ അലമാരയില്‍ വച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള ആ തിരിച്ചടി!
മുന്‍പ് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് വാങ്ങിയ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തില്‍ ഇല്ലെന്നുള്ള മല്ലികയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേയുള്ള വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു ഈ ചോദ്യവും. എന്തായാലും ഈ ചോദ്യവും അതിനുള്ള ഉത്തരവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് പ്രിയതാരങ്ങള്‍ ലോകത്തോട് വിടപറഞ്ഞത്. ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണം സിനിമാലോകത്ത് തീരാനഷ്ടമായിരിക്കുകയാണ്. ഇരുവരുടെയും വിയോഗത്തില്‍ വേദന മാറും മുന്‍പേ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമായ നസറുദ്ദീന്‍ ഷായുടെയും മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.
നസ്റുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചുവെന്നും അടക്കമുളള അഭ്യൂഹങ്ങളാണ് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്തകള്‍ കണ്ടതോടെ പ്രതികരണവുമായി നസറുദ്ദീന്‍ ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി.
വാര്‍ത്തകള്‍ തെറ്റാണെന്നും നസറുദ്ദീന്‍ ഷായ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നും ഷായുടെ ഭാര്യയും പ്രശസ്ത നടിയുമായ രത്ന പഥക് വ്യക്തമാക്കി. അദ്ദേഹം ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ നസറുദ്ദീന്‍ ഷാ തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരണവുമായി രംഗത്ത് വന്നു.
”തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. താന്‍ സുഖമായി വീട്ടിലിരുന്ന് ലോക്ക്ഡൗണ്‍ നിരീക്ഷിക്കുകയാണ്. അഭ്യൂഹങ്ങളൊന്നും ദയവ് ചെയ്ത് വിശ്വസിക്കാതിരിക്കുക” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
”പ്രശ്നങ്ങളൊന്നുമില്ല. ബാബ സുഖമായിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുളള എല്ലാ പ്രചാരണങ്ങളും വ്യാജമാണ്. അദ്ദേഹം സുഖമായി തുടരുന്നു. ഇര്‍ഫാന്‍ ഭായിക്കും ചിന്റു ജിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ വളരെ അധികം മിസ്സ് ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത് വളരെ വേദനിപ്പിക്കുന്നു നഷ്ടമാണ്” എന്ന് ഷായുടെ മകന്‍ വിവാന്‍ ഷായും പ്രതികരിച്ചു.
ഹൃദയശാസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കിമ്മിന് സൗഖ്യം നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയ ഈ വാര്‍ത്തകളെല്ലാം തള്ളി.
ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുചടങ്ങളില്‍ പങ്കെടുത്തതായി ഉത്തരകൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നീണ്ട 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്യോംഗ് യാംഗിലെ വളം നിര്‍മാണ വ്യവസായ കേന്ദ്രം കിം ജോങ് ഉദ്ഘാടനം ചെയ്തതായി കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സഹോദരി കിം യോ ജോങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ഉന്‍ ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിമ്മിനെ ജനങ്ങള്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങള്‍ കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയും പുറത്തുവിട്ടിരുന്നു. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ”ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‌ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുകയാണ്. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെ മാറ്റേണ്ടതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
‘ഗവര്‍ണ്‍മെന്റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ കടുത്ത പിന്തുണക്കാരില്‍ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.
ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്‌ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ സമവായ ശ്രമത്തിനായുള്ള മോഡിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.
യു.എ.ഇ രാജകുടുംബാംഗവും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്‌ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കൊല്ലത്തുനിന്നു കാണാതായ സ്ത്രീയെ പാലക്കാട് കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രശാന്ത് കാട്ടിയത് കൊടിയ ക്രൂരതയെന്ന് പോലീസ്. കേസില്‍ അതിവേഗം കുറ്റപത്രം നല്‍കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. കൊല്ലപ്പെടുമ്പോൾ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
മാര്‍ച്ച് 17ന് കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി രണ്ടുദിവസം ഒപ്പം താമസിപ്പിച്ചു ശാരീരികബന്ധം പുലർത്തിയ ശേഷം ആണ് പ്രതി പ്രശാന്ത് കൊലപാതകം നടത്തിയത്. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഉറക്കത്തിലായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്പിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി. കാലില്‍ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്‌കൊണ്ട് പുതപ്പിച്ചു.
പുലര്‍ച്ചെ അഞ്ചിനുണര്‍ന്ന് കത്തിയും കൊടുവാളും ഉപയോഗിച്ച് രണ്ട് കാലിന്റെയും മുട്ടിന് താഴോട്ടുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായതോടെ ഒടിച്ചുമാറ്റി. സുചിത്രയുടെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരിമാറ്റി. വീടിന്റെ പുറകുവശത്ത് മതിലിനോടു ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ട് കത്തിക്കാനായിരുന്നു ശ്രമം. അതിനായി നേരത്തേതന്നെ കുപ്പിയില്‍ രണ്ട് ലിറ്ററും കാനില്‍ അഞ്ച് ലിറ്ററും ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും കരുതിയിരുന്നു. 21ന് രാത്രിയായിരുന്നു മൃതശരീരം കത്തിക്കാനുള്ള ശ്രമം നടന്നത്. കുഴിയിലിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുഴി വലുതാക്കി ശരീരവും കാലും അതിലിട്ട് മൂടി. പാറക്കല്ലുകള്‍ അടുക്കിയശേഷം വീണ്ടും മണ്ണിട്ട് കുഴി നിറച്ചു.
മുഖത്തലയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണു സുചിത്ര പിള്ള. അച്ഛന്റെയും അമ്മയുടെയും ഏക മകള്‍. പഠനത്തിലും മിടുക്കിയായിരുന്നു. പ്രശാന്തുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്. സംഗീത അദ്ധ്യാപകനായ ഇയാള്‍ക്കു പിയാനോ വാങ്ങാനായി സുചിത്ര കടമായി 2.5 ലക്ഷം രൂപ നല്‍കിയിരുന്നതായും പറയുന്നു. ഇതിന്റെ തെളിവം പൊലീസിന് കിട്ടിയിട്ടുണ്ട്. സുചിത്ര 2008ല്‍ കൊട്ടാരക്കര സ്വദേശിയെയും 2015ല്‍ ഹരിപ്പാട് സ്വദേശിയെയും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധങ്ങള്‍ നിയമപരമായി വേര്‍പെടുത്തി. രണ്ട് കല്യാണത്തിനും സ്ത്രീധനമായി 100 പവന്‍ വീതം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാതെയായിരുന്നു ഡിവോഴ്‌സ്.
കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടിഷ്യന്‍ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു സുചിത്രാ പിള്ള. ഭര്‍ത്താവ് തന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയിലല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്താണെന്നാണു സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. സമയം പോകാന്‍ വേണ്ടി മാത്രമായിരുന്നു ജോലിയെ സുചിത്ര കണ്ടിരുന്നത്. പ്രശാന്തിന്റെ ഭാര്യയുമായി സുചിത്രയ്ക്കു വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടായിരുന്നു. വീട്ടില്‍ ഇടയ്‌ക്കൊക്കെ സുചിത്ര വരുമായിരുന്നു. ഈ കുടുംബസൗഹൃദം വീട്ടുകാര്‍ അറിയാതെ പ്രശാന്തുമായുള്ള പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. പ്രശാന്തും സുചിത്രയും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സുചിത്രയുടെ വയറ്റില്‍ വളര്‍ന്നിരുന്നത് പ്രശാന്തിന്റെ കുട്ടിയാണെന്നാണ് സൂചന. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് പ്രശാന്തിന്റെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത്
അന്ന് രാത്രി ക്രൂരതയ്ക്ക് ശേഷം സുചിത്രയുടെ മൊബൈല്‍ ഓണാക്കിയശേഷം പ്രശാന്ത് രാത്രി കാറില്‍ തൃശ്ശൂര്‍ മണ്ണുത്തിയിലെത്തി. ഈ സമയം പ്രശാന്തിന്റെ മൊബൈല്‍ ഓഫ് ചെയ്ത് വീട്ടില്‍ വെച്ചിരുന്നു. മണ്ണുത്തിയിലെത്തി സുചിത്രയുടെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. കൊല്ലത്തുനിന്നെത്തിയ സുചിത്രയും രാംദാസ് എന്ന സുഹൃത്തും തന്നോടൊപ്പം പാലക്കാട്ട് താമസിച്ചിരുന്നെന്നും ഇവരെ തൃശ്ശൂര്‍ മണ്ണുത്തിയില്‍ കൊണ്ടുചെന്ന് യാത്രയയച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.
ഇവര്‍ മഹാരാഷ്ട്രയിലേക്ക് പോയതായും പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് ബലം നല്‍കുന്നതിനാണ് ഫോണ്‍ മണ്ണുത്തിയില്‍ കൊണ്ടുപോയി നശിപ്പിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വയര്‍ കത്തിച്ചശേഷം അതിനകത്തെ കമ്പിപോലും പലയിടങ്ങളിലായാണ് നിക്ഷേപിച്ചത്. വീടിന്റെ ഭിത്തിയില്‍ പറ്റിയ രക്തക്കറകളൊക്കെ പെയിന്റടിച്ച് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പലയിടത്തുനിന്നും രക്തം ചുരണ്ടിമാറ്റിയിരുന്നു. സുചിത്രയുടെ ബാഗും വസ്ത്രങ്ങളും മറ്റൊരിടത്തിട്ട് കത്തിച്ചുകളയുകയുമാണ് ചെയ്തത്. ഈ ക്രൂരതകളൊക്കെ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിന് വ്യക്തമായ തിരക്കഥ പ്രശാന്ത് തയ്യാറാക്കിയിരുന്നു എന്നു തന്നെയാണ്.
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം. അത്തരമൊരു ഉത്സവം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങ് പോലുമില്ലാതെ ഇതാദ്യമായി പൂര്‍ണമായും ഒഴിവാക്കുകയാണ്. പൂരം പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിന് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.
തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്ബട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്ബാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.പൂരപ്രേമികള്‍ മതിമറന്നാഘോഷിക്കുന്ന നിമിഷങ്ങളാണ് കൊറോണ തകര്‍ത്തത്.
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രൗഢഗംഭീരമായ തിരിച്ചുവരവ് കാണാന്‍ കാത്തിരുന്ന ആനപ്രേമികള്‍ക്കും കൊറോണ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
പൂജ കൃഷ്ണ
എല്ലാവരും വായിച്ചു വിജയിച്ച പുസ്തങ്ങളെ കുറിച്ച് എഴുതി കാണാറുണ്ട്, സന്തോഷം!!!
എങ്കിൽ ഒരു വെറൈറ്റി പിടിക്കാം എന്ന് കരുതി. എന്നെ തോൽപ്പിച്ചു കളഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് എഴുതാം. ആ ഇനവും പരിഗണിക്കുമല്ലോ അല്ലെ?
ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് വായന തലയ്ക്കു പിടിച്ചത്. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നുമൊക്കെ പെട്ടെന്ന് ഒരു പ്രൊമോഷൻ ഞാൻ എനിക്ക് തന്നെ നൽകിയ സമയം. സംശയിക്കേണ്ട, കളിക്കുടുക്ക അന്ന് പ്രചാരത്തിൽ ഇല്ല.
തിരുവല്ല മുസിപ്പൽ ലൈബ്രറിയിൽ ഒരു അംഗത്വം നേടുകയായിരുന്നു ആദ്യ ഉദ്യമം. പുസ്തകങ്ങളെ കുറിച്ച് എന്നെ പോലെ തന്നെ വല്യ പിടിപാടൊന്നും ഇല്ലാത്ത ലൈബ്രേറിയൻ ചേട്ടനും കൂടി ആയപ്പോൾ, സംഭവം കൊഴുത്തു.
കണ്ണാടി കൂട്ടിൽ നിരന്നിരിക്കുന്ന പുസ്തകങ്ങൾ എന്നെ ഒന്ന് പേടിപ്പിച്ചു. പുസ്തങ്ങകളുടെ മുഷിവും, ആദ്യ പേജിൽ ഒട്ടിക്കുന്ന പിങ്ക് നിറത്തിലുള്ള ചാർട്ടിലെ എന്ററികളുടെ എണ്ണവും നോക്കി, പുസ്തകത്തിന്റെ ഗുണ നിലവാരം അളക്കുന്ന നിലയിലേക്ക് പെട്ടന്ന് എനിക്ക് തരം താഴാൻ സാധിച്ചത് തുണയായി. നിലവാര തകർച്ച എനിക്ക് പുത്തരി ആയിരുന്നില്ല!!!
ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട ഒരു അവസ്ഥ, വായനയുടെ പൂരം കൊടികയറി. ചിലവ ഒക്കെ കയിച്ചെങ്കിലും, ഏറെയും മധുരതരമായിരുന്നു. എന്നാൽ ഇതിലൊക്കെ മധുരം, വായനക്കാരെ ബുദ്ധിജീവികളായി കരുതിയ, സ്വതവേ പൊങ്ങിയായ എനിക്ക്, അപ്പോഴും ബാല പ്രസിദ്ധീകരണങ്ങളുടെ ഇടയിൽ നിന്ന് കരകയറാത്ത സമപ്രായ ക്കാരുടെ ഇടയിൽ, ഞാൻ തന്നെ ഉണ്ടാക്കി എടുത്ത ഒരു ബുദ്ധിജീവി ഇമേജ് ആരുന്നു. വെറുതെ അവരുടെ ഇടയിൽ ഇരിക്കുമ്പോൾ, മാക്സിം ഗോർക്കിയുടെ അമ്മയെ കുറിച്ച് പറഞ്ഞു, നെടുവീർപ്പിട്ടു, സെല്ഫ് പ്രൊമോഷൻ ഞാൻ കൊഴുപ്പിച്ചു!!!
അങ്ങനെ എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചവും ആയി, ഒരു ദിവസം മുസിപ്പൽ ലൈബ്രറിയുടെ പടികൾ കേറി ഞാൻ ചെന്നത്, തലകുത്തി വീഴാൻ ആണെന്ന് ഒട്ടും കരുതിയില്ല. ചെന്ന ഉടനെ പതിവ് പോലെ ഞാൻ പുസ്തകങ്ങളെ അളക്കാൻ തുടങ്ങി. അധികനേരം നീണ്ടില്ല, തേടിയ പോലെ ഒന്ന് കയ്യിൽ കിടച്ചു. ടൈറ്റിൽ ആണ് അസാധ്യം ‘ആദിത്യനും രാധയും മറ്റു ചിലരും’. രാജുവിന്റെയും രാധയുടേം ഒരു ചെറിയ ലാഞ്ചന!!! എഴുത്തുകാരന്റെ പേരും കൊള്ളാം എം മുകുന്ദൻ. ഇന്നത്തെ വേട്ട മൃഗം ഇത് തന്നെ.
വീട്ടിൽ ചെന്ന്, ബാലരമ തുറക്കുന്ന ലാഘവത്തിൽ ഞാൻ പുസ്തകം തുറന്നു വായന ആരംഭിച്ചു. ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിര പുറത്തു കേറിയ അവസ്ഥ. കുതിരയുടെ മേൽ ഒരു നിയന്ത്രണവും കിട്ടുന്നില്ല, അത് എവിടേക്കൊക്കെയോ എന്നേം കൊണ്ട് പായുന്നു. ഓരോ വാചകങ്ങളിലും, മുകുന്ദൻ എന്നെ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും, പൊങ്ങച്ചം തലയ്ക്കു പിടിച്ച എന്നിലെ വായനക്കാരി അതിന്മേൽ പിടിച്ചു തൂങ്ങി കിടന്നു. അക്ഷരാർഥത്തിൽ തോറ്റു പോകുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു എനിക്ക് മനസ്സിലായി, എന്നിലെ വായനക്കാരി ഇനിയും ഏറെ വളരാനുണ്ടെന്ന നഗ്ന സത്യവും!!!
പുസ്തകത്തിന്റെ പേരും, എഴുത്തു കാരന്റെ പേരും, എന്റെ ചോർന്നു പോയ അഹങ്കാരവും അല്ലാതെ ആ പുസ്തകത്തിനെ കുറിച്ചുള്ള ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. പലരുടെയും വായനാനുഭവങ്ങൾ കേട്ടപ്പോൾ ആ പുസ്തകം ഒന്ന് കൂടി വായിച്ചു നോക്കണം എന്ന് തോന്നി. ഒരു കൗമാരക്കാരിയിൽ നിന്ന് ഒരു കൗമാരക്കാരന്റെ അമ്മയിലേക്കുള്ള പ്രയാണം, ബൗദ്ധിക തലത്തിലും ഉണ്ടായിട്ടുണ്ടോ എന്ന ഒരു വിലയിരുത്തലും ആക്കാം.
ജീവിതത്തിലെ മറ്റു തിരക്കുകൾ വായന ശീലത്തെ തള്ളി മാറ്റിയിട്ടു ഏറെ നാളായി. പാചക കുറുപ്പുകളിലേക്കും, ടെക്നിക്കൽ ഫോറുമുകളിലേക്കും മാത്രമായി വായന ഒതുങ്ങി. ഏക ആശ്വാസം ഫേസ്ബുക്കിലെ നിലവാരം പുലർത്തുന്ന ഗ്രൂപ്പുകളും, ചില എഴുത്തുകാരും ആണ്. എങ്കിലും സംഭവം സ്‌ക്രീനിൽ തന്നെ!!!
അപ്പോൾ ഒന്നുടെ വായിച്ചു നോക്കാം അല്ലെ? എങ്ങാനും ബിരിയാണി കിട്ടിയാലോ?
വാൽകഷ്ണം: മുകുന്ദൻ എന്ന മഹാനായ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ മഹത്തരമായ ഒരു കൃതിയെയോ ഒരു തരത്തിലും അധിക്ഷേപിക്കാൻ ഉള്ള ശ്രമം അല്ല ഇത്, മറിച്ചു എന്റെ ബൗദ്ധിക നിലവാരത്തെ കുറിച്ചുള്ള ഒരു അവലോകനം മാത്രം.
പൂജാ കൃഷ്ണ : സ്വതവേ ഒരു എഴുത്തുകാരി ഒന്നും അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ
എഴുതിയെന്നു മാത്രം. കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദം ആണ് വിദ്യാഭ്യാസം. ഒരു വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, അതിനു ശേഷം ഇന്ന് വരെ ഓട്ടോമേഷൻ എഞ്ചിനീയറിംഗ് ആണ് തൊഴിൽ. തൊഴിലിടം എന്റെ വീട് തന്നെ. സ്വന്തന്ത്ര കരാർ അടിസ്ഥാനത്തിൽ www.upwork.com പോർട്ടൽ മുഖേന ജോലി ചെയ്യുന്നു. സ്വദേശം തിരുവല്ലയാണ്, ഇപ്പോൾ വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം പാലായിൽ താമസം.ഭർത്താവു ബിനുമോൻ പണിക്കർ ചൂണ്ടച്ചേരി സെയിന്റ് ജോസഫ്സ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനാണ്.
എം . ഡൊമനിക്
ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്തുള്ള ഔൾസ്ബറിലെ നേരിയ തണുപ്പുള്ള രാത്രി.
ക്ലോക്കിൽ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ഒൻപത് മിനിറ്റ്. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ കോട്ടേജുകളില്‍ ലൈറ്റുകള്‍ അണഞ്ഞു തുടങ്ങി.
അവസാനത്തെ രാത്രി മൂങ്ങയും വില്ലോമരപ്പൊത്തിൽ ചേക്കേറിക്കഴിഞ്ഞു.
എങ്ങും കുറ്റാ കുറ്റിരുട്ട് !
കിഴക്കേ ചക്രവാളത്തിൽ മിന്നിയ കൊള്ളിയാനിൽ ഔൾസ്ബറിയുടെ മരതക ഭംഗി വെട്ടി തിളങ്ങിയപ്പോൾ ക്ഷിപ്ര വേഗത്തിൽ കൂരിരുട്ട് ആ കൊള്ളിയാനേ വിഴുങ്ങികളഞ്ഞു.
എങ്ങും പേടിപ്പെടുത്തുന്ന നിശബ്ദത. ഇരുപത്തി മൂന്നാമത്തെ കോട്ടേജില്‍, തലവരെ പുതച്ചു മൂടി കിടന്ന അയർക്കുന്നംകാരൻ അനിലിനോട് പിണങ്ങിയ ഉറക്കദേവത അങ്ങ് സോമേർസെറ്റ്നും അപ്പുറം മടിച്ചു നിൽക്കുകയാണ്.
പെട്ടെന്ന് എവിടെ നിന്നോ ഒരു അപശബ്ദം. ശബ്ദം കേട്ട ദിക്കറിയാതെ, ബെഡ്ഡില്‍നിന്നും പേടിച്ചോടിയ അനിൽ ചെന്ന് പെട്ടത് അടുക്കളയിൽ.
അറിയാതെ അലുമിനിയം കലത്തിൽ കുടുങ്ങിയ തന്റെ കാല് വലിച്ചൂരാൻ ശ്രമിച്ചു കൊണ്ട് അയാൾ അയ്യോ എന്ന് വിളിച്ചു പോയി.
കറി പത്രത്തിൽ മിച്ചമുള്ള ചിക്കൻ കറിയിൽ തലയിട്ട് കൊണ്ടുനിന്ന ഒരു കറുത്ത മരപ്പട്ടി പേടിച്ച് വിറയ്ക്കുന്ന അനിലിനെ കണ്ട് ജനലിൽ കൂടി അതിവേഗം പുറത്തേക്കു ചാടി.
അകലെ കാട്ടിലെ കള്ളിപ്പാലയിൽ പുലർച്ചെയുടെ നാലാം യാമത്തിൽ ഔൾസ്ബറി വഴി നടത്തുന്ന രാത്രി സഞ്ചാരത്തിന് ഒരുങ്ങുന്ന അതി സുന്ദരിയായ വടയക്ഷി, വെണ്മേഘം തോൽക്കും തൂവെള്ള ഫ്രോക്കും ഉടുത്ത് മെയ്യാഭരണങ്ങൾ അണിയുന്ന തിരക്കിൽ ആയിരുന്നു. അപ്പോൾ ഗ്ലോസ്ടറിൽ നിന്നും ഉത്ഭവിച്ച ഒരു ശീത കാറ്റ് മെല്ലെ തെക്കോട്ടു വീശുന്നുണ്ടായിരുന്നു.
ഓ !ഈ നശിച്ച രാത്രി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ !അനിലിന്റെ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ഇരുട്ടിൽ പേടിച്ച അയാൾ തന്റെ ബങ്ക് ബെഡിൽ തലവരെ മൂടി പുതച്ചു പുലരിയാകാൻ കൊതിച്ചു വിറകൊണ്ടു കിടന്നു.
പുതപ്പിനുള്ളിൽ നിന്നും ഉയർന്ന സ്വന്തം ചങ്കിടിപ്പുകൾ പോലും അയാളെ പേടിപ്പെടുത്തി.
ഈ വിജനമായ കാട്ടിലെ റിസോർട്ടിൽ വീക്കെൻഡ് ചിലവഴിക്കാൻ തോന്നിച്ച നിമിഷത്തെ അയാൾ പഴിച്ചു. പുറത്ത് കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു.
അത് ബാത്റൂമിലെ വെന്റിലേറ്ററിന്റെ ഡോറിൽ ഊഞ്ഞാൽ ആടി.
അയർക്കുന്നംകാരൻ അനിൽ വർഗീസും കുറവിലങ്ങാടുകാരൻ ബിനു ജോർജ് ഉം ഇംഗ്ലണ്ടിൽ വച്ച് സുഹൃത്തുക്കൾ ആയവർ ആണ് .അവർ ഇവിടെ കോട്ടജ് നമ്പർ 23 ൽ ഫാം ഹോളിഡേ ആഘോഷിക്കാൻ വന്നിരിക്കുകയാണ്.
ആ കോട്ടജിന്റെ ചുവരുകൾ മന്ത്രിക്കുന്ന ഭീതിപ്പെടുത്തുന്ന കദന കാവ്യം അവരുടെ കർണ്ണ പുടങ്ങൾക്ക് പ്രാപ്യം ആയിരുന്നെകിൽ.!
……..—————————————————————————————————–
പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണത് . ലൂസിയും ഫ്രഡിയും സമപ്രായക്കാർ. ചെറുപ്പം മുതൽ അറിയുന്ന ബാല്യകാല സഖികൾ.
ഒരുമിച്ചു കളിച്ചു വളർന്ന അവർ അറിവായപ്പോൾ ഒന്നിച്ചു ജീവിക്കാൻ സ്വപ്‌നങ്ങൾ നെയ്തു. അവരുടെ സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ പരിശുദ്ധിയും മാരിവില്ലിന്റെ ശോഭയും ഉണ്ടായിരുന്നു.
വിൻചെസ്റ്ററിലെ സെന്റ്. മാർട്ടിൻസ് ഗ്രാമർ സ്കൂളിൽ പഠിച്ചിരുന്ന അവർക്ക് ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു.
എ ലവൽ റിസൾട്ട് വന്നതിനോടൊപ്പം തന്നെ
ഫ്രഡിക്ക് സൗത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിനും ലൂസിയ്ക്ക് ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിനും അഡ്മിഷൻ ഓഫറുകൾ വന്നു.
രണ്ടുമാസങ്ങൾക്ക് ശേഷം അവർ ജീവിതത്തിൽ ആദ്യമായി രണ്ട് വഴിക്ക് പിരിയാൻ പോവുകയാണ്.
ലോക്കൽ പബ്ബിൽ ഇരുന്ന് ബിയർ നുണയുമ്പോൾ ലൂസി അവളുടെ വേർപാടിന്റെ വിഷമം അവനോടു പറഞ്ഞു.
ഫ്രഡി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
“മണ്ടി പെണ്ണേ !നമ്മൾ ദൂരോട്ട് ഒന്നും അല്ലല്ലോ പോകുന്നത്. എന്നും വാട്സ്ആപ്പിൽ നമുക്ക് കാണാമല്ലോ.
മൂന്നു വർഷം വേഗം പോകും. അതുകഴിഞ്ഞാൽ നമ്മൾ ഒന്നിച്ചു ജീവിക്കാൻ പോകുവല്ലേ, Cheer up my girl”
അവന്റെ ഹൃദയത്തിൽ നിന്നും പകർന്ന ഉറപ്പിന്മേൽ അവളുടെ പരിവേദനങ്ങൾ അലിഞ്ഞു ഇല്ലാതായി.
വസന്ത കാലങ്ങളിൽ അവർ തങ്ങളുടെ സൈക്കിളുകളിൽ വിൻചെസ്റ്ററിന്റെ കൊച്ചു കുന്നുകളിലും താഴ്വാരങ്ങളിലും ഉല്ലാസ പറവകളെപ്പോലെ കറങ്ങി നടന്നു.
വീക്ക് എന്റുകളിൽ അവർ ബോൺമിത്തിലെ വിശാലമായ തരി മണൽ ബീച്ചിൽ സൂര്യ സ്നാനം നടത്തി. ഇടവേളകളിൽ ഇംഗ്ലീഷ് ചാനലിലെ നീല കടല്‍ബീച്ചില്‍ ഊളിയിട്ട് ഉല്ലസിക്കുകയും ചെയ്തു.
കടൽ കരയിൽ, അസ്തമയ സൂര്യാംശു ലൂസിയുടെ സ്വർണ്ണ തല മുടിയിൽ പറ്റി പിടിച്ചിരിക്കുന്ന ചെറുമണൽ തരികളെ വജ്രങ്ങൾ ആക്കുകയും അവളുടെ കവിളുകളെ കൂടുതൽ അരുണാഭമാക്കുകയും ചെയ്തു.
ഫ്രഡിയും ഒത്തുള്ള ഉല്ലാസ ദിനങ്ങൾക്ക് താത്ക്കാലികം ആയി പോലും ഒരു വിരാമം ഉണ്ടാകുന്നത് ഓർക്കുമ്പോൾ ലൂസിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
ഒരു ദിവസം അവളുടെ മനസ്സിൽ ഒരു ഐഡിയ തോന്നി. അവൾ ഫ്രഡിയെ വിളിച്ചു.
ഹായ് ഫ്രഡി, യൂ ഓൾ റൈറ്റ് ഡാർലിംഗ്. വൈകുന്നേരം കാണുമ്പോൾ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
ഇത് കേട്ടപ്പോൾ ഫ്രഡി പറഞ്ഞു നീ പറയു എന്താ കാര്യം.
അവന് അത് അപ്പോൾ അറിഞ്ഞേ തീരു.
അവളെങ്കിൽ അവന്റെ ഉദ്വേഗം കൂട്ടാനായി അത് വൈകുന്നേരം കാണുമ്പോഴെ പറയൂ എന്ന് പറഞ്ഞ് അവന്റെ മനസിനെ ഊഹങ്ങളുടെ കൂടെ അലയാൻ വിട്ടു .
ഫ്രഡിക്ക് ഇവൾ എന്ത് കാര്യം ആണ് തന്നോട് പറയാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇവൾ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ? അതോ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഏയ്, അത് എന്തൊരു വേണ്ടാത്ത ചിന്തയാണ്,
അവന്റെ മനസ്സു പോലും അവനെ കുറ്റപ്പെടുത്തി.
എന്നാലും വൈകുന്നേരം ലോക്കൽ പബ്ബിൽ കാണുന്നത് വരെ അവന് മനഃസമാധാനം ഉണ്ടായില്ല.
ഫ്രഡി അന്ന് വൈകുന്നേരം പബ്ബിൽ അൽപ്പം നേരത്തെ എത്തി.
ലൂസി വരുന്നതിനു മുൻപേ തന്നെ അവൻ ഒരു പയന്റ് ബിയറും അവൾക്ക് ഒരു ഗ്ലാസ് റെഡ് വൈനും ഓർഡർ ചെയ്തു.
ഒരു ഒഴിഞ്ഞ ടേബിളിൽ അവൻ ഡ്രിങ്ക്സ് റെഡി ആക്കി വച്ചു.
ഓഗസ്റ്റ് മാസത്തിലെ ആ സന്ധ്യ തെളിഞ്ഞ ആകാശത്താൽ പ്രസന്നമായിരുന്നു. കതിരവന്റെ ചെങ്കതിരുകൾക്ക് ചൂടും കരുത്തും ഉണ്ടായിരിന്നു.
അത് രാത്രി വളരെ വൈകിയും പ്രകാശിക്കത്തക്ക പോലെ ആദിത്യൻ ആവശ്യത്തിനു വെളിച്ചം കരുതിയിരുന്നു.
ആ സന്ധ്യാ വെളിച്ചത്തിലൂടെ ലൂസി, ഫ്രഡി യുടെ അടുത്തേയ്ക്ക് കയറി വന്നു. മെറൂൺ കളർ ഉള്ള മിനി സ്കേർട്ടും ക്രീം കളർ ഉള്ള ടോപ് ഉം ആണ് അവൾ അണിഞ്ഞിരുന്നത്. തന്റെ നീണ്ട സ്വർണ്ണ മുടിയെ ഒരു ചുവന്ന ഹെഡ് ബാൻഡ് കൊണ്ട് അവൾ ഒതുക്കി വച്ചിരുന്നു.
അവൾ ഫ്രഡിയെ ആലിംഗനം ചെയ്ത് കസേരയിൽ അവന് അഭിമുഖം ആയി ഇരുന്നു.
അവർ ഇരുവരും ചിയേഴ്സ് പറഞ്ഞ് ഡ്രിങ്ക്സ് ഒരിറക്ക് കുടിച്ചു.
ഫ്രഡി അവളോട് ചോദിച്ചു “ലൂസി, നീ എന്താണ് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്? വേഗം പറയൂ ”
അവന്റെ വെപ്രാളം കണ്ട് അവൾക്ക് ചിരി വന്നു.
അവൾ പറഞ്ഞു എനിക്ക് ഒരു ഐഡിയ തോന്നി. . നമ്മൾ അടുത്ത മാസം അവസാനം യൂണിവേഴ്സിറ്റിയിലേക്ക് പോവുകയല്ലേ. അതിനു മുൻപ് നമുക്ക് ഒരു ഫാം ഹോളിഡേയ്ക്ക് പോയാലോ?
ഫാം ഹോളിഡേയോ?
അതെ. ദൂരെ ഒന്നും വേണ്ട. വലിയ ചിലവില്ലാതെ രണ്ട് ദിവസം നമ്മൾ ഒരുമിച്ച്.
ഇവിടെ അടുത്ത് ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട്.
ഔൾസ്ബറിയിൽ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ.
കേട്ടപ്പോൾ നല്ല കാര്യം എന്ന് ഫ്രഡിക്കും തോന്നി. ഇതായിരുന്നോ ഇത്ര വലിയ സസ്പെൻസ്. നീ എന്നെ വെറുതെ ടെൻഷൻ ആക്കി കളഞ്ഞല്ലോ, അവൻ പറഞ്ഞു.
അവർ അവിടെ ഇരുന്നു തന്നെ ഓൺലൈൻ വഴി ഔൾബറിയിലെ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ ഒരു കോട്ടേജ് അടുത്ത വെള്ളി, ശനി ദിവസത്തേയ്ക്ക് രണ്ട് രാത്രികൾ ബുക്ക് ചെയ്തു.
കാത്തിരുന്ന വെള്ളിയാഴ്ചയായി. അന്ന് ഉച്ച കഴിഞ്ഞു. അവർ രണ്ടുപേരും അത്യാവശ്യം രണ്ടുദിവസത്തേയ്ക്ക് വേണ്ട സാധനങ്ങൾ ബാഗിൽ പായ്ക്കു ചെയ്തെടുത്തു. ഫ്രഡി അവന്റെ വോക്‌സവാഗൺ പോളോയിൽ അവളുടെ വീട്ടിൽ ചെന്ന് അവളെയും കൂട്ടി മർസെൽ ലിഷർ സെന്ററിലേക്ക് യാത്രയായി.
അവന്റെ കാറിൽ വലിയ സന്തോഷത്തിൽ ചിരിച്ചും വാർത്തമാനങ്ങൾ പറഞ്ഞും ഡ്രൈവ് ചെയ്ത് ഇരുവരും ചെറുവഴികൾ കടന്ന് ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൻറെ മെയിൻ ഗേറ്റിൽ എത്തി.
ശരിയായ എൻട്രൻസ് അതു തന്നെ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ മുന്നോട്ട് നീങ്ങി.
ചൂറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ കോട്ടേജിൽ, ഓഫീസ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
അവർ അതിന്റെ അടുത്ത് കാർ നിർത്തി.
ഓഫീസിൽ ചെന്ന് അവരുടെ ബുക്കിങ് ഓർഡർ കാണിച്ചു.
അറ്റൻഡർ അവരെ കോട്ടജ് നമ്പർ 23 നുള്ള കീ കൊടുത്തിട്ട് വരാന്തയിൽ വന്ന് കുറച്ച് അകലെ ഉള്ള കോട്ടേജ് ചൂണ്ടി കാണിച്ചു കൊടുത്തു.
ഫ്രഡിയും ലൂസിയും വണ്ടി പാർക്ക് ചെയ്തിട്ട് അവരുടെ സാധനങ്ങളും എടുത്ത് തങ്ങളുടെ 23 ആം നമ്പർ കോട്ടേജിനെ ലക്ഷ്യം വച്ച് മുന്നോട്ട് നടന്നു.
ടാർ ഇടാത്ത വഴിയുടെ രണ്ട് വശങ്ങളിലും ആയി പല വലിപ്പത്തിലുള്ള ബങ്ക് ഹൗസുകളും കോട്ടേജുകളും. അപ്പുറത്ത് മാറി കുട്ടികൾക്കുള്ള ചെറിയ ഊഞ്ഞാലുകൾ സ്ലൈഡ്കൾ, സീ സോ മുതലായവ.
ഒരു ഭാഗത്ത് റെസ്റ്ററന്റ്.അതിന്‍റെ വരാന്തയില്‍ വെൻഡിങ് മെഷീനുകൾ. വഴിയുടെ സൈഡുകളിൽ ഫ്ലവർ ബെഡുകളിൽ പലതരം പൂക്കൾ.
അവയിൽ തേൻ പരതുന്ന പറവകളും തേനീച്ചകളും.
ചൂടുപാടിൽ എല്ലാം വന്മരങ്ങളും കുറ്റിക്കാടും. മരങ്ങളിൽ ഉല്ലസിക്കുന്ന കുരുവികൾ. ചെറു ചെടികളിൽ പറന്നു നടക്കുന്ന റോബിൻ, ഗോൾഡ് ഫിഞ്ച്. ഉയരത്തിൽ മരക്കൊമ്പിൽ ഇരുന്നു കുറുകുന്ന വുഡ് പിജിയൻ.
അവർ എല്ലാവരും പുതിയതായി വന്ന ഫ്രഡിക്കും ലൂസിയ്ക്കും സ്വാഗതം ഓതി.
അവർ കോട്ടേജ് തുറന്ന് അവരുടെ സാധങ്ങൾ എടുത്ത് വച്ചു. ഒരു ഡബിൾ ബർഡ്‌റൂം ബാത്ത് അറ്റാച്ഡ്. ചെറിയ കിച്ചൺ കം സിറ്റിംഗ് ഏരിയ.
അവർക്ക് ഇഷ്ട്ടപ്പെട്ടു.
അവർ വെൻഡിങ് മെഷീനിൽ നിന്ന് ഓരോ കോക് എടുത്തു കുടിച്ചു കൊണ്ടു പരിസരം എല്ലാം ഒന്ന് കാണാൻ പോയി.
വന്മരങൾ കാവൽ നിൽക്കുന്ന കുറ്റി കാടുകളിൽ കൂടി തെളിഞ്ഞ ഒറ്റയടി പാതകൾ കാണുന്നുണ്ട്.
അവർ അതിലെ കുറെ മുന്നോട്ട് നടന്നപ്പോൾ നല്ല തെളിനീർ ഒഴുകുന്ന ഒരു കുഞ്ഞരുവി കണ്ടു. അതിനടുത്തു നിന്ന് അവർ പല സെൽഫികൾ എടുത്തു. അവൾ അതൊക്കെ റീ ചെക്ക് ചെയ്തു തൃപ്തി വരുത്തി.
അവർ വീണ്ടും ഇടവഴിയെ കുറേ കൂടി മുന്നോട്ട് നടന്നപ്പോൾ ക്യാമ്പ് ഫയർ ചെയ്യുന്ന ഒരു പിറ്റ് കണ്ടു. അതിനോട് അടുത്ത് ഫയർ വുഡിന്റെ ശേഖരവും ഉണ്ടായിരുന്നു.
“ഫ്രഡി, നമുക്ക് രാത്രി ഇവിടെ ഒരു ക്യാമ്പ്ഫയർ സെറ്റ് ചെയ്ത് ഡാൻസ് ചെയ്യണം.”
അവൾ പറഞ്ഞു. അവൻ അതിന് സമ്മതം മൂളി.
അവിടെ നിന്ന് മുൻപോട്ട് നോക്കുമ്പോൾ വലിയ പച്ചപ്പുൽ മൈതാനവും അതിൽ മേഞ്ഞു മെയ്യുരുമ്മി നടക്കുന്ന കാട്ടു താറാവുകളെയും കണ്ടു. ചെറുതും വലുതുമായ ഓരോ കൂട്ടങ്ങൾ.
അതിനും അപ്പുറം അതാ ഒരു നീല ജലാശയം. അതിന്റെ ഇറമ്പിൽ നിന്നും വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ഞാങ്ങണകൾ.
“അതുകണ്ടോ ആ തടാകം, നമുക്ക് അവിടേക്ക് പോകാം ഫ്രഡി? ”
അവന്റെ കൈപിടിച്ചു അവൾ കെഞ്ചി.
അവർ പുൽപരപ്പിൽ കൂടി നടന്ന് തടാകകരയിലേയ്ക്ക് പോയി. അവരെ കണ്ട കാട്ടു താറാവുകൾ കൂട്ടത്തോടെ ജലാശയത്തിലേക്ക് പൊങ്ങി പറന്നു .
അതിനിടയിൽ ആവോളം സെൽഫികൾ എടുത്ത് ഫ്രഡിയും ലൂസിയും ആ പ്രകൃതി ഭംഗിയുടെ ഭാഗമായി.
നീല ജലം ശാന്തമായ് ശയിക്കുന്ന ആ തടാകത്തിൽ ചില കളിവള്ളങ്ങളും കെട്ടി ഇട്ടിരുന്നു. തടാകത്തിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ബോട്ട് ജെട്ടിയും വളരെ മനോഹരം ആയിരിക്കുന്നു.
ജെട്ടിയിൽ കയറി നിന്ന് ആ മിഥുനങ്ങൾ ചുറ്റും കണ്ണോടിച്ചു. അസ്തമയ സൂര്യന്റെ അരുണാഭമായ മുഖം അകലെ മരങ്ങളുടെ ഇലച്ചാർത്തുകൾക്ക് ഇടയിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.
തടാകത്തിൽ അവിടവിടെ നീന്തി നടന്ന് ഇര തേടുന്ന ഹംസങ്ങളും കൊക്ക് ഉരുമി തുഴയുന്ന താറാവുകളും. ചുറ്റും എമ്പാടും മരങ്ങളും അവയിൽ പറന്നു നടന്ന് കലപില കൂട്ടുന്ന പക്ഷികളും താഴെ സമൃദ്ധമായ പുൽമേടും.
“എത്ര സുന്ദരമാണീ സന്ധ്യ ഫ്രഡി. നമുക്ക് ഈ ജെട്ടിയുടെ അറ്റത്തു നിന്ന് എല്ലാ ആംഗിളിലും സെൽഫികൾ എടുക്കാം”
ലൂസി അവനോട് പറഞ്ഞു.
അവനും അതിനോട് യോജിച്ചു.
അവർ ബോട്ട് ജെട്ടിയുടെ അങ്ങേ തലക്കൽ നിന്ന് പല പോസുകളിൽ സെൽഫികൾ എടുക്കുകയും എടുത്ത ഫോട്ടോകളുടെ ഭംഗി നോക്കി ആസ്വദിക്കുകയും ചെയ്തു കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു അഭിശബ്ത നിമിഷത്തിൽ അപ്രതീക്ഷിതമായി ലൂസിയുടെ കാൽ വഴുതി, അവൾ വെള്ളത്തിലേക്കു മറിഞ്ഞു വീണു.
അവിചാരിതമായി വെള്ളത്തിലേക്ക് മറിഞ്ഞുതാണുപോയ അവൾ സമനില വീണ്ടെടുക്കുമ്പോഴേയ്ക്കും കലങ്ങിയ വെള്ളത്തിന്റെ ആഴത്തിലെ ചെളിയിൽ പൂണ്ട് കാലുകൾ തറഞ്ഞു പോയിരുന്നു . അവൾ ശ്വാസത്തിനായി പിടഞ്ഞു.
മൊബൈൽ ഫോണിൽ ഫോട്ടോ നോക്കി ആസ്വദിച്ചു കൊണ്ടിരുന്ന ഫ്രഡി എന്തോ ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഒരു മിനിറ്റ് വൈകി. തിരിഞ്ഞു നോക്കുമ്പോൾ ലൂസിയെ കാണുന്നില്ല.
കലങ്ങി തുടങ്ങിയ വെള്ളത്തിൽ തുരു തുരാ കുമിളകൾ പൊങ്ങുന്ന ഭാഗത്തേയ്ക്ക് അവൻ എടുത്ത് ചാടി.
കലങ്ങിയ വെള്ളത്തിന്റെ ആഴങ്ങളിൽ അവൻ ലൂസിയെ തപ്പി. കലക്കലും ചെളിയും അവന്റെ ദൃഷ്ടികളെ മറച്ചു.
അവൻ വെള്ളത്തിനു മീതെ വന്നു ശ്വാസം എടുത്ത് വീണ്ടും ആഴത്തിലേക്ക് ഊളിയിട്ടു.
ഈ സമയം കൊണ്ട് ചളിയിൽ കാൽ തറഞ്ഞു പോയ ലൂസിയുടെ പ്രാണൻ രണ്ട് കുമിളകൾ ആയി ജലോപരിതലത്തിൽ വന്നു പൊലിഞ്ഞ് അനന്തതയില്‍ വലയം പ്രാപിച്ചു. അത് ഹതഭാഗ്യവാന്‍ ആയ അവൻ അറിഞ്ഞില്ല.
ആഴങ്ങളിൽ വീണ്ടും കുറെ തപ്പിയതിനു ശേഷം ലൂസിയുടെ മുടി അവന്റെ കയ്യിൽ തടഞ്ഞു. അവൻ അവളെ മുടിയിൽ പിടിച്ചു പൊക്കി വേഗം കരക്ക് എത്തിച്ചു. പരിഭ്രമത്താൽ അവന്റെ ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു.
വലിയ വായിൽ ഉള്ള അവന്റെ നിലവിളി കേട്ട് കോട്ടേജുകളിൽ നിന്നും ആളുകൾ ഓടി കൂടി. അവരിൽ ഒരാൾ ഡോക്ടർ ആയിരുന്നു. അയാൾ ലൂസിയ്ക്ക് കൃത്രിമ ശ്വാസം കൊടുക്കുമ്പോൾ മറ്റൊരാൾ ആംബുലൻസ് വിളിച്ചു വരുത്തി.
എന്നാൽ അവളുടെ ആത്മാവ് എപ്പഴേ അനന്തതയിലേക്ക് പറന്നു പോയിരുന്നു.
ആർക്കും അവളെ രക്ഷിക്കാൻ ആയില്ല.
സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം തകർന്ന ഫ്രഡി വളരെ കാലം ചിത്തഭ്രമം പിടിപെട്ട്
വിൻചെസ്റ്ററിന്റെ തെരുവുകളിൽ അലഞ്ഞു നടന്നു. വർഷങ്ങൾ പോകവേ പിന്നെ അവനെ അവിടെ എങ്ങും കണ്ടില്ല.
അവനോടു ക്രൂരത കാട്ടിയ വിധിയും കാലവും ഇതു പോലെ
എത്ര പേരെ നിർദ്ദയം തകർത്തിരിക്കുന്നു?
ജീവിതം പാതി വഴിയിൽ പൊലിഞ്ഞ ലൂസി ഒരു യക്ഷിയായി മാറി.അവൾ ഇപ്പോഴും ഫ്രഡിയെ തിരയുകയാണ്.
ദുർമരണം സംഭവിച്ച അവൾ കാലങ്ങൾ ആയി വെള്ളിയാഴ്ചകളുടെ അന്ത്യയാമങ്ങളിൽ ലിറ്റിൽ ബ്രുക് ലിഷർ പാർക്കിന്റെ ഓരോ മൂലയിലും ഒഴുകി നടക്കും. അപ്പോൾ അവിടെ സാധാരണം അല്ലാത്ത ഒരു കാറ്റ് രൂപപ്പെടും.
രാത്രിയിൽ ക്യാമ്പ് ഫയർ നടത്തുമ്പോൾ തീ പാറുന്ന കണ്ണുകൾ ഉള്ള ഒരു യക്ഷിയെ നീല തടാകത്തിന്റെ
മീതെയും പൈൻ മരങ്ങളുടെ മുകളിലും
ബോട്ട് ജെട്ടിയിലും കോട്ടജ് 23 ലും കണ്ടിട്ടുള്ളവർ ഉണ്ടത്രേ.
ഇക്കാലം അത്രയും ആരെയും അവൾ ഉപദ്രവിച്ചതായി മാത്രം കേട്ടിട്ടില്ല. എന്നിരിക്കലും ഈ കഥ അവിടെ പുതിയതായി താസിക്കാൻ വരുന്നവർക്ക് അറിയില്ല.
….. ഈ ദുരന്ത കഥകൾ ഒന്നും അറിയില്ലെങ്കിലും അടുക്കളയിൽ വച്ച് മരപ്പട്ടി പേടിപ്പിച്ച പാവം അനിലിന് പിന്നെ ഉറക്കം വന്നേയില്ല..അടുത്ത ബെഡിൽ കിടക്കുന്ന കുറവിലങ്ങാടുകാരൻ ബിനുവിനും മനസ്സിൽ അകാരണമായ ഭീതി. അദൃശ്യമായ എന്തോ ഒന്ന് ഭയപ്പെടുത്തുന്നതുപോലെ ഒരു തോന്നൽ …നേരത്തെ കേട്ട അസുഖകരമായ ആ ശബ്ദം എന്തായിരിക്കും ? അവർ നിശബ്ദം ചിന്തിച്ചുകൊണ്ട് കിടന്നു. ….
അകലെ എങ്ങോ കുറുക്കന്മാര്‍ ഭീകരമായി ഓലി ഇടുന്നത് കേട്ടു. തീരെ അരോചകം ആയിരുന്നു ആ ശബ്ദം. അപ്പോൾ ജനൽ ചില്ലിൽ കൂടി ഒരു ശക്തമായ വെട്ടം തെളിഞ്ഞു വന്നത് അവർ ഇരുവരും കണ്ടു.
ആ വെട്ടത്തിന്റെ അങ്ങേ തലക്കൽ നിന്ന് മരങ്ങൾക്ക് മുകളിൽ കൂടി തൂവെള്ള ഫ്രോക്ക് ഇട്ട സ്ത്രീ രൂപം ആകാശത്തിലൂടെ കൊട്ടേജിലേയ്ക്ക് മെല്ലെ ഇറങ്ങി വന്നു. ആ ഭീകര രൂപം കോട്ടേജിന്റെ ഇടനാഴിയിലൂടെ പതിയെ എന്തോ തിരഞ്ഞുനടന്നു ….,
ആ ശപിക്കപ്പെട്ട നിമിഷങ്ങൾ യുഗങ്ങളു പോലെ തോന്നിച്ചു . പിന്നെ അത് ബെഡ് റൂമും കടന്ന് പ്രധാന വാതിലിലൂടെ പുറത്തുപോയി. ആപോക്കില്‍ മുറിയിലെ ജനാല വിരികള്‍ കാറ്റില്‍ എന്നപോലെ പറന്നുനിന്നു. .അവളുടെ കണ്ണുകള്‍ അഗ്നിമയവും വദനം ചുവന്നതും ആയിരുന്നു. തേജോമയ അതിന്റെ ദുംഷ്ട്രങ്ങള്‍ വജ്രം പോലെ വെട്ടി വിളങ്ങി. ഒറ്റ നോട്ടത്തിൽ എത്ര ധൈര്യവാനും വിറച്ചു പോകുന്ന ഭീഭത്സ രൂപം.
പേടിച്ചുവിറച്ചു മയങ്ങിപ്പോയ അനിലും ബിനുവും ബോധം വന്നപ്പോൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടിരുന്നു നേരം വെളുപ്പിച്ചു. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാനായില്ല . പ്രാണ ഭീതിയിൽ അവരുടെ കണ്ണുകൾ വീങ്ങിയും ചുണ്ടുകൾ വിറകൊണ്ടുമിരുന്നു.
നേരം വെളുത്തപ്പോൾ തന്നെ അവർ ജീവനും കൊണ്ട് സ്ഥലം വിട്ടു. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ ഭീഭത്സമായ രാത്രിയെക്കുറിച്ചു ഓർക്കുമ്പോൾ പോലും ഇന്നും അവരുടെ സിരകളിലെ രക്തം, ഭയം കൊണ്ട് ഉറഞ്ഞുപോകും .

എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ്
ജയ്പുർ ∙ മദ്യപിക്കുന്നത് തൊണ്ടയിൽ നിന്ന് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാൽ മദ്യവിൽപനശാലകൾ തുറക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി. സാങ്കോഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭരത് സിങ് കുന്ദൻപുർ ആണ് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
‘വ്യാജമദ്യം കഴിച്ച് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അത് സർക്കാരിനും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന്, സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നതാണ് ബുദ്ധി. മദ്യം ഉപയോഗിച്ച് കൈകഴുകുമ്പോൾ കൊറോണ നശിക്കുന്നതുപോലെ, മദ്യം കഴിക്കുന്നത് തൊണ്ടയിലെ വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. വ്യാജ മദ്യം കുടിക്കുന്നതിനേക്കാൾ നല്ലതാണ് ഇത്’– കത്തിൽ പറയുന്നു.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായും ബിയർ ഉൾപ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും സംസ്ഥാന സർക്കാർ ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഭരത് സിങ്ങിന്റെ കത്ത്. അതേസമയം, രാജസ്ഥാനിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 58 ആയി. 2584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.