വിശ്വാസികളെ ഞെട്ടിച്ച് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ദേഹാസ്വാസ്ഥ്യം എന്ന വാർത്ത പുറത്ത് വരുന്നത്.. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്ബ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു. റോമിലെ ബസിലിക്കയില്‍ നോമ്ബിന്റെ ഭാഗമായി മറ്റ് വൈദികര്‍ക്കൊപ്പം നിശ്ചയിച്ചിരുന്ന കുര്‍ബാനയാണ് മാര്‍പാപ്പ ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് നടത്തിയതായി വത്തിക്കാന്‍ അറിയിച്ചു.
ഇറ്റലിയില്‍ കൊറോണ വൈറസ് പടരുന്നതു മൂലം മാര്‍പാപ്പയുടെ ദേഹാസ്വാസ്ഥ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന വിഭൂതി ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പയുടെ സ്വരം ഇടറുകയും ചുമയ്ക്കുകയും ചെയ്തിരുന്നു. സാന്റ മാര്‍ത്തയിലെ വസതിയില്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ സമയവും ചിലവിടുന്നത്. മാര്‍പാപ്പയുടെ അസുഖം സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്തുനിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് അംഗം ഉഷ രംഗത്ത് . പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ നിന്നും ആറ്റിലേക്ക് ഇരുന്നൂറോളം മീറ്റര്‍ ദൂരമുള്ളതിനാല്‍ കുട്ടി ഇവിടെ തനിച്ച് വരില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് . സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം .
അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു.
കുട്ടി മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണ്. കുട്ടി പുഴയില്‍ വീണതാകാനാണ് സാധ്യതയെന്നും പ്രേമചന്ദ്രന് പറഞ്ഞു. പൊലീസ് നായ പുഴയുടെ സമീപത്താണ് നിന്നത്. എങ്കിലും കുട്ടി ജീവനോടെ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും പ്രേമചന്ദ്രന് പറഞ്ഞു.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയ്ക്കായുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടന്നിരുന്നു. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ രാവിലെ നാട്ടിലെത്തും. ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. കമ്മിഷനംഗം സി.ജെ. ആന്റണി ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന്റെ പേര് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ നിർദ്ദേശിച്ചെങ്കിലും പാർട്ടിയിലെ ഭൂരിഭാഗവും എതിർപ്പ് ഉന്നയിച്ചു. കൊച്ചിയിൽ ചേർന്ന എൻസിപി കോർ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പേര് നിർദ്ദേശിച്ചത്.
തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കിയാൽ പാർട്ടിയിൽ കുടുംബാധിപത്യമെന്ന സ്ഥിതിയുണ്ടാകുമെന്നും വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തഴഞ്ഞെന്ന ദുഷ്പേര് കേൾക്കേണ്ടി വരുമെന്നും ഒരു വിഭാഗം വാദിച്ചു. ഇതോടെ സ്ഥാനാർഥി ചർച്ച പ്രാഥമിക ഘട്ടത്തിൽ തന്നെ തടസപ്പെട്ടു. സ്ഥാനാർഥി നിർണയത്തിനായി എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിന് പുറമേ സംസ്ഥാന ഭാരവാഹി, നിര്‍വാഹക സമിതി യോഗങ്ങളും ഇന്ന് ചേർന്നു. സംസ്ഥാന അധ്യക്ഷന്‍ പുറമേ മന്ത്രി എ.കെ.ശശീന്ദ്രൻ, മാണി സി. കാപ്പൻ എംഎൽഎ തുടങ്ങിയവും യോഗത്തിനെത്തി.
അതിനിടെ രാവിലെ കൊച്ചി നഗരത്തില്‍ എൻസിപി നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. “സീറ്റുകള്‍ വില്ല്പനയ്ക്ക്’ എന്ന പേരിലാണു പോസ്റ്ററുകള്‍. കുട്ടനാട് സീറ്റുകള്‍ ഉള്‍പ്പെടെ വില്പനയ്ക്ക് എന്ന തലക്കെട്ടോടെ യുവജന കൂട്ടായ്മയുടെ പേരിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂര്‍, കെഎസ്എഫഇ, പിഎസ്സി, ഗവ. പ്ലീഡര്‍ എന്നിവയുടെ ഒഴിവ് ഉടന്‍ ഉണ്ടാകുമെന്നും മാസപ്പടി കൃത്യമായി കിട്ടിയിരിക്കണമെന്നും മറ്റ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുവെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണക്കേസിലെ പ്രതിക്ക് ജാമ്യം. കേസിൽ എൻഐഎ കുറ്റപത്രം നൽകാൻ വൈകിയതുമൂലമാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത്. യൂസഫ് ചോപ്പനെന്ന പ്രതിക്കാണ് ഡൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്.
40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ഒന്നാം വാർഷികം തികഞ്ഞത് നാല് ദിവസം മുമ്പായിരുന്നു. കേസിൽ യൂസഫ് 180 ദിവസമായി കസ്റ്റഡിയിലാണ്. ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ല. അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു യൂസഫിന്റെ അഭിഭാഷകൻ വാദിച്ചത്. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്കുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്ന് മാത്രം എട്ടു പേരാണ് മരിച്ചത്. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ മരണനിരക്ക് ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുത രമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയിൽ ഡ്രില്ലിംഗ് മെഷീൻ തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. വിവേക് പൂർണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രൻ നിയമിതനായതോടെ പുതിയ ഉണർവുണ്ടാകുമെന്നാണ് സാധാരണ പാർട്ടിക്കാർ വിശ്വസിച്ചിരുന്നത്. പക്ഷേ അതിനു വിപരീതമായ സംഭവങ്ങളാണ് ഇപ്പോൾ ബിജെപിയിൽ അരങ്ങേറുന്നത്. പുതിയ സംസ്ഥാന അധ്യക്ഷനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഗ്രൂപ്പ് മാനേജർമാർ നടത്തുന്ന നീക്കങ്ങൾ സുരേന്ദ്രനെ ശരിക്കും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
സുരേന്ദ്രന്റെ കീഴിൽ പദവികൾ ഏറ്റെടുക്കാനില്ലെന്ന് ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ നിലപാട് സംസ്ഥാന ബിജെപിയിലെ ചേരിപ്പോരിന്റെ ആഴം കൂട്ടുന്നു. പി.കെ.കൃഷ്ണദാസ് പക്ഷത്തിലെ പ്രമുഖ നേതാവായ രാധാകൃഷ്ണൻ ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷുമായുള്ള ചർച്ചയിലും തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ സംഘടനയിൽ വലിയ പ്രതിസന്ധി തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ സുരേന്ദ്രന് പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പിന്റെ സ്വരമാണ് കേൾക്കേണ്ടി വന്നത്. അധ്യക്ഷനായി ചുമതലയേറ്റ ദിവസം പ്രമുഖ നേതാക്കളുടെ അഭാവം ഏറെ ചർച്ചയായി. പാർട്ടിയുടെ ജില്ലാ ഘടകങ്ങളിൽ നിന്ന് എതിർപ്പുകളും വന്നുതുടങ്ങി.
തിരുവനന്തപുരം ജില്ലയിൽ നിന്നായിരുന്നു ആദ്യ പൊട്ടിത്തെറി. യുവമോർച്ച സംസ്ഥാന സമിതി അംഗം കൂടിയായ എസ്.മഹേഷ്കുമാർ രാജിവച്ചതോടെ ജില്ലയിലെ പാർട്ടി ഘടകത്തിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നു. സുരേന്ദ്രൻ അധ്യക്ഷനായതിനു പിന്നാലെ മണ്ഡലം തലത്തിൽ നടത്തിയ അഴിച്ചുപണികളിൽ പ്രതിഷേധിച്ചായിരുന്നു രാജി. നാലു മണ്ഡലങ്ങളിൽ പുതുതായി നിയമിച്ച പ്രസിഡന്റുമാരെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകായിരുന്നു. പാർട്ടിക്ക് ഏറെ വേരുകളുള്ള കാസർഗോഡ് ജില്ലയിലും പൊട്ടിത്തറിയുണ്ടായി. ജില്ലയിലെ പ്രമുഖ നേതാവും സംസ്ഥാന സമിതിയംഗവുമായ രവീശതന്ത്രി കുണ്ടാർ രാജിവച്ചു. കാസർഗോഡ് ജില്ലാ പ്രസിഡന്റായി കെ.ശ്രീകുമാറിനെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാൻ പോകുകയാണെന്നും കുണ്ടാർ പറഞ്ഞിരുന്നു.
ഏറ്റവുമൊടുവിൽ മുതിർന്ന നേതാവ് എ.എൻ. രാധാകൃഷ്ണന്റെ നിസഹകരണവും സുരേന്ദ്രന് തിരിച്ചടിയായിരിക്കുകയാണ്. കെ.സുരേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ജനറൽസെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെയാണെന്നാണ് പ്രമുഖ നേതാക്കൾ പരാതിപ്പെടുന്നത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുരേന്ദ്രന് ഏറെ പ്രയത്നിക്കേണ്ടി വരും.
ദ് ഷാരൂഖ് ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ച വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്തറയില് ഭാസിയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിങ് ഖാന് സ്കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഷാരൂഖ് സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്കോളര്‍ഷിപ്പിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. അതോടെ ഈ പെണ്‍കുട്ടി ആകെ പ്രശ്നത്തിലായി. ഇതുകണ്ട ഷാരൂഖ് വെറുതെ നിന്നില്ല. ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.
രാജ്യത്തെ 800 പേരില്‍ നിന്നുമാണ് ഗോപികയെ 95 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്. നാല് വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന് പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേന്ന് നിതിനും ശരണ്യയും കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നല്‍കിയിരുന്നു.
കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്കിയ മൊഴി. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ശരണ്യയുടെ കാമുകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യപ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു.
കൊല്ലം, നെടുമണ്‍കാവ് ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി . വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് സംഭവം. ദേവനന്ദയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മയും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കാണാതാകുന്നതിന് തൊട്ട് മുന്‍പുവരെ അമ്മയുമായി കുട്ടി സംസാരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തി. വീടിനു നൂറുമീറ്റര്‍ അകലെ പുഴയില്‍ വീണിരിക്കാമെന്ന സംശയത്തില്‍ അഗ്നിശമന സേനയെത്തി തെരച്ചില്‍ നടത്തി.കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയവും നിലനില്ക്കുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി കാമറള് പോലീസ് പരിശോധിച്ചുവരികയാണ്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.