Latest News

സുഡാനി ഫ്രം നൈജീരിയ സിനിമയിലൂടെ തിളങ്ങി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. ചിത്രത്തില്‍ നൈജീരിയക്കാരനായ ഫുട്ബോള്‍ കളിക്കാരനായി തിളങ്ങിയ സാമുവല്‍ കേരളത്തില്‍ വലിയ ആരാധകരെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ് സാമുവല്‍.

അത് വെറുമൊരു വരവല്ല, തന്റെ കാമുകിയെ കാണാനായിരുന്നു ഇത്തവണത്തെ വരവ്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവല്‍ പറയുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ഡൽഹിയിൽ ആണ് ഇരുവരും ഇപ്പോഴുള്ളത്.

കുറച്ചുനാള്‍ മുന്‍പ് താന്‍ വിഷാദത്തില്‍ പെട്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാൻ സാമ്പത്തിക സഹായം വേണമെന്ന ആവശ്യവുമായി സാമുവൽ എത്തിയിരുന്നു. സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തിൽ ആത്മഹത്യക്ക് വരെ ശ്രമിച്ചെന്നും വിഷാദ രോഗത്താൽ ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിലായിരുന്നു താെനന്നുമാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

സുഡാനിക്കു ശേഷം സാമുവൽ അഭിനയിച്ച മലയാള സിനിമയായിരുന്നു ഒരു കരീബിയൻ ഉടായിപ്പ്. ചിത്രം തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് അഭിനയിച്ച ‘പർപ്പിൾ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്

വീടിനു സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോഗമിക്കുന്നതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.

പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം. പീഡന ശ്രമത്തെ എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് തലയോട്ടിയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.

പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. 2 ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്. യുവാവിന്റെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും പൊലീസിനു ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.

മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ വീട്ടിൽ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ. വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചിൽ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്.

വിജയമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കസ്റ്റഡിയിലുള്ള യുവാവ്, വൻ മരങ്ങളിൽ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്. യുവാവിനൊപ്പം 2 പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും, രാത്രി വൈകി ഇവരെ വിട്ടയച്ചു. പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നും പൊലീസ് പറഞ്ഞു.

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രതീഷിനെ കുടുക്കിയത് പ്രദേശവാസിയുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ആറോടെ, മൊട്ടക്കുന്നിനു സമീപം കരച്ചിൽ കേട്ടതിനു പിന്നാലെ ചുവപ്പ് ഷർട്ട് ധരിച്ച യുവാവ് ഓടിപ്പോകുന്നതു കണ്ടുവെന്ന സമീപവാസി നൽകിയ വിവരമാണ് മണിക്കൂറുകൾക്കുളളിൽ തന്നെ പ്രതി രതീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കാട്ടിൽ നിന്നു ഉച്ചത്തിൽ കരച്ചിലും ബഹളവും കേട്ടതോടെ സമീപവാസി ബഹളം വച്ചു. ഇതോടെ കാട്ടിൽ നിന്നു ഒരാൾ ഇറങ്ങി ഓടി. പിന്നാലെ ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. സംഘം ചേർന്നു ഇവർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മ്യതദേഹം കമഴ്ന്ന നിലയിൽ കിടക്കുന്ന കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതോടെ കൊലപാതകം ആണെന്ന് ഉറപ്പിച്ചു.

മുന്നംഗ സംഘം പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട വിവരവും നാട്ടുകാർ പൊലീസിനോടു പങ്കുവച്ചു. പിന്നീടു ഇവരെ കണ്ടെത്താനായി ശ്രമം .പൊലീസ് പെട്ടന്നു സംഘത്തിൽപെട്ട യുവാക്കളുടെ വീടുകളിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തിനാൽ രതീഷിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു രതീഷിന്റെ മൊബൈൽഫോൺ പൊലീസിനു ലഭിച്ചു.

പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ട് കൂടി ലഭിച്ചതോടെ പ്രതി രതീഷ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു . തെളിവുകൾ ഒന്നൊന്നായി പൊലീസിന്റെ പക്കൽ എത്തിയത് മനസ്സിലാക്കിയതോടെ രതീഷ് ചെറുത്ത് നിൽക്കാതെ കുറ്റസമ്മതവും നടത്തുകയായിരുന്നു. രതീഷിന് ഒപ്പം പക്ഷിയെ പിടിക്കാൻ പോയ മറ്റു രണ്ടു പേരും തങ്ങൾ സ്ഥലത്തു നിന്നു പോയ ശേഷവും ഒരു പക്ഷിയെ കൂടി പിടിക്കാനുണ്ടെന്ന് പറഞ്ഞു രതീഷ് സംഭവ സ്ഥലത്ത് നിൽക്കുകയായിരുന്നുവെന്ന് മൊഴി നൽകുകയും ചെയ്തു.

കൊലയാളിയെ വിട്ടു നൽകണമെന്ന് ആവശ്യവുമായി നാട്ടുകാർ
പ്രതി രതീഷിനെ തെളിവെടുപ്പിനായി ഡൈമുക്കിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ കൊലയാളിയെ തങ്ങൾക്ക് വിട്ടു നൽകമെന്നും ആവശ്യപ്പെട്ട് പാഞ്ഞടുത്തു. ‘ഞങ്ങളുടെ സഹോദരിയെ കൊന്ന ഇവനെ ഞങ്ങൾ ശിക്ഷിച്ചു കൊള്ളാം’ എന്നു പറഞ്ഞു ജനക്കൂട്ടം ആക്രോശിച്ചതോടെ പ്രതിയുമായി എത്തിയ പൊലീസിന്റെ തെളിവെടുപ്പ് പ്രതിന്ധിയിലായി. പിന്നീടു സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.

നാട്ടുകാരെ ശാന്തരാക്കാൻ പൊലീസിനു ഏറെ പണിപ്പെടേണ്ടി വന്നു. വിജയമ്മ പശുവിനെ അഴിക്കാനെത്തിയ സ്ഥലവും ആക്രമിച്ച രീതിയുംമെല്ലാം കൂസലില്ലാതെ തന്നെ രതീഷ് പൊലീസിനു വിവരിച്ചു നൽകി. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, സിഐമാരായ ടി.ഡി.സുനിൽകുമാർ, വി.കെ.ജയപ്രകാശ്, എസ്ഐമാരായ രഘു, ജമാൽ, നൗഷാദ്, സിപിഒമാരായ ആന്റണി, ഷീമാൽ, മുഹമദ്ഷാ, ഇസ്ക്കിമുത്തു, ഷിജു, ജോജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.

നടന്‍ സുദേവ് നായരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. എസ്രാ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ശക്തമായ കഥാപാത്രം കൈകാര്യം ചെയ്ത് താരമാണ് സുദേവ് നായര്‍. നിരവധി ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ സുദേവ് നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബോളിവുഡ് സിനിമകളില്‍ സുദേവ് നായര്‍ വേഷമിട്ടു. അനാര്‍ക്കലി, കരിക്കുന്ന 6എസ്, അതിരന്‍, മാമാങ്കം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളാണ് എടുത്തുപറയാനുള്ളത്.

സുദേവ് നായര്‍ തന്നെ ഒരു മോഡലിനൊപ്പമുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ട് പോസ്റ്റ് ചെയ്തത്. മോഡല്‍ ആയ കലിരോയി സിയഫേറ്റ ആണ് ഗ്ലാമര്‍ സെക്‌സി വേഷത്തിലെത്തിയത്.സിക്‌സ് പാക്കായ സുദേവ് നായരും ഫോട്ടോഷൂട്ടില്‍ ഹോട്ടായി.

ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഏറ്റുമുട്ടി സിഎന്‍എന്‍ വൈറ്റ് ഹൗസ് ചീഫ് കറസ്‌പോണ്ടന്റ് ജിം അക്കോസ്റ്റ. സിഎന്‍എന്‍ നുണ പറഞ്ഞതിന് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞില്ലേ എന്ന് അക്കോസ്റ്റയെ ചൂണ്ടി ട്രംപ് ചോദിച്ചപ്പോളാണ് അക്കോസ്റ്റ തിരിച്ചടിച്ചത്. മിസ്റ്റര്‍ പ്രസിഡന്റ് സത്യം പറയുന്ന കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളേക്കാള്‍ വളരെ മെച്ചമാണ് എന്നാണ് ജിം അക്കോസ്റ്റ തിരിച്ചടിച്ചത്.

എനിക്ക് ഒരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. അങ്ങനെ ഒരു രാജ്യത്ത് നിന്നും എനിക്ക് സഹായം കിട്ടിയിട്ടുമില്ല – യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍, ഉക്രൈന്‍ ഇടപെടലുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു, നിങ്ങളുടെ സിഎന്‍എന്‍ സത്യമല്ലാത്ത ചില കാര്യങ്ങള്‍ ചോദിച്ചതിന് മാപ്പ് ചോദിച്ചിരുന്നില്ലേ, എന്തിനായിരുന്നു ഇന്നലെ മാപ്പ് ചോദിച്ചത് – ട്രംപ് അക്കോസ്റ്റയോട് ചോദിച്ചിരുന്നു. മിസ്റ്റര്‍ പ്രസിഡന്റ്, സത്യം പറയുന്ന കാര്യത്തില്‍ നിങ്ങളുടേതിനേക്കാള്‍ ഏറെ മച്ചപ്പെട്ടതാണ് ഞങ്ങളുടെ റെക്കോഡ് – അക്കോസ്റ്റ പറഞ്ഞു. നിങ്ങളുടെ റെക്കോഡിനെക്കുറിച്ച് ഞാന്‍ പറയട്ടെ, നിങ്ങള്‍ അത് കേട്ട് ലജ്ജിക്കേണ്ടി വരും, ബ്രോഡ്കാസ്റ്റിംഗ് ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട റെക്കോഡാണ്‌ – ട്രംപ് പറഞ്ഞു.

ഞാനോ എന്റെ സ്ഥാപനമോ ഒന്നിനെക്കുറിച്ചും ലജ്ജിക്കുന്നില്ല എന്ന് അക്കോസ്റ്റയുടെ മറുപടി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ ട്രംപിന് റഷ്യന്‍ സഹായം ലഭിക്കുന്നതായി സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സിഎന്‍എന്‍ ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചു. ഇതേക്കുറിച്ചാണ് ട്രംപ് പറഞ്ഞത്

സിഎന്‍എന്‍ അടക്കമുള്ള യുഎസ് മാധ്യമങ്ങളുമായി നിരന്തര ഏറ്റുമുട്ടലിലാണ് 2017 ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ ഡോണള്‍ഡ് ട്രംപ്. തനിക്കെതിരായ വിമര്‍ശനങ്ങളുടേയും വാര്‍ത്തകളുടേയും പേരില്‍ സിഎന്‍എന്നിനെ പലപ്പോളും ട്രംപ് പൊതുവേദികളില്‍ കടന്നാക്രമിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഡല്‍ഹിയിലുമുണ്ടായത്.

2018 അവസാനവും ട്രംപുമായി വാര്‍ത്താസമ്മേളനത്തിനിടെ അക്കോസ്റ്റ കൊമ്പുകോര്‍ത്തിരുന്നു. അക്കോസ്റ്റയുടെ പ്രസ് പാസ് അന്ന് വൈറ്റ് ഹൗസ് റദ്ദാക്കിയെങ്കിലും ഇതിനെതിരെ സിഎന്‍എന്‍ കോടതിയെ സമീപിക്കുകയും അക്കോസ്റ്റയ്ക്ക് പാസ് വീണ്ടും കിട്ടുകയും ചെയ്തിരുന്നു. അക്കോസ്റ്റ പല ചോദ്യങ്ങളും ട്രംപിനോട് ചോദിച്ചെങ്കിലും ട്രംപ് മറ്റൊരു റിപ്പോര്‍ട്ടറിലേയ്ക്ക് തിരിയുകയാണ് അന്ന് ചെയ്തത്. ഒരു വൈറ്റ് ഹൗസ് ഇന്റേണ്‍, അക്കോസ്റ്റയില്‍ നിന്ന് മൈക്ക് വാങ്ങിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് സിഎന്‍എന്നിന് അഭിമുഖങ്ങള്‍ നല്‍കിയിട്ടില്ല. 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയാണ് അവസാനമായി ട്രംപ് സിഎന്‍എന്നിന് ഇന്റര്‍വ്യൂ നല്‍കിയത്.

വടക്ക് കിഴക്കൻ ഡൽഹിയിൽ‌ കലാപം തുടരുന്നതിനിടെ താൻ നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് വീണ്ടും ബിജെപി നേതാവ് കപില്‍‌ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നുമാണ് കപിൽ മിശ്രയുടെ പുതിയ പ്രതികരണം.

ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നെന്ന് വ്യാപക വിമർ‌നങ്ങൾ ഉയരുന്നതിടെയാണ് കപിൽ മിശ്രയുടെ പുതിയ പ്രതികരണം. കപിൽ മിശ്രയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവും ഡൽഹിയിലെ എംപിയായ ഗൗതം ഗംഭീർ അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു. പിന്നാലെയാണ് മിശ്രയുടെ പുതിയ പ്രതികരണം.

വിമർശനങ്ങൾ രൂക്ഷമായതോടെ സമാധാനാഹ്വാനവുമായി മിശ്ര രംഗത്തെത്തി. പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ ഉൾപ്പെടെയാണ് പുതിയ പരാമർശങ്ങൾ. ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണ്, അതുകൊണ്ട് മറ്റൊരു ഷാഹിൻബാഗ് ഒഴിവായെന്നാണ് പുതിയ പരാമർശം.

തനിക്കെതിരെ വധ ഭീഷണികൾ വരുന്നുണ്ടെന്നും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഉള്ളവർ തന്നെ അധിക്ഷേപിക്കുകയാണെന്നും മിശ്ര ട്വീറ്റില്‍ പറയുന്നു. വിദേശത്ത് നിന്നുൾപ്പെടെ ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന മിശ്ര എന്നാൽ തെറ്റ് ചെയ്തിട്ടില്ലാത്ത തനിക്ക് ഭയമില്ലെന്നും കൂട്ടിച്ചേർത്തു.

ദേശീയ തലസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന ചെയ്തികളിൽ നിന്നും വിട്ടുനിൽക്കണമന്നും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന പരാമർശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ എല്ലാ പാർട്ടി നേതാക്കളും തയ്യാറാവണമെന്നും മനോജ് തിവാരി ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങൾ ആസൂത്രിതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് അമിത് ഷാ ഈ നിലപാട് എടുത്തത് എന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, ചൊവ്വാഴ്ച വലി അഴിഞ്ഞാടിയ ഗോകുൽപുരിയിൽ ഇന്ന് വീണ്ടും സംഘർഷം ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ജഫ്രാബാദുൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേന നിലയുറപ്പിച്ചിരിക്കെയാണ്, ഗോകുൽപുരിയിൽ വീണ്ടും അക്രമം അരങ്ങേറിയിരിക്കുകയാണ്.

അതിനിടെ, രാജ്യ തലസ്ഥാനത്ത് തുടരുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയെന്നാണ് പുതിയ റിപ്പോർട്ടുകൾ. പരിക്കേറ്റ നിരവധിപ്പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ഡൽഹി ജിടിബി ആശുപത്രിയിൽ നിന്നാണ് ഈ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ മാത്രം അഞ്ച് പേർ പേരാണ് മരിച്ചെന്നാണ് പ്രതികരണം. ഇരുന്നൂറ്റിയമ്പതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 35 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ജയ് ശ്രീറാം വിളിക്കുന്ന ഡല്‍ഹിയിലെ കലാപകാരിയുടെ വീഡിയോ പുറത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

സമരക്കാര്‍ക്കിടയിലേക്ക് കല്ലെടുത്തെറിയുന്ന ഒരു അക്രമി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതെല്ലാം നമ്മുടെ ഹിന്ദു സഹോദരന്‍മാരാണ്. പൊലീസും നമ്മുടെ കൂടെയാണെന്നാണ് അക്രമി വീഡിയോയില്‍ പറയുന്നത്.

അക്രമം തടയുന്നതില്‍ ഡല്‍ഹി പൊലീസ് തീര്‍ത്തും പരാജയമായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തു വന്നത്. ജയ് ശ്രീറാം വിളികളോടെയുള്ള വീഡിയോയില്‍ അക്രമി പൊലീസിനും ജയ് വിളിക്കുന്നതായി കാണാം.

നാട് കത്തുമ്പോഴും കലാപ ബാധിത മേഖലളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു.

130 സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ക്കിടെ പരിക്കേറ്റ 56 പൊലീസുകാര്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘര്‍ഷം വര്‍ഗീയകലാപത്തിലേക്ക് വഴിമാറുകയായിരുന്നു. മതത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം.

ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍കോള്‍ ഇന്നലെ പുറത്തുവരികയും അത് വലിയ വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. ഒരു വര്‍ഷം മുന്‍പ് നടന്ന ഈ ഫോണ്‍ കോള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്ന് തനിക്ക് അറിയില്ല എന്നും തന്നെ തകര്‍ക്കുവാന്‍ ആയി ആരോ മനപൂര്‍വം ചെയ്തുകൂട്ടുന്നത് ആണ് ഇതെന്നും അദ്ദേഹം പറയുന്നു.

ബാല ഫേസ്ബുക്ക് ലൈവില്‍ പറയുന്നത് ഇങ്ങനെ;

ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വി.ഐ.പി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം. ഇനി വേണ്ട.’

‘രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല’. ബാല പറഞ്ഞു.

ശ്രീദേവിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ശ്രീദേവിയുടെ ഭര്‍തൃസഹോദരനും നടനുമായ അനില്‍ കപൂര്‍. നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു എന്ന് അനില്‍ കപൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ശ്രീ… രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു. ഓരോ ദിനവും ഞങ്ങള്‍ നിന്നെ മിസ് ചെയ്യുന്നു. സ്മരണകള്‍ നല്‍കുന്നത് കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണ്. നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു. നിന്നോടൊപ്പം ചിലവഴിക്കാന്‍ സാധിച്ച ഓരോ നിമിഷത്തിനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനയിലും ഉണ്ട്’. അനില്‍ കപൂര്‍ കുറിച്ചു.

2018 ഫെബ്രുവരി 24-നാണ് ശ്രീദേവിയെ ദുബായിയിലെ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓര്‍മദിനത്തില്‍ കപൂര്‍ കുടുംബവും താരങ്ങളും ഒന്നടങ്കം ശ്രീദേവിയുടെ ഓര്‍മകള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.

 

 

View this post on Instagram

 

A post shared by anilskapoor (@anilskapoor) on

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.50 പൊലിസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

ഡല്‍ഹിയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്‌നി അസോസിയേഷനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടപ്പിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലിസ് പുറപ്പെടുവിച്ചു.

അതേ സമയം അര്‍ധരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കേരളത്തിലേക്കുളള സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു

മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ത്തില്‍ കുട്ടികളടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു.ആയിരം സായുധ പൊലിസുകാരെ പ്രദേശത്ത് വിന്യസിച്ചു. റാപിഡ് ഫോഴ്‌സ് വിവിധ പ്രദേശങ്ങളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അക്രമം വ്യാപകമായ അഞ്ച് പ്രദേശങ്ങളില്‍ 6000 അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അക്രമികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ഈജിപ്ഷ്യന്‍ ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് ഹുസ്‌നി മുബാറക്കിന് അധികാരം നഷ്ടമായത്.
1928 മെയ് നാലിന് നൈല്‍ ഡെല്‍റ്റയിലെ കാഫര്‍ എല്‍ മെസെല്‍ഹയിലാണ് മുബാറകിന്റെ ജനനം. ഈജിപിതിലെ നാലാമത് പ്രസിഡന്റായിരുന്ന അദ്ദേഹം 1981 ലായിരുന്നു അധികാരത്തിലേറിയത്.

പിന്നീട് 30 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു. 2011 ലെ അറബ് വസന്തം മുബാറക്കിനെ സ്ഥാനഭൃഷ്ടനാക്കി. 2017 ല്‍ മോചിതനാവും വരെ ജയില്‍ ജീവിതം നയിച്ചു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 1949 എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇസ്രായേലുമായുള്ള യോം കിപ്പുര്‍ യുദ്ധത്തിലെ പ്രകടനം മുബാറക്കിനെ ദേശീയനേതാവാക്കി. 1972 ല്‍ കമാന്റര്‍ ഇന്‍ ചീഫായി നിയമിതനായി. 1981 ഒക്ടോബര്‍ 14 ന് വൈസ് പ്രസിഡന്റ്. തുടര്‍ന്ന് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിനു ശേഷം അധികാരത്തിലെത്തി.

2011 ജനുവരി 25 നാണ് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. സമീപകാലത്ത് ടുണീഷ്യയിലെ ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നത്. തലസ്ഥാനമായ കയ്‌റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. കെയ്‌റോയിലെ വിമോചന ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്‍നിന്നു മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. നില്‍ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്‍പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ പ്രഖ്യാപിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന് അന്ത്യമായി.
അഴിമതിക്കും കൊലപാതകത്തിനും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധനായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

RECENT POSTS
Copyright © . All rights reserved