കാരൂർ സോമൻ
സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സൗന്ദര്യം.
വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ചാരുകസേരയില്‍ കിടന്നു വീട്ടിലെത്തിയ മാസികകളും കത്തുകളും വായിച്ചു മറുപടി നല്‍കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ട്.
കത്തുകള്‍ക്കിടയില്‍ അതിമനോഹരമായ ഒരു നോട്ടീസ്. അച്ചടി ഭംഗിയുടെ കമനീയ ബോര്‍ഡറിനുള്ളില്‍ നറുപുഞ്ചിരി മുഖവുമായി ഒരു താരുണ്യം. അത്യധികം സൗന്ദര്യത്തുടിപ്പുള്ള ഒരു യുവ സുന്ദരി. ഒരു ലാവണ്യത്തിടമ്പ്.
അവളുടെ മുഖകാന്തിയില്‍ ലയിച്ചിരുന്നു പോയി.
മനുഷ്യ മനസ്സുകളുടെ പ്രണയപ്രകടനങ്ങള്‍ നടക്കുന്ന താവളങ്ങള്‍ കണ്ടെത്താനാകില്ല. കാക്കയ്ക്ക് ഇരുട്ടില്‍ കണ്ണ് കാണില്ലായെന്ന് പറയുംപോലെ.
നെയ്‌തെടുത്ത പട്ടുപോലെ കിടക്കുന്ന മൂന്നാര്‍ തേയിലത്തോട്ടങ്ങളിലേക്കും ഗിരിനിരകളിലേക്കും മനസ്സും ശരീരവും അലിഞ്ഞില്ലാതായി.
തനിക്കൊപ്പം മൂന്നാറില്‍ വിടര്‍ന്നു വികസിച്ചു നിന്നു ബിന്‍സി. നോട്ടീസിലെ ലാവണ്യം. സ്വന്തം ജന്മനാട്ടില്‍ സുഗന്ധദ്രവ്യങ്ങളുടെ ഒരു മികച്ച കടയും ഒപ്പം ആധുനിക സൗകര്യങ്ങളോടെ ഒരു ബ്യൂട്ടിപാര്‍ലറും തുടങ്ങിയിരിക്കുന്നു.
കാലം കഥ പറഞ്ഞെഴുന്നേറ്റപ്പോള്‍ അവള്‍ ഉഴുതുമറിച്ച ആ മണ്ണില്‍ തന്നെ ആ വിത്തുകള്‍ വളരെ വേഗം വളര്‍ന്നു വലുതായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇപ്പോള്‍ ഫലമെടുപ്പിന്റെ കാലമാണ്.
ഒരു അവധിക്കാലം ചെലവാക്കാന്‍ എത്തിയപ്പോള്‍ അയല്‍ക്കാരി ബിന്‍സിയും ഭര്‍ത്താവ് ബാബുവും അവരുടെ വീട്ടിലെ ഒരുച്ചയൂണിന് തന്നെ ക്ഷണിച്ചിരിക്കുന്നു. അതും പ്രത്യേക ക്ഷണിതാവായി. മാത്രവുമല്ല അവരുടെ പള്ളിയിലെ ആരാധനയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥനയും.
തന്റെ വീട്ടുകാര്‍ റോമിലെ പോപ്പിന്റെ അനുയായികളെന്ന് അവര്‍ക്കറിയാം. താനൊരുത്തന്‍ മാത്രമാണ് വഴിതെറ്റി യേശുവിനെപ്പോലെ പുഴയില്‍ മുങ്ങി സ്‌നാനപ്പെട്ടത്. യേശുവിനെ മുക്കികൊല്ലുന്നവരുടെ കൂട്ടത്തില്‍ പുഴയില്‍ മുങ്ങി ചാകാതെ രക്ഷപ്പെട്ടവന്‍. പരമ്പരാഗതമായി ക്രിസ്തുവില്‍ പൂര്‍ണ്ണത നേടിയ കുടുംബത്തെ ആശ്ചര്യപ്പെടുത്തിയ ആ സംഭവം നാട്ടില്‍ പാട്ടായി. പുഴയില്‍ മുങ്ങി താന്‍ ഇല്ലാതാവുന്നതായിരുന്നു ഉപയുക്തമെന്നവര്‍ ആശിച്ചു. വിശ്വാസങ്ങളെ നിശ്ശബ്ദമായും അന്ധമായും താലോലിച്ചു ജീവിക്കുന്ന മാതാപിതാക്കളോടേ സൈമണ്‍ പറഞ്ഞു.
“” മനുഷ്യരെല്ലാം വിശ്വാസങ്ങളെ ശീലങ്ങളാക്കി കൊണ്ടു നടക്കുന്നവരാണ്. ചെറുപ്പത്തില്‍ ഈ വിശ്വാസശീലങ്ങള്‍ ഞാനും പഠിച്ചതാണ്. ഞാനിന്നൊരു കുഞ്ഞല്ല. നിങ്ങളുടെ വിശ്വാസങ്ങളില്‍ എന്നെ തളച്ചിടരുത്. എന്റേതായ വിശ്വാസങ്ങളില്‍, എന്റേതായ പാതകളില്‍, ഞാന്‍ പൊയ്‌ക്കൊള്ളട്ടെ.”
അന്നത്തെ ഞായറാഴ്ച പള്ളി ആരാധന ശ്രേഷ്ഠമായിരുന്നു.
നിര്‍മ്മലമായ വെള്ളവസ്ത്രത്തില്‍ ബിന്‍സി ജ്വലിച്ചു നിന്നു. വിശുദ്ധിയുടെ അങ്കവസത്രം ധരിച്ചു ദേവാലയവും.
പുറംലോകം ജീര്‍ണ്ണതയുടേയും അധര്‍മ്മത്തിന്റേയും മൂല്യച്യൂതിയുടേയും ആള്‍രൂപങ്ങളായി കോലാട്ടങ്ങള്‍ നടത്തിയെങ്കിലും ദേവാലയം വിശുദ്ധമായി നിന്നു.
കരഘോഷത്തോടെയുള്ള ഹല്ലേലുയ്യാ ധ്വനിയില്‍ ബിന്‍സിയുടെ സ്വരം വേറിട്ടുനിന്നു. മറുഭാഷ ഘോഷങ്ങളും അവിടെമാകെ തളം കെട്ടിനിന്നു. ചിലരുടെ ശരീരങ്ങള്‍ വിറകൊള്ളുന്നുണ്ട്. ചില പെണ്‍ശരീരങ്ങളില്‍ സ്വര്‍ണ്ണം തിളങ്ങി തുള്ളിയാടുമ്പോള്‍ ചില ശരീരങ്ങള്‍ സ്വര്‍ണ്ണത്തേക്കാള്‍ തിളങ്ങി തുള്ളിയാടലുകള്‍ മാത്രമായി നിന്നു.
സ്വര്‍ഗ്ഗീയ മന്ന വിതറുന്ന, മധുരിമ തുളുമ്പുന്ന, ഇമ്പമാര്‍ന്ന പാട്ടുകള്‍. കുഞ്ഞാടുകളുടെ ചുണ്ടുകളും കൈവിരലുകളും ചലിച്ചുകൊണ്ടിരുന്നു.
മറുഭാഷയുടെ ധ്വനികള്‍ മേല്‍ സ്ഥായിയിലും കീഴ്സ്ഥായിലും അന്തരീക്ഷം ഏറ്റു ചൊല്ലുന്നു. മറുഭാഷയുടെ അക്ഷര വിന്യാസങ്ങളില്‍ യേശുദേവന്‍ പ്രത്യക്ഷനായതുപോലെ തോന്നിച്ചു.
ബൈബിളില്‍ മറുഭാഷയെപ്പറ്റി പറയുന്നുണ്ട്. കേള്‍ക്കുന്നവര്‍ക്കും കൂടി മനസ്സിലാവേണ്ടതാണ് ഭാഷ. മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്താ ഭാഷ എങ്ങിനെ സ്വര്‍ഗ്ഗീയ ഭാഷയാവും.
ആരാധന കഴിഞ്ഞു. വെയില്‍ മങ്ങി നിന്നു.
പള്ളി മുറ്റത്തിറങ്ങി നിന്ന സൈമണ്‍ അവിടുള്ളവരോടെല്ലാം കുശലം പറഞ്ഞു നിന്നു.
സൈമന്റെ ആഡംബര കാറില്‍ ബിന്‍സിയും ഭര്‍ത്താവ് ബാബുവും വീട്ടിലെത്തി.
സ്വാദിഷ്ടമായ ഭക്ഷണം ബിന്‍സി വിളമ്പി. നാവിലെ രുചിയോടൊപ്പം മിഴികളിലെ സ്വാദുമായി ബിന്‍സിയേയും ആസ്വദിച്ചു. വിളമ്പ് മേശയില്‍ താനും ബാബുവും മാത്രം. ബിന്‍സി ഇരുന്നില്ല.
പെട്ടെന്നൊരു ഫോണ്‍ കോള്‍ ബാബുവിന്. അയാള്‍ എഴുന്നേറ്റ് കൈകഴുകി മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഫോണ്‍ നിര്‍ത്തി വന്നു ബാബു പറഞ്ഞു.
“”സോറി സൈമണ്‍ സാര്‍ അത്യാവശ്യമായി എനിക്ക് പുറത്ത് പോകണം. സാറ് നന്നായി ഭക്ഷണം കഴിക്കണം. ബിന്‍സി! സാറിനെ മുഷിപ്പിക്കല്ലെ. ”
ബാബു ഡ്രസ്സ് മാറി ബൈക്കില്‍ പുറപ്പെട്ടു പോയി.
“” സാറിനെ മുഷിപ്പിക്കല്ലെ ”
ബാബുവിന്റെ വാക്കുകള്‍ സൈമണില്‍ തറച്ചു നിന്നു. സ്വന്തം ഭാര്യയെ തനിക്കായി നല്‍കി അയാള്‍ ഒതുങ്ങിയെന്നര്‍ത്ഥം.
ബിന്‍സി അരികെ വന്നു നിന്നു. പെണ്‍ ശരീരഗന്ധം സൈമണെ മത്ത് പിടിപ്പിച്ചു. മേശപ്പുറത്തെ രുചിക്കൂട്ടുകള്‍ മറന്നുപൊയി.
അവളുടെ ഉള്ളിന്റെയുള്ളിലെ വികാരവിവശതയുടെ മാദക നീരൊഴുക്ക് ആ കണക്കണ്‍ നോട്ടങ്ങളിലൂടെ സൈമണ്‍ വായിച്ചറിഞ്ഞു.
ഒരു സമ്പന്നന്‍ മുന്നിലുള്ളപ്പോള്‍ താനെന്തിന് ബുദ്ധിമുട്ടി ജീവിക്കണം. തന്നെയുമല്ല സ്വന്തം ഭര്‍ത്താവിന്റെ മൗനസമ്മതവും കിട്ടിയതല്ലേ. ആരോഗ്യമുള്ള പുരുഷശരീരം മുന്നിരിക്കുന്നു. തന്റെ യൗവ്വനത്തിന് സുഭിഷമായ അനുഭൂതി നല്‍കാന്‍ കെല്‍പ്പുള്ള ആള്‍. കത്തിപ്പടരാനിരിക്കുന്ന തന്റെ മാദകതൃപ്തിക്ക് അതീവ യോഗ്യന്‍. ആരോഗ്യ ദൃഡഗാത്രന്‍.
ബെന്‍സി പോയി വാതില്‍ കുറ്റിയിട്ടുവന്നു. സൈമണ്‍ കൈകഴുകിയും വന്നു.
തീന്‍ മേശ മറന്നു. കിടപ്പ് മുറിയിലെ കട്ടില്‍ കിലുകിലാരവം തുടര്‍ന്നു.
പഞ്ഞിക്കെട്ടിനെ തീയെന്നപോലെ സ്വന്തം ശരീരത്തെ എരിച്ചുകൊണ്ട് ബിന്‍സി സൈമണിലേക്ക് പടര്‍ന്നു കയറി.
സൈമന്റെ ആഡംബര കാര്‍ ആ വീട്ടുമുറ്റത്ത് കാത്ത് കിടന്നു. നേരം വൈകിയെത്തിയ ബാബുവിന്റെ ബൈക്കും ആനാഥനായി കിടന്നു. പാവം ബാബു വരാന്തയിലും.
അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിക്ക് ഒരു യാത്ര മൂന്നാറിലേക്ക്. സൈമണും ബിന്‍സിയും ആഡംബര കാറും മാത്രം.
വരാന്തയിലുറങ്ങിയ ബാബുവിനെ വിളിച്ചുണര്‍ത്തി കിടപ്പ് മുറിയിലെ ഉലഞ്ഞ ബെഡില്‍ കിടത്താന്‍ ബിന്‍സി മറന്നില്ല. കരുണാമയായ ഭാര്യ.
“” ഇത്ര പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ ബാബുവിനെന്തെങ്കിലും തോന്നില്ല” സൈമണ്‍ ചോദിച്ചു പോയി.
“”ഹേയ് ! അങ്ങനൊന്നുമില്ല. പതിവുള്ളതല്ലെ ” ബിന്‍സി പല്ല് കടിച്ചു.
ഇളിഭ്യം മറച്ചു പുഞ്ചിരി പ്രഭയോടെ ബിന്‍സി പറഞ്ഞു.
“” ടൗണില്‍ എപ്പോഴും വാഹനമുണ്ട്. ഞാനൊറ്റയ്ക്കാണ് വരാറ്. എറണാകുളത്തേക്ക് പോകുന്നത് ബ്യൂട്ടിപാര്‍ലര്‍ ക്ലാസ്സിലേക്കാണ്. മോഡലുകള്‍ക്കും സിനിമാ നടിമാര്‍ക്കും ഇല്ലാത്ത സൗന്ദര്യം പോലും വര്‍ദ്ധിപ്പിച്ചുകൊടുക്കുന്ന പ്രഗല്‍ഭരായ സ്ത്രീകളുള്ള ക്ലാസ്സുകള്‍. ഈ വക കാര്യങ്ങളില്‍ ബാബു എനിക്ക് പൂര്‍ണ്ണ സ്വാതന്ത്യം തന്നിട്ടുണ്ട്. ഒതുങ്ങി നില്‍ക്കുന്ന നിത്യപ്രകൃതം. ഒളിച്ചു നോക്കാത്ത ശീലം.”
ആയിരം ആര്‍ത്ഥങ്ങളുള്ള ഒറ്റ പൊട്ടിച്ചിരി സൈമണില്‍ നിന്നും അടര്‍ന്നുവീണു.
“”ങ്ഹും ! എന്താ ഒരു പരിഹാസച്ചിരി. ”
ബിന്‍സിയെന്ന മാദകത്തിടമ്പിന്റെ കാമോദ്ധാരണ കണ്‍തിരനോട്ടം. കാറോടിക്കുന്ന സൈമണ് കാമതിരയിളക്കം.
ബിന്‍സി തുടര്‍ന്നു.
“” ഇതുപോലുള്ള യാത്രകളില്‍ വൈകിയെത്തുമ്പോള്‍ ഞാന്‍ ബാബുവിനോട് പറയാറുള്ളത് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തുവെന്നും ഒന്നാം സമ്മാനം കിട്ടിയെന്നുമാണ്. കനത്ത സമ്മാനത്തുകയുടെ കവര്‍ കൈപ്പറ്റുമ്പോള്‍ ബാബുവിന്റെ മുഖത്തും സൗന്ദര്യം ഉണ്ടാകും.”
“” ങ്ഹാഹാഹാ…. ഇന്നും സൗന്ദര്യ മത്സരത്തില്‍ ഒന്നാം സമ്മാനം തന്നെയാണല്ലേ…”
സൈമണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാറോടിക്കുന്ന അയാളെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ബിന്‍സി മറന്നില്ല.
ഹായ് ! എന്തൊരു മാദക ഗന്ധം. വിജനമായ ആ മലയിടുക്കുകളിലൂടെയുള്ള യാത്ര സൈമണ് ഹരം പകര്‍ന്നു. അയാള്‍ അവളെ കെട്ടിപ്പിടിച്ചു. ഹോ! എത്രയും വേഗം റിസോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. അവളുടെ പുഞ്ചിരിയിലും പരിമളം പുറപ്പെടുന്നു. കണ്ണുകളില്‍ നക്ഷത്രത്തിളക്കം.
റിസോര്‍ട്ടെത്തി.
ബിന്‍സി എന്തിനും തയ്യാറായമട്ടില്‍ അണിഞ്ഞൊരുങ്ങി വന്നു. സൗന്ദര്യത്തിന്റെ സഞ്ചാരപഥങ്ങളില്‍ സൈമണും ബിന്‍സിയും തളരാത്ത ഓട്ടക്കുതിരകളായി.
സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്നവളുടെ മുഖത്തെ മന്ദഹാസങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തോന്നി.
സൗന്ദര്യത്തിനു പൊന്നിന്റെ വിലയോ!
റിസോര്‍ട്ടിലെ അന്നത്തെ രാത്രി ഉറക്കം അകന്നു മാറി നിന്ന രാത്രി. മാദകചിന്തകളുടെ ഉന്മാദരാത്രി. ഭോഗ ഈണങ്ങളാല്‍ താളസ്വരലയം തീര്‍ത്ത രാത്രി.
ആ രാത്രി അലിഞ്ഞലിഞ്ഞില്ലാതായി. ഉപകാരസ്മരണയിലെ കനത്ത കവറുമായി ബിന്‍സി യാത്രയില്‍ ഇടയ്ക്ക് വെച്ചിറങ്ങി.
ആഡംബര കാര്‍ സൈമണെ മാത്രം ചുമന്നുകൊണ്ട് കിഴക്ക് ദിക്കിനെ ലക്ഷ്യമാക്കി പാഞ്ഞു. പെട്ടന്ന് അയാളുടെ മനസ്സിലേക്ക് മറ്റൊരു പറവ ചിറകടിച്ചു വന്നു. വിശുദ്ധ പറവ
ലണ്ടനിലെ സൂസന്‍ബൈജു. അവിടത്തെ പള്ളിയിലും ബിന്‍സിയെ പോലെ ഹല്ലേലുയ്യായും മറുഭാഷയും ചൊല്ലി കരഘോഷം മുഴക്കി ആത്മാവിലേക്ക് ചിറക് വിടര്‍ത്തി പറക്കുന്നവള്‍.
അവള്‍ സൈമണെ സമീപിച്ചത് നല്ലൊരു വീട് വാങ്ങാന്‍ കുറെ തുക വേണം. അത് ബിന്‍സിക്കു കൊടുത്തതുപോലെ സമ്മാനമായല്ല. കടമായിട്ടാണ്.
കടം തിരിച്ചെത്താത്തപ്പോള്‍ പാരിതോഷികമായി തന്നെ കണക്കാക്കണമല്ലോ.
സൂസന്‍ തന്റെ വീട്ടിലേക്ക് കടന്നുവരുന്നത് ഭാര്യയില്ലാത്ത സമയം നോക്കി മാത്രം.
ബിന്‍സി റിസോര്‍ട്ടില്‍ മുന്തിരി വള്ളിയായി തന്നിലേക്ക് പടര്‍ന്നുകയറിയപ്പോള്‍ സൂസന്‍ തന്റെ സ്വന്തം ബംഗ്ലാവിലെ ആഡംബര മുറിക്കുള്ളില്‍ എന്ന് മാത്രം. അലങ്കാരമുറികള്‍ പലതുണ്ടെങ്കിലും തന്റെ കിടപ്പ് മുറിയില്‍ അവള്‍ക്കനുവാദമില്ല. അവള്‍ക്കെന്നല്ല. ആര്‍ക്കും.
സൂസന്റെ പകലുറക്കം പലപ്പോഴും തന്നോടൊപ്പം. വികാരങ്ങളുടെ വേലിയിറക്കം തീരുമ്പോള്‍ കടം എന്ന പാരിതോഷികവുമായി സൂസന്‍ കടന്നു പോകും. അവളുടെ ശരീരത്തിന്റെ മാദകഗന്ധം ആ നാല് ചുമരുകള്‍ക്കുള്ളില്‍ നഗ്നമായി തന്നെ കിടക്കും.
സൂസനിന്ന് ലണ്ടനില്‍ പല വീടുകളുടേയും ഉടമയാണ്. ഇപ്പോള്‍ വാങ്ങിയ വലിയ വീട്ടിലേക്ക് സമ്പന്നരുടെ കാലടിപ്പാടുകള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇത് പോലൊരു ഭവനം മറ്റാര്‍ക്കുമില്ലെന്ന് ചില മലയാളി സദസ്സുകള്‍ ആഘോഷിച്ചപ്പോള്‍ മറ്റുള്ളവരുടെ ഉയര്‍ച്ചകളില്‍ അസൂയയുള്ളവര്‍ എന്ന അടിക്കുറിപ്പ് മാത്രം സൂസന്‍ നല്‍കി.
സൈമന്റെ തത്സമയ ചിന്തകളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ബിന്‍സിയും സൂസനും.
മണിമന്ദിരങ്ങളിലും സമ്പത്തിലും പറന്നു നടക്കുന്ന പറവകള്‍. വിശുദ്ധ പറവകള്‍.
പറവകള്‍ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. എന്നാല്‍ പോലും അവ പരിരക്ഷിക്കപ്പെടുന്നു. സമ്പത്തും മുത്തും പവിഴവും സൗന്ദര്യവും സൗരഭ്യവും ഖനനം ചെയ്യുന്ന ഒളിത്താവളങ്ങളില്‍ അവര്‍ വസിക്കുന്നു. നരക വാതിലുകളില്‍ സുഗന്ധത്തിരികള്‍ കത്തിച്ചു വച്ചത് പോലെ.
നോട്ടീസിലേക്ക് കണ്ണും നട്ടിരുന്ന സൈമണ്‍ നിദ്രയിലേക്ക് വഴുതിവീണു. മുറ്റത്ത് സന്ധ്യവന്നതും കാറ്റ് വിതുമ്പിപ്പോയതും പക്ഷികള്‍ ചേക്കേറിയതും അയാളറിഞ്ഞില്ല. ആ തണുത്ത നിശ്ശബ്ദതയില്‍ സൈമണ്‍ കണ്ടത് മേഘങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന അഗാധനീലിമകളും മഴത്തുള്ളികളും മരക്കാടുകളും.
പവിത്രതയുടെ ദിവ്യസന്നിധിയില്‍ വിശ്വാസികള്‍ ആദരവോടെ നിന്നു. വര്‍ണ്ണപകിട്ടാര്‍ന്ന വേഷങ്ങളില്‍ അത്യാഡംബര വാഹനങ്ങളില്‍ നിന്നുമിറങ്ങി വന്നവര്‍ പിതാക്കന്മാരായിരുന്നു. സ്വര്‍ണ്ണ ചങ്ങലകള്‍ പോലെ നെഞ്ചത്ത് കുരിശുമാലകള്‍. രാജാക്കന്മാരുടെയെന്ന് തോന്നിക്കുന്ന തനി തങ്കമല്ലാത്ത കിരീടങ്ങള്‍ ചൂടിയവര്‍.
പാട്ടും കൊട്ടും സ്തുതി ഗീതങ്ങളുമായി ജനം വിനയപൂര്‍വ്വം അലങ്കരിച്ച വേദിയിലേക്ക് പിതാക്കന്മാരെ ആനയിച്ചു.
തിരുസന്നിധിയില്‍ ആരാധന ഉച്ചസ്ഥായിലായി. വിശന്നൊട്ടിയ വയറും തളര്‍ന്ന മനസ്സും ചോരാപ്പാടുകള്‍ ഉണങ്ങി നിന്ന മുഷിഞ്ഞ അങ്കിയുമായി താടിയും മുടിയും നീട്ടിവളര്‍ത്തി അത്യന്തം അവശനായി, പ്രാകൃതനായി അയാള്‍ കടന്നു വന്നു.
അത്യാകര്‍ഷമായി ആനന്ദചുവടുകള്‍ തീര്‍ത്തു കൊട്ടും പാട്ടും സ്തുതിഗീതങ്ങളും പാടി തിമര്‍ത്തുകൊണ്ടിരിക്കുന്ന ജനം ഈ അവശനെ കണ്ടില്ല.
തിരുസന്നിധിലുണ്ടായിരുന്ന പിതാക്കന്മാരും അയാളെ തിരിച്ചറിഞ്ഞില്ല. കത്തിജ്വലിച്ചു മിന്നുന്ന മിന്നല്‍പ്പിണരുകള്‍ ഉണ്ടായില്ല. ഘോര ഘോരമായ ഇടിശബ്ദങ്ങള്‍ കേട്ടില്ല. ഭൂമി തുളയ്ക്കുന്ന കനത്ത മഴ പെയ്തില്ല.
മണ്ണിലെ വിശുദ്ധന്മാരുടെ മുന്നില്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി.
ആരും ആരും കണ്ടില്ല. ഒന്നും ഒന്നും കണ്ടില്ല.
സൈമണ്‍ മാത്രം കണ്ടു. ഈ പ്രതലത്തില്‍ ഒരിഞ്ച് മണ്ണോ ഒരു കുടിലോ ഇല്ലാത്ത, എന്നാല്‍ എല്ലാറ്റിനും ഉടമസ്ഥാവകാശമുള്ള ആള്‍.
സാക്ഷാല്‍ യോശുദേവന്‍
ദൈവം സൈമണെ നോക്കി അപേക്ഷിച്ചു.
“” എന്നെ ഇനിയും ക്രൂശിക്കരുതേ!!!”
സൈമന്റെ മനസ്സാകെ ഇളകിത്തെറിച്ചു. ഉള്‍ത്തടത്തിലെ ഭിത്തികളില്‍ ചോര പൊടിഞ്ഞു. യൗവ്വനം വലിച്ചിഴച്ചു കൊണ്ടുപോയ വഴികളെ ഓര്‍ത്ത് അയാള്‍ വിലപിച്ചു.
സൈമണ്‍ നിറകണ്ണുകളോടെ യാചിച്ചു.
“” പിതാവെ ! എന്നോട് പൊറുക്കേണമെ!!!”
ജോസിലിൻ തോമസ്
ലോകജനത കോവിഡ് 19 എന്ന മഹാവ്യാധിയ്ക്ക് മുൻപിൽ മരവിച്ചു നിൽക്കുന്ന സമയമാണിത്. ദൈവകരുണയ്ക്കായ് തീഷ്ണമായി പ്രാർത്ഥിക്കാനും ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാനും മാത്രമേ നമുക്ക് ഈ അവസ്ഥയിൽ സാധിക്കുകയുള്ളു. മഹാവ്യാധി തന്നു കൊണ്ടിരിക്കുന്ന ദുരിതത്തിലും അത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തിരിച്ചറിവിന്റെ പാഠങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്ന പഴംചൊല്ല് കൊറോണയ്ക്ക് മുകളിൽ ഒരു വിമാനവും പറക്കില്ല എന്നായി. ആവശ്യത്തിനും അനാവശ്യത്തിനും വിറളി പിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ നിശ്ചലമായപ്പോൾ ഭൂമി നേരാംവണ്ണം ശ്വസിക്കാൻ തുടങ്ങി. കാർഡ് ഇട്ടാൽ പണം കിട്ടുന്ന ATM മെഷീൻ പോലെ പണം കൊടുത്താൽ പണി എടുക്കുന്ന ആളുകൾ എന്ന നിലയിൽ ജോലിയിൽ സഹായിക്കുന്നവരെ കണ്ടിരുന്നവർ അവർ ചെയ്തു തന്നിരുന്ന സേവനങ്ങൾക്ക് വിലയിടാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞു. സമയക്കുറവും സൌകര്യവും ന്യായങ്ങളായി പറഞ്ഞ് ഒരാഴ്ചയിൽ തന്നെ പല തവണ ഹോം ഡെലിവറി ഫുഡും ഡൈൻ ഔട്ടും ശീലിച്ചവർ കുറഞ്ഞ ചെലവിൽ പോഷകപ്രദമായ ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പഠിച്ചു.
നിരപരാധികളെ കൊന്നൊടുക്കി നേടിയെടുത്ത യുദ്ധവിജയങ്ങൾ, ലോകം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള ആണവശക്തി ഇവയൊന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഉപകരിക്കില്ലെന്ന് ലോകരാഷ്ട്രങ്ങളും മനസിലാക്കി. സ്വന്തം സുരക്ഷപോലും മറന്ന് മനുഷ്യജീവൻ രക്ഷിക്കാനായി ആഹോരാത്രം യത്നിക്കുന്ന മെഡിക്കൽ പ്രവർത്തകരായ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, പോലീസ് സേന തുടങ്ങി മികച്ച ഭരണകർത്താക്കൾ എന്നിവരും മനുഷ്യസ്നേഹത്തിന്റെയും ഐക്യത്തിന്റെയും ശരിയായ നിർവചനം ഒരിക്കൽക്കുടി നമ്മെ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു.
മനുഷ്യൻ വീട്ടിനകത്ത് പൂട്ടി ഇരിക്കേണ്ടി വന്നപ്പോൾ നമ്മുടെ നയന സുഖത്തിനായി മാത്രം കൂട്ടിൽ അടയ്ക്കപ്പെട്ട കിളികളുടെയും മറ്റ് മൃഗങ്ങളുടെയും നിസഹായാവസ്ഥയും വേദനയും ചിലർക്കെങ്കിലും ഓർമ്മ വന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക് അവസാനിച്ചപ്പോൾ പുറത്ത് കെട്ടി വെച്ചിരുന്ന തടി കസേരയുടെ ഭാരത്തിൽ നിന്ന് ആനകൾക്കും മോചനം കിട്ടി. തടാകങ്ങളിലേയ്ക്ക് അരയന്നങ്ങളും മറ്റ് ജല ജീവികളും സ്വതന്ത്രമായി സഞ്ചരിക്കാൻ ആരംഭിച്ചു. മരിക്കേണ്ടി വന്നാലും എല്ലാ ദിവസവും കുളിക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തവർ പോലും സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകലും കുളിയും ശീലമാക്കി. വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് പണിയൊന്നുമില്ലേ എന്ന് വിലപിച്ചുകൊണ്ടിരുന്നവർ സ്ഥിരം വീട്ടിൽ ഇരുപ്പ് തുടങ്ങിയപ്പോൾ വീട്ടുപണിയും അത്ര നിസാരമല്ലെന്ന് സമ്മതിച്ചു . ഒന്നിനും സമയം തികയാതെ ഇരുന്നവർക്ക് ഇപ്പോൾ എല്ലാത്തിനും സമയം ഉണ്ട്. അത്യാവശ്യം, ആവശ്യം, അനാവശ്യം ഈ രീതിയിൽ തരം തിരിച്ച് കാര്യങ്ങൾ ചെയ്താൽ സമയം തികയാതെ വരില്ലെന്ന് തിരിച്ചറിഞ്ഞു. സാധാരണ ജീവിതത്തിലേയ്ക്ക് നാം തിരിച്ചു വരുമ്പോൾ ഈ കാലഘട്ടം പഠിപ്പിച്ച വിലയേറിയ പാഠങ്ങൾ ഉൾക്കൊണ്ട് നാം ജീവിക്കണം. നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ജീവജാലങ്ങളെയും ഭൂമിയെയും നോവിക്കാതെ ജീവിക്കാൻ ഉള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ജോസിലിൻ തോമസ്
ലണ്ടൻ. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും , ലോക് ഡൗണിൽ ആയി വീട്ടുകളിൽ ആയിരിക്കുന്നകവർക്കും ആശ്വാസമായും , ശക്തിയേകിയും , സന്ദേശം നൽകിയും പുറത്തിറങ്ങിയ ഒരു ഗ്ലോബൽ മലയാള ഭക്തിഗാനം യു ട്യൂബിൽ വൈറൽ ആകുന്നു .
ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നൽകി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തിൽ ഭാഗമാക്കിയിരിയ്ക്കുന്നത് കേരളത്തിലുൾപ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും , ആരോഗ്യ മേഖലയിലും അല്ലാതെയും ജോലിചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളും , വൈദികരും ഉണ്ട് .ക്യാനഡ, റോം , യു കെ , ദുബായ് . ന്യൂസിലാൻഡ് , ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് . യു കെ യിൽ നിന്ന് ഗായകരായ റെക്സ് , മകൻ ജോഫ്രി ,മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ , റോമിൽ പഠനം നടത്തുന്ന വൈദിക വിദ്യാർത്ഥി ബ്ര . ടോണി കോച്ചേരി തുടങ്ങിയവർ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . സ്കറിയ ജേക്കബ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് ആദർശ് കുര്യൻ ആണ് .സുനിൽ വി ജോയി ആണ് ഏകോപനം നിർവഹിച്ചിരിക്കുന്നത് ഈ ഗാനം കാണുവാനായും കേൾക്കുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാപകലില്ലാതെ കർമ്മനിരതരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുകയാണ് ലോകം. എന്നാല്‍ ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് ഒന്നടങ്കം പേരുദോഷമുണ്ടാക്കുന്ന രീതിയിലുള്ള വാർത്തയാണ് ബിഹാറിൽ നിന്നും പുറത്തു വരുന്നത്.
ബിഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായാണ് റിപ്പോർട്ട്.
പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.
കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.
പ്രഥമദൃഷ്ട്യാ സംഭവം ഗുരുതരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി.
സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:
കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. മകന്‍ അച്ഛനായി കുറിച്ചത്. ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി എന്ന് വ്യക്തമാക്കി അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായത്.
കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി അച്ഛന്‍ ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.
ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.
ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.
പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.
ആലപ്പുഴ തുറവൂരില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.പട്ടണക്കാട് പഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ ഇവരുടെ കിടപ്പുമുറിയിലാണ് കൊലപാതകം. തലക്കടിയേറ്റ് കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരണം സംഭവിക്കുകയായിരുന്നു.</span>
ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ ഇടപെട്ട് പല പ്രശ്നങ്ങള്‍ക്കും ഒത്തു തീര്‍പ്പുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കൊലപാതകത്തിലേക്കു നയിച്ച കാരണം അന്വേഷിക്കുന്നു. സംഭവ ശേഷം സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണര്‍ത്തി ഒന്നരവയസ്സുള്ള കുട്ടിയെ ഏല്‍പിച്ചാണ് പ്രജിത്ത് വിവരമറിയിച്ചത്.
തുടര്‍ന്ന് സഹോദരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സഹോദരന്റെ സഹായത്തോടെ സൗമ്യയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈസമയം പ്രജീത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പട്ടണക്കാട് സി ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പുതിയകാവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയവുമായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്. ഭര്‍ത്താവ് പെഡി രാമ റാവു. രണ്ട് പെണ്‍മക്കള്‍ പ്രീണയും രംഗലീനയും.
കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്.
2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.
കൂടാതെ ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
മാസ്‌ക് കെട്ടിയാല്‍ പിന്നെ കൊറോണ അതിന്റെ പരിസരത്ത് വരില്ലെന്ന് വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതുകൊണ്ടൊന്നും പ്രയോജനമില്ല. താല്‍കാലിക സുരക്ഷ മാത്രമാണ് മാസ്‌കുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
കൊറോണ ബാധിതരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരം വട്ടം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ പഠനം എത്തിയത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ജനങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധയെ തടയാന്‍ സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന് പഠനത്തില്‍ പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ട് ആശുപത്രികളിലാണ് പഠനം നടത്തിയത്.
കൊവിഡ് രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നു.
അണുബാധയില്‍നിന്ന് ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എന്‍ 95 മാസ്‌ക്കുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്കുകളോ കോട്ടണ്‍ മാസ്‌ക്കുകളോ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകരാണ് മാസ്‌ക്കുകള്‍ സംബന്ധിച്ച പഠനം നടത്തിയത്. നാലു പേരില്‍ മാത്രമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് പഠനം നടത്തിയത്.
പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും കോവിഡ് രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനാല്‍, കൊറോണ രോഗികളോ രോഗലക്ഷണങ്ങള്‍ ഉള്ളവരോ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവര്‍ ചുമയ്ക്കുമ്പോള്‍ മാസ്‌ക്കിനെ മറികടന്ന് വൈറസ് അടങ്ങിയ സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് കേരള പൊലീസ് നടത്തുന്ന ‘ഡ്രോൺ പരീക്ഷണ’ത്തെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വിഖ്യാതമായ തന്റെ ‘ട്രേസര്‍ ബുള്ളറ്റ് ചാലഞ്ച്’ പശ്ചാത്തലമാക്കി കേരള പൊലീസ് പുറത്തുവിട്ട വിഡിയോ റീട്വീറ്റ് ചെയ്താണ് ശാസ്ത്രിയുടെ അഭിനന്ദനം. കേരള പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. കേരള പൊലീസിന്റെ പരീക്ഷണത്തെ ‘നൂതനം’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.
ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തിങ്കളാഴ്ച മുതൽ ശക്തമാക്കിയിരുന്നു. ഇങ്ങനെ നടത്തിയ നിരീക്ഷണത്തിനിടെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കണ്ട ‘ആകാഴക്കാഴ്ചകൾ’ വിഡിയോ രൂപത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍ ഇടവഴികളിലേക്ക് ഓടിമാറി ആകാശക്കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ തൂവാല കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുകയും ചെയ്തു.
ഇതേ വിഡിയോയുടെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ വിഖ്യാതമായ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ചി’ന്റെ സംഗീതവും ഓഡിയോയും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുന്നതിനു മുൻപ് ക്രിക്കറ്റ് കമന്റേറ്ററായിരുന്ന ശാസ്ത്രി, 2016ലാണ് തന്റെ സഹ കമന്റേറ്റർമാക്കു മുന്നിൽ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ച്’ വച്ചത്. ക്രിക്കറ്റ് കമന്ററിയിൽ താൻ പ്രശസ്തമാക്കിയ ഈ പ്രയോഗം വ്യത്യസ്തമായ ശൈലികളിൽ ഉപയോഗിക്കാനുള്ള ചാലഞ്ച് ആയിരുന്നു ഇത്.
മൻ താരങ്ങൾ കൂടിയായ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം തുടങ്ങിയവരാണ് ചാലഞ്ച് ഏറ്റെടുത്തത്. ഇവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ട്വിറ്ററിൽ മാത്രം മൂന്നര ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 5100 പേര്‍ റീട്വീറ്റ് ചെയ്യുകയും 15,000ലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.
Very innovative. Good luck #TracerBulletChallenge #IndiaFightsCorona #COVID https://t.co/ts0ioh9oNu
— Ravi Shastri (@RaviShastriOfc) April 8, 2020