Latest News

എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന് കോടതിയുടെ താക്കീത്. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കളക്ടര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എവിടെ കളക്ടര്‍ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കളക്ടര്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇതേത്തുടര്‍ന്ന് കളക്ടര്‍ക്ക് ഹാജരാകാന്‍ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കോതമംഗലം പള്ളികോതമംഗലം ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭാ വികാരി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്‌

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ് ഇരുനേതാക്കളും ഇക്കാര്യം അറിയിച്ചത്.

ഭീകരതയെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങും. ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്മയ്ക്കെന്ന് മോദി പറഞ്ഞു. ആഭ്യന്തര സുരക്ഷാമേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളിലെയും സേനകളുടെ പരിശീലനം ഉൾപ്പെടെയുളള മേഖലയിലാണ് സഹകരണം. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന സൂചനയും ഇരുനേതാക്കളും നൽകി. വ്യാപാരരംഗത്ത് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായി മോദി പറഞ്ഞു.

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അത്യാധുനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ കൈമാറാനാണ് കരാർ. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും എടുക്കുന്നത് ശക്തമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയായി മലയാള താരം ഷംന കാസിം വേഷമിടുന്നു. എ.എല്‍.വിജയ്‌ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്‌ ഹിന്ദി താരം കങ്കണ റണൗട്ട് ആണ്.

“എ.എല്‍.വിജയ്‌ ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്‍റെ ഭാഗമാണ് ഞാനും എന്നറിയിക്കുന്നതില്‍ അതീവ സന്തോഷമുണ്ട്. ഉരുക്കുവനിതയായ ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് വിലപ്പെട്ട ഒരു അവസരമായി കരുതുന്നു,” ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജ്‌രംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി.വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി.വി.പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എംജിആറായി എത്തുന്നത്‌ അരവിന്ദ് സ്വാമിയാണ്.

‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും തങ്ങൾ എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി കങ്കണ എത്തിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജയലളിതയുമായി ഒരു രൂപസാദൃശ്യവുമില്ലെന്നും അവരുടെ കാരിക്കേച്ചര്‍ മാത്രമാണ് കങ്കണ എന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ റിലീസ് ചെയ്തത്. ജയലളിതയുമായി സാദൃശ്യമുള്ള ആ പോസ്റ്റര്‍ സ്വീകരിക്കപ്പെടുകയും ചെയ്തു.

“ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല. ‘തലൈവി’യ്ക്കായി പത്തു കിലോ ഭാരമാണ് അവര്‍ കൂട്ടിയത്. അവരുടെ നിലയില്‍ നില്‍ക്കുന്ന ഒരു നടിക്ക് അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. വികാരനിര്‍ഭരമായ രംഗമോ, ഭാരതനാട്യമോ എന്തുമാകട്ടെ, അവര്‍ മനോഹരമായി ചെയ്യും. ഒറ്റ വിശേഷണത്തില്‍ വിശദീകരിക്കാനാവുന്ന ഒരാളല്ല കങ്കണ. അവരെപ്പോലെ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ‘ഡയറക്ടേഴ്സ് ഡിലൈറ്റ്’ ആണവര്‍. ലേഡി ആമിര്‍ ഖാന്‍ എന്നും വേണമെങ്കില്‍ പറയാം. എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് പ്രേക്ഷകര്‍ തുറന്ന മനസോടെ വന്നു അവര്‍ ജയലളിതയായി അഭിനയിക്കുന്നത് കണ്ടു വിലയിരുത്തണം എന്നാണ്,”  എ.എല്‍.വിജയ്‌ പറഞ്ഞു

പതിനേഴ് സംസ്ഥാനങ്ങളിലെ ഒഴിവു വന്ന 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന് നടക്കുമെന്നറിയിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് വന്നു. 2010 ഏപ്രിൽ മാസത്തിലാണ് ഈ സീറ്റുകളിൽ ഒഴിവു വരുന്നത്.

മാർച്ച് 6ന് ഇതു സംബന്ധിച്ച വിജ്ഞാപനം വരും. നോമിനേഷൻ നല്‍കാനുള്ള അവസാന തിയ്യതി മാർച്ച് 13 ആണ്. മാർച്ച് 26ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പോളിങ്. അന്നുതന്നെ വൈകീട്ട് 5 മണിക്ക് വോട്ടുകൾ എണ്ണും.

വിവിധ സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകൾ

1. മഹാരാഷ്ട്ര- 7

2. ഒഡീഷ-4

3. തമിഴ്നാട്- 6

4. പശ്ചിമബംഗാൾ‌- 5

5. ആന്ധ്രാപ്രദേശ്- 4

6. തെലങ്കാന- 2

7. അസം- 3

8. ബിഹാർ-5

9. ഛത്തീസ്ഗഡ്- 2

10. ഗുജറാത്ത്- 4

11. ഹരിയാന- 2

12. ഹിമാചൽ പ്രദേശ്- 1

13. ജാർഖണ്ഡ്- 2

14. മധ്യപ്രദേശ്- 3

15. മണിപ്പൂർ- 1

16. രാജസ്ഥാൻ- 3

17. മേഘാലയ- 1

മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ മത്സരിച്ചു അഭിനയിച്ച ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സില്‍ ഷാരൂഖ്‌ ഖാന്‍ അതിഥി താരമായി അഭിനയിക്കുന്നുണ്ടോ? എന്നത് അന്നത്തെ സിനിമാ പ്രേക്ഷകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ഫാസില്‍ അതിനെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ്.

വലിയ കാസ്റ്റിംഗ് നിരകൊണ്ട് സമ്ബന്നമായിരുന്ന ഹരികൃഷ്ണന്‍സ് 1998-ഓണ റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമയായിരുന്നു. ബോളിവുഡ് നടി ജൂഹി ചൗള നായികയായി എത്തിയ ചിത്രത്തില്‍ ഷാരൂഖ്‌ ഖാനും അതിഥി താരമായി അഭിനയിക്കുന്നുണ്ടോ? എന്നതായിരുന്നു പ്രേക്ഷകരുടെ സംശയം. ‘ഹരികൃഷ്ണന്‍സ്’ സിനിമയുമായി ബന്ധപ്പെട്ടു അന്നത്തെ സിനിമാ മാസികകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഷാരൂഖ് ഖാനും ജൂഹി ചൗളയും ഒന്നിച്ചുള്ള ഒരു സ്റ്റില്‍ പുറത്തു വന്നതോടെ കേരളത്തിലെ ഷാരൂഖ്‌ ഖാന്‍ ആരാധകരും ആകാംഷപൂര്‍വ്വം ചിത്രത്തിനായി കാത്തിരുന്നു.

ഹരികൃഷ്ണന്‍സിന്റെ ചിത്രീകരണം ഊട്ടിയില്‍ നടക്കുമ്പോൾ ഷാരൂഖിന്റെ മറ്റൊരു ബോളിവുഡ് സിനിമയുടെ ചിത്രീകരണവും അതിനടുത്തായി നടക്കുന്നുണ്ടായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജൂഹിയെ കാണാന്‍ ഷാരൂഖ്‌ ഹരികൃഷ്ണന്‍സിന്‍റെ സെറ്റിലെത്തി. ഹരികൃഷ്ണന്‍സിന്‍റെ മനോഹരമായ സെറ്റ് സന്ദര്‍ശിച്ചതോടെ ഷാരൂഖിന് ഒരു ഷോട്ടില്‍ എങ്കിലും ആ സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹം തോന്നി. നായികാ കഥാപാത്രത്തെ മോഹന്‍ലാലിന് ആണോ മമ്മൂട്ടിക്ക് ആണോ കിട്ടുക എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്ബോള്‍ ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു പോകുന്ന ഒരു ഷോട്ട് പ്ലാന്‍ ചെയ്തു എങ്കിലും പിന്നീട് ഫാസില്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

 

വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരംഭിച്ച സംഘർഷത്തിൽ നൂറ്റി അമ്പതോളം പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ. 48 പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മരിച്ച എഴ് പേരിൽ ഒരാളും പോലീസുകാരനാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ രാത്രിയും തുടർന്ന സംഘർഷങ്ങളുടെ തുടർച്ചായി പല മേഖകളിലും ഇപ്പോഴും സംഘർഷഭരിതമായി നിലനിൽക്കുകയാണ്. ജനങ്ങൾ ചേരി തിരിഞ്ഞ് എറ്റുമുട്ടുന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഹിന്ദു ഭൂരിപക്ഷ മേഖലകളിലേക്കും തിരിച്ചും മറ്റ് വിഭാഗങ്ങളിൽ പെട്ടവർക്ക് സഞ്ചരിക്കാൻ ആവുന്നില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കബീർ നഗറിലാണ് ഇന്ന് രാവിലെ സംഘർഷം റിപ്പോർട്ട് ചെയ്ത ഒരു പ്രദേശം. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടാവുകയായിരുന്നു.

അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എംഎൽഎമാരുടെ യോഗം വിളിച്ച് കേജ്രിവാളും വിഷയം ചർ‌ച്ച ചെയ്യും.

അക്രമത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും കേജ്രിവാൾ ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഉണ്ടായ സംഘര്‍ഷം കേന്ദ്ര സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. ഈ പശ്ചാത്തലാണ് അമിത് ഷാ ഇടപെടൽ ശക്തമാക്കുന്നത്.

അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം സർക്കാറിനുള്ള തലവേദന വ്യക്തമാകുന്നതാണ്. ഏത് പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി സംഘർഷങ്ങളോട് പ്രതികരിച്ചത്. സമാധാനപരമായ സമരങ്ങള്‍ക്ക് രണ്ട് മാസത്തോളം സര്‍ക്കാര്‍ അവസരം നല്‍കി. എന്നാൽ അക്രമം അനുവദിക്കാന്‍ ആകില്ല. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, ഡൽഹിയിലെ സംഘർഷത്തെ കുറിച്ച് നാലെ പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇന്ന് കോടതിയിൽ സംഘർഷം പരാമർശിക്കപ്പെട്ടപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. അതേസമയം, ,സംഘർഷമേഖലയിലക്ക് കൂടുതൽ കേന്ദ്ര സേനയെ നിയോഗിച്ചു. 35 കമ്പനി കേന്ദ്ര സേനയെയാണ് സംഘർഷ ബാധിത സ്ഥലത്തേക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ട് കമ്പനി ദ്രുത കർമ്മ സേനെയെ ഇതിനോടകം സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

29 വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതായില്ലെന്ന് പരാതി. സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണമാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. തോപ്പുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്ന് സ്കൂളിൽ കവാടം ഉപരോധിക്കുന്ന മാതാപിതാക്കൾ ആരോപിച്ചു.

 

 

സംസ്ഥാനത്തോടുന്ന കോൺട്രാക്ട് ഗാരേജ് ബസുകൾക്ക് പുതിയ ഏകീകൃത കളർകോഡ് നിർബന്ധമാക്കി ഉത്തരവിറങ്ങി. വെളളയിൽ വൈലറ്റും ഗോൾഡൻ വരകളുമാണ് പുതിയ കോഡ്. ഉത്തരവ് മാര്‍ച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുൻവശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം മയം വരുത്തി. അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്ന ഉത്തരവിറങ്ങിയത്.

നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. മാത്രമല്ല മുന്‍വശത്ത് ടൂറിസ്റ്റ് എന്നതിനു പകരം ഓപ്പറേറ്ററുടെ പേരെഴുതാനും അനുവദിച്ചു. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതാനുള്ള അനുമതിയും നല്‍കി.

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. മാര്‍ച്ച് മുതല്‍ നിറംമാറ്റം നിലവില്‍വരും. നിലവില്‍ മറ്റ് നിറങ്ങള്‍ അടിച്ചിട്ടുള്ള ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ വെള്ളനിറത്തിലേക്ക് മാറണം. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല.

ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവര്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിച്ചിരുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്‍ടിഎ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

സ്‍കൂളിലെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.

സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ നിറയെ. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോള്‍ അതിനെയൊക്കെ പരസ്യമായി വെല്ലുവിളിക്കുന്ന ബസുടമകളെയും ജീവനക്കാരെയും അടുത്തിടെ കണ്ടു വരുന്നുണ്ട്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതായത് ഈ ബസുടമകളും ജീവനക്കാരും ചോദിച്ചുവാങ്ങിയ നടപടിയാണ് ഇതെന്ന് ചുരുക്കം.

സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ലോകം പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമിച്ച റോക്കറ്റിൽ പറന്ന 64കാരന് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോർണിയ മരുഭൂമിയിലേക്ക് പറപ്പിച്ച റോക്കറ്റ് തകർന്നാണ് മൈക്കൽ ഹ്യൂഗ്സ് എന്ന പരന്ന ഭൂമി സിദ്ധാന്തക്കാരൻ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ബഹിരാകാശത്തേക്ക് കഴിയുന്നത്ര ദൂരം പറന്ന് ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം.

ഏതാണ്ട് 5000 അടി ഉയരത്തിൽ എത്താനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം. യുഎസ് സയൻസ് ചാനലിലെ ഹോംമേഡ് അസ്ട്രനോട്ട്സ് എന്ന പരിപാടിയുടെ ഭാഗമായി ഈ പറക്കലും അപകടവും ഷൂട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ റോക്കറ്റ് വിക്ഷേപിക്കുന്നതും പൊട്ടിത്തകരുന്നതും കാണാം. റോക്കറ്റിനു പിന്നിൽ ഒരു പാരച്യൂട്ട് വിടരുന്നതും കാണാം.

ഒരു സഹായിയോടൊപ്പമാണ് ഹ്യൂഗ്സ് ഈ റോക്കറ്റ് നിർമ്മിച്ചത്. ഏതാണ് 18000 യുഎസ് ഡോളർ ചെലവഴിച്ചായിരുന്നു നിർമ്മാണം. മുൻപും ഹ്യൂഗ്സ് ഇത്തരത്തിലുള്ള പറക്കലുകൾ നടത്തിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അയൽക്കാരായ ബംഗ്ലാദേശിനെ 18 റൺസിനു തകർത്താണ് ഇന്ത്യ രണ്ടാം ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടു വെച്ച 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയാണ് ബംഗ്ലാദേശ് ആരംഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തിൽ ശിഖ പാണ്ഡെ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്പിച്ചു. 3 റൺസെടുത്ത ഷമീമ സുൽത്താനയെ ദീപ്തി ശർമ്മ പിടികൂടി. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത് മത്സരത്തിലേക്ക് തിരികെ വന്നു. 8ആം ഓവറിൽ രണ്ടാം വിക്കറ്റ് വീണു. 26 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 30 റൺസെടുത്ത മുർഷിദ ഖാതൂനെ അരുന്ധതി റെഡ്ഡി റിച്ച ഘോഷിൻ്റെ കൈകളിൽ എത്തിച്ചു.

സഞ്ജിദ ഇസ്ലാം (10) പൂനം യാദവിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫർഗാന ഹഖും (0) വേഗം മടങ്ങി. അരുന്ധതി റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ഫാതിമ ഖാതൂൻ (17), ജഹനാര ആലം (10) എന്നിവരെ കൂടി പുറത്താക്കിയ പൂനം കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ചു. 26 പന്തുകളിൽ അഞ്ച് ബൗണ്ടറി അടക്കം 35 റൺസെടുത്ത നിഗർ സുൽത്താന പുറത്തായതോടെ ബംഗ്ലാദേശ് തകർന്നു. തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി റുമാന അഹ്മദ് (13) ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു ഉജ്ജ്വല യോർക്കറിലൂടെ ശിഖ പാണ്ഡെ ഇന്ത്യൻ വിജയം ഉറപ്പിച്ചു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസെടുത്തത്. ഷഫാലി വർമ്മയിലൂടെ അമ്പരപ്പിക്കുന്ന തുടക്കം കിട്ടിയ ഇന്ത്യക്ക് ആ തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് തിരിച്ചടി ആവുകയായിരുന്നു. 39 റൺസെടുത്ത ഷഫാലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി സൽമ ഖാത്തൂനും പന്ന ഘോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

RECENT POSTS
Copyright © . All rights reserved