Latest News

കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കും ആശ്വാസം. ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഇന്ന് വൈകുന്നേരം ആറിന് പുറപ്പെടും. ആദ്യഘട്ടത്തില്‍ 1200 പേരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. ആലുവയില്‍ നിന്ന് പുറപ്പെട്ടാല്‍ ഭുവനേശ്വറില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. വിവിധ കാംപുകളില്‍ നിന്നായി പോകേണ്ടവരെ റെയില്‍വെ സ്റ്റേഷനില്‍ പൊലീസുകാര്‍ എത്തിക്കും.

ഇന്ന് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും വിവരമുണ്ട്. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ ട്രെയിനുകളും നോണ്‍ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്ന കാര്യം അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായി പിഎസ്ജി)യെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. കൊവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലീഗ് ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പിഎസ്ജിയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്‌സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്. ലീഗ് സീസണ്‍ അവസാനിപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയ്ക്കും മൂന്നാം സ്ഥാനത്തുള്ള സ്റ്റേഡ് റെന്നായിസിനും അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പായി.

ഫ്രഞ്ച് ലീഗ് പുനരാരാംഭിക്കുന്ന കാര്യം അധികൃതര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍. അടുത്തവര്‍ഷത്തെ ലീഗ് വണ്‍ സീസണ്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ടതാണെങ്കിലും കൊവിഡിന്റെ പ്ശ്ചാത്തലത്തില്‍ നീട്ടിവെക്കാനാണ് സാധ്യത. കൊവിഡ് മൂലം രാജ്യത്ത് പൊതുപരിപാടികള്‍ സെപ്റ്റംബര്‍ ഒന്നുവരെ നിരോധിച്ച പശ്ചാത്തലത്തില്‍ ഈ സീസണിലെ ഡച്ച് ലീഗ് മത്സരങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗുകളൊന്നും ഇതുവരെ പുനരാരാംഭിച്ചിട്ടില്ല. ലീഗ് മത്സരങ്ങള്‍ എപ്പോള്‍ പുനരാരാംഭിക്കാനാകുമെന്ന് മെയ് 25ന് മുമ്പ് അറിയിക്കണമെന്ന് യുവേഫ ലീഗ് അധികൃതര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു

ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” എന്ന് അറിയിച്ചിരിക്കുന്ന ട്രെയിൻ ഇന്ന് പുലർച്ചെ തെലങ്കാനയിൽ നിന്നാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.

1,200 തൊഴിലാളികളുമായി തെലങ്കാനയിലെ ലിംഗാംപള്ളിയിൽ നിന്നാണ് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് ട്രെയിൻ‌ യാത്ര നടത്തുന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാണ് ട്രെയിൻ‌ സർവീസ് നടത്തുന്നത്.

24 കോച്ചാണ് ട്രെയിനിലുള്ളത്. എന്നാൽ സാധാരണയായി 72 പേരെ ഉൾക്കൊള്ളുന്ന ഒരു കമ്പാർട്ടുമെന്റിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് 54 പേർ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നാണ് വാർത്താ ഏജൻസിയായ പിടിഐ വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാറിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” അനുവദിച്ചതെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. ഇത് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ മാത്രമായിരുന്നു. റെയിൽ‌വേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമേ കൂടുതൽ ട്രെയിനുകൾ ആസൂത്രണം ചെയ്യുകയുള്ളൂ എന്നും അധികൃതർ‌ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റ് ആളുകൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രെയിനിൽ സർവീസ് നടത്തുന്നത്. കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവയ്ക്ക് പുറമെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത സംസ്ഥാന തൊഴിലാളികൾ‌ക്കായി ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി അഞ്ച് ആഴ്ചകൾക്കുശേഷമാണ് രാജ്യത്ത് ഒരു പാസഞ്ചർ ട്രെയിൻ‌ സര്‍വീസ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അബുദാബി: സ്കൂളിലെ മികച്ച, സ്‌നേഹമയിയായ അധ്യാപിക.. സ്നേഹത്തോടെ പുഞ്ചിരിതൂകി കുട്ടികളെ പഠിപ്പിക്കുന്ന അവരുടെ പ്രിയ ടീച്ചർ… ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രിൻസി… എന്നാൽ തന്റെ പ്രിയ മക്കളുടെ എല്ലാമായിരുന്ന പ്രിൻസി എന്ന അമ്മയുടെ കൊറോണ ബാധിച്ചുള്ള  മരിണം…  അബുദാബിയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വേദനയായി അവരുടെ മനസിലേക്ക്, ഹൃദയത്തിലേക്ക്‌ ആഴ്ന്നിറങ്ങുകയായിരുന്നു.

അബുദാബിലെ മലയാളികളുടെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ആണ് പ്രിൻസിയുടെ മരണാന്തര ചടങ്ങുകൾ സാക്ഷിയായത്. തങ്ങളുടെ എല്ലാമായിരുന്നു അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനാകാതെ എന്ത് സംഭവിക്കുന്നത് എന്ന് അറിയാതെ  എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ബന്ധുവിന്റെ വീട്ടിൽ… തന്റെ പാതിയായ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭര്‍ത്താവ്, ഇവരെയെല്ലാം എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും…  പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിനെ ഉറ്റവര്‍ അന്ത്യ യാത്രയാക്കിയത് കാണാമറയത്തുനിന്ന്, പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ.

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിന്‍സി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയില്‍ സംസ്‌കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കും അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായില്ല.

പ്രിയതമയെ സംസ്‌കരിക്കാനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാന്‍ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കള്‍ മൂന്നു പേരെയും മോര്‍ച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല. അവര്‍ വീട്ടില്‍ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാര്‍ തോമാ പള്ളി പ്രയര്‍ ഗ്രൂപ്പ് അംഗമായ പ്രിന്‍സി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

എപ്പോഴും മുഖത്ത് ശാന്തത പ്രകടിപ്പിച്ചിരുന്ന, അധ്യാപനവൃത്തിയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രിൻസിക്ക് അന്ത്യഞ്ജലി അർപ്പികുമ്പോൾ കലങ്ങിയ മനസ്സുമായി പ്രവാസി മലയാളികൾ… ഇനിയും വേദനകൾ തരരുതേ എന്ന പ്രാർത്ഥനയോടെ…

ദുബായില്‍ കഴിഞ്ഞ വ്യാഴാഴ്ച മരിച്ച മലയാളിയും പ്രമുഖ വ്യവസായിയുമായ ജോയ് അറയക്കലിന്റെത് ആത്മഹത്യ തന്നെയെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.

“ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യവസായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ 14-ആം നിലയില്‍ നിന്ന് ചാടി മരിച്ചെന്ന് ഞങ്ങൾക്ക് കിട്ടിയ വ്യക്തമായ സൂചനയെ തുടർന്ന് ആദ്യം വാർത്ത മലയാളം യുകെ ന്യൂസിൽ പ്രസിദ്ധികരിച്ചപ്പോൾ തന്നെ നിരവധി സൈബർ ആക്രമണം ഞങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു. ആദ്യം തന്നെ പറയട്ടെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് മൂലം തന്നെയാണ് അതിദാരുണ സംഭവം എങ്കിലും അങ്ങനെ ഒരു വാർത്ത കൊടുക്കേണ്ടി വന്നത് എന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു”, ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം ബിന്‍ സൊരൂര്‍ ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളോട് വ്യക്തമാക്കി. അവിടുന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് മുഖ്യധാരാമാധ്യമങ്ങളിൽ കാണാതിരുന്ന വാർത്ത മറ്റു ചില ഓൺലൈൻ മാധ്യമങ്ങളോടൊപ്പം മലയാളം യുകെ ന്യൂസിലും പ്രസിദ്ധികരിച്ചത്.

ആത്മഹത്യക്ക് പിന്നില്‍ എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോ എന്നത് ദുബായ് പോലീസ് തള്ളിക്കളഞ്ഞതിനാൽ ആണ് ജോയിയുടെ മൃതദേഹം വിട്ടുകൊടുത്തത്.  തുടർന്നാണ് ജോയിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടർന്ന് യുഎഇ വിദേശകാര്യ വകുപ്പിന്റെ ആവശ്യമായ അനുമതികിട്ടി മുറയ്ക്ക് ജോയിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നതും, ദുബായ് കൌണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

എന്നാൽ ജോയിയുടെ മരണത്തിൽ ദുരൂഹത ഇല്ലന്നും. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിനുണ്ടായ അസാധാരണമായ വിലത്തകര്‍ച്ചയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിലെ കടുത്ത വില നഷ്ടം ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക ബാധ്യതയാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പെട്രോളിയം ബിസിനസ്സ് ആയിരുന്നു ജോയിയുടെ പ്രധാന ബിസിനസ് മേഖല.

അഞ്ച് ദിവസം മുമ്പാണ് വ്യവസായിയും മലയാളിയുമായ അറയ്ക്കല്‍ ജോയി ദുബായില്‍ മരിച്ച വിവരം പുറത്തുവരുന്നത്. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

പെട്രോളിയം മേഖലയിലെ ബിസിനസ് സംരംഭം വിപുലപ്പെടുത്താന്‍ ജോയി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അദ്ദേഹം കൂടുതലായി നടത്തിയിരുന്നുവെന്നാണ് സൂചന. ഇതിനിടയിലാണ് കോവിഡ്-19 വ്യാപിച്ചത്. ലോക രാജ്യങ്ങള്‍ ലോക്ഡൗണിലായതോടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഇടിഞ്ഞു. ഇതോടെ ജോയ് വലിയ പ്രതിസന്ധിയിലായെന്നാണ് സൂചന. ഇതാണ് അദ്ദേഹത്തെ സ്വന്തം ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വിവരം പുറത്തുവിട്ടിരുന്നില്ല. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദുബായ് ആസ്ഥാനമായ ഇന്നോവ റിഫൈനറി ആന്റ് ട്രേഡിംങ് കമ്പനിയുടെ മാനേജിംങ് ഡയറക്ടറാണ് അറയ്ക്കല്‍ ജോയ്.

ക്രൂഡോയിലിന്റെ വിലയിലുണ്ടായ തകര്‍ച്ചയില്‍ ജോയ് വിഷാദത്തിലായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ വീട്ടില്‍ പോയി അവിടെവെച്ചാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി 11 കമ്പനികള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. മാനന്തവാടി വാഞ്ഞോട് സ്വദേശിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്ന ജോയ് നാട്ടുകാര്‍ക്കിടയില്‍ ഏറെ ജനസമ്മതനായിരുന്നു.

എം.കോം ബിരുദധാരിയായ ഇദ്ദേഹം ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലെ ഒരു ഹോട്ടലില്‍ മാനേജറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 90-കളിലാണ് ദുബായിലെത്തുന്നത്. ആദ്യം ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായി. പിന്നീട് മറ്റൊരു കമ്പനിയില്‍ സാമ്പത്തിക പങ്കാളിയായാണ് ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചത്. അവിടെ ഒരു ഷേയ്ഖിന്റെ വിശ്വസ്തനായി മാറിയ ജോയ് പിന്നീട് വ്യവസായ മേഖലയില്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

അറയ്ക്കല്‍ കമ്പനിക്ക് ഷാര്‍ജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുണ്ട്. എണ്ണ സംഭരിച്ച് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതടക്കമുള്ള ബിസിനസ് സംരംഭങ്ങളും ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിനുണ്ടായിരുന്നു. ക്രൂഡ് വിലയിലുണ്ടായ വന്‍ ഇടിവ് ജോയ് അറയ്ക്കലിനെ ഉലച്ചു കളഞ്ഞത് ആ മേഖലയില്‍ അദ്ദേഹം വലിയ തോതില്‍ മുതല്‍മുടക്കിയതുകൊണ്ടാവാമെന്നാണ് സൂചന.ഷാര്‍ജ, ദുബായ്, ദമാം എന്നിവിടങ്ങളില്‍ എണ്ണ സംഭരണ കേന്ദ്രങ്ങളും ജോയ് അറയ്ക്കലിന്റെ കമ്പനിക്കുണ്ടായിരുന്നു.

ഇന്ത്യയില്‍ 11 കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ജോയ് അറയ്ക്കല്‍. പ്രളയത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ട 25 പേര്‍ക്ക് വയനാട്ടിലെ തലപ്പുഴയില്‍ വീട് നിര്‍മ്മിച്ചു വരികയായിരുന്നു. വയനാട്ടിലെ ചെറുകിട തേയില കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കമ്പനിയുടെ ഭാഗവുമായിരുന്നു ജോയ് അറയ്ക്കല്‍.

ഇദ്ദേഹം മാനന്തവാടിയില്‍ പണി കഴിപ്പിച്ച 45000 ചതുരശ്ര അടിയുള്ള വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. ജോയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.എല്ലാം വിട്ടു ജനങ്ങളുടെ മനസ്സിൽ കുടികയറിയ മാനത്താവടിയിയുടെ സ്വന്തം കപ്പൽ മുതലാളി അവസാനം മാതാവിനടുത്ത് ആറടി മണ്ണില്‍ അന്ത്യവിശ്രമം

ദുബായില്‍ മരിച്ച പ്രമുഖ വ്യവസായിയും അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറയ്ക്കലിന് കുടുംബകല്ലറയില്‍ അന്ത്യവിശ്രമം. മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു രാവിലെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പള്ളി വികാരി ഫോ. പോള്‍ മുണ്ടോലിക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പുലര്‍ച്ചെയോടെ വയനാട്ടില്‍ വീട്ടില്‍ എത്തിച്ചു.

രാവിലെ ഏഴു മണിക്ക് ശേഷം കനത്ത പോലീസ് കാവലിലാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി, ജോയിയുടെ പിതാവ് ഉലഹന്നാന്‍, സഹോദരന്‍ ജോണി തുടങ്ങി 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്ന് ജോയിക്കും അന്ത്യവിശ്രമമൊരുക്കി.

എംഎല്‍എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ തന്നെ അറയ്ക്കല്‍ പാലസിലെത്തി അന്ത്യോപചാരം അര്‍ര്‍പ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് തങ്കച്ചനും റീത്ത് സമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ച് പോലീസ് മാനന്തവാടിയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമ എന്ന നിലയിലാണ് ജോയി പൊതുജന ശ്രദ്ധയില്‍ ആദ്യം വരുന്നത്. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്നതായിരിക്കണം തന്റെ വീടുമെന്നതായിരുന്നു ജോയിയുടെ സ്വപ്നമെന്ന് അക്കാലത്ത് വീടിനെക്കുറിച്ച് പുറത്തുവന്ന നിരവധി റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നു. 40,000 ചതുരശ്ര അടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരം പോലുള്ള വീടിലൂടെ ജോയി തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു. വലിയ കുടുംബമായതിനാല്‍ എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു ജോയിയുടെ ആലോചന. അതിനായാണ് നാലേക്കറില്‍ തന്നെ പടുകൂറ്റന്‍ കൊട്ടാരം പണിതുയര്‍ത്തിയത്. 2018 ഡിസംബറില്‍ ജോയിയും കുടുംബവും അവിടേക്ക് താമസം മാറ്റി. പക്ഷേ, ഒന്നരവര്‍ഷം പോലും ആ വീട്ടില്‍ താമസിക്കാന്‍ ഭാഗ്യമില്ലാതെ ഒടുവില്‍ ‘കപ്പല്‍ ജോയി’ എന്ന് നാട്ടുകാരും പ്രവാസികളും സ്‌നേഹപൂര്‍വം വിളിക്കുന്ന ജോയ് അറയ്ക്കല്‍ യാത്രയായി.

ഇര്‍ഫാന് ഖാന് പിന്നാലെ ഋഷികപൂറിന്റെയും വിയോഗം ബോളിവുഡിന് നല്‍കിയത് കനത്ത ആഘാതമായിരുന്നു.ലോക്ക് ഡൗണിനിടെ സംഭവിച്ച ഈ തീരാനഷ്ടത്തില്‍ പ്രിയ നടനെ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും പലര്‍ക്കും സാധിച്ചില്ല.

ഇപ്പോഴിതാ ആശുപത്രിക്കിടക്കയില്‍ വച്ച് പാട്ട് ആസ്വദിക്കുന്ന ഋഷി കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചികിത്സയിലിരിക്കവെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍ ആണ് ‘ദീവാന’ എന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചത്.പാട്ടിനിടയ്ക്ക് ഋഷി കപൂര്‍ ഇടയ്ക്ക് അതി മനോഹരം എന്നു പറയുന്നതും കേള്‍ക്കാം.

പാടി കഴിഞ്ഞപ്പോള്‍ അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച് അദ്ദേഹം അനുഗ്രഹിച്ചു. കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയെന്നും ചിലപ്പോള്‍ ഭാഗ്യം തുണയ്ക്കുമെങ്കിലും ഉന്നതിയില്‍ എത്താന്‍ അധ്വാനിക്കണമെന്നും അദ്ദേഹം ഡോക്ടറെ അനുഗ്രഹിച്ചു കൊണ്ടു പറയുന്നു.

മൂന്ന് മാസം മുന്‍പേയുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

പുതിയ ചിത്രമായ ഹംഗാമ 2വിനു വേണ്ടി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും ഈ സിനിമ നിരസിച്ചതായി സംവിധായകന്‍ പ്രിയദര്‍ശന്‍.

‘ഹംഗാമ 2’വിനായി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും നിരസിച്ചതായി സംവിധായകന്‍ പ്രിയദര്‍ശന്‍. 2003-ല്‍ പുറത്തിറങ്ങിയ ‘ഹംഗാമ’ എന്ന ചിത്രത്തിന് സീക്വല്‍ ഒരുക്കുന്ന കാര്യം പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍ എന്നിവരെ സമീപിച്ചിരുന്നതായും അവരെല്ലാം നിരസിച്ചതായാണ് പ്രിയദര്‍ശന്‍ പറയുന്നത്.

”നേരിട്ട് എത്തിയില്ലെങ്കിലും ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരോട് എന്റെ ആശയം വിവരിച്ചു. അവരെല്ലാം നിരസിച്ചു. നടന്‍ മീസാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഔട്ട്‌ഡേറ്റഡ് ആയ സംവിധായകനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. അഞ്ച് വര്‍ഷമായി ഹിന്ദി സിനിമാ രംഗത്തില്ലല്ലോ” എന്ന് പ്രിയദര്‍ശന്‍ പിടിഐയോട് പറഞ്ഞു.

”അവര്‍ ഒട്ടും താത്പര്യം കാണിച്ചില്ല. മുഖത്ത് നോക്കി പറഞ്ഞില്ല. നടന്‍മാരോട് യാചിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യം. സിനിമയില്‍ അഭങിനയിക്കണമെന്ന് പറഞ്ഞ് കുറേ തവണ നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ ബഹുമാനത്തോടെ ഒരു കോഫി ഓഫര്‍ ചെയ്യും നിങ്ങളെ ഒഴിവാക്കും. അവര്‍ നിങ്ങളെ വിശ്വസിക്കാത്തതിനാലാവാം ഇങ്ങനെ” എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ദുബായില്‍ മരിച്ച പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായി ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരിലെത്തി. മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോയിയുടെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്.

ഏപ്രില്‍ 23നായിരുന്നു ജോയി അറയ്ക്കല്‍ ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.

കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹത്തിന്റെ പുതിയൊരു പദ്ധതി പൂര്‍ത്തിയാകുന്നതിലുണ്ടായ കാലതാമസം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്ത് അറിയിച്ചിരുന്നു.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.

അതേസമയം, ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യന്‍, സൗദി ബാങ്ക് പ്രതിനിധികള്‍ക്കു പുറമെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.

കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകന്‍ അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് കുട്ടികളുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബാവാ നഗര്‍. അല്പനേരംമുമ്പ് വരെ ഓടിക്കളിച്ചിരുന്ന കുട്ടികളെ പെട്ടെന്ന് ജീവനറ്റ ശരീരമായി കിടക്കുന്നത് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം ബാവാനഗറിലെ നാട്ടുകാരും പൊട്ടിക്കരഞ്ഞു.

കാഞ്ഞങ്ങാട് ബാവാ നഗറിലെ ഒരുവീട്ടിലെ മൂന്ന് കുട്ടികള്‍ കഴിഞ്ഞദിവസമാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. നാസര്‍-താഹിറ ദമ്പതിമാരുടെ മകന്‍ അജിനാസ് (ആറ്), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (നാല്) എന്നിവരാണ് മരിച്ചത്.

വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. വൈകുന്നോരം നാലുമണിയോടെയാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. നോമ്പുതുറ സമയമായപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടില്‍ വീണുകിടക്കുന്നത് കണ്ടത്. പതിവായി കളിക്കുന്നിടത്തൊന്നും കുട്ടികളെ കാണാതായപ്പോള്‍ അയല്‍പ്പക്കക്കാരെല്ലാം തിരച്ചലിനൊപ്പം ചേര്‍ന്നിരുന്നു.

ഉടന്‍ തന്നെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്നു കുട്ടികളുടെയും മരണവാര്‍ത്തയറിഞ്ഞ് ബാവാനഗറിലെ വീട്ടിലേക്കും കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലേക്കും ആളുകള്‍ ഓടിയെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരവരെ ഇവര്‍ ഒരുമിച്ച് കളിക്കുന്നത് വീട്ടുകാരും അയല്‍പക്കക്കാരും കണ്ടതാണ്. പെട്ടെന്നാണ് കുട്ടികള്‍ കണ്‍മുന്നില്‍നിന്ന് മാഞ്ഞതെന്ന് പൊട്ടിക്കരയുന്നതിനിടെ വീട്ടുകാര്‍ പറയുന്നു. കുട്ടികളുടെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Copyright © . All rights reserved