കോവിഡ് ബാധിച്ച് യുഎസിലും ബ്രിട്ടനിലും മലയാളികൾ മരിച്ചു. ഇരുവരും കോട്ടയം സ്വദേശികളാണ്. കോട്ടയം മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (63) ഷിക്കാഗോയിലാണ് മരിച്ചത്. സംസ്കാരം പിന്നീട്. 11 വര്‍ഷമായി കുടുംബത്തോടൊപ്പം ഡെസ് പ്ലെയിന്‍സിലാണ് താമസം. ജൈനമ്മയാണ് ഭാര്യ. കോവിഡ് ബാധിച്ച് മലയാളി നഴ്‌സാണ് ലണ്ടനില്‍ മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതുവരെ 30,64,147 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 2,11,449 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 9,21,400 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,09,040 പേര്‍ക്കാണ് നിലവില്‍ ഇവിടെ വൈറസ് ബാധയുള്ളത്. 56,666 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 1,37,805 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,264 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
കോട്ടയം റെഡ് സോണായതിന് പിന്നാലെ ആലപ്പുഴ-കോട്ടയം ജില്ലാ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായി അടയ്ച്ചു. ചരക്ക് നീക്കത്തിനും ചികിത്സാ യാത്രയ്ക്കും മാത്രമാണ് ഇളവ്. കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. ജോലി ആവശ്യത്തിനുള്ള യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പതിമൂന്നുപേരില്‍ ആറുപേരും കോട്ടയം സ്വദേശികളാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്‍മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെ പുതിയതായി ഹോട്ട്‍സ്‍പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കോട്ടയം-പത്തനംതിട്ട അതിർത്തികളും താൽക്കാലികമായി അടയ്ച്ചു. കീഴടി, മുണ്ടുകോട്ട, മൈലമൺ, ചാഞ്ഞോടി, അമര, വെങ്കോട്ട, മുണ്ടുകുഴി, കുട്ടൻചിറ, ആനപ്പാറ, പ്ലാച്ചിറപ്പടി, കല്ലുങ്കൽപ്പടി, നെടുങ്ങാടപ്പളളി, ആനിക്കാട് പഞ്ചായത്ത്, കോട്ടാങ്ങൽ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സമീപ പ്രദേശങ്ങൾ അടയ്ക്കുന്നത്.
ഇന്ന് നമ്മുടെ നാട്ടിലേക്ക് അയക്കാൻ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവൻ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു.അതിൽ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകൻ ഡേവിഡിൻെറതായിരുന്നു. എംബാമിംഗ് കഴിഞ്ഞ് കൊച്ചുമകൻെറ ശരീരം പെട്ടിക്കുളളിൽ വെച്ച് ആണി തറക്കുമ്പോൾ മാതാപിതാക്കളുടെ കരച്ചിൽ എനിക്കും സഹപ്രവർത്തകർക്കും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു.കുഞ്ഞ് വാവയായിരുന്നപ്പോൾ ഡേവിഡിനെ ഗൾഫിൽ കൊണ്ട് വന്ന് വളർത്തി,സ്കൂളിൽ ചേർത്തു.11വയസ്സുവരെ മാത്രമെ ആ മാതാപിതാക്കൾക്ക് അവനെ പരിപാലിക്കുവാനും സ്നേഹിക്കുവാനുളള അവസരം ദെെവം കൊടുത്തുളളു.കുഞ്ഞു ഡേവിഡ് ദെെവത്തിൻെറ സന്നിധിയിലേക്ക് യാത്രയായി.മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാൻ നാട്ടിലേക്ക് അയച്ഛു..ഇവിടെയും നമ്മുടെ കേന്ദ്രസർക്കാരിൻെറ പിടിവാശി മൂലം മാതാപിതാക്കൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല.മകൻ നഷ്ടപ്പെട്ട വേദന ഒന്ന്,അതുപോലെ തന്നെ പൊന്നുമകൻെറ അന്ത്യകർമ്മം പോലും ചെയ്യാൻ ഭാഗ്യം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ, ഒന്ന് ചിന്തിച്ചു നോക്കു.ഈ വേദനകൾ ഒക്കെ നേരിൽ കാണുന്നവരാണ് പ്രവാസികളായ ഞങ്ങൾ,സാമൂഹിക പ്രവർത്തകർ. ഈ മാതാപിതാക്കളുടെ കണ്ണ്നീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടത്. ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനും പെെസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ ?. അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ അവർ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ.ഞങ്ങൾ ചോദിക്കേണ്ടത്. ഞങ്ങൾ പ്രവാസികളെ രണ്ടാം പൗരന്മരായി കാണുന്ന നിങ്ങളുടെ നയം തിരുത്തു.ഇനിയും നിങ്ങൾ തീരുമാനങ്ങൾ എടുക്കാൻ വെെകിയാൽ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്.എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല.എല്ലാം നേരിടാനുളള മനകരുത്ത് ദെെവം അവർക്ക് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
നാട്ടിലെ കടം തീര്‍ക്കാന്‍ കഷ്ടപ്പെട്ട് ഗള്‍ഫിലെ വമ്പന്‍ വ്യവസായികളുടെ പട്ടികയില്‍ ഇടംനേടി കോടീശ്വരനായി തീര്‍ന്ന വ്യക്തിയാണ് ബിആര്‍ ഷെട്ടി. വലിയ കടബാധ്യതകളില്‍പ്പെട്ട് ബിആര്‍ ഷെട്ടിയുടെ തകര്‍ച്ച ഇപ്പോള്‍ പ്രവാസലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
രണ്ടാമൂഴം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബിആര്‍ ഷെട്ടി എന്ന പേര് മലയാളികള്‍ കേട്ട് പരിചയിക്കുന്നത്. ആയിരം കോടിയുടെ സിനിമാ പദ്ധതി വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് രണ്ടാമൂഴം ഉപേക്ഷിക്കുകയും തുടര്‍ന്ന് മഹാഭാരതം സിനിമ ചെയ്യുമെന്നും ബിആര്‍ ഷെട്ടി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഇതിന് പിന്നാലെ ഇപ്പോള്‍ വാര്‍ത്തകളില്‍ എല്ലാം നിറയുന്നത് മൂക്കറ്റം കടംകേറി തകര്‍ന്ന ബിആര്‍ ഷെട്ടിയെക്കുറിച്ചാണ്. ഗള്‍ഫില്‍ എത്തി എന്‍എംസിയും യുഎഇ എക്സ്ചേഞ്ചും അടങ്ങുന്ന വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഷെട്ടിയുടെ തകര്‍ച്ച പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മഡി വാട്ടേഴ്സ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമാണ് ഷെട്ടിയുടെ സ്ഥാപനത്തിന് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചത്.തുടര്‍ന്ന് എന്‍എംസിയുടെ സ്റ്റോക്ക് വില ഇടിഞ്ഞ് തകര്‍ന്നു. 450 കോടി ഡോളറിന്റെ കടം കമ്പനി ഒളിച്ച് വെച്ചതായുളള വിവരം പുറത്ത് വന്നു.
ഇതിന് പിന്നാലെ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്സിക്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഷെട്ടി രാജി വെച്ചു. വിവിധ ബാങ്കുകളിലായി 6.6 ബില്യണ്‍ ഡോളറാണ് (അന്‍പതിനായിരം കോടി രൂപ) എന്‍എംസിയുടെ കടബാധ്യത.
കൂടാതെ അബുദാബിയില്‍ സാമ്പത്തിക തട്ടിപ്പിനടക്കം ഷെട്ടിക്ക് വിചാരണ നേരിടേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഇപ്പോള്‍. അതിനിടെ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ തന്റെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സ്വാകാര്യ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് സര്‍ക്കാരിനെ അറിയിക്കുമെന്ന് ബിആര്‍ ഷെട്ടി പറഞ്ഞു. അന്‍പതിനായിരം കോടി വായ്പത്തട്ടിപ്പ് നടത്തി ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി എന്ന ആരോപണത്തിന് പിന്നാലെയാണ് ഷെട്ടി ഇക്കാര്യം.
അന്‍പതിനായിരം കോടിയുടെ വായ്പ്പാത്തട്ടിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സഹോദരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയിലെത്തിയ ഷെട്ടി ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ താന്‍ തിരിച്ച് അബുദാബിയില്‍ എത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പറഞ്ഞു
ദുബായ്: എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം. കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനും യു.എ.ഇയുടെ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
ട്രാന്‍സ്ഫര്‍ അടക്കമുള്ള ഇടപാടുകള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.
ബി.ആര്‍ ഷെട്ടി ഇടപെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ ഇതിന്മേലും ഇത്തരം നടപടികള്‍ ബാധകമായിരിക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യയിലുള്ള ബി.ആര്‍ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് രണ്ട് ജില്ലകൾ റെഡ് സോണിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയവും ഇടുക്കിയുമാണ് റെഡ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണ് ഇരു ജില്ലകളെയും റെഡ് സോൺ ആക്കി പ്രഖ്യാപിച്ചത്. നേരത്തെ നാല് ജില്ലകളാണ് റെഡ് സോണിൽ ഉണ്ടായിരുന്നത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോറ്റ്, മലപ്പുറം എന്നീ ജില്ലകളാണ് നേരത്തെ റെഡ് സോണിൽ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം, ഇടുക്കി ജില്ലകളിൽ തുടർച്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 24 കേസുകളാണ് ജില്ലകളിൽ സ്ഥിരീകരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ആക്കിയതായി മുഖ്യമന്ത്രി അറിയിച്ചത്. നേരത്തെ തന്നെ ജില്ലകളിലെ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചിരുന്നു.
കോട്ടയം ജില്ലയിൽ പനച്ചിക്കാട്, വിജയപുരം, മണർകാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിൽ ഉൾപ്പെട്ട 2, 20, 26, 36,37 വാർഡുകളും തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ പ്രദേശങ്ങളുമാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ.
ഇടുക്കിയിലാവട്ടെ, വണ്ടൻമേട്, ഇരട്ടയാർ എന്നീ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളാണ്.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ സംസ്ഥാനങ്ങൾ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ സംസ്ഥാനങ്ങൾ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
രോഗമുക്തരായവരിൽ 6 പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ വീതവും രോഗമുക്തരായി.
സംസ്ഥാനത്ത് ഇതുവരെ 551 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ 123 പേർ ചികിത്സയിലുണ്ട്. 20301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 19812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് മാത്രം 104 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം നെഗറ്റീവാണ്.
ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, മറ്റുള്ളവരുമായി സമ്പർക്കം കൂടുതലുള്ളവർ എന്നിവരിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഇതിൽ 611 എണ്ണം നെഗറ്റീവ് ആണ്. കൊവിഡ് പരിശോധന വ്യാപകമാകുന്നതിൻ്റെ ഭാഗമായി ഇന്നലെ മാത്രം 3056 സാമ്പിളുകളാണ് പരിശോധിച്ചത്.
ആർട്ടിക്ക് മേഖലയ്ക്ക് മുകളിലെ ഓസോൺ പാളിയിലുണ്ടായിരുന്ന ഏറ്റവും വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോർട്ട്. പത്തുലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഓസോണിലെ വിള്ളൽ ഇല്ലാതായെന്ന് യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് അവസാനത്തോടെയായിരുന്നു ഉത്തരധ്രുവത്തിനു മുകളിൽ ഓസോണിൽ ദ്വാരം കണ്ടെത്തിയത്.
തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാർ വോർട്ടെക്സ്(Polar Vortex) എന്ന പ്രതിഭാസം ദുർബലപ്പെട്ടതാണ് വിള്ളൽ അടയാൻ കാരണമായി പറയുന്നത്. പോളാർ വോർട്ടെക്സ് പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും മറ്റും കാരണമാകുന്നത്. ഉത്തരധ്രുവത്തിൽ ആദ്യമായി ഓസോൺ ദ്വാരം കണ്ടെത്തിയത് 2011 ജനുവരിയിലായിരുന്നു. ഇത് ചെറിയ വിള്ളലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം അന്തരീക്ഷ മലനീകരണത്തിലുണ്ടായ കുറവ് ഓസോൺ പാളിയിലെ ദ്വാരമടയുന്നതിനു കാരണമായിട്ടില്ലെന്നാണ് പറയുന്നത്.
ചർമ കാൻസറിന് കാരണമാകുന്ന അൾട്രാവയലറ്റ് വികരണങ്ങളിൽ നിന്നും ഓസോൺ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലുണ്ടാകുന്ന വിള്ളലുകൾ വലിയ ഭീഷണിയാണ്. ഇപ്പോഴത്തെ റിപ്പോർട്ടുകൾ വലിയ ആശ്വസമാണ് ഉണ്ടാക്കിയിരിക്കുന്നത്.അന്തരീക്ഷ താപനില മൈനസ് 42 ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോൺ ശോഷണം ഏറ്റവുമധികം സംഭവിക്കുന്നത്. 62 ഡിഗ്രിവരെ മൈനസ് താപനിലയുള്ള ദക്ഷിണ ധ്രുവത്തിലാണ് ഓസോൺ ശോഷണം ആദ്യം നടക്കുന്നത്.
ബെർലിൻ: ലോകമെമ്പാടും ഉള്ള പ്രവാസികളായ മലയാളി ആരോഗ്യ പ്രവർത്തകർ അത്ര ആശാവഹമായ സാഹചര്യങ്ങളിൽ കൂടിയല്ല കടന്നു പോകുന്നത്. കൊറോണ വൈറസ് ഏറ്റവും മോശമായ രീതിയിൽ ബന്ധിച്ച യൂറോപ്പിന്റെ അവസ്ഥ വളരെ മോശമാണ്. ഇതുവരെ ഒരു മലയാളിയുടെ മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജർമ്മനിയിൽ നിന്നും ആണ് മലയാളി മനസ്സിനെ വിഷമിക്കുന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യൂറോപ്പിൽ ഏറ്റവും കാര്യക്ഷമമായി കോഡിനെ പ്രതിരോധിച്ച ജർമ്മനിയിൽ നേഴ്‌സായി ജോലി ചെയ്‌തിരുന്ന മലയാളി നഴ്‌സ് പ്രിൻസി സേവ്യർ (54) ആണ് ഇന്ന് മരണത്തിന് കീഴങ്ങിയത്. ചങ്ങനാശ്ശേരി സ്വദേശി കാര്‍ത്തികപിള്ളിൽ സേവ്യർ (ജോയ്മോൻ) ആണ് ഭര്‍ത്താവ്. ആതിരയാണ് മകള്‍.
പരേതനായ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസഫിന്റെ മകളാണ് മരിച്ച പ്രിൻസി. കുടുംബം ജര്‍മ്മനിയില്‍ റെസിഡൻസി നേടിയവരാണ്. ശവസംസ്ക്കാരം ജർമ്മനിയിൽ തന്നെ ആണ് നടത്തപ്പെടുക.
യെസ് ബാങ്ക് അഴിമതിക്കേസിൽ പ്രതികളായ ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ സിബിഐ കസ്റ്റഡിയിൽ. കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവരെയാണ് സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തത്.
ഈ മാസം 9ന് പശ്ചിമ മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലെ ഫാം ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇരുവരും പിടിയിലായിരുന്നു. തുടർന്ന് പാഞ്ചഗണിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി.
എന്നാൽ, ക്വാറന്റീൻ കാലാവധി കഴിഞ്ഞെന്നും യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ പ്രതികളായ ഇവരെ കസ്റ്റഡിയിൽ എടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല, സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികളെ മോചിപ്പിക്കരുതെന്ന് സത്താറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഇരുവരേയും കസ്റ്റഡിയിലെടുത്തത്. യെസ് ബാങ്ക് മേധാവി റാണ കപൂറുമായുള്ള ബന്ധം ഉപയോഗിച്ച് വലിയ തോതിൽ സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്നാണ് കപിൽ വധ്വാൻ, സഹോദരൻ ധീരജ് വധ്വാൻ എന്നിവർക്കെതിരെയുള്ള കേസ്.