ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാവാത്തവരാണ് പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത്. സമൂഹ അടുക്കളകളില്‍ നിന്നും ഭക്ഷണം കിട്ടുന്നില്ലെന്ന് ഇവര്‍ പറയുന്നു.ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക് ഡൗൺ വിലക്ക് ലംഘിച്ചണ് തൊഴിലാലികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാടാണ് സംഭവം.
നൂറകണക്കിന് തൊഴിലാളികളാണ് ലോക്ക് ഡൗണ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി ദേശീയപാതയിൽ കുത്തിരിയിക്കുന്നത്. ആഹാരവും ചികിത്സയും കിട്ടില്ലെന്നാണ് പരാതി. യാത്രാ സൗകര്യം അടക്കം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. കൊവിഡ് ജാഗ്രത നിലനൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടി നിൽക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്
കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക് .കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതും പ്രശ്നം വഷളാക്കി.
അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച തൊഴിലുടമകളുടെ യോഗം വിളിച്ച പഞ്ചായത്ത് ആഹാരം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നിലിത് പാലിക്കാൻ തൊഴിലുടമകൾ തയ്യാറായില്ലെന്നും ആക്ഷേപം ഉണ്ട്. പ്രതിഷേധക്കാര്‍ കൂട്ടത്തോടെ ദേശീയ പാതയിലേക്ക് എത്തുന്ന അവസ്ഥായാണ് ഇപ്പോഴുള്ളത്. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നുമുണ്ട്. തിരുവല്ലയിൽ നിന്ന് അടക്കം കൂടുതൽ പൊലീസ് സേന പായിപ്പാടേക്ക് എത്തുന്നുണ്ട്.
അമ്മ വേഷങ്ങളിലൂടെ മലയാളത്തില്‍ ഇടം നേടിയ താരമാണ് സുകുമാരി അമ്മ. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്നേഹം നിറയെയുള്ള അമ്മയായാലും കുശുമ്പുള്ള അമ്മായിയമ്മയായും വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500-ലേറെ ചിത്രങ്ങളില്‍ നിറഞ്ഞാടിയ സുകുമാരിയമ്മയുടെ വേര്‍പാട് 2013 മാര്‍ച്ച് 26-നായിരുന്നു. ചെന്നൈയിലെ പെരുമ്പാക്കത്തെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. 2013 ഫെബ്രുവരി 27ന് വീട്ടിലെ പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതിനെത്തുടര്‍ന്നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുപ്പത് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് സുകുമാരി മരണപ്പെട്ടത് മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളില്‍ വരെ അവര്‍ വേഷമിട്ടിരുന്നു ദശരഥത്തിലെ മാഗി, തലയണമന്ത്രത്തിലെ സുലോചനതങ്കപ്പന്‍, ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായി,പഞ്ചവടി പാലത്തിലെ മെമ്പര്‍ റാഹേല്‍, അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവിക, കാര്യം നിസാരത്തിലെ ആനി,അമ്മ അമ്മായിയമ്മയിലെ വിശാലക്ഷി കേരള കഫേയിലെ നാരായണി അങ്ങനെ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതിലെ മികവാണ് സുകുമാരിയെ ഏവര്‍ക്കും പ്രിയപ്പെട്ടവരാക്കിയത്.
സുകുമാരി മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അവിടെ ഇരു താരങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന് തുടക്കം കൂടുകയായിരുന്നു. സുകുമാരിയ്ക്ക് മോഹന്‍ലാല്‍ ഒരു പട്ട് സാരിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്.പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി ഒന്ന് ഞെട്ടി പോയിരുന്നു. ശേഷം മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു.
തന്റെ പിറന്നാളിന്റെ കാര്യം രഹസ്യമായി ഒളിപ്പിച്ച് വെച്ചിരുന്ന സുകുമാരിക്ക് മോഹന്‍ലാലിന്റെ സര്‍്രൈപസ് കണ്ടപ്പോള്‍ തനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒന്നും തന്നിട്ടില്ലെന്നായിരുന്നു സുകുമാരി പറഞ്ഞിരുന്നത്. മോഹന്‍ലാലും സുകുമാരിയും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകളുണ്ടായിരുന്നു. ചില സിനിമകളില്‍ കോമഡി കഥാപാത്രമായിരുന്ന സുകുമാരി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു.സുകുമാരിയുടെ ചില സിനിമകളിലെ അഭിനയം ആരെയും കരയിപ്പിക്കുന്നവയായിരുന്നു. സുകുമാരി കരഞ്ഞാല്‍ സിനിമ കാണുന്നവരും കരയും. അതായിരുന്നു ആ കലാകാരിയുടെ കഴിവ്.
ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ തന്റെ എട്ടാമത്തെ വയസ്സില്‍ സുകുമാരി അരങ്ങേറ്റം കുറിച്ചു. അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലും അവസരം ലഭിച്ചു. അങ്ങനെ 10-ാം വയസ്സില്‍ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. കൂടാതെ 4000 ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. തസ്‌ക്കരവീരന്‍ എന്നതാണ് സുകുമാരി ആദ്യമായി അഭിനയിച്ച മലയാളചിത്രം.ആ സമയത്ത് നിരവധി അമ്മവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും സുകുമാരി തിളങ്ങി. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി. 1974 ,1979, 1983, 1985 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സുകുമാരി നേടിയിട്ടുണ്ട്
കോവിഡ് രോഗിയെ വധശിക്ഷയ്ക്കു വിധേയനാക്കാനുറച്ച് സൗദി ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ഇതിനാധാരമായ സംഭവം നടന്നത്.ഹെയ്‌ലി പ്രവിശ്യയിലെ ഒരു ഷോപ്പിംഗ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു ഇത് ശ്രദ്ധയില്‍ പെട്ട മാള്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഒരു വിദേശപൗരന്‍ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്.തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബാല്‍ജുറാഷി നഗരത്തില്‍ താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല.ഇയാള്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാള്‍ സന്ദര്‍ശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
അയാള്‍ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.ഇയാള്‍ക്ക് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നുവെന്നും മനഃപൂര്‍വം രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നു ഇയാള്‍ മാളില്‍ നടത്തിയതെന്നും ആരോപിച്ചാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന ആവശ്യവുമായി സൗദി പോലീസ് എത്തിയത്.
ചികിത്സയ്ക്കു ശേഷമായിരിക്കും ഇയാളുടെ വധശിക്ഷ നടപ്പാക്കുക. ഇതുവരെ 1012 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സൗദിയില്‍ മൂന്നു മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
‘കൊവിഡ് 19’ എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ് ലോകം. രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയില്‍. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്ത് ഇത് ആദ്യമായല്ല മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. ഭയപ്പെടുത്തുന്ന തരത്തിലുള്ള പലതരം വൈറസ് രോഗങ്ങള്‍ മുന്‍പ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയതും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലണ്ടനില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലം. അന്ന് തന്റെ യൗവനത്തിലായിരുന്നു ഐസക് ന്യൂട്ടണ്‍. ഗണിത ഭൗതിക ശാസ്ത്ര വിദഗ്ധന്‍. അക്കാലത്ത് ആശുപത്രികള്‍ അത്ര സജീവമായിരുന്നില്ല. മരുന്നുകളും കുറവ്. പ്ലേഗിന്റെ വ്യാപനം തടയാന്‍ ലണ്ടനില്‍ എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ അതായിരുന്നു പോംവഴി.
അങ്ങനെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന ഐസക് ന്യൂട്ടണും തന്റെ വീട്ടിലെത്തി. ഒരു വര്‍ഷക്കാലമാണ് ഇത്തരത്തില്‍ വീട്ടില്‍ കഴിഞ്ഞത്. എന്നാല്‍ വീട്ടിലിരുന്നപ്പോഴും പഠനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചതു മുഴുവന്‍. കേംബ്രിഡ്ജില്‍ നിന്നും 60 മൈല്‍ ദൂരെയുള്ള വൂള്‍സ്റ്റേര്‍പ് മാനര്‍ എന്ന ഫാമിലി എസ്‌റ്റേറ്റിലായിരുന്നു ഐസക് ന്യൂട്ടന്‍റെ താമസം.
ഒരു ദിവസം വീട്ടിലെ കിടപ്പുമുറയില്‍ വിശ്രമിക്കുന്നതിനിടെ ജനാലയിലൂടെ പ്രകാശം വരുന്നത് അദ്ദേഹം കണ്ടു. ഉടനെ കൈയിലുണ്ടായിരുന്ന പ്രിസത്തിലൂടെ ആ സൂര്യപ്രകാശത്തെ അദ്ദേഹം നിരീക്ഷിച്ചു. ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ബീം മാത്രമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഒപ്റ്റിക്‌സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്.
മറ്റൊരു ദിവസം ജനാലയിലൂടെ നോക്കിയപ്പോഴാണ് സമീപത്തുള്ള മരത്തില്‍ നിന്നും ആപ്പിള്‍ താഴേയ്ക്ക് പതിക്കുന്നത് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പതിച്ചത് എന്ന ചിന്തയില്‍ നിന്നുമാണ് ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങള്‍ ഐസക് ന്യൂട്ടണ്‍ രൂപപ്പെടുത്തിയത്. ഒരു വര്‍ഷക്കാലം വീട്ടിലിരുന്ന അദ്ദേഹം ആ വര്‍ഷത്തെ അത്ഭുതങ്ങളുടെ വര്‍ഷം എന്നാണ് പിന്നീട് വിശേഷിപ്പിച്ചത്.
മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കുടിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകൻ നൗഫലാണ് (38) മരിച്ചത്.
ബിവറേജ് പൂട്ടിയതോടെ നൗഫൽ സ്ഥിരമായി ഷേവിംഗ് ലോഷൻ ഉപയോഗിച്ചിരുന്നതായാണ് സൂചന.ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ സലൂൺ ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കൾ: നാസിയ, നാസിക്, നൗറിൻ.
കേരളത്തില്‍ കൊറോണയുടെ സമൂഹപ്പകര്‍ച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി പ്രഖ്യാപനം. ദ്രുതപരിശോധനകളിലേക്ക് (Rapid testing) കടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കൊറോണയുടെ സമൂഹവ്യാപനം തിരിച്ചറിയാന്‍ ഏകമാര്‍ഗം ടെസ്റ്റിങ്ങുകളുടെ അളവ് കൂട്ടുകയാണ്. ഈയാവശ്യം ലോകാരോഗ്യ സംഘടന പലതവണയായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ റാപിഡ് ടെസ്റ്റിങ്ങിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ രക്ത സാമ്പിള്‍ ശേഖരിക്കുകയും റാപിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതുവഴി സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിലവിൽ ആറ് മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം. തൊണ്ടയിലും മൂക്കിലുംനിന്നുള്ള സ്രവത്തിന് പകരം രക്തം പരിശോധിക്കും. ‘ഫാൾസ് പോസിറ്റീവ്’ ഫലത്തിന് സാധ്യത ഉള്ളതിനാൽ വ്യക്തികളിലെ രോഗനിർണയത്തിന് ഇത് ഫലപ്രദമായേക്കില്ല. അധികമായി രോഗികളുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ് റാപിഡ് ടെസ്‌റ്റ് ഉപയോഗിക്കുക.
റാപിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായ് കേരളം അപേക്ഷ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ആലപ്പുഴ എൻഐവി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, റീജ്യണൽ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി ലാബ് എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധന ഉള്ളത്. അഞ്ച് സ്വകാര്യ ലാബുകളിൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
ഷാർജയിൽ നിന്നും നാട്ടിലെത്തി കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രിയില്‍ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
പതിവ് പരിശോധനകൾക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലെത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദ്രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈമാസം 21-ന് നാട്ടിലെത്തിയ സമയം മുതല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു അബ്ദുൾ ഖാദര്‍.
അതേസമയം, നീരീക്ഷണത്തിൽ ഉണ്ടായിരുന്നതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ശരീര ശ്രവങ്ങൾ പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി
കേരളത്തിൽ ഇന്നലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ അബ്ദുള്‍ ഖാദര്‍ അസ്വസ്ഥനായിരുന്നു എന്നും വിവരമുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൗൺസിലിങ്ങ് ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്‌ക്, മലയാളം യുകെ.
ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്ത് ഡോക്‌സ് സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണാ വൈറസ് സ്ഥിതീകരിച്ചു. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് അഭിവന്ദ്യ മെത്രാപ്പോലീത്തയിപ്പോള്‍. അഭിവന്ദ്യ തിരുമേനിയുടെ സൗഖ്യത്തിനായി മലങ്കര സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അമേരിക്കയില്‍ 1,12,468 പേര്‍ക്കാണ് കോവിഡ്19 സ്ഥിതീകരിച്ചിരിക്കുന്നത്. അതില്‍ 46,108 കെയ്‌സുകളും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ആകെ 1878 പേര്‍ മരണപ്പെട്ടപ്പോള്‍ അതില്‍ 828 പേരും മരിച്ചത് ന്യൂയോര്‍ക്കിലാണന്നുള്ളത് എടുത്ത് പറയേണ്ടതുണ്ട്.
ബ്രിട്ടണില്‍ ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 17301 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. 1019 പേര്‍ മരണത്തിന് കീഴടങ്ങി. മരണസംഖ്യ ക്രമാധീതമായി ഉയരുകയാണ്.
അതിർത്തി പാതകൾ അടച്ച് പഴവും പച്ചക്കറിയും അടക്കമുള്ള അവശ്യ സാധനങ്ങളുടെ കേരളത്തിലേക്കുള്ള നീക്കം തടസ്സപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നതെങ്കിലും യെദിയൂരപ്പ സർക്കാർ കടുംപിടിത്തത്തിൽ തന്നെയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കർണാടകക്കാരനായ കേന്ദ്രമന്ത്രി സദാനനന്ദ ഗൗഡ ഇക്കാര്യവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം നൽകുന്ന സൂചനയും മറ്റൊന്നല്ല.
മൈസുരുവിൽ നിന്നും മാക്കൂട്ടം വഴി കേരളത്തിലേക്കുള്ള പാത ഒരുകാരണവശാലും തുറക്കുന്ന പ്രശ്‌നമില്ലെന്നും വേണമെങ്കിൽ മൈസുരു- ബാവലി, ചാമ്‌രാജ് നഗർ വഴിയുള്ള റോഡുകളിലൂടെ ഗതാഗതം അനുവദിക്കാം എന്നുമാണ് ഗൗഡ പറയുന്നത്. മാക്കൂട്ടം വഴിയുള്ള പാത തുറക്കാത്തതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത് അത് കരിഞ്ചന്തക്കാർ മാത്രം ഉപയോഗിക്കുന്ന പാതയാണെന്നാണ്. യെദിയൂരപ്പയുടെ തീരുമാനം ഇനിയും അറിവായിട്ടില്ല. ഗൗഡ പറഞ്ഞത് തന്നെയാകണം കർണാടക മുഖ്യന്റെയും നിലപാട്. പ്രധാനമന്ത്രിയിൽ നിന്നും ഇക്കാര്യത്തിൽ മറിച്ചൊരു നിർദ്ദേശം ഉണ്ടാകുമോയെന്നതും കണ്ടറിയുക തന്നെ വേണം.
ഇരിട്ടി കൂട്ടുപുഴയിലെ പാത ഇന്നലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കര്‍ണാടക അധികൃതര്‍ മണ്ണിട്ടടച്ചത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മാക്കൊട്ടത്തിനടുത്ത കൂട്ടുപുഴ അതിർത്തിയിൽ കേരള പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചതിനോടു ചേര്‍ന്നാണ് കര്‍ണാടകം മണ്ണിട്ട് വഴിയടച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിന്റെ അഭ്യർഥന പ്രകാരം കർണാടക പൊലീസ് പണി താൽകാലികമായി നിർത്തിയെങ്കിലും ഉന്നതതല തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി കുടക് കളക്ടര്‍ വഴങ്ങിയില്ല.
അതിര്‍ത്തി അടയ്ക്കുന്നത് വീണ്ടും തുടരുകയാണ് ഉണ്ടായത്. ഇതെത്തുടർന്നാണ് തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ചിട്ട നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് ഇതെന്നും ചരക്കു നീക്കം തടയില്ലെന്ന് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്ന വേളയിൽ പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകിയിരുന്നതായും മുഖ്യമന്ത്രി തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനു തൊട്ടുപിന്നാലെയാണ് കൂട്ടുപുഴ പാത തുറക്കില്ലെന്ന കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.
മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ച് കൊറോണക്കെതിരായ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ കർണാടകം പോലുള്ള അതിർത്തി സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കർണാടകത്തിന്റെ ഈ അപ്രതീക്ഷിത നടപടി കനത്ത ആഘാതം തന്നെയാണ്. ഒരു ഭാഗത്ത് ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കി രാജ്യത്തിനാകമാനം മാതൃകയാകുന്ന ഒരു സംസ്ഥാനത്തോടാണ് പ്രധാനമന്ത്രിയുടെ തന്നെ പാർട്ടി ഭരിക്കുന്ന കർണാടകത്തിന്റെ വക കഞ്ഞികുടി മുട്ടിക്കുന്ന ഈ ഏർപ്പാട്.
അതും എല്ലാ ശത്രുതയും മറന്ന് കൊറോണ എന്ന വലിയ വിപത്തിനെതിരെ ലോകരാജ്യങ്ങൾ കൈകോർക്കുന്ന വേളയിൽ. മന്ത്രി ഇ പി ജയരാജൻ ആരോപിച്ചതുപോലെ ഏതെങ്കിലും കുബുദ്ധികളുടെയോ വക്രബുദ്ധികളുടെയോ ഉപദേശം കേട്ടിട്ടാണോ യെദിയൂരപ്പ കേരളത്തോട് ഇത്ര വലിയ ദ്രോഹം പ്രവർത്തിക്കുന്നത് എന്നറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഏതോ കൊടിയ ശത്രുവിനോട് പെരുമാറുന്ന മട്ടിലാണ് യെദിയൂരപ്പയുടെ ഈ നീക്കം. ഒരു പക്ഷെ കേരളത്തോടുള്ള ഒരു യുദ്ധ പ്രഖ്യാപനം ആയിപ്പോലും ഇതിനെ കാണേണ്ടിയിരിക്കുന്നു.
കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ ബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നും ആ രണ്ടു സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണെന്നുമാണ് അതിർത്തി പാതകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു കർണാടക അധികൃതർ നൽകുന്ന വിശദീകരണം. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചു ഉൽകണ്ഠ ഉണ്ടാവുന്നത് വളരെ നല്ലതാണ്. എന്നാൽ കൊറോണ ബാധിച്ച ആളുകളുടെ സഞ്ചാരമല്ലല്ലോ ഇവിടുത്തെ പ്രശ്നം. കർണാടകത്തിൽ നിന്നുള്ള പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണല്ലോ. സാധങ്ങൾ കൊണ്ട് പോകുന്ന ഡ്രൈവർമാരും മറ്റും രോഗ ബാധിതർ അല്ലെന്നു ഉറപ്പു വരുത്തിയാൽ പരിഹരിക്കാവുന്ന ഒന്ന് മാത്രമല്ലേ ഇത്? ഇനി മഹാരാഷ്ട്രയെപ്പോലെ തന്നെ തുടക്കത്തിൽ അലസത കാട്ടിയ കർണാടകത്തിൽ അവിടെയുള്ളതിനേക്കാൾ രോഗികൾ ഇല്ലെന്നതിന് എന്താണ് ഉറപ്പ്? എന്തായാലും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
കർണാടക സർക്കാരിന്റെ കടുംപിടിത്തത്തെ വിമർശിക്കുമ്പോൾ തന്നെ നമ്മൾ കേരളീയർ കാണാതെ പോകാൻ പാടില്ലാത്ത ഒന്നുണ്ട്. എന്തിനും ഏതിനും, അത് പഴമായാലും പച്ചക്കറിയായാലും അരിയായാലും അവയൊന്നും ഇവിടെ കൃഷി ചെയ്യാതെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഈ ദുശ്ശീലം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വയലേലകൾ തരിശിടുകയോ അവിടെ വലിയ വീടുകളും ഷോപ്പിംഗ് മാളുകളും നിർമിക്കയോ അല്ലാതെ മലയാളി സ്വന്തം മണ്ണിൽ വിയർപ്പു വീഴ്ത്തിയിട്ടു കാലമെത്രയായി? വലിയ കൃഷിയിടങ്ങൾ തന്നെ വേണമെന്നില്ലല്ലോ, ചുരുങ്ങിയത് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും കൃഷി ചെയ്യാൻ. അതിന് വീടിന്റെ ടെറസ് മാത്രം മതിയാകും എന്നറിയാമായിരുന്നിട്ടും മെനെക്കെടാൻ വയ്യാത്ത കുഴിമടിയന്മാർക്ക് ഇങ്ങനെയും ചില ശിക്ഷകൾ വന്നു ചേരും. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്ന് പറഞ്ഞതുപോലെ.
കടപ്പാട് : കെഎ ആന്റണി
‘നിങ്ങളുടെ ഭാവിയില്‍ നിന്ന്,’ എന്ന തലക്കെട്ടില്‍ സഹയൂറോപ്യന്‍ പൗരന്മാര്‍ക്ക് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി റോമില്‍ അടച്ചുപൂട്ടലില്‍ കഴിയുന്ന പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റ് ഫ്രാന്‍സെസ്‌ക മെലാന്‍ഡ്രി എഴുതിയ കത്ത്

‘ഞാന്‍ ഇറ്റിലിയില്‍ നിന്നാണ് നിങ്ങള്‍ക്ക് എഴുതുന്നത്. നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ടാണ് ഞാന്‍ എഴുതുന്നത് എന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഒരു സമാന്തര നൃത്തത്തില്‍ നമ്മളെല്ലാം ചുറ്റിപ്പിണഞ്ഞിരിക്കുന്നു എന്നാണ് പകര്‍ച്ചവ്യാധിയുടെ രേഖാചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.
വുഹാന്‍ നമ്മളില്‍ നിന്നും ഏതാനും ആഴ്ചകള്‍ മുന്നിലായിരുന്നു എന്നത് പോലെ തന്നെ സമയത്തിന്റെ പാതയില്‍ നിങ്ങളെക്കാള്‍ ഏതാനും ചുവട് മുന്നിലാണ് ഞങ്ങള്‍. ഞങ്ങള്‍ പെരുമാറിയത് പോലെ തന്നെ നിങ്ങള്‍ പെരുമാറുന്നത് ഞങ്ങള്‍ നിരീക്ഷിക്കുന്നു. കുറച്ച് സമയം മുമ്പ് ഞങ്ങള്‍ നടത്തിയ ‘അതൊരു പനി മാത്രമല്ലേ, എന്തിനാണ് ഇത്രയും പരിഭ്രമം?’ എന്ന് ഇപ്പോഴും ചോദിക്കുന്നവരും അതിനെ കുറിച്ച് ഇതിനകം മനസിലാക്കിയിട്ടുള്ളവരും തമ്മിലുള്ള അതേ വാദപ്രതിവാദം നിങ്ങളും തുടരുന്നു.
ഞങ്ങള്‍ ഇവിടെ നിന്നുകൊണ്ട്, നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോള്‍, നിങ്ങളുടെ വീടുകളില്‍ സ്വയം തളച്ചിടാന്‍ നിങ്ങളോട് ആവശ്യപ്പെടുമ്പോള്‍ നിങ്ങളില്‍ പലരും ഓര്‍വെല്ലിനെയും ചിലരെങ്കിലും ഹോബ്‌സിനെയും ഉദ്ധരിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ, താമസിയാതെ തന്നെ അതിന് പോലും നിങ്ങള്‍ക്ക് സമയമുണ്ടാവില്ല.
ആദ്യമായി, നിങ്ങള്‍ ഭക്ഷണം കഴിക്കും. നിങ്ങള്‍ അവസാനമായി ചെയ്യാന്‍ കഴിയുന്ന അപൂര്‍വം ചില കാര്യങ്ങളില്‍ ഒന്ന് മാത്രമായത് കൊണ്ടല്ല അത്.
നിങ്ങളുടെ ഒഴിവ് വേളകള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കുന്ന ഡസന്‍ കണക്കിന് സാമൂഹ്യ ശൃംഘല സംഘങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. നിങ്ങള്‍ അവയില്‍ അംഗമാകുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതിനെ കുറിച്ച് പൂര്‍ണമായും മറക്കുകയും ചെയ്യും.
നിങ്ങളുടെ പുസ്തകശേഖരത്തില്‍ നിന്നും മഹാദുരന്ത സംബന്ധിയായ പുസ്തകങ്ങള്‍ നിങ്ങള്‍ വലിച്ചെടുക്കും. പക്ഷെ നിങ്ങള്‍ക്ക് അവ വായിക്കാന്‍ തീരെ തോന്നുന്നില്ലെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയും.
നിങ്ങള്‍ ഭക്ഷണം കഴിക്കും. പക്ഷെ, നന്നായി ഉറങ്ങില്ല. ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കും.
തടസപ്പെടഞ്ഞുനിറുത്താനാവാത്ത ഒരു സാമൂഹ്യ ജീവിതം നിങ്ങള്‍ക്കുണ്ടാവും. മെസഞ്ചറില്‍, വാട്ട്‌സ്ആപ്പില്‍, സ്‌കൈപ്പില്‍, സൂമില്‍…
മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നിങ്ങളുടെ മുതിര്‍ന്ന കുട്ടികളുടെ അഭാവം നിങ്ങള്‍ക്ക് അനുഭവപ്പെടും; അവരെ ഇനി എന്ന് കാണാന്‍ സാധിക്കും എന്ന് ഒരു ധാരണയുമില്ലെന്ന തിരിച്ചറിവ് നിങ്ങളുടെ നെഞ്ചില്‍ ഏല്‍ക്കുന്ന ഒരു ഇടിയായി മാറും.
പഴയ വിദ്വേഷങ്ങളും വഴക്കുകളും അപ്രസക്തമായി തീരും. ഇനിയൊരിക്കലും അവരോട് സംസാരിക്കില്ലെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്ത ആളുകളെ നിങ്ങള്‍ വിളിക്കുകയും ഇങ്ങനെ ചോദിക്കുകയും ചെയ്യും: ‘നിങ്ങള്‍ എങ്ങനെ പോകുന്നു?’
നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ വീട്ടില്‍ വച്ച് മര്‍ദ്ദനമേല്‍ക്കും.
ഭവനരഹിതരായതിനാല്‍ വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അത്ഭുതപ്പെടും. പുറത്ത് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി വിജനമായ തെരുവുകളിലൂടെ പോകുമ്പോള്‍, നിങ്ങള്‍ക്ക് പ്രത്യേകിച്ചും നിങ്ങളൊരു സ്ത്രീയാണെങ്കില്‍, അരക്ഷിതാവസ്ഥ അനുഭവപ്പെടും. സമൂഹത്തിന്റെ തകര്‍ച്ചയാണോ ഇതെന്ന് നിങ്ങള്‍ സ്വയം ചോദിക്കും. ഇത്രയും വേഗത്തില്‍ അത് സംഭവിക്കുമോ? ഇത്തരം ചിന്തകളെ നിങ്ങള്‍ക്ക് നിങ്ങള്‍ തടയിടുകയും വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ വീണ്ടും ഭക്ഷണം കഴിക്കുകയും ചെയ്യും.
നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. ശാരീരികക്ഷമതാ വ്യായാമങ്ങള്‍ക്കായി നിങ്ങള്‍ ഓണ്‍ലൈനില്‍ പരതും.
നിങ്ങള്‍ ചിരിക്കും. നിങ്ങള്‍ അനിയന്ത്രിതമായി ചിരിക്കും. നിങ്ങള്‍ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത രീതിയില്‍ ക്രൂരഫലിതങ്ങള്‍ ചമച്ചിറക്കും. എന്തിനെയും സഹഗൗരവത്തോടെ മാത്രം സമീപിച്ചിരുന്ന ആളുകള്‍ പോലും ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ, സര്‍വതിന്റെയും അസംബന്ധത്തെ കുറിച്ച് പര്യാലോചിക്കും.
കുറച്ച് സമയത്തേക്കെങ്കിലും സുഹൃത്തുക്കളെയും നിങ്ങള്‍ സ്‌നേഹിക്കുന്നവരെയും നേരിട്ടു കാണുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ വരികളിലെ സ്ഥാനത്തിനായി നിങ്ങളെ നേരത്തെ ബുക്ക് ചെയ്യും. പക്ഷെ സാമൂഹ്യ അകലത്തിന്റെ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചുകൊണ്ടായിരിക്കും ഇത്.
നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സകല കാര്യങ്ങളും നിങ്ങളുടെ പരിഗണനയില്‍ വരും.
നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ യഥാര്‍ത്ഥ പ്രകൃതം നിങ്ങളുടെ മുന്നില്‍ പൂര്‍ണ വ്യക്തതയോടെ പ്രകാശിപ്പിക്കപ്പെടും. നിങ്ങള്‍ക്ക് സ്ഥിരീകരണങ്ങളും അത്ഭുതങ്ങളും അവ സമ്മാനിക്കും.
വാര്‍ത്തകളില്‍ സര്‍വ്യാപികളായിരുന്ന പണ്ഡിതക്കൂട്ടങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷരാവുകയും അവരുടെ അഭിപ്രായങ്ങള്‍ അപ്രസക്തങ്ങളായി തീരുകയും ചെയ്യും; ചിലര്‍ സഹാനുഭൂതിയുടെ കണിക പോലുമില്ലാത്ത യുക്തിവല്‍ക്കരണത്തില്‍ അഭയം തേടുകയും അതിനാല്‍ തന്നെ ജനങ്ങള്‍ അത് അവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. മറിച്ച്, നിങ്ങള്‍ അവഗണിച്ചിരുന്ന വ്യക്തികള്‍ ധൈര്യം പകരുന്നവരും മഹാമനസ്‌കരും വിശ്വസിക്കാവുന്നവരും പ്രയോഗികബുദ്ധിയുള്ളവരും അതീന്ദ്രിയജ്ഞാനികളുമായി തീരും.
ഈ കുഴപ്പങ്ങളെയെല്ലാം ഗ്രഹത്തിന്റെ പുനരുജ്ജീവനമത്തിനുള്ള അവസരമായി കാണാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നവര്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണാന്‍ നിങ്ങളെ സഹായിക്കും. അവര്‍ നിങ്ങളെ വല്ലാതെ ശല്യപ്പെടുത്തുന്നതായും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും: കൊള്ളാം കാര്‍ബണ്‍ വികിരണം പകുതിയായത് മൂലം ഗ്രഹം കൂടുതല്‍ നന്നായി ശ്വസിക്കുന്നുണ്ട്. പക്ഷെ അടുത്ത മാസത്തെ ബില്ലുകള്‍ നിങ്ങള്‍ എങ്ങനെ അടച്ചുതീര്‍ക്കും?
പുതിയൊരു ലോകം ജന്മം കൊള്ളുന്നത് വീക്ഷിക്കുക എന്നത് വളരെ ആഡംബരപൂര്‍ണമായ അല്ലെങ്കില്‍ ശോചനീയമായ ഒരിടപാടാണെന്ന് നിങ്ങള്‍ക്ക് മനസിലാവും.
നിങ്ങളുടെ ജനാലകളില്‍ നിന്നും പുല്‍ത്തകിടികളില്‍ നിന്നും നിങ്ങള്‍ പാട്ടുപാടും. ഞങ്ങള്‍ മട്ടുപ്പാവുകളില്‍ നിന്നും സംഗീതം പൊഴിച്ചപ്പോള്‍ ‘ഓ, ആ ഇറ്റലിക്കാര്‍,’ എന്ന് നിങ്ങള്‍ അത്ഭുതം കൂറി. പക്ഷെ നിങ്ങള്‍ പരസ്പരം ഉത്തേജിപ്പിക്കുന്ന പാട്ടുകള്‍ പാടുമെന്ന് ഞങ്ങള്‍ക്കറിയാം. ഞാന്‍ അതിജീവിക്കും എന്ന് നിങ്ങള്‍ ജനാലകളില്‍ നിന്നുകൊണ്ട് ഉറക്കെ അലറുമ്പോള്‍, കഴിഞ്ഞ ഫെബ്രുവരിയില്‍, തങ്ങളുടെ ജനാലകളില്‍ നിന്നുകൊണ്ട് പാട്ടുപാടിയ വുഹാനിലെ ജനങ്ങള്‍ ഞങ്ങളെ വീക്ഷിച്ച് തലയാട്ടിയത് പോലെ ഞങ്ങളും നിങ്ങളെ നോക്കി തലയാട്ടും.
അടച്ചുപൂട്ടല്‍ അവസാനിച്ചാലുടന്‍ താന്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യം വിവാഹമോചനത്തിന് ഹര്‍ജി നല്‍കുക എന്നതായിരിക്കും എന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴും.
നിരവധി പേര്‍ ഗര്‍ഭം ധരിക്കപ്പെടും.
നിങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനിലൂടെ വിദ്യാഭ്യാസം നേടും. അവര്‍ വലിയ ഉപദ്രവകാരികളായി മാറും; അവര്‍ നിങ്ങള്‍ക്ക് ആഹ്ലാദം പകരും.
വഴക്കാളികളായ കൗമാരക്കാരെ പോലെ പ്രായമായവര്‍ നിങ്ങളെ ധിക്കരിക്കും: പുറത്തേക്ക് പോകുന്നതില്‍ നിന്നും രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരെ വിലക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അവരുമായി വഴക്കുണ്ടാക്കേണ്ടി വരും.
അത്യാസന്ന വിഭാഗത്തിലെ ഏകാന്ത മരണത്തെ കുറിച്ച് ആലോചിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും.
എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും കാലടികളില്‍ റോസാപ്പൂക്കള്‍ വിതറാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
ഈ സാമൂഹ്യ ഉദ്യമാങ്ങളില്‍ സമൂഹം ഒറ്റക്കെട്ടാണെന്നും നിങ്ങളെല്ലാം ഒരേ വള്ളത്തിലാണെന്നും നിങ്ങളെ ബോധ്യപ്പെടുത്തും. അത് സത്യമായിരിക്കും. ഒരു വിശാല ലോകത്തിന്റെ വ്യക്തിഗത ഭാഗമെന്ന നിലയില്‍ നിങ്ങളെ സ്വയം എങ്ങനെ മനസിലാക്കുന്നു എന്നതിനനുസരിച്ച് ഈ അനുഭവം ഗുണപരമായി മാറും.
എന്നാല്‍, വര്‍ഗ്ഗം എല്ലാ വ്യത്യാസങ്ങള്‍ക്കും കാരണമാകുന്നു. മനോഹരമായ പൂന്തോട്ടമുള്ള ഒരു വീട്ടില്‍ അല്ലെങ്കില്‍ ജനനിബിഢമായ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ പൂട്ടിയിടപ്പെടുന്നത് ഒരുപോലെയാവില്ല. അതുപോലെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നതും ഒരു പോലെയാവില്ല. മഹാമാരിയെ തടയുന്നതിനായി നിങ്ങള്‍ തുഴതുന്ന വള്ളം എല്ലാവര്‍ക്കും സമാനമാവില്ല അല്ലെങ്കില്‍ യഥാര്‍ത്തില്‍ എല്ലാവര്‍ക്കും സമാനാമായിരിക്കില്ല: അതൊരിക്കലും അങ്ങനെയായിരുന്നില്ല.
അത് കഠിനമാണെന്ന് ഏതെങ്കിലും ഒരു നിമിഷത്തില്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ ഭയചകിതരാവും. ഒന്നുകില്‍ നിങ്ങളുടെ ഭീതികള്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ പങ്കുവെക്കും അല്ലെങ്കില്‍ അവരെ കൂടി ആകുലരാക്കേണ്ട എന്ന് കരുതി അത് നിങ്ങളില്‍ തന്നെ ഒതുക്കി വയ്ക്കും.
നിങ്ങള്‍ വീണ്ടും ഭക്ഷണം കഴിക്കും.
ഞങ്ങള്‍ ഇറ്റലിയിലാണ്. നിങ്ങളുടെ ഭാവിയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്നത് ഇതാണ്. പക്ഷെ ഇത് ചെറിയ അളവിലുള്ള ഒരു ഭാഗ്യപ്രവചനമാണ്. ഞങ്ങള്‍ വിലക്കപ്പെട്ട പ്രവാചകരാണ്.
നിങ്ങള്‍ക്കും എന്തിന് ഞങ്ങള്‍ക്ക് പോലും അജ്ഞാതമായ ഭാവിയിലേക്ക്, കൂടുതല്‍ വിദൂരമായ ഭാവിയിലേക്ക് നമ്മള്‍ നോട്ടം തിരിക്കുമ്പോള്‍, ഇതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാന്‍ സാധിക്കുക: ഇതെല്ലാം കഴിയുമ്പോള്‍, ലോകം മറ്റൊന്നായിരിക്കും.