Latest News

ലോക്ക്ഡൗണിനിടയിൽ ഒറ്റപ്പെട്ടുപോയ മകനെ തിരിച്ചെത്തിക്കാൻ ഒരമ്മ യാത്ര ചെയ്തത് 1400 കിലോമീറ്റർ. അതും മൂന്നു ദിവസം കൊണ്ട് യാത്ര ചെയ്ത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെ തെലങ്കാനയില്‍ തിരിച്ചെത്തിക്കാന്‍ ഒരമ്മ ഈ സാഹസിക യാത്രനടത്തിയത്. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയില്‍ നിന്ന് മകനെ സ്‌കൂട്ടറില്‍ തിരിച്ചെത്തിച്ചത്. നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആണ്‍ മക്കളുണ്ട്. ഒരാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.

സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ്‌ മാര്‍ച്ച്‌ 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാന്‍ റസിയ ബീഗം മുന്നിട്ടിറങ്ങിയത്. പോലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര.

നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.’ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണു ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം. 83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു.

ഇതോടെ കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), ബ്രിട്ടിഷുകാരായ ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയൻ നെയിൽ (57) എന്നിവർ മുൻപു തന്നെ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചിരുന്നു. പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണു ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം.

കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

മുസാഫിര്‍
ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്.

കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലായിരുന്നു. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പുകഴ്ത്തി നടന്നവരേയും ഓര്‍മ വന്നു.

ക്വാറന്റൈന്‍ കേള്‍ക്കാന്‍ സുഖമുള്ള വാക്കാണെങ്കിലും ലക്ഷക്കണക്കിന് ദിവസ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ദിവസം വീട്ടിലിരുന്നാല്‍ അന്നന്നത്തെ അന്നം നഷ്ടമായി എന്നാണര്‍ഥം. അല്ലെങ്കില്‍ ഉപജീവനത്തിന് പരാശ്രയമേ ഗതിയുള്ളു എന്നും അര്‍ഥം. വ്യവസ്ഥാപിത ജോലികളിലല്ലാതെ, സ്ഥിര ശമ്പളക്കാരല്ലാതെ, നിത്യവരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നഗരങ്ങള്‍ ലോക് ഡൗണ്‍ ആയതോടെ ക്ലേശങ്ങളുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടത്. . ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, അലക്കു- ബാര്‍ബര്‍, കണ്‍സ്ട്രക് ഷന്‍ കമ്പനി തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍… ഈ ഗണത്തില്‍പ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അതാത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക രേഖകളില്‍പ്പോലും കാണില്ല. ഇവരുടെ പണം കാത്ത് നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും നിങ്ങള്‍ ഇങ്ങോട്ട് വരല്ലേ, നിങ്ങള്‍ എങ്ങനെയെങ്കിലും പണം അയച്ച് അവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നാണിപ്പോള്‍ വിലപിക്കുന്നത്. നാട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും പ്രവാസി എത്ര പെട്ടെന്നാണ് അനഭിമതനായത്? കേരളീയരേക്കാള്‍ ഒരു പക്ഷേ കേരളത്തെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് പ്രവാസി മലയാളികള്‍ എന്ന മുഖ്യമന്ത്രിയുടെ സത്യസന്ധമായ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ ഗള്‍ഫ് മലയാളികള്‍ ബിഗ് സല്യൂട്ട് അടിക്കുന്നു. കോവിഡിനു ശേഷമുള്ള ഗള്‍ഫിന്റെ സ്ഥിതിയെക്കറിച്ച് ഏറെ വേവലാതിയോടെ മാത്രമേ ചിന്തിക്കാനാവൂ. കേരള സര്‍ക്കാരിന്റെ ആ വഴിയ്ക്കുള്ള എന്തെങ്കിലും പരിഹാരമാര്‍ഗം, പ്രായോഗികമാകുമെങ്കില്‍ അത്രയും നല്ലത്.മഹാമാരിയുടെ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വുഹാനില്‍ തിരിച്ചെത്തിയ സമാധാനം ഒരു വേള, ലോകത്തിനാകെ ആശ്വാസം പകരുന്നു. അപ്പോഴും പ്രവാസികളുടെ ഭാവിയെന്താവും എന്ന ഉല്‍ക്കണ്ഠ ഗള്‍ഫിലിപ്പോള്‍ സംസാരവിഷയമാണ്. പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യമാണ് ഗൗരവത്തോടെ ആലോചിക്കുന്നത്്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയിലെ പതിനാറു ലക്ഷത്തിലധികം മലയാളികള്‍ വരാനിരിക്കുന്ന നാളുകളെ ഭീതിയോടെയാണ് കാണുന്നത്. വളരെ ചെറിയ ഒരു വിഭാഗമാളുകള്‍ ഒഴിച്ച് ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിന്റേയും അസ്ഥിരതയുടേയും അവസ്ഥാന്തരങ്ങളിലേക്ക് ഇതിനകം തന്നെ വലിച്ചെറിയപ്പെട്ട് കഴിഞ്ഞു. അപ്പോഴും ജീവിക്കുന്ന രാജ്യത്തിന്റെ, അതിജീവനത്തിന് വഴികാട്ടിത്തന്ന രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍, പൊതു സുരക്ഷയില്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുമായ വലിയൊരു വിഭാഗം മലയാളികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്ഠിക്കുന്ന സേവനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇവിടേയും നിതാന്ത ജാഗ്രതയോടെ ജോലിയില്‍ മുഴുകുന്നത്, സേവനത്തിന്റെ നിറദീപം ജ്വലിപ്പിക്കുന്നത്.

സൗദിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി എല്ലാ സ്ഥലത്തും കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലഞ്ചുദിവസമേ ആയുള്ളു. അതിനുമുമ്പ് തലസ്ഥാനമായ ജിദ്ദയടക്കം നിരവധി സ്ഥലങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ലോകമുസ്ലിമുകളുടെ രണ്ടു പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ലോക് ഡൗണില്‍ ആണ്. ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. രണ്ടു മൂന്നുമാസം കഴിഞ്ഞുവരുന്ന ഹജ്ജ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാ രാഷ്ട്രങ്ങളോടും ഹജ്ജിന്റെ ഒരുക്കങ്ങള്‍ തല്‍ക്കാലം തുടങ്ങേണ്ടതില്ല എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും ലോകത്തെ എല്ലാവരുടെ ഭാവിയും അനശ്ചിതത്വത്തില്‍ തന്നെയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കേരളത്തിലെ അതിഥി സംസ്ഥാനത്തെഴാളികളില്‍ നിന്നും കാര്യമായി വ്യത്യസ്ഥമല്ല പ്രവാസി മലയാളികളുടെ അവസ്ഥ. നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാവരും ഇപ്പോള്‍ കിനാവ് കാണുന്നത്. തൊഴിലില്ലാതെ എങ്ങനെയാണ് ജീവിക്കുക? പക്ഷെ തിരിച്ചുപോക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത പിന്നാലെ വരാനിരിക്കുന്നതേയുള്ളു. ഒരര്‍ത്ഥത്തില്‍ വിവിധകാരണങ്ങളാള്‍ ഈ തിരിച്ചുപോക്കിന്റെ സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഇത് അപ്രതീക്ഷിതവും അതിരൂക്ഷവുമായി എന്നുമാത്രം. ഇപ്പോള്‍ പുറം ലോകവുമായി സംവദിക്കാനൊക്കെ കഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാലതുപോലും എത്രകാലം നിലനില്‍ക്കും? സുരക്ഷയുടേയും ആരോഗ്യപരിപാലനത്തിന്റേയും കാര്യങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതെല്ലാം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് ശിക്ഷ. അതായത് 2 ലക്ഷത്തില്‍പരം രൂപ. അതിനാല്‍ തന്നെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നു. ഇന്ത്യന്‍ ഏബസി, കോണ്‍സുലേറ്റ് എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്. ആശുപത്രി സൗകര്യങ്ങള്‍ വ്യാപകമായിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. താമസിയാതെ അത് രണ്ടു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷക്കുന്നത്. ഇപ്പോള്‍ മരണം കുറവാണെങ്കിലും രോഗം വ്യാപകമായാല്‍ കൂടുമെന്നുറപ്പ്. റിയാദിലും മദീനയിലും ഓരോ മലയാളികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ രോധബാധിതരായും നിരീക്ഷണത്തിലുമുണ്ട്. .വരും നാളുകള്‍ ചോദ്യചിഹ്നമായിരിക്കുകയാണ് അവരുടെ മുമ്പില്‍. ലോകം കൊവിഡിനു മുമ്പും ശേഷവും എന്നു വിഭജിക്കപ്പെടുമ്പോള്‍ ശേഷം എന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്ന ആശങ്ക തന്നെയാണ് പെരുകുന്നത്.

ഈ കുറിപ്പെഴുതുമ്പോള്‍ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 3287 കഴിഞ്ഞു. രണ്ടു മലയാളികളുള്‍പ്പെടെ മരണം 44 ആയി. വിദേശത്ത് കുടുങ്ങിയ സൗദികളെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നയതന്ത്ര മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തന്നെയാണ്. ഫ്‌ളാറ്റുകളിലും ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും മറ്റും കഴിയുന്നവരില്‍ പലരും ആശങ്കാകുലരാണ്. സൗദിയിലെ ചില ഇന്ത്യന്‍ സാമൂഹിക കൂട്ടായ്മകളിപ്പോള്‍ സജീവമായി രംഗത്തുണ്ട്, അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍. അത് പോലെ മലയാളി മാനേജ്‌മെന്റിലുള്ള ആശുപത്രികളുടെ സേവനവും പ്രശംസനീയമാണ്. ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്. ഏതായാലും ഏകാന്തതയുടെ ഈ നാളുകളില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരായാലും കുടുംബജീവിതം നയിക്കുന്നവരായാലും പുതിയ അവസ്ഥയെ ഏത് വിധം മറികടക്കണമെന്ന ഉരുകുന്ന ചിന്തയില്‍ത്തന്നെയാണ്. അസ്വാസ്ഥ്യം കോറന്റൈയനിന്റെ ആദ്യദിവസങ്ങളൊക്കെ കഥയായും കവിതയായും ട്രോളുകളായും മാറ്റിയവരെല്ലാം ഇപ്പോള്‍ ആശങ്കയുടേയും അനശ്ചിതത്വത്തിന്റേയും കാര്‍മേഘങ്ങള്‍ക്കുള്ളിലാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍, മതഗ്രന്ഥ പാരായണം ഇവയൊക്കെയായി നാളുകള്‍ നീക്കുമ്പോഴും കൊറോണാനന്തരകാലത്തിന്റെ വിശാലമായ ഒരു തുറസ്സ് അവര്‍ സ്വപ്‌നം കാണുന്നുണ്ട്.

സ്വപ്‌നങ്ങളെ വൈറസ് ചുറ്റിപ്പിണയാത്ത ഇന്നലത്തെ പ്രഭാതത്തില്‍ ഫേസ്ബുക്ക് പേജില്‍ വി.പി ഷൗക്കത്തലിയെന്ന കവി സുഹൃത്ത് പോസ്റ്റ് ചെയ്ത, ശരണ്‍കുമാര്‍ ലിംബാളെയുടെ (ഉവ്വ്, വിശപ്പിനായി കേഴുന്ന കാലത്ത് അരിമണിയോ ഗോതമ്പോ കിട്ടാതെ മണ്‍കട്ടകള്‍ പൊടിച്ചു തിന്ന മറാത്തയിലെ കുട്ടിക്കാലമെഴുതി, വായനയെ കണ്ണീര് കൊണ്ട് മൂടിയ അക്കര്‍മാശി എഴുതിയ ലിംബാളെ.) അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:

ഞാന്‍ നിരാശനും അസ്വസ്ഥനുമാണ്
എനിക്ക് വായിക്കാനോ എഴുതാനോ സ്വസ്ഥമായി
ജീവിക്കാനോ സാധിക്കുന്നില്ല
ജനങ്ങള്‍ നിസ്സഹായരായി മരണവുമായി മുഖാമുഖം നില്‍ക്കുകയാണ്
എനിക്കെങ്ങനെ സന്തോഷത്തോടെ വീട്ടിലിരിക്കാനാവും?
ഞാന്‍ വീട്ടിലല്ല, ഭീതിദമായ വരുംനാളുകളിലാണ്
ഒരു മാസം മുമ്പ് മനുഷ്യര്‍ അപരവംശജരേയും
അന്യമതസ്ഥരേയയും എങ്ങനെ കൊന്നൊടുക്കാമെന്നാണ്
ചിന്തിച്ചിരുന്നത്
ഇപ്പോള്‍ എല്ലാവരും മനുഷ്യനേയും മനുഷ്യരാശിയേയും കുറിച്ചാണ്
ചിന്തിക്കുന്നത്
ജനങ്ങള്‍ മനുഷ്യത്വത്തെക്കുറിച്ചും
നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചുമാണ്
സംസാരിക്കുന്നത്
ഒരു വശത്ത് മരണത്തിന്റെ കൊടുംക്രൂരത
മറുവശത്ത് പ്രാര്‍ഥനാനിര്‍ഭരമായ മനുഷ്യശബ്ദങ്ങള്‍
നമ്മളെല്ലാം നല്ലവരായ മനുഷ്യജീവികളാണ്
മാനവരാശിക്ക് വേണ്ടി നമുക്ക് മനുഷ്യരെ രക്ഷിക്കാം
മനുഷ്യത്വം ശ്രേഷ്ഠമായ ഒരു മതമാണ്.

കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരികെ വരികയാണ്. ഇതിന് പിന്നാലെ ഇറച്ചിക്കായി വളർത്താവുന്ന മൃ​ഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ചൈന. വുഹാനിലെ ഇറച്ചിവിൽപ്പനശാലയിൽ നിന്നായിരുന്നു ലോകമെങ്ങും നാശം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ തുടക്കം. ഇതിന് പിന്നാലെ വന്യമൃഗങ്ങളെ ഇറച്ചിക്കായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെയും ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്ന് കരട് പട്ടികയില്‍ പറയുന്നു. ചൈനയിലെ കൃഷി മന്ത്രാലയമാണ് കന്നുകാലികളുടെ പുതിയ കരടു പട്ടിക പുറത്ത് വിട്ടത്. കൊറോണ പടർന്നുപിടിച്ച പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻസൻ ന​ഗരം പട്ടിയിറച്ചിയുടെ വിൽപ്പന പൂർണമായും നിരോധിച്ചിരുന്നു.

73 ദിവസത്തിനു ശേഷമാണ് വുഹാനിൽ ലോക്‌ഡൗൺ പൂർണമായി നീക്കിയത്. ഇതോടെ പതിനായിരങ്ങളാണ് തെരുവുകളിലേക്ക് ഒഴുകിയെത്തി. റോഡ്, റെ‌‌യിൽ, വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിയവർ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. അരലക്ഷത്തിലേറെപ്പേർ നഗരം വിടുമെന്നു കണക്കാക്കുന്നു.എന്നാൽ, ചൈനയിൽ രണ്ടാംഘട്ടമായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാൻ ഉൾപ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി 2 പേർ മരിച്ചു. ഇതോടെ ചൈനയിലെ ആകെ മര‌ണം 3333 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരിൽ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടിൽനിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോർട്ട് ചെയ്ത 137 പേർ നിരീക്ഷണത്തിലാണ്. ഹ്യുബെയിൽ 67,803 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്; വുഹാനിൽ മാത്രം 50,008 പേർ. മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ. ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കൻ അതിർത്തിയിൽ ഹെയ്‍ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെൻ നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പ്പെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു

രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയി. ആകെ മരണം 202 ആയി. മഹാരാഷ്ട്രയില്‍ മാത്രം 98 മരണം. 24 മണിക്കൂറിനിടെ 33 മരണം സംഭവിച്ചു.

എഴുന്നൂറിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ നിയന്ത്രണം കര്‍ശനമാക്കി. 25 സ്ഥലങ്ങള്‍ സീല്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും.

ആശങ്കയുണര്‍ത്തി കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ പരമാവധി കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 20 സ്ഥലങ്ങള്‍ക്ക് പുറമെ അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി സീല്‍ ചെയ്തു. അതും പര്യാപ്തമല്ലെന്ന് കണ്ടാണ് കൂടുതല്‍ മേഖലകളെ ബഫര്‍ സോണുകളായി തിരിക്കുന്നത്. ഈ മേഖലകളില്‍ സഞ്ചാരം പൂര്‍ണമായി നിരോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഡല്‍ഹിയുടെ പ്രധാനമേഖലകളെല്ലാം ശുദ്ധീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

സീല്‍ ചെയ്ത സ്ഥലങ്ങളില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴയോ തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുന്‍ താരം ഷൊയൈബ് അക്തറുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയ്ക്ക് ഇപ്പോള്‍ അങ്ങനെ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കപില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ നിര്‍ദ്ദേശം. അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും ടെലിവിഷന്‍ വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ നടത്തുകയല്ല. ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമെന്നും കപില്‍ വ്യക്തമാക്കി. ഈ സമയത്ത് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും കപില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യക്കാവുന്നു എന്നതില്‍ ആഭിമാനമുണ്ടെന്നും മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കപില്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും നെല്‍സണ്‍ മണ്ടേല 27 വര്‍ഷം കഴിച്ചുകൂട്ടിയത് ജയിലിലെ ഒരു ചെറിയ സെല്ലിലായിരുന്നുവെന്നത് മറക്കരുതെന്നും കപില്‍ പറഞ്ഞു.

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ശാസ്താംകോട്ട പോരുവഴിയിൽ ഡിവൈഎഫ്ഐ കൊയ്ത്തുൽസവം സംഘടിപ്പിച്ച സംഭവത്തിൽ നിയമ നടപടി. വാർത്ത വിവാദമായതിന് പിന്നായെലാണ് ലോക്ക്ഡൗൺ‌ ലംഘനത്തിന്റെ പേരില്‍ പോലീസ് എഴുപതോളം പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത.

കുടുംബശ്രീ മുഖേന വിത്തിറത്തിയ പാടത്ത് കൊയ്ത്തിന് സഹായിച്ചാണ് ഡിവൈഎഫ്ഐക്കാർ പുലിവാല് പിടിച്ചത്. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത്‌ ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഒരു സംഘത്തിന്റെ നെല്ല് പാകമായതോടെ യുവജന സംഘടന സഹായവുമായി എത്തുകയായിരുന്നു.

എന്നാൽ, മതിയായ മുൻകരുതൽ ഒന്നും തന്നെ സ്വീകരിക്കാതെയായിരുന്നു പ്രവർത്തകർ തടിച്ചുകൂടിയത്. മാസ്ക് ഉള്‍പ്പെടെ ധരിച്ചില്ലെന്ന് മാത്രമല്ല, ശാരീരിക അകലമെന്ന നിബന്ധനയും ഇവർ പാലിച്ചിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നൂറോളം പേരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.

എന്നാൽ, ഇത്രയധികം ആളുകൾ കൂടിയിട്ടും പൊലീസോ ആരോഗ്യപ്രവർത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നതിന് പിന്നാലെയാണ് കേസിലേക്കും അറസ്റ്റിലേക്കും നടപടികൾ നീണ്ടത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലം കൂടിയാണ് കൊയ്ത്തുൽസവം സംഘടിപ്പ പോരുവഴി.

തെലുങ്കു സീരിയല്‍ നടി വിശ്വശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

വിശാഖപട്ടണം സ്വദേശിയായ ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.

ഇന്ത്യയിൽ ഏറ്റവും കൂടൂതൽ കോവിഡ് മരണങ്ങൾ‌ നടന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ഇതുവരെ 72 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മുംബൈ, ഇന്‍ഡോര്‍, പുണെ, നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്. ഇന്നലെ മാത്രം 79 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 946 ആയി ഉയർന്നു.

അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയിയ ഉയർന്നു. മരണ സംഖ്യയിലും വർദ്ധനവ് ഉണ്ടായി. 199 പേരാണ് ഇതുവരെ രോഗ ബാധിതരായി മരണത്തിന് കീഴടങ്ങിയത്.

വെണ്ണിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍ബീര്‍ മാന്‍ഗര്‍ ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇന്ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റ് തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Copyright © . All rights reserved