വ്യാജ പ്രചാരണത്തിനെതിരെ നടൻ മോഹൻരാജും കുടുംബവും. കീരീക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാർത്ത തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി.
കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹൻരാജിന്‍റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവര്‍ സഹായിക്കണം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്.
തീറ്റ കൊടുക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പന്മന വടക്കുംതല പാലുവിള കിഴക്കതിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ ബിജു (40) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പരവൂർ കോട്ടേകുന്ന് ക്ഷേത്രത്തിനു സമീപം മീനാട് സ്വദേശിയുടെ ആനക്കൊട്ടിലിലായിരുന്നു സംഭവം. പരിസരം വൃത്തിയാക്കി ആനയ്ക്കു തീറ്റ കൊടുക്കാൻ ബിജു തയാറെടുക്കുന്നതു കണ്ടവരുണ്ട്.
ഏറെ നേരം കഴിഞ്ഞിട്ടും ബിജുവിനെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം വീണതാണെന്നാണ് ആദ്യം കരുതിയത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയപ്പോഴാണ് ആന ചവിട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.
2 വർഷത്തോളമായി ആനയുടെ ഒന്നാം പാപ്പാനായിരുന്നു ബിജു. സംഭവം നടക്കുമ്പോൾ രണ്ടാം പാപ്പാൻ സ്ഥലത്തില്ലായിരുന്നു. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്തു. ബിജുവിന്റെ സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ബിനീഷ്, അനീഷ്.
മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കല്യാണത്തിനു ക്ഷണിച്ച് മൂവാറ്റുപുഴ എംഎല്‍എ. വോട്ടര്‍മാരെ മാത്രമല്ല,കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ, തന്നെ കല്യാണം വിളിച്ച മുഴുവനാളുകളിേലക്കും തന്‍റെ വിവാഹ ക്ഷണക്കത്തെത്തിക്കാനുളള ഓട്ടത്തിലാണ് എല്‍ദോ എബ്രഹാം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം തനിക്കു കിട്ടിയ കല്യാണക്കുറികളുടെയെല്ലാം നടുവിലിരുന്നാണ് എല്‍ദോ എബ്രഹാം തന്‍റെ കല്യാണത്തിന് ആളെ ക്ഷണിക്കുന്നത്. ഇരുപത്തിയഞ്ചു കൊല്ലത്തിനിടെ തന്നെ ക്ഷണിച്ച നാലായിരത്തി അഞ്ഞൂറ്റി എഴുപത്തിയെട്ട് കത്തുകളും എല്‍ദോ സൂക്ഷിച്ചിട്ടുണ്ട്.
ആ കുടുംബങ്ങളെയെല്ലാം തന്‍റെ കല്യാണത്തിനു ക്ഷണിക്കുന്നതിനു പിന്നിലെ കാരണം ചോദിച്ചാല്‍ എല്‍ദോ ഇങ്ങനെ പറയും. തന്നെ കല്യാണത്തിനു വിളിച്ചവര്‍ക്കു മാത്രമല്ല, നിയോജകമണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട് മൂവാറ്റുപുഴ എംഎല്‍എ.
ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് വധു.
ജനുവരിയിൽ കല്ലൂർക്കാട്ടെ ആഗിയുടെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. ആദ്യ കാഴ്ചയിൽ തന്നെ ഡോക്ടറെ ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലിക്കാ വിഭാഗക്കാരായ പെൺവീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നിശ്ചയിച്ചു. മണ്ണാംപറമ്പിൽ അഗസ്റ്റിന്റെയും മേരിയുടെ ഏകമകളാണ് 29 കാരിയായ ആഗി. പാരമ്പര്യമായി ആയുർവേദ നേത്രരോഗ ചികിത്സകരാണ് ആഗിയുടെ കുടുംബം.
തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹത്തിന്റെ ഭാഗമായി ചെറിയവീട് ചെറുതായി പുതുക്കിപ്പണിതു. മരത്തിന്റെ കഴുക്കോലും പട്ടികയും മാറ്റി ഇരുമ്പാക്കി മാറ്റി ഓട് വീണ്ടും മേഞ്ഞു. വിവാഹം തീർത്തും ലളിതമായി നടത്താനാണ് തീരുമാനം.
നിയമസഭയിൽ ബാച്ചിലർ സംഘത്തിന്റെ നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎയാണ്. കോവൂരിനെ കല്യാണം കഴുപ്പിക്കാൻ ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ശ്രമിച്ചെങ്കിലും എംഎൽഎ ഉറച്ചുനിന്നു. കോൺഗ്രസ് എംഎൽഎ റോജി എം ജോൺ ആണ് നിയമസഭയിലെ മറ്റൊരു ബാച്ചിലർ.
ജാര്‍ഖണ്ഡില്‍ ലീഡ് നിലയില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു. 81 സീറ്റില്‍ 43 ലും ജെഎംഎം–കോണ്‍ഗ്രസ് സഖ്യം ലീഡ് നേടി. ബിജെപിക്ക് ഗോത്രമേഖലകളില്‍ ആണ് തിരിച്ചടി. എ.ജെ.എസ്.യു, ജെ.വി.എം പാര്‍ട്ടികള്‍ക്കും നഷ്ടമാണ് സംഭവിച്ചത്. രണ്ടിടത്ത് മൽസരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ബര്‍ഹെയ്ത്തില്‍ മുന്നില്‍. ധുംകയില്‍ പിന്നിലുമാണ്.ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മുന്നിലാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
അനീറ്റ സെബാസ്റ്റ്യൻ
കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.
ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക് ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.
സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .
എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ നടന്ന എടത്വ പായസമേള പാചക മത്സസരത്തിൽ ഒന്നാം സ്ഥാനം പുലരി കുടുംബ സമിതി നേടി. ഒരുമ കുടുംബ സമിതിയും ഐശ്വര്യ കുടുംബ സമിതിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.മത്തങ്ങ മുതൽ ക്യാരറ്റ് വരെയുള്ള പ്രകൃതി വിഭവങ്ങൾ കൊണ്ട് പാചകം ചെയ്ത് ഉണ്ടാക്കിയ വിവിധത്തരം പായസങ്ങൾ രുചികരവും കൗതകവുമായിരുന്നു.
പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിച്ചു. .കുടുംബ സമിതി വാർഷിക സമ്മേളനം വാല്യൂ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ ഉദ്ഘാടനം ചെയ്തു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള സമ്മാനദാനം നിർവഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ വിധികർത്താക്കളായിരുന്നു.
കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ,
ഡോ.മിനി വി.ആർ,സജിത ജി.മേനേൻ എന്നിവർ പ്രസംഗിച്ചു..
ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.
ഐപിഎല്ലിന്റെ താരലേലം കൊല്‍ക്കത്തയില്‍ കൊടിയിറങ്ങിയപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ക്കാവശ്യപ്പെട്ട താരങ്ങളെ കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി മാറിയത്. 15.5 കോടി രൂപയ്ക്കാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ വല വീശിപ്പിടിച്ചത്.
ഓസ്‌ട്രേലിയയുടെ തന്നെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു വില കൂടിയ രണ്ടാമത്തെ താരമായത്. 10.75 കോടിക്കു കിങ്‌സ് ഇലവന്‍ പഞ്ചാബ് അദ്ദേഹത്തെ റാഞ്ചുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ തീര്‍ച്ചയായും ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കുമെന്നു കരുതപ്പെട്ടിരുന്ന ചില കളിക്കാരെ ആരും വാങ്ങുകയും ചെയ്തിരുന്നില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്)
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബംഗ്ലാദേശിന്റെ യുവ താരം മുസ്തഫിസുര്‍ റഹ്മാനെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും ടീമിലെത്തിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഒരു കോടി രൂപയായിരുന്നു മുസ്തഫിസുറിന്റെ അടിസ്ഥാനവില. 2016ലെ ലേലത്തില്‍ താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയിരുന്നു. സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തുകയും ചെയ്തു. അന്നു എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മുസ്തഫിസുറിനെ തേടിയെത്തി.
2018ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ വാങ്ങി. എന്നാല്‍ മുംബൈയ്‌ക്കൊപ്പം വേണ്ടത്ര മല്‍സരങ്ങളില്‍ താരത്തിനു അവസരം ലഭിച്ചില്ല. ഏഴു മല്‍സരങ്ങളില്‍ ഏഴു വിക്കറ്റുകളാണ് മുസ്തഫിസുറിനു ലഭിച്ചത്. കഴിഞ്ഞ സീസണിലാവട്ടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കാത്തതിനെ തുടര്‍ന്നു അദ്ദേഹത്തിനു കളിക്കാന്‍ കഴിഞ്ഞതുമില്ല.
എവിന്‍ ലൂയിസ് (വെസ്റ്റ് ഇന്‍ഡീസ്)
ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് വെസ്റ്റ് ഇന്‍ഡീസ് താരമായ എവിന്‍ ലൂയിസ്. ഒരു കോടി അടിസ്ഥാന വിലയിട്ടിരുന്ന ലൂയിസിനെ പക്ഷെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല. ഇന്ത്യക്കെതിരേ അവസാനമായി നടന്ന ടി20 പരമ്പരയില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ ലൂയിസ് കളിക്കുകയും ചെയ്തിരുന്നു.
2018ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ലൂയിസിനെ ടീമിലേക്കു കൊണ്ടു വന്നിരുന്നു. 3.8 കോടി രൂപയായിരുന്നു ഇടംകൈയന്‍ ഓപ്പണര്‍ക്കായി മുംബൈ ചെലവിട്ടത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ലൂയിസിന് പുറത്തെടുക്കാനായില്ല.
മുംബയൈ്ക്കായി രണ്ടു സീസണുകളില്‍ കളിച്ച അദ്ദേഹത്തിനു 16 മല്‍സരങ്ങളില്‍ നിന്നും 430 റണ്‍സാണ് നേടാനായത്. ഇതോടെ ഈ സീസണിലെ ലേലത്തിനു മുമ്പ് ലൂയിസിനെ മുംബൈ ഒഴിവാക്കുകയായിരുന്നു.
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലാന്‍ഡ്)
ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ ഒരാളായ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇത്തവണത്തെ ലേലത്തില്‍ തഴയപ്പെട്ടു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു ശേഷം ഗുപ്റ്റിലിനെ ഹൈദരാബാദ് ഒഴിവാക്കി.
ഇത്തവണ ലേലത്തില്‍ ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2016ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് ഗുപ്റ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിക്കേറ്റ ലെന്‍ഡ്ല്‍ സിമ്മണ്‍സിനു പകരമാണ് അന്നു താരം മുംബൈയിലെത്തുന്നത്.
പിന്നീട് 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലും തൊട്ടടുത്ത സീസണില്‍ ഹൈദരാബാദിലും ഗുപ്റ്റില്‍ എത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് ഹൈദരാബാദിനായി കളിക്കാന്‍ ഗുപ്റ്റിലിന് അവസരം ലഭിച്ചത്. നേടിയാതവട്ടെ 81 റണ്‍സും. മറ്റു മല്‍സരങ്ങളിലെല്ലാം ഗുപ്റ്റിലിനെ ഹൈദരാബാദ് പുറത്തിരുത്തുകയായിരുന്നു.
കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്)
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന ന്യൂസിലാന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയില്ല. ഒരു കോടി രൂപയായിരുന്നു 33 കാരനായ താരത്തിന്റെ അടിസ്ഥാന വില.
2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയായിരുന്നു ഗുപ്റ്റിലിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്നു വെറും നാലു മല്‍സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. 30 റണ്‍സായിരുന്നു അദ്ദേഹം ആകെ നേടിയത്. 2018ല്‍ ഡല്‍ഹി മണ്‍റോയെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നു. ഇവിടെയും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. അഞ്ചു മല്‍സരങ്ങള്‍ കളിച്ച ന്യൂസിലാന്‍ഡ് താരം നേടിയത് 63 റണ്‍സായിരുന്നു.
2019ലെ സീസണിലും മണ്‍റോയെ ഡല്‍ഹി നിലനിര്‍ത്തി. ഇത്തവണ നാലു കളികളില്‍ നിന്നും 84 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഇതോടെ സീസണിനു ശേഷം മണ്‍റോയ്ക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു. കരിയറിലാകെ ഐപിഎല്ലില്‍ വെറും 13 മല്‍സരങ്ങളിലാണ് താരം കളിച്ചത്.
യൂസഫ് പഠാന്‍ (ഇന്ത്യ)
ഐപിഎല്ലിലെ മുന്‍ വെടിക്കെട്ട് താരവും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറുമായ യൂസഫ് പഠാനാണ് ലേലത്തില്‍ ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ കളിക്കാരന്‍. ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു യൂസഫ്. എന്നാല്‍ സീസണിനു ശേഷം താരത്തെ ടീം പറഞ്ഞുവിട്ടു.
ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള കളിക്കാരനാണ് യൂസഫ്. ഇതുവരെ 174 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ട കരിയറില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു യൂസഫ്.
2017ലെ ഐപിഎല്ലില്‍ മുംബൈ ഇമന്ത്യന്‍സിനെതിരേ വെറും 37 പന്തില്‍ സെഞ്ച്വറിയുമായി യൂസഫ് കത്തിക്കയറിയിരുന്നു.
ഐപിഎൽ 2020 ലേലത്തിൽ വിൽക്കാൻ കഴിയാത്ത കളിക്കാരുടെ പട്ടിക
ഹനുമ വിഹാരി, ചേതേശ്വർ പൂജാര, യൂസഫ് പത്താൻ, കോളിൻ ഡി ഗ്രാൻഹോം, സ്റ്റുവർട്ട് ബിന്നി, ഹെൻറിക് ക്ലാസൻ, മുഷ്ഫിക്കർ റഹിം, നമൻ ഓജ, കുശാൽ പെരേര, ഷായ് ഹോപ്പ്, ടീം സൗത്തി , ഇഷ് സോധി, ആദം ജമ്പ, ഹെയ്ഡൻ വാൽഷ്, സഹീർ കടം, ഹർപ്രീത് സിംഗ്, ഡാനിയൽ സൈംസ്, ഷാരൂഖ് ഖാൻ, കേദാർ ദിയോധർ, കെഎസ് ഭാരത്, അങ്കുഷ് ബെയ്‌ൻസ്, വിഷ്ണു വിനോദ്, കുൽവന്ത് ഖെജ്രോളിയ, റിലേ മെറെഡിത്ത്, മിഥുൻ സുദർശൻ, നൂർ അഹമ്മദ്, കെ സി കരിയപ്പ, എവിൻ ലൂയിസ്, മനോജ് വരി, കോളിൻ ഇൻഗ്രാം, മാർട്ടിൻ ഗുപ്റ്റിൽ, കാർലോസ് ബെര്ഥ്വെത്, അംദിലെ ഫെലുക്വയൊ, കോളിൻ മുൺറോ, റിഷി ധവാൻ, ബെൻ കട്ടിംഗ്, എൻറിക്ക് നൊത്ര്ഗെ, ബ്രിംദെര് അമ്മനേഷ്യ, മാർക്ക് വുഡ്, അല്ജരി ജോസഫ്, മുസ്ത്ഫിജുര് റഹ്മാൻ, ആദം മിൽനെ, ആയുഷ് ബ്ദൊനി, പ്രവീൺ ദുബെ.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാര്‍ ആണോയെന്ന് ‘ജനം’ ടിവിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. മലയാളി പത്രപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ജനം ടിവി വെല്ലുവിളിക്കുകയാണ്. സഹപ്രവര്‍ത്തകന്‍ മറ്റൊരു സംസ്ഥാനത്ത് സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വ്യാജമെന്ന് പേരിട്ട് വിളിക്കുന്നത് ഏത് മാധ്യമ ധര്‍മത്തിന്റെ പേരിലാണെന്ന് ജനം ടിവി ആലോചിക്കണം.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അധികാര വര്‍ഗം കാണിച്ച നടപടികളെ ചെറുത്തു തോല്‍പിച്ചവരാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍. മലയാളി പത്രപ്രവര്‍ത്തരെന്നും വ്യാജന്മാരെന്നും ഐഡന്റിറ്റിയും ഇന്റഗ്രിറ്റി ഇല്ലാത്തവരെന്നും പറഞ്ഞാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ജനം ടിവി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച് വിട്ടയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇവരെ വിട്ടയച്ചിട്ടില്ല.
ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി എന്നിവരും ഏഷ്യാനെറ്റ്, മീഡിയാവണ്‍, ന്യൂസ് 18 അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും ആരാധകര്‍ക്ക് സുപരിചിതയായ താരമാണ് രചന നാരായണന്‍കുട്ടി. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് രചന. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെ രണ്ട് പ്രധാന സംഭവങ്ങള്‍ നടന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് താരം പുതിയ എസ് യുവി ഹെക്റ്റര്‍ വാങ്ങിയത്. വാര്‍ത്ത താരം തന്നെ തന്റെ സോഷ്യല്‍മീഡിയയലൂടെ ആരാധകരെ അറിയിച്ചിരുന്നു.5 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തന്റെ ഇഷ്ടവാഹനം രചന സ്വന്തമാക്കിയത്. 12.48 ലക്ഷം മുതലാണ് കാറിന്റെ ഷോറൂം വില.താരത്തിന് നിരവധി പേരാണ് അഭിനന്ദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഇപ്പോഴിതാ മറ്റൊരു അംഗീകാരവും രചനയെതേടി വന്നിരിക്കുകയാണ്. നര്‍ത്തകിയായ രചന അവതരിപ്പിച്ച നൃത്തത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ രചന തന്നെയാണ് ഇ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. നൃത്തത്തിനായുള്ള ആദ്യത്തെ അംഗീകാരമാണിത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട് .നൃത്ത രംഗങ്ങളില്‍ സജീവമായ താരം നിരവധി സ്‌റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ അന്താരാഷ്ട്ര അംഗീകാരവും ആരാധകര്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്.