കോവിഡ് 19 രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജീവന് സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയും ഉത്തരവായി. ഉത്തരവിന് മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും.

സിആര്‍പിസി 144 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുളളതു പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാല്‍ ഐപിസി 188 പ്രകാരം ശിക്ഷാര്‍ഹരാണ്.

കോവിഡ് 19 തടഞ്ഞുനിര്‍ത്തുന്നതിനുളള എല്ലാ ശ്രമങ്ങളും ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിദേശരാജ്യങ്ങളില്‍ നിന്നും വന്നിട്ടുളള ആളുകളില്‍നിന്നുമാണ് രോഗം ഇവിടെ വ്യാപരിച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധിച്ച മനുഷ്യരില്‍ നിന്നുമാണ് മറ്റുളളവരിലേക്ക് രോഗം പകരുന്നത്. അതിനാല്‍ ഇത്തരം ആളുകളില്‍നിന്നും സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് രോഗം പകരാതെ തടയാനുളള ഏറ്റവും ഉത്തമമായ മാര്‍ഗം.

കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് രോഗം പെട്ടന്ന് വ്യാപിക്കുന്നതിനുളള സാധ്യത കൂടുതലാണ്. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടം തീവ്രമായി പരിശ്രമിച്ചു കൊണ്ടിക്കുകയാണ്.

ഈ സാഹചര്യത്തിലും ഒരു വിഭാഗം ജനങ്ങള്‍ സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആരാധനാലയങ്ങള്‍, വിപണിസ്ഥലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടുന്നതായും ഇത്തരത്തിലുളള ഒത്തുകൂടല്‍ കോവിഡ് 19 രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുമെന്നും നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനും മാത്രമേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാന്‍ പാടുള്ളു.

പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം, എല്‍.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താന്‍ പാടില്ല.

പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. ഒരു കാരണവശാലും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല.

മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കണം.

ആരാധനാലയങ്ങളില്‍ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകള്‍ മാത്രമേ നടത്താവു. യാതൊരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉല്‍സവങ്ങളോ മറ്റു ചടങ്ങുകളോ നടത്താന്‍ പാടില്ല.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയില്‍ നിയന്ത്രിതമായി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല.

ജനങ്ങള് അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല.

2020 മാര്‍ച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ നിര്‍ബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കുകയും 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടിവരും.

ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു.

സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 49/2020/ജിഎഡി ഡേറ്റഡ് 23/03/2020 ല്‍ ഒഴിവാക്കിയിട്ടുളളവ ഒഴികെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും, വര്‍ക്ക്‌ഷോപ്പുകളും, ഓഫീസുകളും, ഗോഡൗണുകളും ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഉത്തരവ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.

ഇക്കാര്യങ്ങളില് ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതിനും, നിരീക്ഷണം നടത്തുന്നതിനും നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനും എല്ലാ തഹസില്‍ദാര്‍മാരും ശ്രദ്ധിക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും, വകുപ്പ് മേധാവികളെയും പഞ്ചായത്ത് തലം മുതലുളള ഉദ്യോഗസ്ഥന്‍മാരെയും ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉറപ്പാക്കണം. ഉത്തരവ് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തണം. എല്ലാ ഓഫീസ് മേധാവികളും ഉത്തരവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കണം.