പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ പാക്കിസ്ഥാനില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം ‘ആസാദി മാര്‍ച്ച്’ ശക്തിപ്പെടുന്നു. ഇന്ന് ഒരു ലക്ഷത്തോളം വരുന്ന പ്രക്ഷേഭകാരികള്‍ ഇസ്ലാമബാദില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രി പദം രാജി വെയ്ക്കും വരെ പ്ര്‌ക്ഷോഭം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് ഇമ്രാന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷമായ രാഷ്ട്രീയക്കാരനായ ജെയുഐ-ഐ നേതാവ് മൗലാന ഫസ്‌ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്. സമരം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
ഒക്ടോബര്‍ 31ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേരണമെന്നായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം. എന്നാല്‍, വാഹനങ്ങളുടെ ആധിക്യം യാത്രയുടെ വേഗത കുറച്ചതിനാല്‍ ഇന്നാണ് തലസ്ഥാനത്തെത്തിയത്. സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്‌റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇസ്ലാമാബാദിലെത്തിയത്. പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് ഫസ്‌ലുര്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നു. പെഷവാറിനടുത്തുള്ള മൈതാനത്ത് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ പാവ മുഖ്യമന്ത്രിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
അതേസമയം സമരത്തിനെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് ഇമ്രാന്റെ ആരോപണം.
യു.കെ മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോറിസ് ജോൺസണും നിഗൽ ഫാരേജും ഒരുമിച്ചുനിന്ന് ആര്‍ക്കും ‘തടുക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറണമെന്ന്’ നിര്‍ദേശിച്ച അദ്ദേഹം, ജെറമി കോർബിൻ ‘നിങ്ങളുടെ രാജ്യത്തിന് ഒട്ടും ചേരാത്ത ആളാണെന്ന്’ തുറന്നടിക്കുകയും ചെയ്തു.
അതേസമയം, ജോണ്‍സണ്‍ മുന്നോട്ടു വയ്ക്കുന്ന ബ്രെക്‌സിറ്റ് കരാര്‍ യുഎസുമായി തുടര്‍ന്നൊരു വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞു. ‘ഇടപാടിലെ ചില വശങ്ങള്‍’ നോക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാര ഉടമ്പടി ഉണ്ടാക്കുക അസാധ്യമാണ്’ അദ്ദേഹം വ്യക്തമാക്കി. യു.കെ-ക്ക് ഒരു സ്വതന്ത്ര വ്യാപാര നയമാണ് ഉണ്ടാവുക എന്ന ജോൺസന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി ട്രംപുമായി വളരെ അടുപ്പമുള്ളയാളാണെന്നും, യുഎസ് കമ്പനികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖല മൊത്തത്തില്‍ തീറെഴുതി കൊടുക്കുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നുമാണ് ജോണ്‍സണെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ എൻഎച്ച്‌എസ് വാങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, കോർബിനെതിരെ തിരിയുകയാണ് ചെയ്തത്.
എന്നാല്‍, യുകെ-യുഎസ് വ്യാപാര കരാർ സാധ്യമാകില്ലെന്ന ട്രംപിന്‍റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ‘ഞങ്ങളുടെ നിയമങ്ങളുടെയും, വ്യാപാരത്തിന്‍റെയും, അതിർത്തിയുടേയും നിയന്ത്രണം തിരിച്ചുപിടിക്കുന്ന ഒരു പുതിയ കരാര്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതു പ്രകാരം യു.കെ യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. അതിനർത്ഥം ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടത്താം എന്നാണ്’- നമ്പര്‍ 10 വ്യക്തമാക്കി. ‘ഞങ്ങൾക്ക് യുകെയുമായി വ്യാപാരം നടത്താൻ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ പ്രകാരം അതിന് സാധ്യതയില്ല’ എന്നാണ് ട്രംപ് പറയുന്നത്.
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് പേര്‍ കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിന് വിവരം നല്‍കി. പൊലീസ് എത്തി വിവരം തിരക്കിയപ്പോള്‍ കുട്ടി മരിച്ചതാണെന്നും ബസില്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനാലാണ് ഇവിടെ അടക്കുന്നതെന്നും മൊഴി നല്‍കി.
തന്‍റെ പേരമകളുടെ കുട്ടിയാണെന്നും പേരമകളും പ്രസവത്തിനിടെ മരിച്ചെന്നും പൊലീസിനെ അറിയിച്ചു. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയിലായിരുന്നു കുട്ടി. എന്നാല്‍, ബാഗ് തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന പൊതുപരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചെന്ന വിവാദത്തിൽ നടന് പിന്തുണയുമായി നിർമ്മാതാവ് സന്ദിപ് സേനൻ. അനിൽ രാധാകൃഷ്ണ മേനോന്റെ നില്‍പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കനാണ് അദ്ദേഹമെന്നും രൂക്ഷമായ ഭാഷയിൽ സേനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ, ബിനീഷിന്റെ ആ ഇരിപ്പിൽ തന്നെ എല്ലാമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ എന്ന് വ്യക്തമാക്കുന്നു. തന്റെ അടുത്ത സിനിമയിൽ ബിനീഷ് ബാസ്റ്റിനെ ഉൾപ്പെടുത്തുമെന്നും സേനൻ കുറിപ്പിൽ വാഗ്ദാനം നൽകുന്നുണ്ട്.
ഇതിന് പുറമെ കോളേജിലെ പ്രിൻസിപ്പാളിനെയും നിർമ്മാതാവ് വിമർശിക്കുന്നുണ്ട്. ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നും പഠക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡാകിനി തുടങ്ങി ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസറാണ് സന്ദീപ്.
പോസ്റ്റിന്റെ പുർണരൂപം-
ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം.
ബിനീഷ്… നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .
എന്നും ബിനീഷ് ബാസ്റ്റിനൊപ്പം
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ.കുലാസ്. ഒൗദ്യോഗികമായി വിളിച്ചത് അനില്‍ രാധാകൃഷ്ണൻ മേനോനെ മാത്രമാണെന്നും ബിനീഷിനെ വിളിച്ചിരുന്നില്ലെന്നും മുഖ്യാതിഥിയായി വരുന്നതും അറിഞ്ഞിരുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബിനീഷിനെ തടഞ്ഞിട്ടില്ലെന്നും പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ചിട്ടും ബിനീഷ് വന്നില്ലെന്നും ഡോ. കുലാസ് പറഞ്ഞു.
എന്നാൽ ബിനീഷിനെ അപമാനിച്ചെന്ന വിവാദം തെറ്റിദ്ധാരണമൂലമെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രതികരിച്ചു. ബിനീഷിന് ഇനിയും അവസരം നല്‍കും. ഇനി പൊതുപരിപാടികള്‍ക്കില്ലെന്നും അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ ഇടപെട്ടിരുന്നു. പ്രിന്‍സിപ്പലിനോട് നേരിട്ട് ഹാജരാകാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചു. സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മാപ്പ് പറഞ്ഞു. താന്‍ മാത്രമേ ഉണ്ടാകൂ എന്നാണ് കോളജ് അധികൃതര്‍ അറിയിച്ചത്. സഭാകമ്പം ഉള്ളത് കൊണ്ട് മറ്റുള്ള ആരും പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും ബിനീഷിനോട് കസേരയില്‍ ഇരിക്ക് എന്നു പറഞ്ഞിട്ടും കേട്ടില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനീഷിന് വിഷമം ഉണ്ടായെങ്കില്‍ ഹൃദയത്തില്‍ നിന്ന് മാപ്പ് ചോദിക്കുന്നു. മൂന്നാംകിട നടന്‍ എന്ന് പറഞ്ഞിട്ടില്ല, യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞത് കള്ളമാണെന്നും അനിൽ പറഞ്ഞു.
ബിനീഷിനൊപ്പം വേദി പങ്കിടാൻ അനിൽ രാധാകൃഷ്ണ മേനോൻ തയാറായില്ലെന്ന് പാലക്കാട് മെഡി. കോളജ് യൂണിയന്‍ അധ്യക്ഷൻ കെ.വൈഷ്ണവ് പറഞ്ഞിരുന്നു.ആദ്യം അതിഥിയായി നിശ്ചയിച്ചത് അനിലിനെ മാത്രമായിരുന്നുവെന്നും തൊട്ടുതലേന്നാണ് ബിനീഷ് വരുമെന്നറിയിച്ചതെന്നും കെ.വൈഷ്ണവ് പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പല്‍ ആണെന്നും ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറിയെന്നും ബിനീഷ് ബാസ്റ്റിൻ ആരോപിച്ചിരുന്നു.
കേരള കോൺഗ്രസ്(എം) അധികാര തർക്ക കേസിൽ ജോസ്. കെ. മാണിക്ക് കനത്ത തിരിച്ചടി. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ അല്ലെന്നു കട്ടപ്പന സബ് കോടതി വിധി. കേരള കോൺഗ്രസ്(എം)ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തതിനെതിരെയുള്ള വിലക്ക് തുടരും. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവച്ചു.
ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലും സബ് കോടതി തള്ളി. ഇടുക്കി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുൻസിഫ് കോടതിയിൽ ഈ മാസം 22 ന് കേസിൽ തുടർന്നുള്ള വാദം ആരംഭിക്കും.
ജൂണിലാണ് ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ 10 ദിവസം മുൻപു നോട്ടിസ് നൽകാതെ വിളിച്ചുചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ച് ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി സമീപിച്ചിരുന്നു.
ചെയർമാൻ തിരഞ്ഞെടുപ്പ് ഇതോടെ ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. എന്നാൽ കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ്.കെ.മാണി പ്രവർത്തിക്കുന്നതിന് എതിരെ പി.ജെ.ജോസഫ് വിഭാഗം സമ്പാദിച്ച സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌കോടതിയിൽ ജോസ് കെ.മാണിയും കെ. ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി ജോസ് കെ. മാണിക്കെതിരെ വിധി പറഞ്ഞിരിക്കുന്നത്.
തമിഴ് സിനിമ സംവിധായകന്‍ അറ്റ്ലി ഷാറൂക് ഖാനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു സിനിമയുടെ പേര് സങ്കി ഇതിന്‍റെ പ്രഖ്യാപനം നവബര്‍ 22 നു ഉണ്ടാകും ഇന്ത്യന്‍ സിനിമയിലെ ഇത്രയും വലിയ നടനെ നായകനാക്കി സിനിമ ചെയ്യുന്ന ത്രില്ലിലാണ് ഈ യുവ സംവിധായകന്‍ നടന്‍ വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം ആയിരുന്നു അവസാനമായി ചെയ്ത ബിഗില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇടം നേടി ചിത്രം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു.
അതിനു ശേഷമാണ് കിംഗ് ഖാനെ നായകനാനി ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത് എന്തായാലും ആരാധകര്‍ വലിയെ ആവേശത്തില്‍ ആനു൮ തമിഴ് സിനിമയില്‍ ഹിറ്റുകള്‍ വാരിക്കൂട്ടിയ തൊട്ടതെല്ലാം പൊന്നാക്കിയ അധികം സംവിധാന പരിചയം ഇല്ലാത്ത ഒരു യുവ സംവിധായകന്‍ ആരാധകര്‍ക്ക് വിജയങ്ങള്‍ സമ്മാനിക്കുന്നു എങ്കില്‍ അദ്ദേഹത്തിന്‍റെ കഴിവ് ഇന്ത്യന്‍ സിനിമ ലോകം കാതിരിക്കുന്നത്തെ ഉള്ളൂ.
ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് സിനിമയുടെ പേര് തന്നെ ശ്രദ്ധിക്കുക സങ്കി ഇത് സിനിമയില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് ഹിന്ദിയിൽ സൈക്കോ എന്നർത്ഥം വരുന്ന പദമാണ് സങ്കി എന്നത് ഇങ്ങനെയൊരു ചിത്രം വരുന്നു എന്ന ഒരുപാട് നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് വ്യക്തമായ ഒരു ഉത്തരം വന്നിരിക്കുന്നത് ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടന്ന് ആരാധകരില്‍ എത്തിക്കും എന്ന് വാര്‍ത്ത .
കിംഗ് ഖാന്‍ ഒരു തമിഴ് സംവിധായകന്‍റെ കീഴിയില്‍ അഭിനയിക്കുമ്പോള്‍ എന്തൊക്കെ പ്രത്യേകതകള്‍ സിനിമയില്‍ ഉണ്ടാകും എന്ന് അറിയാന്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് ഈ ചിത്രം തമിഴ് നാട്ടിലെന്നപോലെ കേരളത്തിലെ ആരാധകര്‍ക്കും ആവേശം പകരും കാരണം കിംഗ് ഖാന്‍റെ കേരളത്തിലെ ആരാധകര്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ എന്നപോലെ തന്നെ അദ്ദേഹത്തിന്‍റെ സിനിമ വരുമ്പോള്‍ വലിയ ആവേശമാണ്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ നിന്ന് താല്‍കാലിക അവധിയെടുത്തു. ടീമിന്റെ സൈക്കോളജിസ്റ്റായ ഡോ. മൈക്കല്‍ ലോയ്ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മാക്‌സ്‌വെല്ലിന് പകരം ഡാര്‍സി ഷോര്‍ട്ട് കളിക്കും. ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു മാക്‌സ്‌വെല്‍.
പരമ്പര ഇതിനോടകം ഓസ്‌ട്രേലിയ സ്വന്തമാക്കികഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് ടി20കളിലും ഓസീസ് ജയിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മാക്‌സ്‌വെല്‍ 28 പന്തില്‍ 62 റണ്‍സ് നേടിയിരുന്നു. മാക്‌സ്‌വെല്ലിന് എത്രയും പെട്ടന്ന് തിരിച്ചെത്താന്‍ സാധിക്കട്ടെയെന്ന് സഹതാരങ്ങള്‍ ആശംസിച്ചു.
കേരള കോൺഗ്രസിൽ ഉടലെടുത്ത ചെയർമാൻ സീറ്റ് തർക്കത്തിൽ വിധി ഇന്ന്. കട്ടപ്പന സബ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.
ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.
ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.
കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതിനാൽ തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.
ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.
വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.
എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ഞാൻ എത്തി.
കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.