Latest News

പതിനാറുകാരനെ മൃഗീയമായി കൊലപ്പെടുത്തി. പഞ്ചാബിലെ മാന്‍സയിലാണ് സംഭവം. പതിനാറുകാരനെ അരിമില്ലിലെ തൂണില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. യുവാവിന്റെ സഹോദരന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. രണ്ടരവര്‍ഷം മുന്‍പ് സഹോദരനും പെണ്‍കുട്ടിയും ഒളിച്ചോടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പകതീര്‍ക്കാനാണ് സഹോദരനെ കത്തിച്ചുകളഞ്ഞത്. കൊല്ലപ്പെട്ടത് ദളിത് യുവാവാണ്.അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി മൻസ സുരേന്ദ്ര ശർമ പറഞ്ഞു.

തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടില്‍ ഒത്തുകൂടി എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങൾ. മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.തിരക്കുകളുണ്ടായിട്ടും താരങ്ങൾ ഒത്തുചേരാനും അവരുടെ ഓർമ്മകൾ ഓർമ്മിപ്പിക്കാനും കഴിഞ്ഞു.

കറുപ്പും ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു താരങ്ങൾ എത്തിയത്. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികം കൂടിയായിരുന്നു ഈ സംഗമം.ടോളിവുഡിൽ നിന്ന് ആതിഥേയരായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, നടൻ-ഭാര്യ അമല അക്കിനേനി, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരുണ്ടായിരുന്നു. ജയപ്രഡ, സുമലത, ജഗപതി ബാബു, സുഹാസിനി മണിരത്നം, ജയസുധൻ എന്നിവരെ ഫോട്ടോയിൽ കാണാം. പ്രധാനമായും ബോളിവുഡിൽ നിന്നുള്ളവരാണ്, എന്നാൽ സൗത്തിൽ ജോലി ചെയ്തിട്ടുള്ളവരിൽ നിന്ന് ജാക്കി ഷ്രോഫ്, പൂനം ദില്ലൺ എന്നിവരും സദസ്സിൽ പങ്കെടുത്തു. രാധിക ശരത്കുമാർ പങ്കിട്ട ചിത്രങ്ങളിൽ ചിരഞ്ജീവിയുടെ മകൻ രാം ചരനും കണ്ടു. ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് താരം എഴുതി, “കാലങ്ങളായി സൗഹൃദത്തിന്റെ ഒരു ഉദാഹരണം, കാലക്രമേണ പരീക്ഷിച്ചു. ഹോസ്റ്റിംഗിനായി നന്ദി # ചിരഞ്ജീവിയും കുടുംബവും. ഈ ബോണ്ട് പങ്കിടാൻ ഞങ്ങൾ ഭാഗ്യമുണ്ട്. ”

ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയും തൂത്തുവാരിയതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ ലീഡ് വീണ്ടും ഉയർത്തി ഇന്ത്യ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇത് വരെ കളിച്ച 7 മത്സരങ്ങളും ജയിച്ച ഇന്ത്യ 7 മത്സരങ്ങളിലും ജയിച്ച് 360 പോയിന്റോടെയാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്‌. മൂന്ന് പരമ്പരകളിലായിട്ടായിരുന്നു ഇന്ത്യയുടെ ഈ 7 ടെസ്റ്റ് മത്സരങ്ങളും, വിജയങ്ങളും.

വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി 120 പോയിന്റ് നേടിയ ഇന്ത്യ, പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ 3-0 ന് ജയിച്ച് വീണ്ടും 120 പോയിന്റ് കൂടി സ്വന്തമാക്കുകയായിരുന്നു. ഇപ്പോളിതാ ബംഗ്ലാദേശിനെതിരെയും സമ്പൂർണ വിജയം കരസ്ഥമാക്കിയതോടെ വീണ്ടും 120 പോയിന്റുകൾ കൂടി ലഭിച്ച ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ 360 പോയിന്റോടെ ബഹുദൂരം മുന്നിലാണ്.

അതേ സമയം പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിജയിച്ച ഓസ്ട്രേലിയ 116 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നേരത്തെ 60 പോയിന്റുകളുള്ള ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾക്ക് പിന്നിലായിരുന്നു പോയിന്റ് പട്ടികയിൽ ഓസീസിന്റെ സ്ഥാനം. എന്നാൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയേക്കാൾ 244 പോയിന്റുകൾക്ക് പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ള ഓസീസ്.

വ്യവസായ ശാലകളില്‍ സൗദി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചില തൊഴിലുകള്‍ സ്വദേശവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി. ഇതോടെ വ്യവസായ ശാലകളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടു വര്‍ഷം കൊണ്ട് 36000ത്തോളം തൊഴിലുകളാണ് സ്വദേശവല്‍ക്കരിക്കുക.

ഇത് സംബന്ധിച്ച കരാറില്‍ സൗദി തൊഴില്‍മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഒപ്പുവെച്ചു. 2021 ഓടെ വ്യവസായ മേഖലയില്‍ 35,892 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് കരാര്‍. തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, വ്യവസായ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പു വെക്കല്‍ ചടങ്ങ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയും തൊഴിലുകള്‍ സഊദി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് നിയമനം നല്‍കുന്നതിന് അവസരമൊരുക്കും. സ്വദേശികള്‍ക്ക് തൊഴിലുകള്‍ നല്‍കുന്ന കമ്ബനികള്‍ക്ക് ഉത്തേജക പാക്കേജുകളും അനുവദിക്കുന്നുണ്ട്. പദ്ധതിയിലെ പുരോഗതി സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ടും ഓരോ പാദവര്‍ഷങ്ങളില്‍ പദ്ധതിയിലെ നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും തയാറാക്കും.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ലക്ഷ്യങ്ങളിലൊന്നാണിതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു.അതേസമയം, സ്ഥാപനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സ്വയം വിലയിരുത്തലിന് വിധേയമാകാത്ത വന്‍കിട കമ്ബനികള്‍ക്കെതിരെ അടുത്ത ഞായറാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആവശ്യമായ സാവകാശം അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താത്ത ഇത്തരം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നതിന് മുമ്ബ് ലംഘനങ്ങള്‍ ശരിയാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇരുപത്തിഅയ്യാരിത്തലോളം ആടുകളുമായി പോവുകയായിരുന്ന ചരക്കു കപ്പല്‍ റൊമാനിയ തീരത്തുവെച്ച് മറിഞ്ഞു. മൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കരിങ്കടൽ തീരത്തെ തെക്ക്-കിഴക്കൻ നഗരമായ കോൺസ്റ്റാനിയയ്ക്ക് സമീപമുള്ള മിഡിയ തുറമുഖം വിട്ട് പോകുമ്പോഴാണ് ക്യൂന്‍ ഹിന്ദ്‌ എന്ന പേരുള്ള കപ്പല്‍ അപകടത്തില്‍ പെട്ടത്. സിറിയൻ പൗരന്മായ 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനാംഗങ്ങളും റൊമാനിയൻ തീരസംരക്ഷണ സേനയും ഉൾപ്പടെയുള്ള സംയുക്ത സേനയാണ് ആടുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

കപ്പലിനു സമീപത്തുകൂടെ നീന്തുന്നതായി കണ്ടെത്തിയ 32 ആടുകളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. കൂടുതല്‍ ആടുകള്‍ മുങ്ങിമരിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. ഇതിനകംതന്നെ കുറച്ചു ആടുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കോൺസ്റ്റാനിയയിലെ അടിയന്തര സേവനങ്ങളുടെ വക്താവ് സ്റ്റോയിക്ക അനാമരിയ പറഞ്ഞു. രാത്രി വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്നു പുലര്‍ച്ചെമുതല്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സംയുക്ത സുരക്ഷാ സേന അറിയിച്ചിരുന്നു.

അതേസമയം, ഒരു ക്രൂ അംഗത്തെ ഹൈപ്പര്‍തെര്‍മിയ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം കടലില്‍ വീണിരുന്നുവെന്നും ബാക്കി എല്ലാവരും ഹാര്‍ബറില്‍തന്നെ സുരക്ഷിതരാണെന്നും അനാമരിയ പറഞ്ഞു. കപ്പൽ മറിയാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആടുകളെ രക്ഷപ്പെടുത്തുന്നതിനും കപ്പൽ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനം അവസാനിപ്പിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് നവംബർ 23-നാണ് ക്യൂന്‍ ഹിന്ദ്‌ മിഡിയ തുറമുഖത്ത് എത്തിയതെന്ന് റൊമാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖത്തുനിന്ന് ഏതാനും മീറ്ററുകള്‍ അകലെവെച്ചാണ് കപ്പല്‍ മരിഞ്ഞതെന്നു ദൃശ്യങ്ങളില്‍ കാണാം. അടുത്തുള്ള വ്യാവസായിക പെട്രോകെമിക്കൽ ശാലകളിലേക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനാണ് ഈ തുറമുഖം പ്രധാനമായും ഉപയോഗിക്കുന്നത്. യൂറോപ്യൻ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റൊമാനിയ. വലിയ ചരക്കുകപ്പലുകളില്‍ മൃഗങ്ങളെ കയറ്റിഅയക്കുന്നതിനും ഈ തുറമുഖമാണ് ഉപയോഗിക്കുന്നത്.

അതിനിടെ, ക്യൂന്‍ ഹിന്ദ്‌ അട്ടിമറിക്കപ്പെട്ടതാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റൊമാനിയയിലെ കന്നുകാലി വളര്‍ത്തുന്നവരുടെ സംഘടനയും മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.

പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗോ ഹാ-രയെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഇരുപത്തിയെട്ടുകാരിയായ ഗോ ഹാ-രയെ ഞായറാഴ്ച രാത്രിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗോ ഹാ-ര ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത പുറത്ത് വരുന്നതിന് മുമ്പ് ഹാര ഇന്‍സ്റ്റാഗ്രാമില്‍ ‘ഗുഡ്‌നൈറ്റ്’ എന്ന അടിക്കുറിപ്പോടെസ്വന്തം ഫോട്ടോ പങ്കുവച്ചിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗോ ഹാ-ര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വന്‍ തിരിച്ച് വരവ് നടത്തിയ ഹാ-ര കഴിഞ്ഞ ദിവസങ്ങളിലെല്ലാം ടിവി ഷോകളില്‍ പങ്കെടുത്തിരുന്നു. ഗോ ഹാ-രയുടെ സുഹൃത്തും ഗായികയുമായ സുല്ലിയെ ആറ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

സിനിമാക്കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെപേരിൽ നടൻ ഷെയിൻ നിഗമിനെതിരെ ചലച്ചിത്ര നിർമാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽനിന്നും നിർമാതാക്കൾ പിന്മാറും. നിർമാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.സിനിമയുടെ ഷൂട്ടിങ്ങിനിടെ നിർമാതാവ് ജോബി ജോർജും ഷെയിനുമായുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് ഷൂട്ടിങ് സെറ്റിൽ തന്നെ മനപൂർവ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിൻ സംവിധായകനെതിരെ തിരിയുന്നതും.

കരാർ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരിൽ തുടങ്ങിയ പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമായ സൂചന നൽകി മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും ഷെയിൻ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വെല്ലുവിളിയായികണ്ട് നിർമാതാക്കൾ നടപടിക്കൊരുങ്ങുന്നതും. അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻകാരണം മുടങ്ങിയതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.ഇതോടെയാണ് ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നതും. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

അപ്രതീക്ഷിത വഴിത്തിരിവുകളാൽ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയ മഹാനാടകത്തിനു തിരശീല. തിരഞ്ഞെടുപ്പ് ഫലം വന്ന് 31–ാം ദിവസം മഹാരാഷ്ട്രയിൽ ബിജെപി– എന്‍സിപി സർക്കാർ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു പദവിയിൽ രണ്ടാമൂഴം.

എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണു രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ച നീക്കം. മഹാരാട്രയിൽ ഇരുനൂറിലേറെ സീറ്റ് നേടാമെന്നായിരുന്നു ബിജെപി– ശിവസേനാ സഖ്യത്തിന്റെ സ്വപ്നം. പക്ഷേ വോട്ടെണ്ണിയപ്പോൾ ഫലം പ്രതീക്ഷിച്ച പോലെയായില്ല.

ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന ബിജെപി മോഹത്തിനും തിരിച്ചടിയേറ്റു. സീറ്റ് കുറഞ്ഞെങ്കിലും നിർണായക ശക്തിയായി മാറിയ ശിവസേനയുടെ വിലപേശൽ ശക്തി കൂടി. ഇത്തവണ പത്തിലേറെ സീറ്റ് അധികം നേടിയ എൻസിപി ചർച്ചകളുടെ കേന്ദ്രമായി. ശരദ് പവാർ നയിച്ച പ്രതിപക്ഷ പ്രചാരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രകടനവും മെച്ചപ്പെട്ടിരുന്നു.

     

 

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോൾ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം കഴിഞ്ഞ ദിവസം 11.40നാണ് ജോളിയെ മാതാപിതാക്കൾ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ഒട്ടേറെപ്പേരാണ് പ്രതിയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോളിയെ കട്ടപ്പനയ്ക്കു കൊണ്ടുവരുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. പുലർച്ചെ ജോളിയെ എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും എവിടേക്കാണ് എത്തിക്കുകയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനാൽ ജോളിയും കുടുംബവും മുൻപ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈൽ മത്തായിപ്പടിയിലും മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീടിനു മുന്നിലും അന്വേഷണ സംഘം മുൻപ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകൾ രാവിലെ മുതൽ തമ്പടിച്ചു.

തെളിവെടുപ്പിനായി ഏഴുമണിക്ക് കട്ടപ്പനയിൽ എത്തിയ അന്വേഷണ സംഘം ജോളിയെ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പ്രതിയെ കൂകി വിളിച്ചു. ജോളി ജനിച്ചു വളർന്ന കട്ടപ്പന വാഴവരക്കു സമീപമുള്ള പഴയ കുടുംബ വീട്ടിലാണ് പ്രതിയെ ആദ്യമെത്തിച്ചത്. പിതാവ് കൃഷിയാവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന വിഷം വളർത്തുനായ്ക്കു നൽകിയായിരുന്നു ഇവിടെ വെച്ചു ജോളിയുടെ ആദ്യ കൊലപാതക പരീക്ഷണം.

7 വര്‍ഷം മുമ്പ് വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായ പരിചയമുള്ള ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ദേഹത്തേക്ക് ചാടുമായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് ജോളി നായയെ ‘ഡോഗ്കില്‍’ എന്ന വിഷം നല്‍കി നായയെ കൊന്നത്. വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്ന്, ഞരമ്പുകള്‍ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് ‘ഡോഗ്കില്‍’ വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുകയായിരുന്നു. ഇങ്ങനെ നായ ചത്തതിലൂടെയാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാന്‍ ജോളി തീരുമാനിക്കുന്നത്. തുടര്‍ന്ന് വളര്‍ത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയില്‍ നിന്ന് ഡോഗ്കില്‍ വാങ്ങി ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

വലിയകണ്ടത്തെ കുടുംബവീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. നെടുംകണ്ടത്ത് പ്രീഡിഗ്രിക്ക് പഠിച്ച ജോളിയുടെ വിദ്യാഭ്യാസ രേഖകൾ യഥാർത്ഥമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും, വിഷകുപ്പിയും അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സിഐ കെ.കെ.ബിജു, വനിതാ സെൽ എസ്‌ഐ പത്മിനി, കട്ടപ്പന ഡിവൈഎസ്പി. എൻ.സി.രാജ്മോഹൻ, സിഐ വി.എസ്.അനിൽകുമാർ, എഎസ്‌ഐമാരായ സുജിത്, അജയൻ, രഞ്ജിത്, എസ്‌സിപിഒമാരായ രാജേഷ്, റിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ജോളിയെ തെളിവെടുപ്പിനെത്തിക്കാൻ ഉണ്ടായിരുന്നത്.

ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. അമയ സന്തോഷിനെ(15) വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. രാവിലെ ട്യൂഷന് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് ബിന്ദു സന്തോഷ് പറയുന്നു. പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച്‌ വരാന്‍ മടിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകന്റെ സുഹൃത്തുക്കളുമായി രക്ഷിതാക്കള്‍ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഷാര്‍ജയിലെ പ്രധാന ഷോപ്പിംഗ് മാളുകളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അല്‍ ഗര്‍ബ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved