കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജു. തന്റെ ആദ്യഭാര്യയായ സിലിയെയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനെയും കൊലപ്പെടുത്താൻ താൻ സാഹചര്യമൊരുക്കി നൽകിയെന്ന് ഷാജു ക്രൈംബ്രാഞ്ചിന് മുമ്പാകെ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
തന്റെ അറിവോടെയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. ജോളിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ജോളിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുത്തതിനെ തുടർന്ന് ആദ്യം കുഞ്ഞിനെയും പിന്നീട് സിലിയെയും കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ഷാജു പറഞ്ഞു.
പനമരത്തെ വിവാഹ ചടങ്ങിൽവെച്ചാണ് കൊലപാതകം നടത്താനുള്ള തീരുമാനമെടുത്തത്. എന്നാൽ മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടെങ്കിലും ഇതിനെ താൻ എതിർത്തു. മകനെ തന്റെ അച്ഛനും അമ്മയും നോക്കുമെന്ന് പറഞ്ഞാണ് ഒഴിവാക്കിയത്. മകൾ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും ഷാജു മൊഴി നൽകി.
അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷാജു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, കേസിന്റെ തുടക്കം മുതൽ ഷാജു പോലീസിനെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ കൃത്യമായ തെളിവുകൾ ശേഖരിച്ച് ഷാജുവിനെ വെറുതെ വിട്ട് നിരീക്ഷിക്കുകയായിരുന്നു പോലീസ്. ഇതിനു പുറമേ ജോളി ഷാജുവിനെതിരേ നിർണായക മൊഴി നൽകുകയും ചെയ്തു.
ഷാജുവിനെ വടകര റൂറൽ എസ്പി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഷാജുവിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഷാജുവിന്റെ പിതാവ് സക്കറിയയെയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്.
ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. വിവാഹത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിർസ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.
ആസാദിനും അനം മിർസയ്ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല.
സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് അക്ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ൽ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.
മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
സെക്യൂരിറ്റിയെ അകാരണമായി മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സ്ത്രീ വിരുദ്ധ സിനിമ ഡയലോഗോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേരള പോലീസ്. ‘മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റെര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ദ കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയായ, വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് പറയുന്ന ‘മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്യ്, അതെനിക്കറിയാഞ്ഞിട്ടല്ല,’ എന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നത്.
പോലീസിന്റെ ഈ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ട്രോളുകള്‍ പോലീസിന്റെ പേജില്‍ വരുന്നതിനെതിരെയാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ട്രോളിനെതിരെ കോടതിയെ സമീപിക്കാനുള്ള വകുപ്പുണ്ടെന്ന് പോലും മനസിലാക്കാത്തവരാണൊ അവിടെയിരിക്കുന്നത് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിക്കുണ്ട്. കാലം ഇത്രയും പുരോഗമിച്ചിട്ടും നിങ്ങള്‍ ഇപ്പോഴും ഇടുങ്ങിയ നൂറ്റാണ്ടില്‍ തന്നെയാണല്ലോ, പോലീസിന്റെ പേജില്‍ പോലും സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്നു…ഇതാണൊ നവോത്ഥാന കേരളം, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നിരിക്കുന്നത്.
പോലീസിന്റെ ഈ ട്രോളിനെ അനുകൂലിച്ചും നിരവധിപേര്‍ കമന്റിടുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പേജില്‍ നിന്നും വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.
പനജി: മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീൻ മോദി (68) കൊല്ലപ്പെട്ട നിലയിൽ. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മുംബൈയിൽ ജനിച്ച ഷിറീൻ മോദി നാലു പതിറ്റാണ്ടായി വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിൽ ആർട്ട് സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ് സംഭവം.
അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ് ഷിറീനെ മർദിച്ചുകൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കനമുള്ള ആയുധംകൊണ്ട് മർദിച്ച ശേഷം വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്പരിക്കേൽക്കുകയായിരുന്നു. ഷിറീൻ മോദി ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി പരിസരവാസികൾ പറഞ്ഞു.
വീട്ടിൽനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രഫുല്ല ഓടിപ്പോകുന്നത് കണ്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീൻ മോദിയുടെ മകൾ സാഫ്റൺ വീഹലും ചിത്രകാരിയാണ്.
ബി.ഡി.ജെ.എസ് എന്‍.ഡിഎയില്‍ തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയത്തില്‍ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ബി.ഡി.ജെ.സിനെ എല്ലാ മുന്നണികള്‍ക്കും സ്വാഗതം ചെയ്യാം അതില്‍ ഒരു തെറ്റുമില്ല. നിലവില്‍ എന്‍.ഡി.എയില്‍ തുടരാന്‍ ആണ് തീരുമാനം എന്നും തുഷാര്‍ പറഞ്ഞു. ബൂത്ത് തലത്തില്‍ എന്‍ഡിഎ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്നും ഇത് പരിഹരിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെടണം എന്നും തുഷാര്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശന സാധ്യത തള്ളാതെ എൽഡിഎഫ് നേതാക്കൾ രംഗത്തെതിയിരുന്നു. എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്ന് സൂചനയും നൽകി. തുഷാര്‍ വെള്ളാപ്പള്ളി ചെക്കുകേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം നടത്തിയ ഇടപെടല്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.
അബുദാബി- ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മൂലധനം കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും വിശ്വാസ്യതയുമാണ്. മലയാളികള്‍ വിശ്വസ്തരും സത്യസന്ധരുമാണെന്ന് അറബികള്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ലക്ഷക്കണക്കിന് റിയാലിന്റെ ബിസിനസുകളില്‍പോലും അവരെ പങ്കാളികളാക്കാന്‍ അറബികളെ പ്രേരിപ്പിക്കുന്നത്. ഇതിന് ഇടിവു തട്ടിയാല്‍ തകരുന്നത് ഗള്‍ഫ് എന്ന അഭയകേന്ദ്രമായിരിക്കും.
യു.എ.ഇ പൗരനായ ജമാല്‍ സാലിം ഹുസൈന്‍ എന്ന 43 കാരന്റെ അനുഭവം ഗള്‍ഫിലെങ്ങുമുള്ള മലയാളികളെ ബാധിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം, എന്നാല്‍ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. ജമാലിന്റെ ജീവിതം പോലും താളംതെറ്റുന്ന തരത്തില്‍ അയാളെ മൂടോടെ കൊള്ളയടിച്ചു മുങ്ങിയ മലയാളിയായ ജാവേസ് മാത്യു(36) വിനെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടത് ഓരോ മലയാളിയുടേയും ബാധ്യത കൂടിയായിരിക്കുന്നു.
55 ലക്ഷം ദിര്‍ഹമാണ് തൃശൂര്‍ പീച്ചി സ്വദേശിയായ ജാവേസും ഭാര്യ ശില്‍പയും കൂടി ജമാലില്‍നിന്നും ഭാര്യയില്‍നിന്നുമായി തട്ടിയെടുത്തത്. ഏകദേശം 10 കോടി രൂപ.
ജമാലില്‍നിന്ന് തട്ടിയെടുത്ത പണവുമായി ബിസിനസ് തുടങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി ജമാല്‍ പറഞ്ഞു. ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യു.എ.ഇയില്‍ പണം കവര്‍ച്ചയടക്കം 16 കേസുകള്‍ ജാവേസിന്റെ പേരിലുണ്ട്. ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കേരളത്തിലെ പോലീസും സര്‍ക്കാരും ഇടപെടാതെ ഇയാളെ പിടികൂടാനാവില്ലെന്ന് ജമാല്‍ പറയുന്നു.
ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാണ്. 2015 ല്‍ അബുദാബിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ ജമാല്‍ സാലിമിന് പരിചയപ്പെടുത്തുന്നത്. ചെക്ക് കേസില്‍പ്പെട്ടിരുന്ന ജാവേസിനെ രക്ഷപ്പെടുത്താന്‍ ജമാല്‍ സഹായിച്ചതോടെ ഇരുവരും സൗഹൃദത്തിലായി. ബിസിനസ് തുടങ്ങാമെന്ന് മോഹിപ്പിച്ചാണ് ജമാലിനെ ജാവേസ് കുരുക്കിയത്. ജാവേസിനെ വിശ്വസിച്ച ജമാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ദുബായ് ഖിസൈസില്‍ ഐഡിയസ് എന്ന പേരില്‍ പ്രിന്റിംഗ് കമ്പനി ആരംഭിച്ചു.
ആദ്യകാലത്ത് വലിയ വിശ്വസ്തത നടിച്ച ജാവേസ്, ജമാലിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ബിസിനസ് നന്നായതോടെ കൂടുതല്‍ വികസിപ്പിക്കാനായി നൂതന സാമഗ്രികള്‍ വാങ്ങണമെന്ന് പറഞ്ഞ് വന്‍ തുക വാങ്ങി. ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിര്‍ഹമാണ് ഇരുവരും നല്‍കിയത്. 2017 ല്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയ ജാവേസും ശില്‍പയും തിരിച്ചുവന്നില്ല. സംശയം തോന്നിയ ജമാല്‍, ജാവേസിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അയാള്‍ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാര്‍ഥ പാസ്‌പോര്‍ട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധര്‍മലിംഗം എന്ന പേരില്‍ തമിഴ് നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയതെന്നും മനസിലായി.
ജാവേസിനെ അന്വേഷിച്ച് തൃശൂരെത്തിയ ജമാല്‍ ഇയാളെ കണ്ടെത്തി. അലിവുള്ള ഹൃദയത്തിനുടമായ ജമാലിന്റെ കാലുപിടിച്ചും മാപ്പു പറഞ്ഞും ഉടന്‍ പണം മടക്കിത്തരാമെന്ന് പറഞ്ഞ് മുങ്ങിയ ജാവേസിനെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജാവേസിനെ ഫോണിലൂടെപോലും ബന്ധപ്പെടാനാകുന്നില്ല. തിരുവനന്തപുരത്ത് പോലീസ് അധകൃതരെ കണ്ടിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയാറായില്ലെന്ന് ജമാല്‍ പരാതിപ്പെട്ടു. ഇന്റര്‍പോളില്‍ പരാതി നല്‍കിയെങ്കിലും കേസ് മുന്നോട്ടുപോയിട്ടില്ല. 33 പേര്‍ ജോലി ചെയ്യുന്ന കമ്പനി നടത്തിക്കൊണ്ടു പോകാനാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ജമാല്‍ ദാരിദ്ര്യത്തിലായിരിക്കുകയാണ്. മൂത്ത മകന്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ജമാല്‍ പറയുന്നു. ജാവേസിനെ കണ്ടെത്തി തന്റെ പണം ഈടാക്കാന്‍ മലയാളികളും കേരള സര്‍ക്കാരും സഹായിക്കുമെന്നാണ് ജമാലിന്റെ പ്രതീക്ഷ.
കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് നാട്ടുകാർ. റോയിയുടെ മരണത്തിൽ കേസെടുത്തെങ്കിലും പൊലീസ് ഇടപെടൽ ഫലപ്രദമായിരുന്നില്ലെന്നാണ് ആക്ഷേപം. കൊലപാതക പരമ്പരയെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
ആസൂത്രിത കൊലപാതകം മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടായി. വിഷം ഉള്ളിൽച്ചെന്ന് റോയി മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയുൾപ്പെടെ സമഗ്ര അന്വേഷണം വേണം. ഫലപ്രദമായി പൊലീസ് ഇടപെട്ടിരുന്നെങ്കിൽ പിന്നീടുണ്ടായ മൂന്ന് മരണങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. ബോധപൂർവമാണ് ജോളി അടുത്തുള്ളവരെ പൊന്നാമറ്റം വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. ദുരൂഹ മരണങ്ങളുടെ കെട്ടഴിഞ്ഞതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് വീട്ടിൽ കഴിയുന്നതെന്നും നാട്ടുകാർ.
ജോളിയുടെ സൗഹൃദ ബലമാണ് ആറു മരണങ്ങളും ഹൃദയാഘാതമെന്ന നിലയിലേക്ക് പ്രചരിക്കാനിടയാക്കിയതെന്നും സംശയങ്ങൾ പ്രകടിപ്പിച്ചവരിൽ നിന്ന് വിവരം ശേഖരിക്കാൻ പോലും പൊലീസ് തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.
ജോളിയുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കുന്നു. പൊലീസ് ഇന്നലെ 7 പേരെ ചോദ്യം ചെയ്തു. ജോളിയെ പല ഘട്ടങ്ങളിൽ സഹായിച്ച പ്രാദേശിക നേതാവിൽനിന്നു മൊഴിയടുത്തു. വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ചവരെയും ഭർതൃപിതാവ് ടോം തോമസ് ജീവിച്ചിരിക്കുമ്പോൾ നടത്തിയ വസ്തുവിൽപനയിൽ ഇടനില നിന്നവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ഒഴിവാക്കാൻ ജോളിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും അകത്തുനിന്നു പൂട്ടിയ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതിനാൽ ആത്മഹത്യയെന്നു ബന്ധുക്കൾ കരുതി. അയൽവാസികളെത്തി ശുചിമുറി വാതിൽ പൊളിച്ചാണു മൃതദേഹം പുറത്തെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും പൊലീസ് ഇതിന്റെ ഉറവിടം അന്വേഷിച്ചില്ല. ഇതിനായി ജോളി ഉന്നതതല സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണു നിഗമനം.
ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിലും അന്വേഷണസംഘത്തിനു ചില സംശയങ്ങളുണ്ട്. സംഭവദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ജോളിക്കു നേരത്തേ അറിയാമായിരുന്നു. കൊലപാതകം അതനുസരിച്ച് ആസൂത്രണം ചെയ്തെന്ന സൂചനകളും ലഭിക്കുന്നു. ഇക്കാര്യത്തിൽ ആരാണു സഹായിച്ചതെന്നാണ് അന്വേഷിക്കുന്നത്.
മരിച്ച 6 പേരുടെയും കല്ലറ പരിശോധിക്കുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം സെമിത്തേരിയിലുണ്ടായിരുന്നു. ഈ സമയം അടുത്ത സുഹൃത്തുമായി കേസുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയായിരുന്നു ജോളിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനു മുൻപു വീടിനു പുറത്തുപോയ ജോളി ഒരു പ്രാദേശിക നേതാവുമായി ചർച്ച നടത്തിയതും പരിശോധിക്കുന്നു.
വ്യാജ ഒസ്യത്ത് തയാറാക്കാൻ രാഷ്ട്രീയക്കാരുടെയും സ്വത്ത് റജിസ്റ്റർ ചെയ്യാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥയുടെയും സഹായം ജോളിക്കു ലഭിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ബന്ധു എം.എസ്. മാത്യുവിനു പുറമേ മറ്റൊരാളും സ്ഥിരമായി ജോളിയുടെ വീട്ടിലെത്തിയിരുന്നെന്ന റോയ് തോമസിന്റെ സഹോദരി രഞ്ജിയുടെ വെളിപ്പെടുത്തലും പരിശോധിക്കുന്നു.
മരണങ്ങളെക്കുറിച്ച് സംശയമുള്ളതിനെത്തുടർന്നാണ് താനും സഹോദരൻ റോജോയും ജൂലൈയിൽ പൊലീസിൽ പരാതി നൽകിയതെന്ന് രഞ്ജി പറഞ്ഞു. കുടുംബവുമായി അടുപ്പമുള്ള ചിലർക്കു മരണങ്ങൾ സംബന്ധിച്ച് നേരിയ സൂചനകളും സംശയങ്ങളും ഉണ്ടായിരുന്നതായി രണ്ടു മാസം നീണ്ട അന്വേഷണത്തിനിടെ പൊലീസിനു മനസ്സിലായിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന കൂടത്തായി പൊന്നാമറ്റം വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. വീട് പൊലീസ് മുദ്ര വച്ചിരിക്കുകയാണ്.
‘വ്യാജ ഒസ്യത്തുണ്ടാക്കി സ്വന്തമാക്കാൻ ശ്രമിച്ച സ്വത്തിനു പുറമേ ബാക്കി സ്വത്തിലും അവകാശം ഉന്നയിച്ചതോടെയാണു ജോളിയെക്കുറിച്ച് സംശയം തോന്നിയത്. ഇതോടെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.’
‘കൊലപാതകങ്ങൾ അമ്മയ്ക്ക് (ജോളി) ഒറ്റയ്ക്കു ചെയ്യാനാവില്ല. മറ്റു ചിലർ സഹായിച്ചതായി സംശയമുണ്ട്. ഇതിൽ ഉൾപ്പെട്ടവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമുണ്ട്.’ ജോളിയുടെ മകൾ പറഞ്ഞു
അത്‍ലറ്റിക്സ് ലോകകിരീടം അമേരിക്കയ്ക്ക്. ദോഹ ലോകചാംപ്യന്‍ഷിപ്പില്‍ 14 സ്വര്‍ണവും 11 വെള്ളിയും നാലുവെങ്കലവും അടക്കം 32 പോയിന്റോടെയാണ് അമേരിക്ക ചാംപ്യന്‍മാരായത് . അവസാന ദിനം നടന്ന 4 X 400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത വിഭാഗങ്ങളില്‍ അമേരിക്ക ചാംപ്യന്‍മാരായി.
വനിത ലോങ്ജംപില്‍ ജര്‍മനിയുടെ മലൈക്ക മിഹാംബോ സ്വര്‍ണം നേടി. 28 വര്‍ഷത്തിന് ശേഷമാണ് ലോങ്ജംപില്‍ ജര്‍മനി സ്വര്‍ണം നേടുന്നത് . ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല .
കൊച്ചി ∙ കൂടത്തായി കൊലപാതക പരമ്പരയിൽ പുതിയ വെളിപ്പെടുത്തലുമായി റോയിയുടെയും ജോളിയുടെയും മകന്‍ റോമോ റോയ്. ജോളിയും റോയ് തോമസും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം തെറ്റാണ്. അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നില്ല. അച്ഛന്‍ കടുത്ത മദ്യപാനിയാണെന്ന ഷാജുവിന്റെ ആരോപണവും ശരിയല്ല. അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് അദ്ദേഹം മദ്യപാനിയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും റോമോ ചോദിച്ചു.
രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. വീട്ടില്‍ വരും, പോകും. ഷാജുവിനെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. നിരപരാധിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണു ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയമുണ്ട്. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു.
സിലിയുടെ മരണം, കൊലപാതകമാണെന്നു ഭര്‍ത്താവ് ഷാജുവിനു നേരത്തേ അറിയാമായിരുന്നു. അമ്മയും രണ്ടാനച്ഛനും ഇക്കാര്യം സംസാരിച്ചിരുന്നു. രണ്ട് വയസുകാരിയായ മകള്‍ മരിച്ച സംഭവത്തിലും അയാള്‍ക്കു ദുഃഖമുണ്ടായിരുന്നില്ല. അച്ഛനുണ്ടായിരുന്നപ്പോള്‍ വീട്ടില്‍ വന്നിട്ടില്ലെന്ന ഷാജുവിന്റെ ആരോപണം തെറ്റാണ്. അമ്മയും മുത്തച്ഛന്‍ ടോം തോമസുമായി നല്ല ബന്ധമായിരുന്നു. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി തോന്നിയില്ല.
അമ്മയ്ക്ക് ഒറ്റയ്ക്കു കുറ്റകൃത്യം ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആളെ എന്തിനു സംശയിക്കണം? എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണു കരുതുന്നത്. അച്ഛന്‍ ഞങ്ങളെ പുറത്തേക്കു കൊണ്ടുപോകുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അമ്മയ്ക്കു സംരക്ഷണമാകട്ടെ എന്നു കരുതിയാണു രണ്ടാനച്ഛനെ കൂട്ടാൻ സമ്മതിച്ചത്.
ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്കു പോയ ആളാണു ഷാജു. കൊലപാതകത്തില്‍ രണ്ടാനച്ഛനു പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം സന്തോഷത്തോടെ അച്ഛന്‍ റോയി വന്ന് സംസാരിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ പന്തൽ കെട്ടുന്നതാണു കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്– റോമോ പറഞ്ഞു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോ ഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് തസ്‌തികയിലുമായി 102 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ 2020 ജനുവരി 19നു നടത്തും. ജൂൺ 27, 28 തീയതികളിലാകും മെയിൻ പരീക്ഷ. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15.
ഓൺലൈൻ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.
തസ്‌തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.
കാറ്റഗറി–1 (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മിനിസ്‌ട്രി ഓഫ് മൈൻസ്)
1. ജിയോളജിസ്‌റ്റ്, ഗ്രൂപ്പ് –എ: 79 ഒഴിവ്.
2. ജിയോഫിസിസിസ്‌റ്റ് ഗ്രൂപ്പ് –എ: 5 ഒഴിവ്.
3. കെമിസ്‌റ്റ്, ഗ്രൂപ്പ്–എ: 15 ഒഴിവ്.
കാറ്റഗറി–2 (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, മിനിസ്‌ട്രി ഓഫ് വാട്ടർ റിസോഴ്‌സസ്)
1. ജൂനിയർ ഹൈഡ്രോജിയോളജിസ്‌റ്റ് (സയന്റിസ്‌റ്റ് ബി) ഗ്രൂപ്പ് എ: 3 ഒഴിവ്.
പ്രായം: ജിയോളജിസ്‌റ്റ്, ജിയോഫിസിസ്‌റ്റ്, കെമിസ്‌റ്റ്: 21–32 വയസ്സ്. 1988 ജനുവരി രണ്ടിനു മുൻപോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.
ജൂനിയർ ഹൈഡ്രോജിയോളജിസ്‌റ്റ്: 21–35 വയസ്സ്. 1985 ജനുവരി രണ്ടിനു മുൻപോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.
2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് യോഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും.
യോഗ്യത തസ്‌തിക തിരിച്ചു ചുവടെ.
ജിയോളജിസ്‌റ്റ്: ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോ എക്‌സ്‌പ്ലൊറേഷൻ/ മിനറൽ എക്‌സ്‌പ്ലൊറേഷൻ/ എൻജിനീയറിങ് ജിയോളജി/ മറൈൻ ജിയോളജി/ എർത് സയൻസ് ആൻഡ് റിസോഴ്‌സ് മാനേജ്‌മെന്റ്/ ഓഷ്യനോഗ്രഫി ആൻഡ് കോസ്‌റ്റൽ ഏരിയാസ് സ്‌റ്റഡീസ്/ പെട്രോളിയം ജിയോ സയൻസസ്/ പെട്രോളിയം എക്‌സ്‌പ്ലൊറേഷൻ/ ജിയോകെമിസ്‌ട്രി/ ജിയോളജിക്കൽ ടെക്‌നോളജി/ ജിയോഫിസിക്കൽ ടെക്‌നോളജിയിൽ പിജി ബിരുദം.
ജിയോഫിസിസിസ്‌റ്റ്: ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്/ ജിയോഫിസിക്‌സ്/ അപ്ലൈഡ് ജിയോഫിസിക്‌സ്/ മറൈൻ ജിയോഫിസിക്‌സ് എംഎസ്‌സിഅല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി (എക്‌സ്പ്ലൊറേഷൻ ജിയോഫിസിക്‌സ്) അല്ലെങ്കിൽ എംഎസ്‌സി (ടെക്) (അപ്ലൈഡ് ജിയോഫിസിക്‌സ്).
കെമിസ്‌റ്റ്: കെമിസ്‌ട്രി/ അപ്ലൈഡ് കെമിസ്‌ട്രി/ അനലിറ്റിക്കൽ കെമിസ്‌ട്രിയിൽ എംഎസ്‌സി.ജൂനിയർ ഹൈഡ്രോജിയോളജിസ്‌റ്റ്: ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം). അല്ലെങ്കിൽ ഹൈഡ്രോജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം).
മേൽപ്പറഞ്ഞ രണ്ടു കാറ്റഗറിയിലും പൊതുയോഗ്യത നേടിയവർക്കു രണ്ടു തസ്‌തികയിലേക്കും അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ നിശ്‌ചിത തീയതിക്കകം യോഗ്യത നേടണം.
തിരഞ്ഞെടുപ്പ്: ജനുവരി 19നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രിലിമിനറി പരീക്ഷ നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. ചെന്നൈയും ബെംഗളൂരുവുമാണ് കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. മെയിൻ പരീക്ഷയ്ക്കു ചെന്നൈയാണ് അടുത്തുള്ള കേന്ദ്രം. 400 മാർക്കിന്റേതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 600 മാർക്കിന്റേതാണ്.
രണ്ടാംഘട്ടമായ പഴ്സനാലിറ്റി ടെസ്റ്റിന് പരമാവധി മാർക്ക് 200. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ്: 200 രൂപ. വിസാ/ മാസ്‌റ്റർ/റുപേ/ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും ഫീസടയ്‌ക്കാവുന്നതാണ്. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും വികലാംഗർക്കും ഫീസില്ല. നേരിട്ട് പണമടയ്ക്കുന്നവർ ഒക്ടോബർ 14 നകം തന്നെ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക്: www.upsc.gov.in.