ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളിൽ പല സമയങ്ങളിലായി തീ പടർന്നു പിടിച്ചത് നാട്ടിൽ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളിൽ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ ആദ്യം തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.
ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാർ കിടന്നുറങ്ങി. എന്നാൽ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയിൽ തീപടർന്നു. കട്ടിലിൽ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകൾക്കകം മറ്റൊരു മുറിയിൽ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുൻപും തീ പടർന്നു.
വീട്ടുകാരെ വീട്ടിൽ നിന്നൊഴിവാക്കി പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് അഗ്നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും വീട്ടിൽ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നിൽക്കുന്നതിനിടെ വീട്ടിലെ മുറിയിൽ തുണി നിറച്ച ബക്കറ്റിൽ വീണ്ടും തീ പടർന്നു. 9 തവണ വീട്ടിൽ പലയിടങ്ങളിലായി തീപടർന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാൽ വലിയ നാശനഷ്ടം വീട്ടിൽ ഉണ്ടായിട്ടില്ല
ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് താമസിച്ചിരുന്ന മകൻ മിതേഷും കുടുംബവും അമ്മിണിയെ കാണാൻ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവർ കൂടി വീട്ടിൽ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും അഗ്നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകൾ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.
സർക്കാർ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്‍റെ ഉത്തരവ്. സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സൽമാൻ രാജാവാണ് ഉത്തരിട്ടത്.
ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം, സർക്കുലർ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നൽകിക്കഴിഞ്ഞു. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളിൽ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.
ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. അതേസമയം സർക്കാർ മേഖലയിലുള്ള നേഴ്‌സിംഗ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിർദ്ദേശം നല്കിയിട്ടുണ്ട്.
ചങ്ങനാശേരി: ശ്രീലങ്കയിൽ കത്തോലിക്കര്ക്കെതിരേയുണ്ടായ ആക്രമണം ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നും സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരേ വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മേയ് അഞ്ച് ശ്രീലങ്കയിലെ സഭയ്ക്കു വേണ്ടിയുളള പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും എല്ലാ ഇടവകകളിലെയും സ്തോത്രക്കാഴ്ച ശ്രീലങ്കൻ സഭയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നും വരുന്ന അവഞ്ചേഴ്‌സിന്റെ പുതിയ ചിത്രമായ എന്‍ഡ് ഗെയിമിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമകള്‍. ചിത്രം നാളെയാണ് തിയ്യറ്ററുകളിലെത്തുക. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ചിത്രം ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ചൈനയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയില്‍ ഓരോ 15 മിനുറ്റിലും അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട. സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്സിനു കഴിയുമോ? എങ്ങനെയായിരിക്കും അവഞ്ചേഴ്സിന്റെ പോരാട്ടം? ആ പടയോട്ടം കാണാനും അവഞ്ചേഴ്സ് സീരിസിലെ അവസാനചിത്രത്തിന് സാക്ഷിയാവാനും ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകർ.
ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’.
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തിരുവനന്തപുരത്തെ തീരമേഖലകളിൽനിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വലിയതുറ ബഡ്സ് യുപി സ്കൂൾ, വലിയതുറ ഗവണ്മെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിരിക്കുന്നത്. ക്യാന്പിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. വലിയതുറ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടെ ഒന്‍പതു വീടുകൾ പൂർണമായി തകർന്നു.
തെക്കു കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവരോടു മടങ്ങിവരാൻ നിർദേശവും കൈമാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമർദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്ന് വീണ് നടി രജിഷ വിജയന് പരുക്കേറ്റു. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. രജിഷ നായികയാവുന്ന സ്പോർട്സ് ചിത്രം ‘ഫൈനൽസി’ന്റെ ചിത്രീകരണം കട്ടപ്പന നിര്‍മല്‍ സിറ്റിയിൽ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. അപകടത്തെ തുടർന്ന് രജിഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
നവാഗതനായ പി ആർ അരുൺ ആണ് ഫൈനൽസ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ‘ഫൈനൽസി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ ആണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായ രു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അരുൺ മുൻപ് രജിഷയെ നായികയാക്കി ഒരു നാടകവും സംവിധാനം ചെയ്തിരുന്നു.’ഹാൻഡ് ഓഫ് ഗോഡ്’ എന്ന പേരിൽ അരങ്ങിലെത്തിയ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി രോഹിത്തിന്റെ അമ്മ. അപൂര്‍വയ്ക്ക് വിവാഹത്തിന് മുമ്ബ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. രോഹിതിനെ വിവാഹം ചെയ്തത് കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനാണെന്നും അമ്മ ഇജ്വല ആരോപിക്കുന്നു. 2017ലാണ് ഇരുവരും തമ്മില്‍ കാണുന്നത്. ഒരു വര്‍ഷത്തോളം പ്രണയ ബന്ധം തുടര്‍ന്ന ഇരുവരും 2018 ഏപ്രിലിലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. പലതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. വീട്ടില്‍ തന്നെ പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അമ്മ ഉജ്വല പറഞ്ഞു.
ഈ മാസം 16നാണ് രോഹിത് ശേഖറിനെ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് അദ്ദേഹം മരിച്ചു. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അപൂര്‍വ മൊഴി നല്‍കിയിരിക്കുന്നത്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്.
കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ്സുടമ കല്ലട സുരേഷിനെ പോലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തു.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.തന്റെ അറിവോടെയല്ല ജീവനക്കാരുടെ അക്രമമെന്ന് സുരേഷ് പോലീസിന് മൊഴി നല്‍കി.അതേ സമയം സുരേഷിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് എ സി പി പറഞ്ഞു.
ആവശ്യമെങ്കില്‍ ബസ്സുടമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബസ്സുടമയ്ക്ക് പങ്കുണ്ടോയെന്നതാണ് പരിശോധിച്ചത്. ഫോണ്‍ അടക്കമുളള രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ ബസ്സുടമയ്‌ക്കെതിരെ നിലവില്‍ തെളിവുകളില്ല. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
അതിനിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ഒന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരായ ശേഷം സുരേഷ് കല്ലട മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാരെ വച്ചുകൊണ്ട് ബസ് സര്‍വ്വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കല്ലട പ്രതികരിച്ചു
കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടായേക്കില്ല. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയതോടെ പ്രശ്‌നം പരിഹാരത്തിന് ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ വിഎസ് സുനില്‍ കുമാര്‍ ഇടപെട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.
അമ്പത് വയസ് പിന്നിട്ട ജീവിതത്തിനിടയില്‍ രാമചന്ദ്രന്‍ 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാന്‍മാര്‍ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്. ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.
വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും കളക്ടര്‍ ടിവി അനുപമ നിലപാടെടുത്തിട്ടുണ്ട്. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് കളക്ടര്‍ അറിയിച്ചതോടെ യോഗത്തിനെത്തിയ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു.
സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാല്‍ ആനകളുടെ മേല്‍നോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ വഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വിഎസ് സുനില്‍ കുമാര്‍ ആനപ്രേമികള്‍ക്ക് ഉറപ്പു നല്‍കി.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിെര രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. 47 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ വിജയശില്‍പി. ഈ ടൂർണമെന്റിലെ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാംതോല്‍വിയാണിത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്റെ രണ്ടാം ജയവും.
ഇത് എന്തൊരു തിരിച്ചുവരവാണ് റോയല്‍സ്?.. ഈ ജയത്തിന് അവകാശി റിയാന്‍ പരാഗെന്ന കൗമാരക്കാരന്‍ മാത്രം. വെറും 31 പന്തില്‍ രണ്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയുമായി പരാഗ് കളംനിറഞ്ഞപ്പോള്‍ കളി രാജസ്ഥാന്റെ കൈയിലേക്ക് തിരിച്ചെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ്. എന്നാല്‍ പ്രസീത് കൃഷ്ണയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്‌സറും പറത്തി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ജയം സമ്മാനിച്ചു.
സഞ്ജുവും രാഹാനെയും രാജസ്ഥാന് നല്‍കിയത് ഭേദപ്പെട്ട തുടക്കം. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന അടിച്ചെടുത്തത്. രഹാനെ 34 റണ്‍സും സഞ്ജു 22 റണ്‍സുമെടുത്തു. എന്നാല്‍ പിന്നീട് വന്നവരെല്ലാം തിരിച്ചുപോകാന്‍ തിരക്ക് കൂട്ടിയതോടെ 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ തകര്‍ന്നു. എന്നാല്‍ പരാഗിന് മാത്രം തോല്‍ക്കാന്‍ മനസില്ലായിരുന്നു. 31 പന്തില്‍ 47 റണ്‍സെടുത്ത പരാഗ് റോയല്‍സിനെ വിജയതീരത്തെത്തിച്ചു.
നേരത്തെ പുറത്താകാതെ 50 പന്തിൽ നിന്നും 97 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. ഐപിഎല്ലില്‍ കാര്‍ത്തിക്കിന്റെ ഉയര്‍ന്ന സ്കോറാണ് ഇത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിന് നൽകിയത്. 3 വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് രാജസ്ഥാന്‍ നിരയില്‍ കൂടുതല്‍ നാശം വിതച്ചത്. ദിനേശ് കാര്‍ത്തിക് 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു