യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണയില്‍ ഇടപെടല്‍ നടത്താന്‍ തയാറെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്.
യെമനുമായി നല്ല നയതന്ത്ര ബന്ധമുള്ള ഇറാന്റെ ഇടപെടലില്‍ വലിയ പ്രതീക്ഷയാണ് നിമിഷപ്രിയ നിയമസഹായ വേദിക്കുള്ളത്. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് യെമന്‍. ഇത് നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ പല ഘട്ടങ്ങളിലും പ്രതികൂലമായി ബാധിച്ചിരുന്നു.
യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ പ്രസിഡന്റ അനുമതി നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ വാര്‍ത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയവും രംഗത്തെത്തിയിരുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ ഭരണകൂടം ഒരുങ്ങുന്നത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജല സംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മെഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തി വയ്ക്കാന്‍ സഹായിച്ച നഴ്സ് ഹാനാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.
അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് നഗരത്തില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേറ്റു. അക്രമി ജനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ പിക്കപ് വാന്‍ ഓടിച്ചുകയറ്റുകയും തുടര്‍ന്ന് പുറത്തിറങ്ങി വെടിയുതിര്‍ക്കുകയുമായിരുന്നു.
നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലിനായിരുന്നു സംഭവം. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അക്രമി ജനക്കൂട്ടത്തിലേക്കു മനഃപൂര്‍വം കാറോടിച്ചുകയറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരമാവധിപ്പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അക്രമിയുടെ വെടിയേറ്റ് രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. പൊലീസുകാര്‍ തിരിച്ചും വെടിവച്ചു. അക്രമി വെടിയേറ്റു മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിക്ക് വിദേശ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐക്ക് അന്വേഷണച്ചുമതല കൈമാറിയതായി പൊലീസ് പറഞ്ഞു. ഭീകരാക്രമണമായി പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലാറ്റോയ കാന്‍ട്രെലും ഭീകരാക്രമണം ആണു നടന്നതെന്ന് അറിയിച്ചു. സംഭവസ്ഥലത്തുനിന്നു സ്‌ഫോടകവസ്തു കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.
അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരെയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ കേസില്‍ തുടര്‍നടപടികളുമായി പൊലീസ്. സാമ്പത്തികാരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന് കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും.
മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നത്.
കലൂര്‍ സ്റ്റേഡിയത്തില്‍ മൃതംഗനാദം എന്ന പേരില്‍ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാര്‍. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പില്‍ വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തിട്ടിട്ടുണ്ട്. മൃദംഗവിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.
പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പുതുവത്സരാഘോഷത്തിനിടെ സിഡ്‌നിയിലും മെല്‍ബണിലും രണ്ട് കൗമാരക്കാര്‍ക്ക് കുത്തേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെന്‍ട്രല്‍ സിഡ്‌നിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഗില്‍ഡ്‌ഫോര്‍ഡില്‍ ഒരു പാര്‍ക്കില്‍വെച്ചാണ് രാത്രി പത്തോടെ 17 വയസുകാരന് പിന്നില്‍ നിന്ന് കുത്തേറ്റത്. ഒരു സംഘം പുരുഷന്മാരാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ അനധികൃതമായി പാര്‍ക്കില്‍ പടക്കം പൊട്ടിച്ചതായി സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൗമാരക്കാരന്റെ പരിക്ക് ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പുതുവത്സരാഘോഷങ്ങള്‍ക്കായി ദശലക്ഷത്തിലധികം ആളുകളാണ് നഗരത്തിലേക്ക് എത്തിയത്. വിവിധ അക്രമ സംഭവങ്ങളിലായി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലുടനീളം (സി.ബി.ഡി) പൊലീസ് 36 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം, കവര്‍ച്ച, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.
മെല്‍ബണില്‍ കടല്‍ത്തീര പ്രദേശമായ ബ്ലെയര്‍ഗൗറിയില്‍ വൈകുന്നേരം 5:45 നാണ് ഒരു കൗമാരക്കാരന് കുത്തേറ്റത്. ജീവന് അപകടകരമല്ലാത്ത പരിക്കുകളോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ, അമ്പതിലധികം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ കൈവശം വച്ചതിന് 14 പേരെ അറസ്റ്റ് ചെയ്തു. അനധികൃത പടക്കങ്ങള്‍ നഗരത്തിലുടനീളം നിരവധി ചെറിയ തീപിടിത്തങ്ങള്‍ക്ക് കാരണമായെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പുതുവര്‍ഷത്തെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ (ജനുവരി ഒന്ന് മുതല്‍ ചട്ടം മാറ്റം) നടപ്പാക്കും. അതിന്റെ ഫലം എല്ലാ വീട്ടിലും എല്ലാവരുടേയും പോക്കറ്റുകളിലും കാണാനാകുമെന്നാണ് വിലയിരുത്തല്‍.
ചിലത് ജനങ്ങളുടെ പോക്കറ്റിന് ഭാരമായി മാറും അതേസമയം ചിലത് ആശ്വാസവും ആകും. അടുക്കളയില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില, യുപിഐ പേയ്മെന്റ്, ഇപിഎഫ്ഒ നിയമങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. അത്തരത്തിലുള്ള 10 മാറ്റങ്ങളെ കുറിച്ച് അറിയാം.
എല്‍പിജി വില
എല്ലാ മാസത്തെയും ആദ്യ തിയതി പോലെ 2025 ജനുവരി ഒന്നിന്, എണ്ണ വിപണന കമ്പനികള്‍ കുക്കിങ്ങ് വാണിജ്യ എല്‍പിജി ഗ്യാസിന്റെയും വില പുതുക്കി പുതിയ നിരക്കുകള്‍ പുറത്തിറക്കും. 19 കിലോഗ്രാം വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ പല മാറ്റങ്ങളും വരുത്തിയപ്പോള്‍, 14 കിലോഗ്രാം അടുക്കള സിലിണ്ടറുകളുടെ വില കുറച്ച് കാലമായി രാജ്യത്ത് സ്ഥിരത പുലര്‍ത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണ അതിന്റെ വിലയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
എടിഎഫ് നിരക്കുകള്‍
എണ്ണ വിപണന കമ്പനികള്‍ എല്‍പിജിയുടെ വില മാത്രമല്ല, വിമാന ഇന്ധനമായ എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വിലയും മാസത്തിന്റെ ആദ്യ ദിവസം പരിഷ്‌കരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വര്‍ഷത്തിന്റെ ആദ്യദിവസം അതായത് ജനുവരി ഒന്നിന് ഇവയുടെ വിലയില്‍ മാറ്റമുണ്ടായാല്‍ അത് വിമാനയാത്രക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കും.
ഇപിഎഫ്ഒയുടെ പുതിയ നിയമം
2025 ജനുവരി ഒന്നിന് പെന്‍ഷന്‍കാര്‍ക്കായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഇപിഎഫ്ഒ തയ്യാറെടുക്കുകയാണ്. ഈ വലിയ മാറ്റത്തിന് കീഴില്‍ള്‍ പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിക്കാനും കഴിയും, ഇതിനായി അവര്‍ക്ക് അധിക പരിശോധന ആവശ്യമില്ല.
യുപിഐ 123പേ നിയമങ്ങള്‍
ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് സുഗമമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ 123 പേ അവതരിപ്പിച്ചു. അതിന്റെ ഇടപാട് പരിധി 2025 ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 5,000 രൂപ വരെ മാത്രമായിരുന്നത് 10,000 രൂപ വരെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്താനാകും.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഈ നിയമം
സെന്‍സെക്സ്, സെന്‍സെക്സ്-50, ബാങ്കെക്സ് എന്നിവയുടെ പ്രതിമാസ കാലാവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ആഴ്ചയും വെള്ളിയാഴ്ചയ്ക്ക് പകരം ചൊവ്വാഴ്ച നടക്കും. ത്രൈമാസ, അര്‍ധവാര്‍ഷിക കരാറുകളുടെ കാലാവധി അവസാന ചൊവ്വാഴ്ച ആയിരിക്കും. മറുവശത്ത് എന്‍.എസ്.ഇ സൂചിക നിഫ്റ്റി 50 പ്രതിമാസ കരാറുകള്‍ക്കായി വ്യാഴാഴ്ച നിശ്ചയിച്ചു.
കര്‍ഷകര്‍ക്ക് വായ്പ
2025 ജനുവരി 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന അടുത്ത മാറ്റം കര്‍ഷകരുമായി ബന്ധപ്പെട്ടതാണ്. വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ കര്‍ഷകര്‍ക്ക് ആര്‍ബിഐയില്‍ നിന്ന് ജാമ്യമില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കര്‍ഷകര്‍ക്ക് ജാമ്യമില്ലാതെ വായ്പയുടെ പരിധി ഉയര്‍ത്തുമെന്ന് അടുത്തിടെ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ഇത് നിമിത്തം 1.6 ലക്ഷം രൂപയ്ക്ക് പകരം രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
ഈ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും
പുതുവര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചില നിയമങ്ങളില്‍ മാറ്റം വരുത്തും. രാജ്യത്തെ ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകളെ ഇത് ബാധിക്കും. കാരണം സെന്‍ട്രല്‍ ബാങ്ക് മൂന്ന് തരം ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ പോകുന്നു. ആര്‍ബിഐയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം, പ്രവര്‍ത്തനരഹിതമായ അക്കൗണ്ട്, സീറോ ബാലന്‍സ് അക്കൗണ്ട് എന്നിവ അവസാനിപ്പിക്കും.
കാര്‍ വില കൂടും
2025 ജനുവരി ഒന്ന് മുതല്‍ പല കമ്പനികളുടെയും കാറുകള്‍ വാങ്ങുന്നത് ചെലവേറിയതായിരിക്കും. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുള്‍പ്പെടെ പല കമ്പനികളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ടെലികോം നിയമങ്ങള്‍
ടെലികോം കമ്പനികള്‍ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ വര്‍ഷം മുതല്‍ റൈറ്റ് ഓഫ് വേ റൂള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകളും പുതിയ മൊബൈല്‍ ടവറുകളും സ്ഥാപിക്കുന്നതില്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ നിയമം നടപ്പിലാക്കുന്നത് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനികള്‍ക്ക് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാവില്ല. പൊതുജനങ്ങളെയും കമ്പനികളെയും കണക്കിലെടുത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.
ജിഎസ്ടി നിയമങ്ങള്‍
2025 ജനുവരി ഒന്ന് മുതല്‍ നികുതിദായകര്‍ക്ക് കര്‍ശനമായ നടപടിയുണ്ടാകും. ഇതില്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (എംഎഫ്എ) ഉള്‍പ്പെടുന്നു. ഇത് 20 കോടിയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് മാത്രമേ നേരത്തെ ബാധകമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ നികുതിദായകര്‍ക്കും ഇത് നടപ്പിലാക്കാന്‍ കഴിയും.
ഭൂമിയിലെല്ലാവരും ഒരു പുതുവര്‍ഷപ്പിറവി കാണുമ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും 16 എണ്ണം കാണും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും.
ഭൂമിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐ.എസ്.എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐ.എസ്.എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം.
2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വില്‍മോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാര്‍ലൈനറില്‍ ഐ.എസ്.എസിലേക്കു പോയത്. സ്റ്റാര്‍ലൈനറിന് സാങ്കേതികത്തകരാര്‍ നേരിട്ടതിനാല്‍ തിരിച്ചുവരവ് വൈകി. ഇക്കൊല്ലം മാര്‍ച്ചില്‍ മറ്റൊരുപേടകത്തില്‍ ഇരുവരുമെത്തുമെന്നാണ് കരുതുന്നത്.
യമനിലെ ജയിലിൽ കഴിയുന്ന തന്റെ മകളുടെ വധശിക്ഷ ഒഴിവാക്കി മോചിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അംഗീകരിച്ചെന്നും ഇതിന്റെ രേഖകൾ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈയിലാണുള്ളതെന്നും മോചനശ്രമവും നിയമസഹായവും യമനിൽ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം പറഞ്ഞു.
യമൻ പ്രസിഡന്റ് റഷാദ് അൽ അലിമിയാണ് നിമിഷപ്രിയയുടെ വധശിക്ഷക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ വധിച്ച കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷപ്രിയ 2017 മുതൽ യമൻ തലസ്ഥാനമായ സൻആയിലെ ജയിലിലാണ്.
2020ലാണ് വധശിക്ഷക്ക് വിധിച്ചത്. 2023 നവംബറിൽ യമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ശിക്ഷ ശരിവെച്ചു. തലാലിന്റെ കുടുംബത്തിന് ദയാധനം (ബ്ലഡ്മണി) നൽകി മോചനം സാധ്യമാക്കാൻ ശ്രമം നടത്തിയിരുന്നു. ചർച്ച തുടങ്ങാൻ 19,871 യു.എസ് ഡോളർ സമാഹരിച്ചു നൽകി. എന്നാൽ, 40,000 ഡോളർ വേണമെന്നായിരുന്നു ആവശ്യം.
2015 സൻആയിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് തുടങ്ങിയിരുന്നു. സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്നാണ് കേസ്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് മാതാവ് പ്രേമകുമാരി 2024 ഏപ്രിലിലാണ് യമനിലേക്ക് പോയത്. ഇവർ രണ്ടുതവണ ജയിലിൽ മകളെ സന്ദർശിച്ചിരുന്നു.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ഫയല്‍ ചെയ്തത്.
സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് ലഭിച്ച വിവരം.
വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ആത്മകഥ ചോര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി വ്യക്തമായ വിശദീകരണം റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
നെടുമങ്ങാട് കരകുളത്തെ പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളില്‍ ഇന്ന് രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ട്.
മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദേഹം പണം നല്‍കാനുള്ളവര്‍ കഴിഞ്ഞ ദിവസം വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. അബ്ദുള്‍ അസീസ് ഇന്നലെ കോളജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.
കൊല്ലം ഇരവിപുരം സ്വദേശിയാണ്. നിലവില്‍ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് കണ്ടിട്ടാണ് കോളജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്‌ക്കെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബാബു മങ്കുഴിയിൽ
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം ഇപ്സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 ഞായറാഴ്ച ആഘോഷിച്ചു.
ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്. പതിവുപോലെ ഭക്തി സാന്ദ്രമായ വിശുദ്ധ കുർബാനക്കുശേഷം പള്ളി ഹാളിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു. വിശുദ്ധ കുർബാനയിലും പുതുവത്സരാഘോഷത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും, പുതുവർഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഏവരോടും ഫാ.ജോമോൻ പുന്നൂസ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.

പൂത്തിരിയുടെയും താള മേളങ്ങളുടെ യും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു.
തുടർന്നു കേക്ക് കോമ്പറ്റിഷൻ നടത്തപ്പെട്ടു. വിശ്വസികൾ ഉണ്ടാക്കിയ വിവിധങ്ങളായ കേക്ക് മത്സരത്തിൽ സൗമ്യ ഷെറൂൺ ഒന്നാം സ്‌ഥാനവും, ജിഷ ജെയിൻ രണ്ടാം സ്ഥാനവും, ജയ ജോർജി, അനു ജിബി യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. ജോസ് ഗീവർഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും ക്രിസ്മസ് കരോൾ ഗാനങ്ങളും തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു.

സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. സൺഡേ സ്കൂൾ കുട്ടികളുടയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ഏവരും ആസ്വദിച്ചു.
സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിക്കുന്നതിൽ മികവ് തെളിയിച്ച ദി ഹട്ടിന്റെ വിഭവ സമൃദ്ധമായ 3 കോഴ്സ് ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. പള്ളി ട്രസ്റ്റി മനോജ് ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളോടും, ആഘോഷ പരിപാടിയുടെ ഭാഗമായ ഏവരോടും സെക്രട്ടറി ഷെറൂൺ തോമസ് നന്ദി പ്രകാശിപ്പിച്ചു.


