Latest News

ഫൈസൽ നാലകത്ത്

മെയ്ൻ സ്ട്രീം സിനിമയുടെ വിജയരഹസ്യം എക്കാലവും അജ്ഞാതമാണ്. ഒരു ലാൻഡ്‌മാർക്ക് വിജയം സൃഷ്ടിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് സിനിമ കൾട്ട് സ്റ്റാറ്റസിലേക്കു ഉയരാറുണ്ട് . ആ സിനിമയുടെ സകല വശങ്ങളും ഒരു ടെക്സ്റ്റ്ബുക്ക് മെറ്റീരിയൽ എന്ന പോലെ പുനഃപരിശോധിക്കപെടുകയും ചെയ്യും

ക്യൂബ് സിനിമാസിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനവും രചനയും നിർവഹിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രം അവിസ്‌മരണീയമാക്കിയ ‘മാർക്കോ’ ഒരു യൂനാനിമസ് ബോക്‌സ് ഓഫീസ് മാൻഡേറ്റോടെ വൻ വിജയം ആഘോഷിക്കുന്നത് ഒരു യാദൃശ്ചികത അല്ല . ഇത് ഒരു മാറ്റത്തിൻ്റെ മാറ്റൊലി .

ഓരോ ഡിപ്പാർട്‌മെൻ്റിലും കണിശമായ തലമുറ മാറ്റം പ്രതിഫലിപ്പിക്കാൻ അതിൻ്റെ മേക്കേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സുവ്യക്തമാണ് . ടെക്നിക്കൽ പെർഫെക്ഷൻ എന്ന വാക്ക് ഒരു ക്ലിഷേ പോലെ ഓരോ യൂട്യൂബറും എടുത്തു പറയുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു പിടി കഴിവുറ്റ സാങ്കേതിക പ്രവർത്തകരെയും പുതുമുഖ അഭിനേതാക്കളെയും, അവരുടെ എബിലിറ്റി ലിമിറ്റിൻ്റെ മാക്‌സിമം ഉപയോഗപ്പെടുത്തി വെള്ളിത്തിരയിൽ ചരിത്രം എഴുതുക എന്നുള്ളത് ഒരു ചില്ലറ അഭ്യാസമല്ല.

ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’ കണ്ണീരിലും വിയർപ്പിലും ചോരയിലും കുതിർന്ന രക്തത്തിൻ്റെ മണമുള്ള ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ്. സൃഷ്ടാക്കൾ സബ്‌ജെക്റ്റ് ഫോക്കസിലും ജോണേർ ഫോക്കസ്സിലും ഉറച്ചു നിൽക്കുന്നു .

DOP ചന്ദ്രവും, കലൈമാസ്റ്ററും, രവി ബസ്‌റൂറും, പരിചയസമ്പന്നരെ പുതുമുഖങ്ങളുടെ പ്രകടനങ്ങളും ഈ ചലച്ചിത്ര വിജയത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നു .
മാർക്കോയുടെ നരറേറ്റീവിലെ ട്രിഗർ ഇൻസിഡൻ്റ് വസീമിൻ്റെ മർഡർ വിറ്റ്നസ് ആയ വിക്ടറിന്റെ ബലിയാണ് . വിക്ടറിൻ്റെ കാഴ്‌ചയില്ലാത്ത കണ്ണുകളിലെ ഇരുട്ടിൽ നിന്നുകൊണ്ട് കൊലപാതകിയെ തിരിച്ചറിയുന്നത്, ആ കഥാപാത്രത്തിന് സിദ്ധിച്ചിട്ടുള്ള സ്പെഷ്യൽ എബിലിറ്റി കൊണ്ടാണ്. കൺവിൻസ് ചെയ്യാൻ ഏറെ ദുഷ്‌കരമായിട്ടുള്ള ഈ സവിശേഷത തിരശ്ശീലയിൽ വിശ്വസനീയമായി അവതരിപ്പിക്കുമ്പോൾ. അത് ചെയ്‌ത നവാഗതനായ കലാകാരൻ്റെ ഉജ്ജ്വലമായ അരങ്ങേറ്റ വേഷമാണെന്ന വസ്‌തുത അത്ഭുതകരമാണ്.

ഇഷാൻ ഷൗക്കത്തിൻ്റെ പ്രകടനം മാസ്‌മരികമാണ് . ഇതുവരെ കണ്ട അന്ധ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് ബ്രേക്ക് ചെയ്‌തുകൊണ്ടാണ് ഇഷാൻ അത് ഇൻ്റെർപ്രെറ്റ് ചെയ്യുന്നത്.

തിരക്കഥയുടെ സൂക്ഷ്‌മമായ ബിൽഡപ്പുകളിൽ ഏറെ തിക്കും തിരക്കുമുള്ള ഫൈറ്റ് ക്ലബ്ബിലും. വരാന്തയിൽ ജേഷ്‌ഠ സ്ഥാനത്തുള്ള മാർക്കോയുടെ കൂടെ സിഗാർ ഷെയർ ചെയ്യുമ്പോഴും, മരണാനന്തര ചടങ്ങുകളിൽ അഭിമന്യുവിൻ്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴും വിക്ടറിൻ്റെ റിയാക്ഷൻസ് മൈക്രോ ലെവലിൽ രജിസ്റ്റർ ചെയ്യാൻ ഇഷാനാകുന്നത് ശ്രദ്ധാപൂർവ്വമായ ഒബ്സെർവഷൻ കൊണ്ടും നല്ല ഗൃഹപാഠം കൊണ്ടുമാവണം.

കാൻ ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിമിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭ ഷൂട്ട് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇഷാൻ്റെ ഡെഡിക്കേഷനുള്ള അംഗീകാരമായി വേണം ഇതിനെ കരുതാൻ.

ഫ്ളാഷ്‌ബാക്ക് ഫാമിലി സീനിൽ സ്വത്ത്‌ ഭാഗം വയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തലതൊട്ടപ്പനോട് സധൈര്യം കോർക്കുമ്പോഴും ഇഷാൻ്റെ കാരക്ടർ വേർഷൻ ഷാർപ്പാണ്

പോലീസ് വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ച ദിനേശ് പ്രഭാകർ വിക്ടറിൻ്റെ കാരക്ടറിന്റെ ബ്രില്ലിയൻസിനെ കുറിച്ച് പറയുമ്പോൾ – അത് ഓഡിയെൻസിനും കൂടി സോളിഡായി എസ്റ്റാബ്ലിഷ് ചെയ്യാൻ ഇഷാനായി.

‘മാർക്കോ’, ഇഷാന് ഒരു ഗംഭീര തുടക്കമാകുമ്പോൾ ഒരു പിടി ഫോളോ അപ്പ്’ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് .

മഹേഷ് നാരായണൻ്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘മാഗ്‌നം ഓപ്പസ്’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’, മലയാള സിനിമയിലെ പ്രമുഖ താരം മുഖ്യ വേഷം ചെയ്യുന്ന പ്രൊഡക്ഷനിൽ നായകതുല്യ വേഷം. അങ്ങനെ പുതിയ മലയാള സിനിമയിൽ തന്റെ യാത്ര വ്യത്യസ്‌തവും പ്രസക്തവുമാക്കുകയാണ് ഇഷാൻ ഷൗക്കത്ത് .

പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും മലയാള സിനിമയുടെ ഒരു ഭാവപ്പകർച്ചയുടെ തുടക്കം കുറിച്ച, എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.

ദുബായിലെ സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യനാ യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയ പഠനവും പൂർത്തിയാക്കിയ ഇഷാൻ ഷൗക്കത്ത് പുതിയ കാലത്തിന്റെ നായക സ്ഥാനത്തേക്കുയരുന്ന, യാത്ര തുടങ്ങുന്നത് ‘മാർക്കോ’ എന്നെ നാഴികക്കല്ലായ് മാറുന്ന സിനിമയിലൂടെ ആണെന്നുള്ളത് ജൻ സീയുടെ സ്വീകാര്യത ആ കലാകാരനുണ്ട് എന്നുള്ളതിന്റെ തെളിവാണ്

നല്ല കഥാപാത്രങ്ങളുമായി ആ ചെറുപ്പക്കാരൻ തിരശ്ശീലയിൽ നിന്നും മലയാളി മനസ്സുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നു വരാനിരിക്കുന്ന ബോഡി ഓഫ് വർക്ക് വ്യക്തമാക്കുമ്പോൾ, നല്ല മാറ്റങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമെന്നു വിളിക്കാൻ ഒരു പേര് കൂടി എഴുതിച്ചേർക്കാം – ഇഷാൻ ഷൗക്കത്ത്.

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കത്തിൽ പരാമർശമില്ല. ദുരന്തത്തെ നേരിടാനാവശ്യമായ ഫണ്ട് ഇതിനോടകം എസ്ഡിആർഎഫ് മുഖേന കൈമാറിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

നാടിനെ നടുക്കിയ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. 2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്.

സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണ കുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അപകടമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്ത പരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണ കുമാര്‍ തന്നെയാണ് ഉമാ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ടുവന്നതും.

ഒരു സുരക്ഷാ വേലിയുമില്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിന് കാരണമായത്. അതില്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തല്‍.

കൃഷ്ണ കുമാറുമായി പോലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി. പിഡബ്ലൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയ വശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം.

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റും ചെയ്തു.

വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്.

വധശിക്ഷയ്‌ക്കെതിരാ നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതും തള്ളുകയായിരുന്നു. ദിയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ വാട്ടര്‍ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വന്നു. ഇതോടെ പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളേയും കൂട്ടി 2014-ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം നിമിഷ തലാലിനെ പരിചയപ്പെടുകുയം ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടുകയുമായിരുന്നു. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.

എസ് എം എയുടെ എക്സിക്യൂട്ടീവ് മെമ്പറൂം സ്പോർട്സ് കോഓർഡിനേറ്ററുമായ സജിമോന്റേയും, മുൻ ജോയിന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ ജിജോമോന്റെയും, സജീവ പ്രവർത്തകനായ ജെയ്മോന്റെ ഭാര്യ ജിജിമോളുടെയും പിതാവായ തൊടുപുഴ ഏഴല്ലൂർ മുളക്കൽ എം സി വർഗീസ് (78) നിര്യാതനായി. മൃതസംസ്കാരം പിന്നീട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ വച്ച് നടക്കുന്നതായിരിക്കും.

എം സി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാര്‍ക്കുള്ള ഹാന്‍ഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്).

വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരും.

2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.

ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.

2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലിയും തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയവുമാണ്.

സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്.

കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ഉണ്ടായിരിക്കുന്നതാണ്.

കൃപകളുടെ വാതായനം തുറക്കുന്ന ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258

January 4th Saturday 9:00 – 16:00 PM.

Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.

(അണ്ടർഗ്രൗണ്ട് ഡിസ്ട്രിക്റ്റ് ലൈനിൽ വരുന്നവർ ഡഗനം സ്റ്റേഷനിൽ ഇറങ്ങി എതിർവശത്ത് നിന്നുള്ള 103 നമ്പർ ബസ്സിൽ കയറി ദേവാലയത്തിനടുത്തുള്ള ഡോവേഴ്‌സ് കോർണറിൽ ഇറങ്ങുക. C2C വിൽ വരുന്നവർ ബാർക്കിങ്ങിലോ അല്ലെങ്കിൽ റെയിൻഹാമിലോ ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ദേവാലയം).

സിബി ജോസ്

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, ത്യാഗനിർഭരമായ സ്നേഹത്തിന്റെ മധുരസ്മരണകളാൽ നിറഞ്ഞ ക്രിസ്മസ് ഓർമ്മകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.

നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, മഞ്ഞിന്റെ കുളിര് ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.

പ്രത്യാശ പടര്‍ത്തി, പുതുപ്രതീക്ഷകൾ നൽകി, നല്ല സാഹോദര്യത്തിൻറെ ഓർമ്മ പുതുക്കി സന്തോഷവും സ്നേഹവും പങ്കിടാനായുള്ള എസ്.എം.എയുടെ ക്രിസ്തുമസ് ആഘോഷം മിന്നും താരകം 2025.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ജനുവരി നാലാം തീയതി ശനിയാഴ്ച മൂന്നുമണി മുതൽ സെൻ പീറ്റേഴ്സ് അക്കാദമി ഫെന്റൺൽ വച്ച് ആഘോഷിക്കുന്നു.(ST4 2RR)

എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാൻ ലൈവ് മ്യൂസിക് ബാൻഡുമായി കേരളത്തിൻ്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ചായ് & കോഡ്‌സ് എത്തുന്നു. സിനിമാ സംഗീത സംവിധായകനുമായ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ കൃഷ്ണ (Bass Guitar), എബിൻ (Keyz) പ്രണവ് (Guitars), സജിൻ (Drums) എന്നിവരാണ് ബാൻഡിലെ മറ്റു അംഗങ്ങൾ.

എസ്.എം.എയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാൻ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ക്രിസ്മസ് പപ്പ ഡാൻസ്, തകര്‍പ്പന്‍ ഡാന്‍സുമായി സാന്താക്ലോസ്, മനോഹരമായ ഗാനങ്ങളും, അതിനപ്പുറം കലകളുടെ ഒരു മഹാസമുദ്രവുമായി കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് പെർഫോമൻസ്.

കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, എസ്.എം.എയുടെ ഊഷ്മള കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ച് എസ്.എം.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറക്കാനാവാത്ത അനുഭവമാക്കാം

എസ്.എം.എയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ലേക്ക് എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് എബിൻ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.

ഇപ്സ്വിച്: യു കെയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഡിസംബർ 27വെള്ളിയാഴ്ച സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം പ്രൗഡഗംഭീരമായി.

ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് നെവിൻ മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. ടോമി മണവാളൻ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്ക് തിരി തെളിച്ചു. അസോസിയേഷനിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ഉണ്ണി യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന്, അസ്സോസിയേഷനിലെ അംഗങ്ങളുടെ നിരവധി കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

പരിപാടിയുടെ മുഖ്യ ആകർഷണമായ ‘നക്ഷത്രരാവ് 2024’ ഹാസ്യ കലാലോകത്തെ അതുല്യ കലാകാരൻ മഹേഷ്‌ കുഞ്ഞുമോന്റെയും, ദിലീപ് കലാഭവന്റെയും നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ അരങ്ങേറി. 8 ഓളം കലാകാരൻമാർ ചേർന്നു അവതരിപ്പിച്ച സ്റ്റേജ് ഷോ കാണികൾ നിറഞ്ഞ കയ്യടിയോടുകൂടി ആസ്വദിച്ചു.

3 മണിക്കൂർ നീണ്ട സ്റ്റേജ് ഷോയ്ക്കു ശേഷം മഴവിൽ മനോരമ ഫെയിം ഡിജെ ജെഫ്രിയുടെ ഡി ജെ, അക്ഷരാർത്ഥത്തിൽ ആബാലവൃദ്ധം ജനങ്ങളും ആസ്വദിച്ചു. എൽഇഡി സ്ക്രീനിന്റെയും മികച്ച ശബ്ദ സാങ്കേതിക ക്രമീകരണങ്ങളുടെ അകമ്പടിയോടും കൂടി നടന്ന എല്ലാ പരിപാടികളും കാണികൾ ആസ്വദിച്ചു.

പരിപാടിയുടെ സ്പോൺസേഴ്സിൽ ഒന്നായ ടിഫിൻ ബോക്സ്‌ ഹോട്ടലിന്റെയും ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു. നാലോളം നേഴ്സിംഗ് ഹോമുകളുടെ ഉടമയുമായ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, സായി ഹോംസ് പ്രൊപ്രൈറ്റർ ശ്രീ സച്ചിൻ കരാളെയും ആശംസ സന്ദേശങ്ങൾ നൽകി.

സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നതിൽ എക്കാലവും മികവ് കാണിക്കുന്ന ദി ഹട്ടിന്റെ 3 കോഴ്സ് ഡിന്നർ ഏവരും ആസ്വദിച്ചു.

നാളിതുവരെ ഐ എം എ യോട് സഹകരിച്ച ഏവർക്കും സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോൺസർമാർക്കും സെക്രട്ടറി ഷിബി വൈറ്റസ് നന്ദി അർപ്പിച്ചു.

അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജോര്‍ജിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു.

കാന്‍സറിനെ അതിജീവിച്ച അദ്ദേഹം സമീപ വര്‍ഷങ്ങളില്‍ കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പ്രസിഡന്റാണ് അദ്ദേഹം. 2002-ലാണ് നൊബേല്‍ ജേതാവാകുന്നത്.

1976-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയുടെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും കാലത്താണ് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്. നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറായി സേവനമനുഷ്ഠിച്ച നടനും രാഷ്ട്രീയക്കാരനുമായ റൊണാള്‍ഡ് റീഗനോട് 1980-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.

ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് പുറമെ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് 2002-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.

RECENT POSTS
Copyright © . All rights reserved