കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ഒരു മൃതദേഹത്തോട് കൂടിയാണ് ലോറിയുടെ കാബിന്‍ ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ നടത്തിയേക്കും.
കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി അറിയിച്ചു.
മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാവലി പുഴയുടെ 12 മീറ്റര്‍ താഴ്ചയില്‍നിന്ന് ഉയര്‍ത്തിയെടുത്ത ലോറിയുടെ കാബിന്‍ നിലവില്‍ കരയോടടുപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് കാബിനുള്ളത്.
റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. പ്രതികൂലമായ കാവസ്ഥയില്‍കൂടിയായിരുന്നു തിരച്ചില്‍. സിപി 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്.ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.
വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ്ക്ലബിൻ്റ ഫാമിലി ഓണാഘോഷം അവിസ്മരണിയമായി. മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൻ്റ ഈ വർഷത്തെ ഫാമിലി ഓണാഘോഷം 22 – ാം തീയതി ഞായറാഴ്ച നടന്നു. ഓണാഘോഷത്തിന് ആവേശമായി മാവേലിമന്നനും അത്തപ്പൂക്കളും.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നടന്ന മനോഹരമായ തിരുവാതിരകളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ഏവരുടെയും മനസിൽ ബല്യകാലത്തിന്റെ ഗൃഹാദുര ഓർമ്മകൾ സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും വയറും മനസും നിറയ്ക്കുന്നതായിരുന്നു.
തുടർന്നുനടന്ന സമാപനയോഗത്തിൽ ക്ലബുമായി ഈ വർഷം സഹകരിച്ച സ്പോൺസർമാരായ Edex, Kuttandan taste, Malabar store, pinnacle financial solutions Ltd. Lulu Mini Mart. തുടങ്ങിയവർക്ക് നന്ദി രേഘപ്പെടുത്തി കൊണ്ട് ഈവർഷത്തെ ഓണാഘോഷപരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു.
ഇടുക്കി കേന്ദ്രീകരിച്ച് വിവിധ ജില്ലകളില്‍ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തങ്കമണി സ്വദേശി കാരിക്കക്കുന്നേല്‍ റോബിൻ ജോസ്(35) ആണ് അറസ്റ്റിലായത്.
ഇറ്റലിയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പാലാ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വിസാ രേഖകള്‍ വ്യാജമായതിനാല്‍ യാത്രചെയ്യാനായില്ല. തുടർന്ന് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്.
വ്യാജ വിസ നല്‍കുകയും വിമാന ടിക്കറ്റ് സ്വന്തമായി എടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദേശത്തെത്തിയ പലരും അവിടെ പിടിയിലാകുകയായിരുന്നു. ഇതില്‍ ചിലർ പിന്നീട് തിരിച്ചെത്തുകയും മറ്റുപലരും വിദേശത്ത് ജയിലില്‍ കഴിയുകയുമാണ്.
പാലാ എസ്.എച്ച്.ഒ. ജോബിൻ ആന്റണിയുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റുമാനൂർ കോടതിയില്‍ ഹാജരാക്കി കോട്ടയം സബ് ജയിലില്‍ റിമാൻഡ് ചെയ്തു.
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റുചെയ്യാൻ പ്രത്യേക അന്വേഷണസംഘം നടപടി തുടങ്ങിയതിനുപിന്നാലെ ബലാത്സംഗം ചുമത്തിയ മറ്റ് കേസുകളിലും പ്രതികളെ അറസ്റ്റുചെയ്യാൻ തീരുമാനം. സിദ്ദിഖിന്റെ മുൻകൂർജാമ്യം തള്ളിയതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഈ തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ, മൊഴികളെത്തുടർന്ന് രജിസ്റ്റർചെയ്ത കേസുകളിൽ ആറെണ്ണത്തിൽ ബലാത്സംഗത്തിനെതിരായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
സിദ്ദിഖിനെതിരായ പരാതിയിൽ തെളിവെടുപ്പും രഹസ്യമൊഴി രേഖപ്പെടുത്തലും നടത്തിയതിനു പിന്നാലെത്തന്നെ അറസ്റ്റിന് പോലീസ് തീരുമാനിച്ചിരുന്നെങ്കിലും മുൻകൂർജാമ്യാപേക്ഷയിലെ കോടതിതീരുമാനം വരുന്നതുവരെ കാക്കുകയായിരുന്നു. ഇതിനിടെ സിദ്ദിഖ് രാജ്യംവിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കോടതി ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ സിദ്ദിഖിനെ അറസ്റ്റുചെയ്യാൻ അന്വഷണസംഘം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് നിർദേശം നൽകിയിരുന്നു. സിദ്ദിഖ് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന സൂചന. സിദ്ദിഖ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുംമുമ്പ് പിടികൂടി ചോദ്യംചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെവന്ന വെളിപ്പെടുത്തലുകളിൽ 25-ഓളം കേസുകൾ വിവിധയിടങ്ങളിലായി പോലീസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഏതാനും കേസുകളിലെ ആരോപണവിധേയർ മുൻകൂർജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഒരു സിനിമാപ്രിവ്യൂവിന് എത്തിയപ്പോൾ ഹോട്ടൽമുറിയിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു സിദ്ദിഖിനെതിരേ യുവനടിയുടെ പരാതി.
പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളിൽ വിശ്വാസമുണ്ടെന്ന് യുവനടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അന്വേഷണവിവരങ്ങൾ പുറത്തുവരുന്നതിൽ അവർ അതൃപ്തി പ്രകടിപ്പിച്ചു. ഈ പിഴവുകൾ ചൂണ്ടിക്കാട്ടി നടി പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.
റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി കണ്ടെത്തി. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ ഉണ്ടായത്.
പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്.
സംഭവത്തിൽ ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കും ചികിത്സാ പിഴവിനെതിരെയും കുടുംബം പോലീസില്‍ പരാതി നല്‍കി.
ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തി. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൈമാറി.
പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന. സുപ്രീം കോടതിയില്‍ സിദ്ദിഖ് ഫയല്‍ചെയ്യുന്ന അപ്പീലില്‍ ഉന്നയിക്കാന്‍ പരിഗണിക്കപ്പെടുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:-
2016ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. മറ്റ് ക്രിമിനല്‍ പശ്ചാത്തലം സിദ്ദിഖിന് ഇല്ല.
തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാളത്തിലെ പല ചലച്ചിത്ര താരങ്ങള്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിദ്ദിഖിന് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത് എന്നതും ഒരു കാരണമായി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചേക്കും.
ലൈംഗികാതിക്രമ കേസില്‍ മുമ്പ് കേരളത്തിലെ ഒരു പ്രമുഖ നടനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ തന്നെയാകും സിദ്ദിഖിന് വേണ്ടിയും ഹാജരാകുക എന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ കാലതാമസം കൂടാതെ അത് ലിസ്റ്റ് ചെയ്യിക്കാന്‍ അഭിഭാഷകര്‍ക്ക് സാധിക്കുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസുകള്‍ അടിയന്തരമായി ലിസ്റ്റ് ചെയ്യിക്കുന്നതിന് ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പടെ 15 വിഷയങ്ങളില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കുന്ന മാര്‍ഗരേഖയായിരുന്നു ഇത്. ഇതുപ്രകാരം ഹര്‍ജി ഫയല്‍ചെയ്താൽ അടിയന്തരമായി കേള്‍ക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്ന മെന്‍ഷനിങ് പെര്‍ഫോര്‍മ മെയിലുകള്‍ രാവിലെ 10നും 10.30-നും ഇടയില്‍ മെന്‍ഷനിങ് ഓഫീസര്‍ക്ക് അയയ്ക്കണം.
ഈ സമയത്തിനുള്ളില്‍ ലഭിക്കുന്ന മെന്‍ഷനിങ് പെര്‍ഫോര്‍മ മെയിലുകള്‍ മെന്‍ഷനിങ് ഓഫീസര്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന് കൈമാറും. ചീഫ് ജസ്റ്റിസ് ഉച്ചയൂണിന് ചേംബറില്‍ എത്തുമ്പോള്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അവ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തും.
ചീഫ് ജസ്റ്റിസ് ആണ് തുടര്‍ന്ന് ഹര്‍ജികള്‍ എപ്പോള്‍ കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഹര്‍ജികള്‍ തൊട്ടടുത്ത ദിവസമോ അല്ലെങ്കില്‍ അതിന്റെ അടുത്ത ദിവസമോ ചീഫ് ജസ്റ്റിസ് ലിസ്റ്റ് ചെയ്യറാണ് പതിവെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്ലീവ് സ്‌കൂളില്‍ വച്ച് നടന്ന ഓണാഘോഷം ഗംഭീരമായി . രാവിലെ 11 മണിയോടെ പൂക്കളമിട്ട് ഓണസദ്യയോടെ ഓണാഘോഷത്തിന് തുടക്കമായി. രാവിലെ 11 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരം നടന്നു. മഴയെ തോല്‍പ്പിച്ച് ആവേശത്തോടെ വടംവലി മത്സരം നടന്നപ്പോള്‍ ജിഎംഎയുടെ ചെല്‍റ്റന്‍ഹാം യൂണിറ്റിലെ കരുത്തന്മാര്‍ ഒന്നാം സമ്മാനം നേടി. സെന്റര്‍ഫോര്‍ഡ് യൂണിറ്റ് രണ്ടാം സ്ഥാനം നേടി. ശക്തമായ മഴ ചൊരിയുമ്പോള്‍ അതിലും ആവേശത്തിലായിരുന്നു മത്സരങ്ങളും .പിന്നീട് മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഓണസദ്യയുടെ രുചി ആസ്വദിച്ചാണ് ഏവരും ഓണാഘോഷത്തിന് ഒരുങ്ങിയത്.
രണ്ടു മണിയോടെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. ജിഎംഎയുടെ വനിതകളും കുട്ടികളും ചെറുപ്പക്കാരും ചെണ്ടമേളത്തിനൊപ്പം തകര്‍ത്താടിയപ്പോള്‍ മാവേലിയെ വരവേല്‍ക്കല്‍ തന്നെ ഓണാഘോഷത്തിന്റെ ആവേശമുള്ള മുഹൂര്‍ത്തങ്ങളായി മാവേലിയായ സതീഷും ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും, സെക്രട്ടറി ബിസ് പോള്‍ മണവാളനും, യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
സെക്രട്ടറി ബിസ്പോള്‍ മണവാളന്‍ സ്വാഗതം ആശംസിച്ചു. ജിഎംഎയുടേയും സിന്റര്‍ ഫോര്‍ഡിലേയും ഗ്ലോസ്റ്ററിലേയും ചെല്‍റ്റന്‍ഹാമിലേയും ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും സ്വാഗതമേകി. ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി.യുവത്വത്തിനൊപ്പം കൂടി തങ്ങളും ചെറുപ്പമായെന്നും ഇനിയും ജിഎംഎയെ നമുക്ക് ഉയരങ്ങളിലേക്ക് ഉയര്‍ത്താമെന്നും അനില്‍ തോമസ് തന്റെ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു. യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും മാവേലിയായി എത്തിയ സതീഷും ഏവര്‍ക്കും ഓണാശംസകള്‍ അറിയിച്ചു.
ജിസിഎസ് സി എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജിഎംഎ ഈ വര്‍ഷവും ആദരിച്ചു. ലിയ ബിജു, ഒലീവിയ തോമസ്, മെറിന്‍ ജൂബി എന്നിവര്‍ക്കാണ് എ ലെവലില്‍ ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നല്‍കിയത്. ജിസിഎസ് സിയില്‍ നയന മെറിന്‍ തോമസും ലിയോണ്‍ ബെന്നിയും ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നേടി. അജീഷ് പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സ്പോണ്‍സേഴ്സിനും നന്ദി പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ തകര്‍പ്പന്‍ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.
തിരുവാതിരക്കളിയോടെ അവതരിപ്പിച്ച കലാമാമാങ്കം വേദിയെ കീഴടക്കി. ഗ്രൂപ്പ് ഡാന്‍സും സിംഗിള്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സുകളും സോളോയും പാട്ടുകളും ഒക്കെയായി ജിഎംഎ അംഗങ്ങള്‍ വേദിയില്‍ മികച്ചൊരു കലാവിരുന്ന് തന്നെയാണ് ഒരുക്കിയത്.
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ വേദിയില്‍ തകര്‍ത്താടി. മികച്ച നേതൃത്വം ചിട്ടയോടെയാണ് പരിപാടികള്‍ ഒരുക്കിയിരുന്നത്. ജിഎംഎ പ്രസിഡന്റ് അനില്‍ കുമാറും സെക്രട്ടറി ബിസ്മോള്‍ മണവാളനും ട്രഷററര്‍ അരുണ്‍കുമാറിന്റെ അഭാവത്തില്‍ ജോയ്ന്റ് ട്രഷററും എക്സിക്യൂവ് അംഗങ്ങളും ചേര്‍ന്ന് ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് മികച്ച ഓണാഘോഷമാണ് സമ്മാനിച്ചത്.
രാവിലെ മഴയില്‍ നിന്ന് ഓണാഘോഷത്തിന് എത്താന്‍ മടിച്ചവര്‍ പോലും ഉച്ചയോടെ ആഘോഷത്തിന്റെ ഭാഗമായപ്പോള്‍ ജിഎംഎ ക്ലീവ് സ്‌കൂളില്‍ കാണികള്‍ നിറഞ്ഞു. സിബി ജോസഫ്, രമ്യ മനോജ്, ഫ്ളോറന്‍സ് ഫെലിക്സ്, ജെക്സണ്‍ ജോവില്‍ട്ടണ്‍ എന്നിവരായിരുന്നു സ്റ്റേജ് മാനേജ്മെന്റ്. റോബി മേക്കറ, അനില്‍ മഞ്ജിത്ത് എന്നിവരുടെ അവതരണം എടുത്തു പറയേണ്ടതാണ്. മികച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത് മനോജ് വേണുഗോപാല്‍, ദേവലാല്‍ എന്നിവരായിരുന്നു. ബ്രിസ്റ്റോളില്‍ നിന്നുള്ള ലിജി ലൂക്കോസ് മികച്ചരീതിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കി.
അനില്‍ തോമസിന്റെയും ബിസ്മോളിന്റെയും ജിഎംഎയുടെ മുഴുവന്‍ എക്സിക്യൂട്ടിവ് അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒത്തൊരുമയായ പ്രവര്‍ത്തനമായിരുന്നു ഇത്തവണ ജിഎംഎയുടെ ഓണം ഇത്തര മധുരകരമാക്കിയത്.
കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്നാണ് കരുതുന്നത്. കൊല്ലം സ്വദേശിയായ ജെയിംസ് ജോർജും(48), സുഹൃത്ത് സായ്ലി രാജേന്ദ്ര സർജെ(27)യുമാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ഇവർ കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് സ്വയം ഓടിച്ച് കുമരകത്തെത്തിയത്. കാറുടമയുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.
ഹൗസ്ബോട്ടിൽ യാത്രചെയ്യുന്നതിനാകാം ഇവർ കുമരകത്തെത്തിയതെന്നാണ് കരുതുന്നതെന്നും പോലീസ് പറയുന്നു. കുമരകത്ത് മുറി വാടകയ്ക്കെടുത്തിരുന്നോ എന്നും അന്വേഷിക്കുന്നു. കാറിൽനിന്ന് ഇവരുടെ ബാഗുകൾ കണ്ടെത്തി. ഇത് വിശദമായി പരിശോധിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്തിരിക്കാമെന്നും സംശയിക്കുന്നു. മഴയായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു. ഈ ഭാഗത്ത് സുരക്ഷാമുന്നറിയിപ്പുകളും ഇല്ലായിരുന്നു.
അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ, കാർ വെള്ളത്തിൽ മുങ്ങുന്നതാണ് കണ്ടത്. ഇരുപതോളം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാർ ഉയർത്താൻ നോക്കിയെങ്കിലും മുങ്ങിപ്പോയി. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാൽ കാർ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് ടീമെത്തിയാണ് കാർ പുറത്തെടുത്തത്. ചില്ലുതകർത്താണ് ഇരുവരെയും പുറത്തെടുത്തതെന്ന്, സംഭവസ്ഥലത്തെത്തിയ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 45 മിനിറ്റുകൊണ്ടാണ് കാർ പുറത്തെടുത്തത്.
അപരിചിതരായ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന ചേർത്തല-കുമരകം റോഡിൽ കൈപ്പുഴമുട്ട് പാലത്തിൽ സിഗ്നൽ ലൈറ്റോ റിഫ്ലക്ടർ സംവിധാനമോ ദിശാസൂചനാ ബോർഡോ ഇല്ലാത്തത് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രധാനറോഡും സർവീസ് റോഡും തിരിച്ചറിയാൻ പറ്റില്ല. ഈ ഭാഗത്ത് ആറിന് 15 അടി താഴ്ചയുമുണ്ട്.
ഒരേദിശയിൽ പെട്ടെന്ന് തിരിച്ചറിയാത്ത തരത്തിലുള്ളതാണ് പാലത്തോടുചേർന്ന സർവീസ് റോഡ്. ടൂറിസം ബോട്ടുജെട്ടിയും കൃഷിയാവശ്യത്തിനുള്ള കേവുവള്ളങ്ങളും എത്തുന്ന കൈപ്പുഴയാറിന്റെ കടവിലേക്കുള്ള ഈ സർവീസ് റോഡിന് സാമാന്യം വലുപ്പവുമുണ്ട്. അതുകൊണ്ടുതന്നെ വഴി തെറ്റിയെന്ന് അറിയാനാകുക കുറച്ചുദൂരം പിന്നിട്ടശേഷംമാത്രമായിരിക്കും. നൂറോളം മീറ്റർമാത്രം ദൂരം പിന്നിടുമ്പോൾ വലത്തേക്ക് തിരിയുന്നതാണ് സർവീസ് റോഡ്. എന്നാൽ ഈ തിരിവ് അറിയാൻ സംവിധാനമില്ല.
കുമരകം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ പ്രീമിയം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നത്, അപകടം നടന്ന ഈ ഭാഗത്തുനിന്നാണ്. ഇത്രയധികം പ്രാധാന്യമുള്ള പ്രദേശമായിട്ടും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ ദിശാബോർഡുകളോ ഇല്ലെന്ന് ഹൗസ് ബോട്ട് മേഖലയിലുള്ളവർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്ന പ്രധാന റോഡിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽനിന്നാണ് കാർ പുഴയിലേക്ക് പതിച്ചത്. അപകടം നടക്കുമ്പോൾ നല്ല മഴയായിരുന്നു. ഇവിടെ മുന്നറിയിപ്പ് ബോർഡ് ഇല്ല. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ വെക്കണം
ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട്ടുകാരനായ മോഷ്ടാവ് അറസ്റ്റിൽ. ചിങ്ങമാസ പൂജയ്ക്ക് നട തുറന്നിരിക്കെയാണ് മഹാകാണിക്കയുടെ മുന്നിലെ വഞ്ചി കുത്തിപ്പൊളിച്ചത്. ജോലിക്കാരൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം. തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്.
ചിങ്ങമാസ പൂജയ്ക്ക് നടത്തുറന്നിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. നടയടച്ച ശേഷമാണ് ദേവസ്വം അധികൃതർക്ക് മോഷണ വിവരം മനസിലാക്കിയത്. ചുറ്റും കാവൽ നിൽക്കെ നടത്തിയ മോഷണം പൊലീസിനെയും ഞെട്ടിച്ചു. പമ്പയിലെയും സന്നിധാനത്തെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി പൊലീസ് കേസ് എടുത്ത് വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല.
സംശയം തോന്നിയ പൊലീസ് ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുനൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് തെരച്ചിൽ നീണ്ടു. ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിദഗ്ധമായി കുടുക്കി. പ്രതിയെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.
മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നില്‍കില്ലെന്ന് വ്യക്തമാക്കി മകള്‍ ആശ ലോറന്‍സും അവരുടെ മകനും എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളമടക്കം ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തു വീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം ക്രൈസ്തവ ആചാര പ്രകാരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇടപെട്ട ഹൈക്കോടതി മൃതദേഹം തല്‍ക്കാലം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കണമെന്നും പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഈ സമയത്താണ് ആശ, മകനൊപ്പം മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചത്. ഇവര്‍ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ഈ സമയം സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ഇതിനിടെ ആശ ലോറന്‍സിന്റെ മകനു നേരെ ബലപ്രയോഗമുണ്ടായി. കൈയ്യാങ്കളിക്കിടെ മകനും ആശയും നിലത്തു വീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പോലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.