ചന്ദ്രയാൻ– 2 ഓസ്ട്രേലിയക്കാർക്ക് പറക്കും തളികയായ കൗതുക വാർത്തയാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചന്ദ്രയാൻ–2 പറന്നുയർന്ന ശേഷം ഒാസ്ട്രേലിയയിലെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചിലർ പേടിപ്പിക്കുന്ന ചില കാര്യങ്ങൾ പങ്കുവച്ചു. അതും ചിത്രങ്ങൾ സഹിതം. രാത്രി ആകസ്മികമായി ആകാശത്തിലൂടെ വിചിത്ര വെളിച്ചം കുതിക്കുന്നത് കണ്ടെന്നാണ് ചിലർ കുറിപ്പിട്ടത്. ഓസ്ട്രേലിയയിലെ വടക്കൻ പ്രദേശത്തും ക്വീൻസ്‌ലാന്റിലും ആകാശത്ത് പറക്കും തളിക കണ്ടെന്നായി മറ്റൊരു വിഭാഗം. ഇത്തരത്തിൽ പലതരം റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീടാണ് ഇത് ഇന്ത്യയുടെ ചന്ദ്രയാൻ–2 കുതിച്ചുപാഞ്ഞതാണെന്ന് അറിയുന്നത്.
ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോഴാണ് ചിലർ പറക്കും തളികയാണെന്ന് തെറ്റിദ്ധരിച്ചത്. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ -2 യാത്ര തുടങ്ങിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടന്നത്. ഈ സമയത്ത് ഓസ്‌ട്രേലിയയിൽ രാത്രി 7.30 ആയിരുന്നു.
വടക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ജൂലിയ ക്രീക്ക് കാരവൻ പാർക്കിന് മുകളിൽ തിങ്കളാഴ്ച രാത്രി 7.30 ന് ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തന്നെ എബിസി നോർത്ത് വെസ്റ്റിന്റെ ഫെയ്സ്ബുക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി പോസ്റ്റിട്ടു. തികച്ചും ശോഭയുള്ളതും അസാധാരണവുമായ ഒരു പ്രകാശമായിരുന്നു കണ്ടത്. അത് വടക്ക്-കിഴക്ക് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു. ആകാശത്ത് ആ വെളിച്ചം മങ്ങുന്നതിന് മുൻപ് രണ്ടോ മൂന്നോ മിനിറ്റ് കണ്ടു. അതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത് ശരിക്കും അസാധാരണമായിരുന്നു എന്നുമാണ് മിക്കവരും പ്രതികരിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം.ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.
1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.
ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.
അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി.2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യനടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന ‘ലീവ്’ പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു. 2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു. വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്. ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ബെംഗളൂരുവില്‍ നിരോധനാജ്ഞ. ബിജെപി ജെഡിഎസ് പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടൽ. സ്ഥാനമൊഴിയാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമി. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും കുമാരസ്വാമി സഭയില്‍ അറിയിച്ചു. ‘സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കനത്ത പൊലീസ് കാവലിലാണ്. റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.
ബിജെപിക്ക് 107 എംഎല്‍എമാരുടെയും ഭരണപക്ഷത്തിന് 100 എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനുമുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുടലെടുത്തു.
പാലാ വള്ളിച്ചിറയിൽ സ്കൂൾ ബസ് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ സിഎംഐ പബ്ലിക് സ്കൂൾന്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.
വള്ളിച്ചിറ – മങ്കൊമ്പ് റൂട്ടിലാണ് അപകടം നടന്നത് . കുട്ടികൾക്ക് കാര്യമായ പരുക്കുകൾ ഇല്ല.. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികരമായി രക്ഷപെടുത്തി.അഗ്നിശമനസേനയും നാട്ടുകാരും പോലീസും രക്ഷപ്രവർത്തനതിന് നേതൃത്വം നൽകി.

കഴിഞ്ഞ ഒക്ടോബർ 4 ന് ഡെവോണിലെ എക്സ്മൗത്തിൽ 10 വയസുകാരി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് ലൈംഗികമായി പീഡിപ്പിച്ചു പതിനേഴുകാരൻ വിചാരണ നേരിടുന്നത്. 17 കാരനായ കുട്ടി ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ വിചാരണ നടത്തിയ ആദ്യ ദിവസം തന്നെ കുറ്റം സമ്മതിച്ചു. വിചാരണ വേളയിൽ, ആൺകുട്ടി പെൺകുട്ടിയെ പിടികൂടിയത് എങ്ങനെയെന്ന് ജുഡീഷ്യൽ ചോദ്യങ്ങൾക്കു ചെറുപ്പകന്റെ മറുപടിയിൽ ഞെട്ടി കോടതി പരിസരം.
സ്കൂൾ കഴിഞ്ഞ് വരുകയായിരുന്ന അവളെ അയാൾ കഴുത്തിൽ ഒതുക്കി ഒരു നദീതീരത്തിനടുത്ത് ബലാത്സംഗം ചെയ്തു. എന്തുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു: ‘എനിക്ക് അസാധാരണമായ വികാരങ്ങൾ എന്റെ തലയിലൂടെ കടന്നുപോകുന്നു. എനിക്ക് ദേഷ്യം വന്നു ഞാൻ വിഷാദത്തിലായി ഏകാന്തത ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ നഷ്ടപ്പെട്ടു് എനിക്ക് മറ്റാരെയെങ്കിലും എന്തെങ്കിലും ചെയ്യണമെന്നായി. ആ ചെറുപ്പക്കാരൻ പറഞ്ഞു.
ആൺകുട്ടിയെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും നവംബർ 11 ന് ശിക്ഷിക്കപ്പെടുമെന്നും സേന പറഞ്ഞു. ശിക്ഷാവിധിക്കുശേഷവും ഇരയ്ക്കും പ്രതിയെയും തിരിച്ചറിയാൻ പാടില്ലെന്നും പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയെ മാർച്ചിൽ ഒരു ജൂറി കുറ്റവിമുക്തനാക്കിയെങ്കിലും ബലാത്സംഗം, ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ശ്വാസം മുട്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷ വിധിക്കും
വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്ന് കടലില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18ന് കടലില്‍ കാണാതായ മൂന്നംഗ സംഘത്തിലെ അംഗം കൊല്ലങ്കോട് നീരോടി സ്വദേശി ലൂര്‍ദ് രാജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വലയതുറയില്‍ നിന്നും പോയ മത്സ്യത്തൊഴിലാളി തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. നീണ്ടകരയില്‍ നിന്ന് പോയ അഞ്ചംഗ സംഘമുള്‍പ്പെട്ട വള്ളം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല. ദീർഘനേരം മൂത്രം കുഞ്ഞിന്റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്.
ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ഒറ്റചിന്തേ മനസിലുണ്ടായിരുന്നുള്ള . യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേ ഉള്ളു പൊന്മുടിക്ക്. ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. അറുപതു കിലോ മീറ്റര്‍ ചുറ്റളവില്‍, കേരളത്തിലെ തന്നെ മനോഹരമായ ബീച്ചുകളില്‍ ഒന്നായ കോവളം ബീച്ചും പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടി എന്ന ഹില്‍സ്റ്റേഷനും. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത.
പേരൂര്‍ക്കട, നെടുമങ്ങാട്, ചുള്ളിമാനൂര്‍, വിതുര വഴിയാണ് പൊന്മുടി യാത്ര. വഴിയിലൊന്നും വലിയ തിരക്കില്ല. പോകുന്ന വഴി ചെറിയ ചായ തട്ടുകള്‍ തുറന്നിട്ടുണ്ട്. ഒരു ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുറച്ചു കൂടി മുന്നോട്ടു പോകട്ടെ എന്ന് തോന്നി. വഴി അത്ര മോശമല്ല, ചിലയിടങ്ങളില്‍ അത്ര നല്ലതുമല്ല. മഴക്കാലമായതിനാൽ മനസ്സിൽ അൽപ്പം പേടിയുമുണ്ട്
ചുള്ളിമാനൂര്‍ എത്തുമ്പോള്‍ വഴി രണ്ടായി തിരിയും. എനിക്ക് പോകേണ്ടത് നേരെ ആണ്. ഇടത്തോട്ട് പോയാല്‍ തെന്മല, പാലരുവി, കുറ്റാലം വഴി തെങ്കാശി പോകാം.
തോളിക്കോട് ജംഗ്ഷന്‍ എത്തിയപ്പോള്‍ ഇനിയൊരു ചായ കുടിച്ചിട്ടാവാം യാത്ര എന്ന് തോന്നി. വഴിയില്‍ കണ്ട ചെറിയ ഒരു ചായക്കടയില്‍ കയറി. കടയില്‍ ഒരാളെ മാത്രമേ കണ്ടുള്ളു. ചായ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തരാം എന്ന് മറുപടി. കണ്ണുകള്‍ കടയ്ക്കുള്ളില്‍ വെറുതെ പരതിയപ്പോള്‍ സന്തോഷം തോന്നി, വേറൊന്നുമല്ല നാടന്‍ പശുവിന്‍ പാലാണ് ചായക്ക് ഉപയോഗിക്കുന്നത്. രാവിലെ കറന്നു കൊണ്ട് വന്ന പാല്‍ പാത്രത്തിലിരിക്കുന്നു. ചോദിച്ചപ്പോള്‍ രാവിലെ ചായക്ക് പശുവിന്‍ പാല്‍ കിട്ടും, തികഞ്ഞില്ലേല്‍ പാക്കറ്റ് പാല്‍ വാങ്ങുമെന്ന് പറഞ്ഞു. നല്ല നാടന്‍ പശുവിന്‍ പാലിന്റെ രുചി ഞാന്‍ കുടിച്ച ചായക്കും ഉണ്ടായിരുന്നു. ഒരു ഉന്മേഷം ഒക്കെ തോന്നി. കടയിലെ ചേട്ടനോട് യാത്ര പറഞ്ഞു വീണ്ടു ബൈക്കിലേക്ക്.

സമയം നോക്കിയപ്പോള്‍ ആറു മണി ആയിട്ടില്ല. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. വിതുര ജംഗ്ഷന്‍ കഴിഞ്ഞു. വഴി ഏറെക്കുറേ വിജനമാണ്. അങ്ങിങ്ങായി മാത്രമേ വീടുകള്‍ കാണാനുള്ളൂ. ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. അത് അകലേക്കുള്ള എന്റെ കാഴ്ചകള്‍ മറയ്ക്കുന്നു. വഴിവക്കില്‍ ചിലയിടങ്ങളില്‍ ബൈക്കുകളും ചിലയിടങ്ങളില്‍ ആക്ടിവ പോലുള്ള ഇരുചക്ര വാഹങ്ങളും കണ്ടു. ആളുകള്‍ ആരെയും കണ്ടില്ല, അടുത്തെങ്ങും വീടുകളും. ഇതെന്തിനാണ് ഇവിടെ വച്ചിരിക്കുന്നത് എന്നാലോചിച്ചു യാത്ര തുടരുന്നതിനിടെ റോഡരികിലുള്ള വലിയ തോട്ടങ്ങളില്‍ മരങ്ങളുടെ ചുവട്ടിലായി ടോര്‍ച്ചിന്റേതു പോലുള്ള വെളിച്ചങ്ങള്‍ കണ്ടു. ഇരുളു മൂടി കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ആ വെളിച്ചം കൗതുകം തോന്നി. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ അത് ചിരിയായി മാറി. രാവിലെ ആളുകള്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിയിലാണ്. ഇരുട്ടത്ത് മരങ്ങളില്‍ കത്തി വച്ച് ചീകുന്ന ഭാഗം വ്യക്തമായി കാണാന്‍ തലയില്‍ വച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചമായിരുന്നു ഞാന്‍ കണ്ടത്. ഇപ്പോള്‍ മനസിലായി വഴിയരികില്‍ കണ്ട വാഹനങ്ങള്‍ ആരുടേതാണെന്നും.

വിതുര കഴിഞ്ഞ് കല്ലാര്‍ വഴിയാണ് പൊന്മുടിയിലേക്കു പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് കല്ലാര്‍. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ, പേരിനെ അന്വര്‍ഥമാക്കുന്ന ‘കല്ലാര്‍’. രണ്ടു ആകര്‍ഷണങ്ങളാണ് ഇവിടുള്ളത്. ഗോള്‍ഡന്‍ വാലിയും മീന്‍മുട്ടി വെള്ളച്ചാട്ടവും. പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലം കൂടിയാണിത്. കല്ലാറിലെ നല്ല തണുത്ത, സ്ഫടികംപോലുള്ള വെളളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മനസും ശരീരവും ഒരുപോലെ തണുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി ഭോജനശാല, വിശ്രമമുറി, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. കുടുംബത്തോടൊപ്പമാണ് വരുന്നതെങ്കില്‍ അവിടെയിരുന്ന് ആഹാരം കഴിക്കാം. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക, ആഹാരാവശിഷ്ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിക്കരുത്. ആ പ്രദേശം കണ്ടാല്‍ അത്തരത്തിലുള്ള വൃത്തിഹീനമായ പ്രവര്‍ത്തികളൊന്നും ചെയ്യാന്‍ തോന്നില്ല എന്നുള്ളതാണ് സത്യം.

പൊന്നിൽ കുളിച്ച പൊന്മുടി.. പറഞ്ഞറിയിക്കാൻ പറ്റാത്തത് എന്തോ പ്രകൃതി ഒളിപ്പിച്ചു വച്ചത് പോലെ, പണ്ട് ആരോ പറഞ്ഞത് പോലെ ‘യാത്ര ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളും, അതിനെക്കാളേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു മാജിക്കാരനെ പോലെ എപ്പോഴും അവൻ സഞ്ചാരികളെ കാഴ്ചകളുടെ നിറവസന്തത്തിൽ ആറാടിപ്പിക്കും. വെറും പത്ത് മിനിറ്റ് ഗ്യാപ്പിൽ എടുത്ത ചിത്രങ്ങൾ ആണ് ചുവടെ..

പശ്ചിമഘട്ട മലനിരകളിലെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല. സമുദ്ര നിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, കടലിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന ചുരുക്കം ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. 22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കകത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാടിനെ സ്‌നേഹിക്കുന്ന പ്രകൃതിയെ ബഹുമാനിക്കുന്ന ഏതൊരാളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നതില്‍ സംശയമില്ല.നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഡതയിലൊളിപ്പിച്ചുവെച്ച പൊന്മുടിയുടെ സൗന്ദര്യം എത്രകണ്ടാലും മതിവരില്ല എന്നതാണ് സത്യം.

അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിട്ടുണ്ട്. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്‌റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.
സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ., സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തു
സഹോദരന്‍ അനില്‍ അംബാനിയുടെ പാപ്പരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ (ആര്‍ കോം) ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോ ആര്‍ കോമിനായുള്ള ബിഡ്ഡിംഗില്‍ പങ്കെടുത്തേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കടബാധ്യതയെ തുടര്‍ന്ന് അനില്‍ അംബാനി ഗ്രൂപ്പ് ഇന്‍സോള്‍വന്‍സി നടപടികളിലേയ്ക്ക് പോവുകയായിരുന്നു. 46,000 കോടി രൂപയുടെ കടമാണ് ആര്‍ കോമിനുള്ളത്.
ആര്‍ കോമിന്റെ എയര്‍ വേവുകളും ടവറുകളും ഫൈവ് ജി സേവനം നല്‍കാനൊരുങ്ങുന്ന ജിയോയ്ക്ക് സഹായകമാകും. നിലവില്‍ തന്നെ ആര്‍ കോമിന്റെ എയര്‍ വേവുകള്‍ 850 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 21 സര്‍ക്കിളുകളിലായി ജിയോ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ആര്‍ കോമിന്റെ കടം ഏറ്റെടുക്കാന്‍ ജിയോ വിസമ്മതിച്ചിരുന്നു. ഇതോടെ ആര്‍ കോമിന്റെ സ്‌പെക്ട്രം വില്‍പ്പനയ്ക്ക തടസമുണ്ടാവുകയും ചെയ്തു. അതേസമയം നിലവില്‍ 18,000 കോടി രൂപയുടെ കരാറില്‍ ആര്‍ കോമിന്റെ 43,000 ടവറുകളും വയര്‍ലെസ് ഇന്‍ഫ്രാസ്ട്രക്ചറും വാങ്ങാന്‍ ജിയോ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആര്‍ കോമിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ വീടുകളും ഭൂസ്വത്തുക്കളും (ധിരുഭായ് അംബാനി നോളേജ് സിറ്റി – DAKC) മുകേഷ് അംബാനിയുടെ കയ്യിലാകും. 1990കളില്‍ റിലയന്‍സ് സ്ഥാപകനും അംബാനി സഹോദരന്മാരുടെ പിതാവുമായ ധീരുഭായ് അംബാനി വാങ്ങിയ സ്ഥലങ്ങളാണിവ. കാനഡയിലെ ബ്രൂക്ഫീല്‍ഡിന് ഭൂമി വില്‍ക്കാനും ആര്‍ കോമിന് പരിപാടിയുണ്ട്.
സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപ നല്‍കിയില്ലെങ്കില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മുകേഷ് അംബാനി പണമടച്ച് സഹോദരനെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ചിരുന്നു. ധീരുഭായ് അംബാനിയുടെ മരണത്തിന് ശേഷം റിലയന്‍സ് കമ്പനികളും സ്വത്തുക്കളും ഇരു സഹോദരന്മാരും ഭാഗിച്ചപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനില്‍ അംബാനിക്കാണ് കിട്ടിയത്. തുടക്കത്തില്‍ വലിയ ലാഭം നേടിയ കമ്പനി 2014ഓടെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. അതേസമയം ടെലികോം രംഗത്തേയ്ക്ക് റിലയന്‍സ് ചുവടുവയ്ക്കണമെന്ന ആശയം ധീരുഭായ് അംബാനി ജീവിച്ചിരിക്കെ ആദ്യം മുന്നോട്ടുവച്ചത് മുകേഷ് അംബാനിയാണ്. എന്നാല്‍ ജിയോയുമായി മുകേഷ് അംബാനി ടെലികോം രംഗത്തേക്കിറങ്ങിയത് 2016ല്‍ മാത്രം. ബിഎസ്എന്‍എല്ലിനും എയര്‍ടെല്ലും ഐഡിയയും വൊഡാഫോണുമടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ക്കും വന്‍ നഷ്ടമുണ്ടാക്കിയായിരുന്നു ജിയോയുടെ വരവ്.
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള വീടുകളും ഭൂസ്വത്തുക്കുളുമാണ് കണ്ടുകെട്ടിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ നടപടി. 61 ഫ്ലാറ്റുകൾ, 82 ഇടത്തെ ഭൂസ്വത്ത്, ആറിടത്തെ കെട്ടിടങ്ങളോടുകൂടിയ ഭൂസ്വത്ത് എന്നിവ കണ്ടുകെട്ടിയതായാണ് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.