മലപ്പുറം: ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.
മലപ്പുറം ഇടപ്പാളിൽ ചങ്ങരംകുളത്ത് അടുത്തിടെ ഉണ്ടായ ഒരപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. യൂടേൺ എടുക്കാൻ ശ്രമിച്ച കാറുകാരന് അപകടത്തിലാക്കിയത് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്.
യൂടേണ്‍ എടുത്ത കാറുകാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്താണ് നിന്നത്. ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
യൂടേൺ എടുക്കുമ്പോൾ റോഡിൽ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്ന ഡ്രൈവിങ്ങിന്റെ പ്രാഥമികപാഠം പോലും മറന്നാണ് കാര്‍ ഡ്രൈവര്‍ പെരുമാറുന്നതെന്നും കാര്‍ ഡ്രൈവറുടെ അക്ഷമ തന്നെയാണ് അപകടത്തിന്റെ മുഖ്യ കാരണമെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ന്യൂഡൽഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് വധശിക്ഷയടക്കം നൽകാനുള്ള ബില്ലിനാണ് അംഗീകാരം നൽകിയത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. 2012ലെ പോക്സോ നിയമത്തിലെ വകുപ്പുകളിൽ ഭേദഗതി വരുത്തി പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബിൽ
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഗർഭിണികൾ അടക്കം 24 പേർ കൊല്ലപ്പെട്ടു. ഹെലാ പ്രവിശ്യയിലെ ഗ്രാമങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നു പ്രവിശ്യ അഡ്മിനിസ്ട്രേറ്റർ വില്യം ബാൻഡോ അറിയിച്ചു. ഹാഗുയി, ഒകീരു, ലിവി ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് ഉത്തരവാദികളെന്ന് പ്രധാനമന്ത്രി ജയിംസ് മരാപെ പറഞ്ഞു.
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷന്മാരുടെ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ജോക്കോവിച്ച് ബാറ്റിസ്റ്റ അഗ്ടിനെ നേരിടും. വനിതാ സിംഗിള്‍സില്‍ ഇംഗ്ലണ്ടിന്റെ ജോഹാന്ന കോന്റയെ ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവ തോല്‍പ്പിച്ചു.
വിമാനത്തിന്റെ വാതിലിനിടയിൽ കുടുങ്ങി യുവാവ് മരിച്ചു. സ്പൈസ്ജെറ്റ് ടെക്നീഷ്യൻ ആയ രോഹിത് പാണ്ഡെ(22)യാണ് മരിച്ചത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം. ലാന്‍ഡിങ് ഗിയർ വാതിലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു.
ക്യു–400 വിമാനത്തിന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സ്പൈസ് ജെറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഹൈഡ്രോളിക് പ്രഷറിനെ തുടർന്ന് വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതോടെ രോഹിത് കുടുങ്ങിപ്പോവുകയായിരുന്നു. രോഹിതിനെ രക്ഷിക്കുന്നതിനായി വാതിൽ വെട്ടിപ്പൊളിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്നി
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവച്ചേക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം വിളിച്ചു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും
കര്‍ണാടക സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കെ. സുധാകര്‍, എം.ടി.ബി നാഗരാജ് എന്നിവര്‍ സ്പീക്കര്‍ക്ക് രാജിക്കാത്ത് നല്കി. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം പതിമൂന്നായി. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ ഗവര്‍ണറെയും സ്പീക്കറെയും കണ്ടു.
ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി. ബിജെപിയുടെ രാഷ്ട്രീയനീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും ബെംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജി നിരാകരിച്ച സ്പീക്കർക്കെതിരെ വിമത എം.എല്‍.എമാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വര്‍ഷമായി സെയില്‍സ് അസിസ്റ്റന്റുമായിരുന്ന കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനുമായ അഭിഷേക് (24)ആണ് അബുദാബിയിൽ വെച്ച് മരിച്ചത്.
ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനിലയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു നേപ്പാള്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു റൺസ് മാത്രമെടുത്ത് പുറത്താകുന്നത് ഇതാദ്യമായാണ്. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് മുൻനിരതാരങ്ങളായ രോഹിത് ശര്‍മ, ലോകേഷ് രാഹുൽ, വിരാട് കോലി എന്നിവർ ഒരു റൺ മാത്രമെടുത്ത് പുറത്തായത്.
നാല് പന്തിൽ നിന്ന് ഒരു റണ്ണെടുത്ത് രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് പന്തിൽ ഒരു റണ്ണെടുത്ത് കോലിയും പുറത്തായി. ഏഴ് പന്തിൽ നിന്നാണ് രാഹുൽ ഒരു റണ്ണെടുത്തത്. ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറി, ട്രെന്റ് ബോള്‍ട്ട് എന്നിവർ ചേർന്ന് ഇന്ത്യൻ മുൻനിരയെ തകർത്തുവിടുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്സ്മാൻമാർ ന്യൂസീലൻഡ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.
മാഞ്ചെസ്റ്റർ: തന്നെ ‘തട്ടിക്കൂട്ട് താരം’ എന്നുവിളിച്ച് പരിഹസിച്ച മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് ‘ജഡ്ഡു’വിന്റെ മറുപടി. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയ അര്‍ധസെഞ്ചുറി നേടിയശേഷമായിരുന്നു തന്റെ പതിവ് ആക്ഷനിലൂടെ രവീന്ദ്ര ജഡേജയുടെ തക്ക മറുപടി. അര്‍ധസെഞ്ചുറി നേടിയാല്‍ ബാറ്റ് ചുഴറ്റി തനിക്ക് എതിര്‍വശത്തേക്കു ചൂണ്ടുക എന്നതാണ് ജഡേജയുടെ രീതി. ഇത്തവണ അത് കമന്ററി ബോക്സിലേക്കായിരുന്നു എന്നതാണു പ്രത്യേകത. ബോക്സില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതിനിടെ ജഡേജയുടെ ഈ പ്രവൃത്തിയെ സഹതാരം രോഹിത് ശര്‍മ പവലിയനില്‍ ഇരുന്ന് അഭിനന്ദിക്കുകയും ചെയ്തു. തന്റെ മസിലില്‍ തൊട്ടുകൊണ്ട് ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയായിരുന്നു രോഹിത്.
59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജയാണ് 92 റണ്‍സിന് ആറുവിക്കറ്റ് പോയ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയത്. എങ്കിലും ന്യൂസിലാന്റ് ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്വപ്നം തകര്‍ന്നുവീണു. രവീന്ദ്ര ജഡേജ പുറത്തെടുത്ത അസാമാന്യ പോരാട്ടവീര്യമാണ് ഇന്ത്യയ്ക്ക് അവസാന ഓവറിലേക്ക് ആയുസ് നീട്ടിനല്‍കിയത്.
നേരത്തേ മഞ്ജരേക്കര്‍ ജഡേജയെ ‘തട്ടിക്കൂട്ട് താരം’ എന്നു വിളിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ മഞ്ജരേക്കറും ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റര്‍ മൈക്കല്‍ വോനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് മഞ്ജരേക്കര്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് വോന്‍ ആരോപിച്ചു. സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവന് മഞ്ജരേക്കര്‍ പ്രവചിച്ചിരുന്നു. ടീമില്‍ ജഡേജയെയും മഞ്ജരേക്കര്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നായിരുന്നു പരിഹാസ്യരൂപേണ ചോദ്യവുമായി വോന്‍ രംഗത്തെത്തിയത്. നേരത്തെ, ജഡേജ ഒരു ‘തട്ടിക്കൂട്ട് കളിക്കാരനാ’ണെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം.
ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ടെന്നും മറുപടി നല്കി. നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂവെന്നും ജഡേജ മറുപടിയില്‍ പറഞ്ഞിരുന്നു. മഞ്ജരേക്കര്‍ ഇത്തരത്തില്‍ പരിഹസിച്ച ഒരു താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് പരിഹാസത്തോടെ വോണ്‍ ചൂണ്ടികാണിക്കുകയായിരുന്നു. ‘നിങ്ങള്‍, ആ തട്ടിക്കൂട്ട് താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.’ വോണ്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മഞ്ജരേക്കര്‍ പിടിവിട്ടില്ല. അദ്ദേഹത്തിന്റെ മറുപടിയെത്തി. ‘പ്രവചനമാണ്, എന്റെ പ്രിയപ്പെട്ട വോണ്‍… ഇത് എന്റെ ടീമല്ല’ ഇതായിരുന്നു മുംബൈക്കാരന്റെ മറുപടി. എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നായി വോണും. ‘എന്നാല്‍ നിങ്ങളുടെ ടീം എന്തെന്ന് പറയൂ പ്രിയപ്പെട്ട സഞ്ജയ്. താങ്കള്‍ ഏതെങ്കിലും തട്ടിക്കൂട്ട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുമോ..?’ ഇതായിരുന്നു വോണിന്റെ ചോദ്യം. എന്നാല്‍ മറുപടിയൊന്നും മഞ്ജരേക്കറുടെ ഭാഗത്ത് നിന്നുണ്ടായില്ല.
അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. അഹമ്മദാബാദ് ജില്ലയിലെ വര്‍മോര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹരേഷ് കുമാര്‍ സോളങ്കി(25) എന്ന യുവാവിനെയാണ് ഭാര്യ ഊര്‍മിളയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഏട്ടംഗ സംഘമാണ് വീടിന് പുറത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഊര്‍മിളയുടെ വീട്ടുകാരുമായി സംസാരിക്കാനെത്തിയ വനിതാ ഹെല്പ്പ്ലൈന് സംഘത്തിനു മുന്നിലിട്ടായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഊര്‍മിളയുടെ പിതാവ് ദഷ്റത്സിങ് സാലയാണ് പ്രധാനപ്രതിയെന്നും പൊലീസ് പറഞ്ഞു.
ആറ് മാസം മുമ്പാണ് ഹരേഷും ഊര്‍മിളയും വിവാഹിതരായത്. എന്നാല്‍ ഊര്‍മിളയുടെ രക്ഷിതാക്കള്‍ മകളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായ ഊര്‍മിളയെ കാണാനില്ലെന്നും പൊലീസ് പറയുന്നു.
ഗര്‍ഭിണിയായതിനാല്‍ ഊര്‍മിളയെ തനിക്കൊപ്പം പറഞ്ഞുവിടണം എന്ന് ആവശ്യപ്പെടാനാണ് ഹരേഷ് ഭാര്യാപിതാവിനെ സമീപിച്ചത്. അദ്ദേഹത്തിനൊപ്പം വനിതാ ഹെല്പ്പ്ലൈന് സംഘമായ 181 അഭയവും ഒരു വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു. ഇവര്‍ നിരായുധരായാണ് ഊര്‍മിളയുടെ വീട് സന്ദര്‍ശിച്ചത്.
കൗണ്‍സിലര്‍ ഊര്‍മിളയുടെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുമ്പോള്‍ പുറത്ത് സര്‍ക്കാരിന്റെ കാറില്‍ കാത്തിരിക്കുകയായിരുന്നു ഹരേഷ് എന്ന് പൊലീസ് പറയുന്നു. 20 മിനിട്ടോളം കൗണ്‍സിലിങ് നീണ്ടു നിന്നതായി ഹരേഷിനൊപ്പം യാത്ര ചെയ്ത കൗണ്‍സിലര്‍ ഭവിക പറയുന്നു.
‘ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു ഹരേഷ്. ഊര്‍മിളയും പിതാവുമായി സംസാരിച്ചതിന് ശേഷം വൈകുന്നേരം ഏഴ് മണിയോടെ ഞങ്ങള്‍ വീടിന് പുറത്തിറങ്ങി കാറിനടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ദഷ്റത്സിങിനൊപ്പം ഏഴ് പേര് അങ്ങോട്ട് വന്ന് ഹരേഷിനെ കാറില്‍ നിന്നും പിടിച്ചിറക്കിയത്. വാളും കത്തിയും വടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഞങ്ങളേയും ഉപദ്രവിച്ചു. സഹായത്തിനായി ഞങ്ങള്‍ പൊലീസിനെ വിളിച്ചു,’ ഭവിക പരാതിയില്‍ പറയുന്നു.
ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് പൊലീസ് പറയുന്നു. ദൃക്സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹരേഷും വന്നിട്ടുണ്ട് എന്ന് അറിഞ്ഞതോടെ ഊര്‍മിളയുടെ കുടുംബം ദേഷ്യപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് കുടുംബം ഒന്നിച്ച് ഗ്രാമത്തിൽ നിന്നും കടന്നു കളഞ്ഞു. വീട്ടുകാരും ബന്ധുക്കളും നിർബന്ധപൂർവ്വം ഊർമിളയെ പിടിച്ചുവച്ചിരിക്കുകയാണെന്നും ഹരേഷിനെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടതായി ഊർമിള ബോധവതിയായിരുന്നില്ലെന്നും പൊലീസ് പറയുന്നു.