കൊച്ചി :കേരളം നേരിടുന്ന കനത്ത പ്രളയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹായം തേടി കോൺഗ്രസ് നേതാവും ബ്രിട്ടീഷ് മലയാളിയുമായ Dr ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ ലോകശ്രദ്ധ നേടി .പ്രളയത്തിൽ വലയുന്ന കേരളത്തെ മറക്കാതെ ,വയനാട്ടിലും ,കോഴിക്കോടും ദുരിതകേന്ദ്രങ്ങളിൽ സജീവമാകുകയാണ് ലക്സൺ .ബോറിസ് ജോൺസണുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ലക്സന്റെ നീക്കം കേരളത്തിലെ പ്രളയ ദുരിതം യൂറോപ്പിൽ എത്തിക്കുന്നതിൽ സവിശേഷ ശ്രദ്ധ നേടുന്നു .കോൺസെർവറ്റീവ് പാർട്ടിയിലും ,ലേബർ പാർട്ടിയിലും നിരവധി എം .പി മാരുമായുള്ള ആത്മബന്ധം കേരളത്തിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ലക്സൺ .ബ്രിട്ടണിലെ നൂറ് കണക്കിന് മലയാളികളുടെ പല പ്രശ്നങ്ങളിലും ലണ്ടനിലെ ഇന്ത്യൻ ഹൈ കംമീഷനുമായി ചേർന്ന് പ്രവർത്തിച്ച ലക്സൻറെ ഇടപെടൽ വിജയം കണ്ടത്തിയിട്ടുണ്ട് .
2017 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിച്ച ലക്സൺ കല്ലുമാടിക്കലിന് കോൺസെർവറ്റീവ് ലേബർ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് .ഏറ്റവും ഹൃദയ സ്പർശിയായി ജന്മ നാടിനു വേണ്ടി സഹായം അഭ്യർത്ഥിക്കുന്ന ലക്സന്റെ കത്ത് ബ്രിട്ടിഷ് മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് . 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോൺസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും, മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ കൗൺസിലർ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട് .യുകെയിലും യൂറോപ്പിലും ഐടി, ടെലികോം ,റിയൽ എസ്റ്റേറ്റ്,എക്സ്പോർട്ട് ,മീഡിയാ എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സണ്‍ ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സി യുകെ ജോയിന്റ് കൺവീനറും, എ. ഐ .സി .സി യുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ലക്സൺ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. ലിവിയ , എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്


കൊച്ചി: എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ശ്രീകണ്ഠാപുരത്ത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോർത്തപ്പോൾ തീരാ നഷ്ടങ്ങൾക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോൾ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നിച്ചു. നടന് ആസിഫ് അലി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
ഇന്നത്തെ പെരുന്നാൾ നമസ്കാരത്തിന് മുൻപ് പുലർച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് ടീമാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാൻ അനുവാദം ചോദിച്ചപ്പോള്‍ പൂർണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി.
റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനം ജിയോ ഫൈബര്‍ പ്രഖ്യാപിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ആരംഭിക്കും. അന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ജിയോ അവതരിപ്പിച്ചത്.
ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്.
ഗിഗാ ഫൈബറിന്റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്.
100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി തന്നെ ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്. ജിയോ ഫൈബറിന്റെ സെറ്റ് ടോപ്പ് ബോക്സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.
ജിയോ ഫൈബറിന്റെ ഓഫറുകള്‍ 700 രൂപയില്‍ തുടങ്ങി 10000 രൂപ വരെ മാസം ചിലവ് വരുന്നതുണ്ട്. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാം. ഈ സംവിധാനം 2020 ഓടെ നടപ്പിലാക്കുമെന്ന് അംബാനി അറിയിച്ചു.
ജിയോ ഫൈബറിന്റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും എന്നാണ് അംബനി അറിയിക്കുന്നത്. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്സ് തീര്‍ത്തും സൗജന്യമായി നല്‍കും.
മലയാള യുകെയിൽ നിന്ന് പുതിയ ഒരു പംക്തികൂടി ആരംഭിക്കുന്നു .
അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വൈദ്യ ശാസ്ത്രരംഗം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . അശാസ്ത്രീയമെന്നും അബദ്ധജടിലമെന്നും മുദ്ര കുത്തി അകറ്റിയ പഴയകാല ആരോഗ്യരക്ഷാകരമായ അറിവുകൾക്ക് ഇക്കാലത്തു ഏറെ പ്രസക്തിയുള്ളതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് അംഗീകരിക്കുന്നു.
ആയുർ വേദത്തിന്റെയും നാട്ടറിവിന്റെയും ആരോഗ്യവിജ്ഞാനം ആയുരാരോഗ്യം എന്ന പംക്തിയിലൂടെഡോക്ടർ എ സി രാജീവ് കുമാർ മലയാളം യുകെയുടെ വായനക്കാരുമായി പങ്കു വെക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റിലും, ഫാക്കൽറ്റിയിലും അംഗമായിരുന്ന ഡോക്ടർ എ സി രാജീവ് കുമാർ, മാക്ഫാസ്റ്റ് ഗസ്റ്റ് ഫാക്കൽറ്റിയും ഇപ്പോൾ സർവകലാശാലാ പി ജി എക്സ്പെർട് കമ്മിറ്റി അംഗവുമാണ്. റേഡിയോ മാക് ഫാസ്റ്റ് ആരോഗ്യവാണിയിൽ എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒമ്പത് പതിനഞ്ചു മുതൽ ആയുർവേദ ആരോഗ്യം തുടർച്ചയായി ലൈവ് ആയി പ്രക്ഷേപണം ചെയ്യ്തു വരുന്നു.
1922ൽ കവിയും സാഹിത്യകാരനുമായിരുന്ന മുത്തൂർ നാരായണ പിള്ള വൈദ്യൻ തിരുവല്ലയിൽ ആരംഭിച്ച അശ്വതിഭവൻ ചികിത്സാനിലയം ഇന്ന് എല്ലാവിധ ആയുർവേദ ചികിൽസകളും ലഭിക്കുന്ന മദ്ധ്യകേരളത്തിലെ ആദ്യ ആയുർവേദാശുപത്രിയായി ഇന്നും ആതുര ശുശ്രൂഷയിൽ മുൻ നിര സ്ഥാപനമായി നിലനില്കുന്നു. രോഗികൾക്ക് ഗൃഹാന്തരീക്ഷത്തിൽ താമസിച്ചു ചികിത്സ ചെയ്യുവാനുള്ള സൗകര്യം, പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റ്, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, സ്വന്തം ഔഷധനിർമാണ ശാലയിൽ നിർമിച്ച ഔഷധങ്ങൾകൊണ്ടുള്ള ചികിത്സ എന്നിവ അശ്വതിഭവൻ ചികിത്സാനിലയത്തിന്റെ സവിശേഷതകളാണ് . . തലമുറകളുടെ വിശ്വാസമാർജ്ജിച്ച അശ്വതിഭവനിൽ കഴിഞ്ഞ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ
കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായി സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുതഞ്ഞ നിലയിൽ അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവർക്ക് കിട്ടി. അത് മാത്രമാണ് വീട് അവിടെയായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ അടയാളം.
മുത്തപ്പൻ മല ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ഇവരുടെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഇവരെ കൊണ്ടുവിടാൻ പോയതായിരുന്നു സഹോദരങ്ങൾ. തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂന മാത്രം.
കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കിയിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. ഇവരെ പോലെ ഇനിയുമുണ്ട് ഒരുപാട് പേർ കവളപ്പാറയിൽ.
ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി.
അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍ പാലക്കിനെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുകയാണ്- ശ്വേത തിവാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അഭിനവിനെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പാലക്. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.
ബിജോ തോമസ് അടവിച്ചിറ
കുട്ടനാടൻ മേഖലയിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കെത്തി. ഇന്നലെ വൈകുന്നേരം വരെ ആറുതാലൂക്കുകളിലുള്ള 47 ദുരിതാശ്വാസ ക്യാന്പുകളിലായി 1,156 കുടുംബങ്ങളിലെ 4,113 പേരാണുള്ളത്. ഇതിൽ 669 കുട്ടികൾ, 1820 സ്ത്രീകൾ, 1427 പുരുഷന്മാർ എന്നിങ്ങനെയാണ് കണക്ക്. കുട്ടനാട് താലൂക്കിലെ മുട്ടാർ, കൈനകരി നോർത്ത്, കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളിലായി തുറന്നിട്ടുള്ള 156 ഭക്ഷണ വിതരണകേന്ദ്രങ്ങളിൽ 6263 കുടുംബങ്ങളിലെ 23161 പേരുമുണ്ട്. ഇതിൽ 3,033 കുട്ടികളും 20,128 മുതിർന്നവരുമാണുള്ളത്.
മേഖലയിൽ വ്യാപകമായി മട വീണതോടെ പലേടത്തും കൃഷിയിടങ്ങളും പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. രാത്രിയിലാണു ഭൂരിഭാഗവും സംഭവിച്ചതെന്നതിനാൽ തുടർപ്രവർത്തനങ്ങൾക്കു രാവിലെ വരെ കാത്തിരിക്കേണ്ടിയും വന്നു. കൃഷിവകുപ്പിൽനിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ജില്ലയിൽ മടവീഴ്ചയെത്തുടർന്ന് 18 പാടശേഖരങ്ങളിലായി 578 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കുട്ടനാട് കൈനകരി വടക്ക് വില്ലേജിൽ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കഴിഞ്ഞ രാത്രി 11നു മടവീണതിനെത്തുടർന്ന് വെള്ളക്കെട്ടിലായവരെ ഒഴിപ്പിക്കൽ നടപടി ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കളക്ടർ ഡോ. അദീല അബ്ദുള്ള സ്ഥലം സന്ദർശിക്കുകയും ഇവിടങ്ങളിലുള്ള കുടുംബങ്ങളെ ക്യാന്പിലേക്കു മാറ്റാൻ നിർദേശം നൽകുകയും നേതൃത്വം നല്‍കുകയുമായിരുന്നു.
കൈനകരിയിലെ ആറുപങ്ക്, ചെറുകാലി കായൽ പാടശേഖരങ്ങളിലും മട വീണിട്ടുണ്ട്. ചെറുതന കൃഷിഭവൻ പരിധിയിൽ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവൻ പരിധിയിൽ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവൻ പരിധിയിൽ തെക്കേക്കരി എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മടവീണിരുന്നു. 98 ഹെക്ടറിലെ കൃഷിയാണ് ഇവിടെ നശിച്ചത്. വലിയകരി, കനകശേരി, മീനപ്പള്ളി, നടുത്തുരുത്തി എന്നിവിടങ്ങളിൽ മട വീണതായും റിപ്പോർട്ടുണ്ട്. ഇവിടെ 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. മടവീഴ്ച മൂലം കപ്പപ്പുറം സ്കൂളും വെള്ളത്തിലായി. പുളിങ്കുന്നിൽ മടവീണ് 152 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
തേക്കടിയിലെ ഹോം സ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്.
മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്റ്റേയില്‍ താമസിച്ച് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തതിനെ തുടര്‍ന്ന് ഹോം സ്റ്റേയുടെ ഉടമ വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതോടെ ജനല്‍ പൊളിച്ച് ഉള്ളില്‍ നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി മുറുക്കിയ നിലയിലുമായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജീവയുടെ മരണകാരണം വ്യക്തമല്ല. ആറ് മാസം മുമ്പാണ് ജീവയും പ്രമോദും വിവാഹിതരാകുന്നത്.
പ്രളയ ദുരിതമനുഭവിക്കുന്ന കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൊബൈൽ ഉപയോക്താക്കൾ കൈതാങ്ങായി ബിഎസ്എൻഎൽ. ഈ സംസ്ഥാനങ്ങളിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏഴു ദിവസം അൺലിമിറ്റഡ് കോളിങ് സൗകര്യമാണ് കമ്പനി നൽകുന്നത്. ഇതിനൊപ്പം സൗജന്യ എസ്എംഎസും 1 ജിബി ഡാറ്റയുമുണ്ട്.
കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ തുടർന്ന് ബിഎസ്എൻഎൽ ടു ബിഎസ്എൻഎൽ സൗജന്യ വോയിസ് കോളുകളും ബിഎസ്എൻഎല്ലിൽ നിന്ന് മറ്റു നെറ്റ്വർക്കുകളിലേക്ക് 20 മിനിറ്റ് സൗജന്യ കോളുകളും നൽകാൻ തീരുമാനിച്ചതായി ബിഎസ്എൻഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൊടഗു, ഉത്തര കന്നഡ, ബെൽഗാവി ജില്ലകളിലെയും ചിക്കമംഗളൂരുവിലെ ചില പ്രദേശങ്ങളിലെയും കർണാടകയിലെ ഹസൻ, കേരളത്തിൽ വയനാട്, മലപ്പുറം ജില്ല, മഹാരാഷ്ട്രയിലെ സാങ്ലി, കോൽഹപൂരിലെയും ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. ബിഎസ്എൻഎല്ലിനു പുറമേ എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളും കേരളത്തിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയ ബാധിത പ്രദേശങ്ങളിലെ എയർടെൽ ഉപയോക്താക്കൾക്ക് അവരവരുടെ അക്കൗണ്ടുകളിൽ സൗജന്യ ടോക്ടൈം, എസ്എംഎസ്, ഡാറ്റ വിവരങ്ങൾ ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിനുപുറമേ, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്ലാൻ കാലാവധിയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ബിൽ അടയ്ക്കാനുളള കാലാവധിയും ഓഗസ്റ്റ് 16 വരെ നീട്ടി നൽകിയിട്ടുണ്ട്.
പ്രളയത്തിൽ കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നതിന് സ്പെഷ്യൽ ടോൾ ഫ്രീ ഹെൽപ്ലൈനും (1948) എയർടെൽ തുടങ്ങിയിട്ടുണ്ട്. എയർടെൽ കണക്ഷൻ വഴി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ കഴിയാത്തവർക്ക് ഈ ഹൈൽപ്ലൈൻ നമ്പരിലേക്ക് വിളിക്കാവുന്നതാണെന്ന് എയർടെലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
വോഡഫോണും ഐഡിയയും ബിൽ അടയ്ക്കാനുളള തീയതി നീട്ടിയിട്ടുണ്ട്. ഇതിനു പുറമേ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 10 രൂപവരെയുളള ടോക്ടൈം ക്രെഡിറ്റും കമ്പനി നൽകുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾ സ്പെഷ്യൽ നമ്പരിലേക്ക് വിളിക്കേണ്ടതാണ്.
കുട്ടി ക്രെഡിറ്റ് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ ഉപയോക്താക്കൾ *130# ഡയൽ ചെയ്യുക. ഐഡിയ ഉപയോക്താക്കൾ *150*150# ഡയൽ ചെയ്യുക. കേരളത്തിലെ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമെന്ന് വോഡഫോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.