എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് താമസിക്കുന്ന കോട്ടുവള്ളിത്തറ അജിത്ത് മകന്‍ അനുജിത്ത്(20), മരകാപ്പറമ്പില്‍ പ്രസാദ് മകന്‍ പ്രജിത്ത് (19) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുയര്‍ത്തി പുതിയ വെളിപ്പെടുത്തല്‍. ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ട അതേസമയത്ത് രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഇക്കാര്യം ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോര്‍ഡിസ്റ്റായിരുന്ന സോബി ജോര്‍ജ് െവളിപ്പെടുത്തി. പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഡ്വക്കേറ്റ് എം.ബിജു അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല.
ബാലഭാസ്കറിന്‍റെ അപകടം നടന്ന് പത്തു മിനിറ്റിനുളളില്‍ താന്‍ അപകട സ്ഥലത്തു കൂടി കടന്നു പോയിരുന്നെന്നും ഈ സമയം രണ്ടു പേരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നെന്നുമാണ് സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. അപകടം നടന്ന സ്ഥലത്തിനു മുന്നിലൂടെ ഒരാള്‍ ഓടി നീങ്ങുന്നതും വലതുവശത്തു കൂടി മറ്റൊരാള്‍ ബൈക്ക് തളളിക്കൊണ്ടു പോകുന്നതും കണ്ടിരുന്നെന്ന് സോബി പറയുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ ബാലുവിന്‍റെ അടുത്ത സഹായിയായിരുന്ന പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പ്രകാശ് പിന്നീട് ഇതിനോട് പ്രതികരിച്ചിരുന്നില്ലെന്നും ഇതില്‍ സംശയമുണ്ടെന്നുമാണ് സോബി പറയുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് അറസ്റ്റിലാവുകയും ബാലഭാസ്കറിന്റെ മറ്റൊരു സഹായിയായിരുന്ന വിഷ്ണു ഒളിവില്‍ പോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോബിയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസും ബാലഭാസ്കറിന്‍റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സോബിക്ക് വ്യക്തതയില്ല താനും.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ എം.ബിജു ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്തു നിന്ന് കടത്തിയ സ്വര്‍ണം തിരുവനന്തപുരത്തെ പിപിഎം ജ്വല്ലറിയിലാണ് വിറ്റതെന്നു മാത്രമാണ് ബിജു വെളിപ്പെടുത്തിയിട്ടുളളത്.രണ്ടായിരം ദിര്‍ഹം വാഗ്ദാനം ചെയ്താണ് ബിജു സ്ത്രീകളടക്കമുളളവരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നതെന്ന് വ്യക്തമാക്കി കേസിലെ മറ്റൊരു പ്രതി സെറീനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഫ്ലാറ്റ് നിര്‍മാണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കേരളം നിയമം നടപ്പാക്കാന്‍ നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ നിയന്ത്രിക്കാനും ഫ്ലാറ്റ് വാങ്ങുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2016ല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് പാര്‍ലമെന്റ് പാസാക്കിയത്. നിയമം പാസാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ നടപടിയെടുത്തിട്ടും കേരളം നിസ്സംഗത തുടരുകയാണെന്നാണ് ആക്ഷേപം.
പുതിയ നിയമപ്രകാരം, പരിസ്ഥിതി ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഫ്ലാറ്റ് നിര്‍മാണം തുടങ്ങാന്‍ കഴിയൂ. പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മരടിലേതുപോലെയുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് നിയമം എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വിനോദയാത്രയക്ക് പോയ ദമ്പതികൾ സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് വച്ച് ടാങ്കർ ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കേട്ടത്. നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇപ്പോള്‍ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറിനു പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മുന്നോട്ട് നിരങ്ങി നീങ്ങുന്നത് വീഡിയോയില്‍ കാണാം. ലോറിയുടെ അടിയില്‍ കാര്‍ പെട്ടുപോയെന്നും വീഡിയോയില്‍ വ്യക്തമാണ്.
അപകടത്തില്‍ കൂത്തുപറമ്പ് പൂക്കോട്‍കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‍കൂൾ സംസ്‍കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോു മണിയോടെ മാണ്ഡ്യ മദ്ദൂരിലാണ് അപകടം. ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തി ട്രിപ്പിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട പെട്രോൾ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ടാങ്കർലോറിയുടെ അടിയിലേക്കു കയറിപ്പോയ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല.
രാത്രി യാത്രകളില്‍ ദയവ് ചെയ്‍ത് ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക
1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക
3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക
4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.
5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക
7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക
8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക
ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നു. ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക
1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക
2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക
3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക
4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്
5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.
6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക
ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്.
വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നൽകിയ കത്തിൽ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നൽകുകയും ചെയ്തു.
വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയിൽ ആദ്യത്തെ ഇടപെടലാണ് രാഹുൽഗാന്ധി നടത്തിയത്.
ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള ജില്ല കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മറുപടി കത്തിൽ അറിയിച്ചു. , ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും പ്രവചനങ്ങളാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് തുടങ്ങി ആര് കപ്പടിക്കും എന്ന് വരെ നിരവധി പേര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും പ്രവചനവുമായി രംഗത്തുണ്ട്. സ്വന്തം ടീമിനേക്കാള്‍ മറ്റ് ടീമുകള്‍ക്ക് വിജയസാധ്യത കല്‍പ്പിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയൊരു പ്രവചനമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തിയിരിക്കുന്നത്.
ഓരോ കളികളിലും ആര് ജയിക്കും, അവസാന നാലില്‍ ആരൊക്കെ ഇടം പിടിക്കും എന്നെല്ലാം തന്റെ പ്രവചനത്തില്‍ മക്കല്ലം പറയുന്നുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു. ആകെയുള്ള ഒന്‍പത് കളികളില്‍ എട്ട് കളികളും വിജയിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നും രണ്ടാം സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു. നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായകമാകുക എന്ന് മക്കല്ലം പറയുന്നു. ഭാഗ്യത്തിന്റെ നിഴലില്‍ ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടം പിടിക്കുമെന്നും മക്കല്ലം പറയുന്നുണ്ട്.
എന്നാല്‍, ഏറ്റവും രസം മറ്റൊന്നാണ്. പ്രവചനത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ പരാജയപ്പെടുത്തുമെന്നും ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുമെന്നും മക്കല്ലം പ്രവചിച്ചിരിക്കുന്നു. എന്നാല്‍, ഒരൊറ്റ മത്സരത്തില്‍ മാത്രമേ ഇരു ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് പ്രകാരം നേരിട്ട് ഏറ്റുമുട്ടുകയുള്ളൂ.
ഇന്ത്യ എട്ട് കളികളിലും വിജയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പരാജയപ്പെടുക എന്ന് മക്കല്ലം പറയുന്നു. അതേസമയം, ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ഫലം മക്കല്ലം പ്രവചിച്ചതുപോലെ തന്നെയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്. 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.
വാൽപ്പാറയിൽ വീട്ടുകാരെ രണ്ടു മണിക്കൂറോളം ആശങ്കയിലാക്കി പുലി. കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണു പുലി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു സംഭവം. ഉറങ്ങാൻ കിടക്കുമ്പോൾ അടുക്കള ഭാഗത്തു നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണ് അനീസ് പുലിയെ കണ്ടത്.
ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയിൽ കയറി കതകടച്ചു. തുടർന്ന് മൊബൈൽ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതർ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുലിയെ കാട്ടിലേക്ക് ഓടിച്ചത്.
സംഭവ ദിവസം അനീസിന്റെ വീട്ടിൽ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണു പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. കോഴി മാലിന്യം പോലുള്ളവ വീടരുകിൽ തള്ളുന്നതാണു വന്യമൃഗങ്ങൾ വരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ അധികാരതര്‍ക്കം തെരുവിലേക്കും വ്യാപിപ്പിച്ച് ജോസഫ്, മാണി വിഭാഗങ്ങളുടെ പോര്‍വിളി. മാണി വിഭാഗം മോന്‍സ് ജോസഫിന്‍റെയും ജോയ് എബ്രഹാമിന്‍റെയും കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്‍റെ നേരിയ സാധ്യതകളും ഇല്ലാതായി.
പി.ജെ. ജോസഫിന്‍റെ നീക്കങ്ങളില്‍ അടിതെറ്റിയതോടെയാണ് മാണി വിഭാഗം അധികാരതര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. പി.ജെ. ജോസഫിന് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കിയതോടെ പാലായില്‍ ജോയ് എബ്രഹാമിന്‍റെ കോലം കത്തിച്ച് ആദ്യ പ്രതിഷേധം. നിയമസഭയില്‍ കെ.എം.മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട മോന്‍സ് ജോസഫ് കത്ത് നല്‍കിയതോടെ പ്രതിഷേധത്തിന്‍റെ തീവ്രത കൂടി. കടുതുരുത്തിയില്‍ മോന്‍സിന്‍റെ കോലം കത്തിച്ചു മാണി വിഭാഗം.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍റെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. ഇതോടെ പരാതിയുമായി റോഷി അഗസ്റ്റിന്‍ രംഗതെത്തി. മോന്‍സിനെതിരെ പ്രതിഷേധിച്ചതിന് കടുത്തുരുത്തിയില്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് വീണ്ടും ജോസഫ് വിഭാഗത്തിന്‍റെ മറുപടി. അധികാരതര്‍ക്കം അണികളും ഏറ്റെടുത്തതോടെ യുദ്ധസമാനമായ സാഹചര്യമാണ് കേരള കോണ്‍ഗ്രസില്‍.
എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് താമസിക്കുന്ന കോട്ടുവള്ളിത്തറ അജിത്ത് മകന്‍ അനുജിത്ത്(20), മരകാപ്പറമ്പില്‍ പ്രസാദ് മകന്‍ പ്രജിത്ത് (19) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ജിഡിപി 5.8 മാത്രം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒന്നാം മോദി സര്‍ക്കാര്‍ പിടിച്ച് വച്ചിരുന്ന തൊഴില്‍ ഇല്ലായ്മ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തി. നാല്‍പ്പത്തിയാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മയില്‍ രാജ്യം വലയുന്നു. 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 6.1 ആയി ഉയര്‍ന്നു.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം നടക്കുമ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ രാജ്യത്തെ ഭയപ്പെടുത്തുന്നതാണ്.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്ത് വിട്ട 2018-19 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ആഭ്യന്തര വളര്‍ച്ച നിരക്കിലാണ് ക്രമാതീതമായ കുറവ് കാണുന്നത്. കൃഷി, വ്യവസായം,നിര്‍മ്മാണം എന്നീ മേഖലകളില്‍ കഴിഞ്ഞ 9 മാസത്തിനിടെ ഉണ്ടായ തകര്‍ച്ച ആഭ്യന്തരവളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിച്ചു.
ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് രാജ്യം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഏറെ പിന്നോട്ട് പോയത് എന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വച്ചിരുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ ഇല്ലായ്മ കണക്ക് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പരസ്യപ്പെടുത്തി. ഇത് പ്രകാരം 1972-73 വര്‍ഷത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴില്‍ ഇല്ലായ്മ നിരക്കിലാണ് രാജ്യം. 6.1 ശതമാനം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.ഗെയ്ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ പുറത്താക്കി. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഏറ്റവും വലിയ ബാറ്റിംഗ തകര്‍ച്ചയാണ് നേരിട്ടത്. വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.
1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്‌കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്. 2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.