കേരള കോണ്‍ഗ്രസിലെ അധികാരതര്‍ക്കം തെരുവിലേക്കും വ്യാപിപ്പിച്ച് ജോസഫ്, മാണി വിഭാഗങ്ങളുടെ പോര്‍വിളി. മാണി വിഭാഗം മോന്‍സ് ജോസഫിന്‍റെയും ജോയ് എബ്രഹാമിന്‍റെയും കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്‍റെ നേരിയ സാധ്യതകളും ഇല്ലാതായി.

പി.ജെ. ജോസഫിന്‍റെ നീക്കങ്ങളില്‍ അടിതെറ്റിയതോടെയാണ് മാണി വിഭാഗം അധികാരതര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. പി.ജെ. ജോസഫിന് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കിയതോടെ പാലായില്‍ ജോയ് എബ്രഹാമിന്‍റെ കോലം കത്തിച്ച് ആദ്യ പ്രതിഷേധം. നിയമസഭയില്‍ കെ.എം.മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട മോന്‍സ് ജോസഫ് കത്ത് നല്‍കിയതോടെ പ്രതിഷേധത്തിന്‍റെ തീവ്രത കൂടി. കടുതുരുത്തിയില്‍ മോന്‍സിന്‍റെ കോലം കത്തിച്ചു മാണി വിഭാഗം.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍റെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. ഇതോടെ പരാതിയുമായി റോഷി അഗസ്റ്റിന്‍ രംഗതെത്തി. മോന്‍സിനെതിരെ പ്രതിഷേധിച്ചതിന് കടുത്തുരുത്തിയില്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് വീണ്ടും ജോസഫ് വിഭാഗത്തിന്‍റെ മറുപടി. അധികാരതര്‍ക്കം അണികളും ഏറ്റെടുത്തതോടെ യുദ്ധസമാനമായ സാഹചര്യമാണ് കേരള കോണ്‍ഗ്രസില്‍.