ഭര്‍ത്താവിനെ കൊന്ന് പൊലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ച യുവതി പോലീസ് പിടിയിലായി.മഹാരാഷ്ട്രയിലെ ബോയ്‌സറില്‍ 28കാരി യാണ് പിടിയിലായത്.ഫെബ്രുവരി 16 നാണ് ശരീരത്തില്‍ നിരവധി മുറിവുകളുള്ള അജ്ഞാത ശരീരം ഓടയില്‍ കണ്ടെത്തുന്നത്. അന്വേഷണത്തില്‍ അനില്‍ കുമാര്‍ റാവത്ത് എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് മനസിലായി.
എന്നാൽ ഫെബ്രുവരി 13 ന് അനില്‍ കുമാറിനെ കാണാനില്ലെന്ന് ഭാര്യ മമതാ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
വീട്ടിലെത്തിയ പോലീസുകാർ വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടു. പിന്നീട് നടന്ന അന്വേഷണത്തില്‍ രാംപ്രകാശ് സോനു എന്നയാളിലേക്ക് പൊലീസ് എത്തി. മമതയും സോനുവും തമ്മില്‍ പ്രണയത്തിലായിരുന്നു. അനില്‍ കുമാറിനെ ഒഴിവാക്കാനായി ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ കാഴ്ച്ചക്കാരായി നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേഴ്‌സ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടന്‍ അലന്‍സിയറിന്റെ പ്രവര്‍ത്തിയെ സ്വാഗതം ചെയ്ത് ഡബ്യുസിസി. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നതായും ഔദ്യോഗിക പേജിലൂടെ ഡബ്ലിയുസിസി വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ് . ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയത് പാര്‍ട്ടി ഓഫിസില്‍. ചട്ടംചാലിനടുത്തെ ഓഫിസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു.
കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേയ്ക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പിന്നീട് നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധിനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും, ജിപ്പും, വാനും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും, വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. ശരത് ലാലിനേയും, കൃപേഷിനേയും വെട്ടിപരുക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം അന്വേഷണസംഘത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കൾ വീട്ടിലെത്തി.
ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കൾ ഉറപ്പുനൽകി. പാർട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നൽകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേർന്നാണു കൊലപാതകം നടത്തിയതെന്നും പാർട്ടിക്കു വേണ്ടി പീതാംബരൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്.
തെളിവെടുപ്പിനിടെ പീതാംബരൻ കാണിച്ചുകൊടുത്തതനുസരിച്ച് പൊലീസ് കണ്ടെടുത്തതു തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്.
ശരത്‍ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്‍ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയുമോ എന്നാണു സംശയം.
ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കിൽ മൂർച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരത്‍ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റർ നീളത്തിലുള്ളതാണ്. ചെവി മുതൽ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാൻ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകൾ ഉപയോഗിച്ചുള്ള മർദനപ്പാടുകളൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂർച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റിൽനിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറൻസിക് ലാബിലേക്ക് അയച്ചു
പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ചു പറയുന്നതിങ്ങനെ– ‘‘പീതാംബരൻ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‍ലാലിന്റെ തലയ്ക്കടിച്ചു. തുടർന്നു മറ്റുള്ളവർ വാളുകൾ കൊണ്ടും ഇരുമ്പു പൈപ്പുകൾ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.’’
കൂടുതൽ പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കിയ പൊലീസ് പ്രതികളുടെ എണ്ണം എത്രയാണെന്നു പറഞ്ഞിട്ടില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ദേഹത്തുള്ള പരുക്കുകൾ അതിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് കസ്റ്റഡിയിൽ വിട്ട പീതാംബരനെ 27നു കോടതിയിൽ തിരികെ ഹാജരാക്കണം. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും.
ലോകമലേശ്വരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. നായരമ്പലം വട്ടത്ര നാദിർഷായുടെ ഭാര്യ കൃഷ്ണ (26), മകൻ നദാൽ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ന് ബൈപാസിനു പടിഞ്ഞാറു വശം സൗഹൃദ നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുൻ അംഗം ലത സാജൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നാദിർഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൊച്ചിയിൽ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലർച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടൻ തീ ആളുന്നതാണ് കണ്ടത്. ഇതോടൊപ്പം കരച്ചിലും. ബഹളം കേട്ടു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മുറിയിലെ കട്ടിലിൽ പൊള്ളലേറ്റു കരയുകയായിരുന്ന കുഞ്ഞിനെ പൊലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കൃഷ്ണ മുറിക്കു പുറത്തുള്ള വരാന്തയിൽ കത്തിയമർന്ന നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മരിച്ച കൃഷ്ണയുടെ മാതാവ് ലത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
കൃഷ്ണ എസ്ബിഐ കൊടുങ്ങല്ലൂർ ശാഖയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ താൽക്കാലിക ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നാദിർഷാ ആഴ്ചയിലൊരിക്കലാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ വരാറുള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു
പെരിയ ഇരട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ പ്രാദേശിക നേതാവിനു മേൽ കുറ്റം ചുമത്തി പുറത്താക്കാൻ സിപിഎം കാണിച്ച തിടുക്കം സംശയത്തിൽ. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ കുറ്റവാളിയെന്നു വിധിച്ചു സിപിഎം നേതാക്കൾ പ്രസ്താവനയിറക്കി. ഉച്ചയോടെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പ്രാദേശിക പ്രവർത്തകരിലേക്കു മാത്രം കേസ് ഒതുക്കാനുള്ള നീക്കം ഈ തിടുക്കത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്
പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടവരോടു സിപിഎം പ്രാദേശിക നേതാക്കൾക്കു വൈരാഗ്യമുണ്ടായിരുന്നുവെന്നു പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയതോടെ, പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാലുണ്ടായ കൊലപാതകം എന്നു പാർട്ടി നിലപാടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണു പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കും മുൻപേ പീതാംബരൻ കുറ്റക്കാരനാണെന്നു നേതൃത്വം പരസ്യ നിലപാടെടുത്തു.
പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു രാവിലെ 9.30നു കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. പീതാംബരനും കൂട്ടരും ചെയ്തതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു സിപിഎമ്മിന്റെ കാസർകോട്ടെ മുതിർന്ന നേതാവ് പ്രതികരിച്ചതു രാവിലെ 11ന്
പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. എന്നാൽ ആ സമയത്തൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദേശം നൽകിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലാണു ദുരൂഹത. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്
പെരിയ കേസിൽ പ്രാദേശിക നേതാക്കളിൽ അന്വേഷണം അവസാനിക്കണമെന്നു പാർട്ടിയിൽനിന്നു പൊലീസിനുള്ള സൂചനയായാണു നേതൃത്വത്തിന്റെ അമിത തിടുക്കം വ്യാഖ്യാനിക്കപ്പെടുന്നത്. പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടിയായിരിക്കാമെന്ന കുടുംബത്തിന്റെ പ്രതികരണവും സംശയത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. കേരളാ പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കാര്യങ്ങള്‍ മയപ്പെടുത്താനാവും ആഭ്യന്തരം ശ്രമിക്കുക. ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനമാറ്റം ലഭിച്ച എ. ശ്രീനിവാസ് ജില്ലാ പോലീസ് മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം കൊലപാതകം നടത്തിയവരില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിനുപയോഗിച്ച വടിവാള്‍ എത്തിച്ച കല്ല്യോട്ട് ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സജീവ സിപിഎം പ്രവര്‍ത്തകനാണ്. സജി നേരത്തെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. സജിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും അടിച്ചുതകര്‍ത്തിട്ടുണ്ട്.
ഇരുട്ടില്‍ അപരിചിതരായ ഒരാണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാല്‍ പിന്നെ, കാണുന്ന മലയാളിക്ക് ആകെ ഒരു അസ്വസ്ഥതയാണ്. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നൊരു ആധി. അടഞ്ഞവാതിലും ഉടഞ്ഞചെടിച്ചട്ടിയും കാണിച്ച് കഥയുടെ ബാക്കി പ്രേഷകനു പൂരിപ്പിക്കാന്‍ വിട്ടുകൊടുത്ത പല കലകളില്‍ നിന്നായി ഈ ആകാംഷ വളര്‍ന്നു വന്നു. ഇരുട്ടില്‍ ഒരുമുറിയില്‍ ആണും പെണ്ണും ഒറ്റയ്ക്കായാല്‍ അല്ലെങ്കില്‍ രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്കു പുറത്തിറങ്ങി നടന്നാല്‍ എന്തോ സംഭവിക്കുമെന്നു ഭയന്നിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ഇരുട്ടിലടയുന്ന ആ വാതിലുകളുടെ അകവശം തുറന്നുകാട്ടികൊണ്ട് നളിനി ജമീല എന്ന എഴുത്തുകാരി കടന്നു വരുന്നത്.
ആകാംഷകളിലും സങ്കല്‍പങ്ങളിലും ഭാവനകളിലുമായി പൊലിപ്പിച്ചു കൂട്ടിവെച്ചിരുന്ന ലൈംഗികതയുടെ പച്ചയായ യാഥാര്‍ഥ്യമെന്തെന്നു വിളിച്ചു പറയുന്ന എഴുത്തുകളുമായി. ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വരെ വന്‍മാറ്റങ്ങള്‍ സൃഷ്ടിച്ച ‘ഞാന്‍ ലൈംഗിക തൊഴിലാളി’ എന്ന ആത്മകഥയ്ക്കു ശേഷം നളിനി ജമീല എഴുതിയ പുസ്തകമാണ് ‘എന്റെ ആണുങ്ങള്‍’. ലൈംഗികതൊഴിലാളി എന്നാല്‍ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടില്‍ തെരുവില്‍ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാവുന്ന ഒറ്റപ്പെട്ട നികൃഷ്ട ജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലാണ് ഈ പുസ്തകത്തിനു പിന്നിലെ രാഷ്ട്രീയ പ്രേരണ എന്ന് പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ പറയുന്നുണ്ട്. കേവലം നിഷ്‌ക്രീയരായ ഇരകള്‍ എന്ന മുന്‍വിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയര്‍ത്തുന്നു. ലൈംഗിക തൊഴിലാളികള്‍ എന്ന ദയനീയരായ ഇരകളും അവരെ സമീപിക്കുന്ന ക്രൂരരും ശക്തരുമായ ആക്രാന്തകാരും എന്ന പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട് ഈ പുസ്തകം.
എല്ലാവര്‍ക്കും വഴങ്ങേണ്ടി വരുന്ന, ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍ എന്ന ധാരണയും ഇവിടെ തിരുത്തി കുറിക്കപ്പെടുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള, കരയുകയും ചിരിക്കുകയും ചെയ്യുന്ന, പ്രണയവും പ്രണയനഷ്ടങ്ങളും, മോഹവും മോഹഭംഗവുമുള്ള എല്ലാമനുഷ്യരെയും പോലെ സര്‍വസാധാരണരായ മനുഷ്യരാണ് നളിനി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ലൈംഗിക തൊഴിലാളികള്‍. അഭിമാനത്തോടെ തനിക്ക് സാധ്യമായ തൊഴില്‍ ചെയ്തു ജീവിക്കുന്ന, തന്റെ തൊഴിലിനാവശ്യമായ നൈപുണ്യം ആര്‍ജിച്ചെടുക്കാന്‍ ശ്രമിക്കുന്ന നളിനിയെയും പുസ്തകത്തില്‍ കാണാം. ആണിനെ കുറിച്ച് ഇത്ര വ്യക്തമായി ആര്‍ക്കു വിളിച്ചുപറയാന്‍ കഴിയും? പല ആണുങ്ങളെ കിടപ്പറയില്‍ കണ്ട ഒരു പെണ്ണിനല്ലാതെ? അതിനാല്‍ തന്നെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണ് നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’. ആണിനെ വായിച്ചെടുക്കാവുന്ന ഒരു പെണ്‍പുസ്തകം. മലയാളി ആണുങ്ങളെ കുറിച്ച് നളിനിയുടെ നിരീക്ഷണം ഇങ്ങനെ–
‘ഇക്കാലത്തിനിടയില്‍ ഇടപെട്ട മലയാളി ആണുങ്ങളില്‍ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്.’ ‘തങ്ങള്‍ക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങള്‍ക്ക് ‘വരുന്നോടീ’ ‘നിനക്കെത്രയാടീ’ എന്ന മനോഭാവം’. ‘പുറംനാട്ടില്‍ ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങള്‍.’ പലതരം ആണുങ്ങള്‍ കടന്നുവരുന്നുണ്ട് നളിനിയുടെ ഈ പുസ്തകത്തില്‍. അവരിലെല്ലാം സമൂഹത്തിന്റെ പരിഛേദവുമുണ്ട്.
പല തട്ടിലുള്ളവര്‍, പല തരത്തിലുള്ളവര്‍, പല സ്വഭാവങ്ങളുള്ളവര്‍… രാത്രിയും പകലും രണ്ടു മുഖങ്ങളുള്ളവര്‍, മനസ്സലിവും കാരുണ്യവുമുള്ളവര്‍, ചിരിച്ചുകൊണ്ട് ചതിക്കുന്നവര്‍.. ജീവിതം കൊണ്ട് നളിനി ജമീല എന്ന മൂന്നാംക്ലാസ് വിദ്യാഭ്യാസ യോഗ്യതക്കാരി സ്വന്തമാക്കിയ പാഠങ്ങള്‍ സിലബസുകള്‍ക്കുള്‍കൊള്ളാന്‍ കഴിയാത്തത്ര ബ്രഹത്താണ്. ആ ജീവിത പാഠങ്ങളാണ് ‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകത്തിന് ആഴവും പരപ്പും നല്‍കുന്നത്.
നളിനി ജമീല
ഡി സി ബുക്‌സ്
വില :125 രൂപ
രാജകുടുംബത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും.ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.
മേഗന്റെ അടുത്ത സുഹൃത്തും നടിയുമായ പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയിരുന്നില്ല. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പ്രിയങ്കയിപ്പോൾ.കഴിഞ്ഞ വർഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹം.
DIA 6479. ഇന്ത്യയില്‍ വിറ്റ ആദ്യ മാരുതി 800 കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറാണിത്. വിധിയെ തോല്‍പ്പിച്ച് രാജ്യത്തെ ആദ്യ മാരുതി 800 -ന് രണ്ടാം ജന്മം. 1983 ഡിസംബര്‍ 14 -ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ ഹര്‍പാല്‍ സിങ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുകയായിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഹര്‍പാല്‍ സിങ് ആദ്യ മാരുതി 800 -ന്റെ ഉടമയായത്. നീണ്ട പതിറ്റാണ്ടുകള്‍ ഇദ്ദേഹം മാരുതി 800 -ല്‍ യാത്ര ചെയ്തു. പക്ഷെ 2010 -ല്‍ ഹര്‍പാല്‍ സിങ് മരിച്ചതിനുശേഷം ഈ കാറിനെ പരിചരിക്കാന്‍ ആളില്ലാതെയായി.
ദില്ലിയില്‍ ഹര്‍പാല്‍ സിങ്ങിന്റെ വസതിയായ ഗ്രീന്‍ പാര്‍ക്ക് റസിഡന്‍സിന് പുറത്ത് തുരുമ്പെടുത്ത് കിടന്ന മാരുതി 800, അടുത്തകാലംവരെ വാഹന ലോകത്തെ നൊമ്പര കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇന്നു കഥമാറി. പഴയ പ്രൗഢി തിരികെ പിടിച്ച് രണ്ടാം വരവിന് ഒരുക്കം കൂട്ടുകയാണ് കാറിപ്പോള്‍. മാരുതി സര്‍വീസ് സെന്ററില്‍ റീസ്റ്റോര്‍ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മാരുതി 800 -ന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടുകയാണ്.
അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പൂര്‍വ്വസ്ഥിതിയില്‍ കാറിനെ ഉടന്‍ പ്രതീക്ഷിക്കാം. തുടക്കകാലത്ത് 47,500 രൂപയായിരുന്നു മാരുതി 800 -ന് ഫാക്ടറി വില. മറ്റു ചിലവുകളെല്ലാം ഉള്‍പ്പെടെ 52,500 രൂപയ്ക്ക് മാരുതി 800 ഷോറൂമുകളിലെത്തി. മൂന്നുവര്‍ഷക്കാലം ഈ വിലയ്ക്കാണ് കാര്‍ വില്‍പ്പനയ്ക്ക് വന്നത്. 79,000 രൂപയായിരുന്നു എസി ഘടിപ്പിച്ച മാരുതി 800 പതിപ്പിന് അന്ന് വില.
വിപണിയിലെത്തും മുമ്പ് രണ്ടുമാസം നീണ്ടുനിന്ന ബുക്കിംഗ് കാലയളവില്‍ 1.35 ലക്ഷം ആളുകളാണ് പതിനായിരം രൂപ മുന്‍കൂറടച്ച് കാര്‍ ബുക്ക് ചെയ്തത്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്. SS80 എന്നും മാരുതി 800 -ന് പേരുണ്ട്. സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര.
അങ്ങ് ജര്‍മ്മനിയില്‍ ‘പീപിള്‍സ് കാര്‍’ എന്ന ഖ്യാതി നേടിയത് ഫോക്‌സ്‌വാഗണ്‍ ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്. ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്കെന്ന വിശേഷണവും കാറിനുണ്ട്. വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞ മാരുതി 800 -നെ ഒടുവില്‍ കമ്പനി തന്നെ പിന്‍വലിക്കുകയായിരുന്നു.
796 സിസി മൂന്നു സിലിണ്ടര്‍ F8D പെട്രോള്‍ എഞ്ചിന്‍ തുടിച്ച മാരുതി 800, രണ്ടു ട്യൂണിംഗ് നിലകളിലാണ് വില്‍പ്പനയ്ക്ക് വന്നത്. തുടക്കകാലത്ത് 35 bhp കരുത്തുകുറിച്ച കാര്‍ പില്‍ക്കാലത്ത് 45 bhp വരെ കരുത്തുത്പാദനം രേഖപ്പെടുത്തുകയുണ്ടായി. 2000 -ലാണ് 800 ഹാച്ച്ബാക്കിനെക്കാളും പ്രീമിയം പകിട്ടുള്ള ആള്‍ട്ടോയെ നിരയിലേക്ക് മാരുതി കൊണ്ടുവരുന്നത്.
ഇപ്പോള്‍ പ്രതിമാസം 2.5 കോടി വില്‍പ്പനക്കാര്‍ക്ക് വില്‍പന നടത്തൂ
800 ഹാച്ച്ബാക്കിന്റെ ബോക്സി ഘടനയില്‍ നിന്നും വ്യത്യസ്തമായി വടിവൊത്ത രൂപവും കൂടുതല്‍ ഫീച്ചറുകളും ആള്‍ട്ടോയുടെ പ്രചാരം അതിവേഗം ഉയര്‍ത്തി. പിന്നീട് 2010 -ല്‍ 800 ഹാച്ച്ബാക്കിനെ കമ്പനി പൂര്‍ണ്ണമായി നിര്‍ത്തിയപ്പോള്‍, മാരുതിയുടെ പ്രാരംഭ കാറെന്ന വിശേഷണം ആള്‍ട്ടോയെ തേടിയെത്തി.
2012 -ല്‍ കമ്പനി അവതരിപ്പിച്ച രണ്ടാംതലമുറ ആള്‍ട്ടോ ഹാച്ച്ബാക്കാണ് ആള്‍ട്ടോ 800. നിലവില്‍ F8D എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ആള്‍ട്ടോ 800 ഉപയോഗിക്കുന്നത്. എഞ്ചിന് 47 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.